രാജീവ് ഗാന്ധി കുടുംബത്തെയും രാജപക്‌സേ കുടുംബത്തെയും വിലയ്‌ക്കെടുത്തോ വരുതിക്ക് നിര്‍ത്തിയോ വിധേയത്വത്തിലാക്കി കമ്മ്യൂണിസ്റ്റ് ചൈനയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപത്യ സാമ്രാജ്യം, ഭാരതത്തിലേക്കും ശ്രീലങ്കയിലേക്കും വികസിപ്പിക്കാന്‍ നടത്തിയ രണകുതന്ത്രങ്ങള്‍ ചരിത്രപരമായ വഴിത്തിരിവിലാണിന്ന്. ശ്രീലങ്ക അപകടകരമായ വീഴ്ചയിലാണ്. ഭാരതീയ ജനാധിപത്യം അതിശക്തമായി ചൈനയെ ചെറുത്തുനില്‍ക്കുന്നു. സ്വന്തം നില ഭദ്രമാക്കുന്നതിനോടൊപ്പം ശ്രീലങ്കയുടെ കാര്യത്തിലും ഫലപ്രദമായ ഇടപെടലുകളിലൂടെ മോചനത്തിന് വഴിയൊരുക്കും വിധം ഭാരതം കരുത്തും പ്രതിബദ്ധതയും പ്രകടിപ്പിച്ച് വളരുകയാണ്. ചൈനയൊരുക്കുന്ന കടക്കെണിയുടെ ഏറ്റവും വികൃതമുഖമായ ‘വണ്‍ ബല്‍റ്റ് വണ്‍ റോഡിന്’ ബദലായി ഭാരതം മുന്നോട്ടു വെക്കുന്നത് എല്ലാ രാഷ്ട്രങ്ങള്‍ക്കും സ്വീകാര്യമായ ആത്മനിര്‍ഭരതയുടെ വികസനമാതൃകയാണ്. ഭാരതത്തിനുള്ളില്‍ സ്വീകരിച്ച ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന രീതിശാസ്ത്രത്തിന്റെ ആഗോള മാതൃകയാണ് ആത്മനിര്‍ഭരതയുടെ വികസനമാര്‍ഗം. ചൂഷണമുക്തമായ ഒരു ലോകക്രമമാണ് ഏകാത്മമാനവ ദര്‍ശനത്തിലൂടെ ഹൈന്ദവസാംസ്‌കാരിക ദേശീയതയുടെ രാഷ്ട്രീയപക്ഷം നിശ്ചയിച്ച് നോട്ടമിട്ടിട്ടുള്ള ആഗോളലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് മാനവരാശിയെ കൈ പിടിച്ചുയര്‍ത്തണമെങ്കില്‍ ശ്രീലങ്കപോലുള്ള രാജ്യങ്ങള്‍ വീണുപെട്ട കമ്മ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ തിരിച്ചറിയണം; അതിനെ ഭാരതം ഇതുവരെ ചെറുത്തു നിന്നതിന്റെ ചരിത്രമറിയണം; അതില്‍ നിന്നും ലോകത്തെ വിമോചിപ്പിക്കുവാനുള്ള വഴിയറിയണം.
മാനവരാശിയുടെ വിമോചനമായിരുന്നു കാറല്‍ മാര്‍ക്‌സിന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കാതല്‍ എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ പോലും ആ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗസാദ്ധ്യത പ്രയോജനപ്പെടുത്തി ചൈനയുടെ അധികാരം കൈക്കലാക്കിയ മാവോയുടെ ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സ്വന്തം സാമ്രാജ്യത്വത്തിന്റെ വിശ്വവ്യാപനമായിരുന്നുവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. മഹര്‍ഷി അരവിന്ദന്‍ 1950ല്‍ തന്നെ കമ്മ്യൂണിസ്റ്റു ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ ഉയര്‍ത്താനിടയുള്ള വെല്ലുവിളികളെ കുറിച്ച് കൃത്യമായ മുന്നറിയിപ്പു നല്‍കി. 1949ല്‍ ചൈനയുടെ ഭരണം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ്-ഫാസിസ്റ്റ്-ഏകാധിപത്യം ഒറ്റ വര്‍ഷത്തിനുള്ളില്‍, 1950ല്‍, വടക്കന്‍ കൊറിയയോട് ചേര്‍ന്ന് തെക്കന്‍ കൊറിയക്കെതിരെ പടയ്ക്കിറങ്ങി. സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ ചേര്‍ന്ന് ലോകസമാധാനത്തിനു ഭീഷണിയുയര്‍ത്തി നടത്തിയ ആ പടപ്പുറപ്പാടിനെ അന്ന് പ്രതിരോധിച്ചത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ചുമതലപ്പെടുത്തിയ യു.എന്‍. കമാന്‍ഡിന്റെ കീഴില്‍ അണിനിരന്ന ഇരുപത്തിയൊന്ന് ലോകരാജ്യങ്ങളാണ്. പുതിയ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണോത്സുകതയുടെ തുടക്കം കണക്കിലെടുത്തുകൊണ്ട് ടിബറ്റിനെതിരെയുള്ളതാകും അടുത്ത കടന്നാക്രമണം എന്ന് മുന്നില്‍ കണ്ട മഹര്‍ഷി അരബിന്ദന്‍ ശക്തവും വ്യക്തവുമായ സൂചനകള്‍ നല്‍കി: ‘എല്ലാ കാര്യങ്ങളും വളരെ വ്യക്തമാണ്. ഇത് കമ്മ്യൂണിസ്റ്റ് പദ്ധതിയുടെ ഒന്നാമത്തെ നീക്കമാണ്. ആദ്യം ഈ വടക്കന്‍ ഭാഗങ്ങളെ കൈവശപ്പെടുത്തി സ്വാധീനം ഉറപ്പിക്കുക. പിന്നീട് തെക്കു കിഴക്കന്‍ ഏഷ്യയിലേക്ക്, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ബാക്കിഭാഗം കൂടി കൈപ്പിടിയിലൊതുക്കുവാനുള്ള യുദ്ധ തന്ത്രം. പോകും വഴി ടിബറ്റും, ഇന്ത്യയിലേക്ക് തുറക്കുവാനുള്ള ഒരു വാതില്‍ എന്ന നിലയില്‍.’ (“The whole affair is as plain as a pike-staff. It is the first move in the communist plan of campaign to dominate and take possession first of these northern parts and then of south-east Asia as a preliminary to their maneuvers with regard to the rest of the continent – in passing, Tibet as a gate opening to India.”).
ശ്രീ അരവിന്ദന്‍ മുന്നറിയിപ്പു തന്നതു പോലെ 1951ല്‍ ടിബറ്റിനെ കടന്നാക്രമിച്ച ചൈനയുടെ തനിനിറം തിരിച്ചറിഞ്ഞ്
ഡോ.ഭീമറാവു അംബേദ്കറും വരാനിരിക്കുന്ന ഭീഷണികളിലേക്ക് വിരല്‍ചൂണ്ടി. ലഖ്‌നൗ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോടു നടത്തിയ പ്രഭാഷണത്തില്‍, മാവോ ഭരണകൂടത്തെ പ്രീണിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്രു ഭരണകൂടത്തിന്റെ നട്ടെല്ലില്ലാത്ത വിദേശനയത്തെ വിമര്‍ശിച്ചുകൊണ്ട് അംബേദ്കര്‍ പറഞ്ഞു: ‘ഇന്‍ഡ്യ ശക്തമായ ഒരു വിദേശനയം രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ടിബറ്റ് ചൈനയുടെ പട്ടാള വലയിലാക്കപ്പെട്ടു കഴിഞ്ഞു. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരതത്തിന് വെല്ലുവിളിയായി മാറും’. (“India has failed to develop a strong foreign policy. Tibet has been garrisoned by China; it will have long-term threat to India.”) അംബേദ്കര്‍ കൂടുതല്‍ വ്യക്തമായി പ്രധാനമന്തി ജവഹര്‍ലാലിനോട് സൂചിപ്പിച്ചു: ‘മിസ്റ്റര്‍ മാവോ എടുത്തുകാട്ടിയതും ടിബറ്റുമായിയുണ്ടാക്കിയ അനാക്രമണ ഉടമ്പടിയില്‍ രേഖപ്പെടുത്തുകയും ചെയ്ത പഞ്ചശീല തത്വങ്ങളെ പ്രധാനമന്ത്രി, ആശ്രയിച്ചിരിക്കുന്നു! കൊള്ളാം! ഈ പഞ്ചശീലത്തെ ഗൗരവമായി പ്രധാനമന്ത്രി എടുക്കുന്നതു കണ്ട് എനിക്ക് അത്ഭുതം തോന്നുന്നു. സര്‍, താങ്കള്‍ക്ക് ശരിക്കും അറിവുള്ളതുപോലെ, പഞ്ചശീലം ബുദ്ധമതത്തിന്റെ അടിസ്ഥാന ഘടകമാണ്. മിസ്റ്റര്‍ മാവോയ്ക്ക് പഞ്ചശീലത്തില്‍ എന്തെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ നാട്ടിലെ ബുദ്ധമതക്കാരോട് വളരെ വ്യത്യസ്തമായ ഒരു രീതിയിലാകുമായിരുന്നു മിസ്റ്റര്‍ മാവോ ഇടപെടുന്നത്. പഞ്ചശീലത്തിന് രാഷ്ട്രീയത്തില്‍ ഒരു പങ്കുമില്ല, അതും ഒരു കമ്മ്യൂണിസ്റ്റ് കക്ഷിയുടെ രാഷ്ട്രീയത്തില്‍! കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്രങ്ങള്‍ക്ക് ധാര്‍മ്മികത ഇല്ല. (‘The Prime Minister has been depending upon what may be called the ‘Panchsheel’ taken by Mr. Mao and recorded in the Tibet treaty of non-aggression. Well, I am somewhat surprised, that the Prime Minister should take this Panchsheel seriously. The Panchsheel, as you Sir, know it well, is the essential part of the Buddhist religion. If Mr. Mao had any faith in the Panchsheel, he would certainly treat the Buddhists in his country in a very different way. There is no room for Panchsheel in politics, and secondly, not in the politics of a communist country. The communists’ countries have no morality).
സ്വതന്ത്ര്യ വീര വിനായക് ദാമോദര്‍ സവര്‍ക്കറുടെ സൂചനകള്‍ കൂടുതല്‍ വ്യക്തതയുള്ളതും വസ്തുതകളെ കൃത്യമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ളതുമായിരുന്നു. സ്വതന്ത്രഭാരതത്തെ സംബന്ധിച്ചും ചരിതത്തെ കുറിച്ചും രണ്ടാം ലോകമഹായുദ്ധാനന്തര ലോകത്തെ കുറിച്ചും കൃത്യമായി പഠിച്ചു വിലയിരുത്തിയതിന്റെയും ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ കണക്കിലെടുത്തതിന്റെയും അയല്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ ഭാവി സുരക്ഷ ഉറപ്പാക്കുന്നതില്‍ പിഴവിന് ഇടം കൊടുക്കാത്ത കര്‍മ്മപദ്ധതി സവര്‍ക്കറുടെ ബൗദ്ധിക ആവനാഴിയിലുണ്ടായിരുന്നു. 1947 ഡിസംബര്‍ 28ന് വീരസവര്‍ക്കര്‍ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിക്കയച്ച കത്തില്‍ പ്രകടിപ്പിച്ച ശക്തമായ വാക്കുകള്‍ അദ്ദേഹത്തിന്റെ നിലപാടിനു തെളിമ നല്‍കുന്നു: ‘പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഓരോ ആക്രമണകരമായ നടപടികള്‍ക്കും, അത് സൈനികമാണെങ്കിലും മറ്റുതരത്തിലാണെങ്കിലും, അര്‍ഹിക്കുന്ന തിരിച്ചടികൊണ്ട് ഹിന്ദുസ്ഥാന്‍ സര്‍ക്കാര്‍, നേരിടണം. തരത്തിനു തരം, അളവിന് അളവ്;’ (“For every aggressive steps taken by Pakistan, whether military or otherwise, must be met by prompt reprisals, military or otherwise, by the Hindustan Government, kind for kind, measure for measure”) 1950ല്‍ ചൈന ടിബറ്റിലേക്ക് കടന്നാക്രമിച്ചപ്പൊഴേ ചീനപ്പടയുടെ അടുത്ത ഊഴം ഭാരതമായിരിക്കുമെന്ന സൂചന സവര്‍ക്കര്‍ നല്‍കി. നെഹ്രു പഞ്ചശീല തത്ത്വവുമായി ചൈനയെ സമീപിച്ചപ്പോള്‍, 1954ല്‍ തന്നെ, (1962ല്‍ കമ്മ്യൂണിസ്റ്റ് ചൈന ഭാരതത്തെ കടന്നാക്രമിക്കുന്നതിന് 8 വര്‍ഷങ്ങള്‍ക്കു മുമ്പ്) സവര്‍ക്കര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി: ‘ടിബറ്റിനോടുള്ള പ്രവൃത്തിക്കുശേഷവും ചൈനയോടുള്ള അമിത വിധേയത്വം ആ രാജ്യത്തിന്റെ വിശപ്പ് വര്‍ദ്ധിപ്പിക്കും. ഇന്ത്യയുടെ ദുര്‍ബലമായ സമീപനത്തിന്റെ തണലില്‍ ഇന്ത്യന്‍ ഭൂമി വിഴുങ്ങുവാനുള്ള ധൈര്യം ചൈനയ്ക്കുണ്ടായാലും എനിക്ക് അതിശയം തോന്നുകയില്ല’. ((“After what China has done to Tibet kowtowing to the Chinese would whet its appetite. I won’t be surprised if China feels emboldened to swallow Indian land tempted by India’s weak-kneed approach”.
സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ഇക്കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന് നല്‍കിയ സൂചനകള്‍ വിശേഷിച്ചും ശ്രദ്ധയര്‍ഹിക്കുന്നു. കാരണം ആ കത്തയക്കുമ്പോള്‍ സര്‍ദാര്‍ പട്ടേല്‍ ഭാരതത്തിന്റെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഭാരതസര്‍ക്കാര്‍ അക്കാര്യത്തില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. 1950 നവംബര്‍ ഏഴാം തീയതി ഉപ പ്രധാനമന്ത്രി പ്രധാനമന്ത്രിക്കെഴുതി: ‘ഈ ചൈനാ സര്‍ക്കാര്‍ സമാധാനപരമായ ലക്ഷ്യങ്ങള്‍ എന്നു പറഞ്ഞ് നമ്മളെ വഞ്ചിക്കാന്‍ നോക്കുകയായിരുന്നു. നമ്മള്‍ സ്വയം ചൈനയുടെ സുഹൃത്തുക്കളായി കണക്കാക്കുന്നുണ്ടെങ്കിലും ചൈനക്കാര്‍ നമ്മളെ അവരുടെ സുഹൃത്തുക്കളായി കണക്കാക്കുന്നില്ല. ‘തങ്ങളോടോപ്പമല്ലാത്തവരെല്ലാം തങ്ങള്‍ക്കെതിരാണെന്ന’ കമ്മ്യൂണിസ്റ്റ് മാനസികാവസ്ഥയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ വിശേഷിച്ച് കണക്കിലെടുക്കേണ്ട ഒരു സൂചനയാണത്. നമ്മള്‍ മനസ്സിലാക്കിയിരുന്ന രൂപത്തിലുള്ള ടിബറ്റ് അപ്രത്യക്ഷമായതും ചൈനയുടെ വിസ്തൃതി നമ്മുടെ പടിവാതുക്കലെത്തിയതും മൂലം ഉയര്‍ന്നു വന്ന പുതിയ സാഹചര്യം നാം കണക്കിലെടുക്കേണ്ടതുണ്ട്. ചരിത്രത്തിലൊരിക്കലും നാം വടക്കു കിഴക്കന്‍ അതിര്‍ത്തിയെ കുറിച്ച് വിഷമിച്ചിട്ടില്ല. അങ്ങനെ ആദ്യമായി ഭാരതത്തിന് രണ്ട് പ്രതിരോധമുഖങ്ങളില്‍ ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു. നമ്മുടെ പ്രതിരോധ സന്നാഹങ്ങള്‍ ഇതുവരെ പാകിസ്ഥാന്റെ മേല്‍ ആധിപത്യം സംബന്ധിച്ച കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇനി നമ്മുടെ കണക്കു കൂട്ടലുകളില്‍ നമ്മോട് സൗഹൃദപരമല്ലാത്ത കമ്മ്യൂണിസ്റ്റു ചൈനയുടെ വ്യക്തമായ അഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്(“This Chinese Government has tried to delude us by professions of peaceful intention …. Even though we regard ourselves as friends of China, the Chinese do not regard us as their friends. With the Communist mentality of “whoever is not with them being against them”, this is a significant pointer, of which we have to take due note.’ ….. We have to consider what new situation as result of the disappearance of Tibet as we know it and the expansion of China upto our gates. Throughout history we have seldom been worried about our north-east frontier. Thus, for the first India’s defence has to concentrate on two fronts simultaneously. Our defence measures have so far been based on the calculations of superiority over Pakistan. In our calculations, we shall now have to reckon with Communist China which has definite ambitions and aims and which does not, in any way, seem friendly disposed towards us’).
അങ്ങനെ, 1950 കളുടെ ആദ്യം തന്നെ മഹര്‍ഷി അരവിന്ദനും, ഡോ.അംബേദ്കറും വീര സവര്‍ക്കറും സര്‍ദാര്‍ പട്ടേലും നല്‍കിയ സൂചനകളെ അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സ്വന്തം ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തിയതാണ് ഭാരതം 1962ല്‍ ചൈനയോട് പരാജയപ്പെടുവാന്‍ കാരണം. പക്ഷേ, സമാന്തരമായി ഗുരുജി ഗോള്‍വല്‍ക്കറും രാഷ്ട്രീയ സ്വയംസേവക സംഘവും സ്വതന്ത്രവും ശ്രേഷ്ഠവുമായ ഭാരതത്തിനുവേണ്ടി പ്രതിജ്ഞാബദ്ധരായ ദേശീയവീക്ഷണമുള്ള പൊതു സമൂഹവും കമ്മ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ കടന്നാക്രമണ സാദ്ധ്യത മുന്നില്‍കണ്ടുകൊണ്ടുകൊണ്ട് പ്രതിരോധത്തിന് കളമൊരുക്കാന്‍ തുടങ്ങി. ചൈന ആക്രമിച്ചപ്പോള്‍ സംഘസ്വയംസേവകര്‍ പ്രതിരോധസേനയ്‌ക്കൊപ്പം നിന്നു. രാഷ്ട്രീയ സ്വയംസേവക സംഘമെന്ന ദേശീയ പ്രസ്ഥാനവും ഭാരതീയ ജനസംഘമെന്ന രാഷ്ട്രീയ പ്രസ്ഥാനവും ബൗദ്ധിക രംഗത്തുള്ള നിരവധി പ്രമുഖരും വിദേശകാര്യത്തിലും പ്രതിരോധമേഖലയിലും അടിസ്ഥാനപരമായ ഉള്‍ക്കാഴ്ചയുള്ള നിരവധി രാജ്യസ്‌നേഹികളും രാജ്യത്തിനും ഭരണകൂടത്തിനും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നതും തുടര്‍ന്നു.
ചൈനയാണെങ്കില്‍ 1950കളില്‍ തന്നെ മറ്റൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമെന്ന നിലയില്‍ മാവോയുടെ ഭരണകൂടത്തിന് ശക്തിയും പ്രഹരശേഷിയും പ്രദാനം ചെയ്ത സോവിയറ്റ് യൂണിയനോടുതന്നെ അതിര്‍ത്തിത്തര്‍ക്കമുണ്ടാക്കുന്നതും കൂടെ നടക്കുമ്പോള്‍ തന്നെ കുതികാല്‍ വെട്ടുന്നതും തുടങ്ങിക്കഴിഞ്ഞിരുന്നു. 1970കളിലേക്ക് കടക്കും മുമ്പേ മാവോ സേതൂങ്ങ് തന്നെ റിച്ചാര്‍ഡ് നിക്‌സന്റെയും ഹെന്റി കിസിഞ്ചറുടെയും ഒപ്പം ചേര്‍ന്ന് ചൈനയും അമേരിക്കയും ഒന്നിച്ചൊരു സോവിയറ്റ് വിരുദ്ധ പോര്‍മുഖം വളര്‍ത്തിയെടുത്തു. ഭാരതത്തിനെതിരെയാണെങ്കില്‍ 1962ല്‍ നടത്തിയ കടന്നാക്രമണം പലതരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്നും തുടരുന്നു. മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിനെ പോലും കടന്നാക്രമിച്ചതും ആ കൊച്ചുരാജ്യത്തിന്റെ പ്രതിരോധത്തില്‍ നാണം കെട്ട് ചൈന തിരിഞ്ഞോടിയതും ചരിത്രമാണ്. പക്ഷേ, വിശാലമായ അതിര്‍ത്തിയിലെ മ്യാന്‍മറൊഴിച്ചുള്ള സകലരാജ്യങ്ങളെയും കടന്നു കീഴ്‌പ്പെടുത്താനുള്ള കഠിനപരിശ്രമങ്ങളിലാണ് എന്നും ചൈന.
മാവോയില്‍ നിന്ന് ഡെങ്ങ് സിയാവോയിലൂടെ കടന്ന് ഷീജിങ്ങ് പിങ്ങില്‍ എത്തിനില്‍ക്കുന്ന ചൈന ഇന്ന് അവരുടെ സാമ്രാജ്യത്വ കടന്നുകയറ്റത്തിന്റെ രണതന്ത്രം തിരുത്തിയെന്നതുമാത്രമാണ് കാലം കണ്ട മാറ്റം. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ നോക്കുകുത്തിയാക്കിയ ചൈനയെന്ന പുത്തന്‍ ആഗോള സാമ്പത്തിക ശക്തി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിചട്ടക്കൂടിന്റെയും ഭരണകൂട ഭീകരതയുടെയും മര്‍ദ്ദനോപകരണങ്ങളുടെയും പരമാവധി പ്രഹരശേഷി പ്രയോജനപ്പെടുത്തിക്കൊണ്ട്, മുതലാളിത്തത്തിന്റെ ചൂഷണ സാദ്ധ്യതകളെ, വികസിപ്പിക്കുന്ന സാഹചര്യമാണ് മാനവരാശി ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ചൈനയ്ക്കുള്ളില്‍ അടിസ്ഥാനവര്‍ഗം പരിപൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെട്ടുകഴിഞ്ഞു; നിശ്ശബ്ദരും നിര്‍വീര്യരുമാക്കപ്പെട്ടുകഴിഞ്ഞു. അവരെ പട്ടിണിക്കിട്ട് ചൈനീസ് ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളാക്കി ലോകത്തെ കടന്നാക്രമിക്കുവാന്‍ തയ്യാറെടുപ്പിക്കുകയാണ്. അതേ സമയം, ആയുധം കൊണ്ടുള്ള പോരാട്ടത്തിനുള്ള തയ്യാറെടുപ്പിന് ഒരു കുറവും വരുത്താതെ തന്നെ സാമ്പത്തിക അധിനിവേശവും കോളനിവത്കരണവും ലക്ഷ്യം വെച്ചുള്ള ചൈനീസ് സാമ്രാജ്യത്വത്തിന്റെ രണതന്ത്രത്തിലെ പുതിയ അടവുകളും തന്ത്രങ്ങളും പ്രയോഗിച്ചു നോക്കുന്നതിനുള്ള ദുര്‍മോഹങ്ങളും വളരുന്നു.
രാജീവ് ഗാന്ധി ഭാരതത്തിന്റെ പ്രധാനമന്ത്രിപദം പിടിച്ചെടുത്തതോടെ (ഇന്ദിരയുടെ മൃതശരീരം അഗ്‌നിക്ക് സമര്‍പ്പിക്കുന്നതുവരെ പോലും കാത്തുനില്‍ക്കാതെ ഭരണഘടനയെ നോക്കുകുത്തിയാക്കി, രാഷ്ട്രപതിയെ റബര്‍ സ്റ്റാമ്പാക്കി, കീഴ്‌വഴക്കങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ആ കസേരപിടിച്ചടക്കല്‍ എന്നത് ഭാരതം എന്നും ഓര്‍ക്കണം) ഇവിടെ വ്യത്യസ്ത അന്താരാഷ്ട്ര സാമ്രാജ്യത്വ ശക്തികളുടെ പുതിയ ഇടപെടലുകള്‍ക്ക് അവസരമൊരുങ്ങി. യാദൃച്ഛികമായിട്ടാണെങ്കിലും ചൈനാ-അമേരിക്കന്‍ അച്ചുതണ്ട് മിഖായേല്‍ ഗോര്‍ബച്ചേവിനെ ഉപയോഗിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്റെ അന്ത്യം കുറിക്കുവാനുള്ള അവസാനഘട്ട പണികള്‍ക്ക് വേഗതകൂട്ടുന്ന കാലഘട്ടമായിരുന്നു അത്. അക്കാലത്തു തന്നെ ഇന്ദിര വര്‍ഷങ്ങളായി പുലര്‍ത്തിപ്പോന്ന സോവിയറ്റ് വിധേയത്വത്തില്‍ നിന്ന് വ്യതിചലിച്ചൊരു ചൈനാചായ്‌വ് കാട്ടിത്തുടങ്ങുവാന്‍ രാജീവിനെ ഒരുക്കിയെടുക്കുവാന്‍ ചൈനാ പക്ഷത്തുള്ളവര്‍ക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധിക്കാതെ പോകേണ്ട കാര്യമല്ല. പലപ്പോഴും സോവിയറ്റ് നേതാക്കളെ അവഗണിക്കുവാനും ചൈനയുടെ നേതാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുവാനും രാജീവ് തയ്യാറായതായി സൂചിപ്പിക്കുന്ന വസ്തുതകള്‍ വ്യാപകമായി ലഭ്യമാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു; ബോഫോഴ്‌സ് ഉള്‍പ്പടെയുള്ള അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് രാജീവ് ഭരണം ജനം തിരസ്‌കരിച്ചു; ഭാരതത്തില്‍ ഏകകക്ഷി ഭരണം താത്കാലികമായെങ്കിലും അപ്രായോഗികമായി; വ്യത്യസ്ത ദേശീയ/അന്തര്‍ദേശീയ താത്പര്യങ്ങളുള്ള ചെറുരാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മകളിലൂടെ വിശ്വനാഥ പ്രതാപ് സിംഗ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു, ദേവ ഗൗഡ, ഐ.കെ. ഗുജ്‌റാള്‍ തുടങ്ങിയവര്‍ മാറിമാറി ഭരണത്തിലെത്തി. അതോടെ, പാശ്ചാത്യ സാമ്രാജ്യത്വത്തിനും ചൈനീസ് സാമ്രാജ്യത്വത്തിനും ഇസ്ലാമിക സാമ്രാജ്യത്വത്തിനും വേണ്ടി ഭാരതത്തില്‍ ചാരപ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെല്ലാം അവസരങ്ങള്‍ തുറന്നു. അവരെല്ലാം തങ്ങളുടെ യജമാനന്മാര്‍ക്കുവേണ്ടി വേറിട്ട് നിന്ന് പണിയെടുക്കുന്ന കാലം അങ്ങനെ ആരംഭിച്ചു. അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഭാരതീയ ദേശീയതയുടെ പക്ഷം നയിച്ച രാഷ്ട്രീയമുന്നണി അധികാരത്തിലെത്തിയതോടെ ചരിത്രം മാറി. പൊഖ്‌റാന്‍ പരീക്ഷണവും കാര്‍ഗില്‍ യുദ്ധവിജയവും വികസനത്തില്‍ തിളങ്ങുന്ന ഭാരതവും ബാഹ്യ സാമ്രാജ്യത്വ ശക്തികളുടെ വഴിമുടക്കുമെന്ന ഘട്ടം വന്നു. അവര്‍ മുന്നുകൂട്ടരും (പാശ്ചാത്യ/ചൈനീസ്/പാക് അധിനിവേശ ശക്തികള്‍) പരസ്പരവൈരുദ്ധ്യങ്ങള്‍ തത്കാലം മറന്ന്, സോണിയയെയും യച്ചൂരിയെയും ഒവൈസിയെയും, ഒന്നിച്ചുകെട്ടി, ഡോ.മന്‍മോഹന്‍ സിങ്ങിനെ അധികാരത്തിലെത്തിച്ചു. ഓരോ കൂട്ടരും തങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങിയ കാലഘട്ടമായിരുന്നു മന്‍മോഹന്‍സിങ്ങ് ഭരണമെങ്കിലും അവിടെ നിര്‍ണ്ണായക നേട്ടങ്ങള്‍ സ്വന്തമാക്കിയത് ചൈനയായിരുന്നു. രാജീവുമായി 1980കളുടെ രണ്ടാം പകുതിയില്‍ നടത്തിയ ഇടപാടുകളുടെ തുടര്‍ച്ചയുണ്ടായി, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വഴിയും മറ്റും ചൈനീസ് പണം സോണിയാ പരിവാറിലേക്കൊഴുകി. രാഹുല്‍ഗാന്ധിയും ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവുമായി ദുര്‍ഗ്രാഹ്യമായി ഇന്നും തുടരുന്ന ധാരണാ പത്രം ഒപ്പിട്ടു. ചൈനയുമായി അതിര്‍ത്തി പ്രശ്‌നം തന്ത്രപരമായി മാറ്റിവെച്ചുകൊണ്ട് മറ്റുകാര്യങ്ങളില്‍ ചൈനീസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിട്ടുവീഴ്ചകള്‍ക്ക് രാജീവ് കുടുംബം തലകുനിച്ചു. അതിന്റെ ഭാഗമായി ചൈനീസ് വ്യാവസായികതാത്പര്യങ്ങള്‍ സംരക്ഷിക്കും വിധം അവരുമായുള്ള വിദേശവാണിജ്യസമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി; ചൈന അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അതിശീഘ്രം വികസിപ്പിക്കുമ്പോള്‍ ഭാരതം സ്വന്തം അതിര്‍ത്തിയില്‍ വികസനത്തിന് വഴിമുടക്കി ചൈനയ്ക്ക് തന്ത്രപരമായ മേല്‍ക്കൈ വെള്ളിത്തളികയില്‍ വെച്ചുനല്‍കി. ചൈന ആയുധശേഖരം കൂടുതല്‍ വൈവിധ്യവും പ്രഹരശേഷിയും ഉറപ്പുള്ളതുമാക്കിയപ്പോള്‍ ഭാരതസര്‍ക്കാര്‍ അവിടെയും അനാസ്ഥ തുടര്‍ന്ന് ചൈനയെ പരോക്ഷമായി സഹായിച്ചു. സീതാറാം യച്ചൂരിയെ പോലുള്ളവരുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെ നേപ്പാളിനെ ഭാരതത്തില്‍ നിന്നകറ്റി ചൈനയോടടുപ്പിക്കുന്നതിനിടം നല്‍കി. ശ്രീലങ്ക ചൈനയോടടുക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ അലംഭാവം കാട്ടി. ചൈനയുടെ സഖ്യകക്ഷിയായ പാകിസ്ഥാനോട് മൃദുസമീപനം എടുത്ത് അവര്‍ക്കുവേണ്ടി പണിയെടുക്കുന്ന ഇസ്ലാമികതീവ്രവാദികള്‍ എന്തു ചെയ്താലും കണ്ണടയ്ക്കുന്ന സമീപനം സ്വീകരിച്ചു. അങ്ങനെ രാജീവ് കുടുംബത്തെ കൂടെക്കൂട്ടി ഭാരതത്തിലേക്കുള്ള കടന്നു കയറ്റത്തിന് വഴിയൊരുക്കുന്നതില്‍ സോണിയാ-മന്‍മോഹന്‍ ഭരണകാലത്ത് ചൈന ബഹുദൂരം, അതിശീഘ്രം മുന്നോട്ടു പോയി. പക്ഷേ ഭാരതീയ ജനാധിപത്യം തിരുത്തല്‍ ശക്തിയായി മാറി.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ വൈദേശിക ശക്തികളുടെ ഭാരതത്തിനുള്ളിലെ താത്പര്യ സംരക്ഷകര്‍ക്ക് കൂച്ചുവിലങ്ങുകള്‍ വീഴുവാന്‍ തുടങ്ങി. അതിനോടകം ചൈന ഭാരതത്തെ വരിഞ്ഞുമുറുക്കുവാന്‍ കരുതിയൊരുക്കിയ ‘സ്ട്രിംഗ് ഓഫ് പേള്‍സെന്ന’ പേരില്‍ അറിയപ്പെടുന്നതും അയല്‍ രാജ്യങ്ങളില്‍ വികസിപ്പിക്കുവാന്‍ പദ്ധതിയിട്ടതുമായ കെണിയ്ക്ക് പ്രതിരോധം തീര്‍ക്കാന്‍ തന്ത്രപരമായ സമീപനങ്ങളെടുത്തു. പ്രതിരോധസംവിധാനം വെല്ലുവിളികള്‍ക്ക് മറുപടികൊടുക്കാന്‍ സജ്ജമാകും വിധം ആയുധശേഖരം വികസിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. അതിര്‍ത്തികളിലെ റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളുമടക്കം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വേഗത ഉറപ്പിച്ചു. അതിനിടെ ചൈനയും പാകിസ്ഥാനും ബലം കാട്ടി വിരട്ടാന്‍ വന്നപ്പോള്‍ മറുപടി കൊടുത്തു. കോവിഡെന്ന ജൈവായുധത്തെ ചൈനീസ് സാമ്രാജ്യത്വ വികസനത്തിനുള്ള വെടിമരുന്നായി ഉപയോഗിക്കാനൊരുമ്പെട്ടപ്പോള്‍ ഫലപ്രദമായി ചെറുത്തു. ആഗോള വിപണിശൃംഖല വരുതിയിലാക്കി ഭാരതത്തെ ഉള്‍പ്പടെ വരിഞ്ഞുമുറുക്കുവാന്‍ ചൈന പദ്ധതിയിട്ടപ്പോള്‍ ഇവിടം ലോകത്തിനാശ്രയിക്കാവുന്ന ഉത്പാദനസ്രോതസ്സും വിപണിസാധ്യതയുമാക്കുവാനുള്ള വെല്ലുവിളിയേറ്റെടുത്തു. കാലം കാത്തിരുന്ന ഇടപെടലുകളിലൂടെ നേപ്പാളിനെയും ശ്രീലങ്കയെയും എല്ലാം കൂടെ കൂട്ടി പട്ടിണിക്കെതിരെയുള്ള ആഗോള പോരാട്ടത്തിലെ യോദ്ധാക്കളായി ഒന്നിച്ചു നില്‍ക്കുവാനും പാശ്ചാത്യ/കമ്മ്യൂണിസ്റ്റ്/ഇസ്ലാമിക സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ജനാധിപത്യലോകത്തിന്റെ ചെറുത്തുനില്‍പ്പിനുള്ള ചാലകശക്തിയാകുവാനും മോദിയുടെ ഭാരതം ഒരുങ്ങിയിറങ്ങിക്കഴിഞ്ഞു. ഇന്‍ഡോ പസഫിക്ക് മേഖലയുടെ സുരക്ഷിതത്വം ലക്ഷ്യം വെച്ച് ഭാരതവും അമേരിക്കയും ആസ്‌ട്രേലിയയും ജപ്പാനും ചേര്‍ന്നുള്ള ചതുര്‍രാജ്യകൂട്ടായ്മയുടെ രണതന്ത്രം ലോകം പ്രതീക്ഷയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ചൈന രാജീവ് കുടുംബവുമായി ചങ്ങാത്തം കൂടുവാന്‍ നടത്തിയ ശ്രമങ്ങളും മുടക്കിയ പണവും ഡിമോണിട്ടൈസേഷനില്‍ വിലയില്ലാതാക്കിയ പഴയ കറന്‍സികളെപ്പോലെ വിലനഷ്ടപ്പെട്ട് വേണ്ടാച്ചരക്കുകളായിരിക്കുന്നു. ഭാരതം അതിജീവനത്തിന്റെ അതിവിശാല പാതയില്‍ അതിവേഗം മുന്നേറുന്നു.
രാജപക്‌സേ കുടുംബത്തെ പ്രധാനമായും കൂടെ കൂട്ടി ശ്രീലങ്കയില്‍ ചൈന നടത്തിയ അധിനിവേശ ശ്രമം ആ രാജ്യത്തിന്റെ അന്നം മുട്ടിച്ചു; ഇന്ധനം ഇല്ലാതാക്കി. രാജ്യത്തിന്റെ പൊതുകടം ആഭ്യന്തര ഉത്പാദനത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ അപകടകരമായ തലത്തിലേക്ക് തകര്‍ന്നു. വിദേശനാണയശേഖരം ആഹാരത്തിനോ ഇന്ധനത്തിനോ വേണ്ട ഇറക്കുമതിക്കുപോലും തികയാത്തതായി. ശ്രീലങ്കന്‍ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികളുടെ മുന്നില്‍ രാജ്യത്തിന്റെ വിശ്വസനീയത തകര്‍ന്നു. പൊതുജനം തെരുവിലിറങ്ങി പ്രസിഡന്റിനെയുള്‍പ്പെടെ രാജ്യത്തിനു പുറത്തേക്കോടാനും രാജിവെക്കാനും നിര്‍ബന്ധിതരാക്കി. നെഹ്രു കുടുംബം പോലെ ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഭരണകൂടത്തിന്റെ ഭാഗമായി അധികാരവും ആഡംബരവും ആസ്വദിച്ചൊരു കുടുംബത്തിന്റെ അമിതാധികാരമോഹത്തെയാണ് ചൈന പണം കൊടുത്ത് വളര്‍ത്തിയെടുത്ത് ആ ജനാധിപത്യരാജ്യത്തിന്റെ അന്തകശക്തിയാക്കിമാറ്റിയെടുത്തത്. 2009ല്‍ ശ്രീലങ്കയില്‍ ആഭ്യന്തര കലഹത്തെ അടിച്ചമര്‍ത്തുവാനുള്ള അര്‍ത്ഥവും ആയുധവും കൊടുത്താണ് ചൈന രാജപക്‌സേ കുടുംബവുമായുള്ള അടുപ്പം ദൃഢമാക്കിയത്. ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ പദ്ധതിയുടെ ഭാഗമായ കടക്കെണിയിലേക്ക് ശ്രീലങ്കയെ വലയെറിഞ്ഞു പിടിച്ചത് ബഹുമുഖതന്ത്രങ്ങളിലൂടെയായിരുന്നു. അതിലൂടെ നടത്തുന്ന വികസന നിര്‍മ്മാണങ്ങള്‍ക്കായുള്ള മുതല്‍മുടക്കില്‍ നിര്‍ണ്ണായക പങ്ക് രാജപക്‌സേ കുടുംബത്തിലേക്കൊഴുകുമായിരുന്നു (ഭാരതത്തില്‍ രാജീവ് കുടുംബത്തിലേക്കൊഴുക്കിയതുപോലെ!). രാജപക്‌സേയുടെ പാര്‍ട്ടിയുടെയും ചൈനയുടെ താത്പര്യം സംരക്ഷിക്കുന്നവരുടെയും തിരഞ്ഞെടുപ്പു ചിലവുകള്‍ വരെ ചൈനയുടെ സ്ഥാപനങ്ങളിലൂടെ ഒഴുക്കുകയായിരുന്നു. ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ പദ്ധതി അടിസ്ഥാനസൗകര്യങ്ങളുടെ ഇനങ്ങളില്‍ പെടുന്ന റോഡുകളും എയര്‍പോര്‍ട്ടുകളും നഗരസമുച്ചയങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനുള്ള വായ്പകളാണെന്നുള്ളതുകൊണ്ട് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനമോ തൊഴില്‍ ലഭ്യതയോ ഒന്നും ഗണ്യമായി വര്‍ദ്ധിപ്പിക്കാത്തതുകൊണ്ട് കടം വീട്ടാന്‍ വഴിയില്ലാത്ത അവസ്ഥയാകുന്നതും ആസ്തികള്‍ ചൈന പിടിച്ചെടുക്കുന്നതുമായ സാദ്ധ്യതകള്‍ അതിവേഗം രൂപപ്പെടുന്ന സാഹചര്യം നേരിടേണ്ടിവന്നതോടെ ചൈനയുടെ അധിനിവേശ സാദ്ധ്യതയും ശ്രീലങ്കയുടെ തകര്‍ച്ചയും അനിവാര്യമായി മാറി. ശ്രീലങ്കയുടെ പൊതുകടത്തില്‍ ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്റെയും ജപ്പാന്റെയും മറ്റും വിഹിതം ഉയര്‍ത്തിക്കാട്ടിയിട്ട് ശ്രീലങ്കന്‍ ദുരന്തത്തില്‍ ചൈനയുടെ പങ്ക് ചെറുതാക്കിക്കാണിക്കാനുള്ള ചില ശ്രമങ്ങളും ‘ക്യാപ്‌സ്യൂള്‍’ രൂപത്തില്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും വരുന്നതാണതിലും വിചിത്രം! ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഭവനനിര്‍മ്മാണവായ്പയെടുത്തവന്‍ പണിയില്ലാത്ത ഒരു മാസം അരിവാങ്ങാനോ മകളെ ചികിത്സിപ്പിക്കാനോ ‘ബ്ലേഡ്കാരനോട്’ ചെറിയ ഒരു തുക കടം വാങ്ങി. അതിന്റെ തിരിച്ചടവ് മുടങ്ങിയതിന് കടം കൊടുത്തവന്‍ പെരുവഴിയില്‍ പിടിച്ചു നിര്‍ത്തി വഴിനടക്കാന്‍ അനുവദിക്കാഞ്ഞതിന് കടക്കാരന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ അതിന് വഴിയൊരുക്കിയത് ബ്ലേഡുകാരനല്ല, ദേശസാല്‍കൃതബാങ്കാണെന്ന് പറയാന്‍ കഴിയുമോ?
ശ്രീലങ്കയുടെ പതനത്തിന് പരിഹാരം കാണണം. മാത്രമല്ല, ‘വണ്‍ ബല്‍റ്റ് വണ്‍ റോഡ്’ കെണിയില്‍ പെട്ട ചെറുതും വലുതുമായ എല്ലാരാജ്യങ്ങളുടെയും ദുര്‍ഘട അവസ്ഥയില്‍ നിന്ന് അവരെ മോചിപ്പിക്കണം. ജനാധിപത്യവും ലോക സമാധാനവും കാംക്ഷിക്കുന്ന സകലരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര കൂട്ടായ്മകളും സ്ഥാപനങ്ങളും കടക്കെണിയില്‍ പെട്ടവരോടൊപ്പം നില്‍ക്കണം. കടങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാകണം. യുദ്ധക്കൊതിയും അധിനിവേശമോഹവുമായി കുതന്ത്രങ്ങള്‍ മെനയുന്ന കമ്മ്യൂണിസ്റ്റ് ചൈനയെ ഒറ്റപ്പെടുത്തണം. ഭാരതം അക്കാര്യത്തിലും മുന്നിലുണ്ടാകണം.