മനുഷ്യബുദ്ധിയേയും ഭാവനയേയും വെല്ലുവിളിച്ചുകൊണ്ട് അനന്തവും അഗാധവുമായി വ്യാപിച്ചുകിടക്കുന്ന പ്രപഞ്ചം ഇക്കഴിഞ്ഞ ദിവസം അറിവിന്റെ ഒരു തരി വെട്ടം കൂടി പകര്‍ന്നുതരികയുണ്ടായി. മനുഷ്യകുലത്തിന്റെ നിരന്തരമായ പരിശ്രമത്തില്‍ സംപ്രീതമായ ഏതോ അജ്ഞാത ശക്തി അതീത കാലത്തിന്റെ കാഴ്ചകളിലേക്ക് ഒരു കിളിവാതില്‍ തുറന്നു തന്നത് ഇന്ന് ലോകം ആഘോഷമാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പുറത്തുവിട്ട ഏറ്റവും പുതിയ ബഹിരാകാശ ചിത്രങ്ങള്‍ മാനവകുലത്തിന്റെ ജിജ്ഞാസയ്ക്കുമേല്‍ വീണ തരി വെളിച്ചമാണ്. അനന്ത പ്രപഞ്ചത്തെ തുറന്നുകാട്ടുന്ന ഈ തരിവെളിച്ചം ശാസ്ത്രലോകത്തിന്റെ നാഴിക കല്ലായി മാറുന്നു എന്നിടത്താണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് പുറത്തുവിട്ട പ്രപഞ്ച ചിത്രങ്ങളുടെ പ്രാധാന്യം.
2021 ഡിസംബര്‍ 25നാണ് പ്രപഞ്ച കാഴ്ചകളെ ആഴത്തില്‍ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ നാസ വെബ് സ്‌പേസ് ഒബ്‌സര്‍വേറ്ററി വിക്ഷേപിച്ചത്. മനുഷ്യന്‍ ഉണ്ടാക്കിയതില്‍ വച്ചേറ്റവും വില കൂടിയ ഈ ദൂരദര്‍ശിനിക്ക് ഏതാണ്ട് ആയിരം കോടി അമേരിക്കന്‍ ഡോളര്‍ ചിലവായതായാണ് കണക്ക്. എന്നു പറഞ്ഞാല്‍ എണ്‍പതിനായിരം കോടി ഇന്ത്യന്‍ രൂപയെന്നര്‍ത്ഥം. കേവലം പത്തു വര്‍ഷം ആയുസുള്ള ഒരു ദൂരദര്‍ശിനിക്കുവേണ്ടി ഇത്രയേറെ പണം മുടക്കേണ്ടതുണ്ടോ എന്ന് ആശങ്കിക്കുന്നവരുണ്ടാവാം. എന്നാല്‍ പ്രപഞ്ച വിസ്മയങ്ങളെ മതബോധത്തിന്റെ ഭാവനാ ദൃഷ്ടിയിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച പാശ്ചാത്യ മതങ്ങള്‍ ആറു ദിവസങ്ങള്‍ കൊണ്ട് സൃഷ്ടി നടത്തി ഏഴാം ദിവസം വിശ്രമമെടുത്ത ദൈവത്തെ അവതരിപ്പിച്ച് തൃപ്തി അടയുന്നിടത്താണ് ശാസ്ത്രം മനുഷ്യന്റെ മുന്നില്‍ അറിവിന്റെ കിളിവാതിലുകള്‍ ഓരോന്നായി തുറന്നിടുന്നത്. ബഹിരാകാശ നിരീക്ഷണത്തിനായി മനുഷ്യന്‍ ഉണ്ടാക്കിയ ദൂരദര്‍ശിനികളുടെ എല്ലാം പരിമിതി അത് ഭൂമിയില്‍ നിന്ന് മാത്രം നോക്കാന്‍ കഴിയുന്നവയായിരുന്നു എന്നതാണ്. എത്ര ശക്തിയേറിയ ലെന്‍സുകള്‍ ഉപയോഗിച്ചാലും ഭൗമാന്തരീക്ഷത്തിലെ പൊടിയും മഞ്ഞും എല്ലാം ചേര്‍ന്ന് കാഴ്ചകളെ അവ്യക്തമാക്കുമെന്നതായിരുന്നു ഈ ദൂരദര്‍ശിനികളുടെ പരിമിതി. ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും നടത്തിയ ബഹിരാകാശ ഗവേഷണ മത്സരങ്ങളാണ് ഇന്ന് ബഹിരാകാശത്ത് ഭൂമിയെ വലം വയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ വരെ എത്തിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കിയത്.പൊടിയും മഞ്ഞും കാഴ്ച തടസപ്പെടുത്താത്ത ബഹിരാകാശത്ത് ദൂരദര്‍ശിനി സ്ഥാപിച്ചുകൊണ്ട് അനന്ത പ്രപഞ്ചത്തെ കണ്‍ പാര്‍ക്കുക എന്ന മനുഷ്യ മോഹത്തിന്റെ സാഫല്യമായിരുന്നു 1990 ലെ നാസയുടെ ഹബിള്‍ ടെലിസ്‌കോപ്പ്. ഇതില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് പ്രപഞ്ചം അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. മുപ്പത്തൊന്നു വര്‍ഷമായി ബഹിരാകാശത്തുള്ള ഹബിള്‍ ടെലിസ്‌കോപ്പിനേക്കാള്‍ നൂറു മടങ്ങ് ശേഷിയുണ്ട് ജെയിംസ് വെബ്ക്യാമിന്. പ്രപഞ്ചത്തിലെ ഇന്‍ഫ്രാറെഡ് വികിരണങ്ങളെ കണ്ടെത്തിയാണ് ഇത് ചിത്രങ്ങളാക്കി മാറ്റുന്നത്. മുപ്പത് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി വികാസങ്ങളുടെ രഹസ്യങ്ങളിലേക്കാണ് മിഴി തുറന്നിരിക്കുന്നത്.
അതിവിദൂരതയില്‍ ഒരു മണല്‍ തരിയോളം വലിപ്പം തോന്നുന്ന ഒരു ബിന്ദുവിലേക്ക് പന്ത്രണ്ട് മണിക്കൂറോളം വെബ് സ്‌പേസ് ക്യാമറ തുറന്നു പിടിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ നാളിതുവരെ ലഭിച്ച ഏത് ബഹിരാകാശ ചിത്രങ്ങളെക്കാള്‍ മിഴിവുള്ളവയാണ്. ഭൂമിയില്‍ നിന്ന് പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ നിന്ന് 460 കോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രവ്യൂഹത്തെ നിരീക്ഷിച്ച ജെയിംസ് വെബ്‌സ്‌പേസ് ടെലിസ്‌കോപ്പില്‍ തെളിഞ്ഞത് 460 കോടി വര്‍ഷങ്ങള്‍ക്കപ്പുറത്തെ പ്രപഞ്ച ദൃശങ്ങളാണ്. പ്രപഞ്ചത്തില്‍ അതി വിദൂരതയിലേക്ക് നോക്കുക എന്നു പറഞ്ഞാല്‍ കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുക എന്നാണ് അര്‍ത്ഥം. 460 കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തില്‍ നിന്ന് പ്രകാശം നമ്മളിലേക്കെത്താന്‍ 460 കോടി വര്‍ഷം ആവശ്യമാണ്.കാലത്തെയും സമയത്തെയും അപ്രസക്തമാക്കുന്ന ഈ ദൃശ്യവിസ്മയം ശാസ്ത്രലോകത്തിന്റെ മുന്നില്‍ രഹസ്യങ്ങളുടെ കലവറ തന്നെ തുറന്നേക്കാം. അതായത് സൗരയൂഥത്തില്‍ ഭൂമിയെന്ന ഗ്രഹം രൂപം കൊണ്ട കാലത്ത് വിദൂര ഗ്രഹസമൂഹത്തില്‍ നിന്നും പുറപ്പെട്ട പ്രകാശങ്ങളെ പിടിച്ചെടുത്ത് രൂപപ്പെടുത്തുന്ന ചിത്രങ്ങള്‍ ഭൂമിയുടെ ഉല്‍പ്പത്തി രഹസ്യങ്ങളിലേക്കു കൂടി വെളിച്ചംവീശുമെന്ന കാര്യം നിസ്തര്‍ക്കമാണ്.. ഈ നൂറ്റാണ്ടില്‍ ഉണ്ടായ ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ഇതെന്ന് പറയുന്നതിന്റെ കാര്യം ഇതാണ്.
ഭൂമിയടക്കമുള്ള ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി ഒരു വന്‍സ്‌ഫോടനത്തോടെയാണ് (ബിഗ് ബാങ് തിയറി) സംഭവിച്ചത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്.ഇതിന്റെ നിജസ്ഥിതി കണ്ടെത്താനും പ്രപഞ്ചത്തില്‍ ഇതര താരാപഥങ്ങളിലെവിടെയെങ്കിലും ജീവനോ ജീവജാലങ്ങളോ ഉണ്ടോ എന്നറിയാനും ജലത്തിന്റെ സാന്നിദ്ധ്യമുണ്ടോ എന്നറിയാനുമെല്ലാം അമേരിക്കയുടെ ഈ പുതിയ സ്‌പേസ് ടെലിസ്‌കോപ്പു കൊണ്ട് സാധിക്കും എന്നു വേണം കരുതാന്‍. അതുപോലെ ഇതര ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലൂടെ കടന്നു വരുന്ന പ്രകാശകിരണങ്ങളെ പിടിച്ചെടുത്ത് അവയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനും ഈ നവീന സംവിധാനം കൊണ്ട് കഴിയും.
നിലവില്‍ ലഭ്യമായ വിവര പ്രകാരം 1380 കോടി വര്‍ഷങ്ങള്‍ക്കു മുന്നെ ഒരു മഹാ വിസ്‌ഫോടനത്തിലൂടെ രൂപപ്പെട്ട് അനുക്ഷണം വികസിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം പിടി തരാത്ത പ്രതിഭാസമായി പരിലസിക്കുകയായിരുന്നു. എന്നാല്‍ അതിബൃഹത്തായ ക്ഷീരപഥത്തിലെ ഒരു കൊച്ചുഗ്രഹമായ ഭൂമിയില്‍ ജീവിക്കുന്ന അണു പ്രായനായ മനുഷ്യന്റെ മേധാ ശക്തി പ്രപഞ്ച രഹസ്യങ്ങളുടെ നിലവറ തുറക്കുന്ന താക്കോല്‍ തരപ്പെടുത്തിയിരിക്കുന്നു എന്നു വേണമെങ്കില്‍ ഇനി പറയാം. ഹിമാലയ ഗിരി തടങ്ങളിലെ ഋഷി വാടങ്ങളില്‍ തപസ്സിരുന്ന മുനിവര്യന്‍മാര്‍ ചിദാകാശത്തില്‍ ദര്‍ശിച്ച ആദ്യന്തവിഹീനനായ നടരാജന്റെ അനന്തമായ വ്യോമ ജഡ രഹസ്യങ്ങളുടെ നക്ഷത്രക്കണ്ണുകള്‍ ഓരോന്നായി മനുഷ്യന്റെ നേര്‍ക്ക് തുറക്കുകയാണ്. ഇത് ശാസ്ത്രയുഗത്തിന്റെ വിശ്വരൂപദര്‍ശനയോഗമാണ്. അതീതത്തിന്റെ കാഴ്ചകള്‍ വെളിപാടാകുന്ന കാലം.