”പാശ്ചാത്യ സമൂഹത്തെ മയക്കുമരുന്നുകൊണ്ട് തുലയ്ക്കുകയെന്നത് ഞങ്ങളുടെ വിശുദ്ധ കടമയാണ്.” ദശലക്ഷക്കണക്കിന് ഡോളര്‍ വില വരുന്ന മയക്കുമരുന്ന് ബ്രിട്ടനിലേക്ക് കയറ്റി അയച്ചതിന് കുറ്റം ചുമത്തപ്പെട്ട ബംഗ്ലാദേശ് ഭക്ഷ്യോല്‍പ്പന്ന കമ്പനിയുടമ ബദ്രുദോസ മേമന്‍ തന്റെ ചെയ്തിയെ ന്യായീകരിച്ച് പറഞ്ഞ വാക്കുകളാണിത്. താലിബാന്‍ വാഴ്ച നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനില്‍നിന്ന് പാകിസ്ഥാന്‍ വഴിയാണ് ബിഡി ഫുഡ് ലിമിറ്റഡ് എന്ന മേമന്റെ കമ്പനി മയക്കുമരുന്ന് എത്തിക്കുന്നത്. പാകിസ്ഥാനില്‍ കമ്പനിക്ക് ഇതിനായി ഓഫീസുമുണ്ട്. ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും വലിയ സാമൂഹ്യ വിപത്തായി കാണുകയും, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ അലോസരപ്പെടുത്തുകയും ലോകസമാധാനം കെടുത്തുകയും ചെയ്യുന്ന മയക്കുമരുന്നുകടത്തും ജിഹാദി ഭീകരവാദവുമായുള്ള അഭേദ്യമായ ബന്ധമാണ് ഇത് കാണിക്കുന്നത്. മദ്യവും മയക്കുമരുന്നുമൊക്കെ ഇസ്ലാമിന് ഹറാമാണെന്ന പൊതുധാരണയും ഇവിടെ പൊളിയുന്നു.
ഭരണകൂടങ്ങള്‍ മാറി മാറി വരുമ്പോഴും മാറ്റമില്ലാതെ തുടരുന്നതാണ് അഫ്ഗാനിസ്ഥാനിലെ കഞ്ചാവുല്‍പ്പാദനവും മയക്കുമരുന്ന് വ്യാപാരവും. പാക് പത്രപ്രവര്‍ത്തകനായ അഹമ്മദ് റാഷിദിന് നല്‍കിയ അഭിമുഖത്തില്‍ ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: ”കഞ്ചാവ് അനുവദനീയമാണ്. കാരണം അത് ഉപയോഗിക്കുന്നത് പാശ്ചാത്യ നാടുകളിലെ അവിശ്വാസികളായ കാഫിറുകള്‍ ആണ്. അഫ്ഗാനികളോ മുസ്ലിങ്ങളോ അല്ല.” ആഗോള ഇസ്ലാമിക ഭീകരവാദവും മയക്കുമരുന്നു വ്യാപാരവും തമ്മിലെ ബന്ധത്തിന്റെ സ്വഭാവമാണ് ഈ വാക്കുകളില്‍ തെളിയുന്നത്.
ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇറാനും ഉള്‍പ്പെടുന്ന ‘ഗോള്‍ഡന്‍ ക്രസന്റ്’ എന്ന വിശേഷണമുള്ള ഭൂഭാഗത്താണ് ലോകത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് കൃഷിയും മയക്കുമരുന്നുല്‍പ്പാദനവും നടക്കുന്നത്. ആഗോള ഇസ്ലാമിക ഭീകരസംഘടനകള്‍ തങ്ങളുടെ മതപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് ഉപയോഗിക്കുന്ന വന്‍തോതിലുള്ള സമ്പത്തിന്റെ മുഖ്യ സ്രോതസ്സുകളിലൊന്ന് രാജ്യാന്തര മയക്കുമരുന്ന് വ്യാപാരമാണ്. അസംസ്‌കൃത എണ്ണയുടെ അനധികൃതമായ വ്യാപാരം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന കളങ്കിത വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന സംഭാവനകള്‍, സൗദി, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന ഫണ്ട്, സ്വന്തം സ്വാധീനമേഖലകളില്‍ നടത്തുന്ന തട്ടിക്കൊണ്ടുപോകലുകളും കവര്‍ച്ചകളും തുടങ്ങിയവയ്ക്കു പുറമെ മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ് ആഗോള ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ പണം സ്വരൂപിക്കുന്നത്. ഇറാഖും സിറിയയും കേന്ദ്രീകരിച്ച് പല രാജ്യങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐഎസിന്റെ സാമ്പത്തിശേഷി ആരെയും അത്ഭുതപ്പെടുത്താന്‍ പോന്നതാണ്.
ലോകത്തെ മറ്റെല്ലാ സംഘടിത കുറ്റകൃത്യങ്ങളിലൂടെയും സ്വരൂപിക്കപ്പെടുന്ന പണത്തിന്റെ അഞ്ചിലൊന്ന് മയക്കുമരുന്ന വ്യാപാരത്തിലൂടെ മാത്രം ലഭിക്കുന്നു എന്നാണ് ഒരു കണക്ക്. ഇതിലേറിയ കൂറും വിനിമയം ചെയ്യപ്പെടുന്നത് ഇസ്ലാമിക ഭീകരസംഘടനകളിലൂടെയുമാണ്. മയക്കുമരുന്നു കടത്ത് ശൃംഖലയെ നിയന്ത്രിക്കുന്നതുപോലും ആഗോള ഭീകരസംഘടനകളാണ്. പരമ്പരാഗത സാമ്പത്തിക മാര്‍ഗങ്ങള്‍ക്കുമേലുള്ള നിയന്ത്രണം നഷ്ടമായതോടെ ഭീകരവാദസംഘടനകള്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഐഎസിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ ഇത് മനസ്സിലാവും.
സമീപകാലം വരെ ലോകത്തെ ഏറ്റവും സമ്പന്നമായ ഭീകരസംഘടന ഐഎസ് ആയിരുന്നു. സിറിയയിലും മറ്റും പരാജയം നേരിട്ടതോടെ അവിടങ്ങളിലെ എണ്ണപ്പാടങ്ങളുടെമേലുള്ള അവരുടെ നിയന്ത്രണം നഷ്ടമായി. ഇതുവഴിയുണ്ടായ വരുമാന നഷ്ടം നികത്താന്‍ ഈ സംഘടന മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. ഇത് വലിയൊരു വരുമാനസ്രോതസ്സായി മാറിയതിനാല്‍ ഐഎസിന്റെ മയക്കുമരുന്ന് വ്യാപാരം പല മടങ്ങ് വര്‍ദ്ധിച്ചു. ഇതുപോലെ കളങ്കിത വ്യക്തികളില്‍ നിന്നും, സേവനത്തിന്റെ പേരില്‍ ലഭിച്ചിട്ടുള്ള ഫണ്ട് നിലച്ചപ്പോള്‍ അല്‍ഖ്വയ്ദയും വന്‍തോതില്‍ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരിയുകയുണ്ടായി.
കുറഞ്ഞ മുടക്കുമുതലിലൂടെ കൊള്ളലാഭം കൊയ്യാമെന്നു വന്നതാണ് ആഗോള ഇസ്ലാമിക ഭീകര സംഘടനകള്‍ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരിയാനുള്ള മുഖ്യ കാരണം. കഞ്ചാവും കൊക്കെ യിനുമാണ് മയക്കുമുരന്നു കടത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് കഞ്ചാവിന്റെ മുഖ്യ ഉല്‍പ്പാദന കേന്ദ്രം. മൂന്നു വഴികളിലൂടെയാണ് അത് ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് കടത്തുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങള്‍ വഴി യൂറോപ്പിലേക്ക്. അഫ്ഗാന്റെ വടക്കന്‍ ഭാഗങ്ങളിലൂടെ റഷ്യന്‍ മാര്‍ക്കറ്റിലേക്ക്. തെക്കുഭാഗം വഴിയുള്ള കള്ളക്കടത്ത് വളരെ സങ്കീര്‍ണമാണ്. അഫ്ഗാനില്‍നിന്ന് ആദ്യം ഇറാനിലും പാകിസ്ഥാനിലും എത്തിച്ചശേഷം ഇന്ത്യന്‍ മഹാസമുദ്രം വഴി വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രം വഴിയാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് കടത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അഫ്ഗാനില്‍നിന്നുള്ള കഞ്ചാവ് കെനിയ, ടാന്‍സാനിയ, മൊസാംബിക്, മഡഗാസ്‌കര്‍, യെമന്‍ എന്നിവിടങ്ങളിലേക്കും എത്തുന്നു. ഭാരതം, ശ്രീലങ്ക, മാലിദ്വീപ്, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും എത്തിക്കുന്നു. ശ്രീലങ്ക ഇതിന്റെ ഒരു ട്രാന്‍സിറ്റ് പോയന്റായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അഫ്ഗാനിലെ കഞ്ചാവുല്‍പ്പാദനം വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്നു വ്യാപാരം വഴി ഭീകരസംഘടനകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതാണ് ഇതിനുകാരണം. പശ്ചിമ ആഫ്രിക്കയില്‍ മയക്കുമരുന്നു നിയന്ത്രിക്കുന്നത് ബോക്കോ ഹറാം, ഐഎസിന്റെയും അല്‍ഖ്വയ്ദയുടെയും അവാന്തര വിഭാഗങ്ങള്‍ എന്നിവയാണ്. സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപാരവും ഐഎസ് നടത്തുന്നുണ്ട്. സ്വന്തം അധീന പ്രദേശങ്ങളിലും ലിബിയ, സൊമാലിയ, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലെ സ്വാധീന മേഖലകളിലുമാണ് ഐഎസിന്റെ മയക്കുമരുന്നു വ്യാപാരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാണ് മയക്കുമരുന്ന് ലക്ഷ്യസ്ഥാനത്തെത്തുന്നത്. അപ്പോള്‍ നൂറ്റമ്പത് ഇരട്ടിയൊക്കെയാണ് വില വര്‍ദ്ധിക്കുക. വിവിധ രാജ്യങ്ങളിലൂടെയും ഭൂഖണ്ഡങ്ങളിലൂടെയുമുള്ള ഈ കള്ളക്കടത്ത് ഭീകര സംഘടനകള്‍ സമര്‍ത്ഥമായി ഏറ്റെടുക്കുന്നു. മയക്കുമരുന്നു കടത്താന്‍ മാത്രം ഭീകരസംഘടനകള്‍ രാജ്യങ്ങളില്‍ അസ്ഥിരത സൃഷ്ടിക്കുന്നു. അല്‍ഖ്വയ്ദയും ഐഎസുമൊക്കെ ഇങ്ങനെ ചെയ്യുന്നവയാണ്. മയക്കുമരുന്നുകളുടെ അന്തിമ ലക്ഷ്യസ്ഥാനം യൂറോപ്പും അമേരിക്കയും ആസ്‌ട്രേലിയയും ഭാരതവുമാണ്. കച്ചവട താല്‍പ്പര്യത്തിനുപരി ഇസ്ലാമിക വിശ്വാസപ്രകാരം ഇവയൊക്കെ അവിശ്വാസികളുടെ നാടാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
അമേരിക്കയിലെ ലോകവ്യാപാര സമുച്ചയം അല്‍ഖ്വയ്ദ തകര്‍ത്ത സംഭവംവരെ ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നു വ്യാപാരം കാര്യമായ പഠനത്തിനു വിധേയമായിരുന്നില്ല. എന്നാല്‍ 9/11 നു ശേഷം ഭീകരസംഘടനകളുടെ സാമ്പത്തിക സമാഹരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയും, മയക്കുമരുന്നു വ്യാപാരം അതില്‍ മുഖ്യഘടകമാണെന്ന് തിരിച്ചറിയപ്പെടുകയും ചെയ്തു. ബാങ്കുകളിലൂടെയും ഹവാല വഴിയുമുള്ള പണമിടപാടുകള്‍ സുരക്ഷാ ഏജന്‍സികള്‍ വന്‍തോതില്‍ പിടികൂടാന്‍ തുടങ്ങിയതോടെയാണ് വരുമാനത്തിനായി മയക്കുമരുന്നു കടത്തിനെ ആശ്രയിക്കാന്‍ ഭീകരസംഘടനകള്‍ തയ്യാറായതെന്നതും വസ്തുതയാണ്. താലിബാന്‍ ഇതിന് ഉദാഹരണമാണ്. 2011 ല്‍ താലിബാന്റെ വാര്‍ഷിക വരുമാനം 400 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് മാത്രമായിരുന്നു ഇത്. പിന്നീട് വരുമാനം പല മടങ്ങായി വര്‍ദ്ധിച്ചത് മയക്കുമരുന്നു വ്യാപാരത്തിലൂടെയാണ്. ഇത്തരം വരുമാനത്തിന്റെ ചെറിയ പങ്ക് മാത്രമാണ് ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത്. ‘രാജ്യാന്തര കുറ്റകൃത്യങ്ങളും വികസ്വര രാജ്യങ്ങളും’ എന്ന പേരില്‍ ‘ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി’യുടെ 2017 ലെ റിപ്പോര്‍ട്ട് പ്രകാരം 650 ബില്യണ്‍ ഡോളറിന്റെ മയക്കുമരുന്ന് വ്യാപാരമാണ് ആഗോളതലത്തില്‍ നടക്കുന്നത്. ഇതില്‍ ഇസ്ലാമിക ഭീകരസംഘടനകളുടെ പങ്കാളിത്തം വളരെ വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനും, തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും, ഒളിത്താവളങ്ങള്‍ സജ്ജീകരിക്കാനുമാണ് ഭീകരസംഘടനകള്‍ ഉപയോഗിക്കുന്നത്. ഇതിലൊരു പങ്കാണ് ഭീകരാക്രമണങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. അല്‍ഖ്വയ്ദയുടെ വാര്‍ഷികവരുമാനം 30 ദശലക്ഷം ഡോളറായിരുന്നപ്പോള്‍ 9/11 ആക്രമണത്തിനുവേണ്ടി നീക്കിവച്ചത് 500,000 ഡോളറായിരുന്നു. അതായത് മൊത്തം വരുമാനത്തിന്റെ 1.6 ശതമാനം. 2005 ലെ ലണ്ടന്‍ ആക്രമണങ്ങള്‍ക്ക് 8,000 പൗണ്ടും, 2002 ലെ ബാലി ആക്രമണത്തിന് 50,000 ഡോളറുമാണ് ഉപയോഗിച്ചത്. മാഡ്രിഡ് ആക്രമണം നടത്തിയ മൊറോക്കന്‍ ഇസ്ലാമിക ഭീകരവാദികള്‍ ഹാഷിഷ് വില്‍പ്പനയിലൂടെയാണ് ധനസമാഹരണം നടത്തിയത്.
ഐഎസിനെപ്പോലെ ആഗോളതലത്തില്‍ പ്രവര്‍ത്തനമില്ലെങ്കിലും മയക്കുമരുന്ന് വ്യാപാരത്തിലൂടെ ഏറ്റവുമധികം പണമുണ്ടാക്കുന്ന സംഘടന താലിബാനാണ്. നാറ്റോയുടെ ആക്രമണകാലത്തും, പിന്നീടും അഫ്ഗാനിലെ സ്വന്തം സ്വാധീന മേഖലകളില്‍ താലിബാന്‍ കഞ്ചാവ് കൃഷി നടത്തിയിരുന്നു. അഫ്ഗാനിലെ മൊത്തം കഞ്ചാവുകൃഷിയുടെ ഒരു ശതമാനം ഐഎസിന്റെ നിയന്ത്രണത്തിലാണ്. മയക്കുമരുന്ന് വ്യാപാരത്തില്‍ മേല്‍കൈ നേടുന്നതിന് താലിബാനും ഐഎസും പരസ്പരം പോരടിക്കുകപോലും ചെയ്യാറുണ്ട്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കഞ്ചാവ് താലിബാന്‍ മൊത്തമായി വാങ്ങുകയും ചെയ്യുന്നു.
താലിബാന്‍ വാങ്ങിക്കൂട്ടുന്ന ആയുധങ്ങളുടെ വിലയൊടുക്കുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ബ്രിട്ടീഷുകാരായ യുവാക്കളാണെന്ന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് വളരെ ശരിയാണ്. പാശ്ചാത്യ നാടുകളെ മയക്കുമരുന്നിന് അടിമയാക്കിയശേഷം അവര്‍ക്കെതിരെ യുദ്ധം ചെയ്യുകയെന്നത് ഇസ്ലാമിക ഭീകരാവാദികളുടെ അജണ്ടയാണ്. കാപ്ടഗോണ്‍ എന്ന പേരിലുള്ള മയക്കുമരുന്ന് ‘ജിഹാദി ഗുളിക’ എന്നാണറിയപ്പെടുന്നത്. ഐഎസ് ഭീകരര്‍ വേദനസംഹാരിയായി ഇത് ഉപയോഗിക്കുന്നു. ഇതുവഴി ദീര്‍ഘനേരം യുദ്ധം ചെയ്യാനുള്ള ശേഷി ലഭിക്കുമത്രേ.
യൂറോപ്പിലെ ഇസ്ലാമിക ഭീകരവാദികള്‍ക്ക് പണം കണ്ടെത്തുന്നതിനായി മയക്കുമരുന്നു കടത്തിലൂടെ ഒരു മൈക്രോ ഫിനാന്‍സിംഗ് സംവിധാനം വരെ ഐ.എസ് ഒരുക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. യൂറോപ്പില്‍നിന്ന് സിറിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും, ആക്രമണങ്ങള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനും ഈ പണം ഉപയോഗിക്കപ്പെടുന്നു. ഈ രീതി ഒരു വിജയമായി അനുഭവപ്പെടുന്നതിനാല്‍ യൂറോപ്പിലേക്കുള്ള മയക്കുമരുന്ന് കടത്ത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഐഎസ് പദ്ധതിയിടുന്നത്.
ഖാലിസ്ഥാന്‍ ഭീകരവാദികളുടെ തന്ത്രപരമായ പിന്തുണയോടെ ഭാരതത്തിലേക്ക് പാകിസ്ഥാന്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നുണ്ട്. അധികവും പഞ്ചാബിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തികളിലൂടെയാണ് ഇത്. പാകിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് മയക്കുമരുന്ന് കടത്താണ്. 1993 ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ മയക്കുമരുന്നു വില്‍പ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണം നടത്താന്‍ അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റെ സംഘം സ്‌ഫോടക വസ്തു എത്തിച്ച മാര്‍ഗത്തിലൂടെയാണ് മയക്കുമരുന്നുകൊണ്ടുവരുന്നതും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മയക്കുമരുന്ന് കടത്തിലൂടെയുള്ള പണം ഉപയോഗിക്കുന്ന അല്‍ഖ്വയ്ദയുമായും ലഷ്‌ക്കറെ തൊയ്ബയുമായും പാക് ചാരസംഘടനയായ ഐഎസ്‌ഐ ഭാരതത്തിനെതിരെ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ”ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. എവിടെ നിന്നാണ് പണം വരുന്നത്? മയക്കുമരുന്ന് കടത്തില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മയക്കുമരുന്നു കടത്തും വ്യാജകറന്‍സിയുടെ വിനിമയവും ഭീകരപ്രവര്‍ത്തനവും ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുന്നു” എന്നാണ് കേരളാ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ടി. ശങ്കരന്‍ 2011 സപ്തംബറില്‍ പറഞ്ഞത്. കേരള തീരത്തുനിന്ന് തുടര്‍ച്ചയായി പിടികൂടുന്ന വന്‍തോതിലുള്ള മയക്കുമരുന്ന് കടത്തുകള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇസ്ലാമിക ഭീകരവാദികള്‍ക്കു പുറമെ മാവോയിസ്റ്റു ഭീകരവാദികള്‍ തങ്ങളുടെ വരുമാന സ്രോതസ്സായി മയക്കുമരുന്നു വ്യാപാരത്തെ സ്വീകരിച്ചിട്ടുണ്ട്. ‘നാര്‍കോ നക്‌സലിസം’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുടെ പിന്തുണയോടെ കഞ്ചാവ് കൃഷി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്തിലൂടെയും മറ്റുമുള്ള വരുമാനത്തിന് തടസ്സം നേരിട്ടപ്പോഴാണ് മാവോയിസ്റ്റുകള്‍ മയക്കുമരുന്നിലേക്ക് തിരിഞ്ഞതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഒഡീഷ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ മയക്കുമരുന്നില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ഒഡീഷയിലെ മാല്‍ക്കാംഗിരിയില്‍ 2011 ല്‍ ജില്ലാ കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കളക്ടറെ ബന്ദിയാക്കിയിരുന്ന ഉള്‍നാടന്‍ പ്രദേശത്ത് കഞ്ചാവ് കൃഷി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനുള്ള ആയുധവും സ്‌ഫോടക വസ്തുക്കളും സംഘടിപ്പിക്കുന്നതിനു വേണ്ടിയാണ് മാവോയിസ്റ്റുകള്‍ കഞ്ചാവ് കൃഷിയിലും മയക്കുമരുന്ന് വ്യാപാരത്തിലും ഏര്‍പ്പെടുന്നത്. ഇതിനോട് അനുഭാവം പുലര്‍ത്തുന്നവരാണ് അര്‍ബന്‍ നക്‌സലുകള്‍. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. വിദ്യാസമ്പന്നരായ പുതുതലമുറയെ ആശയപരമായി സ്വാധീനിക്കാന്‍ കഴിയാതെ വരുമ്പോള്‍ മയക്കുമരുന്നിന് അടിമകളാക്കി വഴിതെറ്റിക്കുന്നു. കോളേജ് കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ ബന്ധമുണ്ട്. ചില സര്‍വകലാശാലകളില്‍ ഇക്കൂട്ടര്‍ വിതച്ചിട്ടുള്ള അരാജകത്വത്തില്‍നിന്നാണ് അക്രമസമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. മയക്കുമരുന്നിന് അടിമകളാവുന്ന വിദ്യാര്‍ത്ഥികള്‍ ആജ്ഞാനുസാരികളായി മാറുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലൈംഗിക അരാജകത്വത്തിന് വഴിപ്പെടുന്നു. കേരളത്തിലെ കാമ്പസുകളില്‍പ്പോലും മറ്റൊരാള്‍ക്കും പ്രവേശനമില്ലാത്ത ഇരുണ്ടയിടങ്ങളില്‍ മയക്കുമരുന്നുകള്‍ സുലഭമാണ്.