കേരളത്തിന്റെ വിശ്വമാനവികതയും ഉദാത്തമായ ബന്ധവും എക്കാലത്തും മാതൃകാപരമായിരുന്നു. നിയമസഭയിലും പുറത്തും രാഷ്ട്രീയത്തിന്റെ പേരില്‍ പോരടിക്കുന്ന നേതാക്കള്‍ നിയമസഭയുടെ ലോബിയിലും കോഫീഹൗസിലുമൊക്കെ ചിരിയുടെ അമിട്ട് പൊട്ടിച്ച് പരസ്പരം തോളില്‍ കൈയിട്ട് പോകുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇടതുപക്ഷം ശക്തിയാര്‍ജ്ജിച്ചപ്പോഴാണ് ആ പാരമ്പര്യത്തിന് മങ്ങലേറ്റത്. പ്രത്യേകിച്ചും നിയമസഭയ്ക്കകത്തുവെച്ച് ശിഷ്യന്മാര്‍ ചേര്‍ന്ന് എം.വി.രാഘവനെ മര്‍ദ്ദിക്കും വരെ നിയമസഭയിലെ അന്തരീക്ഷത്തില്‍ കലുഷിതമായ സാഹചര്യം ഉണ്ടായിരുന്നില്ല. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയുന്ന കുപ്രസിദ്ധമായ പ്രകടനത്തിലും ഏതാണ്ട് ഇതേ രംഗങ്ങള്‍ അരങ്ങേറി. നിയമസഭ രാഷ്ട്രീയസംവാദത്തിന്റെ വേദിയായിരുന്നു. കാഴ്ചബംഗ്ലാവില്‍ കോവര്‍കഴുതയെയും ജിറാഫിനെയും വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ അടുത്തിരുന്ന് മയങ്ങിയ മുസ്ലീംലീഗ് എം.എല്‍.എയെ തട്ടിയെഴുന്നേല്‍പ്പിച്ച് നിയമസഭാ സമിതിയിലേക്ക് ആളെ എടുക്കുന്നുവെന്ന് ഇ.വി.കൃഷ്ണപിള്ള പറഞ്ഞു. ചാടിയെഴുന്നേറ്റ മുസ്ലീംലീഗ് എം.എല്‍.എ. തന്റെ സമുദായത്തില്‍ നിന്നും ഒരാള്‍ വേണമെന്ന് പറഞ്ഞത് ചരിത്രം. നര്‍മ്മമാണെങ്കില്‍ പോലും സമുദായത്തിനുവേണ്ടി എന്തും എപ്പോഴും ചെയ്യാനുള്ള മുസ്ലിംലീഗിന്റെ ഈ അഭിനിവേശം കേരളത്തിന്റെ പൊതുതാല്പര്യങ്ങള്‍ക്ക് അനുസൃതമാണോ എന്ന് ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കെ.എന്‍.എ ഖാദറിനെ താക്കീത് ചെയ്യുകയും അദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്ത സംഭവം കക്ഷിരാഷ്ട്രീയത്തിനും മതതാല്പര്യത്തിനും അപ്പുറത്ത് മലയാളി ആലോചിക്കേണ്ട കാര്യമാണ്.
കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വിദ്യാഭ്യാസ-സാംസ്‌ക്കാരിക-ആരോഗ്യരംഗത്ത് ഉണ്ടായ മികവും ശ്രദ്ധേയമായ നേട്ടങ്ങളുമാണ്. ജാതീയതക്കെതിരായ പോരാട്ടം ആധുനിക കാലത്തിനു മുന്‍പുതന്നെ തുടങ്ങിയിരുന്നു. മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുമൊക്കെത്തന്നെ ഈ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിമരുന്നിട്ടതാണ്. ക്ഷേത്രപ്രവേശനവിളംബരം ശ്രീചിത്തിരതിരുന്നാള്‍ മഹാരാജാവ് വിളംബരമായി പ്രഖ്യാപിക്കും മുന്‍പുതന്നെ സ്വന്തം കുടുംബക്ഷേത്രം താഴ്ന്നജാതിക്കാര്‍ക്കായി തുറന്നുകൊടുത്ത ആളാണ് മന്നത്ത് പത്മനാഭന്‍. ഈ സൗഹാര്‍ദ്ദം എസ്.എന്‍.ഡി.പിയുമായുള്ള ബന്ധത്തിലും അദ്ദേഹം പിന്തുടര്‍ന്നിരുന്നു. ടി.കെ.മാധവന്‍ മരിച്ചതറിഞ്ഞ് എന്‍.എസ്.എസ് സമ്മേളനവേദിയില്‍ പൊട്ടിക്കരഞ്ഞ മന്നത്ത് പത്മനാഭന്‍ എല്ലാ സമ്മേളനവേദികളിലും പ്രാസംഗികനായി എത്തിയിരുന്നു. ഓരോ സംഘടനകളുടെയും പ്രശ്‌നങ്ങളും പ്രവര്‍ത്തനവും ഉള്‍ത്തുടിപ്പുകളും അറിയാനായിരുന്നു ഈ യാത്രകള്‍. ഇത് സംവാദത്തിന്റെ ഒരു സംസ്‌കാരമാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചരിത്രത്തിലും (മൂന്ന് വോള്യമായി ഇറക്കിയിട്ടുണ്ട്) മാതൃഭൂമിക്കുള്ളില്‍ നടന്ന അതിതീക്ഷ്ണമായ സംവാദത്തിന്റെ ചരിത്രം പറഞ്ഞിട്ടുണ്ട്. പത്രാധിപരാണോ മാനേജിംഗ് ഡയറക്ടറാണോ ഒരു പത്രസ്ഥാപനത്തിലെ താക്കോല്‍സ്ഥാനത്ത് എന്നതായിരുന്നു സംവാദവിഷയം. പിന്നീട് പത്രാധിപരുടെ സ്ഥാനം എവിടേക്കെത്തി എന്നത് ചരിത്രം.
കേസരി വാരിക, കോഴിക്കോട് ആരംഭിച്ച ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയാണ് ചില മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. കേസരിഭവന്റെ മുന്നില്‍ അന്താരാഷ്ട്ര യോഗാദിനത്തില്‍ ‘സ്‌നേഹബോധി’ എന്ന പേരില്‍ ഒരു ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുകയുണ്ടായി. പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ രണ്‍ജി പണിക്കരും മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ.ഖാദറും കവി പി.പി. ശ്രീധരനുണ്ണിയും ആര്‍ട്ടിസ്റ്റ് മദനനും എഴുത്തുകാരന്‍ പി.ആര്‍.നാഥനും ആര്‍.എസ്.എസ് പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ ജെ.നന്ദകുമാറും ഈ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. ഒരു വാരിക, വിശേഷിച്ചും ഒരുലക്ഷത്തിലേറെ കോപ്പികള്‍ അച്ചടിക്കുന്ന കേരളത്തിലെ ധൈഷണിക സാമൂഹിക ചിന്താമേഖലകളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ള ഒരു പ്രസിദ്ധീകരണം, അതിന്റെ കെട്ടിടസമുച്ചയത്തിനു മുന്നില്‍ ഒരു ബുദ്ധപ്രതിമ സ്ഥാപിക്കുന്ന ചടങ്ങില്‍ കെ.എന്‍.എ ഖാദറും രണ്‍ജി പണിക്കരും പങ്കെടുത്താല്‍ എന്താണ് പ്രശ്‌നം? ഒരു മാധ്യമപ്രവര്‍ത്തകനാണ് കെ.എന്‍.എ.ഖാദര്‍ പങ്കെടുത്തതിനെതിരെ വാര്‍ത്ത സൃഷ്ടിച്ചത്. സംസ്‌കാരം, വിദ്യാഭ്യാസം എന്നിവ ഏഴയലത്തെങ്കിലും പോയിട്ടുള്ളവര്‍ ഇങ്ങനെയൊരു ചടങ്ങില്‍ കെ.എന്‍.എ.ഖാദര്‍ പങ്കെടുത്തതിനെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. കാരണം, കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം അതാണ്. കോഴിക്കോടിന്റെ തനിമ അതാണ്. കെ.എന്‍.എ.ഖാദര്‍ അറിയപ്പെടുന്ന മുസ്ലീംലീഗ് നേതാവാണ്. പക്ഷേ, അതിനു മുന്‍പ് അദ്ദേഹം റഷ്യയില്‍ പോയി പഠിച്ച സി.പി.ഐക്കാരനായിരുന്നു എന്ന കാര്യം എത്രപേര്‍ക്കറിയാം. ആര്‍.എസ്.എസ് വേദിയില്‍ കെ.എന്‍.എ ഖാദര്‍ എന്നായിരുന്നു ചില മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ട്. സംഭവം വിവാദമായി. ആര്‍.എസ്.എസ് വേദിയില്‍ കെ.എന്‍.എ ഖാദര്‍ പോയത് ശരിയായില്ലെന്ന നിലപാടുമായി രംഗത്തെത്തിയത് ഡോ. എം.കെ.മുനീറാണ്. മുസ്ലീംലീഗിലെ പരിഷ്‌ക്കരണവാദിയെന്നും പുരോഗമനവാദിയെന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന എം.കെ.മുനീറിന്റെ പരാതി ലീഗ് നേതൃത്വം ഗൗരവമായിത്തന്നെ എടുത്തു. കെ.എന്‍.എ ഖാദറിനോട് വിശദീകരണം ചോദിച്ചു. ആര്‍.എസ്.എസ് വേദിയില്‍ പോയത് ജാഗ്രതക്കുറവാണ് എന്നായിരുന്നു പറഞ്ഞത്. അവസാനം താക്കീത് ചെയ്തു. ജാഗ്രതക്കുറവിന് കെ.എന്‍.എ ഖാദര്‍ ക്ഷമ പറഞ്ഞ് കീഴടങ്ങി.
അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ലെന്ന് വിശ്വസിക്കുകയും സംവാദത്തിന്റെ ജാലകങ്ങള്‍ തുറന്നിടുകയും ചെയ്ത ഒരു പാരമ്പര്യം കെ.എന്‍.എ.ഖാദര്‍ എന്നും പുലര്‍ത്തിയിരുന്നു. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധേയവും അവിസ്മരണീയവുമാണ്. മറ്റു മുസ്ലീംലീഗ് അംഗങ്ങളെപ്പോലെ ഗ്വാ ഗ്വാ വിളികളും വിവരക്കേടുകളും ഖാദറിന്റെ പ്രസംഗത്തില്‍ ഉണ്ടാകാറില്ല. ഭാരതീയ സംസ്‌കാരത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും പൗരാണിക ഗ്രന്ഥങ്ങളെ കുറിച്ചും മാത്രമല്ല, വിശ്വസാഹിത്യത്തെ കുറിച്ചും അത്യാവശ്യം വിവരമുള്ള കെ.എന്‍.എ.ഖാദര്‍ മറ്റുപല സാമാജികരില്‍ നിന്നും എന്നും എപ്പോഴും വ്യത്യസ്തനായിരുന്നു. മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം പുലര്‍ത്തിയിരുന്ന സൗഹൃദം ശ്രദ്ധേയമാണ്. എല്ലാ രാഷ്ട്രീയത്തിലുമുള്ള മാധ്യമപ്രവര്‍ത്തകരുമായും സ്ഥാപനം ഏതാണെന്ന് നോക്കാതെ എന്നും എപ്പോഴും അദ്ദേഹം ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നു. എം.കെ.മുനീറും പി.കെ.കെ ബാവയും ബന്ധങ്ങളുടെ കാര്യത്തില്‍ ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. കെ.എന്‍.എ ഖാദര്‍ ഈ തരത്തില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്താല്‍ എതിരഭിപ്രായം ഉള്ളവര്‍ക്കൊപ്പം വേദി പങ്കിട്ടാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ചില മാധ്യമപുംഗവന്മാര്‍ സൃഷ്ടിച്ച വാര്‍ത്ത മുസ്ലീംലീഗിലെ വിവരദോഷികളായവരെ പ്രകോപിപ്പിക്കാന്‍ പര്യാപ്തമായിരുന്നു. ഒരു മുസ്ലീംലീഗ് എം.പി. മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയെ, സ്വന്തം ഉമ്മയുടെ പ്രായമുള്ള, തറവാടിത്തമുള്ള ഒരമ്മയെ റിസോര്‍ട്ടിന്റെ കല്‍പ്പടവിലിട്ട് ബലാത്സംഗം ചെയ്തകാര്യം ‘ദ ബ്യൂട്ടി ക്യൂന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തില്‍ മെര്‍ലിന്‍ വീസ്‌ബോര്‍ഡ് എഴുതിയിട്ട് എത്ര ലീഗുകാര്‍ പ്രതികരിച്ചു? എം.കെ. മുനീറിന്റെ വായ അന്ന് തുറന്നിട്ടില്ലല്ലോ. സി.എച്ചിന്റെ മകനാണെന്ന കാര്യം മുനീര്‍ ചിലപ്പോഴെങ്കിലും മറക്കുന്നുണ്ടോയെന്ന് സംശയം. എല്ലാ തുറകളിലും എല്ലാ തലങ്ങളിലുമുള്ള എല്ലാവരുമായും സി.എച്ച് സൗഹൃദം പുലര്‍ത്തിയിരുന്നു. ആ പാരമ്പര്യത്തില്‍ നിന്ന് മുനീറും അധഃപതിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നത് സ്വാഭാവികം മാത്രം. മുനീറിന് ആണത്തവും നട്ടെല്ലുമുണ്ടെങ്കില്‍ മെര്‍ലിന്‍ വീസ്‌ബോര്‍ഡ് പറഞ്ഞ സമദാനിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്.
കേരളത്തിലെ സംവാദസംസ്‌കാരത്തെയാണ് മുനീര്‍ ചോദ്യം ചെയ്യുന്നത്. ‘ദ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന പുസ്തകത്തില്‍ പ്രശസ്ത എഴുത്തുകാരനായ അമര്‍ത്യാസെന്‍ ഈ പാരമ്പര്യത്തെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പി.പരമേശ്വര്‍ജി രാഷ്ട്രീയം വിട്ട് സാമൂഹിക പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരത്തേക്ക് മടങ്ങിയശേഷം ആരംഭിച്ച ‘ഭാരതീയ വിചാരകേന്ദ്രം’ കേരളത്തിലെ പൊതുജീവിതത്തിലും ബൗദ്ധികരംഗത്തും ഉണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഇടതുപക്ഷ ചേരിക്കെതിരെ അദ്ദേഹം തൊടുത്തുവിട്ട ആഗ്നേയാസ്ത്രങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ചയായി. ഇ.എം.എസ്സും അദ്ദേഹവുമായുള്ള സംവാദം പലപ്പോഴും പരസ്യവും രഹസ്യവുമായിരുന്നു. പൂന്താനം അനുസ്മരണ ചടങ്ങിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ഒക്കെ പൊതുവേദികളില്‍ തന്നെ അവര്‍ ഏറ്റുമുട്ടി. പരസ്പരം പുലഭ്യം പറഞ്ഞില്ല. ബഹുമാനം ഉപേക്ഷിച്ചില്ല. മാന്യതയുടെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആശയപരമായി ഏറ്റുമുട്ടി. കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായപ്പോള്‍ പോലും പരമേശ്വര്‍ജി മുന്നോട്ടുവെച്ച ആശയം ശാരീരിക സംഘര്‍ഷത്തിനുപകരം ആശയസംഘര്‍ഷം എന്നതായിരുന്നു. നമ്പൂതിരിപ്പാട് പോലും അതിനോട് യോജിച്ചു. ഇ. എം.എസ്സുമായി ഉണ്ടായിരുന്ന സംവാദത്തെ കുറിച്ച് ഇ.എം.എസ്സിന്റെ മരണശേഷം എഴുതിയ ലേഖനത്തില്‍ പരമേശ്വര്‍ജി വളരെ ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഡല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിന് നമ്പൂതിരിപ്പാട് എത്തിയില്ല. എന്നാല്‍ ക്ഷണം നിരസിച്ചില്ല. അതടക്കമുള്ള സംവാദാത്മകമായ ആ ബന്ധത്തെ കുറിച്ച് പരമേശ്വര്‍ജി പറയുന്നത് ഇങ്ങനെയാണ്.
”ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണം നടത്താനായി അദ്ദേഹത്തെ പലതവണ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ, ഒരു പ്രാവശ്യവും ആദ്ദേഹം എന്റെ ക്ഷണം സ്വീകരിച്ചില്ല. പകരം ‘പിന്നീടാകാം’ എന്നുപറഞ്ഞ് സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്.
നട്ടുച്ചനേരത്തെ ചുട്ടുനീറുന്ന വെയിലില്‍ ദല്‍ഹിയിലെ രാജവീഥിയില്‍ക്കൂടി ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും ഒറ്റമുണ്ടുമായി നടന്നുനീങ്ങുന്ന, അധികം വാര്‍ധക്യം പ്രാപിക്കാത്ത നമ്പൂതിരിപ്പാടിന്റെ ചിത്രം എന്റെ മനസ്സില്‍ ഇന്നും മായാതെയുണ്ട്. ലളിതവും കര്‍ക്കശവുമായ ജീവിതചര്യയുടെ പ്രതീകം – ആദര്‍ശ തീക്ഷ്ണതയുടെ അചഞ്ചലമായ രൂപം – അതായിരുന്നു നമ്പൂതിരിപ്പാട്.
കേരളത്തില്‍ എത്തിയശേഷവും ആശയപരമായും വ്യക്തിപരമായും നമ്പൂതിരിപ്പാടുമായി ബന്ധം തുടര്‍ന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങളുമായി ഏറ്റുമുട്ടുന്നത് ഉത്തേജനാത്മകമായിരുന്നു. വസ്തുതകള്‍ക്ക് നിരക്കാത്തതോ വിരുദ്ധമോ സോദ്ദേശ്യം വളച്ചൊടിക്കപ്പെട്ടതോ ആണെന്ന് തോന്നിയിട്ടുളള അദ്ദേഹത്തിന്റെ വാദമുഖങ്ങളോട് അതാത് സന്ദര്‍ഭങ്ങളില്‍ ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവയ്ക്ക് ചിലപ്പോള്‍ പ്രത്യക്ഷമായും പലപ്പോഴും പരോക്ഷമായും അദ്ദേഹം ലേഖനങ്ങളിലൂടെ മറുപടി നല്കിയിട്ടുമുണ്ട്. വ്യക്തിപരമായ വിദ്വേഷമോ ഈര്‍ഷ്യയോ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. നിസ്സംഗവും വസ്തുനിഷ്ഠവുമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. വിചാരകേന്ദ്രത്തിന്റെ പേരിലായിരുന്നു എന്റെ പ്രതികരണങ്ങളെങ്കിലും ഒരിക്കല്‍പോലും അതിന്റെ ഡയറക്ടര്‍ എന്നനിലയില്‍ എന്നെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചതായി ഓര്‍ക്കുന്നില്ല. ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തികന്‍, താത്വികാചാര്യന്‍ എന്നൊക്കെയായിരുന്നു അദ്ദേഹം എനിക്കു നല്‍കിയ വിശേഷണങ്ങള്‍. ഇതിന് പിന്നില്‍പോലും വളരെ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്കറിയാം.
ഇ.എം.എസ്സുമായി പല വേദികളും പങ്കിടാനുളള സന്ദര്‍ഭം എനിക്കുണ്ടായിട്ടുണ്ട്. അതില്‍ പ്രത്യേകം ശ്രദ്ധേയമായത് ഭാരതീയദര്‍ശനത്തെക്കുറിച്ച് കോഴിക്കോട് സര്‍വകലാശാലയില്‍വെച്ചു നടന്ന സെമിനാറും അങ്ങാടിപ്പുറത്തുനടന്ന പൂന്താനം ജന്മദിനസമ്മേളനവുമാണ്. രണ്ടിലും നമ്പൂതിരിപ്പാടിന്റെ ആശയങ്ങളോട് പൂര്‍ണ്ണമായി വിയോജിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. പിന്നീട് എന്റെ നിലപാടിനെ വിമര്‍ശിച്ച് സ്വന്തം നിലപാട് സാധൂകരിക്കുന്ന ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. സമചിത്തതയും വിദ്വത്വപ്രഭാവവും പ്രതിഫലിച്ചിരുന്ന ലേഖനങ്ങളായിരുന്നു അവ. പക്ഷെ, ഇക്കാര്യത്തില്‍ നമ്പൂതിരിപ്പാട് പ്രകടിപ്പിച്ച സമചിത്തത അദ്ദേഹത്തിന്റെ അന്ധരായ അനുയായികളില്‍ പലരിലും കണ്ടിരുന്നില്ല. അവരുടെ പ്രതികരണം വികാരപരവും വ്യക്തിപരവുമായി തരംതാണതുമായിരുന്നു.
വിവാദവിഷയങ്ങളെക്കുറിച്ച് നമ്പൂതിരിപ്പാടുമായി പലതവണ കത്തിടപാടുകള്‍ നടത്താനുളള സന്ദര്‍ഭം എനിക്കുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ അതിശയിപ്പിച്ചത് മറുപടി അയയ്ക്കുന്നതിലുളള അദ്ദേഹത്തിന്റെ ശുഷ്‌ക്കാന്തിയായിരുന്നു. കത്തയച്ചാല്‍ മൂന്നാമത്തേയോ നാലാമത്തെയോ ദിവസം മലയാളത്തില്‍ ഭംഗിയായി ടൈപ്പുചെയ്ത് സ്വയം ഒപ്പിട്ട മറുപടി കിട്ടുമെന്ന് തീര്‍ച്ച. നിത്യേന അസംഖ്യം കത്തുകള്‍ കിട്ടാനിടയുളള വ്യക്തിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധപൂര്‍വ്വമായ നിഷ്ഠയുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് പറയേണ്ടതില്ലല്ലോ.
നമ്പൂതിരിപ്പാടുമായുളള കത്തിടപാടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതിന്റെ ഗതിയും പര്യവസാനവും ഏറക്കുറെ ഊഹിക്കാന്‍ കഴിയും. വിവാദവിഷയങ്ങളെക്കുറിച്ചുളള കത്തുകളാകുമ്പോള്‍ സ്വന്തം നിലപാട് ആവര്‍ത്തിച്ചുറപ്പിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. അതിനെ ഖണ്ഡിച്ചുകൊണ്ടോ ചോദ്യം ചെയ്തുകൊണ്ടോ വീണ്ടും എഴുതിയാല്‍ കിട്ടുന്ന മറുപടി ഏറക്കുറെ ഇങ്ങനെയായിരിക്കും, ‘ഞാന്‍ എന്റെ നിലപാടിലും നിങ്ങള്‍ നിങ്ങളുടെ നിലപാടിലും ഉറച്ചുനില്‍ക്കുന്നതുകൊണ്ട് ഇനിമേല്‍ നാം തമ്മില്‍ കത്തിടപാട് തുടര്‍ന്നിട്ട് കാര്യമില്ല.’ ഇങ്ങനെ ഏകപക്ഷീയമായി നമ്പൂതിരിപ്പാട് ബന്ധം വിച്ഛേദിക്കും.”
നമ്പൂതിരിപ്പാടിനെ കുറിച്ച് എത്രമാത്രം ആദരവും സൗമനസ്യവും പ്രകടിപ്പിച്ചാണ് പരമേശ്വര്‍ജി ഓര്‍മ്മക്കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇ.എം.എസ് എന്നും അദ്ദേഹത്തിന്റെ നിലപാടുകളിലും പരമേശ്വര്‍ജി സ്വന്തം നിലപാടുകളിലും ഉറച്ചു നില്‍ക്കുമ്പോഴും ആശയപരമായ സംവാദത്തിന് വിലക്ക് കല്‍പ്പിച്ചില്ല. രാഷ്ട്രീയം ആശയസംഘര്‍ഷത്തിന് വിലങ്ങുതടിയായില്ല. ബുദ്ധിപരമായ ചിന്താശേഷി നഷ്ടപ്പെട്ട സി.പി.എമ്മിലെ മൂന്നാംകിട നേതാക്കളാണ് എന്നും അക്രമത്തിനും കൊലവിളിക്കും കൊലപാതകത്തിനും ഇറങ്ങിപ്പുറപ്പെടുന്നതും അരുനില്‍ക്കുന്നതും. വെട്ടാന്‍ പോകുന്ന പോത്തിനെന്ത് വേദവും സംവാദവും!
കെ.എന്‍.എ ഖാദറിനെതിരായ പടയൊരുക്കം നിന്ദ്യമായ സാംസ്‌കാരിക ആഭാസമാണ്. ആര്‍.എസ്.എസ് വേദിയില്‍ ഖാദര്‍ പോയി എന്നാണ് ഒരുപറ്റം മുസ്ലിം ലീഗുകാരും ഇടതുപക്ഷക്കാരും പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് ആര്‍.എസ്.എസ് വേദിയായിരുന്നില്ല. കേസരിവാരികയും മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു. ഇനി ആര്‍.എസ്.എസ് വേദിയില്‍ ആ ണെങ്കില്‍ത്തന്നെ ഖാദര്‍ എന്നല്ല, പാണക്കാട് തങ്ങള്‍ പോയാല്‍ എന്താണ് പ്രശ്‌നം? ഭാരതത്തിന്റെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒക്കെ ആര്‍.എസ്.എസ്സുകാരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മുഖ്യമന്ത്രിമാരും മിക്ക സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാരും ഒക്കെ ആര്‍.എസ്.എസ്സുകാരാണ്. കേരളത്തിലും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായി, ചൈതന്യമായി ആര്‍.എസ്.എസ്സുണ്ട്, പരിവാര്‍ പ്രസ്ഥാനങ്ങളുണ്ട്. ഇവരെയെല്ലാം അവഗണിച്ചും തള്ളിയും മുസ്ലീം ലീഗിനോ മുനീറിനോ മുന്നോട്ട് പോകാന്‍ കഴിയുമോ? തിരഞ്ഞെടുപ്പുകാലത്ത് ആര്‍.എസ്.എസ് കാര്യാലയത്തിലും ബി.ജെ.പി നേതാക്കളുടെ വീടുകളിലും തലയില്‍ മുണ്ടിട്ട് രഹസ്യമായി കയറിയിറങ്ങിയത് മുനീര്‍ മറക്കരുത്.
ഒരു സമ്മേളനവേദിയില്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ള അഭിപ്രായം പറയാന്‍ കെ.എന്‍.എ ഖാദര്‍ പോയി എന്നത് ഇത്രവലിയ പ്രശ്‌നമാക്കി അവതരിപ്പിക്കുന്നതിന്റെ പിന്നില്‍ എന്ത് യുക്തിയാണുള്ളത്? പരമേശ്വര്‍ജിയുടെ പ്രഭാതനടത്തം പലപ്പോഴും എത്തിയിരുന്നത് സുഭാഷ് നഗറിലെ സി.പി.എം സൈദ്ധാന്തികനായ പി.ഗോവിന്ദപ്പിള്ളയുടെ വീട്ടിലായിരുന്നു. അതേപോലെ ഏ.കെ.ജി സെന്ററില്‍ നിന്ന് തോള്‍സഞ്ചിയില്‍ കുത്തിനിറച്ച പുസ്തക കൂമ്പാരവുമായി പി.ജി വന്നിരുന്നത് ഭാരതീയ വിചാരകേന്ദ്രത്തിലായിരുന്നു. സി.പി.എമ്മിലോ ആര്‍.എസ്.എസ്സിലോ ആരും തന്നെ ഈ സൗഹൃദത്തെയും സന്ദര്‍ശനത്തെയും മോശമായി കാണുകയോ പറയുകയോ ചെയ്തില്ല. വ്യത്യസ്ത രാഷ്ട്രീയമായിരുന്നിട്ടും ചെറിയാന്‍ ഫിലിപ്പും സി.പി.ജോണും മിക്കപ്പോഴും ഭാരതീയ വിചാരകേന്ദ്രത്തിലെത്തി. സി.പി.നായരും ഡി.ബാബുപോളും അടക്കമുള്ള ക്രാന്തദര്‍ശികളായ ഉദ്യോഗസ്ഥരും സര്‍ഗ്ഗപ്രതിഭകളായ എഴുത്തുകാരും ഒക്കെത്തന്നെ രാഷ്ട്രീയത്തിനതീതമായ സംവാദത്തിന്റെ ജാലകങ്ങള്‍ അവിടെ തുറന്നിട്ടു.
കെ.എന്‍.എ ഖാദറിനെ താക്കീത് ചെയ്ത സംഭവം പിന്നീട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ചര്‍ച്ചയായി. മറ്റ് പാര്‍ട്ടികളുടെയോ സംഘടനകളുടെയോ വേദികളില്‍ പോകുന്നതിനെതിരെ വളരെ പൊടുന്നനെ ഒരു നീക്കം സജീവമായി. ജനം ടിവിയുടെ ജനനായകന്‍ പുരസ്‌കാരത്തിലും ഇത് പ്രതിഫലിച്ചു. പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റ ചെറിയാന്‍ ഫിലിപ്പും പന്ന്യന്‍ രവീന്ദ്രനും ഖാദര്‍ വിഷയത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം തുറന്നുപറയാനുള്ള സത്യസന്ധത കാട്ടി. ഒന്നാം പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം ജി.സുധാകരനായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ഇല്ലാത്തതു കൊണ്ട് സുധാകരന്‍ പുരസ്‌കാരച്ചടങ്ങിന് എത്തിയില്ല. ഒരു സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കേരളത്തിലെ പൊതുജനങ്ങള്‍ വിലയിരുത്തി വോട്ടെടുപ്പിലൂടെയാണ് മികച്ച മന്ത്രിയെ തിരഞ്ഞെടുത്തത്. എന്നിട്ടും ഒരു പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവര്‍ വ്യക്തമായ അനുവാദം കൊടുക്കാത്തതു കൊണ്ട് ജി.സുധാകരന്‍ എത്തിയില്ല. എവിടേക്കാണ് മലയാളിയും കേരളവും പോകുന്നത്? പരസ്പരബന്ധമില്ലാത്ത, ഒരിക്കലും ഇണങ്ങിച്ചേരാത്ത കണ്ണികളായി പല പല തുരുത്തുകളിലേക്കും പാര്‍ട്ടിഗ്രാമങ്ങളിലേക്കും ഒതുങ്ങാനാണോ മലയാളിയുടെ വിധി ?
ആശയങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ സമന്വയത്തിന്റെയും സാന്ത്വനത്തിന്റെയും വേദികളാണ് ഒരുക്കുക. സ്വന്തം ആശയസംഹിതയിലും ആദര്‍ശത്തിലും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സംവാദത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത്. എന്നില്‍ വിശ്വസിക്കാത്തവന്‍ പാപിയാകുന്നുവെന്നും എന്നില്‍ വിശ്വസിക്കാത്തവന്‍ കാഫിറാണെന്നും ഒക്കെ പറയുന്നത് ഈ സംവാദപാരമ്പര്യം അന്യമാകുന്നവരാണ്. നേതി നേതി എന്നുരുവിട്ട് ചിരന്തനവും ശാശ്വതവുമായ സത്യാന്വേഷണത്തിനുവേണ്ടി സംവാദത്തിന്റെ കവാടങ്ങള്‍ തുറന്നിട്ട പാരമ്പര്യമാണ് ഭാരതീയ സംസ്‌കാരത്തിന്റേത്. അവിടെ സ്ത്രീപുരുഷ വ്യത്യാസമുണ്ടായിരുന്നില്ല. ഗാര്‍ഗ്ഗിയും മൈത്രേയിയും ഉദ്ദണ്ഡകനും മുതല്‍ ശങ്കരാചാര്യഭഗവദ്പാദര്‍ വരെ അനുസ്യൂതമായ കണ്ണികള്‍ തുടരുകയാണ്. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്നോതിയ പാരമ്പര്യം എല്ലാ ചിന്താധാരകളെയും ആദരിക്കുന്നതും സമഭാവനയോടെ കാണുകയും ചെയ്യുന്നതാണ്. സംവാദത്തിലൂടെ ഓരോ ചിന്താധാരയുടെയും നന്മയും തിന്മയും ഗുണവും ദോഷവും ഒക്കെ പുറത്തു വരിക കൂടി ചെയ്യുന്നു. അതുകൊണ്ടുതന്നെ എന്തിനാണ് സംവാദത്തിന്റെ ജാലകങ്ങള്‍ അടയ്ക്കുന്നത്? ഇതും ഒരുതരം താലിബാനിസമല്ലേ? കെ. എന്‍.എ ഖാദറിനോട് കേരളത്തിലെ മൂകന്മാരായ, മൂഢന്മാരായ സാംസ്‌കാരിക നായകരുടെ നിശ്ശബ്ദതയ്ക്ക് മാപ്പു നല്‍കാം. ഇത്തരം സംവാദങ്ങള്‍ക്ക് ഇനിയും വേദിയൊരുക്കാന്‍ കേസരിക്കും മഹാത്മാഗാന്ധി മീഡിയാ കോളേജിനും കഴിയട്ടെ.