‘ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധത്തിന് അനുമതിയുണ്ട്, എന്നാല്‍ അക്രമത്തിനും കലാപത്തിനും സ്ഥാനമില്ല; അക്രമത്തെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. ഒരാള്‍ സൈന്യത്തില്‍ ചേരുന്നത് അതിലൂടെ ലഭിക്കുന്ന പണം കണ്ടുകൊണ്ടു മാത്രമല്ല; രാജ്യത്തെ സേവിക്കാനുള്ള താല്പര്യവും പ്രതിബദ്ധതയും കൊണ്ടുകൂടിയാണ്. യുവാക്കള്‍ തങ്ങളുടെ ശക്തി രാഷ്ട്രത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നു. പണം മാത്രമാണ് ലക്ഷ്യം എന്ന് കരുതുന്നവര്‍ക്ക് വേണ്ടിയല്ല ‘അഗ്‌നിപഥ്’ പദ്ധതി. നിരീശ്വരവാദി എന്നാല്‍ ഒരു മതത്തിലും വിശ്വാസമില്ലാത്തവനാണ് എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. എന്നാല്‍ ഇവിടത്തെ ‘പുതിയ മതം’ പറയുന്നത്, നിരീശ്വരവാദി എന്നാല്‍ സ്വയം വിശ്വാസമില്ലാത്തവന്‍ എന്നാണ്’. ഇത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വാക്കുകളാണ്. ‘അഗ്‌നിപഥ് ‘ പദ്ധതിയുടെ പേരില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡോവല്‍. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും അതുമായി സൈനിക വിഭാഗങ്ങള്‍ മുന്നോട്ട് പോകുകയാണ് എന്നും അദ്ദേഹം സംശയലേശമെന്യേ വ്യക്തമാക്കി. ഇതില്‍ എല്ലാമടങ്ങിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെ ഇത്രയേറെ കലാപമുണ്ടായത്, അതിന് ആരൊക്കെയാണ് തുനിഞ്ഞിറങ്ങിയത്, എന്തായിരുന്നു അവരുടെ ലക്ഷ്യം, എന്താണിവര്‍ കുറേനാളുകളായി ചെയ്തുവരുന്നത്? ഇതൊക്കെ വിശദമായി പരിശോധിക്കേണ്ടുന്ന മുഹൂര്‍ത്തമാണിത്.
മാറ്റത്തിനുവേണ്ടിയുള്ള മോദിയുടെ ശ്രമങ്ങള്‍
അനവധി വര്‍ഷം രാജ്യം കണ്ടത് ‘സ്റ്റാറ്റസ്‌കോ’ ഭരണമായിരുന്നു. എന്താണോ ഇവിടെ നടക്കുന്നത് അതങ്ങിനെതന്നെ തുടരുക. രാജ്യതാല്പര്യത്തിന് അനിവാര്യമെങ്കിലും ഒരിക്കലും മാറ്റമുണ്ടാക്കാന്‍, പരിഷ്‌കാരം കൊണ്ടുവരാന്‍ ഒരു ഭരണകൂടവും ശ്രമിച്ചില്ല. മാറ്റത്തിനായി ശ്രമിക്കുന്നത് ‘റിസ്‌ക്’ ആണ് എന്ന് കരുതിയവരാണ് നമ്മുടെ ഒട്ടെല്ലാ മുന്‍ പ്രധാനമന്ത്രിമാരും. പരിഷ്‌കാരം പരാജയപ്പെട്ടാല്‍ അത് തനിക്ക് വ്യക്തിപരമായി തിരിച്ചടിയാവുമെന്ന് പല മുന്‍ പ്രധാനമന്ത്രിമാരും ഭയപ്പെട്ടിരുന്നു എന്നതും പറയാതെ വയ്യ. വേറൊന്ന്, ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നിലപാടുകളാണ്. നിലവിലെ സ്ഥിതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനൊപ്പമായിരുന്നു ഐഎഎസ് ലോബിയും. അവരും ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധരായിരുന്നില്ല. ഇവിടെയാണ് നരേന്ദ്ര മോദിയെന്ന വ്യത്യസ്തനായ ഭരണകര്‍ത്താവിനെ നാം കാണുന്നത്. എല്ലാം ആലോചിക്കുന്നു; ഉപദേശം തേടേണ്ടവരോടൊക്കെ അത് തേടും. അവസാനം ഒരു തീരുമാനമെടുക്കുന്നു, കാലത്തിന് വേണ്ടത്, രാജ്യത്തിന് വേണ്ടത്. ഇതുമാത്രമാണ് അപ്പോള്‍ അദ്ദേഹം ചിന്തിക്കാറുള്ളത്. നയപരമായ തീരുമാനം സര്‍ക്കാര്‍, ഭരണ നേതൃത്വം, കൈക്കൊള്ളും; അത് അതേപടി നടപ്പിലാക്കുക എന്നത് ഉദ്യോഗസ്ഥരുടെ ജോലിയാണ് എന്നും മോദി പഠിപ്പിച്ചു. ആ പരിഷ്‌കാരങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് ‘അഗ്‌നിപഥ്’.
കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ എത്രയോ വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അതില്‍ എടുത്തുപറയേണ്ടതാണ്. ആസൂത്രണ കമ്മീഷന്‍ എന്ന വെള്ളാനയെ മാറ്റിക്കൊണ്ട് ‘നീതി ആയോഗി’ന് രൂപം നല്‍കിയത്, നോട്ട് റദ്ദാക്കല്‍, ജിഎസ്ടി, ജന്‍ധന്‍ യോജന, പ്രതിരോധ മേഖലയിലുള്‍പ്പടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി, വിവിധ മേഖലകളില്‍ വിദേശ നിക്ഷേപത്തിന് കൂടുതല്‍ അനുമതി, എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം, ദേശസാല്‍കൃത ബാങ്കുകളുടെ ലയനം, എല്‍ഐസിയുടെ ഓഹരി വില്‍പ്പന, തൊഴില്‍ നിയമ ഭേദഗതികള്‍, ഇന്‍സോള്‍വന്‍സി & ബാങ്കറപ്റ്റസി കോഡ് എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്. ദേശീയ പ്രാധാന്യമുള്ള പൗരത്വ നിയമ ഭേദഗതി, അനുച്‌ഛേദം 370 എടുത്തുകളഞ്ഞത്, ജമ്മു കാശ്മീരിനെ വിഭജിച്ച് ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയത്, ജനക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ടു പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതി, ശൗചാലയങ്ങള്‍, ഉജ്വല യോജനയിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷന്‍ നല്‍കിയത്, ആയുഷ്മാന്‍ ഭാരത് പദ്ധതി, ജനൗഷധി, വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികള്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന, സ്മാര്‍ട്ട് സിറ്റികള്‍, അമൃത് പദ്ധതി….. ഏറ്റവുമൊടുവില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളം പൈപ്പിലൂടെ എത്തിക്കാനുള്ള ബൃഹദ് പദ്ധതിയും. അതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടപ്പിലാക്കുന്ന ‘അഗ്‌നിപഥ്’. ഇത്തരം സാമൂഹ്യ ക്ഷേമ – സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ രാജ്യത്തുണ്ടാക്കിയ വലിയ ചലനങ്ങള്‍ പ്രധാനമാണ്. ഇതൊക്കെ നടപ്പിലാക്കുമ്പോള്‍ എത്രയോ വിധത്തിലുള്ള എതിര്‍പ്പുകള്‍, പ്രതിഷേധങ്ങള്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു എന്നതുമോര്‍ക്കുക. അതിലേറെയും തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നു എന്നതും കാണാതെ പോയിക്കൂടാ.
എതിര്‍പ്പുകളല്ല പ്രശ്‌നം,രാജ്യതാല്പര്യം മാത്രം
ഇവിടെയൊക്കെ തെളിഞ്ഞത് ഒരു ഭരണകര്‍ത്താവിന്റെ ഇച്ഛാശക്തിയാണ്, മാറ്റത്തിനുവേണ്ടിയുള്ള, പുരോഗതിക്ക് വേണ്ടിയുള്ള തീക്ഷ്ണമായ ചിന്തയും നടപടികളും. രാജ്യതാല്പര്യം മാത്രമാണ് അപ്പോഴൊക്കെ പ്രധാനമന്ത്രിക്കുണ്ടായിരുന്നത്. രാജ്യം എന്താണാഗ്രഹിക്കുന്നത്, എന്ത് ചെയ്താല്‍ ഇന്ത്യക്ക് മേന്മയുണ്ടാവും. അത് പരിഗണിച്ചുകൊണ്ടുള്ള നടപടികള്‍. അതിനെതിരെയുയര്‍ന്ന എതിര്‍പ്പുകളെ അതുകൊണ്ട് തന്നെ അവഗണിക്കാന്‍ രാജ്യത്തിനായി, കേന്ദ്ര സര്‍ക്കാരിനായി. എന്നാല്‍ വേറൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. എന്താണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയവരുടെയും അക്രമങ്ങള്‍ നടത്തിയവരുടെയും നിലപാട്, എന്തിനുവേണ്ടിയാണ് അവര്‍ അത്തരമൊരു നീക്കം നടത്തിയത്. അതിലെ രാഷ്ട്രീയം; ഇതൊക്കെ പരിശോധിക്കപ്പെട്ടതാണ്. എന്നാല്‍ ഈ വേളയില്‍ അതൊക്കെയും ഒരിക്കല്‍ കൂടി വിലയിരുത്തുന്നത് നല്ലതാണ്.
കള്ളപ്പണവും ഭീകരവാദവുമൊക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള ശക്തമായ വിചാരങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ട് റദ്ദാക്കലിന് സര്‍ക്കാര്‍ മുതിര്‍ന്നത് എന്നതോര്‍ക്കുക. അത് തിരിച്ചറിയാത്തവരായിരുന്നില്ല പ്രതിപക്ഷത്തെ കക്ഷികള്‍. എന്നാല്‍ അവര്‍ നോട്ട് റദ്ദാക്കലിനെ എത്ര ആശങ്കകളോടെയാണ് കണ്ടത്. അതിനെതിരെ എത്രയെത്ര കള്ളപ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്‍ മോദി അന്നെടുത്ത തീരുമാനം നൂറ് ശതമാനവും ശരിയായിരുന്നു എന്നത് ബോധ്യപ്പെടുന്നില്ലേ. കശ്മീര്‍ മാത്രം മതിയല്ലോ അത് തിരിച്ചറിയാന്‍. എവിടെയാണ് ഇന്ന് ഹുറിയത്തുകാര്‍, എവിടെയാണ് സൈന്യത്തിന് നേരെ കല്ലെറിയാന്‍ ആയിരത്തിന്റെ നോട്ട് കൊടുത്തയച്ചിരുന്നവര്‍? മാത്രമോ നമ്മുടെ സമ്പദ്ഘടന എത്രകണ്ട് സുശക്തമായി എന്നതും സ്മരിക്കേണ്ടതുണ്ടല്ലോ. ലോകം മുഴുവന്‍ പിടിച്ചുനില്‍ക്കാന്‍ ബദ്ധപ്പെടുമ്പോള്‍ റെക്കോര്‍ഡ് വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഇന്ത്യക്ക് ഇന്നാവുന്നത് നോട്ട് റദ്ദാക്കല്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലപ്രദമായിരുന്നത് കൊണ്ടാണ്. നമ്മുടെ സമ്പദ് ഘടന കുറ്റമറ്റതായി എന്നുമാത്രമല്ല ശക്തവുമായി. അഞ്ചു ട്രില്യണ്‍ എക്കണോമി ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനിടയിലാണ് ഇതൊക്കെ എന്നതും മറന്നുകൂടാ.
മോദി സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ പാതയിലൂടെ നേരിടാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞവരാണ് പ്രതിപക്ഷത്തെ പലരും. നടന്ന തിരഞ്ഞെടുപ്പിലൊക്കെ തിരിച്ചടി നേരിട്ടവര്‍ സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് കൂട്ടുപിടിച്ചത് ദേശ വിരുദ്ധ ശക്തികളെയാണ്. അത് കുറച്ചൊക്കെ സഹിക്കാമെന്ന് വിചാരിക്കുക; എന്നാല്‍ ആ ദുഷ്ട ശക്തികളുടെ കൈകളിലെ കളിപ്പാവയായി ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ മാറിയാലോ? ശത്രുരാജ്യങ്ങള്‍ നമുക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ മാതൃരാജ്യത്തിനൊപ്പം നില്‍ക്കുക എന്നത് ഏതൊരു രാജ്യത്തും ഏതൊരു പ്രതിപക്ഷ കക്ഷിയും സ്വീകരിക്കുന്ന നിലപാടല്ലേ? 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി ബീജിംങിന്റെ പക്ഷത്തായിരുന്നു എന്നത് മറക്കുകയല്ല. ഇന്ത്യ വിഭജനത്തിന്റെ നാളുകളില്‍ അവര്‍ ജിന്നയ്ക്കും മുസ്ലിം ലീഗിനുമൊപ്പവുമായിരുന്നു. അന്നൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ച ദുഷ്ട സമീപനമാണ് പിന്നീട് മോദി സര്‍ക്കാരിന്റെ കാലത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമൊക്കെ കൈക്കൊണ്ടത്. അവിടെ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകാര്‍ക്കും മാവോയിസ്റ്റുകള്‍ക്കും ഭീകര പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ ഏതാണ്ട് ഒരേ നിലപാടായിരുന്നു. ഭീമ കൊറേഗാവ് കേസിന്റെ ചരിത്രം മറ്റെന്താണ് ഓര്‍മ്മിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ വലിയ ദേശവിരുദ്ധ പ്രതിപക്ഷ നീക്കമായി അതിനെ കാണാമെന്ന് തോന്നുന്നു. പൗരത്വനിയമ ഭേദഗതിയുടെ മറവില്‍ നടന്ന സമരങ്ങള്‍, അക്രമങ്ങള്‍, കലാപങ്ങള്‍ എന്താണ് കാണിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലുള്ളപ്പോഴാണ് ദല്‍ഹിയില്‍ വലിയ കലാപത്തിന് ഒരുക്കം നടന്നത് അല്ലെങ്കില്‍ കലാപം സംഘടിപ്പിച്ചത്. ഡോക് ലാമില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ തോക്കേന്തി നില്‍ക്കുമ്പോള്‍, ഇരുട്ടിന്റെ മറവില്‍ ദല്‍ഹിയിലെ ചൈനീസ് എംബസിയില്‍ പോയത് രാഹുല്‍ ഗാന്ധിയാണ്; എന്ത് സ്വകാര്യ വിവരമാണ് ശത്രുരാജ്യത്തിന് രാഹുല്‍ അന്ന് കൈമാറിയത്? ചൈനീസ് ആക്രമണം നേരത്തെ രാഹുലിന് അറിയാമായിരുന്നോ? അതിര്‍ത്തികടന്നുചെന്ന് പാക് ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയപ്പോള്‍ പാകിസ്ഥാനും ഇന്ത്യയിലെ കോണ്‍ഗ്രസ്സ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഒരേ നിലപാടായിരുന്നല്ലോ. ധീര സൈനികരെ അനുമോദിക്കുന്നതിനു പകരം തെളിവുചോദിച്ചുകൊണ്ട് അവരെ അവഹേളിക്കാനല്ലേ രാഹുലും യെച്ചൂരിയും മറ്റും തയ്യാറായത്. പ്രതിരോധ രംഗത്തെ ചില കാര്യങ്ങള്‍ കൂടി നോക്കുക. റഫാല്‍ യുദ്ധവിമാന ഇടപാട്; എത്രയോ പഠനങ്ങള്‍ക്ക് ശേഷം അതാണ് ഇന്ത്യന്‍ വ്യോമസേനക്ക് അഭികാമ്യമെന്ന് കണ്ടെത്തിയത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കരാറിനാണ് മോദി സര്‍ക്കാര്‍ തയ്യാറായത്. പണം കൊടുക്കുന്നത് ഫ്രഞ്ച് സര്‍ക്കാരിന്. അതില്‍ അഴിമതി ഉണ്ടാവില്ല എന്ന് ഏത് വിഡ്ഢികള്‍ക്കും ബോധ്യപ്പെടും. എന്നിട്ടുമെന്തിന് പ്രതിപക്ഷം കോലാഹലമുണ്ടാക്കി? റഫാല്‍ എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേന സുശക്തമാവുമെന്നത് കൊണ്ടുതന്നെ. ഇന്ത്യന്‍ പ്രതിരോധം ശക്തിപ്പെടുന്നതില്‍ ഭയപ്പെടേണ്ടവര്‍ ഇന്ത്യക്കാരല്ലല്ലോ നമ്മുടെ ശത്രുരാജ്യങ്ങളല്ലേ? ഇവിടെ ചിലര്‍ ശത്രുരാജ്യത്തിന്റെ നിലപാട് സ്വീകരിക്കുന്നുവെങ്കില്‍ എന്താണ് കരുതേണ്ടത്?
പുതുക്കിയ കൃഷി നിയമങ്ങളുടെ കാര്യത്തിലും അത് കണ്ടതാണ്. കര്‍ഷകക്ഷേമ നിയമത്തെ വക്രീകരിച്ചുകൊണ്ട് കലാപത്തിന് തയ്യാറാവുകയായിരുന്നു ചിലര്‍. അതിന് ചില സംസ്ഥാന ഭരണകൂടങ്ങളും പ്രതിപക്ഷ കക്ഷികളും കൂട്ടുനിന്നു. ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരുന്നതിനാല്‍ അവര്‍ ആ പ്രക്ഷോഭത്തെ നീട്ടിക്കൊണ്ടുപോയി. യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള എളുപ്പ വഴിയായി അവര്‍ ആ സമരത്തെ കണ്ടു. പടിഞ്ഞാറന്‍ യുപിയില്‍ ജാട്ട് സാമ്രാജ്യത്തെ കയ്യിലെടുക്കാമെന്നൊക്കെ കണക്കുകൂട്ടി. പഞ്ചാബില്‍ ഭരണം നിലനിര്‍ത്തലും പ്രതിപക്ഷ പദ്ധതിയുടെ ഭാഗമായിരുന്നു. നൂറുകണക്കിന് കോടി രൂപയല്ലേ കര്‍ഷക സമരത്തിനായി ഒഴുക്കിയത്. അവസാനം എന്താണുണ്ടായത്? യുപിയില്‍ നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ബിജെപിയും മിന്നുന്ന വിജയം വീണ്ടും ആവര്‍ത്തിച്ചു. കര്‍ഷക സമരം സംഘടിപ്പിച്ച പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അടിവേരുകള്‍ പോലും അറുത്തുമാറ്റപ്പെട്ടു. സത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിന് കിട്ടിയ പ്രതിഫലമാണിത് എന്ന് തന്നെയല്ലേ പറയേണ്ടത്?
യഥാര്‍ത്ഥത്തില്‍ കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി കണ്ടെത്തിയത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്; ഏതാണ്ട് 85.7 ശതമാനം കര്‍ഷകരും പരിഷ്‌കരിച്ച നിയമങ്ങള്‍ക്ക് അനുകൂലമാണ് എന്നതായിരുന്നു അത്. ആ റിപ്പോര്‍ട്ട് വേണ്ടസമയത്ത് പുറത്തുവിടാതിരുന്നത് രാജ്യത്തിനുണ്ടാക്കിയ അപകടം ചെറുതാണോ? അത് കോടതി നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കില്‍, ഉറപ്പാണ്, മോദി സര്‍ക്കാര്‍ ആ നിയമങ്ങള്‍ പിന്‍വലിക്കില്ലായിരുന്നു. സമരവും കലാപവുമൊക്കെ നടത്തിയവര്‍ക്കൊപ്പം കര്‍ഷകരില്ലായിരുന്നു എന്നതല്ലേ ഉന്നത നീതിപീഠം കണ്ടെത്തിയത്? ഇതൊക്കെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്, പ്രതിപക്ഷ നിലപാടുകള്‍ പലതും രാജ്യവിരുദ്ധ സമീപനങ്ങളുടെ ഭാഗമായിട്ടുള്ളതായിരുന്നു എന്നതാണ്.
ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ അഗ്‌നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന കലാപങ്ങളെയും കാണാന്‍. ആ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ ഒന്നുണ്ട്, സൈന്യത്തെ, പ്രതിരോധ സേനയെ, ശക്തിപ്പെടുത്തലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി. സൈനിക സേവനം എന്നത്, അജിത് ഡോവല്‍ പറഞ്ഞതുപോലെ വെറുമൊരു ജോലി മാത്രമല്ല അതിലൊരു സേവന മനോഭാവമുണ്ട്, പ്രതിബദ്ധതയുടെയും രാഷ്ട്ര സ്‌നേഹത്തിന്റെയും പ്രശ്‌നമുണ്ട്. അങ്ങിനെയുള്ള തലമുറക്ക് സഹായകരമാവുന്നതാണ് പദ്ധതി. റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ 25 % പേര്‍ക്ക് സൈന്യത്തില്‍ സ്ഥിര നിയമനം; ബാക്കിയുള്ളവര്‍ക്ക് മറ്റു ജോലികള്‍ ലഭിക്കാന്‍ സൗകര്യമൊരുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പോലീസ്, കേന്ദ്ര പോലീസ് സേനകള്‍, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ ഒക്കെ അക്കാര്യത്തില്‍ ഉറപ്പ് നല്‍കിക്കഴിഞ്ഞു. മര്‍ച്ചന്റ് നേവി അടക്കമുള്ളവര്‍ വേറെയും. അപ്പോഴാണ്, നാലുവര്‍ഷം കഴിയുമ്പോള്‍ യുവാക്കളെ വഴിയിലേക്ക് ഇറക്കിവിടുന്നു എന്ന് പ്രതിപക്ഷം പറഞ്ഞുനടക്കുന്നത്. യുവാക്കളെ വഴിതെറ്റിക്കലാണ് ഇക്കൂട്ടരുടെ ലക്ഷ്യം. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് തടയലാണ് ഇവരാഗ്രഹിക്കുന്നത്.
വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ട് വലിയ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിച്ചത് എന്നത് കണ്ടെത്തിയിട്ടുണ്ട്. ബീഹാറില്‍ പപ്പു യാദവും ആര്‍ജെഡിയുമൊക്കെ. പിന്നെ സൈനികര്‍ക്ക് പരിശീലനം കൊടുത്തിരുന്ന ചില സ്ഥാപനങ്ങള്‍, അവര്‍ക്കൊപ്പം പരസ്യമായി സോണിയ ഗാന്ധിയുടെ പാര്‍ട്ടി. ഇത്തരമൊരു പ്രക്ഷോഭത്തിന് പരസ്യമായി പിന്തുണ കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത് എങ്ങിനെയും കലാപം കത്തിപ്പടരണം എന്ന ആഗ്രഹത്തോടെയാവണമല്ലോ. എന്നാല്‍ രണ്ടുദിവസത്തിനപ്പുറം അത് മുന്നോട്ട് പോയില്ല. സൈന്യം ഇന്ന് ആ റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകുന്നു. വിജ്ഞാപനം പുറത്തിറങ്ങിക്കഴിഞ്ഞു…….
സൈന്യത്തെ പരിഷ്‌കരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; അതിലേക്ക് കൂടുതല്‍ യുവത്വം കൊണ്ടുവരലാണ് ചിന്തയിലുള്ളത്. ഇവിടെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവണ്ടി കത്തിക്കാനും റയില്‍വേ സ്റ്റേഷന്‍ തകര്‍ക്കാനുമൊക്കെ കൊണ്ടുപോയാല്‍, ഇവര്‍ക്ക് പിന്നെ എങ്ങിനെ സൈന്യത്തില്‍ ജോലി കിട്ടും? തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ യുവാക്കളെ കബളിപ്പിക്കുന്നത് പ്രതിപക്ഷമാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ രാജ്യം തിരിച്ചറിയേണ്ടത്. ആത്യന്തികമായി ഇത് തിരിച്ചറിയേണ്ടത് നമ്മുടെ യുവ തലമുറയാണ്.