ഇരിങ്ങാലക്കുടയില്‍ വച്ച് ഒരു വലിയ സംസ്‌കൃത വൈയാകരണനുമായി ചട്ടമ്പി സ്വാമികള്‍ ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. ആഗതനായ പണ്ഡിതന്‍ അനാര്‍ഭാടനായ സ്വാമിജിയെ അത്ര കാര്യമായി കണക്കാക്കിയിട്ടില്ലായിരുന്നു. വ്യാകരണ വിഷയത്തില്‍ അല്പം തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നപ്പോള്‍ പണ്ഡിതന്‍ വിയര്‍ത്തൊലിച്ചു തുടങ്ങി. ഒടുവില്‍ തന്റെ പരാജയം സമ്മതിച്ചു. വളരെ സൗഹാര്‍ദ്ദത്തോടെ സ്വാമികള്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു: ”വ്യാകരണ സൂത്രങ്ങള്‍ തുടങ്ങുന്നത് അ… ഇ… ഉ… ണ്… ഏ… ഓങ് ഇങ്ങനെയാണല്ലോ! ഇത് അ മുതല്‍ തുടങ്ങുന്നതിന് എന്തെങ്കിലും കാരണം പറയാനുണ്ടോ?” ”അക്കാര്യമൊന്നും പാണിനിയോ പതഞ്ജലിയോ പറഞ്ഞിട്ടില്ല. ഞങ്ങളെ ഗുരുക്കന്മാര്‍ പഠിപ്പിച്ചിട്ടുമില്ല” – പണ്ഡിതന്‍ പറഞ്ഞു. ”മനുഷ്യോല്പത്തിക്കും ഭാഷോല്പത്തിക്കും തമ്മില്‍ സാമ്യമുണ്ടെന്നുള്ളത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഗര്‍ഭപാത്രത്തില്‍ വച്ചു മാത്രമല്ല പ്രസവം വരെ ശിശു പൂര്‍ണ്ണ മൗനമായിരിക്കും. ജനന വേളയിലാണ് ശിശു ആദ്യമായി മൗനം ഭഞ്ജിക്കുന്നത്. മൗന ഭഞ്ജനം ചെയ്യുന്നത് അകാരോച്ചാരണം മൂലമാണല്ലൊ. അതുകൊണ്ട് ഭാഷയിലെ അക്ഷരമാല ‘അ’കാരപൂര്‍വ്വമായിരിക്കുന്നതിന്റെ ഔചിത്യം മനസ്സിലാക്കുക. ഗര്‍ഭക്ലേശങ്ങളില്‍ നിന്ന് വിമുക്തി ലഭിച്ചശേഷം സന്തോഷഭരിതമായ ഹൃദയത്തിന്റെ വ്യാപാരം ഒരു ചിരി രൂപത്തില്‍ പ്രസരിക്കുന്നത് ‘ഇ’ കാരോച്ചാരണത്തോടെയാണ്. പിന്നീട് ശിശുക്കള്‍ക്ക് ബാഹ്യശബ്ദങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഭയമാണ്. അതുകൊണ്ടു ശിശു ഞെട്ടുകയും അതിന്റെ ശബ്ദ നിര്‍ഗമനം ‘ഉ’ കാരോച്ചാരണമായി തീരുകയും ചെയ്യുന്നു.
സ്വാമിജിയുടെ ഈ വ്യാഖ്യാനം കേട്ട് പണ്ഡിതനായ അതിഥി ആശ്ചര്യഭരിതനായി നമസ്‌ക്കരിച്ച് യാത്രയായി.