പഴശ്ശി സമരങ്ങളില്‍ പങ്കെടുത്ത ചില കലാപകാരികളെ വിദേശങ്ങളിലേക്ക് നാടുകടത്തി. പഴശ്ശിയോടൊപ്പം കലാപം നയിച്ചിരുന്ന പഴൂര്‍ എമ്മന്‍ നായരെ പ്രിന്‍സ് ഓഫ് വെയില്‍സ് ദീപിലേക്ക് നാടുകടത്തിയതായി ബ്രിട്ടീഷ് രേഖകള്‍ തന്നെ പറയുന്നു. 90 കലാപകാരികളെ ആസ്‌ത്രേലിയയിലെ ദ്വീപിലേക്ക് നാടുകടത്തിയതിനെക്കുറിച്ചുള്ള വിവരണവും ബ്രിട്ടീഷ് രേഖകളിലുണ്ട്. നിരവധി വിപ്ലവകാരികളെ ബ്രിട്ടന്റെ കോളനി രാജ്യങ്ങളിലേക്ക് അടിമപ്പണിക്കായി നാടുകടത്തുന്നതായി പ്രചരിപ്പിക്കപ്പെട്ടു. വിപ്ലവകാരികളുടെ ഉറ്റബന്ധുക്കളില്‍ ചിലരെ കാണാനില്ലെന്ന പരാതി അക്കാലത്ത് പല ദേശവാഴികള്‍ക്കും മുമ്പില്‍ വന്നിരുന്നു. ബ്രിട്ടീഷുകാരാല്‍ അകാരണമായി കൊല്ലപ്പെടുകയോ അന്യദേശങ്ങളിലേക്ക് നാടുകടത്തുകയോ ചെയ്തതായിട്ടാണ് ഇത്തരം പരാതികളില്‍ ആരോപിക്കുന്നത്. അത് ജനങ്ങളില്‍ ശക്തമായ ബ്രിട്ടീഷ് വിരോധം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.
ചാരപ്രവര്‍ത്തനം
ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും വിപ്ലവകാരികളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ചാരപ്രവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിച്ചതും അവരില്‍ അസന്തുഷ്ടിയുണ്ടാക്കി. ചാരന്മാരും ഒറ്റുകാരുമാവാന്‍ നിഷ്‌കളങ്കരായ വനവാസിവിഭാഗങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. സാധാരണജീവിതം നയിച്ചിരുന്ന അത്തരക്കാരും കലാപകാരികള്‍ക്കൊപ്പം ചേരാന്‍ തയ്യാറായി.
ശിപായിമാരുടെ അസ്വസ്ഥത
നികുതിപിരിക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന തദ്ദേശീയരായ ഉദ്യോഗസ്ഥരിലും നികുതിയായി ലഭിക്കുന്ന വസ്തുവകകള്‍ തലച്ചുമടായി ബ്രിട്ടീഷ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന തദ്ദേശീയരായ തൊഴിലാളികളിലും അസ്വസ്ഥത പടര്‍ന്നുപിടിച്ചു. അമിതവും അന്യായവുമായ രീതിയില്‍ നികുതി പിരിക്കുന്നതും നികുതികുടിശ്ശിക വരുത്തിയവരില്‍ നിന്ന് പിടിച്ചുപറിക്കുന്നതും നികുതി നല്‍കാന്‍ തയ്യാറാകാത്തവരെ മാരകമായി ഉപദ്രവിക്കുന്നതും അവര്‍ എതിര്‍ത്തു. അതുവരെ ബ്രിട്ടീഷുകാരെ സഹായിച്ചിരുന്ന അത്തരം ഉദ്യോഗസ്ഥരും കോല്‍ക്കാരന്മാരും തൊഴിലാളികളും കലാപകാരികളെ സഹായിക്കാന്‍ രംഗത്തിറങ്ങി.
ഓരോ വ്യക്തിക്കുമുള്ള നികുതി ഒറ്റയടിക്ക് 10 ശതമാനത്തോളമാണ് വര്‍ധിപ്പിച്ചത്. ഒരു വ്യക്തിയുടെ വരുമാനവും അതിന്റെ അടിസ്ഥാനത്തിലുള്ള ആദായവും നിര്‍ണയിച്ച് കണക്കുകൂട്ടിയിട്ടൊന്നുമായിരുന്നില്ല നികുതി പിരിച്ചത്. വാസ്തവത്തില്‍ നികുതിപിരിവില്‍ പിടിച്ചുപറിയാണ് നടത്തിയത്. ബ്രിട്ടീഷ് മേലധികാരികള്‍ അതില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിക്രമിച്ച് വീടുകളില്‍ കയറുന്നതിനോടും പിടിച്ചുപറിക്കുന്നതിനോടും വിയോജിച്ചുകൊണ്ട് ഭൂരിപക്ഷം തദ്ദേശീയരായ ഉദ്യോഗസ്ഥരും തൊഴിലാളികളും അതുപേക്ഷിച്ച് കലാപത്തിന് പിന്തുണ പ്രഖ്യാപിച്ചു.അവര്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു.
കുടുമ മുറിക്കല്‍
കുറിച്യരുടെ അധികാരത്തിന്റെയും മേല്‍ക്കോയ്മയുടെയും വീര്യത്തിന്റെയും പ്രതീകമായിരുന്നു അവരുടെ തലയിലെ കുടുമ. കുടുമയും മുടിയും നിര്‍ബന്ധമായി മുറിപ്പിച്ചു. തങ്ങളുടെ സ്വത്വത്തിനുനേരെയുള്ള കടന്നുകയറ്റമായി കുറിച്യര്‍ അതിനെ കണ്ടു. പാരമ്പര്യം നിലനിര്‍ത്താന്‍ ആയുധമെടുത്ത് പോരാടുന്നതിന് അതവരെ പ്രേരിപ്പിച്ചു.
ആയുധവിലക്ക്
നേരത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്ന തോമസ് വാര്‍ഡനും ടി.എച്ച്. ബാബറും ചേര്‍ന്ന് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ നിരായുധീകരണം കര്‍ശനമായി നടപ്പാക്കി. കമ്പനിയുടെ സൈനികരും കോല്‍ക്കാരന്മാരായ പോലീസുകാരും അല്ലാതെ മറ്റാരും ആയുധമേന്തരുത് എന്നതായിരുന്നു പ്രഖ്യാപനം. മുറുക്കാന്‍ തയ്യാറാക്കുന്നതിന് പാക്ക് പൊളിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തി പോലും മാരകായുധമായി കണക്കാക്കി. ആയുധധാരികളെ കണ്ടാല്‍ വധിക്കാനുള്ള ഉത്തരവിറക്കി. ശരീരാവയവം പോലെ കത്തി, കഠാര, അമ്പും വില്ലും തുടങ്ങിയവ കൊണ്ടുനടക്കുന്നവരായിരുന്നു വയനാട്ടിലെ മിക്ക ഗോത്രജനവിഭാഗങ്ങളും. അവരിലെ ക്ഷത്രിയ വീര്യം ചോര്‍ത്തിക്കളഞ്ഞ് ആത്മവിശ്വാസമില്ലാത്തവരും ശക്തിഹീനന്മാരും ആക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല സമൂഹമധ്യത്തിലേക്ക് ഇറക്കാതെ അവരെ ഒതുക്കി നിര്‍ത്താനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്.
ആചാരലംഘനം
നായാടി കിട്ടുന്ന മാംസഭക്ഷണം മാത്രമായിരുന്നു കുറിച്യര്‍ കഴിച്ചിരുന്നത്. അല്ലാത്ത മാംസഭക്ഷണം കഴിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായിരുന്നു. അത്തരം ഭക്ഷണങ്ങള്‍ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ച് അവരെ ജാതിഭ്രഷ്ടരാക്കി. അവരുടെ തനത് ആരാധനാസമ്പ്രദായങ്ങളും ആചാര രീതികളും അനുഷ്ഠിക്കുന്നതില്‍ വിലക്ക് നേരിടുമോ എന്നവര്‍ ഭയപ്പെട്ടു. നിഷിദ്ധമായ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചതും ബ്രിട്ടീഷുകാരോടുള്ള അവരുടെ വിദ്വേഷം ഇരട്ടിപ്പിച്ചു.
നികുതിപിരിവ്
വയനാട്ടിലെ വനവാസി വിഭാഗങ്ങളുടെ ജീവിതത്തിന് ഏറ്റവും ദ്രോഹകരമായ മുറിവുണ്ടാക്കിയത് പഴശ്ശിസമരങ്ങളെത്തുടര്‍ന്ന് മലബാറിലെ പ്രിന്‍സിപ്പല്‍ കലക്ടര്‍ തോമസ് വാര്‍ഡന്‍ നടപ്പാക്കിയ നികുതിനിര്‍ണയം ആയിരുന്നു. ഓരോരുത്തര്‍ക്കുമുള്ള നികുതി ബാധ്യത ഒറ്റയടിക്ക് 10 ശതമാനത്തോളമാണ് വര്‍ദ്ധിപ്പിച്ചത്. അത് കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്തതായിരുന്നു. വനവാസികളായ കര്‍ഷകര്‍ കാര്‍ഷികവൃത്തി ഒഴിവാക്കിയതോടെ കൃഷിയിടങ്ങള്‍ തരിശാക്കപ്പെടുകയും ചെയ്തു. അതോടെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കെടുതിയിലേക്ക് വയനാട്ടുകാര്‍ എത്തിപ്പെട്ടു. തോമസ് വാര്‍ഡന്‍ അതിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു. ”ധാന്യ ശേഖരണത്തിലും മറ്റു സമ്പത്തിലും അവര്‍ക്കുണ്ടായിട്ടുള്ള നഷ്ടത്തിന്റെ ദൃക്‌സാക്ഷി എന്ന നിലയില്‍ അവരുടെ ദാരിദ്രാവസ്ഥയെക്കുറിച്ചും മഴക്കാലത്ത് കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ ജീവനോപായങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചും എനിക്ക് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്.”
റവന്യൂവരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പാക്കിയ നികുതിപരിഷ്‌കാരങ്ങള്‍ വയനാട്ടിലെ ക്രമസമാധാനം തകര്‍ത്തു. അന്നത്തെ മദ്രാസ് ഗവര്‍ണര്‍, മലബാര്‍ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് അയച്ച എഴുത്തുകളില്‍ ഇത് വ്യക്തമാണ്. റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യം ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ആയിരിക്കണമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു. ഇതില്‍നിന്നും വയനാടിനകത്ത് അക്കാലത്തുണ്ടായ കലാപങ്ങളെക്കുറിച്ച് ഊഹിക്കാവുന്നതാണ്.
റവന്യൂ ഉദ്യോഗസ്ഥരുടെ ഹീനമായ ഇടപെടലുകളും തദ്ദേശീയരില്‍ കടുത്ത എതിര്‍പ്പ് സൃഷ്ടിച്ചു. അത്തരം ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇത്തരം മുരടന്‍ നിലപാടുകള്‍ 1812ല്‍ വയനാട്ടിലെ ജനതയില്‍ കടുത്ത പ്രതിരോധ വീര്യവും ആക്രാമികമസ്വഭാവവും രൂപപ്പെടുത്തുന്നതിന് കാരണമായിത്തീര്‍ന്നു.
വിവിധ തറവാടുകളില്‍ നിന്നും നികുതിയില്‍ വീഴ്ചവരുത്തി എന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന പല മുതലുകളും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. ചില നായര്‍ തറവാടുകളില്‍ സൂക്ഷിച്ചിരുന്ന അവിടുത്തെ തറവാട് ക്ഷേത്രത്തിലെ ഉപയോഗത്തിനുള്ള പല സാമഗ്രികളും കൊണ്ടുപോയി. കിണ്ടികള്‍, ഉരുളികള്‍, നിലവിളക്കുകള്‍, തളികകള്‍ തുടങ്ങിയ പിച്ചളസാധനങ്ങള്‍ ബലാത്കാരമായി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. കുറിച്യ, കുറുമ തുടങ്ങിയ വിഭാഗങ്ങളുടെ തറവാടുകളില്‍ നിന്നും കത്തി, കൈക്കോട്ട് തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ എടുത്തു കൊണ്ടുപോയ പരാതികളും ഉയര്‍ന്നിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന നികുതി പിരിവുകാരെ സ്ത്രീകളടക്കമുള്ളവര്‍ തടഞ്ഞതിനെക്കുറിച്ചും പറയുന്നുണ്ട്. അവര്‍ സ്ത്രീകളെ ആക്രമിച്ചതും ശക്തമായ പ്രതിഷേധത്തിനിടയാക്കി. തറവാടുകളോട് ചേര്‍ന്നുള്ള ആലയില്‍(തൊഴുത്ത്) കെട്ടിയിരുന്ന കാളകള്‍, പശുക്കള്‍ തുടങ്ങിയ കന്നുകാലികളെയും നികുതിയില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ അവര്‍ കൊണ്ടുപോയിട്ടുണ്ട്. നെല്ല്, കാപ്പി, കുരുമുളക് തുടങ്ങിയവ പൂര്‍ണമായും നഷ്ടപ്പെട്ടതിന്റെ പരാതികളും അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു.
അന്നത്തെ പ്രിന്‍സിപ്പല്‍ കളക്ടര്‍ തോമസ് വാര്‍ഡന്‍ വയനാടിന്റെ ചാര്‍ജ് ഉണ്ടായിരുന്ന സബ്കലക്ടര്‍ ടി.എച്ച്.ബാബര്‍ക്ക് എഴുതിയ കത്തില്‍ നികുതിപിരിവില്‍ നടത്തിയ പിടിച്ചുപറിയെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ‘കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ താങ്കളുടെ പ്രവര്‍ത്തിയാന്മാര്‍ കണ്ടുകെട്ടിയ വസ്തുവകകളുടെ പട്ടികയില്‍ കിണ്ടികള്‍ ഉരുളികള്‍, തളികകള്‍, വിളക്കുകള്‍ തുടങ്ങിയ 509 ലേറെ പിച്ചളസാധനങ്ങളും കൈക്കോട്ട് തുടങ്ങിയ കാര്‍ഷികോപകരണങ്ങളും 104 കന്നുകാലികളേയും കാണുന്നു. പിരിഞ്ഞുകിട്ടാനുളളത് ഈ വസ്തുക്കളുടെ വില വെച്ച് നോക്കുമ്പോള്‍ വെറും നിസ്സാരമായ എണ്ണൂറ്റിച്ചില്വാനും രൂപമാത്രം.’ റവന്യൂ പിരിവ് എന്നതിലൂടെ പിടിച്ചു പറിയാണ് ബ്രിട്ടീഷുകാര്‍ നടത്തിയത് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
1812 ലെ ഗിരിവര്‍ഗകലാപത്തിന്റെ പ്രധാന കാരണം നികുതി നിര്‍ണയത്തിലെയും നികുതി പിരിവിലെയും അശാസ്ത്രീയ പരിഷ്‌കരണങ്ങളായിരുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും കച്ചവടക്കാരെയും അത് സാരമായി ബാധിച്ചു. നികുതി പണമായി നല്‍കണമെന്ന പുതിയ ഏര്‍പ്പാട് അവര്‍ക്ക് അസ്വീകാര്യമായിരുന്നു. 1812 ലെ കലാപത്തെ ജനകീയമാക്കിയതും ശക്തമാക്കിയതും നികുതി സമ്പ്രദായത്തിലൂടെ അസ്വസ്ഥരായ കര്‍ഷകരാണ്. കൊളോണിയല്‍ ചൂഷണത്തിനെതിരെ കേരളത്തിലുണ്ടായ അപൂര്‍വ്വം കര്‍ഷകകലാപങ്ങളിലൊന്ന് എന്നതാണ് 1812ലെ കലാപങ്ങളുടെ ചരിത്രപരമായ സ്ഥാനം.
പെട്ടന്നുള്ള കാരണം
1812 ലെ കലാപത്തിന് പെട്ടെ ന്നുള്ള കാരണം മറ്റൊന്നായിരുന്നു. വയനാട്ടിലെ മുളങ്കാടുകള്‍ വ്യാപകമായി പൂത്തതാണ് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. മുളങ്കാടുകള്‍ പൂത്തുലയുന്നത് അശുഭലക്ഷണമാണെന്ന് ഗിരിവര്‍ഗക്കാര്‍ വിശ്വസിക്കുന്നു.
30വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മുള പൂക്കുന്നത്. മുള പൂക്കുന്നതോടെ ദാരിദ്ര്യവും കഷ്ടപ്പാടും ആരംഭിക്കുമെന്നവര്‍ വിശ്വസിക്കുന്നു. സമൂഹത്തിന്റെ നാശത്തിലേക്കാണ് അത് നയിക്കുക എന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. 1812ല്‍ മുള പൂത്തത് ബ്രിട്ടീഷുകാരുടെ സാന്നിധ്യം കൊണ്ടാണെന്നും അവരാണ് നാശത്തിന് കാരണക്കാര്‍ എന്നും വിപ്ലവകാരികള്‍ പറഞ്ഞുപരത്തി. ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിക്കാനുള്ള ആവേശം പൂത്തുലഞ്ഞ മുളങ്കാടുകളുടെ കാഴ്ച അവര്‍ക്ക് നല്‍കിയത്രേ! ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കേണല്‍ ജയിംസ് വെല്‍ഷ് തന്റെ Military Reminiscence എന്ന കൃതിയില്‍ മുളങ്കാടുകള്‍ പൂത്തതിനെക്കുറിച്ച് അനുസ്മരിക്കുന്നുണ്ട്. അസാധാരണമായ ദൃശ്യവും അശുഭകരമായ ഗന്ധവും (Unusual sight and unpleasant odour)-എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് വിവരിക്കുന്നത്.
പ്രകൃതീപൂജകര്‍ എന്ന രീതിയില്‍ പ്രകൃതിയിലുണ്ടാകുന്ന പ്രതിഭാസങ്ങള്‍ ഗിരിവര്‍ഗജനതയെ കാര്യമായി സ്വാധീനിക്കാറുണ്ട്. 1812ല്‍ വ്യാപകമായി വയനാട്ടില്‍ മുള പൂത്തത് അവരില്‍ സായ്പന്മാര്‍ക്കെതിരെ ശക്തമായ പ്രതിരോധാവേശം സൃഷ്ടിച്ചു. അതോടെ പടനായകന്മാര്‍, മൂപ്പന്മാര്‍, വെളിച്ചപ്പാടന്മാര്‍, പോരാളികള്‍ തുടങ്ങിയവര്‍ രംഗത്തിറങ്ങി. 1805ല്‍ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയ വിപ്ലവവീര്യം നാട്ടുകാരില്‍ വീണ്ടും ഉണര്‍ന്നു. ഗിരിവര്‍ഗജനത സായുധരായി ബ്രിട്ടീഷുകാര്‍ക്കെതിരെ 1812ല്‍ കലാപത്തിനിറങ്ങി.
കലാപത്തിന്റെ ഗതി
1805ല്‍ പഴശ്ശി രാജാവിന്റെ അന്ത്യത്തോടുകൂടി വയനാട്ടില്‍ ബ്രിട്ടീഷുകാര്‍ മേല്‍ക്കോയ്മ നേടി. അതിനെതിരെയുള്ള കടുത്ത പോരാട്ടങ്ങളാണ് തുടര്‍ന്ന് നടന്നത്. അത് ഉച്ചസ്ഥായിയില്‍ എത്തിയത് 1812ല്‍ ആണെന്നും സൂചിപ്പിച്ചു. 1812 മാര്‍ച്ച് 25ന് ഗണപതിവട്ടത്തിന് അടുത്തുളള കുറിച്യാട് നിന്നും ആരംഭിച്ച തീപ്പൊരിയാണ് വയനാട് മുഴുവന്‍ ആളിപ്പടര്‍ന്നത്. 1805നുശേഷം ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിച്ച ക്രൂരമായ നയങ്ങളാണ് വയനാടന്‍ ജനതയില്‍ നിരാശയും വിദ്വേഷവും സൃഷ്ടിച്ചത്. അതാണ് കലാപമായി രൂപാന്തരപ്പെട്ടത്.
ചുരുക്കം ചിലരിലൂടെ ചുരുങ്ങിയ രീതിയില്‍ ആരംഭിച്ച കലാപമാണ് വലിയ ആസൂത്രണമോ സംഘടിത രൂപമോ ഇല്ലാതെതന്നെ ബഹുജനപ്രക്ഷോഭമായി മാറിയത്. അതിന് ഗോത്രമൂപ്പന്മാരും വെളിച്ചപ്പാടന്മാരും വഹിച്ച പങ്ക് ചെറുതല്ല. വിളംബരങ്ങളും അരുളപ്പാടുകളും 1812ലെ വിപ്ലവത്തിന്റെ ഗതിയെ സാരമായി സ്വാധീനിച്ചു. പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു തുടങ്ങിയവരോടൊപ്പം പോരാട്ടം നടത്തിയവരും അവരെ മാതൃകയായി സ്വീകരിച്ച സമകാലികരും പിന്‍ഗാമികളും പ്രസ്തുത കലാപത്തെ ആദ്യന്തം അവിസ്മരണീയമാക്കി.
നായര്‍പ്പടയുടെയും കുറിച്യപ്പടയുടെയും മാതൃകയിലും സ്വാധീനത്തിലും രൂപംകൊണ്ട ‘കുറുമപ്പട’ 1812ലെ ഗിരിവര്‍ഗ കലാപത്തിലെ മുന്നണിപ്പോരാളികളായിരുന്നു. അവരോടൊപ്പം ശക്തമായ ഒരു ചെട്ടിപ്പട’ കൂടിച്ചേര്‍ന്നപ്പോള്‍ വയനാട് പൂര്‍ണമായും കലാപ ബാധിത പ്രദേശമായി മാറുകയായിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ഇംഗ്ലീഷുകാര്‍ രൂപംകൊടുത്ത ‘വയനാട് ഓപ്പറേഷന്‍’ കലാപകാരികള്‍ക്ക് മുമ്പില്‍ തുടക്കത്തില്‍ തകര്‍ന്നു തരിപ്പണം ആവുകയായിരുന്നു.
(തുടരും)