അസാധാരണ വേഗതയിലും ആവേശത്തിലുമാണ് ചില ഇസ്ലാമിക രാജ്യങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ഭാരതത്തിനെതിരെ അണിനിരന്നത്. ഭാരതം ഈ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും, അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടത് ആവശ്യമാണെന്നുമുള്ള ഒരു പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, ഇറാന്‍, ജോര്‍ദാന്‍, ഇറാഖ്, പാകിസ്ഥാന്‍, യുഎഇ, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ബഹ്‌റിന്‍, ഇന്തോനേഷ്യ എന്നിങ്ങനെ ഇരുപതോളം രാജ്യങ്ങളാണ് ഭാരതത്തിനെതിരെ അണിനിരന്നത്. ഇവയില്‍ പലതും ഭാരതത്തിന്റെ ചിരകാല സുഹൃത്തുക്കളും, അടുത്തിടെയായി വലിയ സൗഹൃദം പുലര്‍ത്തുന്നവയുമാണെന്നത് ഒരു വിരോധാഭാസമായി തോന്നാം.
ഒരു സ്വകാര്യ ടിവി ചാനലിന്റെ പതിവു ചര്‍ച്ചയില്‍ ഇസ്ലാമിക പക്ഷത്തെ ഒരാള്‍ ഹൈന്ദവ ആരാധനാബിംബമായ ശിവലിംഗത്തെയും ഹിന്ദുക്കളെയും നിരന്തരം അപഹസിച്ചതിനോടുള്ള പ്രതികരണമായി ബിജെപി നേതാവ് നൂപുര്‍ ശര്‍മ, മുഹമ്മദ് നബിയെക്കുറിച്ച് ഖുറാനിലും നബിചര്യയിലും ആധികാരികമായി രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതാണ് ഇസ്ലാമിക രാജ്യങ്ങളെ പ്രകോപിപ്പിച്ചത്! മുഹമ്മദ് നബിയെക്കുറിച്ച് ഏകപക്ഷീയമായി ആക്ഷേപമുന്നയിക്കുക പോലുമല്ല ബിജെപി നേതാവ് ചെയ്തത്. താങ്കള്‍ ഹിന്ദുക്കളുടെ ആരാധനാ രീതിയെ അധിക്ഷേപിക്കുന്നു. ഇതിനു മറുപടിയായി ആയിഷയെ നബി വിവാഹം ചെയ്തതിനെക്കുറിച്ചും മറ്റും ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കെന്തു തോന്നും എന്നായിരുന്നു എതിര്‍പക്ഷത്തെ വ്യക്തിയോടുള്ള നൂപുര്‍ ശര്‍മയുടെ പ്രതികരണം.
അസ്വീകാര്യമാണെങ്കില്‍പ്പോലും ചൂടേറിയ ഒരു ചര്‍ച്ചയില്‍ സാന്ദര്‍ഭികമായി ഉയര്‍ന്നുവന്ന ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ അറബ് രാജ്യങ്ങള്‍ മുറവിളി കൂട്ടിയതിനു പിന്നില്‍, ഭാരതം ഈ രാജ്യങ്ങള്‍ക്ക് നല്‍കിയ ശക്തമായ മറുപടിയില്‍ പറയുന്നതുപോലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണുള്ളത്. ലോകജനതയെ മതപരമായി വിഭജിച്ചു കാണുകയും, മതാധിപത്യത്തിനു ശ്രമിക്കുകയും ചെയ്യുന്നവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വെളിച്ചത്തുവരേണ്ടതുണ്ട്. ഭാരതത്തിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും മതപരമായ സഹിഷ്ണുതയെക്കുറിച്ചുമൊക്കെ ഇസ്ലാമിക രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കകളുടെ പൊള്ളത്തരം തിരിച്ചറിയപ്പെടണം.
മതപരമായ പ്രതീകങ്ങളെ മാനിക്കണമെന്നും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നിരാകരിക്കണമെന്നും ആവശ്യപ്പെട്ട യുഎഇ വിദേശകാര്യ മന്ത്രാലയം, വ്യത്യസ്ത മതാനുയായികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കണമെന്നുമാണ് പ്രസ്താവിച്ചത്. എന്നാല്‍ ഇതേ രാജ്യത്ത് ഇസ്ലാമിലല്ലാതെ മറ്റൊരു മതത്തില്‍ വിശ്വസിക്കാനോ മതംമാറാനോ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമില്ല. മതരഹിതനായി ജീവിക്കാനും കഴിയില്ല. അങ്ങനെ ചെയ്താല്‍ വധശിക്ഷ ലഭിക്കും. ഇസ്ലാമിക മതപ്രബോധനങ്ങളെ വളച്ചൊടിക്കുന്ന എല്ലാറ്റിനെയും നിരുപാധികം അപലപിക്കുന്നു എന്നാണ് മാലിദ്വീപ് പ്രസ്താവിച്ചത്. എന്നാല്‍ ആ രാജ്യത്ത് മതസ്വാതന്ത്ര്യം എന്നൊന്നില്ല. പൗരന്മാരെല്ലാവരും മുസ്ലിങ്ങളായിരിക്കണമെന്നാണ് അവിടുത്തെ നിയമം. പ്രസിഡന്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരൊക്കെ സുന്നി മുസ്ലിങ്ങളുമായിരിക്കണം. ഇസ്ലാമല്ലാതെ മറ്റേതെങ്കിലും മതം പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹവുമാണ്.
അപകീര്‍ത്തികരമായ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ ഗുരുതരവും ഭാവനാതീതവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഇറാഖ് പ്രതികരിച്ചത്. അമുസ്ലിങ്ങള്‍ക്കെതിരെ കടുത്ത ആക്രമണങ്ങള്‍ നടത്തുകയും, അവരെ കൊന്നൊടുക്കുകയും ചെയ്യുന്ന രാജ്യമാണ് ഇറാഖ്. ഇറാഖില്‍ ഒന്നര ദശലക്ഷമുണ്ടായിരുന്ന ക്രൈസ്തവരുടെ ജനസംഖ്യപോലും രണ്ടരലക്ഷമായി കുറഞ്ഞിരിക്കുന്നു എന്നാണ് 2019 ല്‍ അവിടത്തെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. ഇറാഖിലെ പൗരാണികമായ ക്രൈസ്തവ ദേവാലയങ്ങളെല്ലാം തകര്‍ത്തിരിക്കുന്നു. ഭാരത നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്തോനേഷ്യ പ്രതിഷേധമറിയിച്ചത്. 2006 ല്‍ കൊണ്ടുവന്ന ഒരു നിയമപ്രകാരം മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ അവിടുത്തെ തീവ്രവാദികളില്‍നിന്ന് നിരന്തരം ആക്രമണങ്ങള്‍ നേരിടുകയാണ്. മതവിശ്വാസിയല്ലാത്തയാള്‍ക്ക് അവിടെ ജീവിതകാലം മുഴുവന്‍ തടവോ വധശിക്ഷയോ ലഭിക്കും.
ഭാരതത്തില്‍ ഭരണകക്ഷിയിലെ ഒരംഗം മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞതിനെ കടുത്ത ഭാഷയില്‍ അപലപിക്കുകയാണെന്നും, ഇസ്ലാമിനെ നിന്ദിക്കുന്നതും മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നതുമായ നടപടികള്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടത് നല്ല ഫലിതം തന്നെ. താലിബാന്‍ വാഴ്ചയിലുള്ള അഫ്ഗാനില്‍ സുന്നി ഇസ്ലാമിനു മാത്രമാണ് മതസ്വാതന്ത്ര്യം. മതന്യൂനപക്ഷങ്ങളെ ഇസ്ലാമിക നിയമപ്രകാരം അടിച്ചമര്‍ത്തുകയും കൊലപ്പെടുത്തുകയുമാണ്. ഹിന്ദുക്കളും സിഖുകാരുമായ ഏറെപ്പേരും ആ രാജ്യത്തുനിന്ന് പലായനം ചെയ്തു കഴിഞ്ഞു. ഷിയാമുസ്ലിങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും, അവരെ കൊലപ്പെടുത്തുന്നതും അനുദിനം വര്‍ധിച്ചുവരികയാണ്. വിദ്വേഷ പ്രസംഗവും അക്രമവും പാടില്ലെന്നും, സമാധാനവും സഹവര്‍ത്തിത്വവുമാണ് ആവശ്യമെന്നും പറഞ്ഞ് രംഗത്തുവന്ന മറ്റൊരു ഇസ്ലാമിക രാജ്യം ലിബിയയാണ്. ഈ രാജ്യത്ത് അമുസ്ലിങ്ങള്‍ക്ക് മതസ്വാതന്ത്ര്യമില്ല. മുസ്ലിങ്ങള്‍ക്ക് മറ്റു മതങ്ങള്‍ സ്വീകരിക്കാനുമാവില്ല. ക്രൈസ്തവര്‍ നിരന്തരം മതപരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
ഭാരത സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ച ഖത്തറിന്റെ നടപടിയാണ് വിരോധാഭാസം. ഇതേ ഖത്തറാണ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിനെതിരായ കേസുകളില്‍ കോടതിയില്‍ ഹാജരാവാതെ ഭാരതത്തില്‍നിന്ന് കടന്നുകളഞ്ഞ എം.എഫ്. ഹുസൈന് അഭയവും പൗരത്വവും നല്‍കി മരണംവരെ സംരക്ഷിച്ചത്. സരസ്വതീ ദേവിയെയും സീതയെയും ഭാരതമാതാവിനെയുമൊക്കെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ വരച്ച ഹുസൈന്‍ 2006 ല്‍ നിയമനടപടികള്‍ നേരിടാതെ 2010 ല്‍ തന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി ഖത്തര്‍ പൗരനായി മാറുകയായിരുന്നു. സരസ്വതീ ദേവിയുടെ നഗ്നചിത്രം വരച്ച് ഹിന്ദുക്കളെ അപഹസിച്ച ഹുസൈന്‍, ഖത്തര്‍ രാജ്ഞിയുടെ നിര്‍ദേശപ്രകാരം അറേബ്യയുടെ ചിത്രം വരച്ച് ഇസ്ലാമിന്റെ വക്താക്കളെ പ്രീതിപ്പെടുത്തുകയും ചെയ്തു. പൗരത്വം ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എന്നിട്ടും ഹുസൈനുവേണ്ടി നിയമങ്ങളില്‍ ഇളവുവരുത്തുകയായിരുന്നു.
വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ബിജെപി നടപടിയെടുത്തിട്ടും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി)ഭാരതത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തുവന്നു. ഭാരതത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയാണ് ഒഐസി ചെയ്തത്. ഭാരതത്തില്‍ ഇസ്ലാമിനെതിരെ വിദ്വേഷം വളര്‍ത്തുകയാണെന്നും, ഈ പശ്ചാത്തലത്തിലാണ് മുസ്ലിങ്ങളുടെമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും ഒഐസി ആരോപിച്ചു. ചില സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയെന്നും, മുസ്ലിങ്ങളുടെ വസ്തുവഹകള്‍ നശിപ്പിക്കുകയാണെന്നും, അവര്‍ക്കെതിരെ അക്രമം നടത്തുകയാണെന്നും അവര്‍കുറ്റപ്പെടുത്തി.
ഒഐസിയുടെ പ്രസ്താവനയെ ഭാരതം ശക്തമായി അപലപിക്കുകയുണ്ടായി. തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യപരവുമായ ഒഐസിയുടെ പ്രസ്താവന അസന്ദിഗ്ധമായി തള്ളുകയാണെന്ന് ഭാരതം വ്യക്തമാക്കി. സ്ഥാപിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒഐസി പിന്തുടരുന്ന വിധ്വംസക അജണ്ടയാണ് പുറത്തായിരിക്കുന്നതെന്നും, വര്‍ഗീയ സമീപനം കയ്യൊഴിഞ്ഞ് മതവിശ്വാസങ്ങളെയെല്ലാം ബഹുമാനിക്കണമെന്നും ഭാരതം ആവശ്യപ്പെടുകയുണ്ടായി.
മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ലോകമുസ്ലിങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ചിരിക്കുകയാണെന്നും, ബിജെപി നേതാക്കള്‍ക്കെതിരെ എടുത്ത നടപടി മുസ്ലിങ്ങളെ ആശ്വസിപ്പിക്കുന്നില്ലെന്നുമാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. ഇതിനും ഭാരതം ചുട്ടമറുപടി നല്‍കി. ”പാകിസ്ഥാനില്‍നിന്നുള്ള പ്രസ്താവനകള്‍ കണ്ടു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്നവര്‍ മറ്റൊരുരാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയെക്കുറിച്ച് പറയേണ്ടതില്ല. മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും സിഖുകാരെയും ക്രൈസ്തവരെയും അഹമ്മദീയക്കാരെയുമൊക്കെ പാകിസ്ഥാന്‍ വ്യവസ്ഥാപിതമായി പീഡിപ്പിക്കുന്നത് എങ്ങനെയാണെന്ന് ലോകം കണ്ടിട്ടുള്ളതാണ്.” എല്ലാ മതങ്ങളോടും അങ്ങേയറ്റത്തെ ബഹുമാനമാണ് ഭാരത സര്‍ക്കാരിനുള്ളത്. പാകിസ്ഥാന്‍ മതഭ്രാന്തന്മാരെ വാഴ്ത്തിപ്പാടുകയും അവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതുപോലെയല്ല ഇതെന്നും വിദേശകാര്യവക്താവ് അരിന്തം ബാഗ്ചി ചുണ്ടിക്കാട്ടുകയുണ്ടായി.
ഇസ്ലാമിക രാജ്യങ്ങളുടെ ഭാരതത്തിനെതിരായ ഈ പടപ്പുറപ്പാട് സ്വാഭാവികമായി സംഭവിച്ചതല്ല. ടിവി ചാനല്‍ ചര്‍ച്ചയില്‍ കടുത്ത മതമൗലികവാദിയും മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന തസ്ലിം ഇസ്ലാമി ജ്ഞാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച സംഘം ശിവലിംഗം കണ്ടെത്തിയെന്ന വിവരത്തെക്കുറിച്ച് അങ്ങേയറ്റം മ്ലേച്ഛമായും പ്രകോപനപരവുമായി സംസാരിച്ചു. ഇതിനോട് പ്രതികരിക്കേണ്ടിവന്നപ്പോഴാണ് നൂപുര്‍ ശര്‍മ മുഹമ്മദ് നബി-ആയിഷ ബന്ധത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഇടതു-ജിഹാദി മാധ്യമ പ്രവര്‍ത്തകര്‍ വിവാദമാക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതതീവ്രവാദികള്‍ കലാപം കുത്തിപ്പൊക്കി. മുഹമ്മദ് നബിയെ അധിക്ഷേപിക്കുകയും, മതത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ അമ്പരിപ്പിക്കുന്ന വേഗതയിലാണ് ലോകമെമ്പാടും പ്രചരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഭാരതത്തിനെതിരെ ഒരു അന്താരാഷ്ട്ര ഗൂഢാലോചന തന്നെ നടന്നതായുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരികയും ചെയ്തു. ആഗോളതലത്തില്‍ മുസ്ലിം മതമൗലിക വാദത്തിന്റെ പിതൃത്വം ഏറ്റെടുത്തിരിക്കുന്ന തയ്യബ് എര്‍ദോഗന്റെ തുര്‍ക്കിയാണ് ഇക്കാര്യത്തില്‍ നിന്ദ്യമായ പങ്കുവഹിച്ചത്.
തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ട്. ഐഒഎസ്പികെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സപ്പോര്‍ട്ട് ദി പ്രൊഫെറ്റ് ഓഫ് ഇസ്ലാം എന്ന ഈ സംഘടന ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, പാലസ്തീനിലെ ഹമാസ് എന്നീ ഭീകരസംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചാനല്‍ ചര്‍ച്ചയിലെ നൂപുര്‍ ശര്‍മയുടെ പരാമര്‍ശം അറബ് നാടുകളില്‍ വിവാദമാക്കിയതിനു പിന്നില്‍ ഈ സംഘടനയാണ്. സമൂഹമാധ്യമങ്ങളിലൂടെ ‘ലോസ്പി’ നടത്തിയ ഭാരത വിരുദ്ധ പ്രചാരണമാണ് ഇസ്ലാമിക രാജ്യങ്ങളെ സ്വാധീനിച്ചത്. ഈ സംഘടനയുടെ അറബിയിലുള്ള പോസ്റ്റുകള്‍ പാക്കിസ്ഥാനിലെ സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു. അറബ് രാജ്യങ്ങളിലെ ചില പ്രമുഖര്‍ ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതോടെ ഭാരതവിരുദ്ധ പ്രചാരണത്തിന്റെ ആക്കംകൂടി. മുഹമ്മദ് നബിയെ നിന്ദിച്ച ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരണമെന്ന ആഹ്വാനവും പ്രചരിപ്പിച്ചു. കര്‍ണാടകയിലെ ഹിജാബ് വിവാദം ആഗോളവല്‍ക്കരിക്കുന്നതിലും ‘ലോസ്പി’ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇസ്ലാമിക തീവ്രവാദ ആശയങ്ങള്‍ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിലും, അറബ് രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുന്നതിലും ‘ലോസ്പി’ വലിയ പങ്കാണ് വഹിക്കുന്നത്. രാഷ്ട്രീയ ഇസ്ലാമിന്റെ വിഘടനവാദത്തിനെതിരെ കടുത്ത നിലപാടുകള്‍ എടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയും ഇസ്ലാമിക രാജ്യങ്ങളില്‍ ഈ സംഘടന പ്രചാരണം നടത്തുകയുണ്ടായി.
പല ഇസ്ലാമിക രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഭാരതത്തിലെ മുസ്ലിങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ കഴിയുന്നവരാണ്. അവര്‍ക്ക് മതസ്വാതന്ത്ര്യവും എല്ലാവിധ പൗരാവകാശങ്ങളുമുണ്ട്. ബഹുഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളിലേതുപോലെ മുസ്ലിം സ്ത്രീകള്‍ക്ക് വിലക്കുള്ള രാജ്യമല്ല ഭാരതം, അവര്‍ക്ക് സമ്പൂര്‍ണമായ വ്യക്തി സ്വാതന്ത്ര്യമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മതത്തെ ഉപയോഗിച്ച് ഭാരതത്തില്‍ വേര്‍തിരിവുണ്ടാക്കാനാണ് മുസ്ലിം മതമൗലികവാദികള്‍ ശ്രമിക്കുന്നത്.
പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭവും, ഹിജാബ് നിര്‍ബന്ധമാക്കണമെന്ന പ്രചാരണവും ഇതിനുവേണ്ടിയായിരുന്നു. കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ വളരെക്കാലമായി ശ്രമിക്കുന്നതും മതപരമായ വിഭാഗീയത സൃഷ്ടിക്കാനാണല്ലോ. കശ്മീരിലെയും കേരളത്തിലെയും ഇസ്ലാമിക മതതീവ്രവാദ സംഘടനകള്‍ക്ക് തുര്‍ക്കി സാമ്പത്തിക സഹായം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കശ്മീരിലെ വിഘടനവാദി നേതാവ് സയ്ദ് അലി ഷാ ജിലാനിക്ക് നിരവധി വര്‍ഷങ്ങളായി തുര്‍ക്കി സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നു. വിദ്വേഷ പ്രചാരകനായ സക്കീര്‍ നായിക്കിനും തുര്‍ക്കി ഫണ്ടു ചെയ്തിരുന്നു. കേരളത്തില്‍നിന്ന് ഖത്തറിലേക്കുപോയി അവിടെവച്ച് ചിലര്‍ തുര്‍ക്കിയുടെ സാമ്പത്തിക സഹായം കൈപ്പറ്റുന്നത് സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
‘ഓട്ടോമന്‍ പാരമ്പര്യം’ പറഞ്ഞ് മുസ്ലിം രാഷ്ട്രങ്ങളുടെ നേതൃത്വത്തിനാണ് തുര്‍ക്കി ശ്രമിക്കുന്നത്. മതമൗലികവാദം ആളിക്കത്തിക്കാനുള്ള അവസരങ്ങളൊക്കെ ഇതിനായി ഉപയോഗിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മുസ്ലിങ്ങളെ സ്വാധീനിക്കാന്‍ തുര്‍ക്കി വളരെക്കാലമായി ശ്രമിച്ചുവരികയാണ്. പാകിസ്ഥാനെപ്പോലെ കടുത്ത ഭാരതവിരുദ്ധ വികാരമാണ് തുര്‍ക്കിയെയും നയിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ടു രാജ്യങ്ങളും കൈകോര്‍ക്കുകയും ചെയ്യുന്നു.
മുഹമ്മദ് നബിയെ അപമാനിച്ചു എന്ന പേരു പറഞ്ഞ് ഇരുപതോളം ഇസ്ലാമിക രാജ്യങ്ങള്‍ ഭാരതത്തിനെതിരെ തിരിഞ്ഞത് ഗൗരവമായി കാണേണ്ടതുണ്ട്. മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന രാജ്യമാണ് ഭാരതമെന്ന് ഈ രാജ്യങ്ങള്‍ക്ക് അറിയാം. അത് മാനിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ഇരുപത് കോടിയോളമാണ് ഭാരതത്തിലെ മുസ്ലിം ജനസംഖ്യ. ഇവരെ മതപരമായി സ്വാധീനിക്കാനാണ് ഇസ്ലാമിക രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് മതമൗലികവാദികള്‍ റിമോട്ട് കണ്‍ട്രോളായി പ്രവര്‍ത്തിക്കുന്നു. പാന്‍ ഇസ്ലാമിസം രാജ്യാതിര്‍ത്തികളെ മാനിക്കുന്നില്ല. ഐഎസിനെപ്പോലുള്ള ആഗോള ഭീകരസംഘടനകള്‍ മാത്രമല്ല, വ്യവസ്ഥാപിതമായ ഭരണസംവിധാനമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളും ഖിലാഫത്ത് എന്ന ആശയത്തെ പിന്‍പറ്റുകയാണ്. ഇത് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ അവ പാഴാക്കുന്നില്ല.
ഫ്രാന്‍സും ഡെന്മാര്‍ക്കും സ്വിറ്റ്‌സര്‍ലന്റുമുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ വിഘടനവാദത്തെ നേരിടാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ഇസ്ലാമിക രാജ്യങ്ങള്‍ ഏറെക്കുറെ ഒറ്റക്കെട്ടാണ്. മതനിന്ദയുടെയും പ്രവാചകനിന്ദയുടെയും പേരില്‍ സമീപകാലത്ത് മതതീവ്രവാദികള്‍ കൂട്ടക്കൊലകളുടെ പരമ്പര തന്നെ നടത്തിയതാണ് ഫ്രാന്‍സിനെയും മറ്റും മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രീയ ഇസ്ലാമിനെതിരെ ചില കടുത്ത നടപടികള്‍ ഈ രാജ്യങ്ങള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ ഇസ്ലാമിന്റെ പേരിലുള്ള അക്രമങ്ങളെയും കൂട്ടക്കൊലകളെയും അപലപിക്കാത്ത ഇസ്ലാമിക രാജ്യങ്ങള്‍, ഇത്തരം അക്രമങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികളെ ഇസ്ലാമിക വിരുദ്ധമെന്ന് ആക്ഷേപിച്ച് രംഗത്തുവരികയാണ്. 2015 ല്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ ഫ്രാന്‍സിലെ ‘ഷാര്‍ലി ഹെബ്‌ദോ’ എന്ന ഹാസ്യ മാസികയുടെ ഓഫീസില്‍ കയറിയ ഇസ്ലാമിക ഭീകരര്‍ 12 പേരെ വെടിവച്ചു കൊന്നപ്പോഴും, ക്ലാസ് മുറിയില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോഴും ഇസ്ലാമിക രാജ്യങ്ങള്‍ പ്രായേണ മൗനം പാലിച്ചു. ഒരു സംഗീത നിശയില്‍ ചാവേറാക്രമണം നടത്തി 130 പേരെ വധിച്ചപ്പോഴും, ഫ്രാന്‍സിലെ തന്നെ ഒരു ദേശീയദിനാഘോഷത്തിലേക്ക് ലോറി ഓടിച്ചുകയറ്റി 86 പേരെ കൊലപ്പെടുത്തിയപ്പോഴും മതഭീകരരുടെ പക്ഷത്താണ് ഇസ്ലാമിക രാജ്യങ്ങള്‍ നിലയുറപ്പിച്ചത്. യൂറോപ്പിനെതിരെ ഈ രാജ്യങ്ങള്‍ സഖ്യം ചേരുകയാണ്.
നിങ്ങളുടേത് മതേതര രാജ്യമായിരിക്കാം. പക്ഷേ ഞങ്ങള്‍ മതരാജ്യങ്ങളാണ്. നിങ്ങള്‍ എല്ലാ മതങ്ങളോടും തുല്യമായി പെരുമാറിക്കൊള്ളണം. ഞങ്ങളില്‍നിന്ന് അത് പ്രതീക്ഷിക്കരുത്. ഇതാണ് ഭാരതത്തിനെതിരെ അണിനിരക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ പൊതുനിലപാട്. ഈ രാജ്യങ്ങളുമൊക്കെയായി ഭാരതത്തിന് വളരെ നല്ല ഔദ്യോഗിക ബന്ധമാണുള്ളതെങ്കിലും അതൊന്നും അവരുടെ മതത്തിനു മേലെയല്ല. ഈ ചിന്തയാണ് ഭാരതത്തെ പല നിലയ്ക്കും ആശ്രയിക്കുകയും സഹായങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളെ നമുക്കെതിരാക്കുന്നത്. രാഷ്ട്രത്തിന്റെ സ്വതന്ത്രപരമാധികാരത്തെ മാനിക്കാതെ മതവികാരത്തെ ഉപയോഗപ്പെടുത്തി നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ശ്രമിക്കുന്നു. നയതന്ത്ര ജിഹാദ് എന്നാണ് ഇതിനെ വിളിക്കേണ്ടത്.