മതപരമായ താല്‍പ്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണ്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്ര നിര്‍മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്. ലോകത്തെ തദ്ദേശ ജനവിഭാഗങ്ങളുടെ ചരിത്രത്തില്‍ നടത്തിയിട്ടുള്ള ഇത്തരം അട്ടിമറികള്‍ ആരെയും അമ്പരപ്പിക്കും. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു എന്ന കഥ കത്തോലിക്കാസഭയുടെ വ്യാജചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണ്. പ്രൊഫഷണല്‍ ചരിത്രകാരന്മാരൊക്കെ തള്ളിക്കളഞ്ഞിട്ടുള്ള ഈ കള്ളക്കഥ പക്ഷേ ചരിത്രമെന്ന രീതിയില്‍ ഇപ്പോഴും വ്യവഹരിക്കപ്പെടുന്നു. രാഷ്ട്രീയവും മതപരവുമായ പിന്തുണയോടെ സ്ഥാപിത ശക്തികള്‍ നിയമാനുസൃത നടപടികള്‍ മറികടന്ന് നടത്തിക്കൊണ്ടിരിക്കുന്ന മുസിരിസ് ഉല്‍ഖനനത്തിന്റെ ദുഷ്ടലാക്ക് തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് സ്ഥാപിക്കലാണ്. വിമര്‍ശനങ്ങളും എതിര്‍പ്പുകളും അവഗണിച്ച് ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനു പിന്നിലെ മതതാല്‍പ്പര്യം പ്രകടമാണല്ലോ.
തോമാശ്ലീഹായുടെ കാര്യത്തിലെന്നപോലെ ചരിത്രത്തിന്റെ മേഖലയില്‍ നിരവധി വളച്ചൊടിക്കലുകളും വ്യാജനിര്‍മിതികളും കേരളത്തിലുണ്ടായിട്ടുണ്ട്. ക്രൈസ്തവരാണ് കേരളത്തിന്റെ ആദിമ ജനവിഭാഗങ്ങള്‍, ഹിന്ദുക്കള്‍ പിന്നീട് വന്നവരാണ് എന്ന വാദം പഠനരൂപത്തില്‍ പുറത്തുവന്നിട്ടുള്ളത് ഒരു ഉദാഹരണമാണ്. ക്രൈസ്തവ സമുദായങ്ങള്‍ വലിയ പാരമ്പര്യവും അധികാരവും ആഭിജാത്യവുമൊക്കെ ഉള്ളവരാണെന്ന് വരുത്തുന്ന ശാസനങ്ങളും ചെപ്പേടുകളും കല്‍പ്പനകളുമൊക്കെ കൃത്രിമമായി നിര്‍മിച്ചിട്ടുള്ളതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബരിമലയ്ക്കടുത്ത് നിലയ്ക്കലില്‍ തോമാശ്ലീഹായുടെ പള്ളി സ്ഥാപിച്ചത് ഇതേ രീതിയില്‍ ഐതിഹ്യ നിര്‍മാണത്തിനുള്ള ശ്രമമായിരുന്നുവല്ലോ.
കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ മതപദ്ധതികളിലൊന്നാണ് വ്യക്തികളെ വിശുദ്ധന്മാരാക്കല്‍. വളരെക്കാലം എടുത്ത് വ്യവസ്ഥാപിതമായി പൂര്‍ത്തിയാക്കുന്ന ഒരു രീതി ഇതിനുണ്ട്. ഗൗരവമുള്ള കാര്യമാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ കാലവിളംബം. ദൈവസഹായത്താല്‍ അത്ഭുതപ്രവൃത്തികള്‍ നടത്തിയിട്ടുള്ളവരെയാണ് വിശുദ്ധരാക്കുന്നത്. ഇപ്രകാരം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ അത്ഭുതപ്രവൃത്തികള്‍ ചെയ്യണമെന്നുണ്ട്. ഈ അത്ഭുത പ്രവൃത്തികളുടെ സാധുത തീരുമാനിക്കുക കത്തോലിക്കാസഭയായിരിക്കും. മദര്‍ തെരേസയെ വിശുദ്ധയാക്കിയത് ഏറെ വിവാദമുയര്‍ത്തിയ സംഭവമാണല്ലോ. അവരുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട അത്ഭുതപ്രവൃത്തികള്‍ വ്യാജമാണെന്ന് പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. ഇക്കാര്യത്തില്‍ വളരെ ബോധപൂര്‍വം ഒരു വ്യാജ ചരിത്രം നിര്‍മിക്കുകയാണ് കത്തോലിക്കാ സഭ ചെയ്തത്. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ള മറ്റു പലരുടെയും കാര്യത്തില്‍ ചരിത്രപരമായ പൊരുത്തക്കേടുകളുടെയും വിരോധാഭാസങ്ങളുടെയും അസംബന്ധങ്ങളുടെയും ഘോഷയാത്രകള്‍ തന്നെ കാണാം. ഇതുതന്നെയാണ് വത്തിക്കാന്‍ ഏറ്റവുമൊടുവില്‍ വിശുദ്ധനാക്കിയ കേരളത്തില്‍നിന്നുള്ള ദേവസഹായം പിള്ളയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.
ആരായിരുന്നു ഈ ദേവസഹായം പിള്ള, ഹിന്ദുവായിരുന്ന അയാള്‍ മതം മാറാനിടയായ സാഹചര്യം എന്താണ്, എന്തൊക്കെയാണ് അയാള്‍ ചെയ്ത അത്ഭുത പ്രവൃത്തികള്‍ എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ കത്തോലിക്കാ സഭയുടെ മതസങ്കുചിതത്വവും മതംമാറ്റത്തിലുള്ള നിര്‍ബന്ധബുദ്ധിയും എത്രമേല്‍ പരിഹാസ്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. കേരളത്തിന്റെ ആധുനിക കാലഘട്ടത്തില്‍പ്പോലും മതപരമായി നടന്നിട്ടുള്ള ഇടപെടലുകളുടെ ചിത്രം തെളിഞ്ഞുവരികയും ചെയ്യും.
ഹിന്ദുവായിരുന്ന ദേവസഹായം പിള്ള ക്രിസ്തുമതം സ്വീകരിച്ചതിന് പറയപ്പെടുന്ന കാരണങ്ങളൊന്നും വസ്തുതാപരമല്ല. ആത്മീയമായ എന്തെങ്കിലും പ്രചോദനമാണ് ഈ മതംമാറ്റത്തിന് പിന്നിലെന്ന് കരുതാനാവില്ല. തിരുവിതാംകൂറിലെ രാജഭരണകാലത്തെ ചില സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായം പിള്ള. കമുകിന്‍ തോട് സെന്റ് അന്തോണീസ് പള്ളിയിലെ പുണ്യവാളന്റെ രൂപം ദേവസഹായം പിള്ളയാണ് സമര്‍പ്പിച്ചത് എന്നൊക്കെയുള്ള കഥകള്‍ മതംമാറ്റ പദ്ധതിയുടെ ഭാഗമായി മെനഞ്ഞെടുത്തതാവാനാണ് എല്ലാ സാധ്യതയും.
തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്റിന്റെ ഓഫീസ് മാനേജരായിരുന്ന സി.എം. ആഗൂര്‍ ‘ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍’ എന്ന ഗ്രന്ഥത്തില്‍ ദേവസഹായം പിള്ളയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം: പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് സമീപമുള്ള ഉദയഗിരിക്കോട്ടയിലായിരുന്നു തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ സൈനികര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ചശേഷം മഹാരാജാവ് തടവിലാക്കിയ ഡിലനോയിക്കായിരുന്നു പരിശീലനത്തിന്റെ ചുമതല. ജനറല്‍ പദവിയും നല്‍കിയിരുന്നു. ഡിലനോയിക്കൊപ്പം പ്രവര്‍ത്തിച്ച ഒരു സീനിയര്‍ സൈനികനായിരുന്നുവത്രേ നീലകണ്ഠ പിള്ള. നാട്ടുനടപ്പനുസരിച്ച് ദിവസവും ക്ഷേത്രാരാധന നടത്തിയിരുന്ന പിള്ള നായര്‍ സമുദായത്തില്‍പ്പെട്ട ശൂദ്രനായിരുന്നുവെന്ന് ആഗൂര്‍ എടുത്തുപറയുന്നു. നീലകണ്ഠ പിള്ള തന്റെ സാമ്പത്തിക പരാധീനതകള്‍ ഡിലനോയിയോട് പറയുമായിരുന്നുവത്രേ. ഇതുവഴി ക്രിസ്തുമതത്തില്‍ ആകൃഷ്ടനായിട്ട് ക്ഷേത്രത്തില്‍ പോകാതെയായി. ജ്ഞാനസ്‌നാനപ്പെടാനായി നീലകണ്ഠപിള്ളയെ ഡിലനോയി തിരുനല്‍വേലിയിലെ ഒരു പള്ളിയിലെ പാതിരിയായ ആര്‍. ബുട്ടാരിയുടെ അടുത്തേക്കയച്ചു. ജ്ഞാനസ്‌നാനത്തിലൂടെ ലസാറസ് എന്ന പേര് സ്വീകരിച്ചെങ്കിലും പാതിരി, പിള്ളയെ വിളിച്ചത് ദേവസഹായം പിള്ള എന്നായിരുന്നുവത്രേ. അന്നുമുതല്‍ തന്റെ സുഹൃത്തുക്കളെയും ബുട്ടാരിയുടെ അടുത്തുവിട്ട് ദേവസഹായം പിള്ള മതപരിവര്‍ത്തനം നടത്തിയിരുന്നു. ഈ അടുപ്പംകൊണ്ട് പള്ളി പണിയുന്നതിനുള്ള തേക്കിന്‍തടികള്‍ അരുവാമൊഴി വഴി കടത്തിക്കൊണ്ടുപോകുന്നതിനുള്ള അനുവാദം ദേവസഹായം പിള്ളയോട് ബുട്ടാരി ചോദിച്ചുവത്രേ. അനധികൃതമായി തേക്കിന്‍തടി വെട്ടിക്കൊണ്ടുപോയി. ഇതിന്റെ പേരില്‍ ദേവസഹായംപിള്ളയ്‌ക്കെതിരെ നിരവധി പരാതികള്‍ കൊട്ടാരത്തിന് ലഭിച്ചു.
മതമാറിയ ഒരാള്‍ ക്ഷേത്രവുമായും രാജാവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് അഭിലഷണീയമായിരുന്നില്ലത്രേ. തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹിന്ദു മതംമാറി ക്രിസ്്ത്യാനിയായി ജോലിയില്‍ തുടരുന്നത് രാജാവിനെ സംബന്ധിച്ചിടത്തോളം ക്ഷന്തവ്യമായിരുന്നില്ല. ഉദയഗിരി കോട്ടയിലായിരുന്നു ദേവസഹായം പിള്ളയ്ക്ക് പ്രധാന ജോലിയെങ്കിലും അത് രാജ്യതലസ്ഥാനമായ പത്മനാഭപുരത്തെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഓഫീസുകളുമൊക്കെയായി ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തേക്കിന്‍തടി മോഷണത്തിന് ദേവസഹായം പിള്ളയെ ദിവാന്റെ കല്‍പ്പനപ്രകാരം രാജാവിനു മുന്നില്‍ ഹാജരാക്കുന്നത്. കുറ്റം ബോധ്യപ്പെട്ടതോടെ ദേവസഹായംപിള്ളയെ രാജാവ് തടവിലാക്കി. പതിനെട്ടു മാസം തടവിലായി. തനിക്ക് എന്തു സംഭവിച്ചാലും ധൈര്യം വിടരുതെന്ന് ക്രിസ്ത്യാനിയായ ഭാര്യയ്ക്ക് ദേവസഹായം സന്ദേശമയച്ചുവത്രേ. അവസാനം വെടിവച്ചുകൊല്ലാനാണ് രാജകല്‍പ്പന ഉണ്ടായത്. ഇതുപ്രകാരം നാല്‍പ്പതാം വയസ്സില്‍ അരുവാമൊഴിയിലെ കാറ്റാടി മലയില്‍ വച്ച്, ദാനശീലരായ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ നാട്ടില്‍ വച്ച് ഒരു സത്യക്രിസ്ത്യാനി വെടിവച്ചുകൊല്ലപ്പെട്ടു. ഭൗതികാവശിഷ്ടങ്ങള്‍ നാഗര്‍കോവില്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ സൂക്ഷിച്ചു.
ആഗൂര്‍ പറയുന്നതു പലതും സംശയാസ്പദമാണ്. അക്കാലത്തെ ക്രൈസ്തവ മിഷണറിമാരുടെ കണ്ണിലൂടെയാണ് ആഗൂര്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത്. ദേവസഹായം പിള്ളയെക്കുറിച്ച് മിഷണറിമാര്‍ പ്രചരിപ്പിച്ച കഥകള്‍ വിശ്വാസയോഗ്യമായി അവതരിപ്പിക്കാനാണ് ഈ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. ദേവസഹായം പിള്ളയെ മതംമാറ്റിയതിനെക്കുറിച്ചും, മതപ്രചാരണത്തിന് ഉപയോഗിച്ചതിനെക്കുറിച്ചും, തേക്കിന്‍തടി മോഷണത്തിന് ശിക്ഷിച്ചതിനെക്കുറിച്ചുമൊക്കെ യുള്ള ആഗൂറിന്റെ വിവരണങ്ങള്‍ ക്രൈസ്തവ മിഷണറിമാരെ വെള്ളപൂശുന്നതും, തിരുവിതാംകൂര്‍ രാജാക്കന്മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ്. ക്രിസ്തുമതത്തോടും ഇതരമതസ്ഥരോടും അനുകമ്പയോടെ പ്രവര്‍ത്തിച്ചിരുന്ന മഹോദയപുരത്തെയും പത്മനാഭപുരത്തെയും രാജാക്കന്മാര്‍ മതംമാറിയെന്ന കാരണത്തിന് ഒരാളെ വെടിവച്ചുകൊല്ലുകയായിരുന്നുവത്രേ.
ക്രിസ്തുമതത്തോടും ദേവസഹായം പിള്ളയോടും സഹതാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഗൂര്‍ ഇങ്ങനെയൊരു വിവരണം നല്‍കുന്നതെന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി സ്റ്റേറ്റ് മാനുവല്‍ കര്‍ത്താവായ വി. നാഗമയ്യ പറയുന്നതായി പ്രമുഖ ചരിത്രകാരന്‍ ടി. പി. ശങ്കരന്‍കുട്ടി നായര്‍ ചൂണ്ടിക്കാട്ടുന്നതാണ് ശരി. ജോലിയില്‍നിന്ന് പിരിച്ചുവിടാവുന്ന കുറ്റം ദേവസഹായം പിള്ള ചെയ്തിരുന്നു. അത് വലിയ മോഷണവുമായിരുന്നു. തന്നെ മതംമാറ്റിയ പാതിരിയോടുള്ള വിധേയത്വംകൊണ്ട് അധികാര ദുര്‍വിനിയോഗം നടത്തി പള്ളി നിര്‍മാണത്തിന് തേക്കുമരങ്ങള്‍ മുറിച്ചുകടത്താന്‍ അനുവദിച്ചത് വലിയ കുറ്റം തന്നെയായിരുന്നു. ഇതിനായിരുന്നു ദേവസഹായം പിള്ളയെ വെടിവച്ചുകൊല്ലാനുള്ള ശിക്ഷ വിധിച്ചത്. ക്രൈസ്തവ മിഷണറിമാര്‍ പ്രചരിപ്പിക്കുന്നതുപോലെ അയാള്‍ ജ്ഞാനസ്‌നാനപ്പെട്ട് പുതിയൊരു മതം സ്വീകരിച്ചതിനല്ല.
യഥാര്‍ത്ഥത്തില്‍ ദേവസഹായം പിള്ളയുടെ ജീവിതത്തിന് വിശുദ്ധനാക്കപ്പെടാനുള്ള യാതൊരു മഹത്വവുമില്ല. സി.എം. ആഗൂര്‍ പറയുന്നതിനപ്പുറവും മിഷണറിമാര്‍ പ്രചരിപ്പിച്ചതിന് കടകവിരുദ്ധവുമാണ് കാര്യങ്ങള്‍. നാട്ടാലം സ്വദേശിയായ നീലകണ്ഠപിള്ള ഏലങ്കം വീട് എന്ന നായര്‍ കുടുംബത്തിലെ അംഗമായിരുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ഈ കുടുംബാംഗങ്ങളെല്ലാവരും രാജസേവകരുമായിരുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായി ചുമതലേയറ്റ നീലകണ്ഠപിള്ളയ്ക്ക് പക്ഷേ രാജാവിനോടോ നാടിനോടോ കൂറുണ്ടായില്ല. ഖജനാവിലെ പണം ധൂര്‍ത്തടിച്ച പിള്ള ജയിലിലായി. രാജാവിനെ സ്വാധീനിച്ച് ക്രൈസ്തവ മിഷണറിമാര്‍ ഒരു പ്രത്യേക സംവിധാനമുണ്ടാക്കി. ക്രിസ്ത്യാനിയാകുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ചു. ഇതിലെ ജഡ്ജി ഇംഗ്ലീഷുകാരനും അഭിഭാഷകര്‍ മിഷണറിമാരും എന്നതായിരുന്നു വ്യവസ്ഥ. ഈ സൗകര്യം ഉപയോഗിച്ച് ജയിലുകള്‍തോറും കയറിയിറങ്ങി കുറ്റവാളികളെ മതംമാറാന്‍ പ്രേരിപ്പിക്കുക ക്രൈസ്തവ പാതിരിമാരുടെ പതിവ് പരിപാടിയായിരുന്നു. മതംമാറിയാല്‍ ജയില്‍ മോചിതരാക്കാമെന്ന് വാഗ്ദാനവും നല്‍കി. ഈ പ്രലോഭനത്തില്‍ വീണാണ് നീലകണ്ഠപിള്ള മതംമാറി ദേവസഹായം പിള്ളയായത്. ശിക്ഷ വകുപ്പുതല മാറ്റത്തില്‍ ഒതുങ്ങുകയും പിള്ള ജയില്‍മോചിതനാവുകയും ചെയ്തു. തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായിട്ടായിരുന്നു ദേവസഹായം പിള്ളയുടെ വകുപ്പുമാറ്റം. ഈ അധികാരം ഉപയോഗിച്ച് വന്‍തോതില്‍ തേക്കുകള്‍ മുറിച്ചുമാറ്റി. ഈ വകയില്‍ പള്ളികള്‍ക്കും നല്‍കി. സ്വാഭാവികമായും കേസായി. ജോലിയും പോയി.
ദേവസഹായം പിള്ള ക്രിസ്തുമത പ്രചാരകനായി മാറുന്നതാണ് പിന്നീട് കണ്ടത്. ബൈബിളുമായി പിള്ള, ക്യാപ്റ്റന്‍ ഡിലനോയിയെയും കണ്ടു. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരുമായി ചേര്‍ന്ന് തിരുവിതാംകൂറിനെതിരെ പോരാടിയ ഡിലനോയി പിന്നീട് രാജാവിന് കീഴടങ്ങുകയും വിശ്വസ്തനായി മാറുകയും ചെയ്തയാളാണ്. തന്റെ കോട്ടയിലേക്കുള്ള വരവില്‍ സംശയം തോന്നി ദേവസഹായം പിള്ളയെ തടവിലാക്കിയശേഷം ഡിലനോയി രാജാവിനെ വിവരമറിയിച്ചു. വിചാരണയ്ക്കുശേഷം വെടിവച്ചുകൊല്ലാന്‍ ശിക്ഷ വിധിച്ചു. ഇതാണ് സംഭവിച്ചത്. മതംമാറിയതിനുള്ള ആത്മബലിയൊന്നുമായിരുന്നില്ല, അധികാര ദുരുപയോഗവും മോഷണവും രാജ്യദ്രോഹവും ചെയ്തതിന്റെ അനന്തരഫലമായിരുന്നു ദേവസഹായം പിള്ളയുടെ ശിക്ഷ. സല്‍പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ മതംമാറി എന്ന ഒറ്റക്കാരണത്താല്‍ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു. ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടി.