ഒരു സന്ധ്യാസമയം. ചട്ടമ്പിസ്വാമികള്‍ ഒരു യുവസുഹൃത്തുമൊത്ത് സായാഹ്ന സവാരി നടത്തുക യായിരുന്നു. ആളെകയറ്റിയ ഒരു ഒറ്റക്കാള വണ്ടി അവര്‍ക്കഭിമുഖമായി വരികയായിരുന്നു. വണ്ടി വലിക്കുന്നത് ഒരു കൂറ്റന്‍ കാള. അതിന്റെ കഴുത്തില്‍ ഒരു മണി കെട്ടിയിട്ടുണ്ട്; കൊമ്പുകള്‍ അലങ്കരിച്ചിട്ടുമുണ്ട്. യാത്രക്കാരന്‍ ഉടമ സ്ഥനും ധനികനുമായ ഒരു വ്യാപാരിയായിരുന്നു. വണ്ടിയുടെ വരവുകണ്ട് സ്വാമികള്‍ കൗതുകത്തോടെ നോക്കി നിന്നു. വണ്ടി അടുത്തെത്തി വണ്ടിക്കാരന്റെ പ്രേരണയില്ലാതെ തന്നെ കാള നിന്നു.
”നമ്മുടെ വഴിമുടക്കുന്ന ഈ ജടാധാരി ആര്?” വണ്ടിക്കുള്ളില്‍ നിന്നും ഒരു ശബ്ദം. വണ്ടിക്കാരന്‍ കാളയെ ചാട്ടവാറുകൊണ്ട് അടിയ്ക്കാന്‍ കൈ ഉയര്‍ത്തി. പക്ഷെ, അയാളുടെ കൈ കുഴഞ്ഞു താണു. സ്വാമികള്‍ കാളയുടെ മുഖത്തും മുതുകത്തും വാത്സല്യത്തോടെ ഒന്നു തലോടി. ആ മൂക ജന്തുവിന്റെ കണ്ണുകളില്‍ നിന്നും ചുടുകണ്ണീര്‍ ഒഴുകി വീണ് മണ്ണില്‍ കുതിര്‍ന്നു. സ്വാമിജിയുടെ കണ്ണുകളും ആര്‍ദ്രങ്ങളായി.
”സാരമില്ലന്നേ, നാളെ വൈകുന്നേരത്തിനു മുമ്പ് എല്ലാം ശരിയാകും. ഇപ്പോള്‍ യജമാനനെ വീട്ടിലെത്തിക്കുക” – സ്വാമിജി കാളയോടു പറഞ്ഞു. കാള തലയാട്ടി നടന്നകന്നു. വണ്ടിക്കാരനും വ്യാപാരിയും സഹനടത്തക്കാരനായ യുവാവും വിസ്മയിച്ചുപോയി. കൂട്ടുകാരന്‍ സ്വാമിജിയോട് ചോദിച്ചു: ”സ്വാമിജി, കാള അങ്ങയെ കണ്ടപ്പോള്‍ എന്തിന് നിന്നു? നാളെ എല്ലാം ശരിപ്പെടുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?”
”നാളെ കാലത്ത് എന്റെ താമസസ്ഥലത്തേക്ക് വരിക” മറുപടിയായി സ്വാമിജി പറഞ്ഞു.
മുന്‍സിഫ് ചിന്താമഗ്നനായി രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ തന്നെ മുന്‍സിഫ് സ്വാമികളുടെ വാസസ്ഥലത്തെത്തി. നേരിട്ടു കണ്ട സംഭവത്തില്‍ രസിക്കുക എന്നു മാത്രമേ കരുതിയുള്ളൂ. താന്‍ അതിലെ ഒരു കഥാപാത്രമാണെന്ന് ഒട്ടും കരുതിയില്ല. ”സുഹൃത്തേ താങ്കളുടെ അച്ഛന്‍ ദാരിദ്ര്യം മൂലം വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചതും കുടുംബം പോറ്റിയതും നിന്നെ പഠിപ്പിച്ചതും. നിന്റെ ഉപരിപഠനത്തിനായി അച്ഛന്‍ ആ വ്യാപാരിയുടെ പക്കല്‍ നിന്നും ഒരു നല്ല തുക പലപ്പോഴായി കടം വാങ്ങിയിരുന്നു. അത് തിരിച്ചു കൊടുക്കാന്‍ കഴിയാതെ അദ്ദേഹം മരണമടഞ്ഞു. വ്യാപാരി പണം തിരികെ ആവശ്യപ്പെട്ട് പല തവണ നിന്റെയടുക്കല്‍ ആളെയയച്ചു. ആ കടത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് താങ്കള്‍ തറപ്പിച്ചു പറഞ്ഞു. പിന്നെ നീ ഉദ്യോഗത്തില്‍ ഉയര്‍ന്ന് മുന്‍സിഫായി. ഇനി ചോദിച്ചിട്ടു കാര്യമില്ലെന്നു വ്യാപാരിക്കു മനസ്സിലായി. ആ കടം കൊടുത്തു തീര്‍ക്കാനായി നിന്റെ അച്ഛന്‍ കാളയായി ജനിച്ച് വ്യാപാരിയെ സേവിക്കുന്നു. ആ വണ്ടി വലിച്ചിരുന്ന കൂറ്റന്‍ കാളയെ ഇന്നലെ നമ്മള്‍ കണ്ടില്ലേ? അത് നിന്റെ അച്ഛന്‍ തന്നെയാണ്. ഇന്നു വൈകുന്നേരത്തിനു മുമ്പുതന്നെ ആ കടം വീട്ടണം. അച്ഛനെ മോചിപ്പിക്കണം”.
ഈ വാക്കുകള്‍ കേട്ട് മുന്‍സിഫ് പൊട്ടിക്കരഞ്ഞുകൊണ്ട് സ്വാമിയുടെ പാദങ്ങളില്‍ വീണ് നമസ്‌ക്കരിച്ചശേഷം പുറത്തേക്കുപോയി. രണ്ടുമൂന്നു സുഹൃത്തുക്കളില്‍ നിന്നും പണം ശേഖരിച്ച് വൈകുന്നേരത്തിനു മുമ്പ് വ്യാപാരിക്ക് കൊണ്ടുകൊടുത്തു. ഉപേക്ഷിച്ചുവെന്ന് കരുതിയിരുന്ന പണം തിരികെ കിട്ടിയതില്‍ വ്യാപാരിക്ക് അത്ഭുതം തോന്നി. ഒരു രോഗവുമില്ലാതിരുന്ന വ്യാപാരിയുടെ കൂറ്റന്‍ കാള അന്ന് സന്ധ്യയോടെ തൊഴുത്തില്‍ വീണ് ചാവുകയും ചെയ്തു.