കാറ്റുപോയ ബലൂണില്‍ ഓട്ട വീണ അവസ്ഥയിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഏപ്രില്‍ 10ന് കണ്ണൂരില്‍ സമാപിച്ച സിപിഐ (എം) ന്റെ 23-ാം, പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നതും അത്തരത്തിലൊരു കൗതുകമുള്ള കഥയാണ്. നൂറ് വര്‍ഷത്തിലെത്തുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പോഷക സംഘടനകളുടേയും വിചിത്രമായ അംഗത്വ കണക്ക് കേട്ടാല്‍ ആര്‍ക്കും ചിരി വരും. പരസ്പരം ബന്ധമില്ലാത്ത കുറെ അക്കങ്ങളുടെ ഘോഷയാത്ര.
ഇന്ത്യയില്‍ ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ടീയ പാര്‍ട്ടികളുടെ ശക്തി വിലയിരുത്തുന്നത് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ, തങ്ങളുടെ ശക്തി അളക്കാന്‍ ഇതൊന്നും ബാധകമല്ല എന്ന നിലപാടാണ് സിപിഐ.എമ്മിന്റേത്.
സംഘടിത തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് സിപിഎമ്മിന്റെ അടിത്തറ എന്നാണ് അവകാശവാദം. എന്നാല്‍ ഇവയില്‍ ഓരോ വിഭാഗത്തില്‍പ്പെട്ടവരുടേയും അംഗത്വം കുറഞ്ഞ് കുറഞ്ഞ് നാണംകെട്ട സ്ഥിതിയിലാണ്. വിദ്യാര്‍ത്ഥി സംഘടനയും യുവജന പ്രസ്ഥാനവും വനിതാ സംഘടനയും നാള്‍ക്കുനാള്‍ ശോഷിക്കുന്നു. വസ്തുതകള്‍ ഇതായിരിക്കെ, മേനി നടിക്കാന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പോലും പെരുപ്പിച്ച കള്ളക്കണക്കുകള്‍ നിരത്തുകയാണ് സിപിഎം നേതാക്കള്‍.
മാസങ്ങള്‍ നീണ്ട കര്‍ഷക സമരത്തിന്റെ നേതൃത്വം അവകാശപ്പെട്ട സിപിഎമ്മിന്റെ കര്‍ഷക സംഘടനയ്ക്ക് യൂണിറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി നാള്‍ക്കുനാള്‍ നാമാവശേഷമാവുകയാണ്.
സിപിഎം അംഗബലം സംബന്ധിച്ച് കണ്ണൂരില്‍ അവതരിപ്പിച്ച കണക്കുകള്‍ തട്ടിക്കൂട്ടിയതാണെന്നാണ് മനസ്സിലാക്കേണ്ടത്. സിപിഎം അംഗങ്ങള്‍ പോലും ഓരോ തിരഞ്ഞെടുപ്പു കഴിയും തോറും പാര്‍ട്ടിയെ കൈവിടുകയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
തുടര്‍ച്ചയായി പതിറ്റാണ്ടുകള്‍ ഭരണം നടത്തിയ ബംഗാളിലും ത്രിപുരയിലും രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ടെന്നു പാര്‍ട്ടി രേഖ തന്നെ സമ്മതിക്കുന്നു. അവിടങ്ങളിലെ അംഗത്വ കണക്കുകളും ഏതാനും നാളായി തിരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടുകളും തമ്മില്‍ വന്‍ പൊരുത്തക്കേടുകളാണുള്ളത്. വളര്‍ച്ച അവകാശപ്പെടുന്ന കേരളത്തില്‍ പോലും പാര്‍ട്ടിയുടെ ശക്തിയുടെ വീമ്പു പറയാന്‍ പുറത്തു വിടുന്ന കണക്കുകള്‍ സിപിഎമ്മിനെ പ്രതിരോധ ത്തിലാക്കുന്നതാണ്.
മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് അംഗങ്ങള്‍ പൊതുവേ കുറവാണ്. തിരഞ്ഞെടുപ്പു പോരാട്ടം നാമമാത്രവുമാണ്. അതിനാല്‍ ഒരു താരതമ്യത്തിന് പ്രസക്തിയില്ല.
ബംഗാളിനും ത്രിപുരയ്ക്കുമൊപ്പം കേരളത്തിലും വര്‍ഗ ബഹുജന സംഘടനകളിലെ അംഗങ്ങളുടെ എണ്ണവും തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിന്റെ കുറവും പാര്‍ട്ടി അവതരിപ്പിച്ച കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്.
കര്‍ഷകസമരത്തെ മുന്നില്‍ നിന്ന് നയിച്ചത് തങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്ന കര്‍ഷക സംഘടനകള്‍ 2018ലെ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ശോഷിച്ചതിന്റെ കണക്കുകളും പാര്‍ട്ടി രേഖയിലുണ്ട്.
ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയില്‍ വന്‍ കൊഴിഞ്ഞുപോക്കുണ്ടായെന്ന് സമ്മതിക്കുമ്പോഴും പാര്‍ട്ടിയുടെ വര്‍ഗ, ബഹുജനസംഘടനകള്‍ക്ക് ലക്ഷക്കണക്കിന് അംഗങ്ങളുണ്ടെന്നാണ് പാര്‍ട്ടി രേഖ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ ബഹുജന സംഘടനകളില്‍ ഏതിലെങ്കിലും അംഗങ്ങളായവരായിരിക്കും പൊതുവേ പാര്‍ട്ടി അംഗത്വമുള്ളവര്‍. എന്നാല്‍ ബഹുജന സംഘടനകളിലെ അംഗങ്ങളെല്ലാം പാര്‍ട്ടി ആശയക്കാരാണെങ്കിലും പാര്‍ട്ടി അംഗത്വം ഉള്ളവരാവില്ല. എന്നാല്‍ അടിയുറച്ച പാര്‍ട്ടിക്കാരാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ബഹുജന സംഘടനകളില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോള്‍ ബംഗാളിലും ത്രിപുരയിലും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളും വോട്ടുനഷ്ടവും ഞെട്ടിക്കുന്നതാണ്. ഈ സംഘടനകള്‍ക്കെല്ലാം കേരളത്തില്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് അംഗങ്ങള്‍ ഉണ്ടെന്ന് കണക്കു പെരുപ്പിച്ചു കാട്ടിയാണ് അവതരിപ്പിച്ചത്. പാര്‍ട്ടിക്കു ശക്തി നഷ്ടമായില്ലെന്നു വരുത്തി തീര്‍ക്കാന്‍ സംസ്ഥാന ഘടകങ്ങളുടെ പാഴ്ശ്രമം മാത്രമായി വേണം ഇതിനെ കരുതാന്‍.
പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തരമൊരു കണക്ക് പറയുമ്പോള്‍, ബംഗാളിലും ത്രിപുരയിലുമെങ്കിലും വര്‍ഗ, ബഹുജന സംഘടനകളിലെ അംഗങ്ങള്‍ പോലും പാര്‍ട്ടിയെ ഉപേക്ഷിച്ച് എതിരാളികളായ ബിജെപിക്കും തൃണമൂലിനുമാണ് വോട്ടു ചെയ്തതെന്നു വേണം കരുതാന്‍.
ബഹുജന സംഘടനകള്‍ക്കെല്ലാം കൂടി ഇപ്പോള്‍ ബംഗാളില്‍ 6,491,698 അംഗങ്ങളും ത്രിപുരയില്‍ 438,239 പേരും ഉണ്ടെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്. 2017 ല്‍ ഇത് ബംഗാളില്‍ 80,80,282 ഉം ത്രിപുരയില്‍ 10,32,369 ഉം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സഖ്യകക്ഷികള്‍ക്കും കിട്ടിയ വളരെ കുറഞ്ഞ വോട്ടു കള്‍ പാര്‍ട്ടി പറയുന്ന ഈ കണക്കിനെ സാധൂകരിക്കാന്‍ പറ്റുന്നതല്ല.
64 ലക്ഷം അംഗങ്ങള്‍ ബഹുജന സംഘടനകള്‍ക്ക് ഉണ്ടെന്നു പറയുമ്പോള്‍, ബംഗാളില്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചില്ല. കിട്ടിയത് വെറും 28,43,434 (4.71 ശതമാനം) വോട്ടു മാത്രമാണ്. മത്സരിച്ച 139 സീറ്റില്‍ 120 മണ്ഡലങ്ങളിലും ജാമ്യ സംഖ്യ നഷ്ടമായി. ഒപ്പം മുന്നണിയായി മത്സരിച്ച കോണ്‍ഗ്രസ്സിനും മറ്റു ഇടതു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാം കൂടി സംസ്ഥാനത്ത് കിട്ടിയത് 49.5 ലക്ഷം വോട്ടു മാത്രം. തൃണമൂലിന് 2.89 കോടിയും ബിജെപിക്ക് 2.29 കോടിയും വോട്ടു കിട്ടിയപ്പോഴാണ് 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപി എമ്മിന്റെ ഈ പതനം. 250 ല്‍ പരം സീറ്റില്‍ മുന്നണിക്ക് ജാമ്യസംഖ്യ നഷ്ടമായി.
ബംഗാളില്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചപ്പോള്‍ നിയമസഭയിലേക്ക് 22 സീറ്റില്‍ ജയിക്കുകയും 19.15 (108 ലക്ഷം) ശതമാനം വോട്ടു നേടുകയും ചെയ്തു. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി എല്ലാ സീറ്റിലും തോല്‍ക്കുകയും വെറും 6 ശതമാനം വോട്ടിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അതേസമയം, ഒറ്റയ്ക്കു മത്സരിച്ച കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ വിജയം നേടി. പകുതിയിലേറെ സീറ്റില്‍ ഒരു ലക്ഷത്തില്‍ താഴെ വോട്ടു മാത്രമാണ് കിട്ടിയത്.
2017 ല്‍ പാര്‍ട്ടിക്കും സംഘടനകള്‍ക്കുമായി 80 ലക്ഷം അംഗങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. തൊഴിലാളി യൂണിയന്‍ – 10,16,794, കര്‍ഷക സംഘടന 53,173,17, കര്‍ഷകത്തൊഴിലാളി യൂണിയന്‍ 1746, 171 എന്നിങ്ങനെയായിരുന്ന അംഗബലം. എന്നാല്‍ 2019ലെയും 2021 ലെയും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വോട്ട് ബിജെപിക്കും തൃണമൂലിനുമിടയില്‍ ഒലിച്ചുപോകുന്നത് നോക്കി നില്‍ക്കാനേ പാര്‍ട്ടിക്കു കഴിയുന്നുള്ളൂ.
ത്രിപുരയില്‍ തകര്‍ന്നടിഞ്ഞു
ത്രിപുരയിലും സ്ഥിതി വ്യത്യസ്തമല്ല. 2017ല്‍ അവിടെ സിപിഎമ്മിനും ബഹുജന സംഘടനകള്‍ക്കുമായി 10,32,369 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ 2018 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പതിറ്റാണ്ടുകള്‍ പിന്നിട്ട ഭരണം നഷ്ടമായി. 50 സീറ്റില്‍ നിന്ന് 16 ലേക്ക് സിപിഎം തലകുത്തി വീണു. എന്നാല്‍, മൊത്തം 9,92,605 വോട്ടുകള്‍ നേടാനായി. 36 സീറ്റില്‍ വിജയിച്ച് ഭരണം പിടിച്ച ബിജെ പിക്ക് 10,50,000 വോട്ട് മാത്രമാണ് കിട്ടിയത്. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കഥ മാറി, പാര്‍ട്ടി അംഗബലം വെറും കടലാസ് കണക്കു മാത്രമാണെന്ന് തെളിഞ്ഞു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലെ രണ്ട് ലോക്‌സഭാ സീറ്റിലും ബി ജെ പി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇപ്പോള്‍ പോലും സിപിഎമ്മിന് 50,612 പേരും ബഹുജന സംഘടനകള്‍ക്ക് 4,38,241 അംഗങ്ങളും ത്രിപുരയില്‍ ഉണ്ടെന്നാണ് അവതരിപ്പിച്ച കണക്ക്. എന്നാല്‍ ആ സ്ഥാനത്ത് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് 3,72,138 വോട്ടു മാത്രമാണ്. കഴിഞ്ഞ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ പിന്നെയും വോട്ടു ചേര്‍ന്നു. പകുതിയോളം സീറ്റില്‍ സിപിഎമ്മിന് മത്സരിക്കാന്‍ തന്നെ ആളുണ്ടായില്ല. സംസ്ഥാനത്താകെ 10 ല്‍ താഴെ പഞ്ചായത്ത് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. നഗരസഭകളിലേക്ക് ആകെ മൂന്ന് സീറ്റാണ് കിട്ടിയത്. അഗര്‍ത്തല സിറ്റി കോര്‍പറേഷനിലെ 51 സീറ്റും ജയിച്ചത് ബിജെപിയാണ്. കണക്കുകള്‍ ഇതായിരിക്കെ പോഷക സംഘടനകളുടെ അംഗത്വം പെരുപ്പിച്ചുകാട്ടിയാണ് പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്ന് ഈ സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ പറയുന്നത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിന് (2018) ശേഷം ബംഗാളില്‍ 48096 പേരും ത്രിപുരയില്‍ 47,378 പേരും സിപിഎം അംഗത്വം ഉപേക്ഷിച്ചു. തെലങ്കാനയില്‍ 2,933 പേര്‍ അംഗത്വം ഉപേക്ഷിച്ചു.
ത്രിപുരയില്‍ 40 ശതമാനം അംഗങ്ങളേ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുള്ളൂവെന്ന പരാതിയും റിപ്പോര്‍ട്ടിലുണ്ട്. അംഗത്വത്തിലേക്ക് വരുന്ന യുവാക്കളുടെ എണ്ണം കേരളത്തിലൊഴികെ വന്‍തോതില്‍ കുറഞ്ഞെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കര്‍ഷക സമരം നടന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശോഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബില്‍ 2018ല്‍ 1,10,007 പേര്‍ ഉണ്ടായിരുന്ന കര്‍ഷക സംഘടന 78249 ല്‍ എത്തി. രാജസ്ഥാനില്‍ ഇത് 3,17,119 ല്‍ നിന്ന് 1,76,048 ആയി. മധ്യപ്രദേശില്‍ 45,365-ല്‍ നിന്ന് 21,374 ആയി. 2 വര്‍ഷം മുമ്പ് വലിയ കര്‍ഷക സമരം നടത്തിയ മഹാരാഷ്ട്രയില്‍ 2,01,320 ല്‍ നിന്ന് 185658 ആയി.
കര്‍ഷക തൊഴിലാളി സംഘടനയുടെ അംഗബലം രാജസ്ഥാനില്‍ 62,500ല്‍ നിന്ന് 31,700 ആയി ചുരുങ്ങി. മഹാരാഷ്ട്രയില്‍ ഇത് 70768 നിന്ന് 58,016 ലേക്ക് താണു.
കേരളത്തിലെ വോട്ട് എവിടെപ്പോയി
പാര്‍ട്ടി അംഗങ്ങള്‍ കൂടിയ സംസ്ഥാനമെന്ന തലയെടുപ്പോടെ യാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിച്ചത്. എന്നാല്‍ കേരളത്തിലെ കണക്കുകളും നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. 2017 ലെ 463,472 ല്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ 527,174 ആയി. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തില്‍ തുടര്‍ ഭരണവും കിട്ടി. എന്നാല്‍ പാര്‍ട്ടി അവകാശപ്പെടുന്ന വര്‍ഗ ബഹുജന കരുത്തിന് തുല്യമായ വോട്ടു വിഹിതം കേരളത്തിലും കിട്ടിയില്ലെന്നതാണ് കണക്കിലെ സൂചന.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെക്കാള്‍ വോട്ട് കൂടിയെന്നതു മാത്രമാണ് പാര്‍ട്ടിക്ക് കേരളത്തില്‍ പ്രതീക്ഷ നല്‍കുന്നത്. കേരളത്തില്‍ ബഹുജന സംഘടനകളിലായി 10,145,031 അംഗങ്ങള്‍ ഉണ്ടെന്നാണ് പാര്‍ട്ടി രേഖ വെളിപ്പെടുത്തുന്നത്. എന്നാല്‍, പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്കാകെ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 86 ലക്ഷം വോട്ടു മാത്രമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ 70 ലക്ഷവും.
രാജ്യത്താകെ പാര്‍ട്ടിയുടെ മൊത്തമുള്ള 10,25,352 അംഗങ്ങളില്‍ 527,174 പേര്‍ കേരളത്തിലാണ്. തൊഴിലാളി യൂണിയനുകളില്‍ 23,81,146, കര്‍ഷക സംഘടനയില്‍ 52,60,505, കര്‍ഷക തൊഴിലാളി 25,01,380 പേര്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെപ്പേര്‍ കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഡിവൈഎഫ് ഐ, എസ്എഫ് ഐ, മഹിളാ അസോസിയേഷന്‍ എന്നിവ ഇതിനു പുറമേയാണ്. എസ് എഫ് ഐ, മഹിളാ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ വലിയ ചോര്‍ച്ചയാണ് ഉള്ളത്.
മഹിളാ അസോസിയേഷന് 2018ല്‍ 9854301 അംഗങ്ങള്‍ ഉണ്ടായിരുന്നത് 2021ല്‍ 95,80,088 ആയി. എസ്എഫ്‌ഐയുടെ പതനം ഭീകരമാണ്. 2018ല്‍ 41,32,667 അംഗങ്ങള്‍ ഉണ്ടായിരുന്നത് 2021 ആയപ്പോള്‍ 23,28,854 ആയി.
മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മാഞ്ഞു പോകുമ്പോഴും കേരള ജനസംഖ്യയുടെ 30 ശതമാനം പേര്‍ സിപിഎമ്മുകാരാണെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. എന്നാല്‍ അവകാശപ്പെടുന്ന പോലെ അംഗങ്ങളുണ്ടെങ്കില്‍ നിയമസഭാ തിര ഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് കേരളത്തിലും ചോര്‍ന്നോ എന്ന് പരിശോധിക്കേണ്ടതാണ്.