സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് എന്തുകൊണ്ടാണ് കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്? ഉത്തരം വളരെ ലളിതമാണ്. ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളുള്ളതില്‍ മറ്റൊരിടത്തും ഇങ്ങനെയൊരു രാഷ്ട്രീയ മാമാങ്കം നടത്താനുള്ള സംഘടനാ ശേഷി സിപിഎമ്മിനില്ല. ഇതിനു മുന്‍പ് 2015 ലും 2018 ലും യഥാക്രമം പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ നടന്നത് വിശാഖപട്ടണത്തും ഹൈദരാബാദിലുമാണ്. യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഈ രണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ശക്തി നിശ്ശേഷം ചോര്‍ന്നുപോയിരിക്കുന്നു. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരിക്കെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടന്നത് കോഴിക്കോട്ടാണ്. ഇപ്പോഴത്തെ നിലയ്ക്ക് പാര്‍ട്ടിക്ക് ആളും അര്‍ത്ഥവുമുള്ള കേരളത്തിലല്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സിപിഎമ്മിനാവില്ല. അധികാരം ദുരുപയോഗിച്ചും ആവശ്യത്തിന് പണമൊഴുക്കിയും കണ്ണൂര്‍ കോണ്‍ഗ്രസ്സ് വലിയ വിജയമാണെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. ഇതിന്റെ ബഹുമതി മുഖ്യമന്ത്രി പിണറായി വിജയന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ വിജയത്തില്‍ വലിയ പങ്കുവഹിച്ച മറ്റൊരു വിഭാഗവുമുണ്ട്-മാധ്യമപ്രവര്‍ത്തകര്‍. ആശയക്കുഴപ്പങ്ങളുടെയും അവസരവാദങ്ങളുടെയും വേദിയായി മാറിയ പാര്‍ട്ടി കോണ്‍ഗ്രസ്സ് മഹത്തായ സംഭവമായി അവതരിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു.
കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവര്‍ എന്നൊരു ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടല്ലോ. അന്നത് രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുവേണ്ടിയായിരുന്നു. ഇന്നിപ്പോള്‍ അത് ചെയ്തിരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ്സിനുവേണ്ടിയും. 2022 ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ ചേര്‍ന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ രാഷ്ട്രീയത്തെ വഴിതിരിച്ചുവിടാന്‍ പോന്ന എന്തോ ചിലത് അരങ്ങേറിയിരിക്കുന്നു എന്ന രീതിയിലാണ് ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും സമ്മേളനം വന്‍ വിജയമാക്കാന്‍ പെരുമാറിയത്. റിപ്പോര്‍ട്ടിംഗിലും ന്യൂസ് ഡസ്‌കിലും അവര്‍ ഒരുതരം വര്‍ഗസമരം തന്നെ നടത്തുകയായിരുന്നു. ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് ഒരു പ്രവൃത്തി വിഭജനം തന്നെ ഇക്കാര്യത്തില്‍ സിപിഎം രൂപപ്പെടുത്തിയിരുന്നു. അത്രയ്ക്ക് ആവേശത്തോടെയും കൃത്യതയോടെയുമാണ് ഫോര്‍ത്ത് എസ്‌റ്റേറ്റിലെ തൊഴിലാളി വര്‍ഗം പാര്‍ട്ടിക്കുവേണ്ടി വിശ്രമമില്ലാതെ പണിയെടുത്തത്. വസ്തുതകളോ പ്രൊഫഷണല്‍ എത്തിക്‌സോ ഒന്നും ഇതിന് തടസ്സമായില്ല. ജനങ്ങളെ സത്യം അറിയിക്കുകയാണ് തങ്ങളുടെ കടമയെന്ന നിര്‍ബന്ധബുദ്ധി ഇവരെ തൊട്ടുതീണ്ടിയതുപോലുമില്ല. വിപ്ലവത്തിന്റെ തലേദിവസം ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ തിടുക്കത്തില്‍ പൂര്‍ത്തീകരിക്കുന്നതുപോലെയായിരുന്നു ഉടമസ്ഥനും നയവുമൊക്കെ വ്യത്യസ്തമായ മാധ്യമങ്ങളിലെ പോരാളി ഷാജിമാര്‍ അധ്വാനിച്ചത്.
കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചും, ബിജെപിക്കെതിരെ ദേശീയ ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ചുമൊക്കെ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റേതായി പുറത്തുവന്ന പ്രഖ്യാപനങ്ങള്‍ അങ്ങേയറ്റം അവസരവാദപരവും പരിഹാസ്യവുമായിരുന്നു. എന്നിട്ടും ഇത്തരം തീരുമാനങ്ങള്‍ സിപിഎം എടുക്കാതിരുന്നതുകൊണ്ടാണ് ബിജെപിയും നരേന്ദ്രമോദിയും അധികാരത്തില്‍ തുടരുന്നതെന്ന ധാരണ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. കോണ്‍ഗ്രസ്സുമായി കഴിയാവുന്നവിധത്തിലൊക്കെ സഖ്യമുണ്ടാക്കിയിട്ടും ബിജെപിയെ പരാജയപ്പെടുത്താനും ചെറുക്കാനും സിപിഎമ്മിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നിട്ടും പറയുന്നതോ, കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യമില്ലെന്ന്! ലോക്‌സഭാ തിരഞ്ഞെടുപ്പിലും, ഒരേസമയം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കുകയും ചിലയിടങ്ങളിലൊക്കെ ജയിക്കുകയും ബഹുഭൂരിപക്ഷം ഇടത്തും പരാജയപ്പെടുകയും ചെയ്തിട്ടാണ് ഇത്തരമൊരു വ്യാജ പ്രസ്താവന നടത്തുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കാനുള്ളതുകൊണ്ടു മാത്രമല്ലേ പാര്‍ട്ടി ഇങ്ങനെയൊരു അവസരവാദ നയം സ്വീകരിക്കുന്നതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയ നേതാക്കളോട് മാധ്യമപ്രവര്‍ത്തകര്‍ ആരുംതന്നെ ചോദിച്ചില്ല. ഇതിനുപകരം ദേശീയതലത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസ്സുമായി സഖ്യമില്ല, കോണ്‍ഗ്രസ്സ് ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വലിയ എതിര്‍പ്പുയരുന്നു എന്നൊക്കെയാണ് സിപിഎം നിര്‍മിത റോബോട്ടുകളെപ്പോലെ പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്തത്. പാര്‍ട്ടി കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ് പാര്‍ട്ടിയാവുന്നതില്‍ സിപിഎം നേതാക്കളെപ്പോലെ സന്തോഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും കാണാന്‍ കഴിഞ്ഞു. ഇന്നലെ വരെ അധികാര മോഹിയും അഴിമതിക്കാരനും വംശവിദ്വേഷിയുമൊക്കെയായിരുന്ന കെ.വി. തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് ആനയിച്ചുകൊണ്ടുവന്ന് പാടിപ്പുകഴ്ത്തുന്നതിലെ സിപിഎമ്മിന്റെ അധാര്‍മികത ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് പല മാധ്യമങ്ങള്‍ക്കും തോന്നിയില്ല.
സിപിഎമ്മില്‍ എന്തോ വലിയ ആശയ സംഘട്ടനം നടക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ആദര്‍ശപരമായ നിലപാടായി യെച്ചൂരി കുറെക്കാലമായി പറഞ്ഞു നടക്കുന്നത്. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വന്നും ഇത് ആവര്‍ത്തിച്ചു. ഇതിനു പിന്നിലെ കാപട്യത്തിനു നേര്‍ക്കും മാധ്യമങ്ങള്‍ കണ്ണടച്ചു. തിരഞ്ഞെടുപ്പിനു മുന്‍പ് സഖ്യമുണ്ടാക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് സഖ്യമുണ്ടാക്കുന്നതും തിരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം? കോണ്‍ഗ്രസ്സ് സഖ്യത്തെ ന്യായീകരിക്കാന്‍ പുകമറ സൃഷ്ടിക്കലാണിത്.
ബിജെപിയെ പരാജയപ്പെടുത്താന്‍ ദേശീയതലത്തില്‍ മതേതര, ജനാധിപത്യ ശക്തികളുടെ വിശാല ഐക്യത്തിന് പ്രതിജ്ഞയെടുത്താണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് പിരിഞ്ഞതെന്നാണ് ഒരു പത്രം വായനക്കാരെ അറിയിച്ചത്. സിപിഎം സ്വപ്‌നം കാണുന്ന ഈ പറയുന്ന വിശാല സഖ്യം 2014 മുതല്‍ ബിജെപിയോട് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികാരമോഹം മാത്രമുള്ള ഇവര്‍ക്ക് ഒരുമിച്ച് വേദി പങ്കിടാന്‍ പോലും കഴിയുന്നില്ല. മതേതര, ജനാധിപത്യ വിശാലസഖ്യത്തില്‍ എവിടെയാണ് സിപിഎമ്മിന്റെ സ്ഥാനം? പാര്‍ട്ടിയുടെ ദേശീയ പദവിയും ചിഹ്നം പോലും നിലനിര്‍ത്താന്‍ ശക്തിയില്ലാത്ത ഒരു പാര്‍ട്ടിയാണ് സിപിഎം. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ‘നോട്ട’യെക്കാള്‍ താഴെ വോട്ടാണ് സിപിഎമ്മിന് കിട്ടുന്നത്. അനുഭാവികള്‍ പോലും ഇടതുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നില്ല എന്നാണ് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തോട് സിപിഐയുടെ എംപി ബിനോയ് വിശ്വം പ്രതികരിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ വിരല്‍ത്തുമ്പിലുള്ളപ്പോഴാണ് അവയൊക്കെ സമര്‍ത്ഥമായി മറച്ചുപിടിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ സിപിഎമ്മിനുവേണ്ടി കുഴലൂത്തു നടത്തിയത്.
സീതാറാം യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനും മാധ്യമങ്ങള്‍ അമിത പ്രാധാന്യമാണ് നല്‍കിയത്. ”ആഭ്യന്തര കലഹങ്ങളൊഴിഞ്ഞ സംഘടനാ അന്തരീക്ഷത്തില്‍ സീതാറാം യെച്ചൂരി മൂന്നാമതും ജനറല്‍ സെക്രട്ടറിയായി” എന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രം വാര്‍ത്ത നല്‍കിയത് വസ്തുതകള്‍ മറച്ചുപിടിച്ച് പാര്‍ട്ടിയെ വെള്ളപൂശുന്നതിന്റെ ഭാഗമായിരുന്നു. യഥാര്‍ത്ഥത്തില്‍ വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതും, ഹൈദരാബാദ് കോണ്‍ഗ്രസ്സില്‍ ഇതേ സ്ഥാനത്ത് തുടര്‍ന്നതും സിപിഎമ്മിലെ അധികാര വടംവലിക്കിടയിലെ ഒത്തുതീര്‍പ്പ് എന്ന നിലയ്ക്കായിരുന്നു. കണ്ണൂര്‍ കോണ്‍ഗ്രസ്സിലെത്തിയപ്പോള്‍ തനിക്ക് മൂന്നാമതും ജനറല്‍ സെക്രട്ടറിയാവാന്‍ കഴിയുമോയെന്ന് യെച്ചൂരിക്ക് ആശങ്കയുണ്ടായിരുന്നു. ഇത് മുന്‍നിര്‍ത്തി ചില സമ്മര്‍ദ്ദ തന്ത്രങ്ങളും യെച്ചൂരി പ്രയോഗിച്ചു എന്നതാണ് വാസ്തവം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് താനാണെങ്കിലും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഉടമസ്ഥന്‍ അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലമുള്ള പിണറായി വിജയനാണെന്ന് യെച്ചൂരിക്കും അറിയാം. യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയാവേണ്ടെന്ന് പിണറായി വിചാരിച്ചാല്‍ അതുതന്നെയാവും പാര്‍ട്ടി തീരുമാനം. തല്‍ക്കാലം അട്ടിമറിക്കേണ്ടെന്ന് പിണറായി തീരുമാനിച്ചതിന്റെ ഫലമാണ് യെച്ചൂരിക്ക് മൂന്നാമൂഴം ലഭിച്ചിരിക്കുന്നത്.
ആഭ്യന്തരകലഹങ്ങളൊഴിഞ്ഞതിന്റെ ഫലമല്ല, സിപിഎം എന്ന പാര്‍ട്ടിയെ പിണറായി പിടിച്ചടക്കിയതിന്റെ ഫലമാണ് പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മറ്റിയുടെയും പുനഃസംഘടന. എ. വിജയരാഘവന്‍ പിബി അംഗമായിരിക്കുന്നതും, കെ.എന്‍.ബാലഗോപാലും പി.രാജീവും സി.എസ്. സുജാതയും പി. സതീദേവിയും സിസിയിലെത്തിയിട്ടുള്ളതും പിണറായിയുടെ താല്‍പ്പര്യപ്രകാരമാണ്. ഇതില്‍ സുജാത മാത്രമാണ് പിണറായി പക്ഷത്തില്ലാതിരുന്നത്. വിഎസ് പക്ഷത്ത് അവശേഷിച്ച അവരെയും മറുകണ്ടം ചാടിച്ചിരിക്കുന്നു. കേരളത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും എസ്. രാമചന്ദ്രന്‍ പിള്ളയുമായിരുന്നു പിബിയില്‍ ഉണ്ടായിരുന്നത്. പ്രായപരിധിയുടെ പ്രശ്‌നത്തില്‍ എസ്ആര്‍പി ഒഴിവായപ്പോള്‍ സ്വന്തം പക്ഷത്തുള്ള വിജയരാഘവനെ കയറ്റാന്‍ പിണറായിക്കു കഴിഞ്ഞു. എം.എ. ബേബി പണ്ടുമുതലെ പിണറായി വിരുദ്ധ പക്ഷത്തുള്ളയാളും യെച്ചൂരിയുടെ അടുപ്പക്കാരനുമാണ്. പി.സതീദേവിയെ കേന്ദ്രകമ്മറ്റിയിലെടുത്തിരിക്കുന്നത് സഹോദരന്‍ പി.ജയരാജനെ ഒതുക്കുന്നതിന്റെ ഭാഗമാണ്. ഡോ. തോമസ് ഐസക്കിന് പൊളിറ്റ് ബ്യൂറോയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും പിണറായിക്ക് അനഭിമതനായതിനാല്‍ അതുണ്ടായില്ല. സിപിഎമ്മില്‍ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി പാര്‍ട്ടി തന്നെ പിടിച്ചടക്കിയിരിക്കുകയാണ്. വിഭാഗീയതയുടെ പാരമ്യതയാണിത്. സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇതറിയാം. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് ആഭ്യന്തര കലഹങ്ങളൊഴിഞ്ഞ സംഘടനാന്തരീക്ഷമാണ് സിപിഎമ്മിലുള്ളതെന്ന് വാര്‍ത്ത നല്‍കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വിളിച്ചുകൊണ്ടുവന്നതിനു പിന്നില്‍പ്പോലും സിപിഎം നേതൃത്വത്തിലെ അധികാര വടംവലിയുണ്ട്.
കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ നടന്ന മഹാസംഭവങ്ങളിലൊന്നായി ചിത്രീകരിക്കപ്പെട്ടത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോം പൊളിറ്റ് ബ്യൂറോയിലെത്തിയതാണ്. ദളിത് സമുദായാംഗമായ രാമചന്ദ്ര പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര മുഹൂര്‍ത്തമാണെന്നും, സാമൂഹിക നീതിയുടെ ഈ നിറവേറല്‍ ആഹ്ലാദകരമാണെന്നുമൊക്കെയാണ് ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ആവേശംകൊണ്ടത്. ഇത് ചില മാധ്യമപ്രവര്‍ത്തകരുടെ പാര്‍ട്ടി അടിമത്വവും ദളിത് വഞ്ചനയുമാണ്.
അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്ന് പിളര്‍ന്ന് 1964 ലാണല്ലോ സിപിഎം രൂപീകരിക്കപ്പെടുന്നത്. അന്നു മുതലുള്ള സിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തിനിടെ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിലേക്ക് ഒരൊറ്റ ദളിതനെപ്പോലും എടുത്തിട്ടില്ല. പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലുമൊക്കെ പാര്‍ട്ടിക്ക് ഭരിക്കാന്‍ അവസരം കിട്ടിയിട്ടും ദളിത് പ്രാതിനിധ്യം ഉറപ്പാക്കാന്‍ യാതൊന്നും സിപിഎം ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ അധഃസ്ഥിതരുടെ വിമോചനത്തെക്കുറിച്ച് അധരവ്യായാമം നടത്തുന്ന സിപിഎമ്മിന്റെ ചരിത്രപരമായ ദളിത് വഞ്ചനയിലേക്കാണ് രാമചന്ദ്ര ഡോമിന്റെ പിബി പ്രവേശം വിരല്‍ചൂണ്ടുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്‍പ് ഒരു മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ദളിതര്‍ ഇതുവരെ പൊളിറ്റ് ബ്യൂറോയിലേക്ക് വരാത്തത് ചരിത്രപരമായ കാരണങ്ങള്‍കൊണ്ടാണെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെടുകയുണ്ടായി. നേതാക്കളായും മന്ത്രിമാരായും മുഖ്യമന്ത്രിമാരായും ഉപപ്രധാനമന്ത്രിയായും രാഷ്ട്രിപതിമാരായും ദളിതരെ തെരഞ്ഞെടുത്തിട്ടുള്ള മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളതെന്ന് അഭിമുഖം നടത്തിയിരുന്നയാള്‍ ചോദിച്ചിരുന്നെങ്കില്‍ യെച്ചൂരിയുടെ മുഖംമൂടി അഴിഞ്ഞുവീഴുമായിരുന്നു. അങ്ങനെയൊരു ചോദ്യം ഉണ്ടാവാതിരുന്നത് സിപിഎമ്മിന്റെ തിന്മകളോട് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൃദുസമീപനം കൊണ്ടാണ്. ഇന്ത്യയില്‍ വര്‍ഗവും ജാതിയും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും, സിപിഎം ഇതു മനസ്സിലാക്കണമെന്നും കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ യെച്ചൂരി മാധ്യമങ്ങളോട് ഒരു വെളിപാട് ലഭിച്ചതുപോലെ പറയുകയുണ്ടായി. ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെ നിരവധി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടും യെച്ചൂരിക്ക് ഉള്‍പ്പെടെ എന്തുകൊണ്ട് ഈ യാഥാര്‍ത്ഥ്യം ഇതുവരെ മനസ്സിലായില്ലെന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഉണ്ടായില്ല. ഭൂപരിഷ്‌കരണത്തിലും സംവരണത്തിലും ചരിത്രരചനയിലുമൊക്കെ സവര്‍ണാധിപത്യ സമീപനം പുലര്‍ത്തിയിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ചില മാധ്യമങ്ങള്‍ കേരളത്തിന്റെ നായകനായും വിമോചകനായും കൊണ്ടാടിയതിന്റെ തുടര്‍ച്ചയാണിത്.
അടച്ചാക്ഷേപിക്കാനാവില്ലെങ്കിലും ഒരുതരം അടിമ/ഉടമ ബന്ധമാണ് സിപിഎമ്മിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പാര്‍ട്ടി നിരന്തരം ആവലാതിപ്പെടും. കടക്ക് പുറത്ത് എന്ന് ആജ്ഞാപിക്കും. പക്ഷേ ഇതൊന്നും ഈ ബന്ധത്തെ ഉലയ്ക്കാറില്ല. അഴിമതി, അക്രമം, പീഡനം, അടിച്ചമര്‍ത്തല്‍ എന്നിങ്ങനെ പാര്‍ട്ടിയുടെ തിന്മകളെ മറച്ചുപിടിക്കാനും വെള്ളപൂശാനും ന്യായീകരിക്കാനും ഏതറ്റം വരെയും പോകും. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന് കരുതും. വേണ്ടിവന്നാല്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ ഈ വര്‍ഗ ശത്രുക്കളെ കൈകാര്യം ചെയ്യും. പലയിടങ്ങളില്‍നിന്നുവന്ന് കണ്ണൂരില്‍ തമ്പടിച്ച മാധ്യമരംഗത്തെ ഇങ്ങനെയൊരു വിഭാഗമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് ‘വന്‍ വിജയമാക്കി’ത്തീര്‍ത്തത്.