എന്റെ അയല്‍പക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാര്‍ത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു.
‘സങ്കടപ്പെടാന്‍ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത് ഇതു തന്നെ…..’ അമ്മ അഭിപ്രായപ്പെട്ടു.
അമ്മാളു മുത്തശ്ശിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ മുത്തശ്ശി കഥ പറഞ്ഞു തരും. പാക്കനാരുടെയും നാറാണത്തു ഭ്രാന്തന്റെയുമൊക്കെ കഥകള്‍ അമ്മാളുമുത്തശ്ശിയില്‍ നിന്നാണ് ഞാന്‍ കേള്‍ക്കുന്നത്. മാത്രമല്ല, മുത്തശ്ശിയെനിക്ക് കൊഴുക്കട്ടയും മധുരക്കിഴങ്ങ് പുഴുങ്ങിയതുമൊക്കെ എടുത്തുവച്ച് തരുമായിരുന്നു. ആ മുത്തശ്ശിയാണ് മരിച്ചിരിക്കുന്നത്.
എനിക്ക് കരച്ചില്‍ വന്നു. പിന്നെ, ചെറിയൊരു ആശ്വാസം അന്ന് സ്‌കൂളില്‍ പോകാതെ കഴിഞ്ഞല്ലോ എന്നോര്‍ത്തായിരുന്നു. (തിങ്കളാഴ്ച കേട്ടെഴുത്തിടുന്ന ദിവസമാണ്.) ഇന്നലെ ഞായറാഴ്ചയാണ് മരിച്ചതെങ്കിലോ? അതേ, മുത്തശ്ശിയുടെ മരണം പോലും എന്നെ സഹായിച്ചിരിക്കുന്നു.
പല്ലുതേപ്പു കഴിഞ്ഞ ശേഷമാണ് അമ്മ എന്നെ മുത്തശ്ശിയുടെ അടുത്തേയ്ക്കു വിട്ടത്.
‘ഒരുപാട് കഥകളൊക്കെ പറഞ്ഞു തന്ന മുത്തശ്ശിയല്ലേ. ചെന്ന് കാലു തൊട്ട് നമസ്‌കരിക്ക്. മുത്തശ്ശിക്ക് സ്വര്‍ഗം കിട്ടാന്‍ പ്രാര്‍ത്ഥിക്ക്.’
അമ്മ ചെവിയില്‍ ഉപദേശിക്കുകയുണ്ടായി.
എന്നെ കണ്ടതും മുത്തശ്ശിയുടെ ചുറ്റുമിരുന്ന അമ്മിണി ചേച്ചിയും മറ്റും കരച്ചില്‍ ഉച്ചത്തിലാക്കി.
‘ഉണ്ണിയേ, നമ്മടെ മുത്തി പോയടാ. നെനക്കിനി ആരു കഥ പറഞ്ഞു തരും. മിനിഞ്ഞാന്നു കൂടി ഒരു കൊരങ്ങന്റെ കഥ പറഞ്ഞു തന്നത് ഓര്‍ക്കുന്നില്ലേ…..’
അമ്മിണി ചേച്ചി കരച്ചിലിനിടയില്‍ ഒരു ഗദ്യകവിത ചൊല്ലുന്ന മട്ടില്‍ പറഞ്ഞു.
ഞാന്‍ മുത്തശ്ശിയുടെ പാദം തൊട്ട് വന്ദിച്ചു. സ്വര്‍ഗം കിട്ടാന്‍ പ്രാര്‍ത്ഥിച്ചു. അനന്തരം അമ്മിണി ചേച്ചിയുടെ അരികില്‍ ചെന്നിരുന്നു. ചേച്ചിയും കൂട്ടരും കരച്ചില്‍ ഉച്ചത്തിലാക്കി.
അപ്പോള്‍, എന്നോടൊപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഒരു സംശയം.
അമ്മ, മുത്തശ്ശിയുടെ മൂത്തമകളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. കേട്ട പാടെ ആ ചേച്ചി (മീനാക്ഷി) ധൃതിയില്‍ എണീറ്റ് മുത്തശ്ശിയുടെ മുഖത്തേക്ക് കുനിഞ്ഞ് സൂക്ഷിച്ച് നോക്കി.
‘ഏട്ടോ, നമ്മടെ അമ്മ മരിച്ചിട്ടില്ല!’
പിന്നവിടെ നടന്നത് വിവരിക്കാന്‍ പ്രയാസമാണ്. മൂക്കില്‍ വിരല്‍ വച്ചു നോക്കുന്നു. കൈ പിടിച്ചു നോക്കുന്നു. ആകപ്പാടെ ബഹളം.
കൃഷ്‌ണേട്ടന്‍ ഡോക്ടറെ വിളിക്കാന്‍ ഓടി.
ഇതിനിടയില്‍ മുത്തശ്ശി ഒന്നു ഛര്‍ദ്ദിച്ചു. പച്ച നിറത്തിലുള്ള കൊഴുത്ത ദ്രാവകം.
അരമണിക്കൂറിനുള്ളില്‍ ഡോക്ടറെത്തി പരിശോധിച്ചു.
‘തല്‍ക്കാലം ഒന്നും പേടിക്കാനില്ല. ക്ഷീണമുണ്ട്. ഭക്ഷണം കഴിക്കാത്തതിന്റെയാണ്. കഞ്ഞി കൊടുത്താല്‍ മതി…..’
ഡോക്ടര്‍ എല്ലാവരോടുമായി പറഞ്ഞു. വന്നവരൊക്കെ പിരിഞ്ഞു തുടങ്ങി. തൊടിയിലെ മാവു മുറിക്കാന്‍ വന്നവര്‍ക്ക് ചായക്കാശു നല്‍കി പറഞ്ഞു വിട്ടു. പാതിയിട്ട പന്തല്‍പണിയും ചോദ്യചിഹ്നമായി. ബന്ധുവീടുകളില്‍ മരണ വാര്‍ത്ത അറിയിക്കാന്‍ ചെന്നവരെ തിരിച്ചുവിളിക്കാന്‍ ആളെ വിട്ടു.
ഈ ബഹളത്തിനിടയില്‍ അമ്മ എന്നെ പതുക്കെ വീട്ടിലേയ്ക്കു പിടിച്ചു കൊണ്ടുപോയി.
‘വേഗം കുളിച്ച് സ്‌കൂളില്‍ പോകാന്‍ നോക്ക്. സമയം എട്ടരയാകുന്നേയുള്ളൂ.’
ഞാനാകെ തകര്‍ന്നു പോയി. എന്നാലും എന്റെ മുത്തശ്ശീ ……
അതിനു ശേഷം, മൂന്നാലു ദിവസം കഴിഞ്ഞാണ് ഞാന്‍ അമ്മാളു മുത്തശ്ശിയെ കണ്ടത്. ‘ചത്തുപോയ അമ്മാളു’ എന്നാണ് മുത്തശ്ശിയിപ്പോള്‍ അറിയപ്പെടുന്നത്.
ഞാന്‍ അടുത്തു ചെന്നതും മുത്തശ്ശിയൊന്നു പുഞ്ചിരിച്ചു.
‘മുത്തശ്ശി മരിച്ചൂന്നറിഞ്ഞപ്പോള്‍ ഉണ്ണിക്ക് സങ്കടായീലേ.’ എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് മുത്തശ്ശി ചോദിച്ചു.
‘എന്നാല്‍ കേട്ടോ, മുത്തശ്ശി മരിച്ചതു നേരാ. വിഷുവേലയ്ക്ക് കരിവേഷം കെട്ടിയെത്തുന്ന കുടവയറന്‍ കുട്ടപ്പനെ പോലെ എരുമക്കൊമ്പുള്ള ഒരാള്‍ വന്ന് എന്നെ പിടിച്ച പിടിയാലെ കൊണ്ടുപോയത് ഓര്‍ക്കുന്നു. ഉണ്ണിക്ക് ആളെ പിടി കിട്ടിയോ? സാക്ഷാല്‍ യമധര്‍മന്‍ !
പരലോകത്ത് എത്തിയ ശേഷം ചിത്രഗുപ്തന്‍ എന്റെ കണക്കുനോക്കി. എനിക്ക് മൂന്നു മാസംകൂടി ഇരിപ്പുണ്ടല്ലോ എന്നു പറഞ്ഞ് കാലനുമായി തര്‍ക്കിച്ചു. കാലന്‍ ആദ്യമൊന്നും സമ്മതിച്ചില്ല. ചിത്രഗുപ്തന്‍ ഉറച്ചു നിന്നപ്പോള്‍ എന്നെ തിരിച്ചു കൊണ്ടാക്കാന്‍ ദൂതന്മാരോട് പറഞ്ഞു. പരലോകത്ത് നടന്ന കാര്യങ്ങളൊന്നും ഓര്‍ക്കാതിരിക്കാന്‍ പച്ച നിറത്തിലുള്ള ഒരു ചാറ് എന്നെക്കൊണ്ടു കുടിപ്പിച്ചു. ആ ചാറാണ് ചര്‍ദ്ദിച്ചു പോയത്. അതുകൊണ്ടാണ് ഇതെല്ലാം ഓര്‍ക്കാന്‍ കഴിഞ്ഞത്.’
ഇത്രയും പറഞ്ഞ് മുത്തശ്ശി ഒന്ന് നെടുവീര്‍പ്പിട്ടു.
‘ഉണ്ണിയേ, കഴിഞ്ഞ കൊല്ലം ഞാന്‍ ജീവിച്ചിരിപ്പില്ലെന്നു പറഞ്ഞ് റേഷന്‍ കാര്‍ഡില്‍ എന്റെ പേരിനു ചുറ്റും ചോപ്പു മഷി കൊണ്ട് ആ മൊട്ടത്തലയന്‍ (റേഷന്‍ കടക്കാരനെ ഉദ്ദേശിച്ച്) വട്ടം വരച്ചിട്ടു. ഇപ്പോഴിതാ, കാലനും…. ഇത്തിരി വയസ്സായീന്നു വച്ച് ആര്‍ക്കും എന്തും ആവാന്നായിരിക്കുന്നു. റേഷന്‍ കടക്കാരനും കണക്കന്നെ, കാലനും കണക്കന്നെ. എന്തോ, ആ കണക്കപ്പിള്ള (ചിത്രഗുപ്തന്‍) അവിടെയുള്ളതുകൊണ്ട് രക്ഷപ്പെട്ടു.’
മുത്തശ്ശി പിന്നെയും പലതും പറഞ്ഞു. അതൊന്നും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. (ഞാനും വിശ്വസിക്കുന്നില്ല.
ചിലപ്പോള്‍ മുത്തശ്ശിയുടെ തോന്നലാവാം. മുത്തശ്ശിയുടെ പറയാനുള്ള അവകാശത്തെ ആര്‍ക്കും തടയാനാവില്ലല്ലോ.)
പക്ഷേ, ഒരു കാര്യം വിശ്വസിക്കാതെ വയ്യ. മുത്തശ്ശി ഛര്‍ദ്ദിച്ചത് പച്ച നിറത്തിലുള്ള ദ്രാവകമാണ്. (തലേന്നു കഴിച്ച മുരിങ്ങയിലക്കറിയാണ് പച്ച നിറത്തിനു പിന്നിലെന്ന് പാഠഭേദമുണ്ട്)
മറ്റൊരു കാര്യം മൂന്നുമാസവും മൂന്നു ദിവസവും കഴിഞ്ഞപ്പോള്‍ മുത്തശ്ശി ശരിക്കും മരിച്ചു എന്ന സത്യമാണ്. (മൂന്ന് ദിവസം എന്നത് വിട്ടു കളയാം.)
അതെന്തായാലും അമ്മാളു മുത്തശ്ശി എനിക്കിന്നും വലിയൊരു കഥയാണ്; എല്ലാ അര്‍ത്ഥത്തിലും.