ആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറഞ്ഞതുപോലെയാണ് അഴിമതിയുടെ കാര്യത്തില്‍ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. മാറി മാറി സംസ്ഥാനം ഭരിച്ച ഇടത്-വലത് പരസ്പര സഹായ മുന്നണികള്‍ കേരളത്തെ അഴിമതിയുടെ പാതയിലൂടെ അതിവേഗം ബഹുദൂരം മുന്നിലെത്തിച്ച് എല്ലാം ശരിയാക്കിയിരിക്കുകയാണ്. ഞങ്ങള്‍ അഴിമതി നടത്തുമ്പോള്‍ നിങ്ങള്‍ നോക്കിനില്‍ക്ക്, നിങ്ങള്‍ അഴിമതി നടത്തുമ്പോള്‍ ഞങ്ങള്‍ നോക്കി നില്‍ക്കാം – ഇതാണ് ഇവര്‍ക്കിടയിലുള്ള യോജിപ്പിന്റെ പ്രത്യയശാസ്ത്രം. ഏതു മുന്നണി ഭരിച്ചാലും സ്വന്തം കാര്യം സുരക്ഷിതമാക്കി ഭരണകര്‍ത്താക്കളുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇടനിലക്കാരും മാഫിയകളും എല്ലാം ചേര്‍ന്ന് അറബിക്കടലിനും സഹ്യപര്‍വ്വതത്തിനും ഇടയിലുള്ള ഈ ചെറിയ സംസ്ഥാനത്തെ നിഷ്‌ക്കരുണം ഞെക്കിപ്പിഴിയുകയാണ്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ തന്നെ അവ കാറ്റില്‍പറത്തുന്നു. ആര്‍ക്കും ആരെയും വിശ്വാസമില്ലാതായിരിക്കുന്നു. കൈക്കൂലിയോ പാരിതോഷികങ്ങളോ കൊടുക്കരുത് എന്നു വലിയ അക്ഷരങ്ങളില്‍ ബോര്‍ഡുവെച്ച സര്‍ക്കാര്‍ ഓഫീസുകളുടെ ഇടനാഴികളില്‍ നിന്നും ഉയരുന്നത് നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ നെടുവീര്‍പ്പുകളും അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണസംവിധാനത്തിന്റെ ദുര്‍ഗ്ഗന്ധവുമാണ്. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സത്യവും ധര്‍മ്മവും ഓടിയൊളിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് ഭരണകൂടവുമായി ബന്ധപ്പെട്ട അഴിമതികളാണെന്നത് സ്വാഭാവികമാണ്. പാലാരിവട്ടത്തെ മേല്‍പ്പാലത്തിന്റെ കാര്യത്തിലും മരട് നഗരസഭയിലെ വിവാദ ഫ്‌ളാറ്റുകളുടെ കാര്യത്തിലും കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യത്തിലും എല്ലാം അടിസ്ഥാനവിഷയം അഴിമതി തന്നെയാണ്. നാല്പത്തിരണ്ട് കോടി മുതല്‍മുടക്കില്‍ രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയ എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാലം മാസങ്ങള്‍ക്കുള്ളിലാണ് ഏതു നിമിഷവും തകര്‍ന്നു വീഴാമെന്ന അവസ്ഥയിലെത്തിയത്. യുഡിഎഫിന്റെ കാലത്ത് നിര്‍മ്മാണമാരംഭിച്ച ഈ മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ്.
മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയതിന്റെ അവകാശവാദവു മായി ഉദ്ഘാടനസമയത്ത് ഫ്‌ളക്‌സുകള്‍ മത്സരിച്ച് ഉയര്‍ത്തിയ മുന്നണികളാണ് അഴിമതിയുടെ തീവ്രത വെളിപ്പെട്ട ഇപ്പോള്‍ പരസ്പരം ചളിവാരിയെറിയുന്നത്. വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്ന് പൊതുമരാമത്ത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലാണ്. കരാറുകാരന് നിയമവിരുദ്ധമായി എട്ടേകാല്‍ കോടി രൂപ മുന്‍കൂര്‍ നല്‍കിയത് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണെന്ന് സൂരജ് മൊഴി നല്‍കിയതോടെ ഫലത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. അതേസമയം മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാരിന്റെ നടപടികള്‍ക്കു പിന്നിലും ദുരൂഹതയുണ്ട്. കാരണം ആദ്യം തകര്‍ന്നത് പൂര്‍ത്തിയാക്കിയ റോഡിലെ ടാറിംഗാണ്. പാലാരിവട്ടം മേല്‍പ്പാലം പഞ്ചവടിപ്പാലം പോലെയായല്ലോ എന്നു നിരീക്ഷിച്ചത് കേരള ഹൈക്കോടതിയാണ്. 1984ല്‍ പുറത്തിറങ്ങിയ പഞ്ചവടിപ്പാലം എന്ന സിനിമയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പിന്റെ നേതൃത്വത്തില്‍ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തകര്‍ന്നു വീഴുകയാണ്. പാലാരിവട്ടം മേല്പാലത്തിന്റെ സ്ഥിതി കാണുമ്പോള്‍ മേല്‍നോട്ടം നടന്നിട്ടേ ഇല്ലെന്നാണ് മനസ്സിലാകുന്നതെന്നും കോടതി പറയുകയുണ്ടായി. മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടു പ്രകാരം മെട്രോമാന്‍ ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ മേല്‍പ്പാലം പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവിടേണ്ടി വരുന്ന ഇരുപതു കോടിരൂപ മുന്നണികള്‍ നടത്തിയ അഴിമതിക്ക് ജനങ്ങള്‍ നല്‍കേ ണ്ടി വരുന്ന കനത്ത വിലയാണ്.
പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണഘട്ടത്തിലും നിയമലംഘനത്തിനു പുറമെ വമ്പിച്ച അഴിമതിയും നടന്നിട്ടുണ്ടെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. കര്‍ശനമായ തീരദേശ നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരടില്‍ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള അപേക്ഷ തീരദേശ പരിപാലന അതോറിറ്റിക്കു നല്‍കാതെ മരട് പഞ്ചായത്ത് അനുമതി നല്‍കുകയായിരുന്നു. അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ചവറ്റു കുട്ടയിലെറിഞ്ഞുകൊണ്ടാണ് ഇങ്ങനെ അനുമതി നല്‍കിയത്. വിജിലന്‍സ് വിഭാഗം ചട്ടലംഘനം കണ്ടെത്തിയെങ്കിലും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കുകയായിരുന്നു. 2007ല്‍ തുടങ്ങിയ ആ നിയമ യുദ്ധമാണ് 2019ല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധി വരെ എത്തിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവര്‍ ഇപ്പോഴും അധികാരസ്ഥാനങ്ങളിലുണ്ട്. മരടിലെ ഫ്‌ളാറ്റുകളെ പോലെ സംസ്ഥാനത്ത് തീരദേശമേഖലയിലെ ചട്ടംലംഘിച്ച് 66 വന്‍കിട നിര്‍മ്മാണങ്ങള്‍ നടത്തിയതായി തീരമേഖലാ പരിപാലന അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏറെ പ്രധാനപ്പെട്ട 16 പ്രോജക്ടുകളുടെ ഫയലുകള്‍ അതോറിറ്റിയുടെ ഓഫീസില്‍ നിന്ന് മുക്കിയതായും വാര്‍ത്തയുണ്ട്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയിലും കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. 40 കോടിയുടെ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ തന്നെ വന്‍ അഴിമതിയാണെങ്കില്‍ അന്‍പതിനായിരം കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്ന കിഫ്ബിയില്‍ എല്ലാം സുതാര്യമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഇടപാടിന്റെ ഭൂരിഭാഗവും ഓഡിറ്റ് ചെയ്യുന്ന സിഎജിയുടെ നിയന്ത്രണത്തില്‍ നിന്ന് കിഫ്ബിയെ ഒഴിവാക്കിയതെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ലോകബാങ്കില്‍ നിന്നും ലണ്ടനില്‍ പുറത്തിറക്കിയ മസാല ബോണ്ടുകളില്‍ നിന്നും നബാര്‍ഡില്‍ നിന്നും കൂടിയ പലിശയ്ക്ക് കിഫ്ബിക്ക് ലഭിച്ച കോടിക്കണക്കിനു രൂപ കുറഞ്ഞ പലിശയ്ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ചതിലൂടെ വന്‍നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുമരാമത്തിനെ തഴഞ്ഞ് സ്വകാര്യകമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ച് അവര്‍ക്ക് ഏഴ് കോടി രൂപയാണ് ഇതുവരെ കണ്‍സള്‍ട്ടിംഗ് ഫീസായി നല്‍കിയിട്ടുള്ളത്. കിഫ്ബിയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ മാസം 25 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് വാടകയിനത്തില്‍ ചെലവുവരുന്നത്. ഇങ്ങനെ പോയാല്‍ കിഫ്ബി കേരളത്തെ കുത്തുപാള എടുപ്പിക്കും എന്നതില്‍ സംശയമില്ല. അഴിമതിക്കും അധികാരദുര്‍വ്വിനിയോഗത്തിനും എതിരെ ശക്തമായ ജനകീയ സമരം ആവശ്യമാണ്. ആരു മുന്നില്‍ നില്‍ക്കും എന്നതാണ് പ്രശ്‌നം.