Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ചൈനയെന്ന കമ്മ്യൂണിസ്റ്റ് കുടിലത

കെ.വി രാജശേഖരന്‍

Print Edition: 11 February 2022

മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാണിന്ന്. ലോകസഭയിലെയും രാജ്യസഭയിലെയും അംഗസംഖ്യ ശോഷിച്ചതോ ഭാരതീയ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതോ മാത്രമല്ല പ്രശ്‌നം. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയും ഉള്‍പ്പെടെ കേരളത്തിനു പുറത്തുള്ള സംഘടനാ സംവിധാനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പോലുമുള്ള സാമ്പത്തിക സ്രോതസ്സില്ലാത്തതാണ് പാര്‍ട്ടിയുടെ നിലനില്‍പ്പ് നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളി. ഭരിക്കുന്ന ഇടങ്ങളിലൊക്കെ കേഡര്‍ സംവിധാനം ഉപയോഗിച്ചു കൊണ്ട് വ്യാപകമായി അഴിമതി നടത്തി പണം സമാഹരിക്കുന്നതായിരുന്നു പാര്‍ട്ടി പരീക്ഷിച്ചു വിജയിച്ച മാര്‍ഗം. ഇംഗ്ലണ്ടിനോടും സോവിയറ്റ് യൂണിയനോടും ചൈനയോടും പാകിസ്ഥാനോടും സാര്‍വ്വദേശീയ ജിഹാദി ശക്തികളോടും ഇന്ത്യയില്‍ നെഹ്രുകുടുംബത്തോടും വിധേയത്വം വിറ്റ് കാശാക്കുന്നതായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ പരമ്പരാഗത ശൈലി.

ഇന്ന് കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം പോലും കൂടുതല്‍ പരിഗണനയും പണവും കോണ്‍ഗ്രസ്സിനു നല്‍കുന്ന സ്ഥിതിയായിരിക്കുന്നു. ജിഹാദിശക്തികള്‍ക്ക് കൊലപാതകങ്ങളും മറ്റും സ്വയം ചെയ്യാമെന്നും കമ്മ്യൂണിസ്റ്റുകാരെ വാടകക്കെടുക്കേണ്ട കാര്യമില്ലെന്നുമുള്ള അവസ്ഥയായി. കൂടാതെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്ക് ജിഹാദികള്‍ വ്യാപകമായി കയറി ഇടം പിടിച്ചതോടെ പണം കൊടുക്കുന്നതൊഴിവാക്കാനുള്ള കരുത്ത് ജിഹാദികള്‍ നേടുകയും ചെയ്തു. അവരില്‍ നിന്നുള്ള പണം ഒഴുക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഖജനാവിലേക്ക് മുമ്പത്തേതിലും കുറഞ്ഞു. ചുരുക്കത്തില്‍ കേരളം എന്ന ഒരു സംസ്ഥാനത്തിലെ വരുമാനം കൊണ്ട് അന്നം തേടേണ്ട ഗതികേടിലായി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി. കേരള സംസ്ഥാന ഘടകമാണെങ്കില്‍ പാര്‍ട്ടിയുടെ കട്ടമുതല്‍ പങ്കുവെക്കലിന്റെ രീതി ശാസ്ത്രം അട്ടിമറിച്ചു. നഗരങ്ങളില്‍ യാചകരെ ലോറികളില്‍ കൊണ്ടുവന്ന് അമ്പലങ്ങളും പള്ളികളും അടക്കം പത്താളുകള്‍ കൂടുന്നിടത്തൊക്കെ ഇറക്കി വിട്ടിട്ട് വൈകുന്നേരം വന്ന് തിരികെ കൊണ്ടുപോകുന്നവരുണ്ട്. യാചിച്ചു കിട്ടി യതില്‍ തിന്നാനും കുടിക്കാനും വല്ലതും അവര്‍ക്ക് കൊടുക്കും. ബാക്കിമൊത്തം യാചകരുടെ ‘ഉടമകള്‍’ സ്വന്തമാക്കും. മാര്‍ക്‌സിസ്റ്റുകളും അതുപോലെ അഴിമതിയെ ജനകീയാസൂത്രണ ശൈലിയില്‍ വികേന്ദ്രീകരിച്ചു. വിവിധ ഘടകങ്ങള്‍ കക്കും, കൈക്കൂലി വാങ്ങും. അത്യാവശ്യം പരിപ്പു വടയ്ക്കും കട്ടന്‍ ചായക്കും മുറി ബീഡിക്കും ഉള്ള വക വിവിധഘടകങ്ങളില്‍ വിതരണം ചെയ്ത് ബാക്കിമൊത്തം ‘കേന്ദ്രീകൃത ജനാധിപത്യ’ പാര്‍ട്ടി തലത്തിലേക്ക് ഒരുമിച്ചു കൂട്ടും. പിണറായി വിജയന്‍ അതിലെ ഫോര്‍മുല തിരുത്തി. തനിക്കു വേണ്ടത് താനെടുക്കും. തിരുവാതിരകളിയും കൊലപാതകക്കളിയുമൊക്കെ നടത്താന്‍ പാര്‍ട്ടിക്ക് ചിലവുകാശ് കൊടുക്കും. മാത്രമല്ല പുതിയ ഫോര്‍മുല ബ്രാഞ്ചു മുതല്‍ സംസ്ഥാന ഘടകങ്ങളിലെ സഖാക്കള്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ അവസരങ്ങള്‍ നല്‍കി. ഇതിന്റെയൊക്കെ ഫലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മറ്റിയുടെയും കേരളമൊഴിച്ചുള്ള സംസ്ഥാന ഘടകങ്ങളുടെയും അന്നം മുടങ്ങിയപ്പോള്‍ എസ്. രാമചന്ദ്രന്‍ പിള്ള കണ്ടൊരു പകരം പാതയാണ് ചൈനയെ വാഴ്ത്തി പത്തു പുത്തന്‍ കിട്ടുമോയെന്നു നോക്കുന്നതില്‍ തെളിഞ്ഞു കാണുന്നത്.
സാമ്രാജ്യത്വത്തിന്റെ പേ പിടിച്ച മുതലാളിത്ത രാജ്യമായ ചൈനയുടെ ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ഭരണകൂടം ആ രാജ്യത്തെ ജനങ്ങളുടെ കൈകളിലും കാലുകളിലും പൂട്ടിയിരിക്കുന്ന അടിമത്തത്തിന്റെ ചങ്ങലകളും കഴുത്തില്‍ വട്ടം കെട്ടിയ ബല്‍റ്റുകളും മാര്‍ക്‌സിസത്തിന്റെ ജനിതക വകഭേദമായ മാവോയിസത്തിന്റെ ലേബലുകളുള്ളവയായതുകൊണ്ട് അവിടെ കാണുന്നതാണ് കമ്മ്യൂണിസമെന്നാണ് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു പുകഴ്ത്തുന്നത്. നല്ലത്! പക്ഷേ ഭാരതപക്ഷത്തുള്ളവര്‍, ഉണ്ട ചോറിന് നന്ദി കാണിക്കുന്ന മാര്‍ക്‌സിസ്റ്റ് ചാരസമൂഹത്തിന് ശത്രു രാജ്യമായ ചൈനയോടുള്ള നാണംകെട്ട വിധേയത്വമായിട്ടാണ് അതിനെ കാണുന്നത്.

ഭാരതത്തിന്റെ പ്രഖ്യാപിത ശത്രുരാജ്യമായ ചൈനയെ ലോകരാജ്യങ്ങള്‍ വളഞ്ഞിട്ടാക്രമിക്കുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ഉറക്കം കെടുത്തുന്നു പോലും! 1949ല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം ഉടലെടുത്തയുടന്‍ നടത്തിയ കൊറിയന്‍ യുദ്ധവും തൊട്ടുപിന്നാലെ ടിബറ്റിനുമേല്‍ നടത്തിയ കയ്യേറ്റവും ശ്രീ അരബിന്ദോയെയും വീര സാവര്‍ക്കറെയും ഡോ.അംബേദ്കറെയും ഗുരുജി ഗോള്‍വല്‍ക്കറെയും സര്‍ദാര്‍ പട്ടേലിനെയുമെല്ലാം ഭാരതത്തിനെതിരെ ചൈനയുടെ പടയോട്ട സാദ്ധ്യതയിലേക്ക് കണ്ണുതുറപ്പിച്ചു. അവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പ്രധാനമന്ത്രി നെഹ്രു അവഗണിച്ചതാണ് 1962ലെ ചൈനയുടെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ ഭാരതത്തിന് കഴിയാതെപോയതിന് കാരണം. ആ ആക്രമണത്തിന് തൊട്ടുമുമ്പ് 1959ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുടെ പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവെ ചൈനീസ് അംബാസിഡറെ സന്ദര്‍ശിച്ചതും യുദ്ധം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ ഇഎംഎസ്സും ജ്യോതിബസുവും അടക്കമുള്ള നേതാക്കളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശത്രുക്കളോട് ചേര്‍ന്നതും വിസ്മരിക്കാനാവാത്ത ചരിത്രമാണ്.

ഒരിക്കല്‍ ചതിവിലൊരു ആക്രമണവിജയം തരപ്പെടുത്തിയ മാവോയിസ്റ്റു ഭരണകൂടം, ചൈന വീണ്ടുമെന്നെങ്കിലും ആക്രമിച്ചാല്‍ പ്രതിരോധിക്കാനുള്ള ശ്രമം ഭാരതം തുടങ്ങിക്കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു. നെഹ്രുവിന്റെ ഭാരതം നിഷ്‌ക്രിയത്വത്തിന്റെ ചേരിചേരാനയം സ്വീകരിച്ചപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഭാരതം ശാക്തികചേരികളില്‍ നിന്നകന്നു നില്‍ക്കുന്നത് തുടര്‍ന്നെങ്കിലും നിഷ്‌ക്രിയത്വം ഉപേക്ഷിച്ചു. പ്രതിരോധത്തിന് ഊന്നല്‍ നല്‍കി. സൈന്യത്തെ അനാവശ്യമെന്ന് കണക്കാക്കിയിരുന്ന സമീപനം തിരുത്തി ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രവാക്യം രാജ്യത്തിന്റെ മുന്‍ഗണനകളെന്താണെന്നതിന്റെ സൂചനകള്‍ നല്‍കി. അമേരിക്കയുടെ തടസ്സങ്ങള്‍ക്ക് ചെവികൊടുക്കാതെ ആണവോര്‍ജ്ജ സാദ്ധ്യതകളന്വേഷിച്ചു തുടങ്ങിയ ഭാരതം സോവിയറ്റ് റഷ്യന്‍ മാതൃകയിലുള്ള ഭരണവികസന സംവിധാന ങ്ങളുടെ പരിമിതികളില്‍ നിന്നുപുറത്തുവന്ന് സ്വന്തം വഴികള്‍ തിരഞ്ഞെടുക്കാനുള്ള ധീരതയും പ്രകടമാക്കി. അതിനിടയില്‍ 1965ല്‍ അമേരിക്കയില്‍ നിന്നും കിട്ടിയ ആയുധങ്ങള്‍ നല്‍കിയ ആവേശത്തില്‍ പാകിസ്ഥാന്‍ നടത്തിയ കടന്നാക്രമണത്തെ ഭാരതം തിരിച്ചടിച്ചു പരാജയപ്പെടുത്തിയത് ചൈനയുടെ കണ്ണു തുറപ്പിച്ചു.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവും പിന്നീടുണ്ടായ ഭാരതത്തിലെ ഭരണമാറ്റവും സോവിയറ്റ് കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വ ഭരണകൂടത്തിന് ഇവിടെ സ്വാധീനമേറുന്ന അവസ്ഥയുണ്ടാക്കി. അതോടെ, ഭാരതത്തെ കടന്നാക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ചൈനയ്ക്കത്ര എളുപ്പമാകില്ലെന്ന ബോധ്യം മാവോയിലുളവാക്കി. റിച്ചാര്‍ഡ് നിക്‌സനും ഹെന്റി കിസിഞ്ചറും നയിച്ചിരുന്ന അമേരിക്കന്‍ ‘മുതലാളിത്ത’ ഭരണകൂടത്തിന്റെ കാല്‍ക്കീഴില്‍ മാവോയുടെ ചൈന അണിനിരന്നതും അമേരിക്കയുടെ സഖ്യകക്ഷിയായ പാകിസ്ഥാനെ സ്വന്തം കൂട്ടുകക്ഷിയായി കുബുദ്ധിയോടെ അരിയിട്ടു വാഴിച്ചതും ആ സാഹചര്യത്തിലാണ്. അങ്ങനെ വളര്‍ന്ന അമേരിക്കാ-ചൈനാ-പാക് അച്ചുതണ്ടിന് സോവിയറ്റ് യൂണിയനും ഭാരതവുമായിരുന്നു ശത്രുപക്ഷത്ത്. പുതിയ കൂട്ടുകെട്ട് തുടങ്ങിയ കാലത്ത് തന്നെ 1971ല്‍ ഭാരതം പാകിസ്ഥാനെ ബംഗ്ലാദേശ് യുദ്ധത്തില്‍ തോല്‍പ്പിച്ചു. ചൈനയുടെ അന്നത്തെ പ്രതിരോധ മന്ത്രി ലിന്‍ ബിയാധോ ഉയര്‍ത്തിയ ആന്തരിക അട്ടിമറി ഭീഷണിയെ ഭയന്ന മാവോ ചൈനയ്ക്ക് പുറത്തൊരു കാര്യത്തിലിടപെടാവുന്ന അവസ്ഥയിലായിരുന്നില്ലെന്നതുകൊണ്ട് പാകിസ്ഥാനെ രണ്ടാകുന്നതില്‍ നിന്ന് രക്ഷിക്കാനവര്‍ക്കു കഴിഞ്ഞില്ല. പക്ഷേ അമേരിക്കാ-ചൈനാ-പാക് കൂട്ടുകെട്ടിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൂട്ടു പരിശ്രമങ്ങളുടെ ഫലമായി സോവിയറ്റ് യൂണിയനെ അഫ്ഗാന്‍ വിഷയത്തില്‍ തകര്‍ക്കുവാനും അതോടെ പരാജയം നുകര്‍ന്ന അവിടത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന ഭരണാധികാരിയെ ഉപയോഗിച്ചു കൊണ്ടു സോവിയറ്റ് യൂണിയനെ തന്നെ വിഭജിച്ചില്ലാതാക്കാനും കഴിഞ്ഞു.

അങ്ങനെ സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതില്‍ വിജയം കണ്ട ചൈനാ അമേരിക്കന്‍ കൂട്ടുകെട്ടിന്റെയും അവരുടെ ആശ്രിത രാജ്യമായിരുന്ന പാകിസ്ഥാന്റെയും അടുത്ത ലക്ഷ്യം ഭാരതത്തെ തകര്‍ക്കുവാന്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനവും കശ്മീര്‍ വിഘടനവാദവും അടക്കം ഉപയോഗിച്ചുകൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തലായിരുന്നു. അതിനിടെ രാജീവ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്, വി.പി. സിംഗ് പ്രധാനമന്ത്രിയായതോടെ, ഭാരതത്തില്‍ ഏകകക്ഷിഭരണവും ഭരണസ്ഥിരതയും തകര്‍ന്നു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള സോണിയാ കോണ്‍ഗ്രസ്സിനും ഇസ്ലാമിക തീവ്രവാദികളുടെയും പാകിസ്ഥാന്റെയും പിന്തുണയുള്ള ഭാരതത്തിനുള്ളിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും ചൈനാ പക്ഷക്കാരായ കമ്മ്യൂണിസ്റ്റു പരിവാറിനും ഭാരതം പിടിച്ചെടുക്കാനുള്ള പണിതുടങ്ങാമെന്ന അപകടകരമായ അവസ്ഥയുണ്ടായി. പക്ഷേ തൊണ്ണൂറുകളുടെ അവസാനം അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ ദേശീയ ശക്തികള്‍ അധികാരത്തില്‍ വന്നതോടെ രാഷ്ട്രം അജയ്യതയുടെ തലത്തിലേക്ക് വളര്‍ന്നു. ആണവ പരീക്ഷണവും കാര്‍ഗില്‍ യുദ്ധവിജയവും ഭാരതത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തിയുടെ ദിശാസൂചകങ്ങളായി.

തങ്ങളുടെ അജണ്ടകള്‍ പൊളിയുമെന്ന് ഉറപ്പായതോടെ, അമേരിക്കയും ചൈനയും പാകിസ്ഥാനും അവരെ ഭാരതത്തിനുള്ളില്‍ സഹായിക്കുന്ന സോണിയയും ഒവൈസിയും കുഞ്ഞാലിക്കുട്ടിയും പ്രകാശ് കാരാട്ടും എല്ലാം ഒന്നിച്ച് ചേര്‍ന്നുണ്ടാക്കിയ അവസരവാദികളുടെ കൂട്ടുകെട്ട് വാജ്‌പേയി ഭരണം ഒഴിവാക്കി യുപിഎ ഭരണ ത്തിനു തുടക്കം കുറിച്ചു. ഡോ. മന്‍മോഹന്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി സോണിയ നടത്തിയ ഭരണം ഭാരതത്തിന്റെ താത്പര്യങ്ങള്‍ ബലികഴിച്ച് അമേരിക്കയുടെയും പാകിസ്ഥാന്റെയും ചൈനയുടെയും താത്പര്യങ്ങള്‍ക്ക് പൊതുവെ മുന്‍ഗണന നല്‍കിയെങ്കിലും പ്രധാനമന്ത്രി അമേരിക്കയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന പരാതിയില്‍ ചൈനാപക്ഷ മാര്‍ക്‌സിസ്റ്റുകാര്‍ യുപിഎയുടെ കാലുവാരിയതും ഭാരതം കണ്ടു. രാജ്യ താത്പര്യങ്ങള്‍ ബലികഴിക്കുന്നതിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാറിലേര്‍പ്പെടുകയും രാജീവ് ഗാന്ധി ഫൗണ്ടേഷനിലൂടെ പ്രതിഫലം പറ്റുകയും ചെയ്ത സോണിയാ കോണ്‍ഗ്രസ്സിനെയും ചൈനാച്ചാരന്മാരെയും പാക്-ജിഹാദി പക്ഷ മതമൗലികവാദികളെയുമെല്ലാം മൂലയ്ക്കിരുത്തി ഭാരതീയ ജനാധിപത്യം ദേശീയതയുടെ രാഷ്ട്രീയ പക്ഷത്തെ നരേന്ദ്രമോദിയിലൂടെ 2014ല്‍ അധികാരത്തിലെത്തിച്ചതോടെ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. അമേരിക്കയും ചൈനയും പാകിസ്ഥാനും ചേര്‍ന്നുണ്ടാക്കിയിരുന്ന ഭാരത വിരുദ്ധ കൂട്ടുകെട്ടില്‍ നിന്ന് അമേരിക്കയെ പുറത്തു കൊണ്ടുവരുന്നതില്‍ മോദിഭരണകൂടം വിജയം കണ്ടു. ചൈനയുടെയും പാകിസ്ഥാന്റെയും കടന്നാക്രമണ സാഹസങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനുള്ള പോരാട്ട വീര്യം പുതിയ ഭാരതത്തിന്റെ മുഖമുദ്രയായി.

പാകിസ്ഥാനും വടക്കന്‍ കൊറിയയും ഒഴിച്ച് ലോകം വെറുക്കുന്ന ചൈനീസ് അധിനിവേശ ശക്തി ഭാരതത്തിന്റെ ശത്രുവാണെന്നുള്ളതുകൊണ്ട് അവരെ പ്രതിരോധിക്കുന്ന ജോലിയാണ് ഈ രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദിയിലൂടെ ദേശീയതയുടെ രാഷ്ട്രീയ പക്ഷത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. ആ ദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ലോക രാജ്യങ്ങളുടെ ഫലപ്രദമായ കൂട്ടായ്കളുടെ ചാലകശക്തിയായി മോദിഭരണകൂടം നയിക്കുന്ന ഭാരതം മാറിക്കഴിഞ്ഞതാണ് എസ്. രാമചന്ദ്രന്‍ പിള്ളയും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വിറളി പിടിപ്പിക്കുന്നതെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുന്നേറുന്നവഴി ശരിയാണെന്നുളളതിന്റെ സാക്ഷ്യപത്രമാണ്. അങ്ങനെ ചൈനയെ വളയാന്‍ അമേരിക്കയോ ആസ്‌ട്രേലിയയോ ജപ്പാനോ മറ്റേതെങ്കിലും രാജ്യങ്ങളോ അന്താരാഷ്ട്ര കൂട്ടായ്മകളോ ഭാരതത്തോടൊപ്പം നിന്നാല്‍ അവരോടൊപ്പം ചേര്‍ന്നും അല്ലെങ്കില്‍ സ്വന്തം വഴിയിലൂടെയും ഭാരതം ചൈനയുടെ സാമ്രാജ്യത്വ അധിനിവേശത്തെ ചെറുക്കും. അതിലൊരു സംശയവും വേണ്ട. തള്ളയെ എറിഞ്ഞാല്‍ പിള്ളയ്ക്കും മുറിവുണ്ടാകും എന്ന ന്യായത്തില്‍ കമ്മ്യൂണിസ്റ്റ് ചൈനയെ എതിര്‍ത്താല്‍ ഭാരതത്തിലെ മാര്‍ക്‌സിസ്റ്റുകളും മാവോയിസ്റ്റുകളും വീഴുമെന്നതാണ് ഭയമെങ്കില്‍ തള്ളയുടെ ഒക്കത്ത് നിന്ന് ഇറങ്ങി ഓടുകയാകും പിള്ളകളുടെ തടി രക്ഷിക്കാന്‍ നല്ലത്.

ചൈനയുടെ കുതന്ത്രങ്ങള്‍
ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവരുടെ ശൈലിയില്‍ ലോകത്തിലെ അവികസിത രാജ്യങ്ങളുടെ മേല്‍, മുതലാളിത്തം പ്രദാനം ചെയ്യുന്ന എല്ലാ ചൂഷണ ഉപകരണങ്ങളെയും സാദ്ധ്യതകളെയും മന:സ്സാക്ഷിയില്ലാതെ ഉപയോഗിച്ചു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചൈന അതിന്റെ സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്. അങ്ങനെ നേടുന്ന മൂലധനത്തിന്റെ ഒരു ചെറിയ അംശം ചൈനയിലെ പാവപ്പെട്ടവന് ‘കഞ്ഞിവീഴ്ത്തലിന്’ മാറ്റിവെച്ചിട്ടുണ്ടാകാമെന്നല്ലാതെ ആ രാജ്യത്തിനു പുറത്തുള്ള പാവപ്പെട്ട ഒരു സമൂഹത്തിനും ഒരു സഹായവും ചൈന നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ, ലോകത്ത് പട്ടിണി ഇല്ലാതാക്കുന്നതില്‍ ചൈന എഴുപതു ശതമാനം പങ്കു വഹിച്ചുവെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ അവരുടെ വാക്കുകളുടെ വില പഴയ ചാക്കിന്റേതിനും താഴേയ്ക്ക് പതിക്കുന്നു. ലോകത്തിലെ ഏറ്റവും പട്ടിണിക്കാരുള്ള രാജ്യമായ ചൈനയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ചെയ്തതായി കള്ളക്കണക്കു കൊടുത്തപ്പോള്‍ അത് മൊത്തം കണക്കില്‍ വന്നുവെന്നല്ലാതെ അക്കാര്യത്തില്‍, ചൈന ആ രാജ്യത്തിന് പുറത്ത് എന്തെങ്കിലും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയതായി പറയാനില്ല.

1949ലാരംഭിച്ച, ചെയര്‍മാന്‍ മാവോയുടെ ഭരണത്തില്‍, കമ്യൂണിസം നിലനിന്നിരുന്നകാലത്ത്, ചൈന മുഴുപ്പട്ടിണിയിലേക്ക് തകര്‍ന്നു വീണതാണ്. ജനകോടികള്‍ക്ക് മരണം വിതച്ചിട്ടും ബാക്കിയായവരില്‍ 88 ശതമാനം 1981 ല്‍ മുഴുപ്പട്ടിണിക്കാരായി മാറിയിരുന്നു. 1979ല്‍ ഡെങ്ങ് സിയാവോ പിങ്ങ് കമ്യൂണിസത്തെയും സോഷ്യലിസത്തെയുമൊക്കെ പെട്ടിയില്‍ വെച്ചു പൂട്ടി മുതലാളിത്തത്തിന്റെ പുതിയ പരീക്ഷണത്തിന് (അതിനെ ചൈനീസ് സ്വഭാവങ്ങളുള്ള ചൈനീസ് സോഷ്യലിസമെന്നൊക്കെ വിശേഷിപ്പിച്ചെങ്കിലും) തയാറായതുകൊണ്ടുണ്ടായ സാമ്പത്തിക വളര്‍ച്ചയിലാണ് പട്ടിണി പരിമിതമായ തോതില്‍ മാറിയെന്നു പറയുന്നത്. മാവോയുടെ കമ്മ്യൂണിസ്റ്റ് ചൈന സൃഷ്ടിച്ച പട്ടിണിക്കാരുടെ എണ്ണം ലോകത്തിലെ പട്ടിണിക്കാരുടെ എഴുപതോ അതിലധികമോ ശതമാനമായി വളര്‍ന്നതുകോണ്ട് കമ്യൂണിസം ഉപേക്ഷിച്ച് മുതലാളിത്തം സ്വീകരിച്ച ചൈന പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലും കുറച്ച് തുട്ടുകള്‍ വീഴുന്നതിന് ഇടവരുത്തിയതുകൊണ്ടാണ് ലോക പട്ടിണി കുറയ്ക്കല്‍ ശ്രമങ്ങളില്‍ ചൈനയുടെ പങ്ക് നിര്‍ണ്ണായകമായി മാറിയെന്ന അവകാശവാദത്തിന്് അവസരമൊരുങ്ങിയത്.

അത്തരം വീമ്പിളക്കലുകള്‍ക്ക് മുതിരുന്ന ചൈനയുടെ ഇന്ത്യന്‍ ചാരന്മാര്‍ ഇരുമ്പ് മറയ്ക്കുള്ളില്‍ നിന്ന് ചൈന പുറത്തേക്ക് തരുന്ന കണക്കുകളുടെ അവിശ്വസനീയത കൂടി കണക്കിലെടുക്കണം. അവികസിത രാജ്യങ്ങളിലെ പട്ടിണിക്കാരുടെ അളവുകോലായി വേള്‍ഡ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത് പ്രതിദിനം 1.93 യുഎസ്സ് ഡോളറാണ്. ഇടത്തരം വികസിത രാജ്യങ്ങള്‍ക്ക് 5.50 യുഎസ്സ് ഡോളറും. അമേരിക്കയിലാണെങ്കില്‍ പ്രതിദിനം 13 ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായി കാണുന്നത്. ചൈന അമേരിക്കയ്ക്ക് വെല്ലുവിളിയായി വളര്‍ന്നെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറയുന്നത് ശരിയാണെങ്കില്‍ 13 ഡോളറില്‍ കുറവുള്ള സ്വന്തം നാട്ടുകാരെയെല്ലാം പട്ടിണിക്കാരായി കണക്കാക്കിയല്ലേ ചൈന കണക്ക് തയ്യറാക്കേണ്ടത്? അതുമല്ലെങ്കില്‍ ഇടത്തരം വികസിത രാജ്യങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമായ 5.5 ഡോളര്‍ പ്രതിദിന വരുമാനമില്ലാത്തവരെയെങ്കിലും പട്ടിണിക്കാരുടെ ലിസ്റ്റില്‍ പെടുത്തിയിട്ടല്ലേ ചൈനയിലെ കഞ്ഞിക്ക് നിവര്‍ത്തിയില്ലാത്തവരുടെ കണക്കേടുക്കേണ്ടത്. അതിനുപകരം വികസനക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ദാരിദ്ര്യരേഖ തന്നെ തങ്ങള്‍ക്കും അളവടയാളമായി കണക്കാക്കി പട്ടിണിക്കാരുടെ എണ്ണം കുറച്ചിട്ട് ചൈനയില്‍ പട്ടിണി ഇല്ലാതായെന്ന് ഷീ ജിങ്ങ് പിങ്ങ് പ്രഖ്യാപിച്ചതോടെ അവിടെ ദാരിദ്ര്യം ഇല്ലാതായെന്നാണോ രാമചന്ദ്രന്‍ പിള്ളയുടെ പക്ഷം? അങ്ങനെയെങ്കില്‍ കേരളത്തില്‍ പട്ടിണി ഇല്ലെന്ന് പിണറായി വിജയനോ ഭാരതത്തില്‍ പട്ടിണി ഇല്ലെന്ന് നരേന്ദ്രമോദിയോ പ്രഖ്യാപിച്ചാല്‍ പ്രശ്‌ന പരിഹാരമായിയെന്ന് തീര്‍പ്പാക്കാമോ? വേള്‍ഡ് ബാങ്ക്‌നിശ്ചയിച്ചിട്ടുള്ള ദാരിദ്ര്യരേഖയായ പ്രതിദിനം 5.50 യുഎസ്സ് ഡോളറില്‍ താഴെ വരുമാനമുള്ളവരുടെ സംഖ്യ ചൈനീസ് ജനസംഖ്യയുടെ 13 ശതമാനമാണ്. ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാങ്ങ് 2020 മെയ് മാസം പ്രഖ്യാപിച്ചത് നാല്‍പ്പത് ശതമാനം ചൈനക്കാരും മാസത്തില്‍ നൂറ്റമ്പത് യുഎസ്സ് ഡോളര്‍ (അല്ലെങ്കില്‍ പ്രതിദിനം ശരാശരി അഞ്ച്‌ഡോളര്‍ മാത്രം) വരുമാനം സമ്പാദിക്കുന്നവരാണെന്നാണ്. ചൈനീസ് നഗരങ്ങളില്‍ താമസിക്കാന്‍ ഒരു മുറിയുടെ വാടകയ്ക്കു പോലും ആ തുക പര്യാപ്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭരണകൂടം ആ രാജ്യത്ത് നടത്തിയെന്ന് അവകാശപ്പെടുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പോലും കമ്മ്യൂണിസ്റ്റുകാര്‍ പ്രതീക്ഷിക്കുന്നത് പോലെ തൊഴിലാളികളുടെ മാനുഷിക മൂലധനത്തിന്റെ പ്രയോഗ ക്ഷമതയും സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തി ജോലിക്ക് അര്‍ഹിക്കുന്ന കൂലി നല്‍കുന്നതിലൂടെയൊന്നുമല്ല. തൊഴിലാളികളുടെ സംഘടിത സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ വേണ്ടി ചിലപ്പോഴൊക്കെ അപ്പക്കഷണങ്ങള്‍ എറിഞ്ഞു നല്‍കുന്ന മുതലാളിത്ത ചൂഷണ സമ്പ്രദായത്തിന്റെ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ തന്നെയാണ് ചൈനയും സ്വീകരിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രഹരശേഷി പരമാവധി ഉപയോഗിച്ച് വര്‍ഗ്ഗസമര സാദ്ധ്യതകള്‍ തേടിയുള്ള തൊഴിലാളി സമൂഹത്തിന്റെ പോരാട്ടവീര്യത്തെയും അടിച്ചൊതുക്കിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ലോകത്തു പട്ടിണി കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടവരുത്തും വിധം യുദ്ധഭീഷണി നിലനിര്‍ത്തുന്നതാണ് ചൈനീസ് ചുവപ്പ് സാമ്രാജ്യത്തിന്റെ കുതന്ത്രം. അതിര്‍ത്തി പങ്കിടുന്ന ഇരുപത്തിരണ്ടില്‍ ഇരുപത്തിയൊന്ന് രാജ്യങ്ങളോടും നിരന്തരം യുദ്ധ ഭീഷണികള്‍ മുഴക്കി അവരുടെയെല്ലാം പ്രതിരോധച്ചിലവ് വര്‍ദ്ധിപ്പിച്ച് അവരുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതാണ് ചൈനയുടെ ചുവപ്പ് സാമ്രാജ്യത്വത്തിന്റെ ആക്രമാത്മകമായ രണതന്ത്രം. മറ്റൊന്ന് ലോകമാകെ ചൈനയുടെ സാമ്രാജ്യമാക്കുവാനുള്ള കടക്കെണിയുടെ കുതന്ത്രമാണെന്ന് വ്യക്തമായിക്കഴിഞ്ഞ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ പദ്ധതിയാണ്. അതും എന്തോ മഹാകാര്യമായിട്ടാണ് എസ്.രാമചന്ദ്രന്‍ പിള്ളയെ പോലുള്ള ഇന്ത്യയിലെ ‘സഖാക്കള്‍’ വാഴ്ത്തി പ്രചരിപ്പിക്കുന്നത്. കരയിലും കടലിലും കൂടി ചൈനയെ ഏഷ്യയും ആഫ്രിക്കയും യൂറോപ്പുമായി ബന്ധിപ്പിക്കാനുള്ള ഗതാഗതമാര്‍ഗം തുറന്ന് ആഗോളവത്കരണ വികസനപ്രക്രിയയില്‍ ആ മേഖലകളിലെ രാജ്യങ്ങളുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അവയുടെ അടിസ്ഥാന സൗകര്യ മേഖലകളിലെ പോരായ്മകള്‍ക്ക് അറുതി വരുത്തുമെന്നുമൊക്കെ പറഞ്ഞ് 2013ല്‍ വിരിച്ച വലയില്‍ പെട്ടു പോയ രാജ്യങ്ങള്‍ ചൈനയ്ക്ക് കൊടുത്ത് തീര്‍ക്കുവാനുള്ള കടത്തിന്റെയും പലിശയുടെയും തോത് പാകിസ്ഥാനെയായാലും ശ്രീലങ്കയെയായാലുമൊക്കെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കയാണ്. മലേഷ്യയുടെയും ബംഗ്ലാദേശിന്റെയുമൊക്കെ അനുഭവങ്ങളും സമാനമാണ്.

വുഹാനിലെ പരീക്ഷണശാലയില്‍ ചൈന വികസിപ്പിച്ചതായി ആഗോള ശാസ്ത്ര സമൂഹത്തിന് ബോധ്യമായിക്കഴിഞ്ഞ കൊറോണാ വൈറസ്സിനെ പ്രതിരോധിക്കാന്‍ ചൈന ഏതൊക്കെയോ രാജ്യങ്ങള്‍ക്ക് ‘സൗജന്യമായി’ വാക്‌സിന്‍ നല്‍കിയെന്ന പെരുങ്കള്ളമാണ് ചൈനയുടെ കുഴലൂത്തുകാരുടെ മറ്റൊരു നുണപ്രചാരണം. പാവപ്പെട്ടവന്റെ കുടിലുകള്‍ക്ക് ഇരുട്ടിന്റെ മറവില്‍ തീ കൊടുത്തിട്ട് അതുകെടുത്താന്‍ വെള്ളം വിറ്റ് പണം സമ്പാദിക്കുന്ന മുതലാളിത്ത സ്വഭാവമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേത്. ചൈനയുടെ വാക്‌സിന്‍ കയറ്റുമതിയുടെ തൊണ്ണൂറിലധികം ശതമാനവും അമിതവില വാങ്ങിയുള്ള കച്ചവടമായിരുന്നു. മത്സരാധിഷ്ഠിത വില നിര്‍ണ്ണയത്തിലൂടെ ചില രാജ്യങ്ങളില്‍ വിപണി പിടിക്കാന്‍ തന്ത്രവും പയറ്റിയിട്ടുണ്ടാകാം. ബ്രസീലുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വാക്‌സിനുകളുടെ ഗുണനിലവാരമില്ലായ്മയെ പുറത്തു കൊണ്ടുവന്നതും കൂടി കണക്കിലെടുക്കുമ്പോഴാണ് ചൈനയുടെ ‘മികവ്’ ആഗോള വിപണിയില്‍ അപകടം വിതയ്ക്കുന്ന കള്ളക്കച്ചവടത്തിലാണെന്നത് വ്യക്തമാകുന്നത്. അവിടെയാണ് കൊറോണാ മഹാമാരിക്ക് മുന്‍പുതന്നെ പ്രതിരോധ മരുന്നുകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ലോക വിപണിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കഴിഞ്ഞാല്‍ നേതൃത്വം നേടിക്കഴിഞ്ഞിരുന്ന ഭാരതം കൊറോണ ഭീഷണിയെ നേരിടുവാന്‍ ലോക ജനതയോടൊപ്പം നിന്നത്. ലോക വിപണിയില്‍ ചൈനയെ സഹായിക്കാന്‍ വേണ്ടി ഭാരതത്തിന്റെ വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ ഇവിടെ ജനവികാരം ഇളക്കിവിടാന്‍ പോലും ആവേശപൂര്‍വ്വം ഓടിനടന്ന രാഹുലിനെയും യെച്ചൂരിയെയുമൊക്കെ പ്രതിരോധിക്കണമെന്ന പരിമിതിയെ അതിജീവിച്ചുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തിന്റെ സഹായങ്ങള്‍ അര്‍ഹിക്കുന്ന ലോകരാജ്യങ്ങള്‍ക്കെത്തിച്ചതെന്നും കയറ്റുമതിക്ക് ഗുണനിലവാരമുള്ള വാക്‌സിന്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കിയതെന്നും ഓര്‍ത്ത് ഓരോ ഭാരതീയനും അഭിമാനിക്കാം.

അങ്ങനെ ചൈനയോട് വിധേയത്വവും ഭാരതത്തോട് വിരക്തിയും പുലര്‍ത്തുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറഞ്ഞുപരത്തുന്ന ന്യായങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്നതില്‍ പൊതുസമൂഹത്തിന് സംശയമേയില്ല. അവരോട് സാധാരണ ഭാരതീയന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വ്യക്തമാണ്. 1) ഭാരതത്തെ എതിര്‍ക്കാന്‍ അമേരിക്കയോടും പാകിസ്ഥാനോടും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കിയ ചൈനയുടെ രണതന്ത്രത്തെ തകര്‍ത്ത് ആ കൂട്ടായ്മയില്‍ നിന്ന് അമേരിക്കയെ അടര്‍ത്തി മാറ്റിയതില്‍ നരേന്ദ്ര മോദി എന്തു തെറ്റാണ് ചെയ്തത്? 2) ഭാരതത്തിന് നേരെ സൈനികാക്രമണം നടത്തിയിട്ടില്ലാത്ത മുതലാളിത്തരാജ്യമെങ്കിലും ജനാധിപത്യ ഭരണകൂടമുള്ള അമേരിക്കയോട് ഭാരതം എന്തിന് ശത്രുത വളര്‍ത്തണം? 3) സോവിയറ്റ് യൂണിയനെന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ തകര്‍ക്കാന്‍ അമേരിക്കയുമായി ചൈനയ്ക്ക് സഖ്യമുണ്ടാക്കാമായിരുന്നെങ്കില്‍ അമേരിക്കയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കി ശത്രു രാജ്യമായ ചൈനയെ വളഞ്ഞു വരിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്നതിലെന്താണ് തെറ്റ്? 4) ചൈനയ്‌ക്കെതിരെ പോരാടി ജിഹാദി ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച്, ചൈനയ്ക്കുള്ളിലെ ഞെരിഞ്ഞമരുന്ന ഇസ്ലാമിക സമൂഹത്തെയെങ്കിലും ഓര്‍ത്ത് സ്വയം തിരുത്തി ഭാരതത്തോടൊപ്പം നില്‍ക്കാന്‍ പാകിസ്ഥാന്‍ തയാറായാല്‍ പോലും സ്വാഗതം ചെയ്യേണ്ടതല്ലേ? പിന്നെയാണോ അമേരിക്ക? 5) മുതലാളിത്തം സ്വീകരിച്ച് ലോക വിപണിയിലെ ഏറ്റവും വലിയ ‘ബൂര്‍ഷ്വാ’ രാഷ്ട്രമാകാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതയെ ഉപയോഗിച്ച് വര്‍ഗസമരസാദ്ധ്യതകളെയും തൊഴിലാളികളുടെ അവകാശ സമര പോരാട്ടങ്ങളെയും അടിച്ചമര്‍ത്തുന്ന ചൈനയിലെവിടെയാണ് കമ്മ്യൂണിസം? 6) ഇരുമ്പ് മറയ്ക്കുള്ളില്‍ സത്യം കുഴിച്ചു മൂടുന്ന ചൈനയുടെ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം അരിച്ചുപെറുക്കി പുറത്തുവിടുന്ന വസ്തുതകള്‍ കേട്ട് അവിടെ പട്ടിണിമാറിയെന്ന് വിശ്വസിച്ചുതുടങ്ങുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ വിഡ്ഢിത്തം പൊതുജനം എന്തിന് അംഗീകരിക്കണം? 7) കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിനെതിരെ സൈനിക ആക്രമണം അഴിച്ചുവിട്ട് പരാജയമേറ്റുവാങ്ങുകയും അമേരിക്കയോട് കൂട്ടുകൂടി സോവിയറ്റ് യൂണിയനെതിരെ പോരിനിറങ്ങുകയും ചെയ്ത ചൈനയോട്, വിധേയത്വം വെച്ചുപുലര്‍ത്തുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ സര്‍വ്വരാജ്യത്തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്വമെന്ന പ്രത്യയശാസ്ത്ര അടിത്തറ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞുവെന്ന് വ്യക്തം.

 

Share11TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies