“The limits of the Universe – there the frontiers of My Country lie” എന്ന് പ്രഖ്യാപിച്ചത് വിപ്ലവകാരിയായ വിനായക ദാമോദര സാവര്‍ക്കറാണ്. ഭാരതത്തിന്റെയും ഹിന്ദുത്വത്തിന്റെയും അതിരുകള്‍ പ്രപഞ്ചത്തോളം വിശാലമാണെന്നും അതിന്റെ ദര്‍ശനസീമകള്‍ക്ക് വിശ്വമാനവികതയോളം വ്യാപ്തിയുണ്ടെന്നും ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വം ഒരിക്കലും വാളുകൊണ്ടും ബലപ്രയോഗം കൊണ്ടും ലോകത്തെ കീഴടക്കാന്‍ ശ്രമിച്ചിട്ടില്ല. ‘ഖഡ്ഗത്തിന്റെ സീല്‍ക്കാരം ഈ രാഷ്ട്രത്തിന്റെ ഹൃദയസംഗീതത്തെ ഒരിക്കലും പ്രതിധ്വനിപ്പിച്ചിട്ടില്ല’ എന്ന് സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനര്‍ത്ഥം, ഭാരതം അതിന്റെ ലോകൈക ദൗത്യബോധമെല്ലാം ഉപേക്ഷിച്ച് സ്വന്തം അതിരുകള്‍ക്കുള്ളില്‍ എന്നും ധ്യാനനിമഗ്‌നമായി കഴിഞ്ഞിരുന്നു എന്നല്ല. തനതായ മൂല്യബോധവും ജീവിതവീക്ഷണവും കൊണ്ട് ഭാരതവും ഹിന്ദുത്വവും എന്നും ലോകത്തെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. അന്യാദൃശമായ ആ സ്വാധീനതയുടെ പ്രവാഹവേഗത സത്യത്തിന്റെ സഞ്ചാരപഥം പോലെ സാവധാനത്തിലായിരുന്നു എന്നുമാത്രം. ഇന്ന് ലോകത്ത് പൊതുവെയും ഭാരതത്തില്‍ പ്രത്യേകിച്ചും ഹിന്ദുത്വത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ തന്നെ അതിന്റെ സര്‍വ്വാംഗീണതയും സര്‍വ്വസ്വീകാര്യതയും വര്‍ദ്ധിച്ചു വരുന്നു.
ആധുനിക കാലത്ത് പാശ്ചാത്യ ലോകത്തേക്ക് ഹൈന്ദവ ധര്‍മ്മത്തിന്റെ അമൃതധാര പ്രവഹിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പറയാം. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം പാശ്ചാത്യ ലോകത്തെ ഹൈന്ദവ ദര്‍ശനങ്ങളിലേക്ക് വലിയൊരളവോളം ആകര്‍ഷിക്കുകയുണ്ടായി. അതുകൊണ്ടാണ് വിവേകാനന്ദന്റെ ജൈത്രയാത്രയെ ‘കിഴക്കു നിന്നുള്ള ആദ്യത്തെ പ്രത്യാക്രമണം’ എന്ന് എ.എല്‍. ബാഷാം വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന സര്‍വ്വേപ്പള്ളി രാധാകൃഷ്ണനെക്കുറിച്ച് ആംഗലേയ തത്വചിന്തകനായ ജോഡ്(CEM Joad)) രചിച്ച പുസ്തകത്തിന്റെ പേ രാണ് ‘Counter attack from the East’ എന്നത്. ഇതിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ബാഷാമിന്റെ പരാമര്‍ശം. സ്വാമി വിവേകാനന്ദന്റെ സ്വാധീനത്താല്‍ ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക മേന്മയും ദാര്‍ശനിക ഗരിമയും തിരിച്ചറിഞ്ഞുകൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സെമറ്റിക് മതനിയമങ്ങളുടെ ചട്ടക്കൂടുകള്‍ ഉപേക്ഷിച്ചുകൊണ്ട് പലരും സനാതനധര്‍മ്മത്തിലേക്ക് കടന്നുവന്നു. അയര്‍ലന്റിലെ ക്രിസ്ത്യന്‍ ഉപദേശിയുടെ മകളായ മാര്‍ഗരറ്റ് നോബിള്‍ സ്വാമിജിയുടെ ശിഷ്യയായി ഇവിടേക്ക് വന്നതും, ഭാരതത്തിന് വേണ്ടി നിവേദിക്കപ്പെട്ടവള്‍ എന്ന അര്‍ത്ഥത്തില്‍ സ്വാമിജി അവര്‍ക്ക് നിവേദിത എന്ന് പേര് നല്‍കിയതും, സനാതനധര്‍മ്മ പ്രചാരണത്തിനായി അവര്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചതുമെല്ലാം ചരിത്രമാണ്. അതുപോലെ തന്നെയാണ് ഫ്രഞ്ചുകാരിയായ മീരാ റിച്ചാര്‍ഡ്‌സ് അരവിന്ദ മഹര്‍ഷിയുടെ സ്വാധീനവലയത്താല്‍ പ്രഭാവിതയായി ഭാരതത്തിലെത്തിയതും ‘അരവിന്ദാശ്രമത്തിലെ അമ്മ’യായി അറിയപ്പെട്ടതും. മാത്രമല്ല ആനി ബസന്റിനെപ്പോലെ സെമിറ്റിക് മതവിഭാഗങ്ങളില്‍ ജനിച്ച അനേകം പേര്‍ പിന്നീട് ഹിന്ദുത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ഫ്രോളി പണ്ഡിറ്റ് വാമദേവ ശാസ്ത്രിയായി മാറുകയും ഇപ്പോഴും സനാതനധര്‍മ്മത്തിന്റെ പ്രചാരണത്തില്‍ മുഴുകിക്കഴിയുകയും ചെയ്യുന്നു. കേരളത്തിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ.എം എന്ന പേരില്‍ ആത്മീയ ചിന്തകളുടെ പ്രചാരകനായിത്തീര്‍ന്നത്.
ഇപ്പോഴും സനാതനധര്‍മ്മത്തിന്റെ ഔന്നത്യം തിരിച്ചറിഞ്ഞുകൊണ്ട് പലരും ഹിന്ദുധര്‍മ്മത്തിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും സുപ്രധാനമാണ് ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയുടെ മകള്‍ സുക്മാവതി ഇസ്ലാംമതം ഉപേക്ഷിച്ച് സനാതനധര്‍മ്മം സ്വീകരിച്ച വാര്‍ത്ത. കഴിഞ്ഞ ഒക്ടോബര്‍ 26ന് ബാലിയിലുള്ള സുക്കാര്‍ണോ ഹെറിറ്റേജ് സെന്ററില്‍ വെച്ചു നടന്ന ‘സുധി വദനി’ എന്ന ചടങ്ങിലാണ് 69 കാരിയായ സുക്മാവതി ഹിന്ദുധര്‍മ്മം സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ഭരണനിര്‍വഹണം നടത്തുന്ന പ്രധാന കുടുംബത്തിലെ അംഗമാണ് സുക്മാവതി.
മതപരമായി ഇസ്ലാമിനെ സ്വീകരിച്ചപ്പോഴും തങ്ങളുടെ പൂര്‍വ്വിക പാരമ്പര്യമായ സനാതനധര്‍മ്മത്തെ ഉപേക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ ജനത ഒരിക്കലും തയ്യാറായിരുന്നില്ല. അവരുടെ നാണയത്തില്‍ സരസ്വതിയും ഗണപതിയും ഇടംപിടിച്ചിരുന്നു. അവിടുത്തെ വ്യോമയാന സര്‍വ്വീസിന്റെ പേര് ‘ഗരുഡ ഇന്തോനേഷ്യ’ എന്നാണ്. ഇസ്ലാമിന്റെ പേരില്‍ അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെയും മതാധിനിവേശത്തിന്റെയും പരമ്പരകള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇസ്ലാംമതം പൂര്‍ണമായി ഉപേക്ഷിച്ച് സ്വമേധയാ സനാതനധര്‍മ്മത്തിലേക്ക് കടന്നു വരാനുള്ള തീരുമാനത്തിലേക്ക് സുക്മാവതി എത്തിയതെന്നുള്ളത് തികച്ചും പ്രതീക്ഷാനിര്‍ഭരമായ കാര്യമാണ്. ഇന്തോനേഷ്യന്‍ നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാപക കൂടിയാണവര്‍.
ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ട സംഭവമാണ് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായ വസീം റിസ്വിയുടെ സനാതനധര്‍മ്മ പ്രവേശനവും. വഖഫ് ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കെ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന നിലപാട് സ്വീകരിച്ചയാളാണ് റിസ്വി. മാത്രമല്ല ഖുറാനില്‍ നിന്ന് ചില വാക്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുന്‍പ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വസീം റിസ്വിയുടെ ജീവന് ഭീഷണിയുമുണ്ടായിരുന്നു. ഗാസിയാബാദിലെ ദസ്‌നദേവി ക്ഷേത്രത്തില്‍ വെച്ചാണ് ഇദ്ദേഹം ഹിന്ദു ധര്‍മ്മം സ്വീകരിച്ചത്. ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പേരിലാകും ഇനി റിസ്വി അറിയപ്പെടുക.
കേരളത്തില്‍ ചലച്ചിത്ര സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അലി അക്ബറും ഭാര്യയും സനാതനധര്‍മ്മം സ്വീകരിച്ചതും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയായ വിപിന്‍ റാവത്തിന്റെ മരണം പോലും നികൃഷ്ടമായ നിലയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെട്ട സാഹചര്യമാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇസ്ലാംമതം ഉപേക്ഷിച്ച അദ്ദേഹം രാമസിംഹന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1947 ആഗസ്റ്റ് രണ്ടിന് ഇസ്ലാം മതമുപേക്ഷിച്ച്, ഹിന്ദുധര്‍മ്മം സ്വീകരിച്ചതിന്റെ പേരില്‍ രാമസിംഹന്‍ എന്ന ഉണ്ണ്യേന്‍ സാഹിബിനെയും കുടുംബത്തെയും മതമൗലികവാദികള്‍ കൊലചെയ്യുകയായിരുന്നു.
അലി അക്ബറിനു പിന്നാലെ എഴുത്തുകാരനായ കമല്‍ സി നജ്മല്‍ ഇസ്ലാം വിടുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചത്. ഇസ്ലാമിന്റെ പരിസരത്ത് നില്‍ക്കാനാവില്ലെന്നും തനിക്ക് തന്നോട് തന്നെ നീതി പുലര്‍ത്താതിരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് കമല്‍ സി നജ്മല്‍ ഇസ്ലാം മതം ഉപേക്ഷിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചത്. തുടര്‍ന്ന് കമല്‍ സി ചവറ പേര് കമല്‍ സി നജ്മല്‍ എന്നാക്കി മാറ്റുകയായിരുന്നു.
മതം ഉപേക്ഷിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നതും അതിന് തയ്യാറല്ലാത്തവരെ ക്രൂരമായി കൊന്നു തള്ളുകയും ചെയ്യുക എന്നത് ഇസ്ലാമിക ഭീകരതയുടെ പതിവു രീതിയാണ്. 1947 ലെ രാമസിംഹന്‍ സംഭവം അതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമായിരുന്നു. കേരളത്തില്‍ ഇസ്ലാമിനകത്തെ യാഥാസ്ഥിതിക ചിന്തകളെ ചോദ്യം ചെയ്തതിനാണ് ചേകന്നൂര്‍ മൗലവിയെ മതഭീകരവാദികള്‍ ഇല്ലാതാക്കിയത്. മതത്തിന്റെ ചട്ടക്കൂടുകളെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ജാമിദ ടീച്ചര്‍ക്ക് നേരെ വലിയ ഭീഷണികളുമായി ഇപ്പോഴും അവര്‍ രംഗത്തുണ്ട്. ശാസ്ത്രീയ നൃത്തവും ക്ഷേത്രകലകളും അഭ്യസിച്ചതിന്റെ പേരിലാണ് വി.പി മന്‍സിയ എന്ന നര്‍ത്തകിക്കും കുടുംബത്തിനും മതനേതൃത്വം ഊരുവിലക്കേര്‍പ്പെടുത്തിയത്. അവരുടെ ഉമ്മ മരിച്ചപ്പോള്‍ മൃതദേഹം പള്ളിയില്‍ കബറടക്കാന്‍ പോലും അനുവദിച്ചില്ല. ഇത്തരം വിലക്കുകളെല്ലാം നിലനില്‍ക്കുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖരായ പലരും ഇസ്ലാംമതം വിട്ട് പുറത്തുവരുകയും എക്‌സ് മുസ്ലിം കമ്മ്യൂണിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലും ഇസ്ലാം ഉപേക്ഷിച്ച ചിലര്‍ ‘എക്‌സ് മുസ്ലിംസ് ഓഫ് കേരള’ എന്ന പേരില്‍ സംഘടന രൂപീകരിച്ചത് അടുത്ത ദിവസങ്ങളിലാണ്. മതത്തിന്റെ ദൂഷ്യങ്ങള്‍ മനസ്സിലാക്കണമെന്നും ആധുനിക മാനവിക ബോധത്തിന് അന്ധമായ മത ശാഠ്യങ്ങള്‍ വിപരീതമാണെന്നും അവര്‍ പറയുന്നു. കൂടാതെ ജനുവരി 9 എക്‌സ് മുസ്‌ലിം ദിനമായി അവര്‍ ആചരിക്കുകയുമാണ്. 2020 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. എന്തിനേറെ പറയുന്നു ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും അവരുടെ മതദുശ്ശാഠ്യങ്ങളില്‍ നിന്ന് പതുക്കെ പുറത്തു കടക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയതും, ‘ഭീകരതയുടെ കവാടം’ എന്ന് വിലയിരുത്തിക്കൊണ്ട് സൗദി ഭരണകൂടം തബ്ലീഗ് ജമാഅത്തിനുമേല്‍ നിരോധനം ഏര്‍പ്പെടുത്തിയതുമെല്ലാം ഇതിന്റെ സൂചനയാണ്.
പ്രമുഖരായ ആളുകളുടെ സനാതനധര്‍മ്മപ്രവേശനം പോലെ തന്നെ ഹിന്ദുത്വത്തിന്റെ നവോന്മേഷത്തെ സൂചിപ്പിക്കുന്ന സംഭവമാണ് ഭാരതത്തില്‍ സമീപകാലത്തായി നടന്നുവരുന്ന ഹൈന്ദവ ധര്‍മ്മസ്ഥാപനങ്ങളുടെ പുനരുദ്ധാരണങ്ങള്‍. ശതാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയരാന്‍ പോകുന്നതും, കാശിവിശ്വനാഥ ധാം ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതുമൊക്കെ അവയില്‍ പ്രധാന്യമര്‍ഹിക്കുന്നവയാണ്. മാത്രമല്ല, 1971 ലെ യുദ്ധത്തില്‍ പാക് സൈന്യം തകര്‍ത്ത ധാക്കയിലെ കാളീക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായതും ഭാരത രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്നെ ഭക്തര്‍ക്കായി അത് തുറന്നു കൊടുത്തതും അടുത്തിടെയാണ്. ഭാരതത്തിന്റെ രാജനൈതിക മേഖലയില്‍ പോലും ഇന്ന് ഹൈന്ദവ ഉണര്‍വ്വിന്റെ പ്രതിഫലനങ്ങള്‍ കാണുന്നു. മുന്‍പ് ‘ഹിന്ദു ഭീകരവാദം’, ‘കാവിഭീകരത’ എന്നൊക്കെ വ്യാജപ്രചാരണം നടത്തിയിരുന്നവരെല്ലാം ഇപ്പോള്‍ വസ്ത്രത്തിനുമേല്‍ പൂണൂലുമിട്ട് തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുക്കളെന്നും ഭാരതം ഹിന്ദു രാജ്യമാണെന്നുമൊക്കെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് പ്രമുഖ കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ ‘Why I am a Hindu’ എന്നായിരുന്നു.
മതങ്ങളും ദര്‍ശനങ്ങളുമൊക്കെ സാര്‍വലൗകികമാണെന്ന് വിലയിരുത്തേണ്ടത് അവ മുന്നോട്ടുവെക്കുന്ന മാനവിക മൂല്യങ്ങളെയും കാലത്തെ അതിജീവിക്കാനുള്ള അതിന്റെ ക്ഷമതയെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. സമാധാനത്തിന്റെ മതമെന്ന് അവകാശപ്പെടുന്ന ഇസ്ലാമിന് ഇസ്ലാമിക വിശ്വാസികള്‍ ബഹുഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ പോലും സമാധാനം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. ലോക മതമായി അവരോധിക്കപ്പെടാനുള്ള അവരുടെ പരിശ്രമങ്ങള്‍ ലോകത്ത് രക്തച്ചൊരിച്ചിലുകളുടെ പരമ്പരകള്‍ മാത്രമാണ് അവശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വാളുകള്‍ കൊണ്ടും ഭീഷണികള്‍ കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും ആഗോളവ്യാപകമായി സെമിറ്റിക് മതങ്ങള്‍ സംഘടിതമായ മതപരിവര്‍ത്തനങ്ങള്‍ കൊണ്ട് ലോകം കീഴടക്കാന്‍ ശ്രമിക്കുമ്പോഴാണ് വിശാലവീക്ഷണം കൊണ്ടും സമാധാനത്തിലൂന്നിയ സഹവര്‍ത്തിത്വം കൊണ്ടും ഹിന്ദുത്വം ലോകത്തിന് പുതിയ ദിശ കാണിക്കുന്നത്. അതുകൊണ്ടാണ് ലോകത്തിന്റെ പുതിയ പ്രതീക്ഷയായി അത് മാറുന്നതും. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് പ്രമുഖരായ പലരും നിരുപാധികം സനാതനധര്‍മ്മത്തിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ വികസ്വര ചക്രവാളങ്ങളുടെ നേര്‍ചിത്രങ്ങളാണവ. അതോടൊപ്പം ഇരുപത്തൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന മഹര്‍ഷി അരവിന്ദന്റെ പ്രവചനം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സൂചനയുമാണത്…