കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും പ്രക്ഷോഭകരുടെ മുന്നില്‍ മുട്ടുമടക്കി എന്നാണല്ലോ ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉണ്ടായ തിരിച്ചടികളെ തുടര്‍ന്ന് പഞ്ചാബ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായേക്കാവുന്ന ബിജെപി വിരുദ്ധ വിധി എഴുത്തിനെ ഭയന്നാണ് ഈ തീരുമാനം തിടുക്കത്തില്‍ പ്രഖ്യാപിച്ചത് എന്നാണ് മറ്റൊരു ആക്ഷേപം. ഒന്നുമേ കണക്കു കൂട്ടാതെ മോദിജി ഇങ്ങനെ ഒരു തീരുമാനം പ്രഖ്യാപിക്കില്ല, എന്തെങ്കിലും ഉദ്ദേശ്യങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടാവും എന്ന് ആശ്വസിക്കുന്നവരും ഉണ്ട്.
‘കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഈ നിയമങ്ങള്‍ ഉണ്ടാക്കിയത്. എന്നാല്‍ രാജ്യത്തിനു വേണ്ടിയാണ് ഇപ്പോള്‍ അത് പിന്‍വലിക്കുന്നത്’എന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ നാം അറിയേണ്ട പല കാര്യങ്ങളും അടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷങ്ങളും പ്രതിപക്ഷ മാധ്യമങ്ങളും നിരന്തരമായി പറഞ്ഞുവരുന്ന ഒരു ആരോപണമാണ് ഈ നിയമങ്ങള്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിച്ചു എന്നുള്ളത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ എന്താണ് എന്നൊന്ന് നോക്കാം.
20 വര്‍ഷമായി ഈ നിയമങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പരസ്യമായി നടക്കുന്നുണ്ടായിരുന്നു. 2000 ത്തില്‍ ശങ്കര്‍ലാല്‍ ഗുരു കമ്മറ്റി ഇതിന് തുടക്കംകുറിച്ചു 2003 ല്‍ മോഡല്‍ എപിഎംസി ആക്ട് കൊണ്ടുവന്നു. 2007 ല്‍ എപിഎംസി റൂള്‍സ് വന്നു. 2010ല്‍ പഞ്ചാബ്, ഹരിയാന, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ കമ്മറ്റി രൂപീകരിച്ചു. 2013 ല്‍ പത്ത് സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെ യോഗം വിളിച്ചു. 2017 ല്‍ മോഡല്‍ എപിഎംസി ആക്ട് കൊണ്ടുവന്നു. 2018 ല്‍ പാര്‍ലമെന്റെറി സ്റ്റാന്‍ഡിങ് കമ്മിറ്റി എപിഎംസി പരിഷ്‌ക്കരണത്തിനുള്ള പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിനുശേഷമാണ് 2020ല്‍ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കഴിഞ്ഞ 20 വര്‍ഷക്കാലമായി ഈ രാജ്യത്ത് പരസ്യമായി നടന്ന സത്യങ്ങളാണ്. എങ്കിലും അവയൊന്നും നടന്നിട്ടില്ല. അതില്‍ ഒന്നും വിശ്വാസമില്ല എന്ന് പറയുന്ന പ്രക്ഷോഭകരുടെ മുന്നില്‍ അവര്‍ ആവശ്യപ്പെട്ട എട്ട് കാര്യങ്ങളും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എഴുതി നല്‍കുകയും ചെയ്തു.
♠കുറഞ്ഞ താങ്ങുവില നിലനില്‍ക്കും.
♠എപിഎംസികെ പുറത്തുള്ള ചന്തകളില്‍ നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കും.
♠ഏതുതരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായാലും കൃഷിക്കാര്‍ക്ക് കോടതിയില്‍ പോകാനുള്ള അവസരം ഉണ്ടായിരിക്കും.
♠സംസ്ഥാനങ്ങള്‍ക്ക് കാര്‍ഷിക കരാറുകള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം നല്‍കും.
♠കൃഷിക്കാരന് ഭൂമി ഒരുതരത്തിലും കൈവശപ്പെടുത്താന്‍ സാധ്യമല്ല. കാരണം ഈ നിയമം ഏതെങ്കിലും തരത്തിലുള്ള കാര്‍ഷിക ഭൂമിയുടെ അന്യാധീനപ്പെടുത്തലും കൈവശപ്പെടുത്തലും പണയം വയ്ക്കലും വാടകയ്ക്ക് കൊടുക്കലും മറ്റുള്ള കൈമാറ്റങ്ങളും ഉണ്ടാവില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
♠ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ അവസ്ഥയിലും ഈ നിയമം യാതൊരു തരത്തിലുള്ള മാറ്റവും വരുത്തുന്നതല്ല.
♠കരാര്‍ ഉടമകള്‍ക്ക് കൃഷിക്കാരുടെ ഭൂമിയില്‍ യാതൊരു തരത്തിലുള്ള മറ്റ് കാര്‍ഷിക ഇതര പ്രവര്‍ത്തികള്‍ നടത്താന്‍ അനുമതി ഇല്ല.
♠ഏത് പരിതസ്ഥിതിയില്‍ ആയാലും കൃഷിക്കാരുടെ ഭൂമി ജപ്തി ചെയ്യാന്‍ ഈ നിയമം ഒരുതരത്തിലും ആര്‍ക്കും അനുമതി നല്‍കുന്നില്ല.
ഇത്രയൊക്കെ ഉറപ്പുകളും വിട്ടുവീഴ്ചകളും കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായി……
മുമ്പേ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് ഈ നിയമങ്ങള്‍.
2019 ജനുവരിയില്‍ കൃഷി പരിഷ്‌കരണത്തിനായി ഉള്ള സര്‍വ്വകക്ഷി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പാര്‍ലമെന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് എപിഎംസികള്‍ എന്ന മണ്ഡികള്‍ രാഷ്ട്രീയക്കാരുടെയും കുത്തക പണക്കാരുടെയും കച്ചവട മാഫിയകളുടെയും ഇടനിലക്കാരുടെയും വിഹാരരംഗമാണ്. അതിനാല്‍ എപിഎംസി കള്‍ കര്‍ഷക താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്നില്ല. എപിഎംസികള്‍ പരിഷ്‌കരിച്ചേ പറ്റൂ എന്നാണ്.
കോണ്‍ഗ്രസ് പറഞ്ഞത്
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലെ 21 ഇനമായി കോണ്‍ഗ്രസ് പറഞ്ഞത് – 1955ലെ അവശ്യവസ്തു നിയമം എടുത്തുകളയും എന്ന് കോണ്‍ഗ്രസ് ഉറപ്പുതരുന്നു.
13-ാം ഇനമായി കോണ്‍ഗ്രസ് പറഞ്ഞത് കയറ്റുമതി-ഇറക്കുമതി വര്‍ദ്ധിപ്പിക്കുവാന്‍ എഫ്.പി.ഓ.കള്‍ രൂപീകരിക്കും.
11-ാം ഇനമായി കോണ്‍ഗ്രസ് പറഞ്ഞത് നിലവിലുള്ള എപിഎംസി ആക്ട് റദ്ദാക്കും. എന്നിട്ട് പുതിയ നിയമം കൊണ്ടുവരും. കര്‍ഷകര്‍ക്ക് കയറ്റുമതി അടക്കം കച്ചവട സൗകര്യം അനുവദിക്കും എന്നാണ്. സിപിഐ(എം) 2019ലെ പ്രകടനപത്രികയില്‍ പറഞ്ഞത് മോഡല്‍ എപിഎംസി ആക്ട് റദ്ദാക്കും. കാര്‍ഷിക സൗഹൃദ പരിഷ്‌കരണങ്ങള്‍ കാര്‍ഷിക മാര്‍ക്കറ്റുകളില്‍ നടപ്പാക്കും. ഓള്‍ ഇന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പറഞ്ഞത് മണ്ഡികള്‍ (APMC) കള്‍ വഴി കാര്‍ഷികവിഭവങ്ങള്‍ വിറ്റഴിക്കുന്ന രീതി നീക്കം ചെയ്യണം. ഭാരതീയ കിസാന്‍ യൂണിയന്‍ 2018 ല്‍ പറഞ്ഞത് ആര്‍ത്യാസിന്റെ (ഇടനിലക്കാരുടെ) പിടിയില്‍നിന്ന് കര്‍ഷകരെ മോചിപ്പിക്കണം.
അതായത് കോണ്‍ഗ്രസ്സും സിപിഐഎമ്മും സമര സംഘടനകളും മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഈ നിയമനിര്‍മ്മാണങ്ങളിലൂടെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്.
കുത്തക മുതലാളിമാരില്‍ നിന്ന് കര്‍ഷകരെ എങ്ങിനെ രക്ഷിക്കാം?
കര്‍ഷകരെ സംരംഭകരും ആഗോള ബിസിനസ്സുകാരും ആക്കി വളര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ സംവിധാനമാണ് എഫ്പിഒ എന്ന് അറിയപ്പെടുന്ന ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ് 10000 എഫ്പിഓകള്‍ വഴി മോദി സര്‍ക്കാര്‍ ഒരുക്കി കൊടുത്തത്.
എന്താണ് എഫ്പിഓ?
ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളില്‍ 300 കര്‍ഷകരോ, കര്‍ഷക സംഘടനകളോ, കര്‍ഷക ഗ്രൂപ്പുകളോ ഒന്നിച്ചു ചേര്‍ന്നാല്‍ ഒരു പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ആരംഭിക്കാം. ആദ്യത്തെ മൂന്നുവര്‍ഷം പ്രവര്‍ത്തിക്കുന്നതിനു ഓരോ വര്‍ഷവും ആറു ലക്ഷം രൂപ വീതം ആകെ 18 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് രണ്ടുകോടി രൂപവരെ കടമെടുക്കുന്നതിന് യാതൊരു ഉറപ്പും നല്‍കേണ്ടതില്ല. കാരണം കേന്ദ്ര ഗവണ്‍മെന്റ് ഗ്യാരണ്ടി നില്‍ക്കും. ഇപ്രകാരം ആരംഭിക്കുന്ന പ്രോജക്ടുകള്‍ വഴി ലോകമെമ്പാടും കര്‍ഷകര്‍ക്ക് തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങൡ മൂല്യവര്‍ദ്ധന വരുത്തി വിറ്റഴിക്കാന്‍ സാധിക്കും. ആദ്യം നല്‍കുന്ന രണ്ട് കോടി രൂപ മാത്രമല്ല തുടര്‍ന്ന് വ്യാപാര-വ്യവസായ സംവിധാനങ്ങള്‍ ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനായി ഒരുലക്ഷം കോടി രൂപയോളം കര്‍ഷകര്‍ക്ക് എഫ്പിഒകള്‍ വഴി നല്‍കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് പണം നീക്കിവച്ചിട്ടുണ്ട്. അതായത് കുത്തക മുതലാളിമാര്‍ മാത്രം ഇന്നുവരെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, ബിസിനസ്സ് എന്നീ മേഖലകളിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ ആസ്തിയും പദ്ധതികളുമായി കര്‍ഷകര്‍ക്ക് കടന്നുചെല്ലാന്‍ അവസരം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ ഇടനിലക്കാരെ പരിപൂര്‍ണ്ണമായും ഒഴിവാക്കുവാനും എന്നെന്നും റോ മെറ്റീരിയല്‍ മാത്രം (അസംസ്‌കൃത കാര്‍ഷികവിഭവങ്ങള്‍ മാത്രം) ഉത്പാദിപ്പിക്കുന്ന അവസ്ഥയില്‍നിന്ന് കര്‍ഷകനെ സമ്പന്നതയിലേക്ക് കൈപിടിച്ചു ഉയര്‍ത്തുവാനും സാധിക്കുമായിരുന്നു. ഈ നിയമങ്ങള്‍ നിര്‍മിക്കാനുള്ള 9 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. എപിഎംസി കളുടെ പ്രവര്‍ത്തന പരിധി
കര്‍ഷകന്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക് മറ്റൊരു സംസ്ഥാനത്ത് ഉയര്‍ന്ന വില ലഭിക്കുമെങ്കിലും തന്റെ ജില്ലയിലും തന്റെ സംസ്ഥാനത്തും കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ട ഗതികേട് ഉണ്ടായിരുന്നു. കാരണം രാജ്യം മുഴുവനും രാജ്യത്തിന് പുറത്തേക്കും തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ നിലവിലുള്ള എപിഎംസി നിയമങ്ങള്‍ കര്‍ഷകനെ അനുവദിച്ചിരുന്നില്ല.
2. വിപണികളുടെ എണ്ണക്കുറവ്
കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്ന വിളകളുടെ എണ്ണവും അളവും വര്‍ദ്ധിച്ചുഎങ്കിലും അവയെല്ലാം നിലവിലുള്ള എപിഎംസികള്‍ വഴി വില്‍ക്കാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ എപിഎംസികള്‍ വാങ്ങുന്ന സാധനങ്ങള്‍ മാത്രം ഉല്‍പാദിപ്പിക്കേണ്ട അടിമത്തത്തിലേക്ക് കര്‍ഷകന്‍ ചുരുങ്ങേണ്ടിവന്നു.
3. ഫീസ്-ചാര്‍ജ്-കമ്മീഷന്‍ നികുതികള്‍
മണ്ഡികളിലേക്ക് വില്പനയ്ക്ക് എത്തിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏജന്റുമാര്‍ക്കും അവരുടെ സബ് ഏജന്റുമാര്‍ക്കും കമ്മീഷന്‍ നല്‍കേണ്ടതുണ്ട്. ഇതുകൂടാതെ മാര്‍ക്കറ്റ് ഉപയോഗിക്കുന്നതിനുള്ള ഫീസ് നല്‍കണം. മറ്റ് ചാര്‍ജുകള്‍ നല്‍കണം. ഇതിനെല്ലാം പുറമേ സംസ്ഥാന ഗവണ്‍മെന്റ് നിശ്ചയിക്കുന്ന നികുതിയും നല്‍കി കഴിയുമ്പോള്‍ കര്‍ഷകന്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന ഉല്‍പ്പന്നത്തിന് 20 മുതല്‍ 40 ശതമാനം വരെ വില നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
4. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
എപിഎംസികളിലേക്ക് കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ കൃത്യസമയത്ത് തൂക്കി എടുക്കാനുള്ള കാലതാമസം കൊണ്ട് പലപ്പോഴും ഉല്‍പ്പന്നങ്ങള്‍ ഉണങ്ങി തൂക്കം കുറയുകയും ഗുണം കുറയുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്. മാത്രമല്ല ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കാനും ഗ്രേഡ് തിരിക്കാനും നിലവില്‍ എപിഎംസികളില്‍ സംവിധാനങ്ങളില്ല.
5. ഗോഡൗണ്‍ ഇല്ലായ്മ
പച്ചക്കറികള്‍, പഴങ്ങള്‍, പുഷ്പങ്ങള്‍ മുതല്‍ കരിമ്പ് വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ വിറ്റഴിച്ചില്ലെങ്കില്‍ കനത്ത നഷ്ടമാണ് സംഭവിക്കുക. എന്നാല്‍ ഇത് മുതലെടുക്കുന്നത് എപിഎംസി മുതലാളിമാരും ഏജന്റുമാരും ആണ്. ആവശ്യം അനുസരിച്ച് മാര്‍ക്കറ്റില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുവാന്‍ വേണ്ടി കാര്‍ഷിക വസ്തുക്കള്‍ സൂക്ഷിച്ചുവെക്കാന്‍ ഉള്ള ഗോഡൗണുകള്‍ സൃഷ്ടിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാത്തതിനാല്‍ മണ്ഡികളില്‍ മുതലാളിമാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ഇതുമൂലം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഒരു വര്‍ഷം കര്‍ഷകര്‍ക്ക് സംഭവിക്കുന്നത്.
6. ഏജന്റ് ലൈസന്‍സ് നല്‍കുന്നതിലെ നിയന്ത്രണങ്ങള്‍
മണ്ഡിയിലെ ഏജന്റായി പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് ലഭിക്കുവാന്‍ ഏറെ നിയന്ത്രണങ്ങളാണ് ഇന്നുള്ളത്. ഇതുകാരണം ലൈസന്‍സ് ഉള്ള ഏജന്റുമാര്‍ എല്ലാവരും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രം ഏജന്റുമാരാണ്. അവരാണ് ഇന്ന് മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നത്. അതുകാരണം കാലാകാലങ്ങളായി മണ്ഡികള്‍ കൈവശം വച്ചിരിക്കുന്ന ഇത്തരം രാഷ്ട്രീയ നേതാക്കള്‍ പ്രതിദിനം ലക്ഷോപലക്ഷം രൂപയുടെ കൊള്ളലാഭം ആണ് കര്‍ഷകരെ പിഴിഞ്ഞുറ്റി സൃഷ്ടിക്കുന്നത്.
7. ഏജന്റ് കമ്മീഷന്‍ എന്ന വന്‍കൊള്ള
കര്‍ഷകര്‍ക്ക് വളം, വിത്ത്, കീട/ കള/നാശിനി മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ മുഖേന ലഭിക്കുന്ന രീതിയാണ് ഇന്നുള്ളത്. ഇവക്കെല്ലാം ഏജന്റ് കമ്മീഷന്‍ എന്ന നിലയിലും കൂടാതെ വില വര്‍ദ്ധിപ്പിച്ചും ഏജന്റുമാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.
8. വിവര ലഭ്യതയുടെ അഭാവം
കച്ചവടക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും സംസ്ഥാന സര്‍ക്കാരിനെയും ഫീസുകള്‍ ചാര്‍ജുകള്‍ നികുതികള്‍ എന്നിവ കര്‍ഷകരില്‍ നിന്ന് മറച്ചുവയ്ക്കുകയാണ് പതിവ്. വസ്തുതകള്‍ അറിയാനുള്ള അവസരം നിഷേധിച്ചുകൊണ്ട് കര്‍ഷകരെ കൊള്ളയടിക്കുവാന്‍ ഉള്ള സാഹചര്യമാണ് ഇന്ന് എപിഎംസികളില്‍ ഉള്ളത്.
9. വായ്പ തട്ടിപ്പ്
കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നിരവധിയായ വായ്പാ സൗകര്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയ നേതൃത്വം നിഷേധിക്കുകയും പകരം സംവിധാനമായി മണ്ഡി ഏജന്റുമാരുടെയും മണ്ഡി മുതലാളിമാരുടെയും സമാന്തര വായ്പാ സംവിധാനം നിലനില്‍ക്കുകയും ആണ് ഇപ്പോഴത്തെ അവസ്ഥ. ഇത് ബ്രിട്ടീഷ് കാലം മുതല്‍ (1928) തുടരുന്ന തട്ടിപ്പാണ്. ഇതുമൂലം കര്‍ഷകര്‍ക്ക് 2 മുതല്‍ 4 ശതമാനം വരെ പലിശ നിരക്കില്‍ ലഭിക്കേണ്ടതായ കാര്‍ഷികവായ്പകള്‍ 18 മുതല്‍ 36 ശതമാനം വരെ നിരക്കിലാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
(കേരളത്തിലെ സഹകരണ ബാങ്കുകളും മറ്റ് പ്രാദേശിക ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കൊമേഴ്‌സ്യല്‍ ബാങ്കുകളും ഇതേ തട്ടിപ്പാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. 2/ 3/ 4 എന്നീ ശതമാനം പലിശ നിരക്കില്‍ ലഭിക്കേണ്ട കേന്ദ്രത്തിന്റെ നബാര്‍ഡ് കൃഷി വായ്പകള്‍ നിഷേധിക്കുകയും വകമാറ്റുകയും ചെയ്തു കൊണ്ട് 12 മുതല്‍ 18 ശതമാനം വരെ പലിശ നിരക്കാണ് കേരളത്തില്‍ ഇന്നുള്ള ബാങ്കുകള്‍ കര്‍ഷകരോട് ഈടാക്കുന്നത്.)
മേല്‍പ്പറഞ്ഞ 9 തട്ടിപ്പുകളെയും ചൂഷണങ്ങളെയും കൊള്ളകളെയും ഒറ്റയടിക്ക് ഒഴിവാക്കുന്ന 3 കാര്‍ഷിക നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പുതിയ നിയമങ്ങളും പദ്ധതികളും കര്‍ഷകര്‍ക്ക് നല്‍കിയ നേട്ടങ്ങള്‍
‘ആത്മനിര്‍ഭര ഭാരതി’ന്റെ ഭാഗമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക പദ്ധതികളും ഭാരതത്തിന്റെ കാര്‍ഷിക രംഗത്ത് ഐതിഹാസികമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.
വിസ്തര ഭയത്താല്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം പരിശോധിക്കാം :-
♠ മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ 15 വര്‍ഷത്തെ ഭരണകാലത്ത് കര്‍ഷകരില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ 450 കോടി രൂപ മാത്രം ചെലവഴിച്ചപ്പോള്‍ അതിനുശേഷം അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ ഗവണ്‍മെന്റ് 8500 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ ആണ് കര്‍ഷകരില്‍നിന്ന് വാങ്ങിയത്.
♠15 കോടിയില്‍പരം കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയോളം രൂപ ഇതുവരെ വരെ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ വിതരണം ചെയ്തു കഴിഞ്ഞു.
♠കഴിഞ്ഞവര്‍ഷം റബി സീസണില്‍ മാത്രം എംഎസ്പി ആയി 1.13 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി കഴിഞ്ഞു.
♠കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ച 1.34 ലക്ഷം കോടി രൂപ എന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ അഞ്ചു വര്‍ഷത്തെ വാര്‍ഷിക ബജറ്റ് തുകയേക്കാള്‍ കൂടുതലാണ്.
♠കൃഷിയിടത്തിനു സമീപത്തെ അടിസ്ഥാനസൗകര്യവികസനത്തിന് അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഇനത്തില്‍ ഒരു ലക്ഷം കോടി രൂപ അനുവദിച്ചു.
♠ ആദ്യഘട്ടത്തില്‍ 10.74 കോടി കര്‍ഷകര്‍ക്കും രണ്ടാംഘട്ടത്തില്‍ 11.75 കോടി കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സൗജന്യമായി നല്‍കി.
♠ 2020-21 വര്‍ഷത്തില്‍ 15 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് തുക കാര്‍ഷിക വായ്പയായി നിശ്ചയിച്ചു.
♠ ധനകാര്യസ്ഥാപനങ്ങള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പ 7.3 ലക്ഷം കോടിയില്‍ നിന്നും 13.7 മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി.
♠കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ പലിശനിരക്കില്‍ 2.5 കോടി കര്‍ഷകര്‍ക്കായി രണ്ട് ലക്ഷം കോടി രൂപ കഴിഞ്ഞവര്‍ഷം നല്‍കി.
♠പ്രധാനമന്ത്രി ഫസല്‍ ബീമ യോജന വഴി പ്രകൃതിക്ഷോഭങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന നഷ്ടത്തിന് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 7.2 കോടി അപേക്ഷകര്‍ക്ക് ധനസഹായം ലഭിച്ചുകഴിഞ്ഞു. രാജ്യത്തെ 23 കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനം ലഭിക്കും.
♠താങ്ങുവില നിര്‍ണയത്തിനായി സ്വീകരിച്ച പുതിയ ഫോര്‍മുല പ്രകാരം കര്‍ഷകന്റെ കുടുംബാംഗങ്ങള്‍ നല്‍കുന്ന അധ്വാനത്തെയും കാര്‍ഷിക ഉല്‍പ്പാദന ചെലവില്‍ ഉള്‍പ്പെടുത്തി.
♠ഖരീഫ് റാബി വിളകളുടെ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 2017 ല്‍ 48,550 ആയിരുന്നത് 2020 ല്‍ 64,515 ആയി ഉയര്‍ത്തി.
♠പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലൂടെ ഗ്രാമീണ കര്‍ഷകരെ ചന്തകള്‍ ഗോഡൗണുകള്‍ ശീതീകരണ ഗോഡൗണുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകള്‍ നിര്‍മ്മിച്ചു.
♠ ഈ മാര്‍ക്കറ്റിംഗ് സംവിധാനമായ ഈനാം സംവിധാനത്തിലൂടെ 18 സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ 1500 ചന്തകള്‍ സംയോജിപ്പിച്ച് വ്യാപാര പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചു. 1.8 കോടി കര്‍ഷകരും 1800 കര്‍ഷക ഉല്‍പ്പന്ന സംഘടനകളും ഇതില്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 1.13 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ കര്‍ഷകരും വ്യാപാരികളും തമ്മില്‍ നടത്തിക്കഴിഞ്ഞു.
♠ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക അസംസ്‌കൃത വസ്തുക്കളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആയി മാറ്റുവാന്‍ കാര്‍ഷിക പാര്‍ക്ക്, കാര്‍ഷിക സംസ്‌കരണ വ്യവസായങ്ങള്‍, എന്നിവ സൃഷ്ടിച്ചു. ഇവ തമ്മിലുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് വിതരണശൃംഖലയും, ശീതീകരണ സംഭരണ കേന്ദ്രങ്ങളുമായി റോഡുകളും നിര്‍മിച്ചു. അഗ്രി ഇന്‍ഫ്രാ ഫണ്ട് വഴി അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി.
♠ ആഭ്യന്തര അന്താരാഷ്ട്ര കാര്‍ഷിക ചരക്ക് നീക്കം സാധ്യമാക്കാന്‍ കിസാന്‍ ഉഡാന്‍ പദ്ധതി രൂപീകരിച്ച് കര്‍ഷകരെ കയറ്റുമതിക്കാര്‍ ആയി ഉയര്‍ത്തി.
♠കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ചരക്കുനീക്കം സുഗമമാക്കാന്‍ വാഹന ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുവാന്‍ ആയി കര്‍ഷകരെയും വ്യാപാരികളെയും ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പ് ‘കിസാന്‍ രഥ്’ ഇപ്പോള്‍ ഉണ്ട്.
♠കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 81 പുതിയ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
പ്രകടമായ ഇത്രയേറെ കാര്യങ്ങള്‍ ഭാരതത്തിന്റെ കാര്‍ഷികരംഗത്ത് സംഭവിച്ചു എങ്കില്‍പോലും എന്തുകൊണ്ടാണ് ഒരു വിഭാഗം കര്‍ഷകര്‍ ഇതിനെതിരായി നിലപാട് സ്വീകരിക്കുകയും അവസാനം കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷക്കാലം കഴിഞ്ഞു ഈ നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തത്?
ഇന്ന് ഭാരതമെമ്പാടും ഉയരുന്ന ഒരു സാധാരണ ചോദ്യമാണ് ഇത്. ഇതിന് പ്രധാനമന്ത്രി നല്‍കിയത് ‘ഞാന്‍ രാഷ്ട്രത്തിനുവേണ്ടി ഇത് പിന്‍വലിക്കുന്നു’ എന്ന ഉത്തരമാണ്.
ഒരു ചെറിയ വിഭാഗം കര്‍ഷകരെ ഇത് ബോധ്യപ്പെടുത്തുവാന്‍ സാധിച്ചില്ല എന്ന് അദ്ദേഹം ഏറ്റു പറയുന്നുമുണ്ട്. അതിന്റെ കാരണങ്ങളിലേക്ക് ആണ് നാം ഇനി വരുന്നത്.
മണ്ഡി അടിമകളുടെ ‘സ്റ്റോക്‌ഹോം സിന്‍ഡ്രോം’
തങ്ങളെ ബന്ദികളാക്കി വയ്ക്കുകയും സ്വാതന്ത്ര്യം തടഞ്ഞ് പീഡിപ്പിക്കുകയും ചെയ്യുന്ന അക്രമികളോട് ഇരകള്‍ക്ക് കാലക്രമേണ ഉണ്ടാവുന്ന ഒരുതരം മാനസിക അടിമത്തത്തെയാണ് ‘സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം’ എന്ന് മന:ശാസ്ത്രത്തില്‍ പറയുന്നത്. 1928 മുതല്‍ ഇന്നുവരെ കഴിഞ്ഞ 93 വര്‍ഷങ്ങളായി 3 തലമുറയെങ്കിലും പരമ്പരാഗതമായി തുടരുന്ന ഒന്നാണ് മണ്ഡിമുതലാളിമാരോടുള്ള ചില കര്‍ഷകരുടെ സാമ്പത്തിക, മാനസിക അടിമത്തം. സ്വാതന്ത്ര്യ സമരകാലത്തും നാമിത് കണ്ടതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരേ കേവലം 15% മാത്രം ഭാരതീയര്‍ തെരുവിലും ജയിലിലും പോരടിക്കാന്‍ തയ്യാറായപ്പോള്‍ അതിലധികം ഭാരതീയര്‍ ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയവര്‍ ആയിരുന്നു. അവര്‍ ചോദിച്ചു ബ്രിട്ടീഷുകാര്‍ എന്തെല്ലാം നല്ല കാര്യങ്ങളാണ് നമുക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്? ബ്രിട്ടീഷുകാര്‍ നമുക്കുവേണ്ടി റെയില്‍വേ കൊണ്ടുവന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കി. പോസ്റ്റോഫീസ് സംവിധാനമുണ്ടാക്കി. ബ്രിട്ടനില്‍നിന്ന് ധാരാളം സൈനികരെ കൊണ്ടുവന്നു നമുക്കൊരു നല്ല സൈനിക സംവിധാനം നല്‍കി. കൂടാതെ ഭാരതീയരായ 2 ലക്ഷം പേരെ സൈന്യത്തില്‍ ചേര്‍ത്ത് ശമ്പളം നല്‍കുന്നുണ്ട്. എന്നിങ്ങനെ ബ്രിട്ടീഷുകാര്‍ ചൂഷണത്തിനുവേണ്ടി ചെയ്തത് എല്ലാം നല്ലതായി കാണാന്‍ ആയിരുന്നു അവര്‍ക്ക് താല്പര്യം. പിന്നെന്തിനാണ് ഈ ഗാന്ധിയും കൂട്ടരും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത്. ഇവര്‍ക്ക് വേറെ ജോലി ഒന്നും ഇല്ലേ എന്നായിരുന്നു ബ്രിട്ടീഷുകാരുടെ മാനസിക അടിമകളായി തീര്‍ന്ന ഭാരതീയരുടെ അന്നത്തെ ചോദ്യം. ചൈന ഭാരതത്തെ ആക്രമിച്ച കാലത്ത് ഭാരതത്തിലെ ഒരു നഗരത്തിലെ ഒരുവിഭാഗം വിദ്യാസമ്പന്നര്‍ ചൈനീസ് ഭാഷ പഠിക്കാന്‍ പോയ ചരിത്രമുണ്ട്. വിദേശ വിദ്യാഭ്യാസം ലഭിച്ച ആ ബുദ്ധിജീവികള്‍ കണക്കുകൂട്ടിയത് ഇന്ത്യയും ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യ ഏതായാലും പരാജയപ്പെടും. ചൈന ഭാരതത്തെ അടിമപ്പെടുത്തി ഭരിക്കുകയും ചെയ്യും. എന്നാല്‍ നേരത്തെ തന്നെ ചൈനീസ് ഭാഷ പഠിച്ചിരുന്നാല്‍ അന്ന് ചൈനയുടെ ഭരണത്തിന്‍കീഴില്‍ ഉന്നത ഉദ്യോഗങ്ങള്‍ വഹിക്കാമല്ലോ എന്നായിരുന്നു അവരുടെ ചിന്ത. ഇന്നും ഭാരതത്തില്‍ ജീവിച്ചുകൊണ്ട് മറ്റു പല വിദേശ രാഷ്ട്രങ്ങളുടെയും ഭരണം വരേണമേ എന്നു കൊതിക്കുന്ന ചിലരെയെങ്കിലും നമുക്കും പരിചയം ഉണ്ടാവും.
അങ്ങനെയുള്ളവരെ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് സ്വാധീനിക്കാന്‍ എളുപ്പമാണ്. അവരില്‍ ബൗദ്ധിക സ്വാധീനം ചെലുത്തിക്കൊണ്ടും സാമ്പത്തികവും വിശ്വാസപരവുമായ മറ്റ് വഴികളിലൂടെയും ഭാരതത്തിന് എതിരെ അവരെ തിരിച്ചു നിര്‍ത്താന്‍ വിദേശശക്തികള്‍ക്ക് സാധിക്കും. ഇത്തരം ഗൂഢശക്തികള്‍ ഈ കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ഉണ്ടായിരുന്നു എന്നുള്ളത് നാം വിസ്മരിക്കരുത്. എന്നാല്‍ പട്ടിണിപ്പാവങ്ങളുടെ ഒപ്പമാണ് ഞങ്ങള്‍ എന്ന് അഭിനയിച്ചു കൊണ്ടായിരിക്കും അവകാശങ്ങള്‍ക്കായി പട നയിക്കുക.
ദല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനായി വിദേശരാജ്യങ്ങളിലെ ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ എത്തിച്ചത് കോടിക്കണക്കിന് രൂപയാണ്. പഞ്ചാബിലെ വിവിധ സംഘടനകള്‍ക്ക് സമരം ആളിക്കത്തിക്കാന്‍ എഫ്‌സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ച് വന്‍തോതില്‍ പണം എത്തി. പഞ്ചാബ് കര്‍ഷക സംഘടനകള്‍ക്കും സമരരംഗത്തുള്ള ഇടതുപക്ഷ സംഘടനകള്‍ക്കും പണം കിട്ടി. ബബര്‍ ഖല്‍സയുടെ ജര്‍മന്‍ ചാപ്റ്ററിന് ഐഎസ്‌ഐ എത്തിച്ചത് അഞ്ചുകോടി രൂപയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായി. ഖാലിസ്ഥാന്‍ തലവന്‍ വാദ്വാ സിംഗും കെസിഎ ചീഫ് പരം ഭീത് സിഗ് പാണ് ങ്വായും ആണ് വിദേശങ്ങളില്‍ നിന്ന് കര്‍ഷക സമരത്തിനായി വന്‍തോതില്‍ പണം പിരിച്ചത്. ഇരുവരെയും 2020 ജൂലൈയില്‍ ഭീകരവാദികളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഖാലിസ്ഥാന്‍ നേതാക്കളായ സന്തോഷ് സിംഗ് ലല്ലി, സ്വര പ്രതീത സിംഗ് ഗോദ്ര എന്നിവര്‍ ഇറ്റലിയില്‍ നിന്നു മാത്രം രണ്ടുലക്ഷം ബ്രിട്ടീഷ് പൗണ്ട് സമാഹരിച്ചു. മറ്റൊരു നേതാവ് യോഗേന്ദ്ര സിംഗ് കാനഡയില്‍ നിന്ന് മൂന്നു കോടി രൂപ ഇന്ത്യയിലെത്തിച്ചു. സിഖവിദ്യാര്‍ത്ഥികളുടെ ബ്രിട്ടീഷ് സംഘടനയും യു.കെയില്‍ വലിയ തോതില്‍ പണപ്പിരിവ് നടത്തി. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്, സിഖ് ഫോര്‍ ജസ്റ്റിസ് മായി ബന്ധമുള്ള ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് സിഖ് പ്രസിഡന്റ് ഖുല്‍ വന്ത് സിംഗ് ദേസ്സിയുമാണ് കര്‍ഷക സമരത്തില്‍ പണം എത്തിച്ച പ്രമുഖര്‍. സമരത്തിനു വേണ്ടി പണം സമാഹരിച്ച് മറ്റു പ്രമുഖര്‍ ഇറ്റലി കാനഡ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് യുഎസ് യു.കെ എന്നിവിടങ്ങളില്‍നിന്നും ഫണ്ട് എത്തിച്ചു. സിഖ് കാരില്‍ നിന്ന് പിരിച്ച പണം ഹവാല വഴിയും ക്യാഷ് കൊറിയര്‍ എഡിഎസ് പ്ലാറ്റ്‌ഫോം വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ എന്നിവ വഴിയും ഇന്ത്യയിലെത്തിച്ചു. പഞ്ചാബിലെ വിഘടനവാദ ഗ്രൂപ്പുകള്‍ ഇടതു കര്‍ഷക സംഘടനകള്‍ എന്നിവര്‍ക്കാണ് പണം എത്തിയത്. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ആറുവരെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി മൂന്നുകോടി രൂപ പിരിച്ചു എന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. സാധനസാമഗ്രികള്‍ സമരക്കാര്‍ക്ക് കൃത്യമായി എത്തിക്കുന്നതിനു സമരത്തില്‍ അസുഖബാധിതനായിരുന്ന അവര്‍ക്ക് ധനസഹായം നല്‍കുന്നതിനും എല്ലാം ഈ പണം ചെലവിട്ടു. 34 ഫണ്ട് സമാഹരണ പരിപാടികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വിദേശത്ത് മാത്രം നടത്തി. ഒരു ലക്ഷം രൂപ വീതം ട്രാക്ടറുകള്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നതിന് വാഗ്ദാനം നല്‍കി. ട്രാക്ടറിന് നാശനഷ്ടം വന്നാല്‍ നല്‍കുന്നതിന് മാത്രമായി 2.3 ലക്ഷം ഡോളറാണ് വിദേശ സിഖ് സംഘടനകള്‍ വാഗ്ദാനം നല്‍കിയത്. അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് ആയിരം ഡോളറാണ് ഖാലിസ്ഥാന് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലും റിപ്പബ്ലിക് പരേഡിലും ഖാലിസ്ഥാന്‍ മുദ്രാവാക്യം മുഴക്കുന്നവര്‍ക്ക് നല്‍കാനായി ഖാലിസ്ഥാന്‍ മോര്‍ച്ച 250 ഡോളര്‍ വീതം പ്രഖ്യാപിച്ചിരുന്നു. ഇത്തരം പണംകൊണ്ട് രാജ്യത്തെ മാധ്യമങ്ങളെ വിലക്കെടുത്തു എന്നതിന് വ്യക്തമായ തെളിവാണ് ഇന്ത്യ ടുഡേയുടെ സീനിയര്‍ ജേര്‍ണലിസ്റ്റായ രാജ്ദീപ് സര്‍ദേശായി, അപകടകരമാംവിധം ട്രാക്ടര്‍ ഓടിച്ച് മറിഞ്ഞു വീണു മരിച്ച ഉത്തര പ്രദേശ് സ്വദേശിയായ നവരീത് സിംഗ് ഹുണ്ടാല്‍ എന്നയാള്‍ പോലീസ് വെടിയേറ്റാണ് മരിച്ചത് എന്ന് ട്വീറ്റ് ചെയ്തത്. ഇന്ത്യാവിരുദ്ധരുടെ പണം പറ്റിയ മാധ്യമങ്ങളും ശശിതരൂരിനെ പോലെയുള്ള രാഷ്ട്രീയ നേതാക്കളും അത്തരം വാര്‍ത്തകള്‍ ഏറ്റുപാടുകയാണ് ചെയ്തത്.
മണ്ഡി മുതലാളിമാരുടെ ബ്ലേഡ് കമ്പനികള്‍
എട്ടും പത്തും മണ്ഡികളുടെ തലപ്പത്ത് ഇരിക്കുന്ന ചില പ്രമുഖ രാഷ്ട്രീയ മതനേതാക്കന്മാര്‍ ഉണ്ട്. അവരുടെ പ്രതിദിന ലാഭം 8 മുതല്‍10 ലക്ഷം രൂപ വരെയാണ്. ഇവര്‍ തങ്ങളുടെ മണ്ഡികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പതിനായിരത്തോളം കര്‍ഷകര്‍ക്കാണ് വന്‍ പലിശയ്ക്ക് പണം കടംകൊടുത്തു കൃഷി ചെയ്യിക്കുന്നത്. ഇതൊരു സമാന്തര ബാങ്കിംഗ് സംവിധാനം ആയി പ്രവര്‍ത്തിച്ചുവരികയാണ് ബ്രിട്ടീഷു കാലഘട്ടം മുതല്‍. അതിനാല്‍ തന്നെ ഇക്കൂട്ടര്‍ ഭരിക്കുന്ന ബാങ്കുകളിലും ബാങ്കുകളിലെ ട്രേഡ് യൂണിയനുകളിലും സ്വാധീനം ചെലുത്തി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ / നബാര്‍ഡ് സാമ്പത്തിക വായ്പകള്‍ തടയുന്നുമുണ്ട്.
എന്നാല്‍ ഇവയൊന്നും തിരിച്ചറിയാന്‍ സാധാരണ ഗ്രാമീണ കര്‍ഷകര്‍ക്ക് സാധിക്കുന്നുമില്ല. എപ്പോള്‍ ചെന്നു ചോദിച്ചാലും രേഖകള്‍ ഒന്നുമില്ലാതെ പണം കിട്ടുന്ന എടിഎമ്മുകള്‍ പോലെയാണ് ഈ മണ്ടി മുതലാളിമാര്‍ പെരുമാറുന്നത്. ഇതൊരു ചൂഷണമാണ് എന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് നമ്മുടെ പരാജയം. (കേരളത്തിലെ ഇടതുപക്ഷ നിയന്ത്രിത കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും ഇതിനു സമാനമായ ചൂഷണം ആണ് നടക്കുന്നത്.)
താത്കാലിക സൗകര്യത്തിനുവേണ്ടി വട്ടിപ്പലിശക്കാരില്‍ നിന്നും പണം കടം വാങ്ങുന്ന മനോഭാവത്തിന് ഒരു സുഖം ഉണ്ട്. പക്ഷേ കണക്കുകൂട്ടി ലാഭം മനസ്സിലാക്കാന്‍ കഴിവില്ലാത്ത പാവങ്ങളെ ചൂഷണം ചെയ്യാന്‍ എളുപ്പമാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് വിദേശശക്തികളുടെ ഗൂഢാലോചനകള്‍ കളം പിടിക്കുന്നത്.
അവര്‍ക്കുള്ളത് യഥാര്‍ത്ഥ കര്‍ഷക താല്‍പ്പര്യമല്ല
പഞ്ചാബിലെ സിഖുകാരില്‍ ഭൂരിപക്ഷവും ദളിതരാണ്. 25 ശതമാനം മാത്രമാണ് മുന്നോക്കക്കാര്‍. താടിയും തലപ്പാവും കൃപാണവും ഉള്ളവരില്‍ പോലും മതപരിവര്‍ത്തനത്തിനു വിധേയരായവരുണ്ട്. ജനസംഖ്യയില്‍ രണ്ട് ശതമാനത്തിനു താഴെയാണ് എന്ന് കാനേഷുമാരി കണക്കുകള്‍ പറയുമ്പോഴും പഞ്ചാബിലെ ക്രൈസ്തവരുടെ യഥാര്‍ത്ഥ ജനസംഖ്യ പത്തു ശതമാനത്തോളം വരുമെന്നാണ് മതപരിവര്‍ത്തന പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പഞ്ചാബിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മതപരിവര്‍ത്തനം ചെയ്യപ്പെട്ട ആളാണെന്ന് സംസാരമുണ്ട്.
പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കഴിഞ്ഞ ഈദുല്‍ഫിത്തര്‍ ദിനത്തില്‍ മുസ്ലിങ്ങള്‍ക്കായി malerkotla എന്ന ജില്ല അനുവദിക്കുകയുണ്ടായി. അതായത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ മാറിമാറി ഇസ്ലാമിക ക്രൈസ്തവ വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് കളിക്കുന്നത്. എന്നാല്‍ സിഖുകാരിലെ പാവങ്ങളെ അമേരിക്കന്‍, കനേഡിയന്‍ വിസയും ജോലിയും വാഗ്ദാനം ചെയ്തു വിപുലമായ മതപരിവര്‍ത്തനം നടക്കുന്നതായാണ് സംസാരം ഉള്ളത്. ഇവരെല്ലാവരും പുറമേ സ്വതന്ത്ര ഖാലിസ്ഥാന്‍ എന്നാണ് പറയുന്നത് എങ്കിലും ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രം രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിദേശശക്തികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഹിന്ദു-സിഖ് വിഭജനം എന്നുള്ള ഒരു അന്താരാഷ്ട്ര രഹസ്യ അജണ്ട ഈ കര്‍ഷക സമരത്തിന് ഇന്ധനം പകരുന്നുണ്ടായിരുന്നു. കേവലം (25ല്‍ നിന്ന്)
ഒരു തിരഞ്ഞെടുപ്പ് വിജയമല്ല പ്രതിപക്ഷകക്ഷികള്‍ ആഗ്രഹിക്കുന്നത്. ബിജെപിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തെ വെട്ടിമുറിക്കാന്‍ സാധിച്ചാല്‍ അത് ബിജെപിയോടുള്ള ഒരു പ്രതികാരമായി ആഘോഷിക്കാം എന്ന സങ്കുചിത ചിന്തയാണ് ഈ സമരങ്ങള്‍ക്ക് പിന്നിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ ലക്ഷ്യം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
കര്‍ഷക സമരം എന്ന മുഖംമൂടി ധരിച്ചുകൊണ്ടും മാധ്യമങ്ങളിലൂടെയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നാവുകളിലൂടെയും ആ ആശയം പ്രചരിപ്പിച്ചുകൊണ്ടും പലരും ലക്ഷ്യംവയ്ക്കുന്നത് മറ്റൊരു ഭാരത വിഭജനം തന്നെയാണ്. ഈ ആപത്ത് തിരിച്ചറിഞ്ഞ അമരീന്ദര്‍ സിംഗ് കാര്യങ്ങളുടെ ഗൗരവം കേന്ദ്രം നേരിട്ട് നിരീക്ഷിക്കേണ്ടതാണ് എന്ന് അമിത്ഷായെ കണ്ട് ബോധ്യപ്പെടുത്തുകയുണ്ടായി എന്ന് നാം മറക്കരുത്.
മോദിജിയും ഭാരതവും ഇന്ന് ആഗോള ടാര്‍ഗറ്റ്!
ഒരുകാലത്ത് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുവേണ്ടി കേഴുന്ന ഭാരതത്തെ നാം പതിവായി കാണാറുണ്ടായിരുന്നു. വീറ്റോ പവര്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനും തരേണമേ എന്നായിരുന്നു അന്നത്തെ പ്രാര്‍ത്ഥന. പക്ഷേ ഇന്ന് ഭാരതം ഭരിക്കുന്ന നരേന്ദ്ര മോദിജി അങ്ങനെ ഒരു അപേക്ഷയുമായി ലോകരാഷ്ട്രങ്ങളുടെ വേദിയായ ഐക്യരാഷ്ട്രസഭയിലേക്ക് പോകാറില്ല. പകരം ലോകത്തെ എല്ലാ വീറ്റോ പവറുള്ള രാജ്യങ്ങളും ഒന്നിച്ചുനിന്ന് എതിര്‍ത്താലും ആഎതിര്‍പ്പിനെ പോലും വീറ്റോ ചെയ്യാനുള്ള പവര്‍ഫുള്‍ നേഷന്‍ ആയി ഭാരതത്തെ വളര്‍ത്തിയെടുത്തു കഴിഞ്ഞു. ഇത് ലോകത്തെ വന്‍ശക്തി രാഷ്ട്രങ്ങളെയൊക്കെ അസ്വസ്ഥപ്പെടുത്തുന്ന ഒരു സത്യമാണ്. ചൈന പാകിസ്ഥാന്‍ എന്നിവര്‍ക്ക് ഇതിന്റെ ഗൗരവം നന്നായി അറിയാം. അവരുടെ പിന്നില്‍ കാനഡയും അമേരിക്കയും അടക്കം മറ്റ് വന്‍ശക്തി രാഷ്ട്രങ്ങളും നിഗൂഢമായ ലക്ഷ്യങ്ങളോടെ ഒന്നിച്ചു ചേരാന്‍ എളുപ്പമാണ്. ഇത്തരമൊരു അന്താരാഷ്ട്ര ഗൂഢനീക്കമാണ് ഇന്ന് കര്‍ഷക സമരത്തിന്റെ മറപിടിച്ച് ഭാരതത്തില്‍ അരങ്ങേറുന്നത് എന്നു കാണാന്‍ നമുക്കാവണം.
അതുകൊണ്ടാണ് മോദി വ്യക്തമായി പറഞ്ഞത് കേവലം ഒരു തിരഞ്ഞെടുപ്പ് വിജയം അല്ല ബിജെപിയുടെ ലക്ഷ്യം എന്ന്. കര്‍ഷക സമരം കത്തിക്കാളിനിന്ന കാലഘട്ടങ്ങളില്‍ നടന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയം ആവര്‍ത്തിക്കുകയും പുതിയ വിജയങ്ങള്‍ വെട്ടിപ്പിടിക്കുക യുമാണ് ഉണ്ടായിട്ടുള്ളത്. വരാന്‍ പോകുന്ന 5 സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഭയപ്പെടേണ്ടതോ നഷ്ടപ്പെടേണ്ടതോ ആയ സംസ്ഥാനങ്ങളും ഇല്ല. പ്രതിപക്ഷ ഐക്യത്തിനുള്ള അവസാന ശ്രമവും തൃണമൂല്‍ കോണ്‍ഗ്രസ് തട്ടിത്തെറിപ്പിച്ചു കഴിഞ്ഞ അനുകൂല സാഹചര്യത്തില്‍ ആരെയാണ് ബിജെപി ഭയപ്പെടേണ്ടത്!
വാല്‍ക്കഷണം:-
കര്‍ഷക സംഘടനകള്‍ ഇപ്പോള്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത് കണ്ടാല്‍ ചിരി വരും.
1.കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിക്കുക. 2.പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാന്‍ മോര്‍ച്ച അയച്ച കത്തിന് രേഖാമൂലം മറുപടി നല്‍കുക. 3. കത്തില്‍ ഉന്നയിച്ച 6 കാര്യങ്ങളെ സംബന്ധിച്ച് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തുക. 4.മിനിമം താങ്ങുവില ഉറപ്പാക്കുക. 5.കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക.
എന്തായാലും ചെയ്യും എന്ന് മോദിജി പറഞ്ഞു കഴിഞ്ഞ കാര്യങ്ങളെ വീണ്ടും അക്കമിട്ടു നിരത്തിക്കൊണ്ട് സ്വന്തം അണികളുടെ കണ്ണില്‍ പൊടിയിട്ട് നാളെ നേതാക്കള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ് അപഹാസ്യമായ ഈ അഞ്ച് തമാശകള്‍ മോദിജിയുടെ മുന്നില്‍ കര്‍ഷക നേതാക്കള്‍ ഇപ്പോള്‍ നിരത്തിയിരിക്കുന്നത്.!