സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ ബാലന്‍ പോക്കറ്റില്‍ നിന്ന അഞ്ചുപൈസ എടുത്ത് മധുവിനെ കാണിച്ചിട്ട് ചെല്ലപ്പന്റെ പീടികയിലേയ്ക്ക് ഓടി. അവന്‍ എന്താണ് വാങ്ങുന്നത് എന്നറിയാന്‍ മധുവും അവന്റെ പിന്നാലെ ഓടി. കണ്ണന്‍ അവര്‍ വരുന്നതും കാത്ത് റോഡില്‍ത്തന്നെ നിന്നു. ചെല്ലപ്പനെ കടയുടെ മുന്നില്‍ കണ്ടെങ്കിലും മുന്‍വശത്തെ തട്ടി ഉയര്‍ത്താത്തതിനാല്‍ കട തുറന്നിട്ടുണ്ടോ എന്ന് കാണാന്‍ കഴിഞ്ഞില്ല. സ്‌കൂളിന് എതിര്‍വശത്തുള്ള പറമ്പിന്റെ മൂലയിലാണ് ചെല്ലപ്പന്റെ പീടിക. മരംകൊണ്ടുണ്ടാക്കിയ പീടികയുടെ നാലു കാലുകള്‍ പറമ്പിലാണ് ഉറപ്പിച്ചിട്ടുള്ളതെങ്കിലും മുന്‍വശത്തെ തട്ടി റോഡിലേക്കിറങ്ങിയാണ് നിന്നത്. പീടിക കണ്ടാല്‍ ഓലമേഞ്ഞ ഒരു ചെറിയ കുടിലാണെന്ന് തോന്നും. പീടികയുടെ ഉള്ളില്‍ ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള ഉയരമില്ല.
ഏതാണ്ട് നാലടി നീളവും നാലടി വീതിയും ഉണ്ടാവും. പീടിക അടച്ചാല്‍ എറുമ്പിനുപോലും അകത്തുകടക്കാന്‍ പ്രയാസമുള്ള വിധത്തിലാണ് പ്ലാവിന്റെ പലകയില്‍ തീര്‍ത്ത പീടികയുടെ നാലു വശങ്ങളും മുകള്‍ഭാഗവും കീഴ്ഭാഗവും പണിഞ്ഞിട്ടുള്ളത്. മുന്‍വശത്തെ പലകകള്‍ മാത്രമാണ് ഊരിയെടുക്കാനും വീണ്ടും ഇടാനും കഴിയുന്നത്. മറ്റു വശങ്ങളെല്ലാം ബലമായി ഉറപ്പിച്ചിട്ടുണ്ട്. പീടിക അടയ്ക്കുമ്പോള്‍ ഇരുമ്പുകമ്പി അകത്തും പുറത്തും ഇട്ട് പൂട്ടുന്നത് കണ്ണന്‍ കണ്ടിട്ടുണ്ട്.
സ്‌കൂളിനടുത്തുള്ള പ്രധാന ജംങ്ഷനിലെ കച്ചവടക്കാരനായ കസാലിയുടെ പറമ്പിലാണ് ആഴ്ചയില്‍ രണ്ടു ദിവസം ചന്തയുള്ളത്. അത് ചൊവ്വയും വെള്ളിയുമാണ്. ആ ദിവസങ്ങളില്‍ ചെല്ലപ്പന്‍ ചിലപ്പോള്‍ കട തുറക്കാന്‍ വൈകും. മറ്റു ദിവസങ്ങളില്‍ എട്ടുമണി ആകുമ്പോഴേയ്ക്കും അയാള്‍ കട തുറക്കും.
”എന്താ ഇവിടെ നില്‍ക്കുന്നത്.?” കഞ്ഞി അപ്പൂപ്പന്‍ പാലും ചോളവും വയ്ക്കാനുള്ള വെള്ളം കോരിക്കൊണ്ട് വരുമ്പോള്‍ കണ്ണനോടു ചോദിച്ചു.
സ്‌കൂളിലെ കഞ്ഞി അപ്പൂപ്പനാണ് ആദ്യം സ്‌കൂളില്‍ വരുന്നത്.
സ്‌കൂളിലെത്തിയാല്‍ പോറ്റിസാറിന്റെ വീട്ടില്‍നിന്നും കുടത്തില്‍ വെള്ളം കൊണ്ടുവന്ന് വലിയ ഇരുമ്പുചട്ടി നിറയ്ക്കും. സ്‌കൂളിലെ കിണറ്റിനടിയില്‍ പാറ ആയതുകൊണ്ട് മഴക്കാലം കഴിയുമ്പോള്‍ വെള്ളം വറ്റും. കുടിക്കാനുള്ള വെള്ളത്തിനായി കുട്ടികളെല്ലാം അടുത്തുള്ള വീടുകളിലേയ്ക്കാണ് പോകുന്നത്.
കഞ്ഞി അപ്പുപ്പനോട് അവന്‍ ഒന്നും പറഞ്ഞില്ല. ചെല്ലപ്പന്‍ തട്ടി ഉയര്‍ത്തിയപ്പോഴാണ് അയാള്‍ കടതുറന്നിട്ടില്ലെന്ന് മനസ്സിലായത്. ചുറ്റുപാടും അടിച്ച് വൃത്തിയാക്കിയേ അയാള്‍ കട തുറക്കൂ. മധുവും ബാലനും അവിടെത്തന്നെ നിന്നപ്പോള്‍ കണ്ണനും അവരുടെ അടുത്തേയ്ക്കുപോയി.
പീടികയുടെ പലക ഓരോന്നായി എടുത്തുമാറ്റി ചെല്ലപ്പന്‍ കട തുറക്കുന്നത് കണ്ണന്‍ നോക്കിനിന്നു. ഒരടി വീതിയും ഏതാണ്ട് അഞ്ചടി ഉയരവുമുള്ള മുന്‍വശത്തെ പലകകള്‍ ഓരോന്നായി എടുത്തു മാറ്റിയശേഷം പീടികക്കുള്ളില്‍നിന്ന് വലിയ കുപ്പി ഭരണികളിലാക്കിയ മിഠായികളും ബിസ്‌ക്കറ്റും കടലയും അണ്ടിപ്പരിപ്പും ഓരോന്നായി പുറത്തെ മരപ്പലകകൊണ്ടുണ്ടാക്കിയ മേശപോലെ യുള്ള തട്ടിയില്‍ എടുത്തു വച്ചു.
നാരങ്ങാവെള്ളവും മോരും വെള്ളവും ചൂളയ്ക്കിടാതെ പഴുത്ത പല ഇനത്തിലുള്ള പഴങ്ങളും ചെല്ലപ്പന്റെ പീടികയില്‍ എപ്പോഴും ഉണ്ടാവും. പഴുത്ത വാഴക്കുലകള്‍ റോഡിലൂടെ പോകുന്നവര്‍ക്ക് കാണാന്‍ കഴിയുംവിധം അതെടുത്ത് പുറത്തെ തട്ടിയില്‍ കെട്ടിത്തൂക്കും. നാട്ടില്‍ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള വാഴപ്പഴവും ചെല്ലപ്പന്റെ കടയില്‍ ഉണ്ടാവും. അതെല്ലാം ചന്തയില്‍നിന്നും വീടുകളില്‍ പോയും വാങ്ങുന്നതാണ്.
കട തുറന്നാല്‍ ചെല്ലപ്പന്‍ തിരക്കിലാണ്. ആരും സാധനങ്ങള്‍ വാങ്ങാനില്ലാത്ത നേരത്ത് അയാള്‍ ബീഡി തെറുക്കുന്ന പണിയിലാവും. ചെല്ലപ്പന്‍ തെറുക്കുന്ന ബീഡിക്ക് ആവശ്യക്കാര്‍ ഏറെയാണ്.
”എന്താ വേണ്ടത്..?” ചെല്ലപ്പന്‍ ചോദിച്ചു.
”കപ്പലണ്ടി…” ബാലന്‍ അവന്റെ കയ്യിലിരുന്ന അഞ്ചുപൈസ കാണിച്ചുകൊണ്ടു പറഞ്ഞു.
”കൈനീട്ടമാ… ” അയാള്‍ പൈസവാങ്ങി നെറ്റിയിലും നെഞ്ചിലും വച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ച് പെട്ടിയിലിട്ടു.
സാധാരണ കിട്ടുന്നതിലും കൂടുതല്‍ കപ്പലണ്ടി കടലാസില്‍ പൊതിഞ്ഞ് അയാള്‍ ബാലന്റെ കയ്യില്‍ കൊടുത്തു.
(തുടരും)