2018 ആഗസ്റ്റ് മാസത്തിലുണ്ടായ ഒന്നാം പ്രളയത്തിന് ശേഷം കേരള സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കേരളീയ ജനതയോട് ചെയ്തത്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ കണക്ക് പോലും കൃത്യമായി എടുത്തില്ല. പരാതിക്കാരുടെ എണ്ണം പെരുകി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് സാധനങ്ങള്‍ ഭരണപക്ഷക്കാര്‍ കടത്തിക്കൊണ്ടുപോകുന്നതുപോലും വാര്‍ത്തയായി. ദുരിതാശ്വാസക്യാമ്പുകളിലല്ലാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ പലരും പ്രളയബാധിതരുടെ ലിസ്റ്റില്‍ നിന്നും പുറത്തായി. വെള്ളം കയറാത്ത വീട്ടുകാര്‍ പലരും ദുരിതാശ്വാസം കൈക്കലാക്കുകയും ചെയ്തു. പ്രളയത്തില്‍ അനുഭവിച്ച ദുരിതത്തേക്കാളേറെ പലരും തങ്ങള്‍ ദുരിതാശ്വാസം ലഭിക്കുന്നതില്‍ നിന്നും തഴയപ്പെട്ടപ്പോള്‍ കൂടുതല്‍ വേദനിച്ചു എന്നതാണ് വാസ്തവം. വീടുകള്‍ പൂര്‍ണ്ണമായി നഷ്ടമായവരും ഭാഗികമായി തകര്‍ന്നവരും ഇന്നും യഥാസമയം നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ദുരിതത്തിലാണ്.
പ്രളയാനന്തരം ജനീവയില്‍ നടന്ന പുനര്‍നിര്‍മ്മാണ കോണ്‍ഫ്രന്‍സിന്റെ പ്ലീനറി സെഷനില്‍ നമ്മുടെ മുഖ്യമന്ത്രി വന്‍തുക ചിലവഴിച്ച് ഉദ്യോഗസ്ഥവൃന്ദത്തോടൊപ്പം പങ്കെടുത്തു. ദുരിതാശ്വാസം ലഭിക്കേണ്ടവര്‍ക്കോ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനോ ഈ യാത്രകൊണ്ടെന്ത് പ്രയോജനമുണ്ടായി എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പ്രളയാനന്തരം പ്രകൃതി സൗഹൃദ നിര്‍മ്മാണരീതികള്‍ അവലംബിക്കുമെന്നും ഭാവിയിലെ പ്രകൃതി ദുരന്തങ്ങള്‍ തടയുമെന്നും ഭാഗികമായും പൂര്‍ണ്ണമായും എല്ലാം നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഗാര്‍ഹിക ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് സഹകരണബാങ്കുകള്‍ വഴി വായ്പ നല്‍കുമെന്നും തൊഴില്‍ വസ്തുക്കള്‍ നഷ്ടമായവര്‍ക്ക് പലിശരഹിത വായ്പ നല്‍കുമെന്നും തൊഴില്‍ദാന പദ്ധതികള്‍ വഴി തൊഴിലവസരം നല്‍കുമെന്നും പ്രസ്താവന നടത്തി. പ്രസ്താവനകള്‍ പലതും ജലരേഖയായി മാറി.
ഒന്നാം പ്രളയബാധിതര്‍ക്ക് കിട്ടേണ്ടതായ സഹായങ്ങളും സഹായവാഗ്ദാനങ്ങളും നിറവേറ്റാതെയും ദുരന്തനിവാരണത്തിന് ഒന്നും ചെയ്യാതെയും ഈ സര്‍ക്കാര്‍ ഒരു വര്‍ഷം തള്ളിനീക്കി. ഇപ്പോഴിതാ 2019 ആഗസ്റ്റ് മാസം മഴ വീണ്ടും സംഹാരതാണ്ഡവമാടി. കഴിഞ്ഞ തവണ ദുരിതമനുഭവിച്ചവരും പുതിയ ചിലരും ഇന്നിതാ വീണ്ടും പ്രളയബാധിതരായിരിക്കുന്നു. ഇത്തവണയും സര്‍ക്കാരിന്റെ പ്രസ്താവനകള്‍ക്കൊന്നും ഒരുപഞ്ഞവുമില്ല. എന്നാല്‍ കാര്യമാത്രപ്രസക്തമായ ഇടപെടലുകള്‍ക്കായി ജനം ഇനിയും കാത്തിരിക്കയാണ്. മഴയുടെ തോതനുസരിച്ച് വെള്ളപ്പൊക്ക ജലനിരപ്പ് പ്രവചിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരു വര്‍ഷമായി കേരളത്തില്‍ ഒരിടത്തും നടപ്പാക്കിയില്ല. വെള്ളപ്പൊക്ക സോണിംഗ് സമ്പ്രദായങ്ങള്‍, ഉരുള്‍പൊട്ടല്‍ മാപ്പിംഗ് എന്നിവയുടെ അഭാവം രണ്ടാം പ്രളയത്തില്‍ ജനങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിയിട്ടു എന്നതാണ് സത്യം. കഴിഞ്ഞ തവണ ജലമുയര്‍ന്ന സ്ഥലങ്ങളില്‍ പ്രളയത്തിന് ശേഷം ജലമൊഴുക്കിന് തടസ്സം നിന്ന നിര്‍മ്മിതികള്‍ പൊളിക്കുന്നതിനോ കലുങ്കുകളുടെ വീതികുറവ് മാറ്റുന്നതിനോ ചപ്പാത്തുകള്‍ പൊളിച്ചു മാറ്റുന്നതിനോ ഒരു നടപടിയും ഈ സര്‍ക്കാര്‍ സ്വീകരിച്ചില്ല. ചില സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം തടയുവാന്‍ മോട്ടോര്‍ വച്ച് പമ്പ് ചെയ്ത് ജലം കളയാവുന്ന സ്ഥലങ്ങളില്‍ അതിനുവേണ്ട ഒരു നടപടിയും സ്വീകരിച്ചില്ല. തോടുകള്‍, ഇടതോടുകള്‍, നദികള്‍ എന്നിവയിലെ തടസ്സങ്ങള്‍ മാറ്റി ഒഴുക്ക് പുനഃസ്ഥാപിക്കുവാന്‍ ഒരു പരിശ്രമവും നടത്തിയില്ല. പ്രളയപ്രതലം കൈയ്യേറിയവരെ ഒഴിപ്പിക്കാനോ, തണ്ണീര്‍ത്തടങ്ങള്‍ പുനഃസൃഷ്ടിക്കുന്നതിനോ ശ്രമമുണ്ടായില്ല.
മറിച്ച് പാടം നികത്തി ഭൂമിയുടെ തരം മാറ്റിയവര്‍ക്ക് തണ്ടപ്പേര്‍ റജിസ്ട്രറില്‍ വ്യത്യാസം വരുത്തി നല്‍കുവാന്‍ ശ്രമം നടത്തുകയാണെന്നറിയുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് അപകട സാധ്യത ഒഴിവാക്കുന്നതിന് പകരം 1500 ചതുരശ്ര അടി നിര്‍മ്മാണത്തെ ക്രമപ്പെടുത്തുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നു. 2018ല്‍ 5900 പാറമടകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് അത് 6100 ആയി ഉയര്‍ത്തിയതായി ഉപഗ്രഹചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടതിനു പകരം അവയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.
ഹൈറേഞ്ചിലെ നഗരവല്‍ക്കരണം കുറച്ചു കൊണ്ടുവരുന്നതിന് പകരം അത് വ്യാപിപ്പിക്കുകയാണ്. നഗരങ്ങളുടെ സംവഹനശേഷിയനുസരിച്ചുള്ള വികസനം വിഭാവനം ചെയ്ത് നടപ്പാക്കുന്നതിന് പകരം യാതൊരു ലക്കും ലഗാനുമില്ലാതെ കുന്നിടിച്ചും പാറപൊട്ടിച്ചും നിലം നികത്തിയും ഈ സര്‍ക്കാരിന്റെ വികസന പരിപ്രേഷ്യം മുന്നേറ്റത്തിന്റെ പാതയിലാണ്. 2018ല്‍ പ്രളയത്തില്‍ മരിച്ച 483 പേരെ സര്‍ക്കാര്‍ മറന്നു. നഷ്ടമായ 40,000 ഹെക്ടറിലെ കൃഷി, ചത്തൊടുങ്ങിയ 4600 കന്നുകാലികള്‍, ചത്തുപോയ 2 ലക്ഷം കോഴി, താറാവ് എന്നിവയെല്ലാം മറന്നവയില്‍ ഉള്‍പ്പെടുന്നു. 760 സ്ഥലങ്ങളിലാണ് അന്ന് ഉരുള്‍പൊട്ടിയത്. 7 ലക്ഷം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി, 26000 വീടുകള്‍, 221 പാലങ്ങള്‍, 786 കുടിവെള്ള പദ്ധതികള്‍ എന്നിവ തകര്‍ന്നുതരിപ്പണമായി. 97000 ഹെക്ടര്‍ റോഡു തകര്‍ന്നു. ഇതെല്ലാം മറന്ന് യാതൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ മുന്നേറിയപ്പോഴാണ് 2019 ആഗസ്റ്റില്‍ വീണ്ടും പ്രളയമെത്തുന്നത്.
ഈ പ്രളയത്തില്‍ ഇതുവരെ 106 പേര്‍ മരിക്കുകയും 15 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രണ്ടേമുക്കാല്‍ ലക്ഷം പേര്‍ ഇക്കുറി അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 85 സ്ഥലങ്ങളില്‍ ഇപ്രാവശ്യവും ഉരുള്‍പൊട്ടി. ഇതൊക്കെ സംഭവിച്ചിട്ടും സര്‍ക്കാരിനൊരു കുലുക്കവുമില്ല എന്നതാണ് സത്യം.
കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിക്കാതിരുന്നത് പ്രളയത്തിന് ശേഷം ശബരിമല പ്രശ്‌നം വന്നതാണെന്ന് ഒരു ഇടതുപക്ഷ സഹയാത്രികന്‍ ടി.വി. ചാനലില്‍ പറയുന്നതു കേട്ടു. നാണമാവില്ലെ നിങ്ങള്‍ക്ക്? ഇല്ലാത്ത ഒരു പ്രശ്‌നം കുത്തിപ്പൊക്കി കേരളത്തിലെ ലക്ഷോപലക്ഷം പ്രളയബാധിതരടക്കമുള്ള ഭക്തജനങ്ങളെ ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ തെരുവിലിറക്കിയതിന്? അതിന്റെ പേരില്‍ പ്രളയദുരിതാശ്വാസം വേണ്ടതുപോലെ നടത്താതിരുന്നതിന് വേണ്ടിയായിരുന്നോ ഈ അഭ്യാസങ്ങള്‍ എന്നുപോലും ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ മറ്റൊരു പ്രളയം കൂടി കാത്തിരിക്കുകയായിരുന്നോ എന്നാണ് ചിന്തിച്ചുപോകുന്നത്. തങ്ങളുടെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുപിടിക്കുന്നതിനാണ് ശബരിമല സംഭവം കൊണ്ടുവന്നതെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പുതരില്ല എന്നു മാത്രമെ ഈ സന്ദര്‍ഭത്തില്‍ പറയുന്നുള്ളൂ.
രണ്ടുതവണയും വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്ന് വിടേണ്ടിവന്നത് കര്‍ണ്ണാടകയിലെ കബനി ഡാം തുറന്നതുകൊണ്ടാണ്. 2018ലെ പ്രളയത്തില്‍ പെരിയാര്‍ തീരം മുങ്ങിയത് മുല്ലപ്പെരിയാര്‍ അടക്കമുള്ള തമിഴ്‌നാടിന്റേതടക്കമുള്ള ഡാമുകള്‍ തുറന്നപ്പോഴാണ്. ചാലക്കുടി പുഴയിലേക്ക് തുറക്കുന്ന അപ്പര്‍ഷോളയാര്‍ തമിഴ്‌നാടിന്റേതാണ്. ഇതുകൊണ്ട് പ്രളയകാലത്തിന് മുമ്പ് തന്നെ കേരള സര്‍ക്കാരും കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുമായി ഡാമുകള്‍ തുറന്നുവിടുന്നതുമായി ആശയവിനിമയം നടത്തേണ്ടതായിട്ടുണ്ട്. അടുത്ത പ്രളയത്തിന് മുമ്പെങ്കിലും സര്‍ക്കാര്‍ അതിന് തുനിയണം.
ഇപ്പോള്‍ കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് കേരളത്തില്‍ ചിലയിടങ്ങളില്‍ പ്രളയജലം അളക്കുന്ന സംവിധാനങ്ങളുണ്ട്. എന്നാല്‍ സി.ഡബ്ല്യു. സിയുടെ, പ്രളയജലം ഉയരുന്നത് പ്രവചിക്കുന്നതിനുള്ള സ്റ്റേഷന്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. അതിനായി കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തണം. കേരള സര്‍ക്കാരിലെ മന്ത്രിമാരടക്കമുള്ളവര്‍ 2018ല്‍ പ്രളയം വന്നപ്പോള്‍ അത് 99ലെ (1924) വെള്ളപ്പൊക്കംപോലെ 1000 കൊല്ലത്തില്‍ ഒന്നാണെന്ന് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇത്തരം വെള്ളം കൂടിയ മഴകള്‍ ഇനിയും സംഭവിക്കാം. ഇത് കാലാവസ്ഥാ വ്യതിയാനകാലമാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥ പ്രവചിക്കുക ദുഷ്‌ക്കരമായ ഒന്നാണ്. കേരളത്തിലെ പശ്ചിമഘട്ടത്തില്‍ 1895ല്‍ മുല്ലപ്പെരിയാര്‍ പണിതതു മുതല്‍ വനപ്രദേശം ജലസംഭരണികള്‍ക്കായി ഇല്ലായ്മ ചെയ്തുവരികയാണ്. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം വന്നതില്‍ പിന്നെ ഉണ്ടാക്കിയ 80 ഡാമുകള്‍ക്ക് വേണ്ടിയും പരിസ്ഥിതി ആഘാതപഠനം നടത്തിയപ്പോഴും ജലസംഭരണികള്‍ക്കായി മുറിച്ചുമാറ്റിയ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ വനങ്ങള്‍ക്ക് പകരം പുതിയ വനം വച്ചുപിടിപ്പിക്കാമെന്ന നിബന്ധനയിലാണ് ഇത്രയേറെ അണക്കെട്ടുകള്‍ക്ക് അനുമതി ലഭിച്ചതും നിര്‍മ്മിക്കാനായതും. എന്നാല്‍ അണക്കെട്ട് നിര്‍മ്മാണത്തിനുശേഷം മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകളൊക്കെ ഈ നിബന്ധന സൗകര്യപൂര്‍വ്വം മറന്നിരിക്കയാണ്. ഈ സര്‍ക്കാര്‍ ഈ നിബന്ധന നിറവേറ്റണം.
പശ്ചിമഘട്ടത്തിലെ ഇക്കോളജീയ മാറ്റത്തിന് നശിപ്പിച്ചില്ലാതാക്കിയ വനമേഖലയാണ് പ്രതിസ്ഥാനത്ത്. പുതിയ വനം വച്ചുപിടിപ്പിക്കേണ്ടത് കേരളത്തിന്റെ ബാധ്യതയാണ്. അത് നിറവേറ്റണം. സിംല, കാശ്മീര്‍, ഡാര്‍ജിലിംഗ് തുടങ്ങിയ ഇന്ത്യയിലെ ഒട്ടുമിക്ക ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നാഷണല്‍ ബില്‍ഡിംഗ് കോഡ് ബാധകമാണ്. കേരളത്തിലെ ഹൈറേഞ്ചുകളില്‍ നാളിതുവരെ ഇത് നടപ്പാക്കിയിട്ടില്ല. നമ്മുടെ പശ്ചിമഘട്ടത്തിനെ രൂപമാറ്റം വരുത്തി പട്ടണങ്ങള്‍ ഉയരുമ്പോള്‍ രാജ്യത്തുള്ള ഈ നിയമം പശ്ചിമഘട്ട സംരക്ഷണത്തിനായി നടപ്പാക്കണം. ഭാരതത്തില്‍ 1980ല്‍ പരിസ്ഥിതി നിയമങ്ങള്‍ ഉണ്ടാക്കി ഇറങ്ങിയ ഉത്തരവില്‍ തീരദേശ സംരക്ഷണത്തിനായി ഒരു നിയമം വേണമെന്നും പശ്ചിമഘട്ടം സംരക്ഷിക്കുവാന്‍ ഒരു അതോറിറ്റി വേണമെന്നും പ്രതിപാദിച്ചിരുന്നു. 2001ല്‍ തീരദേശനിയമം നടപ്പാക്കി എന്നാല്‍ നാളിതുവരെ പശ്ചിമഘട്ട അതോറിറ്റി സ്ഥാപിതമായിട്ടില്ല. ആയതിനാല്‍ ഗാഡ്ഗില്‍ കമ്മറ്റിയുടെ ശാസ്ത്രപഠനത്തിന്റെ വെളിച്ചത്തില്‍ അതിനെ ആധാരമാക്കി പശ്ചിമഘട്ട വികസന അതോറിറ്റി ഉണ്ടാക്കുവാന്‍ കേരളം മുന്‍കയ്യെടുക്കണം. പശ്ചിമഘട്ടം കടന്നുപോകുന്ന ആറുസംസ്ഥാനങ്ങള്‍ക്കും ബാധകമായി ഈ അതോറിറ്റി നിലവില്‍ വന്നാല്‍ മാത്രമെ പ്രളയക്കെടുതികളില്‍ നിന്നും ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന ഉരുള്‍പൊട്ടലുകളില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാകൂ.