മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരം അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അഴിമതിയുടെ വന്‍മരങ്ങള്‍ കടപുഴകാനാരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്താണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതികളെല്ലാം നടന്നത്. ഇതിന്റെ ഭാഗമായി വേണം ചിദംബരത്തിനെതിരെയുള്ള കേസുകളെയും കാണാന്‍. ആകാശത്ത് 1.76 ലക്ഷം കോടിയുടെ ടുജി സ്‌പെക്ട്രം അഴിമതി ഉണ്ടായപ്പോള്‍ ഭൂമിക്കടിയില്‍ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം കോടിയുടെ കല്‍ക്കരി കുംഭകോണമാണ് യുപിഎ ഭരണത്തിലുണ്ടായത്. രണ്ടിനുമിടയില്‍ ഭൂമിയില്‍ ഒട്ടനവധി അഴിമതിക്കേസുകളും. അതുകൊണ്ടാണ് ആകാശവും ഭൂമിയും പാതാളവും ഒരുപോലെ അഴിമതിവല്‍ക്കരിച്ച ഒരു ഭരണമായി യുപിഎ ഭരണത്തെ വിശേഷിപ്പിക്കുന്നത്.
അന്നൊക്കെ ഇത്തരം അഴിമതികള്‍ തടയേണ്ട ചുമതലയുണ്ടായിരുന്ന ധനകാര്യമന്ത്രിയാണ് ഇപ്പോള്‍ ഏറ്റവും വലിയ അഴിമതി നടത്തി തടവിലാകുന്നത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ധനകാര്യവകുപ്പു കൈകാര്യം ചെയ്ത മന്ത്രി തന്നെ അഴിമതിക്കുറ്റത്തിന് തടവിലാകുന്നത്. ടു ജി സ്‌പെക്ട്രം കേസില്‍ ഡിഎംകെ നേതാക്കളായ എ. രാജയ്ക്കും കനിമൊഴിയ്ക്കും തടവില്‍ കഴിയേണ്ടിവന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രത്യേക കോടതി അവരെ വിട്ടയക്കുകയാണ് ചെയ്തത്. എന്നാല്‍ ചിദംബരം ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരിലുള്ള കേസുകള്‍ അത്രവേഗം ഒഴിവാകുമെന്നു തോന്നുന്നില്ല. ചിദംബരവും മകന്‍ കാര്‍ത്തിയും കേസില്‍ അറസ്റ്റു തടയാന്‍ ഇരുപത് തവണയാണ് ദല്‍ഹി ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തത് എന്ന വസ്തുതയില്‍ നിന്നുതന്നെ അവരുടെ കേസിന്റെ വലിപ്പം ഊഹിക്കാമല്ലോ.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ മകനെ ഇടനിലക്കാരനാക്കി വഴിവിട്ട് നടത്തിയ ചില നടപടികളാണ് ചിദംബരത്തെ കുരുക്കിലാക്കിയത്. ഐഎന്‍എക്‌സ് മീഡിയ വിദേശനിക്ഷേപ ക്രമക്കേട്, അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ ചിദംബരമാണ് അഴിമതിയുടെ സൂത്രധാരനെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നതടക്കം രൂക്ഷമായ നിരീക്ഷണത്തോടെയാണ് ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഒരു അഭിഭാഷകന്‍ കൂടിയായ ചിദംബരം രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് ഒട്ടും വില കല്പിക്കാതെ മുങ്ങിയപ്പോള്‍ സിബിഐയുടെ ഉറച്ച നടപടികള്‍ കൊണ്ടുമാത്രമാണ് അയാളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത്. ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നല്‍കാതെ നാലുദിവസം സിബിഐ കസ്റ്റഡിയില്‍ വിടുകയാണ് കോടതി ചെയ്തത്. അങ്ങനെ താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യപ്പെട്ട സിബിഐ ആസ്ഥാനമന്ദിരത്തില്‍ തടവില്‍ കഴിയാനുള്ള യോഗവും ചിദംബരത്തിനുണ്ടായി.
ചിദംബരവും മകന്‍ കാര്‍ത്തിയും ഉള്‍പ്പെട്ട വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് ഉണ്ടായത്. ഐഎന്‍എക്‌സ് മീഡിയ എന്ന സ്ഥാപനത്തിന് മൗറീഷ്യസ് ആസ്ഥാനമായ മൂന്നു കമ്പനികളില്‍ നിന്ന് 4.6 കോടി രൂപ സ്വീകരിക്കാനായിരുന്നു അനുമതി നല്‍കിയതെങ്കിലും കമ്പനിയുടെ അക്കൗണ്ടിലേക്ക് 307 കോടി രൂപയാണ് ഒഴുകിയെത്തിയത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണിയുടെയും ഉടമസ്ഥതയിലാണ് ഈ കമ്പനി. ആദായനികുതി വകുപ്പ് വിശദീകരണം ചോദിച്ചതോടെ ഇവര്‍ കാര്‍ത്തിയെ സമീപിക്കുകയും അയാള്‍ ഇടനിലക്കാരനായി വന്‍ അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്തു. മകളെ കൊന്ന കേസില്‍ പീറ്ററും ഇന്ദ്രാണിയും ഇപ്പോള്‍ ജയിലിലാണ്. ഇടനിലക്കാരനായി നിന്ന് കോടികള്‍ പറ്റിയ കാര്‍ത്തി ജാമ്യത്തിലാണ്. ചിദംബരം തടവിലും.
ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ പ്രശ്‌നപരിഹാരത്തിന് കാര്‍ത്തിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടതായി ഇന്ദ്രാണി മൊഴി നല്‍കിയിട്ടുണ്ട്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഇവരെല്ലാം ഉള്‍പ്പെട്ട പിന്നാമ്പുറക്കഥകളും മാധ്യമങ്ങളില്‍ സുലഭമാണ്. ഐഎന്‍എക്‌സ് മീഡിയ കേസ് 307 കോടിയുടേതാണെങ്കില്‍ എയര്‍സെല്‍ – മാക്‌സിസ് ഇടപാട് 3500 കോടി രൂപയുടേതാണ്. ഇതിലും ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കപ്പെടുകയാണ്. കള്ളപ്പണത്തിന്റെ സുഹൃത്തും പിതാവും ദാര്‍ശനികനുമാണ് ചിദംബരമെന്നാണ് മുന്‍ കേന്ദ്രമന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ രാം ജത്മലാനി അഭിപ്രായപ്പെട്ടത്. എന്തായാലും സാമ്പത്തിക ശുദ്ധീകരണത്തിന് ഊന്നല്‍ നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തരം അഴിമതികള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളെ നേരത്തെ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. മാത്രമല്ല സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പൂര്‍ണ്ണമായ സ്വാതന്ത്ര്യം സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്. അതിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ ശക്തമായ നടപടികള്‍.
സ്വാതന്ത്ര്യാനന്തരം അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചതിന്റെ ചരിത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. അതിന്റെ ബാക്കിപത്രമാണ് കോണ്‍ഗ്രസ്സിനെ കുടുംബസ്വത്താക്കി മാറ്റിയ സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരിലുള്ള നാഷണല്‍ ഹെറാള്‍ഡ് കേസ്. അയ്യായിരം സ്വാതന്ത്ര്യസമരസേനാനികളെ ഓഹരി ഉടമകളാക്കി നെഹ്‌റു 1937ല്‍ തുടങ്ങിയ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥര്‍. അയ്യായിരം കോടിയോളം രൂപയുടെ ആസ്തിയുള്ള ഈ കമ്പനിയെ 2010ല്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ കൂട്ടാളികളും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ മൂലധനമുള്ള യങ് ഇന്ത്യന്‍ എന്ന കമ്പനി തുടങ്ങി അതിന്റേതാക്കിയ കേസ് സുപ്രീം കോടതിയില്‍ നടന്നുവരികയാണ്. കോണ്‍ഗ്രസ് ഈ കമ്പനിക്ക് 90 കോടി രൂപ പലിശരഹിതവായ്പ നല്‍കിയതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നെഹ്‌റു കുടുംബത്തിലേക്കു കാലെടുത്തു കുത്തിയതു മുതല്‍ കോടീശ്വരനായി മാറിയ റോബര്‍ട്ട് വാദ്രയും കള്ളപ്പണം വെളുപ്പിക്കലടക്കം നിരവധി കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
നേരിട്ടും അല്ലാതെയും അഴിമതി നടത്തി കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്. രാഷ്ട്രീയമായി ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ എഴുതിത്തള്ളിയെങ്കിലും ബി.ജെ.പിക്കു ബദലായി, തളര്‍ന്നുകിടക്കുന്ന ആ കക്ഷിയെ ഊതിവീര്‍പ്പിക്കാന്‍ സിപിഎമ്മും ചില മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഒന്നും ഏശുന്നില്ലെന്നുമാത്രം. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്തെ എല്ലാ ഇടപാടുകളും പരിശോധിക്കുകയും കുറ്റവാളികളായ കോണ്‍ഗ്രസ് നേതാക്കളെ ശിക്ഷിക്കുകയും ചെയ്യണം. രാജ്യത്തിന്റെ സമ്പത്ത് ഊറ്റിയെടുക്കാന്‍ ഒരു ശക്തിക്കും കഴിയാത്ത തരത്തിലുള്ള പഴുതടച്ച സംവിധാനങ്ങളുമായി ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അഴിമതിവീരന്മാര്‍ ശിക്ഷിക്കപ്പെടേണ്ടതും രാജ്യത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണ്.