”ന ജായതേ മ്രിയതേ വാ കദാചിത്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോ അയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ”.
”അവന്‍ (ആത്മാവ്) ഒരിക്കലും ജനിച്ചിട്ടില്ല, അവന്‍ ഒരിക്കലും മരിക്കുകയില്ല, അവന്‍ ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, അവന്‍ ജനനമില്ലാത്തവനും നിത്യനും ശാശ്വതനും പുരാണനുമാകുന്നു. ശരീരം കൊല്ലപ്പെടുമ്പോള്‍ അവന്‍ കൊല്ലപ്പെടുന്നില്ല” (ഭഗവദ്ഗീത).
നമ്മുടെ പുരാതന ഋഷിമാരും ആധ്യാത്മിക ചിന്തകരും തത്ത്വചിന്തകരും ജീവിതത്തിന്റെ അനിവാര്യമായ അന്ത്യത്തെ, മരണത്തെക്കുറിച്ച് ആലോചിച്ചു. മരണത്തെക്കുറിച്ചുള്ള ധാരണകള്‍ അവരുടെ ചിന്തകളില്‍ നിന്നും പുരാതന തിരുവെഴുത്തുകളില്‍ നിന്നും വികസിച്ചു. ഈ തത്ത്വചിന്തയില്‍, മരണം എല്ലാറ്റിന്റെയും അവസാനമായിട്ടല്ല, മറിച്ച് മനുഷ്യാത്മാവിന്റെ ശാശ്വത അസ്തിത്വത്തിലേക്കുള്ള ഒരു സുപ്രധാനഘട്ടമായിട്ടാണ് കാണപ്പെടുന്നത്. അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ താല്‍ക്കാലിക വിരാമം. മരണത്തെക്കുറിച്ചും മരിക്കുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോള്‍, ഒരു വശത്ത്, ശ്രീശങ്കരന്റെ തത്ത്വചിന്തയുടെ സവിശേഷതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു: ”ബ്രഹ്മ സത്യം ജഗന്‍മിഥ്യ ജീവോ ബ്രഹ്മൈവ നാ അപരാ” (‘ബ്രഹ്മം യഥാര്‍ത്ഥമാണ്; ഈ ലോകം യാഥാര്‍ത്ഥ്യമല്ല; ജീവന്‍ അല്ലെങ്കില്‍ ആത്മാവ് ബ്രഹ്മത്തിന്റെ മറ്റൊരു രൂപമാണ്’.) മറുവശത്ത്, മറ്റു പല ആത്മീയചിന്തകരും ആത്മാവിനെയും ബ്രഹ്മത്തെയും കുറിച്ചുള്ള വ്യത്യസ്തമായ മതവിശ്വാസങ്ങള്‍ വ്യക്തമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ജീവിതം, മരണം, മനുഷ്യ പ്രവര്‍ത്തനം എന്നിവയുടെ മതപരവും ധാര്‍മ്മികവുമായ അര്‍ത്ഥങ്ങളുടെ തീവ്രതയ്ക്കും വ്യാപനത്തിനും അവര്‍ ഊന്നല്‍ നല്‍കി; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ധര്‍മ്മം, മോക്ഷം, പുനര്‍ജന്മം എന്നിവയില്‍.
വര്‍ഷങ്ങള്‍ക്കുശേഷം, ചിന്തകനായ രബീന്ദ്രനാഥ ടാഗൂര്‍, മരണം വെളിച്ചം കെടുത്തുന്നതല്ലെന്നും ഒരു പുതിയ പ്രഭാതത്തെ സ്വാഗതം ചെയ്യുന്നതിനായി വിളക്ക് കത്തിക്കുന്ന ഒരു പ്രവൃത്തിയാണെന്നും അഭിപ്രായപ്പെട്ടു. മരണത്തെക്കുറിച്ചുള്ള ദര്‍ശനത്തിലൂടെ ജീവിതത്തിന്റെ ഉത്സവ ആഘോഷം ഉള്‍ക്കൊള്ളുന്ന ടാഗൂറിന്റെ ഈ ധാരണ ചിന്തകനും ചലച്ചിത്രകാരനുമായ സത്യജിത് റേയുടെ ലെന്‍സിലൂടെ ദൃശ്യവല്‍ക്കരിക്കപ്പെട്ടു.
മരണസങ്കല്പത്തെക്കുറിച്ചും അത് ജീവിതശക്തിയെ എങ്ങനെ ആഘോഷിക്കുന്നുവെന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍, റേയുടെ അപു ത്രയം – പഥേര്‍ പാഞ്ചാലി (1955), അപരാജിത (1957), അപുര്‍ സന്‍സാര്‍ (അപുവിന്റെ ലോകം, 1959) എന്നീ ചലച്ചിത്രങ്ങള്‍ – മനസ്സിലേക്ക് കടന്നുവരുന്നു. ഒരു അസംസ്‌കൃത ഊര്‍ജ്ജവും കലയുടെ പരമോന്നത ശക്തിയും പുറത്തെടുത്ത്, ഈ ചലച്ചിത്ര ത്രയം, ഉപരിതലത്തില്‍, നായകനായ അപുവിന്റെ ദരിദ്രമായ ഗ്രാമീണബാല്യം മുതല്‍ ബനാറസിലും കൊല്‍ക്കത്തയിലുമുള്ള വര്‍ഷങ്ങളിലേക്കും ഒടുവില്‍ അദ്ദേഹത്തിന്റെ വിവാഹത്തിലേക്കും പിതൃത്വത്തിലേക്കുമുള്ള ഇതിഹാസയാത്രയെ കണ്ടെത്തുന്നു. കൂടുതല്‍ മെറ്റാഫിസിക്കല്‍ തലത്തില്‍, മൂന്ന് സിനിമകളും നായകന്റെ അതുല്യമായ ജീവിതത്തെ വിവിധ ഘട്ടങ്ങളില്‍ ചിത്രീകരിക്കുന്നു, മരണത്തിന്റെ ദര്‍ശനത്തെ കേന്ദ്രീകരിച്ച് ആഴത്തിലുള്ള ആത്മീയ ചോദ്യങ്ങളെ ആവര്‍ത്തിച്ച് അഭിമുഖീകരിക്കുന്നു.
ഇന്ത്യയിലെ ഗ്രാമീണ പശ്ചിമ ബംഗാളില്‍ ചിത്രീകരിച്ച ‘പഥേര്‍ പാഞ്ചാലി’ എന്ന ത്രയത്തിലെ ആദ്യ സിനിമയില്‍, റേയുടെ ക്യാമറ ജീവിതത്തിലെ സാര്‍വത്രിക പ്രമേയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നു. നായകനായ അപുവിന്റെ കുട്ടിക്കാലത്തിലൂടെ തന്റെ സഹോദരി ദുര്‍ഗയും അവരുടെ വൃദ്ധയായ അമ്മായി ഇന്ദിര്‍ തക്രുനുമൊത്ത് അതുല്യമായി കേന്ദ്രീകരിച്ചിരിക്കുന്നു.
ട്രൈലോജിയിലെ മൂന്ന് ചിത്രങ്ങളിലെയും റേയുടെ ഏറ്റവും സത്യസന്ധവും, തടസ്സമില്ലാത്തതും, ആധുനികവുമായ ഫോട്ടോഗ്രാഫിക് ശൈലി ഇറ്റാലിയന്‍ നിയോ-ക്ലാസിക്കല്‍ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. മൂന്ന് സിനിമകളും നായകനായ അപുവിന്റെ ശാരീരികവും ആത്മീയവുമായ യാത്രയെ ഉള്‍ക്കൊള്ളുന്നു. കാരണം അദ്ദേഹം തന്റെ ജീവിതത്തില്‍ ആഘാതകരമായ സംഭവങ്ങള്‍, പ്രിയപ്പെട്ടവരുടെ നഷ്ടം, പുറപ്പെടലുകള്‍, പരാജയങ്ങള്‍ എന്നിവയിലൂടെ സ്വാതന്ത്ര്യത്തിന്റെയും പക്വതയുടെയും ആത്യന്തിക നേട്ടത്തിലേക്ക് നീങ്ങുന്നു. കുട്ടിക്കാലത്തെ ഈ ഭൂമിയുടെ പ്രകൃതിദത്ത അത്ഭുതങ്ങള്‍, കൗമാരത്തിലെ വൈകാരിക വെല്ലുവിളികള്‍, കുടുംബ ദുരന്തങ്ങള്‍, വേര്‍പിരിയല്‍, ഏകാന്തത, സ്വയം കണ്ടെത്തല്‍ എന്നിവയാല്‍ അവന്റെ ചെറുപ്പത്തില്‍ തന്നെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തിയ അസ്തിത്വ നായകനായി അപു ഈ യാത്രയിലൂടെ മാറുന്നു.
‘പഥേര്‍ പാഞ്ചാലി’ക്ക് പണ്ഡിറ്റ് രവിശങ്കര്‍ നല്‍കിയ പ്രമേയ സംഗീതം, പുല്ലാങ്കുഴലില്‍ വായിക്കുകയും ഒരു ഗാനത്തില്‍ നിന്ന് എടുക്കുകയും ചെയ്തു. വൃദ്ധയായ ഇന്ദിര തക്രുണ്‍ മരണത്തിനായുള്ള ദീര്‍ഘവും നിരന്തരവുമായ കാത്തിരിപ്പില്‍ സ്വയം ആലപിക്കുന്നു. ഹൃദയമിടിപ്പ് കടിച്ചുകീറുന്ന, നുഴഞ്ഞുകയറുന്ന ”ഹരി ദിന്‍ ടു ഗെലോ ഷോന്ധ്യ ഹോളോ/പാര്‍ കോറോ അമറെ” എന്ന ഗാനം, ദിവസത്തിന്റെ അവസാനത്തില്‍ നദി മുറിച്ചുകടക്കുന്നതിനെ സൂചിപ്പിക്കുന്നു. മരണത്തിന് മുമ്പില്‍ നിസ്സഹായനായ ഒരു യാത്രക്കാരന്‍, ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള മുറിച്ചുകടക്കലിനെ രൂപകമായി ആവിഷ്‌കരിക്കുന്നു. കുട്ടിക്കാലത്തെ അവിസ്മരണീയമായ ചെറിയ ചിത്രങ്ങള്‍- അപു, ദുര്‍ഗ, ഗ്രാമത്തിലെ താറാവുകള്‍ എന്നിവ പ്രാദേശിക മിഠായിക്കാരനെ പിന്തുടര്‍ന്ന് ഒരു ഫെല്ലിനിയന്‍ രീതിയില്‍; ദുര്‍ഗ അയല്‍വാസിയുടെ പൂന്തോട്ടത്തില്‍ നിന്ന് മോഷ്ടിച്ച് വൃദ്ധയും ദുര്‍ബലയുമായ അമ്മായിക്ക് നല്‍കിയ പേരയ്ക്ക, ഇന്ദിര തക്രുണിന്റെ പല്ലില്ലാത്ത പുഞ്ചിരിക്ക് പ്രചോദനം നല്‍കുന്നു; ഓടുന്ന ട്രെയിന്‍ ഗ്രാമീണ ഭൂപ്രകൃതിയെ തുളച്ചുകയറുന്നത് കൊണ്ട് സഹോദരങ്ങളുടെ ആവേശവും പ്രാകൃതമായ ആനന്ദവും സിനിമയ്ക്ക് മാനുഷിക നിലവാരം നല്‍കുന്നു. മറുവശത്ത്, ജനനമരണം, വാത്സല്യം, വേദന, ദൈനംദിന ജീവിതത്തിന്റെ നിസ്സാരത, ദൈനംദിന സന്തോഷങ്ങള്‍ എന്നിവയുടെ സൂക്ഷ്മവും വ്യക്തവുമായ ഒരു സംഗ്രഹം മനസ്സില്‍ മായാത്ത ചിത്രങ്ങള്‍ അവശേഷിപ്പിക്കുന്നു.
ജീവിതത്തിന്റെയും മരണത്തിന്റെയും സംക്ഷിപ്തം, അല്ലെങ്കില്‍ ജീവിതയാത്രയും അതിന്റെ അവസാനവും അന്തര്‍ലീനമായി നെയ്ത സീക്വന്‍സുകളോടെ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. വെളുത്ത കാശ പുഷ്പങ്ങളാല്‍ പരന്നുകിടക്കുന്ന വിശാലവും തുറന്നതുമായ വയലില്‍ ദുര്‍ഗയുടെയും അപുവിന്റെയും തിരച്ചില്‍ ഈ ചിത്രത്തിലെ ഏറ്റവും ദൃശ്യ സമ്പന്നമായ ഗാന രംഗങ്ങളിലൊന്നാണ് ഇത് കുട്ടികള്‍ ലോകത്തിനായുള്ള അവരുടെ അന്വേഷണത്തെ പ്രതീകപ്പെടുത്തുന്നു. മഴക്കാലം ആരംഭിക്കുന്നത് പ്രതീക്ഷയും സന്തോഷവും പുതിയ ജീവിതവും നല്‍കുന്നു. റേയുടെ ലെന്‍സുകള്‍ സീസണിലെ ആദ്യത്തെ മഴത്തുള്ളികളെ പിന്തുടരുന്നു, ചൂണ്ടയില്‍ മീന്‍ പിടിക്കാനിരിക്കുന്നയാളുടെ കഷണ്ടിക്കുള്ളില്‍, വെള്ളത്തിലെ കുളവാഴകള്‍, വയലിലെ മരങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ വീഴുന്നു. പതുക്കെ പതുക്കെ ദുര്‍ഗയെ മഴയിലെ നൃത്തത്തിലേക്ക് ആകര്‍ഷിക്കുന്നു (ഛായാഗ്രഹണത്തിന്റെ മനോഹരമായ, ആകര്‍ഷകമായ ഒരു കൃതി). ക്രമേണ, കൊടുങ്കാറ്റ് ക്രൂരമായി ഉയരുന്നു, അവരുടെ തകര്‍ന്ന വീടിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുകയും ഒടുവില്‍ ദുര്‍ഗയുടെ ജീവന്‍ അവകാശപ്പെടുകയും ചെയ്യുന്നു. മറുവശത്ത്, അപുവിന്റെ അമ്മായി, ഇന്ദിര്‍ തക്രുന്റെ മരണ രംഗത്തില്‍ ചിത്രത്തിന്റെ സുപ്രധാനവും വൈകാരികവും ദൃശ്യപരവുമായ ആഖ്യാനം അടങ്ങിയിരിക്കുന്നു, കാരണം ഈ രംഗം കുട്ടിയായ അപുവിന് മരണത്തെക്കുറിച്ചുള്ള ആദ്യ കാഴ്ച നല്‍കുന്നു. ചിത്രത്തിന്റെ അവസാനത്തില്‍, ദുര്‍ഗ മരിക്കുമ്പോള്‍, അപു തന്റെ മുടി ചീകുകയും പല്ല് തേക്കുകയും ചെയ്യുന്ന ദൈനംദിന ലൗകിക ജോലികള്‍ ചെയ്യുന്നു. ഇവിടെ, റേ സൂചിപ്പിക്കുന്നത്, അയാള്‍ക്ക് ഇപ്പോള്‍ സ്വന്തം പാതയിലൂടെ മാത്രം സഞ്ചരിക്കേണ്ടിവരുമെന്നാണ്.
അടുത്ത ചിത്രമായ അപരാജിതോയില്‍, പത്തുവയസ്സുള്ള അപു തന്റെ പിതാവിന്റെ രോഗത്തെയും ബനാറസിലെ അമ്മയുടെ അമിത സംരക്ഷണത്തെയും നേരിടുന്നു. ആ ആണ്‍കുട്ടി സ്വാതന്ത്ര്യം നേടാന്‍ പാടുപെടുന്നു, തന്റെ പഠന മികവ് പ്രകടിപ്പിക്കുന്നു, ആത്യന്തികമായി കൊല്‍ക്കത്തയിലെ മാന്യമായ ഒരു സര്‍വ്വകലാശാല ജീവിതത്തിലേക്കുള്ള യാത്ര. ഏറ്റവും പ്രകോപനപരമായ മരണ ശ്രേണി വരുന്നത് അപുവിന്റെ പിതാവ് ഹരിഹറിന്റെ മരണ നിമിഷമാണ്. അവിടെ ഗംഗയില്‍ നിന്ന് തന്റെ അവസാനത്തെ തുള്ളി വിശുദ്ധ ജലം വിഴുങ്ങുമ്പോള്‍ ഹരിഹറിന്റെ കണ്ണുകളില്‍ റേ ദൃശ്യങ്ങള്‍ കാണുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലുള്ള പ്രാവുകള്‍ ശബ്ദത്തോടെ ആകാശത്തേക്ക് ചിറകടിച്ചുയരുന്നു. പതിനേഴുവയസ്സുള്ളപ്പോള്‍, അപു തന്റെ കുടുംബത്തിലെ ഓരോ മരണത്തിലും ഒരു പുതിയ ജീവിതം നയിക്കുന്നു. സന്ധ്യാ സൂര്യന്റെ പ്രകാശത്തില്‍ മാനസ പോട്ടയില്‍ അപു ഉണ്ടാക്കിയ ഘടികാര സൂചിയില്‍ ആരംഭിക്കുന്ന ദൃശ്യ ശ്രേണിയിലാണ് അമ്മ മരിക്കുന്നത്. സായാഹ്നത്തിലെ മിന്നാമിനുങ്ങുകളിലൂടെ ഈ രംഗം തുടരുകയും ഗ്രാമത്തിലെ ഒഴിഞ്ഞ വീട്ടിലെ അപുവിന്റെ ഏകാന്തതയില്‍ അവസാനിക്കുകയും ചെയ്യുന്നു. അപു ജീവിതത്തില്‍ വീണ്ടും ഒരു പുതിയയാത്ര നടത്തുമെന്ന് രംഗത്തുടര്‍ച്ച സൂചിപ്പിക്കുന്നു.
അപുത്രയത്തിലെ അവസാന ചിത്രമായ അപുര്‍ സന്‍സാറില്‍ (അപുവിന്റെ ലോകം) അപു ട്യൂട്ടോറിംഗിലൂടെ ഒരു ജീവിതം സമ്പാദിക്കുന്നു, തന്റെ ഭാവിയെക്കുറിച്ച് അവ്യക്തമായി ഭാവനയില്‍ ചെലവഴിക്കുന്നു, പുല്ലാങ്കുഴല്‍ വായിക്കുന്നു, നോവല്‍ എഴുതുന്നു. ആകസ്മികമായി കുടുംബജീവിതം ആരംഭിക്കുന്നു, അപര്‍ണയെ വിവാഹം കഴിച്ചുകൊണ്ട്. പ്രായപൂര്‍ത്തിയായപ്പോള്‍ പ്രകൃതിയുമായുള്ള അപുവിന്റെ അകല്‍ച്ച ആരംഭിക്കുന്നത് ചിത്രത്തിന്റെ ആദ്യ റീലില്‍ നിന്നാണ്, അത് റെയിലോരത്തുള്ള അദ്ദേഹത്തിന്റെ ഒറ്റമുറി വീടിലൂടെ സൂചിപ്പിക്കുന്നു. തീവണ്ടിയിലൂടെ തന്നെയാണ് റായ് കുട്ടിയായ അപുവിന്റെ പുറംലോകവുമായുള്ള ബന്ധം സൂചിപ്പിച്ചത്. ഉപരിതലത്തില്‍, ഈ അകല്‍ച്ച അപുവിനെ ഏകാന്തനായി കാണിക്കുന്നു. സൂക്ഷ്മ തലത്തില്‍, ഇത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. ഇത് കുടുംബ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ അവനെ പഠിപ്പിക്കുന്നു.
അമ്പരപ്പോടെയും ദാരിദ്ര്യത്തോടെയും ആരംഭിക്കുന്ന അപുവിന്റെ ഭാര്യയുമായുള്ള ബന്ധം ക്രമേണ ഉറച്ചതും സ്‌നേഹസമ്പന്നവുമായി പക്വത പ്രാപിക്കുന്നു. എന്നിരുന്നാലും, വിധിയുടെ തകിടം മറയലില്‍, പ്രസവത്തിനായി കുടുംബത്തോടൊപ്പം പോകുന്ന യുവ വധു ഒരിക്കലും മടങ്ങിവരുന്നില്ല. പ്രമേയ തലത്തില്‍, പ്രസവസമയത്ത് അവളുടെ മരണം അപുവിന് അവസാന തിരിച്ചടിയാണെന്ന് തെളിയിക്കുന്നു. തന്റെ സ്വപ്‌നങ്ങളെല്ലാം മറവുചെയ്യുകയും തന്റെ പൂര്‍ത്തിയാകാത്ത നോവലിന്റെ രചന നിര്‍ത്തുകയും ‘സമാധാനം’ തേടി വിദൂരത്തെ ഖനിയിലെ മടുപ്പിക്കുന്ന ജോലി ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, പ്രതീകാത്മക തലത്തില്‍, മരണത്തിന്റെ ആവര്‍ത്തനം ഈ ചലച്ചിത്രത്രയത്തിന്റെ പ്രമേയത്തിലുടനീളം കാണാം. മരണവും ജനനവും മനുഷ്യജീവിതത്തില്‍ അവരുടെ മുദ്ര പതിപ്പിക്കുന്നു. ജനനമരണങ്ങളുടെ ഈ സൂചകം അപുവിന്റെ ജീവിതത്തിലുടനീളം ആവര്‍ത്തിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, പിതാവായ അപു തന്റെ അഞ്ചു വയസ്സുള്ള മകന്‍ കാജോളിനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍ പര്യവസാനിക്കുന്നു. അപുര്‍ സന്‍സാറിന്റെ അവസാനരംഗം, കാജോളിനെ തോളില്‍ ചുമന്നുകൊണ്ടു പോകുന്ന അപുവിന്റെ രംഗമാണ്. വളരെ നീണ്ടതും ക്ഷീണിച്ചതുമായ ഒരു റോഡിലൂടെ സഞ്ചരിച്ചതിന് ശേഷം അപുവിന്റെ അന്തിമരക്ഷയെ വളരെ വ്യക്തമായി ചിത്രീകരിക്കുന്നു. ‘വേദാന്തം’, ‘വേദാംഗം’ എന്നിവയിലെ ദാര്‍ശനിക പാഠങ്ങളുടെ കേന്ദ്ര ആശയമായ ‘മോക്ഷം’ എന്ന സത്തയാണ് ഈ രക്ഷ.
ജീവിതത്തിന്റെ വ്യക്തമായ പ്രതിരൂപമെന്ന നിലയില്‍ ജീവിതത്തിന്റെയും മരണത്തിന്റെയും സഹവര്‍ത്തിത്വം അപു ത്രയത്തിന്റെ കേന്ദ്രമാണ്. നവ-റിയലിസ്റ്റിക് സിനിമയുടെ ശൈലിക്ക് ശേഷം ഈ സഹവര്‍ത്തിത്വം ചിത്രീകരിക്കുന്നതില്‍ റേയുടെ ചിത്രങ്ങളില്‍ സുബ്രതോ മിത്രയുടെ ഛായാഗ്രഹണം നിര്‍ണായകമാണ്. സഹോദരി, കുടുംബം എന്നിവരോടൊപ്പം ദാരിദ്ര്യത്തിന്റെ വക്കില്‍ ജീവിക്കുന്ന അപു എന്ന കുട്ടി ജീവിതത്തിലെ വലിയ സത്യങ്ങള്‍ മനസ്സിലാക്കാന്‍ പാടുപെടുന്ന പഥേര്‍ പാഞ്ചാലിയുടെ കാര്യത്തില്‍ ഇത് വളരെ വ്യക്തമാണ്. മനുഷ്യന്റെ സ്വഭാവവും ഭാവിയെ അഭിമുഖീകരിക്കാനുള്ള കഴിവും – കുടുംബത്തിലെ രണ്ട് മരണങ്ങളിലൂടെ.
അപരാജിതോയില്‍, ജനനത്തിനും മരണത്തിനുമിടയില്‍ ചിതറിക്കിടക്കുന്ന ജീവിതത്തിന്റെ തീവ്രമായ കാവ്യാത്മകത, ചില രംഗങ്ങളില്‍ കൗമാരക്കാരനായ അപുവും അവന്റെ ചുറ്റുപാടുകളിലൂടെയും ചിത്രീകരിച്ചിരിക്കുന്നു. പിതാവിന്റെ മരണശേഷം അമ്മയോടൊപ്പം നീങ്ങുന്ന ബനാറസിലെ ഘട്ടുകളും മന്‍സപോട്ട ഗ്രാമവും, മരണവും ജീവിതവും അപുവിന്റെ മനസ്സിലെ വ്യക്തിപരമായ അനുഭവങ്ങളും തമ്മിലുള്ള പോരാട്ടത്തെ ആഴത്തില്‍ ബാധിക്കുന്നു. മരണത്തെക്കുറിച്ചുള്ള നിഗൂഢ ദര്‍ശനത്തിലൂടെ ജീവിതത്തിന്റെ ആഘോഷം അപുര്‍ സന്‍സാറിലെ അപുവിന്റെ യാത്രയുടെ സമാപനം വരെ തുടരുന്നു. അവിടെ അപുവിന്റെ ദാരുണമായ ലോകത്തെ സൂക്ഷ്മമായ പ്രതീകാത്മകത പ്രതിനിധീകരിക്കുന്നു. ത്രയത്തിലെ മൂന്ന് സിനിമകളിലെ മരണ ചിത്രീകരണങ്ങള്‍ അതിശയകരമായ പുതുമകളാല്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അവയ്ക്ക് അപുവിന്റെ മനസ്സില്‍ ഒരു വ്യക്തിഗത അനുഭവത്തിന്റെ പുതിയ തീവ്രത നല്‍കുന്നതിന് കാരണമാക്കുന്നു. ത്രയത്തിന്റെ അവസാനത്തില്‍ പക്വതയും രക്ഷയും നേടുന്ന കുട്ടിയിലൂടെ അപുവിന്റെ മാനസിക ലോകത്തെ റേയുടെ ക്യാമറ പിന്തുടരുന്നു,
ദുര്‍ബലത, നിരാശ, അശുഭാപ്തിവിശ്വാസം, രക്ഷപ്പെടല്‍, കഠിനഹൃദയങ്ങള്‍ എന്നിവ നിറഞ്ഞ ഒരു ക്ഷീണിച്ച യാത്രയ്ക്ക് ശേഷം, അവന്‍ നേരിടുന്ന മരണങ്ങളുടെയും വ്യക്തിഗത നഷ്ടങ്ങളുടെയും ആകെ ഫലം. അപു തന്റെ മകന്‍ കാജലിനെ ചുമലില്‍ ചുമന്നുകൊണ്ട് പോകുന്ന ‘അപുര്‍ സന്‍സാറി’ന്റെ അവസാനരംഗത്തിനായി നദീതീരത്തെ തിരഞ്ഞെടുത്തത്’ കയറ്റിറക്കങ്ങളിലൂടെ അനന്തമായി മുന്നോട്ടു പോകുന്ന ജീവിതപ്രവാഹത്തെ അത് ആവിഷ്‌ക്കരിക്കുന്നു.
ലോകത്തിലെ മനുഷ്യ യാത്രയുടെ രണ്ട് വ്യാമോഹപരമായ ഘട്ടങ്ങളായി ജനനവും മരണവും കണക്കാക്കപ്പെടുന്ന നമ്മുടെ തത്ത്വചിന്തയുടെ മണ്ഡലത്തില്‍, ജനനമില്ലാത്തതും മരണമില്ലാത്തതുമായ ‘ആത്മാവിന്റെ’ അനന്തതയെക്കുറിച്ച് മനുഷ്യ മനസ്സിന്റെ സ്വയം തിരിച്ചറിവ് ഊന്നിപ്പറയുന്നു. ജനനം, മരണം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യം. അതുപോലെ, അപു ത്രയത്തില്‍ മരണ രംഗങ്ങള്‍ക്ക് അടിവരയിടുന്ന മൗലിക സൗന്ദര്യവും മനുഷ്യജീവിതത്തിന്റെ ആത്യന്തിക യാഥാര്‍ത്ഥ്യവും റേ അപഗ്രഥിച്ചു, ദുഃഖത്തിന്റെ ദൃശ്യങ്ങള്‍, അപുവിന്റെ മാനസികലോകത്തിലെ കഠിനമായ പോരാട്ടങ്ങള്‍. അങ്ങനെ, അപുവിന്റെ വിഷമകരമായ യാത്രയിലൂടെ, ജീവിതത്തെ സൃഷ്ടി, സംരക്ഷണം, നാശം എന്നിവയുടെ ഒരു ചക്രമായി ചിത്രീകരിക്കുന്നതിനുള്ള ദാര്‍ശനിക ചുമതല സത്യജിത്‌റായ് നിര്‍വഹിക്കുന്നു.
വിവര്‍ത്തനം:
എം.എന്‍.സുന്ദര്‍രാജ്