Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

സ്ത്രീ സുരക്ഷയിലേക്ക് ഇനിയെത്ര ദൂരം?

ഡോ. പ്രമീളാ ദേവി ജെ.

Print Edition: 10 September 2021

യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിഭിന്നവും വിദൂരവുമായ ആശയങ്ങളിലഭിരമിക്കുകയും അവയാണ് യാഥാര്‍ത്ഥ്യമെന്ന് ക്രമേണ വിശ്വസിച്ചു തുടങ്ങുകയും പിന്നീട് ആ വിശ്വാസം പ്രചരിപ്പിക്കുകയും ഈ പ്രചരണത്തില്‍ വിശ്വസിക്കാത്തവരെ അപമാനിക്കുകയും കഴിയുമെങ്കില്‍ ആക്രമിച്ചു നിശ്ശബ്ദരാക്കുകയും ചെയ്യുന്ന പ്രവണത ഫാസിസത്തിന്റെ ഭാഗമാണ്. ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലും സ്റ്റാലിന്റെയും ലെനിന്റെയും സോവിയറ്റ് റഷ്യയിലും മാവോ സെതുങ്ങിന്റെയും ഷീപിങിന്റെയും ചൈനയിലും കിംജോങ് ഉന്നിന്റെ ഉത്തരകൊറിയയിലുമൊക്കെ നിലനില്‍ക്കുന്ന ഏകാധിപത്യഭരണസംവിധാനങ്ങള്‍, അവ ഏതുപേരില്‍ വിളിക്കപ്പെട്ടാലും തികഞ്ഞ ഫാസിസത്തിന്റെ മാതൃകകളാണ്. കമ്മ്യൂണിസമെന്നത്, ‘ചില മൃഗങ്ങള്‍ മറ്റു മൃഗങ്ങളെക്കാള്‍ തുല്യരായിരിക്കുന്ന അവസ്ഥ’ യാണെന്ന ജോര്‍ജ് ഓര്‍വെലിന്റെ പ്രവചനതുല്യമായ നിരീക്ഷണം ശരിവെയ്ക്കുന്നതാണ് ഓരോ കമ്മ്യൂണിസ്റ്റുഭരണകൂടത്തിനു കീഴിലുമുണ്ടാകുന്ന സംഭവങ്ങളെല്ലാം. ചോദ്യം ചെയ്യപ്പെടാത്ത സമ്പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍, പട്ടാളത്തെയും രഹസ്യാന്വേഷണവിഭാഗത്തെയും പോലീസിനെയും കോടതികളെയും വരുതിയിലാക്കിയിട്ടുള്ള രാജ്യങ്ങളില്‍ മാത്രമല്ല, ഇങ്ങ് ഇന്ത്യയിലെ വളരെ ചെറിയൊരു സംസ്ഥാനമായ കേരളത്തില്‍, ഒരു സംസ്ഥാനത്തിന്റെ അതിപരിമിതമായ അധികാര പരിധിയില്‍ മാത്രമൊതുങ്ങി നില്‍ക്കുമ്പോഴും കമ്മ്യൂണിസം അതിന്റെ വിശ്വരൂപം പുറത്തെടുക്കുമെന്നതിന്റെ സൂചനകളാണ് സമകാലിക സംഭവങ്ങളിലൂടെ നമുക്കു കിട്ടുന്നത്. 2016ലാരംഭിച്ച് 2021 മെയ് വരെയുള്ള ആദ്യഘട്ടത്തിലും വീണ്ടും 2021 മുതല്‍ ഭരണത്തുടര്‍ച്ചയിലേയ്ക്കും നീളുന്ന പിണറായി സര്‍ക്കാരിനു കീഴില്‍ ഫാസിസത്തിന്റെ ബഹുമുഖസാന്നിദ്ധ്യം കേരളീയ ജീവിതത്തിന്റെ സമസ്തമേഖലകളിലും പടര്‍ന്നു കയറുകയാണ്.

കേരളം ഭരിക്കുന്നത് ഒരു പുരോഗമനാത്മക – വിപ്ലവാത്മക – സമത്വാധിഷ്ഠിത ഇടതുപക്ഷമാണെന്നും സ്ത്രീയുടെയും ദളിതന്റെയും ന്യൂനപക്ഷങ്ങളുടെയും മോചനത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ ഹൃദയപക്ഷമെന്നുമാണ് പരക്കെ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പ്രായോഗികതലത്തില്‍ ഇങ്ങനെയൊരു ഹൃദയപക്ഷ നിലപാട് കാണുന്നില്ലെന്നതാണ് സത്യം. കേരളത്തില്‍ സ്ത്രീപീഡനങ്ങളും ബാലപീഡനങ്ങളും ദളിത് പീഡനങ്ങളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ 1513 ബലാല്‍സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരകളില്‍ 627 പേര്‍ കുട്ടികളാണ്. കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തിനിടയില്‍ 1720 കുട്ടികള്‍ ബലാല്‍സംഗത്തിനിരയായിത്തീര്‍ന്നു, 43 കുട്ടികള്‍ കൊല്ലപ്പെട്ടു. സ്ത്രീധനപീഡനങ്ങളും മരണങ്ങളും ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചു. വീട്ടിനുള്ളിലും പുറത്തും സ്ത്രീ സുരക്ഷിതയല്ലെന്ന തിരിച്ചറിവ് നമ്മുടെ ആത്മവിശ്വാസത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു.

ഇത്തരത്തിലുള്ള പീഡനങ്ങളുടെ എണ്ണവും വ്യാപ്തിയും വര്‍ദ്ധിക്കുന്നതില്‍ എന്തിനു ഭരണസംവിധാനത്തെ കുറ്റപ്പെടുത്തണം? സര്‍ക്കാര്‍ ഇത്തരം ദുഷ്ടവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നിരിക്കെ, കേവലം അതിരാഷ്ട്രീയതയുടെ തിമിരം ബാധിച്ച കണ്ണുകള്‍ക്കു മാത്രമല്ലേ, സാമൂഹ്യതിന്മകള്‍ക്കെതിരെ വാളോങ്ങുന്നതിനുപകരം ഭരണകൂടത്തെ വിമര്‍ശനദൃഷ്ടിയോടെ കാണാനാവൂ? യുക്തിസഹജമാണ് ഇങ്ങനെയുള്ള ചോദ്യങ്ങളെന്ന് പ്രഥമദൃഷ്ട്യാ തോന്നാമെങ്കിലും, ഭരണകര്‍ത്താക്കളുടെ നിലപാടുകളും സ്തുതിപാഠകവര്‍ഗ്ഗത്തിന്റെ പ്രതികരണങ്ങളുമാണ് ഇത്തരം നിഷ്ഠൂരതകള്‍ക്ക് പരോക്ഷമായെങ്കിലും വളമായിത്തീരുന്നതെന്നു തിരിച്ചറിയുമ്പോള്‍ ഈ ചോദ്യങ്ങള്‍ അപ്രസക്തമായീത്തീരുന്നു. സാമൂഹ്യ ജീര്‍ണ്ണത തന്നെയാണ് എല്ലാത്തരം മനുഷ്യാവകാശലംഘനങ്ങളുടേയും അടിസ്ഥാനം; എന്നാല്‍ ആ ജീര്‍ണ്ണതയെ പരോക്ഷമായി പിന്തുണയ്ക്കുന്ന തലത്തിലേയ്ക്ക് ഭരണകൂടത്തിന്റെ സമീപനം അധഃപതിക്കുന്നുവെന്നത് വിസ്മരിക്കപ്പെടാനാവില്ല.

സ്ത്രീകള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങളും സ്ത്രീധനപീഡനങ്ങളും മാധ്യമങ്ങളിലെ സ്ഥിരം പംക്തിയായി മാറിയിരിക്കുന്നു സമകാലികകേരളത്തില്‍. മിക്കപ്പോഴും പ്രതികള്‍ക്ക് ഭരണവര്‍ഗ്ഗവുമായി രാഷ്ട്രീയബന്ധമുണ്ടായിരിക്കുമെന്നതും പതിവുകാഴ്ചതന്നെ. രാഷ്ട്രീയ സ്വാധീനത്തിനുമേല്‍ പരുന്തും പറക്കാന്‍ മടിക്കുന്ന പ്രബുദ്ധകേരളത്തില്‍ വേണ്ടത്ര തെളിവുകള്‍ കോടതിമുറിയിലെത്തുന്നില്ല, അഥവാ എത്തിയാല്‍ തന്നെ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പുകളില്‍ പരാതി അവസാനിക്കുന്നു. പോരെങ്കില്‍, ‘ആളൂര്‍’ മാരുള്ളപ്പോള്‍ ആരെ പേടിക്കാന്‍?

ഒന്നാം കോവിഡ് കാലത്താണ് പത്തനംതിട്ട ജില്ലയില്‍ ഒരു പെണ്‍കുട്ടിയെ – തനിക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടതിന്റെ നടുക്കത്തിലും ഭീതിയിലും തളര്‍ന്നുപോയ ഒരു പത്തൊന്‍പതുകാരിയെ – ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്ന വഴിയില്‍, സര്‍ക്കാര്‍ വക ആംബുലന്‍സില്‍ വെച്ച് ആ വാഹനത്തിന്റെ ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരാള്‍ക്ക് അതിനുള്ള തന്റേടമുണ്ടാകുമോ? അങ്ങനെയൊരു ജോലിയില്‍ നിയമിക്കപ്പെടും മുന്‍പ് അയാളെപ്പറ്റി വേണ്ടത്ര അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടാവില്ലേ? പുകള്‍പ്പെറ്റ ആരോഗ്യമന്ത്രി ടീച്ചറുടെ പ്രത്യേക താല്പര്യപ്രകാരം നിയമിതരായവരില്‍ ഉള്‍പ്പെട്ടയാളാണത്രേ ഈ ഡ്രൈവറും. അതുകൊണ്ട്, പോലീസ് വെരിഫിക്കേഷനെന്ന സാമാന്യനടപടിക്രമം പോലും മറികടന്നുകൊണ്ടാണ് ഇയാളെ ജോലിക്കു വെച്ചത്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദി ആംബുലന്‍സ് ഡ്രൈവര്‍ മാത്രമല്ലെന്നും അയാള്‍ക്കു പിന്നിലെ അദൃശ്യസാന്നിദ്ധ്യമായ സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടെന്നും സമ്മതിച്ചേതീരൂ.

ഇതേ കാലഘട്ടത്തില്‍ തന്നെയാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിതയായ ഒരു വീട്ടമ്മയെ ആരോഗ്യവകുപ്പിലെ മറ്റൊരുദ്യോഗസ്ഥന്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തത്. ദുരിതപൂര്‍ണ്ണമായ മഹാമാരിയുടെ കാലത്ത് ആശ്വാസവും സാന്ത്വനവും നല്‍കേണ്ടവരായ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരം അക്ഷന്തവ്യമായ നീചവൃത്തികളുണ്ടാകുമ്പോള്‍, എങ്ങനെയായിരുന്നു വകുപ്പുമന്ത്രി പ്രതികരിച്ചത് എന്നുകൂടി നാമോര്‍ക്കണം. ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചയാളെന്നും നന്മമരമെന്നും പ്രകീര്‍ത്തിക്കപ്പെട്ട ആരോഗ്യമന്ത്രി ഈ രണ്ടു സംഭവങ്ങളിലെയും ഇരകളെ നേരിട്ടു സന്ദര്‍ശിച്ചു മാപ്പിരന്നുവോ? തനിക്കു കിട്ടിയ അസാധാരണമായ പ്രശസ്തിയുടെ പശ്ചാത്തലത്തില്‍, തന്റെ വകുപ്പില്‍ കുറ്റവാളികളുണ്ടാവില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യമാകുന്ന തരത്തിലുള്ള നടപടികള്‍ വല്ലതുമവര്‍ കൈക്കൊണ്ടോ? സ്ത്രീയുടെ മാനം കാക്കാന്‍ താന്‍ പ്രാപ്തയാണെന്നു തെളിയിക്കുന്നതാണ്, ഏതൊരു ദേശാന്തര പുരസ്‌കാരത്തെക്കാളും മഹത്വമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഏതെങ്കിലും നിലപാടവര്‍ സ്വീകരിച്ചിരുന്നോ? ഇല്ല എന്നുതന്നെയാണുത്തരം.

ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥത

കേരളത്തിലെ സ്ത്രീപീഡനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെ പീഡനവിധേയരാകുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീവിലാപങ്ങള്‍ നിലയ്ക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഭാഗമായ സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനിരാജയടക്കം ഇവിടുത്തെ ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് കലാപമുയര്‍ത്തിക്കഴിഞ്ഞു. ഈയടുത്ത ദിവസം ഭര്‍ത്തൃവീട്ടിലെ പീഡനം കാരണം ആത്മഹത്യ ചെയ്ത പയ്യന്നൂര്‍ കോറോം സ്വദേശിനി വിനിഷ, വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി, നടുറോഡില്‍ വെച്ച് ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ട പോത്തങ്കോട് സ്വദേശിനി പ്രഭ എന്നിങ്ങനെ ഇരകളുടെ പട്ടിക നീളുകയാണ്. സ്ത്രീ സുരക്ഷയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ഭരണകൂടവും രാഷ്ട്രീയനേതൃത്വവും, ഈ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാനോ നടപ്പിലാക്കാനോ തയ്യാറാകാത്തത് മിക്കപ്പോഴും പ്രതികള്‍ക്ക് സഹായകരമാവുന്നു.

ഉത്രയും വിസ്മയയുമൊക്കെ മറവിയിലേക്ക് തള്ളിവിട്ട് ഇനി ഇതൊന്നും ആവര്‍ത്തിക്കില്ലെന്ന് ആശ്വസിക്കുമ്പോഴും പിന്നെയും അതിക്രമങ്ങള്‍ അരങ്ങേറുന്നതിന് എന്താണ് കാരണം? കര്‍ശനനിയമങ്ങളുടെ അഭാവമോ അതോ മലയാളിയുടെ പക്വതയില്ലാത്ത മനസ്സോ? മരുമകള്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കം നോക്കാതെ അവളെ സ്‌നേഹിക്കാനും പ്രണയത്തിന്റെ നിറം കലര്‍ത്താതെ സൗഹൃദം നിലനിര്‍ത്താനും സ്ത്രീയെ ബഹുമാനിക്കാനും സംരക്ഷിക്കാനും മലയാളികള്‍ തയ്യാറായാല്‍ മാത്രമേ കേരളത്തിലെ സ്ത്രീവിലാപങ്ങള്‍ അവസാനിക്കുകയുള്ളൂ.

സ്ത്രീധനപീഡനങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴും കേരളത്തിന്റെ ഭരണവര്‍ഗ്ഗമായ ഇടതുപക്ഷത്തിന്റെ സമീപനങ്ങളെക്കുറിച്ചു സംസാരിക്കേണ്ടിവരുന്നു. കാലങ്ങളായി കേരളീയസമൂഹത്തെ ബാധിച്ചിരിക്കുന്ന വിപത്തുകളാണ് സ്ത്രീധനസമ്പ്രദായവും വിവാഹധൂര്‍ത്തും. വിവാഹമെന്നത് ആണിന്റെയും പെണ്ണിന്റെയും ആവശ്യമാണെന്നിരിക്കെ, ഒരു പെണ്ണിനെ ജീവിതപങ്കാളിയായി ഒപ്പം കൂട്ടുന്നതിന് അവളില്‍ നിന്ന് പണം/കൈക്കൂലി വാങ്ങുന്നു എന്ന ദുരാചാരം ഏതൊരു പരിഷ്‌കൃതസമൂഹത്തിനും അപമാനകരമാണ്. പ്രത്യേകിച്ചും നാഴികയ്ക്ക് നാല്പതുവട്ടം ‘പ്രബുദ്ധകേരള’ മെന്നും ‘സാംസ്‌കാരിക കേരള’മെന്നും ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നും പ്രശംസിക്കപ്പെടുന്ന ഒരു സമൂഹത്തിന് വിവാഹധൂര്‍ത്തിന്റെ കാര്യത്തിലും ലജ്ജാകരമാണ് കാര്യങ്ങള്‍. ഒരുകാലത്ത് ഏറ്റവുമടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രം പങ്കെടുത്തുകൊണ്ട്, വീട്ടുമുറ്റങ്ങളിലോ ദേവലായങ്ങളിലോ വെച്ചു നടത്തപ്പെട്ടിരുന്ന വിവാഹച്ചടങ്ങുകള്‍ പിന്നീട് വലിയൊരാഘോഷവും ആര്‍ഭാടവുമായിമാറി. ഓഡിറ്റോറിയങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആഘോഷിക്കപ്പെടുന്ന, ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമായി സമ്പന്നര്‍ വിവാഹം കൊണ്ടാടിയപ്പോള്‍, നിവൃത്തികേടിന്റെ സാമൂഹ്യസമ്മര്‍ദ്ദംകൊണ്ട്, പാവപ്പെട്ടവര്‍ക്കും അതനുകരിക്കേണ്ടിവന്നു. അങ്ങനെ പെണ്ണിനെ പൊന്നും രത്‌നങ്ങളും കൊണ്ടുമൂടിയും കലാപ്രകടനങ്ങളുടേയും ബഹുവിധ വിരുന്നുത്സവങ്ങളുടേയും അകമ്പടിയോടെയും നടക്കുന്ന വിവാഹാഡംബരങ്ങള്‍ കേരളത്തിന്റെ ശീലമായിത്തീര്‍ന്നു. ‘കാണം വിറ്റും കല്യാണം പൊടിപൊടിക്കണം’ എന്നതായി സമകാലിക കേരളത്തിന്റെ പുതുചൊല്ല്. എന്നാല്‍ ഇത്തരം ധൂര്‍ത്തുകളെയൊക്കെ സയുക്തികം എതിര്‍ത്തുകൊണ്ട്, ”ഒരു രക്തഹാരം അങ്ങോട്ടും മറ്റൊന്നിങ്ങോട്ടും; പിന്നെ മുഷ്ടിചുരുട്ടിയെറിഞ്ഞ് രണ്ടു മുദ്രാവാക്യം വിളി. തീര്‍ന്നു” എന്ന തരത്തിലുള്ള അതിലളിത വിവാഹങ്ങളാണ് തങ്ങളുടെ അണികളും നേതാക്കളും അനുവര്‍ത്തിക്കുന്നതെന്ന ധാരണയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളീയ സമൂഹത്തിനു നല്‍കിയത്. കോട്ടണ്‍സാരിയുടുത്ത നിരാഭരണയായ വധുവും സാധാരണ മുണ്ടും ഷര്‍ട്ടുമണിഞ്ഞ വരനും വിരലിലെണ്ണാന്‍മാത്രം അതിഥികളും വെറുമൊരു നാരങ്ങാവെള്ളത്തിലൊതുങ്ങുന്ന സദ്യവട്ടവുമൊക്കെ മഹത്തായ ആശയങ്ങളായിരുന്നു; ചിന്താശീലരും വിവേകമതികളുമായവര്‍, പരീക്ഷണങ്ങളിഷ്ടപ്പെടുന്ന പുതുതലമുറക്കാര്‍ ഒക്കെ ഇത്തരം കമ്മ്യൂണിസ്റ്റ് ലാളിത്യത്തിന്റെ വഴികളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. അങ്ങനെ നിരാഡംബരവിവാഹങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തിന്റെയും കരുതലിന്റേയും സൂചകമായിത്തീര്‍ന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? അടുത്തയിടയ്ക്ക് ഭര്‍ത്തൃഗൃഹത്തില്‍ വെച്ച് സ്ത്രീധനപീഡനങ്ങള്‍ അനുഭവിച്ച്, ഒടുവില്‍ മരണപ്പെട്ട വിസ്മയ എന്ന പെണ്‍കുട്ടി, ഒരു കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ മകളായിരുന്നു. പൊന്നും പണവും കാറുമെല്ലാം കുന്നോളം നല്‍കിയാണ് അവളെ വിവാഹം കഴിപ്പിച്ചത്. പാര്‍ട്ടി ഭാരവാഹിയായിരുന്നിട്ടു കൂടി, വിവാഹലാളിത്യമെന്ന പഴയ കമ്മ്യൂണിസ്റ്റ് ദര്‍ശനം നടപ്പിലാക്കാന്‍ അവളുടെ പിതാവ് തയ്യാറായില്ല. സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് മകള്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും, ആപത്ക്കരമായ ഒരു ദാമ്പത്യമവസാനിപ്പിക്കാനോ അവളുടെ ഭര്‍ത്താവിനുമേല്‍ പാര്‍ട്ടിക്കോടതിയുടെ പോലും (മുന്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണെ സ്മരിച്ചുകൊണ്ട്) ശിക്ഷാനടപടികള്‍ കൈക്കൊള്ളാനോ ആ കമ്മ്യൂണിസ്റ്റ് കുടുംബം തയ്യാറായില്ല. ‘ഒരു രക്തഹാരം അങ്ങോട്ടും…’ എന്നത് ‘എന്തൊരു സുന്ദരമായ നടപ്പിലാകാത്ത സ്വപ്‌നം’ എന്ന വിഭാഗത്തിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം എന്നല്ലേ നാം മനസ്സിലാക്കേണ്ടത്? വിസ്മയയുടെ മരണത്തിന് ഏറെ നാള്‍ മുന്‍പായിരുന്നില്ല, ഉത്ര എന്ന യുവതിയെ സ്ത്രീധനാര്‍ത്തി മുഴുത്ത അവളുടെ ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് വിഷമേല്പിച്ചു കൊലപ്പെടുത്തിയത്. സമൂഹത്തെ നടുക്കിയ ആ നിഷ്ഠൂരകൃത്യത്തിനുശേഷം, എത്രയെത്ര സ്ത്രീധനക്കൊലകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം സാമൂഹ്യകുറ്റകൃത്യങ്ങളില്‍ ഒന്നിലും ഭരണകൂടം പ്രതിയല്ല; പക്ഷം പുരോഗമനവിരുദ്ധ – വിപ്ലവേതര – യാഥാസ്ഥിതിക – സ്ത്രീവിമോചന വിരുദ്ധം എന്ന് കമ്മ്യൂണിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന സര്‍ക്കാരുകള്‍ ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളിലെപ്പോലെ ഇതൊക്കെ കേരളത്തില്‍ സംഭവിക്കാന്‍ പാടുണ്ടോ? ഇവയെ ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ എന്നു നിസ്സാരവല്‍ക്കരിച്ചാലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു ശേഷം എന്തു വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കിയിട്ടുള്ളത് എന്നു പരിശോധിക്കപ്പെടേണ്ടതല്ലേ? തുടരെത്തുടരെ സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍, ഓരോ ജില്ലയിലും ഒരു സ്ത്രീധനനിരോധന ഓഫീസറെ നിയമിച്ചു എന്നതിനപ്പുറം എന്തു കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്? പൊതുഖജനാവില്‍ നിന്നും അന്‍പതുകോടി ചിലവഴിച്ച് വനിതാമതില്‍ കെട്ടി സ്ത്രീവിമോചനം ആഘോഷിച്ചവരില്‍ നിന്ന്, രാത്രികാലത്ത് ഒരു പിടി വനിതകളെ തെരുവിലിറക്കി സ്ത്രീസ്വാതന്ത്ര്യത്തിന്റെ വാക്കത്തോണ്‍ നടത്തിയവരില്‍ നിന്ന്, ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോമണിയിച്ച് ആനയിക്കുകയും പരദേശത്തു നിന്നുപോലും ‘മനീതിസംഘ’ ങ്ങളെ കെട്ടയിറക്കുകയും ചെയ്തവരില്‍ നിന്ന്, ആര്‍ത്തവാഘോഷത്തിന്റെ പ്രവേശനകവാടം മുതല്‍ അസഭ്യത്തിന്റെ ആര്‍ഭാടമുദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെത്തന്നെ നിശ്ചയിച്ചവരില്‍ നിന്ന്, ഇത്രമാത്രമേ നാം പ്രതീക്ഷിക്കേണ്ടതുള്ളോ?

ഇടതുപക്ഷത്തിന്റെ ഹൃദയപക്ഷവും മസ്തിഷ്‌ക്കപക്ഷവുമായി നിലകൊള്ളുന്ന ബുദ്ധിജീവികളെക്കുറിച്ചു കൂടി ചിലതു പറയേണ്ടിവരുന്നു. വടക്കേയിന്ത്യയിലെവിടെയെങ്കിലും ഒരു സ്ത്രീക്കെതിരെ അക്രമം നടന്നാല്‍, ഏതു കാരണത്താലായാലും ശരി, ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഉപദ്രവിക്കപ്പെട്ടാല്‍, ആ നിമിഷം നരേന്ദ്രമോദി രാജി വെയ്ക്കമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം പ്രകടമാകുന്നുവെന്നും സ്ത്രീ-ന്യൂനപക്ഷ-ദളിത് വിരുദ്ധതയുടെ പര്യായമാണ് ബി.ജെ.പി.യെന്നും അലറിവിളിച്ചു കൂവിക്കൊണ്ട് തെരുവിലിറങ്ങി അണ്ടര്‍വെയര്‍ സമരം നടത്തുന്നവര്‍, ലിംഗം വരച്ചും ബലാത്സംഗത്തെക്കുറിച്ച് കവിത നിര്‍മ്മിച്ചും പ്രതിഷേധിക്കുന്നവര്‍ – അത്തരം സാംസ്‌കാരിക പ്രതിഭകളൊക്കെ എവിടെപ്പോയി? കേരളത്തില്‍ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് എന്തെങ്കിലുമൊന്നു പറയാന്‍ ഇവര്‍ മടിക്കുന്നതെന്തിന്? വിപ്ലവ-പുരോഗമന ചിന്താഗതിക്കാരല്ലേ ഇവര്‍? ഇവര്‍ സാര്‍വ്വലൗകിക മാനവികതയുടെ വക്താക്കളല്ലേ? അടിച്ചമര്‍ത്തലിനെതിരേ, ഇരകളെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിക്കെതിരേ പ്രതിഷേധിക്കാന്‍ ദൃഢപ്രതിജ്ഞരല്ലേയിവര്‍? ഇതൊക്കെ സങ്കല്പം മാത്രം. അടിമകളായിത്തീര്‍ന്ന, അപ്പക്കഷണങ്ങള്‍ക്കുവേണ്ടി വാലാട്ടുന്നവരായിത്തീര്‍ന്ന ഇക്കൂട്ടര്‍, കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ശീലിച്ചിരിക്കുന്നു. യജമാനന്റെ ഹിതമറിഞ്ഞുമാത്രം കുരയ്ക്കുന്നവരായി മാറിയിരിക്കുന്നു.

ഇങ്ങനെ കാപട്യപക്ഷത്തു മാത്രം നില്‍ക്കുന്ന ബുദ്ധിജീവികളും ഫാസിസത്തിന്റെ വഴിയില്‍ ബഹുദൂരം പിന്നിട്ടു കഴിഞ്ഞ (ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ദൈവമെന്നു വിശേഷിപ്പിക്കുന്നത് ഫാസിസമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?) ഇടതുപക്ഷവും നയിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍ പ്രത്യാശയുടെ കിരണമൊന്നേയൊന്നുമാത്രം. മഹാത്മാക്കള്‍ ജനിച്ചുവളര്‍ന്നു ജീവിച്ച ഈ പുണ്യഭൂമി നാശോന്മുഖമാവില്ലെന്ന വിശ്വാസം, വിവേകശാലികളായ മനുഷ്യര്‍ ഈ നാടിനെ ദുരന്തഭൂമിയാകാന്‍ അനുവദിക്കില്ലെന്ന വിശ്വാസം.

കേരളം മാറും, മാറാതിരിക്കില്ല.

Share1TweetSendShare

Related Posts

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സാംസ്‌കാരിക ദേശീയതയുടെ സിന്ദൂരക്കുറി

പരാജയപ്പെടുന്ന പാക് ഭീകരത

എംജിഎസ് തച്ചുടച്ച ഇഎംഎസ് വിഗ്രഹം

ചരിത്രവഴിയിലെ അശ്വത്ഥവൃക്ഷം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies