രാഷ്ട്രം ജൈവസത്തയാണെന്ന ഭാരതീയദര്‍ശനത്തിന്റെ അകം പൊരുള്‍ തിരയുന്ന ‘രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍’ എന്ന ആര്‍.ഹരി എഴുതുന്ന ലേഖനപരമ്പര ആരംഭിക്കുന്നു.
അറിവില്ലാത്തതിനേയോ കൈവിട്ടുപോയതിനേയോ ആണ് കണ്ടെത്തുക. അറിവുള്ളതിനേയോ കയ്യിലുള്ളതിനേയോ കണ്ടെത്തേണ്ട ആവശ്യമില്ല. ഓര്‍മ്മപ്പിശകുമൂലം ഉണ്ടാകുന്ന അറിവുചോര്‍ച്ച പണിപ്പെട്ടു തടഞ്ഞ്, ചോര്‍ന്ന അറിവ് തിരിച്ചുകിട്ടുമ്പോള്‍ അതിനെ തിരിച്ചറിവ് എന്നാണ് പറയാറ്. എന്നാല്‍ അതും ഒരുതരത്തില്‍ കണ്ടെത്തലാണ്. ഭാരതത്തെ കണ്ടെത്തുന്ന കാര്യത്തിലും ഇതു സത്യമാണ്.
കേട്ടറിഞ്ഞ ഇന്ത്യയെ കണ്ടെത്താനുള്ള പുറപ്പാടില്‍ അബദ്ധത്തില്‍ കൊളമ്പസ് കണ്ടെത്തിയതാണ് അമേരിക്ക. എന്നാല്‍ വാസ്‌കോഡഗാമയുടെ ഇന്ത്യയെ കണ്ടെത്തല്‍ മറ്റൊരു വകുപ്പില്‍ പെട്ടതായിരുന്നു. കേട്ടറിഞ്ഞ് ശരിയായ വഴി തിരഞ്ഞുപിടിച്ച കണ്ടെത്തലായിരുന്നു അത്. ശ്രീ അരവിന്ദന്റെ ഭാരതത്തെ കണ്ടെത്തല്‍ ഇതില്‍നിന്നും മറ്റൊന്നായിരുന്നു. ശൈശവം വരെ വളര്‍ന്നതു ഭാരതത്തിലാണെങ്കിലും ബോധപൂര്‍വ്വം ഭാരതത്തെ മറപ്പിക്കാനുള്ള സുചിന്തിതമായ ഏര്‍പ്പാടുമൂലം പരദേശത്തിലെത്തി പെറ്റനാടിനെ മറന്നുകളഞ്ഞ ആ നവതരുണന്‍ രണ്ടു പതിറ്റാണ്ടു കഴിഞ്ഞു തിരിച്ചുവരവേ കപ്പലില്‍ വെച്ചു യഥാര്‍ത്ഥ ഭാരതത്തെ തിരിച്ചറിഞ്ഞത് ഒരു കണ്ടെത്തലായിരുന്നു. ഇതേ വകുപ്പില്‍ പെടുത്താവുന്നതാണ് ചെറുപ്പംതൊട്ടേ ആംഗല ശൈലിയില്‍ വളര്‍ത്തപ്പെട്ടു ബിലാത്തി വിദ്യാഭ്യാസം നേടി തിരിച്ചുവന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലും.
സത്യത്തെ ബോധപൂര്‍വ്വം മറച്ചുവെയ്ക്കാനുള്ള സൂത്രപ്പണിക്കോ ആസൂത്രണത്തിനോ വിധേയമാകുന്നത് ഫലത്തില്‍ മറവിക്കു തുല്യമാണ്. അപ്പോള്‍ ആ മാസ്മരത്തില്‍ നിന്നുള്ള തിരിച്ചുവരവും ഒരു കണ്ടെത്തലില്‍ കലാശിക്കും. ഇത്തരത്തിലൊരു ചുറ്റുപാടില്‍ ജനിച്ചവരാണ് ഞാനും എന്റെ പിതാവും പിതൃവ്യരും.
താഴ്ന്ന ക്ലാസില്‍ തന്നെ ഞങ്ങളെ ഭൂമിശാസ്ത്രം അദ്ധ്യാപകന്‍ പഠിപ്പിച്ചത് ‘ഇന്ത്യ ഒരു ഉപഭൂഖണ്ഡമാണ്, ഇംഗ്ലണ്ടോ ഇറ്റലിയോ ഫ്രാന്‍സോ പോലെ ഒരു രാജ്യമല്ല’ എന്നാണ്. ‘ഒന്നിലധികം രാജ്യങ്ങളടങ്ങുന്നതാണ് ഭൂഖണ്ഡം, ഉപഭൂഖണ്ഡമായ ഇന്ത്യയില്‍ ഒട്ടുവളരെ രാജ്യങ്ങളുണ്ട്’ എന്നു കേട്ടപ്പോള്‍ കുട്ടികളായ ഞങ്ങള്‍ ഞെളിയുകയാണുണ്ടായത്. ‘ഒന്നിലധികം രാജ്യങ്ങളുള്ള ഇന്ത്യയെന്ന ഭൂഖണ്ഡത്തെ അടക്കി ഭരിക്കുന്നത് ചക്രവര്‍ത്തിയാണ്, അദ്ദേഹത്തിന്റെ പേര് ജോര്‍ജ്ജ് ആറാമന്‍ എന്നാണ്’ എന്ന് ചരിത്രം പഠിപ്പിക്കുന്ന മാഷും പഠിപ്പിച്ചു.”God save our great emperor’ എന്നും ഇംഗ്ലണ്ടിനെക്കുറിച്ച്എ ‘a precious stone set in the silver sea’ ന്നും ഇംഗ്ലീഷ് അദ്ധ്യാപകനും പഠിപ്പിച്ചു. ഈ വിഷയങ്ങളിലുള്ള പരീക്ഷയില്‍ എനിക്കു അറുപതിലേറെ മാര്‍ക്കും കിട്ടിയിരുന്നു.
ഇത്തരുണത്തിലാണ് ഞാന്‍ സംഘത്തില്‍ ചേരുന്നത്. സംഘത്തില്‍ മൂന്നുകാര്യങ്ങളില്‍ എന്റെ ശ്രദ്ധ പതിഞ്ഞു. ഒന്ന് – ‘ഭാരത്മാതാ കീ ജയ്.’ 1942ലെ ക്വിറ്റിന്ത്യാ സമരകാലത്ത് പഠിപ്പുമുടക്ക് നടത്തിയ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ – അന്ന് എനിക്കു വയസ്സു 12 – റോന്തു ചുറ്റുന്ന പോലീസുകാരേയും വെള്ള പട്ടാളക്കാരേയും കാണുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കാണിച്ച് ‘ഭാരത്മാതാ കീ ജയ്’ എന്നു തൊണ്ടപൊട്ടുമാറു വിളിച്ചുപറയാറുണ്ടായിരുന്നു. സംഘത്തിലത് പ്രാര്‍ത്ഥനയ്ക്കുശേഷം സാധാരണ സ്വരത്തില്‍ പറയേണ്ട വാക്കുകള്‍ മാത്രം. രണ്ട്: ‘ഭാരത് കിസ്‌കാ’ കളി – ഞങ്ങളത് ചത്തുകളിച്ചു. കളിപ്പിച്ചുകൊണ്ടിരുന്നത് നാഗപൂരില്‍ നിന്നു വന്ന പ്രചാരക് ചിഞ്ചോല്‍ക്കര്‍ ആയിരുന്നു. കാല്‍പടം കൊണ്ട് നിന്നേടത്തു വട്ടം വരച്ച് ഒരാള്‍ നടുക്ക് നില്‍ക്കും. മറ്റുള്ളവരെല്ലാം ചുറ്റും വട്ടമിട്ടുനില്‍ക്കും. നടുവിലുള്ളവന്‍ ഉറക്കെ ‘ഭാരത് കിസ് കാ?’ എന്നു പറയും. ചുറ്റുമുള്ളവര്‍ അതിലുമുറക്കെ ‘ഹമാരാ’ എന്നലറും. മൂന്നു തവണ കഴിഞ്ഞാല്‍ എല്ലാവരും തമ്മില്‍തമ്മില്‍ ഉന്തും വലിയുമായി. വിസില്‍ ഊതിക്കഴിഞ്ഞാല്‍ ഓരോരുത്തനും ഉള്ളേടത്തു ‘ദക്ഷ’യില്‍ നില്‍ക്കും. അപ്പോള്‍ നടുവിലത്തെ വട്ടത്തില്‍ നില്‍ക്കുന്നവന്റേതാണ് ഭാരതം. പിന്നെ ‘ഭാരത് കിസ് കാ?’ എന്നു പറയേണ്ട ഊഴം അയാളുടേതായി. മൂന്നാമത്തെ കാര്യം കളികഴിഞ്ഞു വട്ടമിട്ടിരുന്നുള്ള പാട്ടാണ്. സംഘത്തില്‍ ചേര്‍ന്നു കഴിഞ്ഞു ഞാന്‍ ആദ്യം പാടിപ്പാടി പഠിച്ച പാട്ടാണ്:-
ഭാരതപ്യാരാ ദേശ് ഹമാരാ
തനമന ഇസപര്‍ വാരേംഗേ (പല്ലവി)
1) ഗംഗായമുനാ നദിയാംബഹതീ
ഫലഫൂലോംസേ ലദീഹേ ധരതീ
ഇസ ധരതീപര്‍ ജന്മലിയാ
മാതാ ഇസേ പുകാരേംഗേ (പല്ലവി)
2) സാഗര് ജിസകാ ചരണ ഹെ ധോതാ
മുകുട ഹിമാലയ ശോഭാ ദേതാ.
ഇസപര്‍ പല്‍കര്‍ ബഡേ ഹുയേം ഹം
ഇസ്‌കാ മാന് ബഢായേംഗേ (പല്ലവി)
3) ശ്വാസ ശ്വാസ മേം പവനഹെ ജിസകീ
രോമരോമമേം അഗന ഹെ ജിസകീ
ജിസകാ ഹംപര്‍ ഇതനാ ഉപകാര്‍
സബമിലകര്‍ ഗുണ ഗായേംഗേ (പല്ലവി)
4) കോടി കോടി ഹേ ഇസകേ വാസി
ഫിര്‍ക്യോം ഛായീ ആജ ഉ ദാസീ.
കാംപ് ഉഠേംഗേ ശത്രൂസാരേ
സബമില ജബ ലലകാരേംഗേ (പല്ലവി)
പത്തോ പതിനഞ്ചോ മിനുട്ടുവീതം നാലുദിവസം കൊണ്ടു ചിഞ്ചോല്‍ക്കര്‍ അര്‍ത്ഥവും മനസ്സിലാക്കിതന്നു. ”ഭാരതം നമ്മുടെ പ്രിയദേശമാണ്. അതിനുവേണ്ടി നാം ദേഹവും മനസ്സും നല്‍കും (1) ഗംഗയും യമുനയും ഈ ദേശത്തില്‍ ഒഴുകുന്നു. ഭൂമി പലതരം ഫലപുഷ്പങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ ധരയിലാണ് നമ്മുടെ ജന്മം – നമുക്കതിനെ മാതാവെന്നു വിളിക്കാം. (2) കടല്‍ ഇതിന്റെ കാല്‍ കഴുകുന്നു. ഹിമാലയം അതിനു കിരീടത്തിന്റെ ശോഭ നല്‍കുന്നു. ഇതില്‍ നാം വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്നു. നമുക്കിതിന്റെ മാനം വര്‍ദ്ധിപ്പിക്കാം. (3) നമ്മുടെ ഓരോ ശ്വാസത്തിലും ഈ നാട്ടിലെ വായുവാണ്. നമ്മുടെ ഓരോ രോമകൂപത്തിലും ഈ നാടിന്റെ തീച്ചൂടാണ്. ഇത്ര കണ്ട് ഉപകാരമാണ് ഈ നാടിന്റേത്. എല്ലാവരും ഒരുമിച്ചുചേര്‍ന്ന് നമുക്കതിന്റെ ഗുണഗാനം ചെയ്യാം. (4) ഇന്നാട്ടില്‍ താമസിക്കുന്നവര്‍ കോടാനുകോടിയാണ്. എന്നിട്ടുമെന്തേ ഇവിടെ മടിയും മാന്ദ്യവും പടര്‍ന്നു? നാമെല്ലാവരും കൂടിച്ചേര്‍ന്നു വെല്ലുവിളിച്ചാല്‍ രിപുക്കളെല്ലാം കിടുകിടാ വിറയ്ക്കും.”
പത്തുപതിനഞ്ചുദിവസങ്ങള്‍ക്കകം ഞങ്ങള്‍ ഇരുപതിരുപ്പത്തഞ്ചുപേര്‍ സമൂഹഗാനമായി ഇതു പാടാന്‍ പഠിച്ചു. ശാഖയില്‍ നിന്നുള്ള ഈ മൂന്നനുഭവങ്ങള്‍ ക്ലാസില്‍ പഠിപ്പിക്കപ്പെട്ട വിവരങ്ങളില്‍നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു. ക്ലാസിലെ പാഠം ബുദ്ധിഗമ്യമായിരുന്നപ്പോള്‍ ശാഖയിലെ അനുഭവം ഹൃദയഗമ്യമായിരുന്നു. ഞാനും എന്റെ കൂട്ടുകാരും മെല്ലെ മെല്ലെ ഭാരതത്തെ കണ്ടെത്തുകയായിരുന്നു.2
2
വികസ്വരചക്രവാളം
ശാഖ തുടങ്ങി ഒരു മാസത്തിനകം ഞങ്ങള്‍ക്കെല്ലാം പ്രാര്‍ത്ഥന മനഃപാഠമായി. അതു സംസ്‌കൃതത്തിലായിരുന്നു, പാടേണ്ടതു ഒരു പ്രത്യേക ഈണത്തിലായിരുന്നു. അതെനിക്കു വേഗം വശമായി. അതുകൊണ്ട് ചൊല്ലിക്കൊടുക്കാനുള്ള ചുമതല എനിക്കായി.
നമസ്‌തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോƒഹം
മഹാമംഗലേ! പുണ്യഭൂമേ! ത്വദര്‍ത്ഥേ
പതത്വേഷ കായോ നമസ്‌തേ നമസ്‌തേ.
ഇതിന്റെ അര്‍ത്ഥം പറഞ്ഞും വിവരിച്ചും തന്നത് മട്ടാഞ്ചേരിയില്‍ നിന്നും ചിഞ്ചോല്‍ക്കര്‍ കൂട്ടിക്കൊണ്ടുവന്ന സംസ്‌കൃതം അദ്ധ്യാപകന്‍ ഒരു ശര്‍മ്മയായിരുന്നു. അതിപ്രകാരം: – എന്നെന്നും വാത്സല്യമു ള്ള മാതൃഭൂമേ, നിനക്കു നമസ്‌കാരം. അല്ലയോ ഹിന്ദുസ്ഥാനമേ, നിന്നാല്‍ ഞാന്‍ സുഖത്തോടെ വളര്‍ത്തപ്പെട്ടു. പുണ്യനാടേ, മാംഗല്യം നശിക്കാത്തവളേ, നിനക്കായിക്കൊണ്ട് ഈ ശരീരം പതിക്കട്ടെ – വീണ്ടും വീണ്ടും നിനക്ക് നമസ്‌കാരം.
ഞങ്ങള്‍ക്കിടയില്‍ ഇതു ചര്‍ച്ചാവിഷയമായി. എന്റെ ഉത്തമ സുഹൃത്തായിരുന്ന ചെല്ലപ്പന്‍ – അപാര ബുദ്ധിശാലി. ശരിക്കുള്ള പേരു എന്‍. രാമസുബ്രഹ്മണ്യന്‍. ഇംഗ്ലീഷില്‍ മിടുമിടുക്കന്‍. ചായ്‌വുകൊണ്ട് വികാരപരന്‍. ഞാനും അയാളും മഹാരാജാസില്‍ ബി.എസ്. സി കെമിസ്ട്രി ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഓര്‍ക്കാപ്പുറത്തു കരള്‍രോഗം പിടിപ്പെട്ടു. ആ പൂമൊട്ടു കൊഴിഞ്ഞു വീണു. അയാള്‍ പ്രാര്‍ത്ഥനയിലെ ആദ്യ വരിയെ മുറുകെപ്പിടിച്ചു പറഞ്ഞു: ‘a precious stone set in the silver sea’ എന്നതിനേക്കാള്‍ എത്ര ഉല്‍കൃഷ്ടം! നമ്മുടെ തായ്‌നാട് ഹിന്ദുസ്ഥാനവും നമ്മളെല്ലാം ഹിന്ദുക്കളുമല്ലേ?”
ഇതിന്റെ കൂട്ടത്തില്‍ മറ്റൊരുകാര്യം നടന്നു. ഞങ്ങളുടെ തൊട്ടയല്‍ക്കാരന്‍ ഒരു ഭട്ടായിരുന്നു. അവര്‍ ക്കു സ്വന്തമായി ഒരു കൊച്ചമ്പലം ഉണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അവിടെ ഭജനയ്ക്കു കൂടിച്ചേര്‍ന്നിരുന്ന ‘ഭജനമണ്ഡലി’ ഉണ്ടായിരുന്നു. ശ്രീമാന്‍ ഭട്ട് ബ്രിട്ടീഷു കൊച്ചിയിലെ (പിന്നീട് ഫോര്‍ട്ടു കൊച്ചി) ഇംഗ്ലീഷ് കമ്പനിയിലെ സ്റ്റെനോ ആയിരുന്നെങ്കിലും മഹാത്മജിയുടെ ഇംഗിതപ്രകാരം കട ത്തുബോട്ടില്‍വെച്ചും തക്ലിയില്‍ നൂല്‍നൂല്‍ക്കുന്ന ദേശഭക്തനായിരുന്നു. അദ്ദേഹത്തിനു ഈ പ്രാര്‍ത്ഥന നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹമതിനെ സ്വന്തം ഈണത്തില്‍ ക്ഷേത്രഭജനയില്‍ പെടുത്തി.
ചിഞ്ചോല്‍ക്കര്‍ ഒരു പുതിയ കളി കളിപ്പിച്ചു. പേര്, ‘പോസ്റ്റാപ്പീസ്.’ എല്ലാവരും വട്ടത്തില്‍നില്‍ക്കും. ഓരോരുത്തരും ഓരോ സ്ഥലനാമം പറയണം. അതോടെ അയാള്‍ ആ പോസ്റ്റാപ്പീസായി. എല്ലാവരും എല്ലാ പോസ്റ്റാപ്പീസുകളും ഓര്‍മ്മവെയ്ക്കണം. അടുത്തപടി കത്തോ കമ്പിയോ എത്തിക്കലാണ്. ഒരാളെ വിളിക്കും, പറയും ‘കത്ത് ബദരിനാഥത്തില്‍ പോകട്ടെ’ – അയാള്‍ ഓരോരുത്തരുടേയും മുഖം നോക്കി ‘ബദരിനാഥ്’ നാമം പറഞ്ഞവന്റെ മുമ്പില്‍ ചെന്നു ‘നമസ്‌തെ’ പറയണം. അതോടെ ഊഴം ബദരിനാഥിന്റേതായി – കളി ഞങ്ങള്‍ക്കൊക്കെ ഇഷ്ട പ്പെട്ടു. പിറ്റേന്ന്, മറ്റുള്ളവരെ കുഴയ്ക്കാന്‍ ഓരോ ആളും വീട്ടില്‍ പോയി ഭൂപടം നോക്കി ഒരുങ്ങിവന്നു അപൂര്‍വ്വനാമം ഏറ്റുപറഞ്ഞു. ആകെക്കൂടി നോക്കിയപ്പോള്‍ കൊച്ചി രാജ്യത്തിനുള്ളിലെ പേരുകള്‍ കുറവും മറ്റുപേരുകള്‍ കൂടുതലുമായിരുന്നു. തിരുപ്പതിയും കാശിയും ഗയയും പൂനയും കല്‍ക്കട്ടയും ബോംബെയുമെല്ലാം വന്നു. – ഞങ്ങളാരും അറിയാതെ ഓര്‍ക്കാതെ ഞങ്ങള്‍ക്കുള്ളിലെ നാടിന്റെ അതിരുകള്‍ വിസ്തരിക്കുകയായിരുന്നു. ഗംഗാ, യമുനാ, കാവേരീ തടങ്ങളില്‍ എത്തിപ്പെടുകയും സിംലയിലും ഡാര്‍ജ്‌ലിങ്ങിലും ചെന്നുപെടുകയും ചെയ്യുകയായിരുന്നു. ഞങ്ങള്‍ എറണാകുളത്തെ വാഹനസഞ്ചാരമില്ലാത്ത നിരത്തിലെ എട്ടുസെന്റു ഗ്രൗണ്ടില്‍ ഇരുന്ന് ‘സദാ വത്സലയായ മാതൃഭൂമി’യെ ‘പുണ്യഭൂമി’യെ കണ്ടെത്തുകയായിരുന്നു. മാത്രമല്ല വിവരമെത്തിക്കാന്‍ ഏതു മൂലയിലും സോത്സാഹം ചെന്നെത്താന്‍ മനസ്സിനെ കരുപ്പിടിപ്പിക്കുകയായിരുന്നു. ഈ ‘പോസ്റ്റാപ്പീസ്’ കളിയല്ലേ ഞാന്‍ ഹൃദയത്തില്‍ വഹിച്ച ആദര്‍ശത്തിനുവേണ്ടി എന്നെ യുറോപ്പിലെ ലിഥുവാനിയ വരെ എത്തിച്ചത് എന്ന് അയവിറക്കുമ്പോള്‍ ചിന്തിച്ചു പോകുന്നു.
ശാഖ നടന്നുതുടങ്ങി മാസങ്ങളധികമായില്ല, വിജയദശമി വന്നു. നാഗപൂരില്‍ സംഘം തുടങ്ങിയ ദിവസമാണതു എന്നു ചിഞ്ചോല്‍ക്കര്‍ പറഞ്ഞു. ശാഖാ ഉത്സവം ഞങ്ങളുടെ സങ്കല്പമനുസരിച്ച് കെങ്കേമമാക്കാന്‍ തീരുമാനിച്ചു. പരമപവിത്ര ധ്വജസ്ഥാനത്തിനു ചുറ്റും ധ്വജമണ്ഡലം സുസജ്ജമാക്കാന്‍ നിശ്ചയിച്ചു. ഒമ്പതാം ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്ന നാലുവിദ്യാര്‍ത്ഥികള്‍ക്കു ആ ചുമതല കൊടുത്തു. അവര്‍ തന്നെത്താന്‍ ആലോചിച്ച് ക്ലാസില്‍ പഠിപ്പിച്ചിരുന്ന ഭൂപടം നോക്കി ബലൂചിസ്ഥാന്‍ മുതല്‍ സിലോണ്‍ വരെയുള്ള ഭാരതത്തിന്റെ പൂക്കളമൊരുക്കി. ചുറ്റുമുള്ള സ്വന്തക്കാരുടേയും അനുഭാവികളുടേയും പരിചയക്കാരുടേയും വീടുമുറ്റത്തിലെത്തി അവര്‍ അഭ്യര്‍ത്ഥിച്ചത് ‘സംഘസ്ഥാനില്‍ പൂക്കള്‍കൊണ്ട് ഭാരതമുണ്ടാക്കാന്‍ ഞങ്ങള്‍ പൂപറിക്കട്ടേ’ എന്നാണ്. അങ്ങനെ, സ്വന്തം കോവില്‍വട്ടം തന്നെ ത്രിഭുവനം എന്നു കരുതിപ്പോന്ന വീട്ടമ്മമാരും ഭാരതത്തെ കണ്ടെത്തുകയായിരുന്നു.
3
വിദ്യാഭാസം, വിദ്യാഭ്യാസം
‘ഇന്ത്യ ഒരു ഉപഭൂഖണ്ഡം’ എന്നതുപോലെ ഞങ്ങളെ ചരിത്രാദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്നത് ‘ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വന്നെത്തിയത് ഇന്ത്യാക്കാരുടെ ഭാഗ്യം മൂലം’ എന്നാണ്. അതു ഈശ്വരനിയോഗമാണ് എന്നു പറഞ്ഞുകൊണ്ട് പാളത്താറുടുത്തു കോട്ടിട്ടുകൊണ്ട് ഇംഗ്ലീഷു പഠിപ്പിച്ചിരുന്ന ഗിരിഭട്ടുമാഷ് ഒരു പുതിയ വാക്കു പഠിപ്പിച്ചു – ‘ഡിവൈന്‍ ഡിസ്പന്‍സേഷന്‍’ – ഉശ്ശില ഉശുെലിമെശേീി. ഈശ്വരനിയോഗമെന്നാണതിനര്‍ത്ഥം എന്നും പറഞ്ഞു. അതിനുദാഹരണമായി തീവണ്ടി, തപാലാപ്പീസ്, കമ്പിയാപ്പീസ് മുതലായവ പറഞ്ഞു. 1942നുശേഷമുള്ള അന്തരീക്ഷത്തില്‍ ഭട്ടുമാഷെ ബ്രിട്ടീഷുഭക്തനെന്നാണ് ചില സഹപാഠികള്‍ വിശേഷിപ്പിച്ചിരുന്നത്.
എന്നാല്‍ ഞങ്ങള്‍ സംഘശാഖയില്‍ പോകുമ്പോള്‍ അവിടെ കിട്ടിക്കൊണ്ടിരുന്ന ശിക്ഷണം തീര്‍ത്തും വിപരീതമായിരുന്നു. ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ചിഞ്ചോല്‍ക്കര്‍ പഠിപ്പിച്ച രണ്ടാമത്തെ പാട്ടാണ് – ആ പാട്ടിന്റെ പശ്ചാത്തലമാണ് അതീവ ശ്രദ്ധേയം. അതിന്റെ രചയിതാവ് തുകഡോജി മഹാരാജ് എന്ന സന്യാസിയായിരുന്നു. മഹാത്മജിയുടെ സമരമുറയില്‍ കൂടി പ്രസിദ്ധനായ അദ്ദേഹം ഒട്ടേറെ ദേശഭക്തിഗാനങ്ങളെഴുതി. ആ ഗാനങ്ങളിലൊന്നായിരുന്നു ഞാന്‍ പഠിച്ച രണ്ടാമത്തെ പാട്ട്. അതിലെ ആദ്യത്തേയും ഒടുവിലത്തേയും ചരണങ്ങള്‍ മാത്രം കുറിക്കട്ടെ.
”ബനേ ഹം ഹിന്ദ് കേ യോഗീ
ധരേംഗേ ധ്യാന ഭാരത കാ
ഉഠാകര്‍ ധര്‍മ്മ കാ ഝംഡാ
കരേംഗേ മാന ഭാരതകാ
ഹമാരേ ജന്മ കാ സാര്‍ത്ഥക്
ഹമാരേ സ്വര്‍ഗ്ഗകാ കാരണ്‍
ഹമാരേ മോക്ഷ കാ സാധന്‍
യഹി ഉത്ഥാന ഭാരത കാ.”
(നമുക്കു ഹിന്ദിലെ യോഗികളായിത്തീരാം, ഭാരതത്തെ ഹൃദയത്തില്‍ ധ്യാനിക്കാം, ധര്‍മ്മപതാക കയ്യിലേന്തി ഭാരതത്തിന്റെ മാനം കാക്കാം. ഭാരതത്തിന്റെ ഉദ്ധാരണമാണ് നമുക്കു ജന്മസാഫല്യം, സ്വര്‍ഗ്ഗകാരണം, മോക്ഷമാര്‍ഗ്ഗം.)
ഭട്ടുമാഷ് പറഞ്ഞത് മറിച്ചൊന്നും പറയാതെ കേട്ടിരുന്നതിനു ഉത്തരം ഇവിടെ നിന്നു കിട്ടി. ഹിന്ദിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഹിന്ദിന്റെ മകന്‍ തന്നെ. അങ്ങനെ ദേശത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രഥമപാഠങ്ങള്‍ ശാഖയില്‍ നിന്നു കിട്ടി. മാതൃഭൂമിക്ക് ‘നമസ്‌തേ നമസ്‌തേ’ പറഞ്ഞതുകൊണ്ടു മാത്രമായില്ല – അതിനുവേണ്ടി ‘പതതുകായഃ’ (ശരീരം സമര്‍പ്പിക്കപ്പെടണം) എന്ന കാര്യം കൂടുതല്‍ തെളിഞ്ഞു. അതു മനസ്സിലാക്കിക്കൊടുക്കാനാണോ ചിഞ്ചോല്‍ക്കര്‍ ഈ പാട്ടു രണ്ടാമതു തിരഞ്ഞെടുത്തതു എന്നു ഇന്നു പറയുക വിഷമമാണ്. എന്നാല്‍ ഫലശ്രുതി സംശയരഹിതമായിരുന്നു. ഭാരതത്തെ നന്നാക്കേണ്ടത് ഭാരതീയന്‍ തന്നെ, ബ്രിട്ടീഷുകാരനല്ല എന്നു ഉള്ളില്‍ ചിന്തിച്ചു തുടങ്ങി.
ഈയിടയ്ക്കാണ് പരമപൂജനീയ ഗുരുജി ആദ്യമായി എറണാകുളത്തു വരുന്നത്. വര്‍ഷം 1944 ഓ 1945ഓ ആയിരിക്കണം. ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും അനുഭാവികളും ചേര്‍ന്നു 70 പേരില്‍ കൂടുതല്‍ വരില്ല. ഒരു തറവാട്ടുവീട്ടിലെ മുന്‍ തളത്തില്‍ എല്ലാവരും സമ്മേളിച്ചു. അന്നാണ് ഞാന്‍ ആദ്യമായി ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ’ എന്ന വരിയും അതിന്റെ മുന്‍വരിയും കേള്‍ക്കു ന്നത്. പൂജനീയ ഗുരുജി പറഞ്ഞു വിവരിച്ചപ്പോഴാണ് മനസ്സിലാകുന്നത് ‘ജനനിയോളം പ്രാധാന്യമുണ്ട് ജന്മഭൂമിക്ക്’ എന്ന്. സ്‌കൂളില്‍നിന്നു കിട്ടാത്ത പലതും ശാഖയില്‍ നിന്നു കിട്ടുന്നതായി ഞങ്ങളനുഭവി ച്ചു. അതില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് സന്തോഷിച്ചു. ശ്രീ ഗുരുജി പറഞ്ഞ ശ്ലോകം പിന്നീട് എനിക്കു ചിഞ്ചോ ല്‍ക്കര്‍ എഴുതി തന്നു. ഞാനതു മനഃപാഠമാക്കി. അതു അവസരത്തിലും അനവസരത്തിലും സഹപാഠികളോടു പറയുന്നത് എനിക്കു ഒരു ഹരമായിരുന്നു.
രസകരമായ ഒരു സംഭവം. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്.
ക്ലാസില്‍ ഞങ്ങള്‍ ബ്രിട്ടീഷുപക്ഷക്കാരും ജര്‍മ്മന്‍ പക്ഷക്കാരുമുണ്ടായിരുന്നു. എന്തോ കാരണവശാല്‍ ഒരിക്കല്‍ ചര്‍ച്ചാവിഷയം രാജ്യസ്‌നേഹമായിരുന്നു. ഒരു കൂട്ടരുടെ അഭിപ്രായത്തില്‍ ജര്‍മ്മന്‍കാര്‍ക്കാണ് കൂടുതല്‍ രാജ്യസ്‌നേഹം. മറ്റു കൂട്ടരുടെതില്‍ ബ്രിട്ടീഷുകാര്‍ക്ക്. ഞാന്‍ ചാടിവീണു പറഞ്ഞു, ഈ രണ്ടുകൂട്ടര്‍ക്കും മുമ്പേ നമുക്കു ഭാരതീയര്‍ക്കു രാജ്യസ്‌നേഹമുണ്ടായിരുന്നു എന്ന്. ഇരുകൂട്ടരും കൂട്ടുചേര്‍ന്നു എന്നെ ഇരുത്തുന്ന മട്ടിലായി. ഉടന്‍ ഞാന്‍ ഉറക്കെ ‘അപി സ്വര്‍ണ്ണമയി’ ശ്ലോകം എടുത്തു വിളമ്പി, അതിന്റെ അര്‍ത്ഥവും പറഞ്ഞു. അവരത്രയ്ക്കു പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ ശാന്തരായി. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒന്നു മാത്രമായിരുന്നു. അവര്‍ക്കു വിവരങ്ങള്‍ ലഭിച്ചിരുന്നത് സ്‌കൂളില്‍ നിന്നു മാത്രമായിരുന്നു. എനിക്കാണെങ്കില്‍ സ്‌കൂളിനു പുറമേ ശാഖയില്‍ നിന്നും.
4
സ്വത്വസാക്ഷാല്‍ക്കാരം
പത്താംക്ലാസു പാസായി ഞാന്‍ കോളേജിലെത്തി. ചിഞ്ചോല്‍ക്കര്‍ പോയി ഭാസ്‌കര്‍റാവു വന്നു. ബി.എ, എല്‍. എല്‍. ബിക്കാരനെ കിട്ടിയതില്‍ ഞങ്ങള്‍ സന്തോഷിച്ചു. പരസ്പരം ഇംഗ്ലീഷിലാണ് ഞങ്ങള്‍ സംവദിച്ചുകൊണ്ടിരുന്നത്. ഇങ്ങിനെയിരിക്കേ ശാഖാസന്ദര്‍ശനത്തിന്റെ ഭാഗമായി ബാബാ സാഹേബ് ആപ്‌ടേ ശാഖയില്‍ വന്നു. അദ്ദേഹം ശാഖയില്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഹിന്ദിപ്രസംഗം കേള്‍ക്കാന്‍ ഞങ്ങള്‍ വളരെ തല്‍പരരായിരുന്നു. അന്നത്തെ ഗാന്ധിയന്‍ അന്തരീക്ഷത്തില്‍ ഞങ്ങള്‍ ഹിന്ദി കുറച്ചൊക്കെ വശപ്പെടുത്തിയിരുന്നു. കഥകളില്‍ കൂടി വിഷയം മുന്നോട്ടുകൊണ്ടുപോയിരുന്ന ആപ്‌ടേജി ആട്ടിന്‍പറ്റത്തില്‍ പെട്ടുവളര്‍ന്ന സിംഹക്കുട്ടിയുടെ കഥ പറഞ്ഞു. മറ്റൊരു സിംഹം തന്‍മറവിയില്‍ പെട്ട അജസിംഹത്തെ സ്വരൂപം കാണിച്ചു കൊടുത്തു അതില്‍ ശരിയായ സ്വത്വത്തെ ഉണര്‍ത്തിയ കഥ സരസമായി പറഞ്ഞു. കഥയൊടുവില്‍ പാഠമായി പറഞ്ഞു. ഓരോ ദേശത്തിനും അതിന്റെതായ സ്വത്വമുണ്ട്. അതാണ് അന്യദേശങ്ങളില്‍നിന്ന് അതിനുള്ള സവിശേഷത. ഭാരതത്തിനും തനതായ സ്വത്വമുണ്ട്. അതാണ് ഭാരതത്തെ ഭാരതമാക്കുന്നത്. വളരെ വിലപ്പെട്ട ഒരു സത്യം ആപ്‌ടേജി അതിലളിതമായി പറഞ്ഞു. ഹിമാലയം ഭാരതത്തിലായതു കൊണ്ടും കാളിദാസന്‍ ഭാരതീയനായതുകൊണ്ടുമാണ് ആ പര്‍വ്വതം ദേവതാത്മാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്. അതു ഇംഗ്ലണ്ടിലും കവി ഷേക്‌സ്പിയറും ആയിരുന്നെങ്കില്‍ അങ്ങനെ ഒരു വിശേഷിപ്പിക്കലുണ്ടാവുമായിരുന്നില്ല. എത്ര സത്യം!
ഓരോ ദേശത്തിനും തനതായ സ്വത്വമുണ്ട്. അതു ഞങ്ങള്‍ക്കു പുതിയ വെളിച്ചമായിരുന്നു. ആപ്‌ടേജി ഞങ്ങളെപ്പോലുള്ള നവതരുണരോട് മക്കളോടെന്നപോലെയാണ് സംസാരിച്ചിരുന്നത്. നമുക്കെന്തും തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളില്‍ അനുഭവപ്പെടുമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ താമസിപ്പിച്ചിരുന്ന വീട്ടില്‍ പോയി ദേശീയസ്വത്വത്തെക്കുറിച്ചു ഞങ്ങള്‍ കൂടുതല്‍ ആരാഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ”അതു ഏറ്റവും വ്യക്തമായി ഈ നൂറുവര്‍ഷങ്ങളില്‍ ആദ്യമായും ഉറപ്പിച്ചും പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. നിങ്ങള്‍ സ്വാമികളുടെ ”കൊളമ്പോ മുതല്‍ അല്‍മോറ വരെയുള്ള പ്രസംഗങ്ങള്‍”(Lectures from Colombo to Almora) എന്ന പുസ്തകം വായിക്കണം. അതു ഓരോ കലാലയവിദ്യാര്‍ത്ഥിയും വായിച്ചിരിക്കണം.” അവിടെ നിര്‍ത്താതെ അദ്ദേഹം തുടര്‍ന്നു. ”വിവേകാനന്ദകൃതികളാണ് സംഘത്തിന്റെ ലിറ്ററേച്ചര്‍.”
ആപ്‌ടേജി തിരിച്ചുപോയി. ഭാസ്‌കര്‍ റാവു എനിക്കു, ‘കൊളമ്പോ അല്‍മോറാ ലെക്ച്ചര്‍സ്’ പുതുപുത്തന്‍ പുസ്തകം തന്നു. രണ്ടു കയ്യും നീട്ടി ഞാനതു മേടിച്ചു. അക്ഷമയോടും കൗതുകത്തോടും വായിച്ചു തുടങ്ങി. പലപല തീപ്പിണര്‍വാചകങ്ങള്‍ കാണാപ്പാഠം പഠിച്ചു. ചില ഖണ്ഡികകള്‍ തന്നെ മനഃപാഠമാക്കി. ഭാവിയില്‍ അവ എനിക്കു എത്രമാത്രം പ്രയോജനപ്പെടുമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ജന്മഭാഗ്യമെന്നു പറയട്ടെ ഇന്നും ഞാനവ മറന്നിട്ടില്ല.
മനസ്സില്‍ ഏറ്റവും നല്ലപോലെ ഉറച്ച ഒരെണ്ണം പറയട്ടെ. ”ഓരോ രാഷ്ട്രത്തിനും തനതായ ജന്മല ക്ഷ്യം പൂര്‍ത്തീകരിക്കാനുണ്ട്; സന്ദേശം അരുളുവാനുണ്ട്; ദൗത്യം നിര്‍വഹിക്കാനുണ്ട്. അതുകൊണ്ട് നമുക്കു നമ്മുടെ ജനതയുടെ ജീവിതോദ്ദേശ്യമെന്തെന്നും, അവര്‍ക്കു പൂര്‍ത്തീകരിക്കാനുള്ള ജന്മലക്ഷ്യമെന്തെന്നും, നാനാ ജനതകളുടെ സാമഞ്ജസ്യ സംഗീതത്തില്‍ അതാലപിക്കേണ്ട രാഗമെന്തെന്നും തിരിച്ചറിയേണ്ടതുണ്ട്.”
1897 ജനുവരിയില്‍ ഭാരതത്തില്‍ തിരിച്ചു വന്ന സ്വാമിജി രാമേശ്വരം മുതല്‍ ലാഹോര്‍ വരെയുള്ള പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തനവിരസതയില്ലാതെ ഈയൊരു പരമാര്‍ത്ഥം ജനതാസമക്ഷം അവതരിപ്പിച്ചു. ഒരേ ചെടിയിലെ നാനാകരപ്രസൂനങ്ങള്‍ പോലെ ആ വരികള്‍ അല്പാല്പ വ്യത്യാസത്തോടെ ഒരുപോലെ സുന്ദരവും സുരഭിലവുമാണ്.
ലോകസമക്ഷം ഈയൊരു സിദ്ധാന്തം ഇതിനുമുമ്പ് വേറെ ആരെങ്കിലും പ്രഖ്യാപിച്ചതായി അറിവില്ല. ഉച്ചകോടിയിലെത്തി വിലസിച്ച യൂറോപ്യന്‍ അധിനിവേശവാദത്തിന്റെ മൂലമന്ത്രമായWhiteman’s Burden(ധവളവര്‍ഗ്ഗത്തിന്റെ ഭാരം) എന്ന സിദ്ധാന്തത്തിന്റെ കടയ്ക്കലുള്ള ആഞ്ഞുവെട്ടായിരുന്നു അത്. മനുഷ്യവംശത്തെ സമദര്‍ശിത്വത്തോടെ കണ്ട് സര്‍വ്വാശ്ലേഷകനിലപാടോടെ പ്രക്ഷേപണം ചെയ്ത ആ തിരുവചസ്സില്‍ ഉദ്‌ഘോഷിക്കപ്പെട്ട സത്യം, ഒന്ന്: ഭൂലോകത്തിലെ ഓരോ ദേശത്തിനും തനതാ യ സ്വത്വമുണ്ട്. രണ്ട്: ആ സ്വത്വത്തിന് ലോകര്‍ക്കു നല്‍കാന്‍ തനതായ സന്ദേശമുണ്ട്. മൂന്ന്: അങ്ങനെ ഓരോ ദേശത്തിനും ഭൂമുഖത്തു പ്രസക്തിയുണ്ട്, എന്നതായിരുന്നു. പരോക്ഷമായി അത് ധവളന്റെ മാത്രമല്ല, ആരുടേയും അധിനിവേശത്തെ നിസര്‍ഗ്ഗവിരുദ്ധവും ലോകവിരുദ്ധവുമായി വിളംബരം ചെയ്തു.
സ്വാമിജി ഇതിനെ ഇംഗ്ലീഷ് പ്രഭാഷണ മദ്ധ്യേ വിശേഷിപ്പിച്ചത് ‘റേസന്‍ ഡിറ്റര്‍’ (Raison Detre) എന്ന ഫ്രഞ്ചുവാണിയിലൂടെയാണ്. ‘സ്വത്വഹേതു’ എന്നാണതിനര്‍ത്ഥം. സ്വാമിജി അതിന്റെ മര്‍മ്മസ്വഭാവം ഒരു കൊച്ചു മുത്തശ്ശിക്കഥയിലൂടെ ഓര്‍മ്മിപ്പിച്ചു – വലിയൊരു രാക്ഷസന്‍ ഉണ്ടായിരുന്നത്രെ. ആര്‍ക്കും എന്തുപായത്താലും അയാളെ കൊല്ലാന്‍ കഴിഞ്ഞില്ല. വെട്ടിത്തുണ്ടാക്കിയാല്‍ തന്നെ അയാള്‍ തുണ്ടുകള്‍ പാഞ്ഞുചേര്‍ന്നു ഒന്നായി ചാടി ഉ ണര്‍ന്നു പഴയ പടിയാകും. രഹസ്യം എന്തായിരുന്നെന്നാല്‍ അയാളുടെ പ്രാണന്‍ അങ്ങകലെ ഒരു ദ്വീപില്‍ വിജനസ്ഥലത്തുള്ള ഏഴുനില കെട്ടിടത്തില്‍ ഏഴാം നിലയിലെ ഏറ്റവുമൊടുവിലത്തെ മുറിയില്‍ കൂടുകെട്ടി താമസിച്ചിരുന്ന പഞ്ചവര്‍ണ്ണക്കിളിയിലായിരുന്നു. ആ കിളിയെ കണ്ടെത്തി കൊല്ലാനായാലേ അയാളെ വീഴ്ത്താന്‍ കഴിയുമായിരുന്നുള്ളൂ. പക്ഷിയെ കൊന്നു കഴിഞ്ഞാല്‍ അയാളിവിടെ കാറ്റടിച്ച മരംപോലെ വീഴും. ആ കിളിയുടെ സ്ഥാനമാണ് ഓരോ ദേശത്തിന്റേയും ‘റേസന്‍ ഡിറ്ററി’ന് – ജന്മ ഹേതുവിന് – എന്നു സ്വാമിജി ഉദ്‌ബോധിപ്പിച്ചു. ‘മര്‍മ്മം കാത്താല്‍ മരണം മണ്ടും’ എന്ന കളരിയാശാന്റെ വായ്ത്താരി ഓര്‍മ്മ വരുന്നു. ഇത്രയും പറഞ്ഞിട്ട് സ്വാമി വിവേകാനന്ദന്‍ തുടര്‍ന്നു; ഭാരതവര്‍ഷത്തിന്റെ മര്‍മ്മസത്ത ആദ്ധ്യാത്മികതയാണെന്ന്. അതു പ്രകടമാക്കുകയാണ് ഭാരതത്തിന്റെ ദേശീയസ്വഭാവമെന്നും അതു ലോകര്‍ക്കിടയില്‍ പങ്കുവെയ്ക്കുന്നതാണ് ദേശീയദൗത്യമെന്നും എത്തിപ്പെട്ട യോഗങ്ങളിലെല്ലാം അദ്ദേഹം ഗര്‍ജ്ജിച്ചു.
അപ്പോള്‍ ആറുവര്‍ഷം ശ്രീരാമകൃഷ്ണദേവന്റെ കാല്‍ക്കലിരുന്നു സത്യദര്‍ശനം നേടിയ നരേന്ദ്രന്‍ ഉത്തുംഗ ഹിമാദ്രി തൊട്ടു ഉത്താലജലധിവരെയുള്ള നെടുനീണ്ട ഭരതഭൂമിയില്‍ ആറുവര്‍ഷം പരിവ്രജനം ചെയ്തു കണ്ടെത്തിയ സത്യത്തെയാണ്, അഞ്ചുവര്‍ഷം പടിഞ്ഞാറന്‍ സഞ്ചാരങ്ങള്‍ക്കിടയില്‍ അയവിറക്കി ആത്മസാല്‍ക്കരിച്ച്, ആത്മാനുഭവമായി കൊളമ്പൊ മുതല്‍ അല്‍മോറ വരെ പ്രസരിപ്പിച്ചത്!
ചുരുക്കത്തില്‍ സ്വാമി വിവേകാനന്ദന്‍ കണ്ടെത്തിയത് ഭാരതത്തെ മാത്രമായിരുന്നില്ല, ഭാരതത്തിന്റെ ആത്മാവിനേയും കൂടിയായിരുന്നു. ഈ വലിയ സത്യം, വിലപ്പെട്ട സത്യം മലയാളനാട്ടിലെ സാധാരണക്കാരന്‍ സ്വാതന്ത്ര്യലബ്ധിയുടെ ആദ്യകാലഘട്ടങ്ങളില്‍ സാധാരണ വരികളില്‍ പാടി:-
”ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലൊ.”
തെക്കു തൊട്ടു വടക്കോട്ടുള്ള എല്ലാ സംഘശാഖകളിലും പ്രൗഢന്മാരും തരുണന്മാരും ബാലന്മാ രും ശിശുക്കളും പാടി:
1. നിശ്ചലമായൊരു ജഡമല്ല നീ നിശ്ചേതനമാം ധരയല്ല
മണ്ണും മലയും മരുഭൂമികളും തിങ്ങും വെറുമൊരു കരയല്ല
ചൈതന്യത്തിന്‍ പ്രസ്ഫുരണം നീ ആദിശക്തി നീ മമ തായേ.
2. ഭാഗീരഥി വെറുമൊരു നദിയല്ല സിന്ധു കേവലം ജലമല്ല
ഭക്ത്യാദരവാര്‍ന്നമരരൊഴുക്കിയ നിന്നഭിഷേചന തീര്‍ത്ഥം താന്‍
അതിലൊരു നീര്‍ക്കണമെങ്ങാന്‍ പോരും
ജന്മാന്തരകൃത പാപം തീര്‍ക്കാന്‍
3. കൈലാസം വെറുമൊരു മലയല്ല കൈവല്യത്തിന്‍ വെണ്‍ കല്‍പ്രതിമ
അതിലധിവാസം ചെയ്‌വൂ ശിവനും
ആദിശക്തിയാം പാര്‍വതിയും
അതിലമരുമ്പോള്‍ നീലകണ്ഠനില്‍
കാളകൂടവും അമൃതായി.
5
വസന്താരവിന്ദം
സ്വാമി വിവേകാനന്ദന്റെ സമകാലീനയായിരുന്നു ബ്രിട്ടീഷു വനിതയായിരുന്ന ആനി ബസന്ത്. സ്വാമിജിയേക്കാള്‍ 16 വയസ്സു മൂപ്പുണ്ടായിരുന്നു. 1893 ല്‍ അവര്‍ ഭാരതത്തില്‍ വന്നു.
1917ല്‍ അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റായി. അവര്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനമാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ലയിച്ച ആദ്യസ്ഥാപനം. മഹാകവി ജി. ശങ്കരക്കുറുപ്പ് അവരെ ‘വസന്താംബ’ എന്നു വിശേഷിപ്പിച്ചു. ദാര്‍ശനികസിദ്ധാന്തങ്ങളില്‍ അവര്‍ക്ക് സ്വാമിജിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും ഭാരതത്തെ സംബന്ധിച്ച പല ആശയങ്ങളിലും യോജിപ്പുണ്ടായിരുന്നതായി കാണുന്നു.
ഭൂമുഖത്തെ ഓരോ ദേശത്തിനും തനതായ സന്ദേശമുണ്ട് എന്ന കാര്യത്തില്‍ വ്യക്തമായ യോജിപ്പുണ്ടായിരുന്നു. ശക്തമായ ഭാഷയായിരുന്നു അവരുടേത്. അവരുടെ വാക്കുകള്‍ അതേപടി പകര്‍ത്തട്ടെ.
”When the nations of the earth were sent forth one after the another special word was given by God to each, the word which has to express to the world the particular message of each; to Iran the word was purity, to Chaldea the word was science, to Greece the word was beauty, to Rome the word was law, and to India the eldest of His Children He gave the word that summed up the whole in one, the word was Dharma. It is too difficult to translate the word in English. It briefly means a code of duty, Duty to God, Duty towards His people, Duty to society, Duty to animals and birds which can also mean love for all creation. India has preached this message of love for nearly fifty centuries.”
(ഇത് എന്റെ പഴയ ഡയറിയില്‍ പകര്‍ത്തിയത്- അന്നു ഞാന്‍ പുസ്തകവും പേജും എഴുതിയിരുന്നില്ല. ക്ഷമിക്കണം.)
”ലോകസ്രഷ്ടാവ് ലോകത്തില്‍ ക്രമത്തില്‍ രാഷ്ട്രങ്ങളെ അയച്ചു തുടങ്ങിയപ്പോള്‍ ഓരോന്നിനും തനതായ സന്ദേശം ലോകത്തിനു നല്‍കാന്‍ വിശേഷപ്പെട്ട ഓരോ വാക്കുകൊടുത്തു. സംശുദ്ധി- അതാ ണ് ഇറാന്‍ദേശത്തിനു കൊടുത്ത വാക്ക്; ശാസ്ത്രം, അതാണ് കാല്‍ദിയയ്ക്കു കൊടുത്ത വാക്ക്; സൗന്ദര്യം, അതാണ് ഗ്രീസിനു കൊടുത്തവാക്ക്. നിയമം അതാണ് റോമിനു കൊടുത്ത വാക്ക്. ഏറ്റവും ജ്യേഷ്ഠസന്താനമായ ഭാരതത്തിന് ഇവയെല്ലാം ഇണക്കിച്ചേര്‍ക്കുന്ന ഒരുവാക്കു കൊടുത്തു. ധര്‍മ്മം! അതിനെ ഇംഗ്ലീഷില്‍ മൊഴിമാറ്റുക ദുഷ്‌കരമാണ്. സൂത്രരൂപേണ അതു കര്‍ത്തവ്യങ്ങളുടെ സംഹിതയാ ണ് – ഈശ്വരനോടുള്ള കര്‍ത്തവ്യം, ഈശ്വരസന്താ നങ്ങളോടുള്ള കര്‍ത്തവ്യം, മനുജകുലത്തിനോടുള്ള കര്‍ത്തവ്യം, സമഷ്ടിയോടുള്ള കര്‍ത്തവ്യം, പക്ഷിമൃഗാദികളോടുള്ള കര്‍ത്തവ്യം, താല്‍പര്യേണ സമ്പൂര്‍ണ്ണ സൃഷ്ടിരാശിയോടുള്ള സ്‌നേഹം. ഭാരതമാകട്ടെ അമ്പതോളം നൂറ്റാണ്ടുകളായി അതു പ്രസരിച്ചുപോന്നിട്ടുണ്ട്.”
1893ലാണ് ആനിബസന്ത് ഇംഗ്ലണ്ടില്‍നിന്നു ഭാരതത്തില്‍ വന്നത്. സ്വാമി വിവേകാനന്ദന്‍ വിദേശസന്ദര്‍ശനത്തിനു പുറപ്പെട്ട വര്‍ഷമായിരുന്നു അത്. ഇതേവര്‍ഷത്തിലാണ് ശ്രീ അരവിന്ദന്‍ സ്വന്തം പിതാ വിന്റെ ആഗോളവല്‍ക്കരണാസൂത്രണത്തെ നിരാകരിച്ചുകൊണ്ട് ഭാരതത്തില്‍ തിരിച്ചുവന്നത്. ആനിബസന്തിന്റെ മാനസികതലം ദാര്‍ശനികമായിരുന്നു. ദി വ്യജീവനസംഘത്തിന്റെ (തിയോസഫിക്കല്‍ സൊ സൈറ്റി) ലോകാദ്ധ്യക്ഷയായിരുന്നു അവര്‍. ആ തട്ടകത്തില്‍ നിന്നുകൊണ്ടാണവര്‍ ഭാരതത്തെ ദര്‍ശിച്ചിരുന്നത്. വിവേകാനന്ദന്‍ കണ്ടെത്തിയ ഭാരതസ്വത്വം അവരും കണ്ടെത്തി. ഓരോ രാഷ്ട്രത്തിനും തനതായ സവിശേഷത ഉണ്ടെന്ന് സോദാഹരണം വെളിപ്പെടുത്തി. സനാതനധര്‍മ്മത്തിന്റെ സര്‍വ്വാശ്ലേഷികതയും നന്നായി തിരിച്ചറിഞ്ഞു. ഈ പരമാര്‍ത്ഥമാണ് അവരുടെ വാക്കുകളില്‍ മുഴങ്ങുന്നത്.
ഇതേ പരമസത്യമാണ് ശ്രീ അരവിന്ദനും ദര്‍ശിച്ചത്. കാരഗൃഹം തപോഗൃഹമാക്കി മാറ്റി പുറത്തുവന്ന അദ്ദേഹം ഉത്തരപ്പാറയിലെ പൊതുപ്രസംഗത്തില്‍ വിളിച്ചു പറഞ്ഞു: ‘സനാതനധര്‍മ്മമാണ് ഭാരതത്തി ന്റെ ദേശീയത. ഭാരതജീവിതത്തിന്റെ ചിരന്ത ന ഹേതു സനാതനധര്‍മ്മമാണ്’ ആ വിഭൂതി തന്റെ ഏക സംസ്‌കൃത രചനയില്‍, ‘ഭവാനീഭാരതീ’യില്‍ പറഞ്ഞു:-
സനാതനാന്‍ രക്ഷതി ധര്‍മ്മമാര്‍ഗ്ഗാന്‍
പുനഃസഹസ്രാംശുകുലാര്യജന്മാ
ലക്ഷ്മീഃ പുനഃ സാപ്യചലാ സ്മിതാസ്യാ
സമുജ്ജ്വലാ രാജതി ഭാരതേഷു (94)
സൂര്യകുലത്തില്‍ ജനിച്ച ശ്രേഷ്ഠജന്മാക്കള്‍ വീണ്ടും ഇതാ സനാതനധര്‍മ്മമാര്‍ഗ്ഗങ്ങളെ രക്ഷിക്കുന്നു. ആ ഭാരതി ഇതാ വീണ്ടും
‘സ്മിതവദനയും സമുജ്വലശ്രീയും അചഞ്ചല
യുമായി ഭാരതീയരില്‍ സമുല്ലസിക്കുന്നു.’ (94)
ഇവിടെ ശ്രീ അരവിന്ദന്‍ ഭാരതീയ അന്തരംഗങ്ങളില്‍ അനുഭവപ്പെടുന്ന ദേശീയ സ്വത്വജാഗരണത്തെക്കുറിച്ചു പറയുന്നു.
(തുടരും)