നാരായണേട്ടന്റെ ചായപ്പീടികയുടെ പിന്നിലെ വിറകുപുരയിലെ ചാമ്പലിടുന്ന കുഴിയില്‍നിന്നാണ് നായ്ക്കുട്ടിയെ എടുത്തുകൊണ്ടുവന്നതെന്ന് അച്ഛന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ചേച്ചിയോടൊപ്പം സ്‌കൂളിലേയ്ക്കു പോകുമ്പോള്‍ മധുവാണ്, കണ്ണുതുറന്നിട്ടില്ലാത്ത പട്ടിക്കുട്ടികള്‍ നാരായണേട്ടന്റെ വിറകുപുരയില്‍ ഉള്ള കാര്യം പറഞ്ഞത്. അതിനെ കാണാന്‍ നാരായണേട്ടനോട് അനുവാദം ചോദിച്ച് മധു പോകുമ്പോള്‍ കണ്ണനെയും ക്ഷണിച്ചു. ചേച്ചിയുടെ അനുവാദമില്ലാതെയാണ് മധുവിനോടൊപ്പം നായ്ക്കുട്ടികളെ കണാന്‍ പോയത്. ആ രംഗം അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കുന്ന പട്ടി അവരെ കണ്ടതിലുള്ള അതൃപ്തി മുരള്‍ച്ചയിലൂടെ രേഖപ്പെടുത്തിയപ്പോള്‍ പട്ടി കടിക്കുമെന്ന് ഭയന്ന് കണ്ണന്‍ പിന്നിലേയ്ക്കു മാറി.
കണ്ണുതുറക്കാത്ത പട്ടിക്കുട്ടികള്‍ തപ്പിതപ്പി മുല കണ്ടുപിടിച്ച് വലിച്ചുകുടിക്കുന്നതും തള്ളപ്പട്ടി തിരിഞ്ഞപ്പോള്‍ ചില നായ്ക്കുട്ടികളുടെ വായില്‍ നിന്ന് മുല നഷ്ടമാകുന്നതും അപ്പോള്‍ കുഞ്ഞുങ്ങള്‍ നിലവിളിച്ചുകൊണ്ട് മുലയ്ക്കുവേണ്ടി തള്ളുന്നതും അവര്‍ അകലെ മാറിനിന്ന് നോക്കി രസിച്ചു. പട്ടി കടിക്കും എന്ന് നാരായണേട്ടന്‍ ഭയപ്പെടുത്തിയപ്പോഴാണ് അവിടെ നിന്ന് പിന്‍തിരിഞ്ഞത്.
ഒരു നായ്ക്കുട്ടിയെ വളര്‍ത്താന്‍ കൊണ്ടുവരണമെന്ന് അന്നു സ്‌കൂള്‍വിട്ട് വീട്ടില്‍ വന്നപ്പോള്‍ത്തന്നെ അച്ഛനോട് കണ്ണന്‍ പറഞ്ഞിരുന്നു. തെണ്ടിനടക്കുന്ന പട്ടിയുടെ കുട്ടിയെ വേണ്ടെന്ന് അമ്മ പറഞ്ഞിട്ടും നായ്ക്കുട്ടി വേണമെന്ന് അവന്‍ വാശിപിടിച്ചതുകൊണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ നായക്കുട്ടിയുമായാണ് അച്ഛന്‍ സന്ധ്യയ്ക്ക് വീട്ടില്‍ വന്നത്.
ആണ്‍പട്ടികളെ വളര്‍ത്താനായി ഒരോരുത്തര്‍ കൊണ്ടുപോയെങ്കിലും പെണ്‍പട്ടികളെ ആരും കൊണ്ടുപോയില്ല. വിരുതന്മാരായ ചില കുട്ടികള്‍ വഴിവക്കില്‍ അലഞ്ഞു നടക്കുന്ന പെണ്‍പട്ടികളെ എടുത്ത് സ്‌കൂളില്‍ കൊണ്ടുവന്നു. സ്‌കൂളിലെ വരാന്തയിലൂടെ നിലവിളിച്ചുനടക്കുന്ന പട്ടിക്കുട്ടിയെ കുഞ്ഞുകുഞ്ഞുസാറ് എടുത്ത് അകലെ കൊണ്ടുകളഞ്ഞെങ്കിലും ഉപ്പുമാവിന്റെ സമയമാകുമ്പോഴേയ്ക്കും അത് സ്‌കൂള്‍ വരാന്തയില്‍ എത്തിയിരുന്നു.
കുട്ടികള്‍ കൊടുക്കുന്ന ഉപ്പുമാവ് തിന്നാനായി സ്‌കൂളിന്റെ ചുറ്റും കറങ്ങിനടക്കുന്ന പട്ടികള്‍ ഒരിക്കലും ഒരു കുട്ടിയേയും കടിച്ചിട്ടില്ല. സ്‌കൂള്‍ സ്വന്തം വീടായും കുട്ടികളും അധ്യാപകരും അവരുടെ സ്വന്തക്കാരായുമാണ് സ്‌കൂളിന്റെ തണലില്‍ അവര്‍ വളര്‍ന്നത്.
** ** ** **
കണ്ണന്‍ ദേഹത്ത് തലോടിയപ്പോള്‍ കൈസര്‍ കുര അവസാനിപ്പിച്ചു. അല്പസമയം കഴിഞ്ഞപ്പോഴേയ്ക്കും അച്ഛന്‍ എത്തി.
അച്ഛന്‍ ഭസ്മച്ചട്ടിയില്‍നിന്ന് ഭസ്മം നെറ്റിയില്‍ തൊട്ട് പതിവുപോലെ നിലവിളക്കിന്റെ അടുത്തുവന്ന് മൗനമായി പ്രാര്‍ത്ഥിച്ചശേഷം ഭാഗവതവുമെടുത്ത് ഗ്രന്ഥപ്പലകയില്‍വച്ച് ചമ്രം പടിഞ്ഞ് വായിക്കാനിരുന്നു. കണ്ണനും അച്ഛന്റെ അടുത്ത് പോയിരുന്നു.
പ്രാര്‍ത്ഥനയും ഭാഗവതം വായനയും കഴിഞ്ഞതിനുശേഷമാണ് അച്ഛനോട് സംശയങ്ങള്‍ ചോദിക്കേണ്ട സമയം. ഭാഗവതം വായന വേഗത്തില്‍ തീരണമെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് അവനിരുന്നത്.
”ഇന്നെന്തുപറ്റി.? ശ്രദ്ധിച്ചിരിക്കുന്നുണ്ടല്ലോ വായിച്ചത് വല്ലതും മനസ്സിലായോ.?” വായന കഴിഞ്ഞപ്പോള്‍ കണ്ണനെ നോക്കി ചിരിച്ചുകൊണ്ട് അച്ഛന്‍ ചോദിച്ചു.
”അച്ഛാ, സ്വര്‍ഗ്ഗത്തില്‍ പശുവുണ്ടോ?”ഗൗരവത്തിലാണ് കണ്ണന്‍ ചോദിച്ചത്.
അതുകേട്ട് അച്ഛന്‍ ചിരിച്ചു. ചേച്ചി പറ്റിച്ചതാണോ എന്ന് സംശയിച്ച് അപ്പോള്‍ കണ്ണന്‍ ചേച്ചിയെ നോക്കി.
”കറുമ്പിയുടെ കുട്ടിക്ക് നന്ദിനി എന്നു പേരിടാമെന്ന് ഞാന്‍ പറഞ്ഞപ്പോ കണ്ണന് നന്ദിനി ആരാണെന്ന് അറിയണം. നന്ദിനി സ്വര്‍ഗ്ഗത്തെ പശുവാണെന്ന് ഞാന്‍ പറഞ്ഞിട്ട് കണ്ണന്‍ വിശ്വസിക്കുന്നില്ല.” ചേച്ചി പറഞ്ഞു.
”ഓ.. അതാണ് കാര്യം. പഠിക്കാനുള്ളതെല്ലാം പഠിച്ച് കഴിഞ്ഞോ?.” അച്ഛന്‍ ചോദിച്ചു.
”പഠിച്ചു കഴിഞ്ഞു. സ്വര്‍ഗത്തെ പശുവിന്റെ കഥ..” കണ്ണന്‍ കെഞ്ചി പറഞ്ഞു.
അച്ഛന്‍ നിലവിളക്കിന്റെ തിരി എണ്ണയിലേക്ക് താഴ്ത്തി അണച്ചു. ഭാഗവതം മടക്കി, വായിച്ച ഭാഗത്ത് ഒരു പേപ്പര്‍ കഷണമെടുത്ത് അടയാളം വച്ചതിനുശേഷം എഴുന്നേറ്റ് പുറത്തെ തിണ്ണയില്‍ വന്നിരുന്നു. കണ്ണനും പുറത്തേയ്ക്കുവന്ന് അച്ഛനോട് ചേര്‍ന്നിരുന്നു. അപ്പോള്‍ അടുക്കളവാതില്‍ അടയ്ക്കുന്ന ശബ്ദം കേട്ടു. അമ്മയും ഉമ്മറത്തെ തിണ്ണയില്‍ ഇരിക്കാന്‍ വരുന്നുണ്ടെന്ന് മനസ്സിലായി.
അച്ഛന്‍ കഥ പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും ചേച്ചിയും വായന മതിയാക്കി കഥ കേള്‍ക്കാനായി തിണ്ണയില്‍ വന്നിരുന്നു. അപ്പോഴേയ്ക്കും റാന്തല്‍ വിളക്കിന്റെ ഗ്ലാസ്സ് തുടച്ച് അത് കത്തിച്ച് പിടിച്ച് അമ്മയും പുറത്തെ തിണ്ണയില്‍ എത്തി.
പുറത്തിരിക്കുമ്പോള്‍ റാന്തല്‍ വിളക്കാണ് കത്തിച്ചുവയ്ക്കുന്നത്. ചെറിയ കാറ്റുവന്നാലും അത് അണയില്ല. വേനല്‍ക്കാലത്ത് രാത്രിയില്‍ റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ പുറത്തിരുന്നു പഠിക്കുന്നതാണ് അവനിഷ്ടം. മഴക്കാലത്തും, മഴ ഇല്ലെങ്കില്‍ അച്ഛനും അമ്മയും പുറത്തിരുന്നാണ് വീട്ടുകാര്യങ്ങള്‍ സംസാരിക്കുന്നത്.