കവിത മരിച്ചുവെന്ന് പറയുന്നത് ശ്രദ്ധയില്‍പെട്ടത് 1970 കളുടെ അവസാനമാണ്. വിശ്വസിച്ചില്ല, കാരണം ജീവനുള്ള കവിതകള്‍ ധാരാളം അന്നും വായിക്കാന്‍ കിട്ടിയിരുന്നു. പക്ഷേ, നല്ല കവിതകള്‍ കുറയുന്നതില്‍ ആശങ്കപ്പെട്ടിരുന്നു. അത് ശരിയാവുകയും ചെയ്തു. കവികള്‍ എണ്ണം പെരുകി, കവിതകള്‍ക്കും; നല്ല കവിതകള്‍ നന്നേകുറഞ്ഞു. ‘നല്ല കവിത’യുടെ ലക്ഷണം എന്തെന്ന തര്‍ക്കത്തിനിടെ പിന്നെയും കവിതക്കാട് പടര്‍ന്നു, സൗഗന്ധികങ്ങള്‍ അവയ്ക്കിടെ വിരളമായി. പക്ഷേ, മഹാകവി എസ്. രമേശന്‍ നായര്‍ അന്തരിച്ചുവെന്ന് കേട്ടപ്പോള്‍ തെല്ലും വിശ്വസിച്ചില്ല, പലരോടുമായി പലവട്ടം അന്വേഷിച്ചുറപ്പിക്കുകയായിരുന്നു. അടുത്ത നിമിഷം ഓര്‍മ്മിച്ചത് കവിത മരിച്ചുവെന്ന പതിറ്റാണ്ടുകള്‍ മുമ്പത്തെ പറച്ചിലായിരുന്നു. ഉറപ്പ്, നല്ല കവിത മരിച്ചു; എസ്. രമേശന്‍ നായരുടെ മടക്കത്തോടെ.
ഇതു പറയുമ്പോള്‍ മഹാകവി അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, സുഗതകുമാരി എന്നിവരുടെയുള്‍പ്പെടെയുള്ള കവി പരമ്പരയുടെ മരണ പരമ്പരയും ഓര്‍മ്മിക്കണം.
മലയാളത്തിലുള്‍പ്പെടെ ആധുനിക കവിതയും അത്യന്താധുനിക കവിതയും തേരോടിത്തുടങ്ങിയ കാലമാണ് എഴുപതുകളുടെ തുടക്കം. കവിതയുടെ സാങ്കേതിക പരിഷ്‌കാരങ്ങള്‍ വിദേശ സാഹിത്യത്തില്‍ നിന്ന് മലയാളത്തിലും ദേശാടനം വന്നു തുടങ്ങിയ കാലം. ഡോ.കെ. അയ്യപ്പപണിക്കരുടെ ‘കുരുക്ഷേത്രം’ ആധുനിക കവിതയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ കാലം. കുരുക്ഷേത്രം എഴുതിത്തുടങ്ങുമ്പോള്‍ അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പ്രസിദ്ധീകരിച്ചിരുന്നു, 1952-ല്‍ അതിനും സഹസ്രാബ്ദങ്ങള്‍ മുമ്പ് ‘ശ്രീമദ് ഭഗവദ്ഗീത’ അവതരിച്ചിരുന്നു. 1980-ല്‍ എസ്. രമേശന്‍ നായരുടെ ‘ജന്മപുരാണ’വും പുറത്തുവന്നിരുന്നു. ഇത് നാലിനേയുംകുറിച്ച് പറഞ്ഞത്, നല്ല കവിതയുടെ പാരമ്പര്യത്തെക്കുറിച്ച് സൂചിപ്പിക്കാന്‍ മാത്രമാണ്. നല്ല കവിത, ആരെല്ലാം എത്രയെല്ലാം തര്‍ക്കിച്ചാലും എനിക്ക് മാതൃക ഇവയൊക്കെയാണ്-ദര്‍ശനമുള്ള, ഭാഷയുള്ള, കാമ്പുള്ള, പിന്നെയും വായിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, ആസ്വദിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കവിത. ഇതിലേതെങ്കിലും ഒരു ഗുണം മാത്രമായാല്‍ പോരാ, ഒരു ഗുണം അത്യധികമായാല്‍ പോരാ, അവയുടെ യുക്തിസഹമായ ചേരുവയുണ്ടായിരിക്കണം. അങ്ങനെ, ആ നല്ലകവിതയുടെ പാരമ്പര്യത്തിലെ, വായനയുടെ കണ്‍വെട്ടത്ത് കണ്ടിരുന്ന അവസാന കവിതകള്‍ രമേശന്‍ നായരുടേതായിരുന്നു. അതിനാല്‍, നല്ല കവിത മരിച്ചുവെന്ന് തിരിച്ചറിവ് തീരാദുഃഖമാണ് അടിച്ചേല്‍പ്പിക്കുന്നത്.
‘ശോകത്തിന്‍ സ്ഫുരണം കടഞ്ഞ് കനകം വാര്‍ക്കുന്ന ചൈതന്യമേ
മൂകത്വത്തിന് നാവുനല്‍കിടുമനന്ത പ്രേമവൈവശ്യമേ
ലോകങ്ങള്‍ക്കുയിരൂട്ടിടുന്ന പൊരുളില്‍ വാഗര്‍ത്ഥസായൂജ്യമേ-
വാകച്ചാര്‍ത്തു തൊഴാന്‍ വരും കരളില്‍ നീ വര്‍ഷിപ്പൂ പഞ്ചാമൃതം’ എന്ന് ശാര്‍ദ്ദൂല വിക്രീഡിത വൃത്തത്തില്‍ കവിത ചുരക്കുന്ന കൈവിരലുകള്‍ ഭക്തിയും വിഭക്തിയും, നര്‍മവും ധര്‍മവും, ആക്ഷേപവും വിമര്‍ശനവും കുറിച്ചു; കവിതയിലൂടെ, ലേഖനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ- അതെ, രമേശന്‍ നായര്‍ പ്രസംഗിച്ചതും വിരല്‍ത്തുമ്പിലൂടെയായിരുന്നു. എഴുതിത്തയ്യാറാക്കി, പ്രസംഗം വായിക്കുന്നതായിരുന്നു ശീലം. അത് ശീലിക്കാന്‍ പറയുമായിരുന്നു. ഗുരു അക്കിത്തമാണ് അത് നിഷ്‌കര്‍ഷിച്ചതെന്ന് ഇങ്ങനെ ആവര്‍ത്തിക്കുമായിരുന്നു – ‘പ്രസംഗിക്കുമ്പോള്‍ അത് ശബ്ദമായി കേള്‍വിക്കാരില്‍ തീരരുത്, അത് രേഖയായിരിക്കണം എന്ന് അക്കിത്തം പറഞ്ഞിരുന്നു.’ അശരീരിയുടെ ലോകത്തെ ഔദ്യോഗിക ജീവിതം രണ്ട് ആകാശവാണിക്കാരെ അനുഭവിപ്പിച്ച കരുതലും ആയിരിക്കണമത്. അതുകൊണ്ട് വടിവൊത്ത അക്ഷരങ്ങളില്‍ കവിയുടെ പ്രസംഗങ്ങളും ക്ഷരമില്ലാതെ നമുക്ക് കിട്ടി.
വയലാറും കന്യാകുമാരിയും
വയലാര്‍ രാമവര്‍മ മലയാളത്തില്‍ ഉജ്വലകവിയായിരുന്നു. വിശ്വശ്രേഷ്ഠന്‍ കാളിദാസന്‍ ഋഷികവിയായിരുന്നു. രണ്ട് പരിപ്രേക്ഷ്യത്തില്‍ ഈ രണ്ട് കവികളുടെ വിരുതുകള്‍ കവി രമേശന്‍ നായരുടെ കവിതകള്‍ക്ക് ഉണ്ട്. അതിനുപുറമേ, ഏറ്റം ജനകീയനായ മലയാള കവി ചങ്ങമ്പുഴക്കവിതയുടെ സൗഭാഗ്യവും ചേര്‍ന്നിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കവി മറ്റൊരു കവിയെ മനസ്സുതുറന്ന് അഭിവാദ്യംപോലും ചെയ്യാത്ത ഈ കാലത്ത് രമേശന്‍ നായര്‍, വയലാറിനെ ആഘോഷിക്കുന്ന കവിത രചിച്ചിട്ടുണ്ട്, ‘വയലാര്‍’ എന്ന പേരില്‍. 45 ശ്ലോകങ്ങള്‍ വസന്തതിലകം വൃത്തത്തില്‍. അതില്‍ അവസാനഭാഗത്തെ രണ്ടു ശ്ലോകങ്ങള്‍ ഇങ്ങനെ:
‘എല്ലാം തികഞ്ഞ വയലാറിനു തുല്യമായി-
ട്ടില്ലാ നമുക്ക് പറയാനൊരു പാട്ടുകാരന്‍
മുല്ലയ്ക്കുമുണ്ടുമണ,മീ മലയാളമുറ്റം
നെല്ലല്ല, പൊന്നുകുമിയുന്നൊരെഴുത്തുപാടം’
‘കന്യാകുമാരി മുതലങ്ങു ഹിമാലയത്തില്‍
നിര്‍ണായകത്വ ഗരിമാവിനെ സാക്ഷിയാക്കി
പുണ്യാഹവര്‍ണനകള്‍ പെയ്തുനിറച്ച
പുണ്യത്തെയാര്, വയലാറിനെ വിസ്മരിക്കും’ എന്ന് അവസാനിക്കുന്ന കവിതയുടെ തുടക്കം ഇങ്ങനെ, ‘ഉണ്ടായിരുന്നു വയലാറൊരു കാറ്റുപോലെ
പണ്ടേ നനുത്ത സുഖമുള്ളൊരു പാട്ടുപോലെ
രണ്ടല്ല, നമ്മളൊരുമിച്ചു കഴിഞ്ഞപോലെ
മുണ്ടില്‍പ്പൊതിഞ്ഞ പണസഞ്ചിനിറഞ്ഞപോലെ.’
ഇനി നമുക്ക് ആരുണ്ട്, ഇതുപോലൊരു കവിത തുടങ്ങാന്‍, എഴുതാന്‍, അനുഭവിപ്പിക്കാന്‍? ഈ കവിത വായിച്ച് വയലാര്‍ ഇരുകൈയും നീട്ടി വിളിച്ചപ്പോള്‍ കൂട്ടുപോയതാവുമോ രമേശന്‍നായര്‍! സിനിമാഗാനത്തിലൂടെയും നല്ല കവിതയിലൂടെയും നറും ഭക്തി ലഹരിയിലൂടെയും ഇവര്‍ ഇരുവരും പണ്ടേ ഒരുമിച്ചു കഴിഞ്ഞുവല്ലോ. പഠിക്കാന്‍ പ്രത്യേക വിഷയമാണ് ഈ കവികളെ, പഠിക്കണം.
‘ചെത്തിമന്ദാരം തുളസി പിച്ചകമാലചാര്‍ത്തി ഗുരുവായൂരപ്പ നിന്നെ കണികാണണ’ മെന്ന് വയലാര്‍ പാടി;’ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും’ എന്നും. രമേശന്‍ നായര്‍ ഗുരുവായൂരപ്പനെ ചെത്തിയും മന്ദാരവും ചൂടി മൂടി, മയില്‍പ്പീലി ചാര്‍ത്തിച്ചു, ഗുരുവായൂരമ്പലത്തില്‍ സ്ഥിരതാമസക്കാരനെന്ന പോലെയായി, വല്ലപ്പോഴും കണ്ണനെ കാണാന്‍ പോയി, വിളിച്ചപ്പോഴെല്ലാം കണ്ണന്‍ കാണാന്‍ ചെന്നു. വയലാര്‍ ആറായൊഴുകി, രമേശന്‍ നായര്‍ കാളിന്ദിയായി.
ഈ രണ്ടു കവികള്‍ക്കും ചലച്ചിത്രം നല്‍കിയ ജീവിത പാഠങ്ങളില്‍പ്പോലുമുണ്ട് സാമ്യം. ‘സര്‍ഗസംഗീതം’ പോലെ, ‘ആരണ്യാന്തര ഗഹ്വരോദര തപസ്ഥാനങ്ങളില്‍’, ജീവിച്ചിരുന്നെങ്കില്‍ വയലാര്‍ ഏറെ സഞ്ചരിച്ചേനെ. നമുക്ക് കനപ്പെട്ട കവിതകള്‍ ലഭിച്ചേനെ. രമേശന്‍നായര്‍ ‘അഗ്രേ പശ്യാമി’ മുതല്‍ ‘ഗുരുപൗര്‍ണമി’ വരെയും ശേഷവും എഴുതിയ കവിതകളിലൂടെ, കാവ്യങ്ങളിലൂടെ കടന്നുപോയാല്‍, അയ്യയ്യോ, അവശേഷിക്കുന്നത് ആരുപൂര്‍ത്തിയാക്കുമെന്ന് അകം തേങ്ങിപ്പോകും.
ചിലപ്പതികാരം, തിരുക്കുറള്‍ വിവര്‍ത്തനങ്ങളാണ് ഗുരുപൗര്‍ണമിയിലെത്തിച്ചത്. ഭാരതീയ സംസ്‌കാരത്തിന്റെ ആഴത്തിലേക്കുള്ള യാത്രയില്‍, അകാലത്തില്‍ അന്തരിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സാറിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച കാലത്തിന്റെ സംഭാവനയാകുമായിരുന്നു, രമേശന്‍ നായര്‍ സാര്‍ സങ്കല്പിച്ച ‘വിവേകാനന്ദം’ രചിക്കപ്പെട്ടിരുന്നെങ്കില്‍. കമ്പരാമായണത്തിന്റെ മലയാള പുനരാവിഷ്‌കരണം സജ്ജമായിരുന്നെങ്കില്‍ മലയാള സാഹിത്യത്തിനല്ല, ഭാരതീയ സാഹിത്യത്തിന് അഭിമാനഗ്രന്ഥങ്ങളായേനെ.
ഏതാണ്ട് രണ്ടായിരത്തിലധികം ശ്ലോകം എഴുതിക്കഴിഞ്ഞ ‘കൃഷ്ണകാവ്യം’പൂര്‍ത്തിയാക്കാതെ പോയത് മലയാളകവിതാചരിത്രത്തിന്റെയും നഷ്ടമാണ്. രമേശന്‍ നായര്‍ സാര്‍, ഒരുപ്രഭാതത്തില്‍ ഫോണില്‍ സംസാരിക്കവേ പറഞ്ഞു, ‘മലയാളത്തില്‍ കാവ്യസംസ്‌കാരം അന്യം നിന്നുപോവുകയാണ് ശശീ. ഒരു കാവ്യം മലയാളത്തില്‍ രചിക്കപ്പെട്ടിട്ട് എത്രകാലമായി. ഞാനൊന്ന് എഴുതിത്തുടങ്ങി. ഒരു പക്ഷേ അവസാനകാവ്യമാകും. കാരണം കാവ്യമെഴുത്തിനൊന്നും മലയാളത്തില്‍ ഇനി കവികള്‍ തുനിയില്ല. 2000 ശ്ലോകമെഴുതി, കൃഷ്ണകാവ്യം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പോലെ, നമ്മുടെ കവിതയില്‍ ചരിത്രമായി ഇത് ശേഷിക്കട്ടെ. പക്ഷേ, ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഇടയ്ക്ക് തടസ്സമായി,’ എന്നു പറഞ്ഞ് കവി ആദ്യശ്ലോകത്തിലെ രണ്ടാം പാദം ഇങ്ങനെ കേള്‍പ്പിച്ചു.
”കൃഷ്ണകാവ്യം ചമയ്ക്കുന്നൂ
വൃക്ഷിവംശപ്രകാശകം” എന്ന്. രോഗം വേഗം ഭേദമാകട്ടെ, കാവ്യം വേഗംതീര്‍ത്ത് സമര്‍പ്പിക്കാന്‍ ഇടവരട്ടെ, രോഗം അങ്ങനെ ഭേദമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന എന്റെ മറുപടിക്ക്, ‘ഗുരുവായൂരപ്പന്റെ കൈയൊന്നനങ്ങിയാല്‍ മതിയായിരിക്കു’മെന്ന് ‘ഗുരുവായൂരപ്പന്റെ ഗുമസ്തന്‍’ തിരിച്ചു പറഞ്ഞു. ‘കൃഷ്ണനിലുള്ള തൃഷ്ണ’യായിരുന്നു കവിക്ക് ആ കാവ്യം.
ധര്‍മവാദിയായ കവി
കവി, പത്രാധിപര്‍, പ്രസംഗകന്‍, ഉപന്യാസകാരന്‍, നാടകകൃത്ത്, സാമൂഹ്യവിമര്‍ശകന്‍, സംഘാടകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വിപുല വേദികളില്‍ രമേശന്‍ നായര്‍ ജ്വലിച്ചു. അദ്ദേഹത്തിന് രാഷ്ട്രീയമില്ലായിരുന്നു, പക്ഷേ, രാഷ്ട്രം പ്രധാനമായിരുന്നു. സംസാരമെല്ലാം സംസ്‌കാരത്തെക്കുറിച്ചായിരുന്നു. ധര്‍മ്മത്തിലായിരുന്നു എല്ലാ പ്രവൃത്തിയുടെയും മര്‍മ്മം. അതുകൊണ്ടാണല്ലോ ‘സരയൂതീര്‍ത്ഥ’ ത്തില്‍ ചേര്‍ത്തിട്ടുള്ള ‘മനുനീതി’യെന്ന കവിതയില്‍ ഇങ്ങനെ കുറിച്ചത്.
”ധര്‍മ്മമേ വാഴണമെന്റെ നാടെന്‍ പുത്ര- ധര്‍മ്മക്കളിപ്പാട്ടമല്ല രാജ്യം”
എസ്. സ്വന്തം കവിതാ സമാഹാരത്തിലൊന്നിന് എഴുതിയ മുഖവുരയില്‍ അദ്ദേഹം എഴുതി, ”എനിക്ക് ഒരു കക്ഷിരാഷ്ട്രീയവുമില്ല… അതുകൊണ്ട് സംഭവിച്ചിരിക്കാവുന്ന നഷ്ടങ്ങള്‍ തന്നെയാണ് എന്റെ ജീവിതത്തില്‍ ഇതുവരെയുള്ള നേട്ടങ്ങള്‍ എന്ന് അഭിമാനപൂര്‍വ്വം എനിക്ക് പറയാന്‍ കഴിയും. ആത്മാര്‍ത്ഥവും നിരന്തരവുമായ അധ്വാനത്തിലും അവനവന്റെ കര്‍മശക്തിയിലും മാത്രം വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അധ്വാനം കൊണ്ടുമാത്രമേ ജയിക്കൂ. എല്ലുമുറിയെപ്പണിയെടുത്ത അന്നം മാത്രമേ ദഹിക്കൂ. അങ്ങനെയുണ്ടാക്കുന്ന ധനം മാത്രമേ നിലനില്‍ക്കൂ….” കവിയുടെ ഈ രാഷ്ട്രീയ മാനിഫെസ്റ്റോ ‘ശതാഭിഷേകം’ എന്ന നാടകത്തിന്റെ വിവാദത്തോടെ വ്യാഖ്യാനഭേദങ്ങള്‍ക്കിടയാക്കി. ‘ശതാഭിഷേകം’ എന്ന റേഡിയോ നാടകം (1994) അന്നത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വിവാദമായി. കവിയുടെ ‘ശവാഭിഷേകത്തി’ ലേ അടങ്ങൂ എന്ന് രാഷ്ട്രീയ നേതൃത്വത്തില്‍ ചിലര്‍ വാശിപിടിച്ചു. കവിയെ ആന്‍ഡമാനിലെ റേഡിയോ സ്റ്റേഷനിലേക്ക് തൊഴില്‍ദാതാവായ ആകാശവാണിയെക്കൊണ്ട് അവര്‍ സ്ഥലം മാറ്റിച്ചു. കവി രാജിവെച്ചു. പില്‍ക്കാലത്ത് തപസ്യ എന്ന കലാസാഹിത്യവേദിയുടെ സംസ്ഥാന അധ്യക്ഷനായപ്പോള്‍ കക്ഷിരാഷ്ട്രീയക്കാര്‍ കവിയെ ‘കാവി’ മുക്കി. അപ്പോഴും കവിയുടെ പക്ഷത്ത് കാവ്യകലാലോകം ചേര്‍ന്നു. തപസ്യയുടെ സംഘാടനചരിത്രത്തില്‍ ‘വിശാലവൈപുല്യവസന്ത കാല’മായിരുന്നു അത്. കാവ്യലോകത്ത്, തൊഴില്‍രംഗത്ത് (ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസര്‍) മികവു തെളിയിച്ച പ്രതിഭയുടെ സംഘാടന വൈഭവം വെളിപ്പെട്ട കാലവുമായിരുന്നു അത്. രമേശന്‍ നായര്‍, ‘എനിക്ക് ഒരു ഹിന്ദുവാകണം’ എന്ന് പുസ്തകം എഴുതി, ലേഖനങ്ങളാണ്. മതപരിവര്‍ത്തനങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെന്നുവിളിച്ചു, കന്യാകുമാരി ജില്ലയില്‍ ജനിച്ച കവിക്ക് മതാധിനിവേശത്തെയും അതിന്റെ രാഷ്ട്രീയത്തേയും സാമൂഹിക പ്രശ്‌നങ്ങളെയും കുറിച്ച് തികഞ്ഞബോധ്യമുണ്ടായിരുന്നു. അതിനേക്കാളുപരി സാംസ്‌കാരികമായി അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും. അതിസുന്ദരമായ നല്ല കവിതകളെഴുതി, ചങ്ങമ്പുഴയ്ക്കും വയലാറിനും ശേഷം ഏറ്റം ജനകീയനായ കവിക്ക് എന്തിന് ഈ ഗദ്യവും ഗദ്യത്തിലെ ചിലരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഉള്ളടക്കവും എന്ന് ശങ്കിച്ചിട്ടുണ്ട്. ഒരിക്കല്‍ അതിന് മറുപടി പറഞ്ഞത് ഇങ്ങനെ: ”സത്യസന്ധനായ ഒരെഴുത്തുകാരന്‍ അവന്‍ ജീവിക്കുന്ന കാലഘട്ടത്തെ കണ്ടറിയുന്നില്ല എന്നു പറഞ്ഞാല്‍ അത് കാപട്യമാണ്. താന്‍ ജീവിക്കുന്ന ലോകം അവനെ സംബന്ധിച്ചിടത്തോളം എത്ര കണ്ടാലും പഠിച്ചാലും തീരാത്ത ഒരു മഹാഗ്രന്ഥമാണ്. ‘മഹാഭാരത’ത്തില്‍ നിന്നാണ് ശാകുന്തളകഥയുടെ തന്തു സ്വീകരിച്ചതെങ്കിലും കാളിദാസന്റെ ‘ശാകുന്തളം’ അതുമാത്രമല്ലല്ലോ. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ കൂടി ഏറ്റുവാങ്ങാത്ത ഒരാഖ്യാനത്തിനും അസ്തിത്വമുണ്ടാവില്ല.” ഏതോ വിദൂര ബിന്ദുവില്‍ ദൃഷ്ടിയുറപ്പിച്ച്, ഇടതുകൈയില്‍ വലതുകൈകോര്‍ത്ത്, അത് ഇടത് കവിളില്‍ ചേര്‍ത്ത്, ചാഞ്ഞിരുന്ന്, സ്ഫുടമായി, നിര്‍ത്തിനിര്‍ത്തിപ്പറഞ്ഞ്, ചാരുകസേരയിലേക്ക് ചാഞ്ഞ്, എപ്പോഴോ കെടുത്തിവെച്ച ബീഡിത്തുണ്ട് തെരുപ്പിടിച്ച്, ലൈറ്റര്‍ മറുകൈകൊണ്ട് തപ്പി, ചിലമ്പിച്ച ചിരിയും ചുമയും ചേര്‍ത്ത് ഇങ്ങനെയും പറഞ്ഞു – ‘ഇത് ഞാന്‍ ഇപ്പോള്‍ പറയുന്നതല്ല. 1994-ല്‍ ‘ശതാഭിഷേകം’ പ്രസിദ്ധീകരിച്ചപ്പോള്‍ നാന്ദിയില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ അന്ന് എഴുതിയതിലെ ‘പുനരാഖ്യാനം’ എന്നത് ‘ആഖ്യാനം’ എന്നു മാത്രം മാറ്റി. അങ്ങനെയായിരുന്നു അദ്ദേഹം. നിലപാടിലെ കാര്‍ക്കശ്യം, അത് വിചിന്തനം ചെയ്ത് സ്വീകരിച്ചതാകയാല്‍ ഒരിക്കലും മാറ്റേണ്ടിവന്നിട്ടില്ല. അത് ഭാഷയുടെയും ഉച്ചാരണത്തിന്റെയും ശൈലിയുടെയും കാര്യത്തില്‍ ആയാലും.
കൊലക്കരാറുകാര്‍ക്കിടയില്‍
മലയാള സാഹിത്യത്തില്‍ കവിതയെ കൊല്ലുന്നതിന് ‘ക്വട്ടേഷന്‍ സംഘ’മുണ്ട്- കക്ഷിരാഷ്ട്രീയം തലയ്ക്കുപിടിച്ച ചില സാഹിത്യവിമര്‍ശകര്‍, അവരാണ് കൊലക്കരാറുകാര്‍. രാഷ്ട്രീയമായിരുന്നു ഒരു കാലത്ത് അതിന് ആധാരം. പിന്നീട് അത് മതമായി. അതോ ജാതിയായിരുന്നോ ആദ്യം എന്ന് ശങ്കിക്കാനിടയുണ്ട്. ‘കവിരാമായണ’വും ‘ജാതിക്കുമ്മി’യും മറ്റും പക്ഷേ സാഹിത്യപോഷണത്തിനേ വഴിതെളിച്ചുള്ളു അക്കാലത്ത്. ഇക്കാലത്തെ രാഷ്ട്രീയം അങ്ങനെയായിരുന്നില്ല. കവിതയെക്കൊല്ലാന്‍ കവിയെ കൊന്നു ചില വിമര്‍ശകര്‍. അവര്‍ വള്ളത്തോളിനെ ‘ശൃംഗാരകവി’യാക്കി, ‘ശബ്ദസുന്ദരന്‍’ എന്ന് പരമാവധി ബഹുമതി. വള്ളത്തോളിന്റെ ദേവീസ്തവവും ഋഗ്വേദപരിഭാഷയും മറ്റും പരമാവധി തമസ്‌കരിച്ചു. ഉള്ളൂരിനെ ‘ഉജ്ജ്വല ശബ്ദാഢ്യ’നാക്കിച്ചുരുക്കി. ഉമാകേരളവും കേരളചരിത്രവും കര്‍ണഭൂഷണവും കണ്ടില്ലെന്ന് ഭാവിച്ചു. കുമാരന്‍ ആശാന്റെ സ്‌തോത്രകൃതികള്‍, നിജാനന്ദവിലാസം, തുടങ്ങിയവയോട് തിരിഞ്ഞുനിന്ന് ആശാനെ ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്ര’ മാക്കി. ചിന്താവിഷ്ടയായ സീത രാമായണ വിമര്‍ശനമെന്ന് ആഘോഷിച്ചു. ആശാന്റെ റിയലിസ്റ്റിക് കാവ്യമായ ‘ദുരവസ്ഥ’യെക്കുറിച്ച് മിണ്ടാതിരുന്നു. ആ നിരൂപകര്‍ പി. കുഞ്ഞിരാമന്‍ നായരെ ‘ഭക്തകവി’യാക്കി. ‘കവിയുടെ കാല്‍പ്പാടുകളെ’ പ്രശംസിച്ച്, കവിയെ അരാജക ജീവിതക്കാരനാക്കി. പിയുടെ കവിതയെ ഒതുക്കി. ആയിരം കൃഷ്ണഗീതങ്ങള്‍ എഴുതിയതിനാല്‍, അത്രയോളം ഭക്തിഗാനങ്ങള്‍ വേറെയും രചിച്ചതിനാല്‍ രമേശന്‍നായരെ ‘കാസറ്റു പാട്ടെഴുത്തുകാര’നും ‘അമ്പലപ്പാട്ടുകാര’നുമാക്കി. വയലാറിന്റെ ‘വിപ്ലവഗാനങ്ങള്‍’ ഉച്ചത്തില്‍ കേള്‍പ്പിച്ച്, ശബരിമല അയ്യപ്പഗാനങ്ങള്‍ കേട്ടില്ലെന്ന് ഭാവിച്ചവരായിരുന്നു അവര്‍! എന്നാല്‍ രമേശന്‍ നായര്‍ എഴുതിയ വരികള്‍ ഇങ്ങനെയുമുണ്ട്:
”കളിക്കിടാങ്ങള്‍ക്ക് പട്ടം
പാറിക്കാന്‍ നീ കൊടുത്തുവോ
പുണൂല്‍ച്ചരട്, പുല്‍കട്ടെ
ചിത്തം നീലവിശാലത എന്ന് ”
”തര്‍പ്പണത്തിന് കൈക്കോട്ടില്‍
ക്കോരും പുണ്യജലത്തിലോ
മൃതമത്സ്യാവതാരം, ഹാ!
തെന്നിപ്പോകുന്നു മന്ത്രവും” എന്ന് ‘ജന്മപുരാണ’ത്തിലങ്ങനെയെഴുതിയ കവി, ‘എനിക്ക് ഹിന്ദുവാകണം’ എന്ന് പില്‍ക്കാലത്തെഴുതിയത് ഹിന്ദുത്വം രാഷ്ട്രസത്തയാണെന്ന് തിരിച്ചറിഞ്ഞാണ്. അത് രാഷ്ട്രീയമായിരുന്നില്ല. കക്ഷി രാഷ്ട്രീയക്കാരനെന്നും ആര്‍.എസ്.എസ്. ഗണഗീതമെഴുത്തുകാരനെന്നും കവിയെ വിമര്‍ശിച്ചവരോട് രമേശന്‍ നായര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്: ”വിമര്‍ശനം അഗ്നിയാണ്. അതില്‍ സ്ഫുടം ചെയ്ത് എടുത്താലേ പൊന്ന് ശുദ്ധമാകൂ; ഭരണവും അതുപോലെ തന്നെ. സ്വര്‍ണത്തേക്കാള്‍ മാറ്റേറിയ ധര്‍മനിഷ്ഠയെ ഉപാസിച്ചിരുന്ന ഭരണാധികാരികള്‍ വിമര്‍ശകരെ കൂടെ നിര്‍ത്തി, എപ്പോഴും ആത്മപരിശോധനക്ക് തുനിഞ്ഞിരുന്നു. ‘പത്രദുഃഖം’ എന്നൊരു ലേഖന പംക്തി പ്രസിദ്ധീകരിച്ചിരുന്നു അദ്ദേഹം. ഒരിക്കല്‍ കവിയോട് ചോദിച്ചു: ‘സര്‍, കവിതയിലൂടെ പോരേ ഈ വിമര്‍ശനവും വിശകലനവുമൊക്കെ?’ അദ്ദേഹം പറഞ്ഞു, ”ചെയ്യേണ്ടത് ചെയ്യേണ്ടവര്‍ ചെയ്യാതെ വരുമ്പോള്‍ കവിക്ക് ഇറങ്ങേണ്ടിവരും, പക്ഷേ, കവി സത്യമേ പറയാവൂ. കവിതയില്‍ സങ്കല്‍പ്പമാകാം. കക്ഷിരാഷ്ട്രീയം പാടില്ല, പറയരുത്. സ്തുതിപാഠകന്മാര്‍ കോമാളികളായി അധഃപതിക്കും. അവര്‍ തുച്ഛമായ അപ്പകഷ്ണങ്ങള്‍ കൊണ്ട് നിര്‍വൃതി നേടുന്നു.”
രമേശന്‍നായര്‍ക്ക് അക്കിത്തം ഗുരുവകവിയായിരുന്നു. ശ്രീനാരായണഗുരു കവിഗുരുവും. രമേശന്‍ നായരുടെ, ‘വിളിക്കൊണ്ട കവിത’ എന്നൊക്കെയുള്ള കാവ്യശൈലിയില്‍ വിശേഷിപ്പിക്കേണ്ട കാവ്യമാണ് ‘ഗുരുപൗര്‍ണമി.’ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം ഇങ്ങനെ കാച്ചിക്കുറുക്കിക്കവിതയാക്കുമ്പോള്‍ ഗുരുദര്‍ശനത്തിന് ഒരു മിഴിവും നഷ്ടമാകാതെ, സ്ഫുടതാരസ്വരൂപത്തില്‍, അനുഷ്ഠിപ്പില്‍ ഒതുങ്ങിക്കൂടിയപ്പോള്‍, അതിന് ഉപനിഷദ് സ്വരൂപവും ഭാവവും വന്നു.
‘എഴുന്നേറ്റു നടക്കുന്നു
ചെമ്പഴന്തിയില്‍ നിന്നൊരാള്‍’ എന്ന് സാമാന്യ വര്‍ത്തമാന ഭാവത്തിലും രീതിയിലും തുടങ്ങിയ കാവ്യം.
‘ഗുരുവൃക്ഷം മഹാവൃക്ഷം
ശ്രീനാരായണ പാദപം
നമിക്കുന്നൂ ചരിത്രംതന്‍
പരംപൂജകപാദുകം’ എന്ന് അന്ത്യഭാഗത്തോടടുക്കുമ്പോള്‍ കവിയുടെ ഹിമാലയ സാന്നിധ്യത്തില്‍, ഇരുകൈകൂപ്പാതിരിക്കാനാര്‍ക്ക് കഴിയും; മുമ്പ് പരാമര്‍ശിച്ച ‘ക്വട്ടേഷന്‍ സംഘങ്ങള്‍’ക്കൊഴികെ.
ഈ കാവ്യം, 40 വര്‍ഷത്തെ പഠനധ്യാനങ്ങള്‍ക്ക് ശേഷം കവിക്ക് അക്ഷരപ്പെട്ടതാണ്. ഈ കാവ്യത്തെക്കുറിച്ച് അവതാരികയില്‍ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മെഴുതിയ മഹാകവി അക്കിത്തം കുറിച്ചതിങ്ങനെ: ”ഇരുപതാം നൂറ്റാണ്ടിന്റെ അവതാരമായ നാരായണ ഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളു. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരുദര്‍ശനം ഒരുപക്ഷേ പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് ‘ഗുരുപൗര്‍ണമി ഈ നൂറ്റാണ്ടിന്റെയല്ല, വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.” കവി രമേശന്‍നായര്‍ പറഞ്ഞു:”ശ്രീനാരായണ ഗുരുവിനേയും ആ ദര്‍ശനങ്ങളേയും എത്രലളിതമായി, എങ്ങനെ പറയാമെന്നത് ആയിരുന്നു എന്റെ ഈ കാവ്യവൃത്തിയിലെ വെല്ലുവിളി. ഗുരു എവിടെ ജനിക്കട്ടെ, വളരട്ടെ, അതിനപ്പുറം വിശ്വഗുരുവിനെ അവതരിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം.” ഗുരുപൗര്‍ണമിയില്‍നിന്ന്:
”അമാനുഷ മഹാതേജ-
സ്സലതല്ലുന്ന സാഗരം
കുടികൊള്ളുന്നിടത്തെല്ലാം
കൂടിനിന്നൂ മഹാജനം” ഋഷിയേ കവിയാകൂ എന്ന പ്രമാണം പോലെ, ശ്രീനാരായണ ഗുരുവിനെ ഋഷിയും കവിയുമായിക്കണ്ട രമേശന്‍നായര്‍ ഗുരുവിലെ കവിയെ വരച്ചതിങ്ങനെ:
‘ഭാഷയില്‍ ഭാഷതീര്‍ക്കുന്നോന്‍
ഭാവനാ നിപുണന്‍ കവി
ഭാരതം പെറ്റ ഭാഗ്യത്താല്‍
ഋഷിയാം കവിസത്തമന്‍’
കര്‍ക്കശക്കാരന്‍
രമേശന്‍ നായരുടെ ‘പുഷ്പാഞ്ജലി’യാണ്, കേരളമാകെ ഭക്തിഗാന ലഹരി സൃഷ്ടിച്ച കാസറ്റ്-സിഡി തരംഗത്തിന്റെ പ്രഭവമായത് എന്ന് എല്ലാവര്‍ക്കുമറിയാം. ഈ നിരയില്‍ പുതിയ സിഡികള്‍ അവതരിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഒരു പാട്ട്, അവരുടെ രചനകള്‍ക്ക് തുളസിദളമായോ പീലിത്തുണ്ടായോ ചേര്‍ക്കാനാഗ്രഹം പ്രകടിപ്പിച്ച് അഭ്യര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയല്ല, നിങ്ങളുടെ കഴിവിലൂടെ നിങ്ങളെ തിരിച്ചറിയട്ടെ, അത് ‘എന്റെ നേട്ടമായി വ്യാഖ്യാനിക്കപ്പെടാതിരിക്കട്ടെ’ എന്ന് അദ്ദേഹം വിനയപൂര്‍വ്വം തള്ളി. ചട്ടമ്പിസ്വാമികളുടെ ആത്മീയ വ്യക്തിപ്രഭാവത്തെക്കുറിച്ച് വിപുലമായ രീതിയില്‍ പ്രകാശിപ്പിക്കാന്‍ തയാറാക്കിയ ഒരു പുസ്തകത്തില്‍ സ്വാമികളുടെ കവിതയെക്കുറിച്ച് ലേഖനം ചോദിച്ചവരോട് നേര് നേരേപറയുന്ന ശീലത്തില്‍ കവി പറഞ്ഞു, ചട്ടമ്പിസ്വാമികള്‍ ആത്മീയ മേഖലയില്‍ ഉദാത്തസ്ഥാനത്തെത്തിയ ആളാണ്. അത് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്, പഠിച്ചിട്ടുണ്ട്, കവിയായി അദ്ദേഹത്തെ വാഴ്ത്താന്‍, വിമര്‍ശിക്കാന്‍ ഇല്ല. ചിന്തയും ആത്മീയതയും സിദ്ധിയുമായിരുന്നു അദ്ദേഹത്തിന്. കവിയെന്ന നിലയില്‍ വിലയിരുത്തുന്നത് അനൗചിത്യമാവും എന്ന് പറഞ്ഞൊഴിഞ്ഞു, അതെ നിലപാടിലെ കാര്‍ക്കശ്യമായിരുന്നു അത്. ‘ഗുരുവായൂരൊരു മഥുര, എഴുതിയാല്‍ തീരാത്ത കവിത’ എന്നൊരു കൃഷ്ണഗാനമുണ്ട് രമേശന്‍ നായരുടേതായി. ഒരു ആലില, പുല്ലാങ്കുഴല്‍, മയില്‍പ്പീലി, മഞ്ഞപ്പാട്ട്, രാധ, യമുന, വൃന്ദാവനം എന്നിങ്ങനെ ചില ബിംബങ്ങളിലും കഥകളിലും മാത്രമായിരുന്നു ശ്രീകൃഷ്ണഭക്തിഗാനത്തെ, ‘കണ്ടതിലൊക്കെയും നീയായിരുന്നു, കണ്ടതും കേട്ടതും നീയായിരുന്നു’ എന്ന് പാടി തൂണിലും തുരുമ്പിലും കൃഷ്ണാനന്ദം അനുഭവിപ്പിച്ചു അദ്ദേഹം. കവിതയുടെ ലോകത്തെ വൈവിധ്യം അമ്പോ വിളിപ്പിക്കുന്നതാണ്. വാക്കിനെക്കുറിച്ച് ‘വാക്ക്’ എന്ന പേരില്‍ ശാര്‍ദ്ദുലവിക്രീഡിത വൃത്തത്തില്‍ ശ്ലോകങ്ങളുണ്ട്. ഉജ്വലം, മനോഹരം, മഹത്തരം. ഒരു ഓണക്കാലത്ത് കവിത ഒറ്റയിരിപ്പില്‍ വായിച്ച്, ‘ഓണസദ്യയ്ക്കിനി പാല്‍പ്പായസം വേണ്ടെ’ന്ന് പറഞ്ഞ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയ ഒരു ശ്ലോകത്തിന്റെ രണ്ടാം പാദമിങ്ങനെയായിരുന്നു. വാക്കിനോടുള്ള, വിദ്യാദേവിയോടുള്ള മറ്റൊരു കവിയുടെ അര്‍ഥനയാണതും.
”കാക്കൂ നീ കവിയാം രമേശനെ;
വഴിച്ചോടും മറക്കുന്നൊരീ
പ്പോക്കില്‍പ്പെട്ടുഴലും മനുഷ്യരെ നയിച്ചീടാന്‍
ഇവന്‍ പോന്നവന്‍”, എന്ന്. അതെ രമേശന്‍നായര്‍ എന്തിനും പോന്നവനായിരുന്നു. വാക്കായിരുന്നു ആയുധം. അതുകൊണ്ട് പാടാനും പറയാനും പ്രതികരിക്കാനും അറിയാമായിരുന്ന കവി.
വാക്ക് എന്ന കവിതയെക്കുറിച്ച് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എഴുതി: ”ഒറ്റക്കവിതകൊണ്ട് ഒരാള്‍ക്ക് മഹാകവിപട്ടം സമ്മാനിക്കാമെങ്കില്‍, ആ മഹാകവി പട്ടത്തിന് അര്‍ഹനാണ് ഈ കവി. ഭാരത സംസ്‌കാരത്തിന്റെ പ്രപഞ്ചത്തെ വാക്ക് എന്ന മുത്തിലേക്ക് കവി സാന്ദ്രീകരിച്ചിരിക്കുന്നു. കാവ്യകലയുടെ രാജശില്പിയാണ്, ഈ കവിവേധസ്സ്.”
ഇങ്ങനെ, എത്രയെഴുതിയാലും മതിയാകില്ല രമേശന്‍ നായരെക്കുറിച്ച്. കവിക്ക് അങ്ങനെയായിരുന്നു, എത്ര പറഞ്ഞാലും മതിയാകില്ലായിരുന്നു. സാഹിത്യത്തെക്കുറിച്ച്, സാഹിത്യകാലത്തെക്കുറിച്ച്. ആകാശവാണിയിലെ ജോലിയും കാരണമായിരിക്കാം. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രതിഭകളെയും പ്രഗത്ഭരേയും അടുത്തറിഞ്ഞു. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, സ്വഭാവവിശേഷങ്ങള്‍, രചനാരീതികള്‍, ശീലങ്ങള്‍ എല്ലാം. അവരുടെ പ്രിയനായി അനുഗ്രാഹശിസ്സുകളും ഇദ്ദേഹം നേടി. പി.കുഞ്ഞിരാമന്‍ നായരുടെ ‘മഹാമസ്തകം’ എന്റെ ശിരസ്സില്‍ മുട്ടിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുമായിരുന്നു.
സംസ്‌കാരക്കാവല്‍
‘കാലനില്ലാത്ത കാലം’പോലുള്ള ലേഖന സമാഹാരങ്ങളിലൂടെ നടത്തിയ സാമൂഹ്യവിമര്‍ശനം സാംസ്‌കാരിക ഭാരതത്തിന്റെ വിവിധതലത്തിലും തരത്തിലുമുള്ള അപചയത്തില്‍ അനുഭവിച്ച ആശങ്കകളും വൈവശ്യങ്ങളുമാണ്. അതിനെതിരെയുള്ള ജാഗരണങ്ങള്‍. ‘ഗ്രാമക്കുയില്‍’ എന്ന സമാഹാരത്തില്‍ ‘തങ്കവല്യമ്മ’ എന്ന കവിതയുണ്ട്. ‘അലറുന്ന കവിതകളും അലമുറയിടുന്ന കവിതകളും’ അരങ്ങുതകര്‍ക്കാറുള്ള സംസ്ഥാന സ്‌കൂള്‍യുവജനോത്സവ കവിതാലാപനവേദിയില്‍ 2019-ലെ മത്സരത്തില്‍ സമ്മാനം നേടിയത് ‘തങ്കവല്യമ്മ’യുടെ ആലാപനത്തിനായിരുന്നു. അങ്ങനെയൊരു കവിത പാടാന്‍ തിരഞ്ഞെടുത്തതിന് കേട്ടവര്‍ അഭിനന്ദിച്ചു. കവി ആരെന്നന്വേഷിച്ചു. അതെ, കവിയേയും കവിതയേയും തിരഞ്ഞുപിടിച്ച് അകറ്റിനിര്‍ത്തുന്ന കാലമാണല്ലോ. കവിത പാടിയത് എന്റെ മകള്‍ എസ്. ജയഗീതയായിരുന്നു. കവിത പാടിക്കേട്ടപ്പോള്‍ കവി അനുഗ്രഹിച്ചിരുന്നു. ആ കവിതയെക്കുറിച്ച് ഇപ്പോളെഴുതാന്‍ പ്രത്യേകിച്ച് കാരണമുണ്ട്. ”കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാന സ്രോതസ്സായി ഇപ്പോള്‍ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അതിന് ജന്മം നല്‍കിയ മുഖ്യവ്യവസ്ഥയുമാണെന്ന്, ” അധ്യാപകന്‍, പ്രഭാഷകന്‍, ‘ദാര്‍ശനികന്‍’, ചിന്തകന്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ചിലര്‍ കൊണ്ടാടുന്ന സുനില്‍. പി. ഇളയിടം നടത്തിയ പ്രസ്താവന പരിഗണിച്ചാണ്. ‘അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു’ നായയെക്കുറിച്ച് നമ്പ്യാര്‍ പറഞ്ഞ മട്ടിലാണ് ചിലര്‍ കുടുംബം, വീട്, നാട്, രാഷ്ട്രം തുടങ്ങിയവയുടെ സര്‍വനാശത്തിന് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കിടയിലെ കാവലാളാണ് ‘തങ്കവല്യമ്മ’. തങ്കവല്യമ്മമാര്‍ ശേഷിക്കും, രൂപവും ഭാവവും കാലികമായി മാറിയേക്കാം. അവരുടെ സ്മരണയുണര്‍ത്തി, രമേശന്‍നായര്‍ സംസ്‌കാരത്തെ കാക്കുകയാണ്. കവിത ഇങ്ങനെ അവസാനിപ്പിക്കുന്നു.
”താന്‍ നട്ട തേന്മാവുമാത്രം പ്രിയപ്പെട്ട
തങ്കവല്യമ്മയ്ക്ക് തീച്ചിതയാകവേ
വേരോടെയറ്റുപോം സംസ്‌കാരബന്ധങ്ങള്‍
വേറിട്ടൊരുപിടിച്ചാരമായ്ത്തീരവേ
ഓര്‍ത്തുനില്‍ക്കുന്നേന്‍, ഇതേയുള്ളൂ ജീവിതം
സ്വാര്‍ത്ഥവും സ്‌നേഹവും ബന്ധപാശങ്ങളും
എന്റെയെന്നെന്റെയെന്നെന്റെയെന്നോമനി-
ച്ചെന്തേ വെറും കൈയുമായ് നീ തിരിച്ചുപോയ്…
പാട്ടും കഥയും കവിതയും തോര്‍ന്നൊരീ
വീട്ടിലെപ്പിന്‍മുറച്ചോദ്യങ്ങളൊക്കെയും
ഉത്തരം കിട്ടാതെ നില്‍ക്കവേ ദൂരത്ത്
പൊട്ടിച്ചിരിക്കുന്നു തങ്കവല്യമ്മയോ.”
‘അഗ്രേപശ്യാമി’ എന്ന ആദ്യ കവിതാസമാഹാരത്തിന് 1979-ല്‍ അവതാരികയെഴുതിയത് കവി ജി. ശങ്കരക്കുറുപ്പ്. അദ്ദേഹം പറഞ്ഞു: ”ഭാരതീയ സംസ്‌കാരത്തിന്റെ രക്തം തന്നെയാണ്: രമേശന്റെ ആരോഗ്യവതിയായ ഭാവനയ്ക്ക്. പുറമേ നിന്ന് പൂശിയ വര്‍ണ്ണമല്ല അതിന്റെ മുഖരാഗം. മൂല്യത്തകര്‍ച്ചയും ജീവിതവൈയര്‍ത്ഥ്യബോധവും കൊണ്ട് ദുര്‍ബലമല്ല ഈ കവിയുടെ ഭാവരൂപം.”
”കവിതയുടെ പേരില്‍ എനിക്ക് തികഞ്ഞ സംതൃപ്തിയുണ്ട്. അപൂര്‍ണമെങ്കിലും എന്റെ ഈ അമൃതകല ചൊരിഞ്ഞ നറുനിലാവിലും ചില ആമ്പല്‍പ്പൂക്കള്‍ വിടര്‍ന്നു കാണില്ലേ? കുറേയെങ്കിലും പ്രേമചകോരങ്ങള്‍ ഈ നിലാവുണ്ട് വിരഹം മറന്നുകാണില്ലേ? എവിടെയെങ്കിലുമൊക്കെ ചില ചന്ദ്രകാന്തക്കല്ലുകള്‍ ഈ നിലാവേറ്റ് അലിഞ്ഞിട്ടുണ്ടാവില്ലേ? സമാന മനസ്‌കരായ കുറേ രാക്കിളികള്‍ ഈ നിലാവത്ത് എന്റെ ഹൃദയരാഗം ഏറ്റുപാടികാണില്ലേ? മതി, ധാരാളം മതി.” എന്ന് രമേശന്‍ നായര്‍. പക്ഷേ, ഈ നല്ല കവിത എത്രകിട്ടിയാലും മതിയാകില്ലല്ലോ മലയാളത്തിന്.
‘ജന്മപുരാണം’ എന്ന ‘ഖണ്ഡകാവ്യ’ ത്തില്‍ നായകന്‍ ബ്രഹമദത്തന്റെ ജീവിതത്തിലേക്കുള്ള രണ്ടാംവരവ് പറഞ്ഞ് കവി ഇങ്ങനെ അവസാനശ്ലോകം കുറിക്കുന്നു.
”ഒരു വാഗ്ദാനമായ്‌പ്പൊട്ടി-
വിരിയുന്നൂ കതിര്‍ക്കുല
പൊഴിക്കുന്നൂ നിന്റെ കാല്‍ക്കല്‍
പത്മരാഗദലാഞ്ജലി.”
ബദ്ധാഞ്ജലിയോടെ നിര്‍ത്തട്ടെ.