Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ലക്ഷദ്വീപിലെ ലക്ഷ്യങ്ങള്‍

കാവാലം ശശികുമാര്‍

Print Edition: 4 June 2021

ലക്ഷദ്വീപ് നാടുകടത്താനുള്ള സ്ഥലമാണെന്ന് ചിലര്‍ കരുതിയിരുന്നു. കരയില്‍നിന്നകന്ന് ഒറ്റപ്പെട്ട ദ്വീപുകളില്‍ നടക്കുന്നതെന്താണെന്ന് കരയിലുള്ള സാധാരണക്കാര്‍ക്ക് അറിയില്ല. ദ്വീപസമൂഹത്തില്‍ ഏറ്റവും ജനവാസമുള്ള കവറത്തിയിലെ സാധാരണ ജനങ്ങള്‍ക്കുമറിയില്ല ദ്വീപിന്റെ പ്രാധാന്യം. രാജ്യ സുരക്ഷയുടെ കാര്യത്തില്‍, രാജ്യത്തിന്റെ സാമ്പത്തിക സ്രോതസെന്ന നിലയില്‍, പ്രകൃതി രമണീയതയുടെ കാര്യത്തില്‍, ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ പ്രായോഗിക കേന്ദ്രമെന്ന നിലയില്‍ ഒക്കെ ലക്ഷദ്വീപ് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. ഒരര്‍ത്ഥത്തില്‍ ആത്മനിര്‍ഭര ഭാരതമെന്നും സ്വയം പര്യാപ്ത ഭാരതമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന സ്ഥിതി സങ്കല്‍പ്പത്തില്‍ ഏറെ മുന്നേറിയ പ്രദേശമാണിവിടം.

എന്നാല്‍, ഇപ്പോള്‍ എന്തുകൊണ്ട് ലക്ഷദ്വീപ് ചര്‍ച്ചയാകുന്നു. പ്രധാനമായും അഞ്ചു കാരണങ്ങള്‍ അതിനുണ്ട്.

ഒന്ന്: സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ദ്വീപ സമൂഹത്തിന്റെ വികസന സാധ്യത ഇതുവരെ വിനിയോഗിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശ്രമങ്ങള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തുടങ്ങിയത്.

രണ്ട്: ഈ നടപടിക്രമങ്ങള്‍ ദ്വീപിലെ ജനതയെ വിവിധ തരത്തില്‍ ചൂഷണം ചെയ്യുന്ന കരയിലും ദ്വീപിലുമുള്ള ഇടനിലക്കാരുടെ മാഫിയാ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുന്നത്.

മൂന്ന്: അന്താരാഷ്ട്ര തലത്തില്‍, ഈ ദ്വീപ സമൂഹങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍, ഇഷ്ടവിഹാരം നടത്താന്‍ ചില ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പുതിയ വികസന പരിപാടികള്‍ ശാശ്വതമായ വിലക്കുണ്ടാക്കുമെന്നത്.

നാല്: ഇന്ത്യന്‍ സാമ്പത്തിക ഭദ്രത വര്‍ദ്ധിക്കുമെന്നതും ടൂറിസ്റ്റുകളുടെ സാന്നിധ്യത്തില്‍ ഇന്ത്യ മറ്റ് ചില രാജ്യങ്ങളെ മറികടക്കുമെന്നതും.

അഞ്ച്: കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപി എന്ന പാര്‍ട്ടിക്ക്, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ സ്വാധീനം ഇനിയും കൂടുമെന്നും അത് പാര്‍ട്ടിക്ക് ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ പുതിയ സ്വീകാര്യത നല്‍കിയേക്കുമെന്നതും.

അവസാനത്തെ കാര്യം ആദ്യം പറയാം. ലക്ഷദ്വീപിന്റെ ചരിത്രം വിപുലമാണ്. അവിടം മുസ്ലിം ഭൂരിപക്ഷ പ്രദേശമായതും അവിടത്തെ മുസ്ലിങ്ങള്‍ക്ക് പട്ടികവര്‍ഗമെന്ന സാമൂഹ്യ പരിഗണന ലഭിച്ചതും അവിടത്തെ സ്വത്തവകാശത്തിലും ഭൂവിനിയോഗ വ്യവസ്ഥയിലും സാമൂഹ്യ ക്രമത്തിലും അടക്കം ഇന്ത്യയുടെ മറ്റ് ഇടങ്ങളില്‍നിന്ന് വ്യത്യസ്തമായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടായതും അടക്കം ലക്ഷദ്വീപ് ഏറെ വ്യത്യസ്തമാണ്.
അവിടത്തെ ജനങ്ങളുടെ ജീവിത മാര്‍ഗ്ഗത്തില്‍ മത്സ്യബന്ധനവും നാളികേര കൃഷിയും ആണ് പ്രധാനമായും. ക്ഷീരോല്‍പ്പാദനം പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ദ്വീപിന്റെ സൗകര്യ-സാങ്കേതിക പരിമിതികള്‍ മൂലം ഫലിച്ചില്ല. ഇതൊക്കെയാണെങ്കിലും ദ്വീപ് നിവാസികള്‍ ദേശീയ ബോധത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. അവര്‍ക്ക് രാഷ്ട്രീയം ജീവനാണ്. ഇടവേളകളില്‍, തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയത്തിലെത്തും. പക്ഷേ സംഘര്‍ഷവും സംഘട്ടനവുമില്ല. ചൂടേറിയ ചര്‍ച്ചകള്‍ നടക്കും. ഏറ്റവും കൗതുകകരം, ദ്വീപില്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളല്ലാതെ മറ്റ് പാര്‍ട്ടികളില്ല എന്നതാണ്.
കോണ്‍ഗ്രസുണ്ട്, എന്നല്ല, കോണ്‍ഗ്രസിന്റെ എംപി ആയിരുന്ന പി.എം. സെയ്തിന്റെ സ്വന്തമായിരുന്നു മണ്ഡലം. പതിറ്റാണ്ടുകള്‍, കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷം തുടര്‍ച്ചയായി 1957 മുതല്‍ കോണ്‍ഗ്രസിനെയാണ് വി
ജയിപ്പിച്ചത്.

എന്നാല്‍, 1998 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രം ഭരിച്ചപ്പോള്‍ ലക്ഷദ്വീപിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവെച്ചു. ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ ദ്വീപില്‍ ആവിഷ്‌കരിച്ചു. ഇന്ന് ദ്വീപില്‍കാണുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ 60 ശതമാനം 1998 മുതല്‍ 2004 വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. അങ്ങനെ, ബിജെപിയോടൊപ്പം നിന്ന ഐക്യ ജനതാദള്‍ എന്ന, ജോര്‍ജ് ഫെര്‍ണാണ്ടസും ശരത് യാദവും ചേര്‍ന്ന് നയിച്ച ജനതാദള്‍ (യു) വിന്റെ സ്ഥാനാര്‍ത്ഥി പി. പൂക്കുഞ്ഞിക്കോയയെ ലക്ഷദ്വീപുകാര്‍ വിജയിപ്പിച്ചു. അത് വാജ്‌പേയിക്കുള്ള, ബിജെപിക്കുള്ള പിന്തുണയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടിയില്ലെന്നത് പ്രശ്‌നമായി. പക്ഷേ, ദ്വീപിന്റെ രാഷ്ട്രീയക്കുത്തക കോണ്‍ഗ്രസ്സിന് പോയി, ദ്വീപ് കോണ്‍ഗ്രസ് രാഷ്ട്രീയ ആധിപത്യ മുക്തമായി. തുടര്‍ന്ന് 2009 ല്‍ വീണ്ടും കോണ്‍ഗ്രസ് ജയിച്ചെങ്കിലും തുടര്‍ച്ചയായി 2014 മുതല്‍ എന്‍സിപി എന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (പവാര്‍) യുടെ എംപിയാണ് വിജയിച്ചത്. പറഞ്ഞുവന്നത്, ദേശീയ പാര്‍ട്ടിക്കല്ലാതെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പോലും ദ്വീപ് നിവാസികള്‍ പരസ്യമായി ഇടം കൊടുക്കുന്നില്ല. മുസ്ലിം ലീഗ് ഏറെ പണിപ്പെട്ടു യൂണിറ്റ് ഉണ്ടാക്കാന്‍, നടന്നിട്ടില്ല. കണമ്മ്യൂണിസ്റ്റുകള്‍ പലവഴി പയറ്റി. സിപിഐ ഏറെ നാള്‍ കവറത്തിയില്‍ ഒരു കൊടിമരം സ്ഥാപിച്ചതൊഴിച്ചാല്‍ ജനം സ്വീകരിച്ചില്ല. സിപിഎമ്മിന് രണ്ട് ദ്വീപുകളില്‍ പ്രവര്‍ത്തനമുണ്ട്. ബിജെപിക്ക് ലക്ഷദ്വീപില്‍ ഘടകമുണ്ട്, കവറത്തിയില്‍ പാര്‍ട്ടി ആസ്ഥാനമുണ്ട്, മുമ്പ് കേരള ഘടകത്തിന്റെ ഭാഗമായിരുന്നത് 2017ല്‍ ലക്ഷദ്വീപ് ഘടകമായി പ്രഖ്യാപിച്ചു, പാര്‍ട്ടി അധ്യക്ഷനായിരുന്ന അമിത് ഷാ മൂന്ന് ദിവസത്തെ പര്യടനം നടത്തി ദ്വീപില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി. പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു ജില്ലാ പഞ്ചായത്തംഗമുണ്ട്.

വാജ്‌പേയിയാണ് ഇന്നും ലക്ഷദ്വീപുകാര്‍ക്ക് രാഷ്ട്രീയാതീതനായ രാഷ്ട്ര നേതാവ്. ആ ബഹുമാനവും സ്ഥാനവും നരേന്ദ്ര മോദിക്ക് ദ്വീപ്‌നിവാസികള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. 2020ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ദ്വീപ് സന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്തിരുന്നതാണ്.

അമിത് ഷാ 2017 ലെ സന്ദര്‍ശന കാലത്ത് ജനങ്ങളില്‍നിന്ന് നേരിട്ടറിഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാക്കി ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായ ദ്വീപില്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ദ്വീപിന്റെ മുഖച്ഛായ മാറ്റും, ജനങ്ങളുടെ മനസ്ഥിതി മാറ്റും, ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സമീപനവും നിലപാടും കൂടുതല്‍ അനുകൂലമാകും. അങ്ങനെ വന്നാല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ദ്വീപിന്റെ പ്രതിനിധി ബിജെപിയുടേതാകും. അതിന് അനുവദിക്കാതിരിക്കുക വ്യാജപ്രചാരണക്കാരുടെ ദൗത്യമാണ്.

ഇന്ത്യന്‍ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്ന ദൗത്യത്തിന് അന്തര്‍ദേശീയ തലത്തിലുള്ള പദ്ധതികള്‍ പല ഘട്ടങ്ങളിലായി വെളിപ്പെട്ടിട്ടുള്ളതാണ്. നോട്ട് മരവിപ്പിക്കല്‍ സമാന്തര സാമ്പത്തിക ഇടപാടുകളുടെ നട്ടൊല്ലൊടിച്ചു. ഇത്തരം ഇടപാടുകളുടെ പിന്നില്‍പ്രവര്‍ത്തകരും ആസൂത്രകരും അന്യംനിന്നിട്ടില്ല. പ്രവര്‍ത്തിച്ചും പ്രചരിപ്പിച്ചും അവര്‍ തുടരുന്നതിന്റെ തെളിവുകളിലൊന്നാണ് ഏറെ വിവാദമായ സ്വര്‍ണക്കടത്ത്. സമാനമായ പതിനായിരക്കണക്കിന് ചെറുതും വലുതുമായ ഇടപാടുകളില്‍ പിടിക്കപ്പെട്ട ഒരെണ്ണം മാത്രമാണത്. അതുപോലെ ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നടക്കുന്ന് സമാന്തര സാമ്പത്തിക ഇടപാടുകള്‍ ഏറെയാണ്. എല്ലാറ്റിനും കരയെ ആശ്രയിക്കുന്ന ദ്വീപിലേക്കാവശ്യമായ സകല വസ്തുക്കളും എത്തിക്കുന്നതില്‍ ഇടനിലക്കാരുടെ വന്‍ കൊള്ളക്കളിയുണ്ട്. ലക്ഷദ്വീപ് കളക്ടര്‍ പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയ ഫുഡ് മാഫിയ മുതല്‍ മയക്കുമരുന്നും ആയുധവും വ്യാപാരക്കാര്‍ വരെയുള്ളവര്‍ ഈ സമാന്തര സാമ്പത്തിക ഇടനിലക്കാരായുണ്ട്. ഇവര്‍ ചില ദ്വീപുകളിലും ദ്വീപസമൂഹമുള്‍പ്പെടുന്ന സമുദ്ര േമഖലയിലുമുണ്ട്. ഇവര്‍ക്കാണ് ദ്വീപിലെ വികസന സംരംഭങ്ങള്‍ അലോസരമുണ്ടാക്കുന്നത്. അവരാണ് ലക്ഷദ്വീപിന്റെ പേരില്‍ കുപ്രചാരണം നടത്തുന്നവര്‍ക്കുപിന്നില്‍.

ദ്വീപ് കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. ഇതില്‍ ദ്വീപ് നിവാസികളധികവും നിരപരാധികളാണ്. അവര്‍ അറിയുന്നുപോലുമില്ല അത്തരം കാര്യങ്ങള്‍. അറിഞ്ഞാല്‍ ഒരുതരത്തിലും അതൊന്നും വെച്ചുപൊറുപ്പിക്കുകയുമില്ല. പക്ഷേ, നടക്കുന്നത് പലതും അമ്പരപ്പിക്കുന്നതാണ്.

കാണാത്തവരും കണ്ണില്ലാത്തവരും
മോദി സര്‍ക്കാര്‍ ലക്ഷദ്വീപിനുവേണ്ടി ചെയ്തതൊന്നും കണാത്തവരും കണ്ടിട്ടും കണ്ണടയ്ക്കന്നവരുമാണ് കുപ്രചാരണം നടത്തുന്ന പലരും. ബിജെപിയുടെ സംസ്ഥാന ഘടകം രൂപീകരിക്കാനും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്കുമായി 2017 ല്‍ അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ദ്വീപ് സന്ദര്‍ശിച്ചു. അന്ന് ദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി മോദി മന്‍ കീ ബാത്തിലും ചെങ്കോട്ട പ്രസംഗത്തിലും ലക്ഷദ്വീപിനെ പരാമര്‍ശിച്ചു.

ശുദ്ധ ജലദൗര്‍ലഭ്യം വലിയ പ്രശ്‌നമാണ്. കവറത്തിയിലെ കടല്‍വെള്ള ശുദ്ധീകരണപ്ലാന്റിന്റെ മാതൃകകള്‍ മറ്റ് ദ്വീപുകളിലും സ്ഥാപിക്കാന്‍ അന്ന് തീരുമാനിച്ചു. ഇപ്പോള്‍ ഒരു ദ്വീപിലും ശുദ്ധജല ലഭ്യത പ്രശ്‌നമല്ല.
ദ്വീപ് നിവാസികള്‍ പിടിക്കുന്ന മീന്‍ ദ്വീപില്‍ത്തന്നെ സംസ്‌കരിക്കാനുള്ള ഫുഡ്‌പ്രോസസിങ് സംവിധാനം ഒരുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. സര്‍ക്കാര്‍ മേലഖലയിലും സ്വകാര്യ മേഖലയിലും ഇപ്പോള്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ വന്നു.

വൈദ്യുതി മുടക്കം പതിവായിരുന്ന ദ്വീപില്‍ ഡീസല്‍ വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കി. പാരമ്പര്യേതര മേഖലയില്‍ ഊര്‍ജ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പവര്‍കട്ട് വല്ലേപ്പാഴും മാത്രം.
ദ്വീപിലെല്ലാം ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഫൈബര്‍ കേബിള്‍ നെറ്റവര്‍ക്ക് കടലിനടിയിലൂടെ സ്ഥാപിച്ചു തുടങ്ങി.
1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്വീപുകളില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടക്കുന്നത് പൂര്‍ത്തിയാകാറായി.അവിടത്തുകാര്‍ക്ക് താല്‍ക്കാലികമായും സ്ഥിരമായും തൊഴില്‍ കിട്ടാനുമുള്ള വിവിധ പദ്ധതികളാണ് ഇവയെല്ലാം.

ദ്വീപില്‍ ചില ഭരണ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ നിയമങ്ങള്‍ അവതരിപ്പിക്കും മുമ്പ്, അതിന്റെ കരട് ജനങ്ങള്‍ക്ക് പങ്കുവെച്ചിരുന്നു അഡ്മിനിസ്‌ട്രേഷന്‍. മെയ് 19 ന് മുമ്പ് അതില്‍ അഭിപ്രായം ശേഖരിച്ച് ഭേദഗതികള്‍ തീരുമാനിക്കാനാണ് പദ്ധതി. ആ കരടിലെ തീരുമാനങ്ങള്‍ നടപ്പാക്കിയെന്നും നടപ്പാക്കുന്നുവെന്നും പ്രചരിപ്പിച്ചാണ് ഇപ്പോത്തെ തെറ്റിദ്ധരിപ്പിക്കല്‍ ശ്രമം.

വികസിപ്പിക്കുന്നത് 26 ദ്വീപുകള്‍

രാജ്യത്തെ 26 ദ്വീപുകളുടെ വികസനത്തിനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷം ജനുവരി ആദ്യം. അതില്‍ 16 എണ്ണം ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും പത്തെണ്ണം ലക്ഷദ്വീപിലുമാണ്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനമോ നിര്‍ദ്ദേശമോ അല്ല നടപ്പാക്കുന്നത്. ഒന്നര വര്‍ഷത്തോളം മുമ്പ് എടുത്ത് പ്രഖ്യാപിച്ച തീരുമാനങ്ങളാണ്. ഇപ്പോള്‍ ‘ഗുജറാത്തുകാരന്‍’ ഉദ്യോഗസ്ഥന്‍, ബീഫ് നിരോധനം കെട്ടിടം പൊളിക്കല്‍ മതവിരോധം തുടങ്ങിയ ചേരുവകള്‍ ചേര്‍ത്തുള്ള കുപ്രചാരണങ്ങള്‍ ശക്തിപ്പെട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ തീരുമാനം ദ്വീപകളില്‍ നടപ്പാക്കിത്തുടങ്ങിയപ്പോളാണ്.

ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സമുദ്രോല്‍പ്പന്നം, നാളികേര ഉല്‍പ്പന്നം എന്നിവയുടെ സംസ്‌കരണത്തിനും കയറ്റുമതിക്കും അടക്കം സൗകര്യം ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഐലന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ ആറാമത് യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തില്‍ ചേര്‍ന്നത് 2021 ജനുവരി 13നാണ്. ദ്വീപുകളുടെ സമഗ്ര വികസനമായിരുന്നു കാര്യപരിപാടി.

ആന്‍ഡമാന്‍ ദ്വീപുകളില്‍ നാലെണ്ണത്തിലും ലക്ഷദ്വീപില്‍ അഞ്ചെണ്ണത്തിലും കയറ്റുമതി-ടൂറിസം പദ്ധതികളാണ് ആവിഷ്‌കരിക്കുക. രണ്ടാം ഘട്ടമായി 12 ദ്വീപുകളില്‍ ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കരയിലും കടലിലും ടൂറിസം പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാനും തീരുമാനിച്ചു.

ദ്വീപുകളില്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ചെറുകിട, സൂക്ഷ്മ,ഇടത്തരം വ്യവസായ വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള വിജ്ഞാപനം 2019 ജനുവരി ഒന്നിനുതന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. നിക്കോബാര്‍, മിനികോയ് എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും തീരുമാനമുണ്ട്. ഹരിത പ്രോട്ടോകോള്‍ പാലിച്ച്, മത്സ്യബന്ധനം, സംഭരണം, സംസ്‌കരണം, കയറ്റുമതി, ഉല്‍പ്പന്ന വൈവിധ്യവല്‍കരണം തുടങ്ങിയവ വഴി ദ്വീപ്‌വാസികള്‍ക്ക് വരുമാന വര്‍ദ്ധനയും തൊഴില്‍ ലഭ്യതയും ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയത് നീതി ആയോഗ് ആയിരുന്നു.

കവറത്തി ദ്വീപില്‍, കപ്പല്‍ നങ്കൂരമിടുന്നത് കിലോമീറ്റുകള്‍ അകലെ ആഴക്കടലിലാണ്. അവിടുന്ന് ചെറു ബോട്ടില്‍ വേണം യാത്രക്കാര്‍ എംബാര്‍ക്കേഷന്‍ ജെട്ടിയിലടുക്കാന്‍. ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇവിടെയാണ് താല്‍കാലിക മത്സ്യമുണക്കാനുള്ള ഷെഡുകളും മറ്റും ഉണ്ട്. ഇവിടം കൂടതല്‍ ആകര്‍ഷകമാക്കി, ഇവിടെ വള്ളവും വലയും സൂക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം നിര്‍മ്മിച്ച് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

നിഗൂഢതകള്‍ ഏറെ, ഏറെനാളായുള്ളത്

ലക്ഷദ്വീപും സമുദ്ര പരിസരവും വിനയോഗിച്ചുള്ള ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കം. 1996 ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റോയും മറ്റും ചേര്‍ന്ന് നടത്തിയ കണ്ടെത്തലില്‍, ഇന്ത്യയിലെ നൂറോളം ഐഎസ്‌ഐ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഒന്ന് ലക്ഷദ്വീപിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപിലായിരുന്നു. 1998ലെ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമുള്‍പ്പെടെ തകര്‍ത്തു.

ലക്ഷദ്വീപില്‍, തുടര്‍കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ്-യുപിഎ ഭരണത്തില്‍ സുരക്ഷാ കാര്യങ്ങളിലും മറ്റും നിലപാടില്‍ അയവു വന്നു. അത് ചിലരുടെ താല്‍പര്യങ്ങള്‍ക്ക് സഹായകമായി. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും ഈ തന്ത്രപ്രധാന സ്ഥലത്ത് നിരീക്ഷണവും നിയന്തണവും കര്‍ക്കശമായി. കടല്‍ കേന്ദ്രീകരിച്ച്, ശ്രീലങ്ക താവളമാക്കി ചൈന നടത്താനിടയുള്ള നീക്കങ്ങള്‍ മുന്നില്‍ക്കണ്ട്.
ദ്വീപിലെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തലവനായിരുന്ന, അടുത്തിടെ അന്തരിച്ച, ദിനേശ്വര്‍ ശര്‍മ ഇടയ്ക്ക് നിയമിതനായി. അതിനു മുമ്പ് ആ ചുമതലയില്‍ ആയിരുന്ന ഫാറൂഖ് ഖാന്‍ 2019 മെയ് 28 ന് അടിയന്തിര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നേവി, കോസ്റ്റ് ഗാഡ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഏപ്രില്‍ 25 ന് ശ്രീലങ്കയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് 250 പേരെ ആക്രമിച്ച് കൊലപ്പെടത്തിയതിന് പിന്നാലേ 15 ഐഎസ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കുന്നുവെന്ന സൂചനകളെ തുടര്‍ന്നായിരുന്നു ഇത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലക്ഷദ്വീപിലെ ബംഗാര ദ്വീപിലാണ് 2020 പുതവര്‍ഷത്തിന് സന്ദര്‍ശിച്ചത്. ചൈനയ്ക്കുള്‍പ്പെടെ കൃത്യമായ സന്ദേശം നല്‍കാനും ഉദ്ദേശിച്ചായിരുന്നു അത്.

പത്ത് വര്‍ഷം മുമ്പ്, 2010ല്‍, യുപിഎ ഭരണകാലത്താണ് സൊമാലിയ കടല്‍ക്കൊള്ളക്കാരെ ലക്ഷദ്വീപിലും പരിസരത്തുനിന്നുമാണ് പിടിച്ചത്. 2010 ഡിസംബര്‍ അഞ്ചിന് ബംഗ്ലാദേശിന്റെ 41,000 ടണ്‍ നിക്കല്‍ അയിരുമായി പോയ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത് ലക്ഷദ്വീപ് പരിസരത്ത് മിനിക്കോയ് ദ്വീപിനിടയിലേക്ക് കൊണ്ടുപോയപ്പോള്‍ ഇന്ത്യന്‍ സേനയുടെ പിടിയിലാകുകയായിരുന്നു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ലക്ഷദ്വീപ് ഭീകരരുടെ താവളമാക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഇതൊക്കെയായിട്ടും യുപിഎ സര്‍ക്കാര്‍ അക്കാര്യത്തിലൊന്നും കാര്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല.

മോദി സര്‍ക്കാരിന് 2021 മാര്‍ച്ച് 19 ന് കണ്ടെത്തി തടയാന്‍ കഴിഞ്ഞത് വന്‍ ദുരന്തമായിരുന്നു. മൂന്ന് ശ്രീലങ്കന്‍ ബോട്ടുകളിലായി, പാകിസ്ഥാനില്‍നിന്ന് കൊണ്ടുവന്ന 300 കിലോ ഹെറോയിന്‍ മയക്കു മരുന്നും എകെ 47 തോക്കുകളും 1000 തിരയും മറ്റ് വെടിക്കോപ്പുകളുമായാണ് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും പിടിച്ചെടുത്തത്.

‘ഗാന്ധിജി’യെ തടഞ്ഞവര്‍ ദ്വീപിലുണ്ടായിരുന്നു

ലക്ഷദ്വീപില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാന്‍ ചിലര്‍ അന്ന് സമ്മതിച്ചില്ല; 10 വര്‍ഷം മുമ്പ്. കേന്ദ്രഭരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായിരുന്നു.
ലക്ഷദ്വീപിലെ കവറത്തിയില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച്, 2.5 ലക്ഷം രൂപ ചെലവാക്കി അര്‍ദ്ധകായ പ്രതിമ നിര്‍മ്മിച്ചു. സെപ്തംബര്‍ 28ന് എം.വി. അമിനിഡിവി എന്ന കപ്പലില്‍ കൊച്ചിയില്‍ നിന്ന് കവറത്തിക്ക് അയച്ചു.

ആ വര്‍ഷം ഗാന്ധി ജയന്തിക്ക് പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു പദ്ധതി. പക്ഷെ, പ്രതിമ ദ്വീപില്‍ ഇറക്കാന്‍ ചിലര്‍ സമ്മതിച്ചില്ല.

പ്രതിമയും പുഷ്പാര്‍ച്ചനയും ആരാധനയും ദ്വീപിലെ സംസ്‌കാരത്തിന് വിരുദ്ധമെന്നായിരുന്നു വാദം.

അടുത്ത ദിവസം അതേകപ്പലില്‍ പ്രതിമ കൊച്ചിക്കയച്ചു.

അപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. പ്രതിമ അതേ കപ്പലില്‍ ദ്വീപിലേക്ക് വീണ്ടം അയച്ചു. അങ്ങനെ പ്രതിമ ഒക്ടോബര്‍ ഒന്നിന് കവറത്തിയിലെത്തി. ആരും കാണാതെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടില്‍ സൂക്ഷിച്ചു.

ആ പ്രതിമ ഇപ്പോളും അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിലുണ്ടെന്ന് ഒരു വാര്‍ത്ത. അല്ല, കൊച്ചി പോര്‍ട്ട് ഓഫീസിന്റെ ഏതോ മൂലയില്‍ തള്ളിയെന്നും പറയപ്പെടുന്നുണ്ട്.

നടന്‍ പൃഥ്വിരാജ് വീണതോ വീഴ്ത്തിയതോ?
അനാര്‍ക്കലി സിനിമയ്ക്കുമുമ്പും മലയാള സിനിമകള്‍ ലക്ഷദ്വീപില്‍ ചിത്രീകരിച്ചിട്ടുണ്ട്. ‘അനാര്‍ക്കലി’ എന്ന സിനിമയില്‍ അഭിനയിച്ച പൃഥ്വി രാജ്, അവിടെ സിനിമ ഷൂട്ടിങ്ങിന് അനുമതി കിട്ടാന്‍ വന്ന തടസങ്ങളില്‍ മതപരമായ വിലക്ക് തടസമായ സംഭവത്തെക്കുറിച്ച് വിമര്‍ശിച്ചിട്ടുമുണ്ട്. ലക്ഷദ്വീപിന്റെ വികസനത്തിന് പലതും ചെയ്യണമെന്ന ആവശ്യവും ഉയര്‍ത്തി. പക്ഷേ, കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷദ്വീപിലെ വികസന പദ്ധതികള്‍ക്കെതിരെ കുപ്രചാരണം നടത്തുന്നവര്‍ക്കൊപ്പം പൃഥ്വി നിന്നത് വിവാദമായി. പൃഥ്വി അഭിനയച്ച്, സംവിധാനം ചെയ്ത ‘ലൂസിഫര്‍’ സിനിമയുടെ സന്ദേശങ്ങളില്‍ ഒന്ന് മയക്കുമരുന്നിനെതിരേ ആയിരുന്നു. മയക്കുമരുന്നിടപാട് ഡേര്‍ട്ടി ബിസിനസ് ആണെന്ന് പറയിച്ച സിനിമ സംവിധാനം ചെയ്ത പൃഥ്വിരാജിനെക്കൊണ്ട് മയക്കു മരുന്നു വ്യാപാരം ലക്ഷദ്വീപുള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തുന്നവര്‍, മയക്കുമരുന്ന് വേട്ട നടത്തുന്ന സര്‍ക്കാരിനെതിരേ പറയിക്കാന്‍ ശ്രമിച്ചത് വിജയിച്ചുവെന്നാണ് കരുതപ്പെടുന്നത്. സിനിമാ രംഗത്തെ പല പ്രമുഖരും അങ്ങനെ പറയുന്നു. മാപ്പിള ലഹളക്കാരുടെ നേതാവായ വാരിയംകുന്ന് ഹാജിയായും ‘ആടുജീവിത’ക്കാരനായും അഭിനയിക്കുന്ന നടനെ ചിലര്‍ വിലക്കെടുത്തു എന്നും അവര്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടതാണോ സ്വയം തീരുമാനമാണോ പൃഥ്വിരാജിനെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തേണ്ടതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യക്കെതിരെ ഊണിലും ഉറക്കത്തിലും കരയിലും ആകാശത്തും കടലിലും കിട്ടുന്ന എല്ലാ അവസരങ്ങളിലും പ്രവര്‍ത്തിക്കുന്നവരാണ് അതിര്‍ത്തി രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും. ഏറ്റവും വലിയ കടല്‍ സേന റഷ്യയാണെങ്കിലും കരുത്തും തന്ത്രവും കഴിവുമുള്ളവരാണ് നമ്മുടെ നാവിക സേനയെന്നതിനാല്‍ ഇന്ത്യക്കെതിരെയുള്ള ഇവരുടെ കള്ളക്കളികളുടെ താല്‍പര്യമേറെയാണ്. സമുദ്രത്തിലെ ഏറ്റവും വലിയ ഒറ്റദ്വീപായ ശ്രീലങ്ക അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുടെ രഹസ്യത്താവളമാണ്. ശ്രീലങ്കയ്ക്ക് അവര്‍ ഔദ്യോഗികമായി ആവശ്യപ്പെടാതെയും പലതരം സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇരുകൂട്ടരും വരത്തുപോക്കുവഴിയിലാണ് ലക്ഷദ്വീപ് സമൂഹമുള്‍പ്പെടുന്ന കപ്പല്‍ ചാലുകള്‍. അതുകൊണ്ടുതന്നെ ഏറെ തന്ത്രപരമായ മേഖല.

ഇവിടം കേന്ദ്രമാക്കി നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. കണ്ണുചിമ്മാതെ കാത്തിരിക്കുന്ന ഇന്ത്യന്‍ നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഇന്റലിജന്‍സ് ഏജന്‍സികള്‍, കടലിന്റെ മക്കള്‍ എന്നിവരും ഇച്ഛാശക്തിയുള്ള കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ഇവരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനെ എതിര്‍ക്കാന്‍ ഏതെല്ലാം ശക്തികള്‍ ഒന്നിച്ചുകൂടുമെന്നതിന്റെ തെളിവാണ് ഒരുപറ്റത്തിന്റെ സേവ് ലക്ഷദ്വീപ് പ്രചാരണം.

ഇനി ലക്ഷദ്വീപില്‍ ഈ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുണ്ടോ എന്ന് ചോദിക്കാം. പ്രത്യക്ഷത്തില്‍ ഇല്ലെന്നുതന്നെയാണ് സത്യം. ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞപോലെ മതവര്‍ഗീയത പരത്തുന്ന ചില സംഘടനകളുടെ പ്രവര്‍ത്തന ശ്രമങ്ങള്‍ ലക്ഷദ്വീപില്‍ നടന്നതാണ്. പക്ഷേ വിജയിച്ചില്ല. എന്നാല്‍ അവര്‍ക്ക് അപകട ആശയത്തിന്റെ വിത്തുവിതയ്ക്കാനായി. അതുകൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ദ്വീപില്‍ സര്‍ക്കാര്‍ ഓഫീസ് വളപ്പില്‍ സ്ഥാപിക്കാന്‍ അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിന് കഴിയാഞ്ഞത്. ഗാന്ധിജിയുടെ പ്രതിമ മാലിന്യങ്ങള്‍ക്കൊപ്പം ഗോഡൗണില്‍ തള്ളാന്‍ ഇടയാക്കിയത്.
പക്ഷേ, സിനിമാ താരം പൃഥ്വിരാജിനെപ്പോലുള്ളവര്‍ എന്തുകൊണ്ട് ലക്ഷദ്വീപിനുവേണ്ടിയെന്ന പേരിലുള്ള ഹാഷ് ടാഗ് പ്രചാരണത്തില്‍ കുടുങ്ങി എന്ന ചോദ്യമുണ്ട്. അതിനു പിന്നിലെ വികാരം കണ്ടെത്തേണ്ടതുതന്നെയാണ്. സിനിമാ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ആ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുകയോ രഹസ്യമായി വിയോജിക്കുകയോ ചെയ്യുകയാണ്. പൗരത്വ നിയമ നിര്‍മാണത്തിനെതിരെ പരസ്യ പ്രകടനം നടത്താനിറങ്ങിയവര്‍ പോലും സൈബര്‍-വെര്‍ച്വല്‍ പ്രകടനത്തിലില്ല എന്ന് തിരിച്ചറിയണം.

കള്ളപ്രചരണങ്ങള്‍ ദ്വീപിന്റെ വികസനം തടയാന്‍
കേരളനിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തില്‍ ലക്ഷദ്വീപിനെക്കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകളാണുള്ളത്. ദ്വീപ് നിവാസികളുടെ ജീവിതത്തെ കാവിവല്‍ക്കരിക്കുന്നു, ഭക്ഷണത്തില്‍ ഇടപെടുന്നു, ബീഫ് നിരോധിക്കുന്നു, ജനജീവിതം ദുസ്സഹമാക്കുന്നു എന്നീ പ്രചരണങ്ങള്‍ക്ക് ദിവസങ്ങള്‍ മുമ്പുതന്നെ ജില്ലാ കലക്ടര്‍ അസ്‌കര്‍അലി വ്യക്തമായ ഉത്തരം പറഞ്ഞതാണ്. എന്നാല്‍ ജില്ലാ കലക്ടറെ തടയാനാണ് ചിലര്‍ ശ്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചവരെ അറസ്റ്റു ചെയ്തതിനെ കലക്ടര്‍ക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തു എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നു.

2023-24ല്‍ പൂര്‍ത്തിയാകാന്‍ പോകുന്ന 1072 കോടിയുടെ പ്രധാനമന്ത്രിയുടെ ഒബ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി വഴി ദ്വീപിനു സര്‍വ്വവിധ വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്. സാങ്കേതിക, മെഡിക്കല്‍ രംഗത്തെ പഠനത്തിനുവരെ സഹായകമാകുമത്. ടൂറിസം വികസനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തടൂറിസം സ്ഥാപനങ്ങള്‍ക്കാണ് മദ്യപെര്‍മിറ്റു നല്‍കിയത്. ഇതിനെയാണ് ദ്വീപില്‍ മദ്യ വില്പന എന്നു ചിത്രീകരിച്ചത്. ദ്വീപുകളില്‍ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പുരോഗതിയുണ്ടാക്കുന്ന വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. മറ്റു സംസ്ഥാനങ്ങളിലുള്ള ഗോസംരക്ഷണനിയമമേ ഇവിടെയും നടപ്പാക്കിയിട്ടുള്ളൂ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവരും ജനക്ഷേമപദ്ധതികള്‍ മൂലം ദ്വീപുനിവാസികള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമാകുന്നത് സാഹിക്കാത്തവരുമാണ് കള്ള പ്രചരണങ്ങള്‍ക്കു പിന്നിലെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് 3000കോടി രൂപയുടെ 300 കിലോ ഹെറോയിന്‍, 5 ഏ.കെ. 47 റൈഫിളുകള്‍, 100 ലൈവ് റൗണ്ടുകള്‍ എന്നിവ പിടിക്കപ്പെട്ടു. ഇത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണ്. മദ്യപാനം, പോക്‌സോ കുറ്റങ്ങള്‍ എന്നിവയും വര്‍ദ്ധിക്കുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത് ചിലര്‍ക്ക് പിടിച്ചില്ല.

ഇനി, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതുത്വത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. അതെ, ലക്ഷദ്വീപിനെയും മറ്റ് ദ്വീപസമൂഹങ്ങളേയും ജനതയേയും രക്ഷിക്കേണ്ടതുണ്ട്.

 

Share16TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies