സമൂഹമാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ലിക്‌സ്, ഹോട്സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ്‌പോര്‍ട്ടലുകള്‍ക്കും കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ബാധകമാകുകയാണ്. നിലവിലുള്ള ഐ.ടി. ആക്ട് പരിഷ്‌കരിച്ച് ഏര്‍പ്പെടുത്തുന്ന ഈ നിയമം സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം, വ്യാജവും, വംശീയ വിദ്വേഷം, ദേശീയ സുരക്ഷ, ദേശദ്രോഹം എന്നിവക്കു കാരണമാകുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവക്ക് തടയിടാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പുതിയ ഈ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഫെബ്രുവരി 25 ന് ഇറക്കിയ മാര്‍ഗനിര്‍ദേശത്തിന്റെ കാലാവധി മേയ്25 ന് അവസാനിച്ചതോടെ സമൂഹമാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കാം. പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ഇവയുടെ സംരക്ഷണവും പദവിയും നഷ്ടമാകുന്നതോടൊപ്പം ക്രിമിനല്‍ നിയമനടപടികളും ഉണ്ടായേക്കാം. നിലവില്‍ ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമായ ‘കൂ’ ഒഴികെ മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റഫോമുകളൊന്നും തന്നെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല. ഫേസ്ബുക്ക് ഇതു സംബന്ധിച്ച് സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുകയാണ്.
സമൂഹത്തില്‍ സോഷ്യല്‍ മീഡിയ ആഴത്തില്‍ സ്വാധീനം സൃഷ്ടിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും മത്സരിക്കുന്നു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്‌നി ഹിലരി അഭിപ്രായ സര്‍വ്വേകളില്‍ ഏറ്റവും മുന്നില്‍… തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിമുഖങ്ങളിലും പരസ്പരമുള്ള മാധ്യമ വാഗ്വാദ സദസ്സുകളിലും ഹിലരി ക്ലിന്റണ്‍ ട്രംപിനെ പിന്തള്ളി. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ വനിതാ പ്രസിഡന്റ് ഹിലരി ക്ലിന്റണ്‍ ആകുമെന്ന് ഉറച്ചു വിശ്വസിച്ച കാലം. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവിശ്വസനീയമായി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
അപ്രതീക്ഷിതമായി നടന്ന ഈ സംഭവവികാസം എങ്ങനെ എന്ന് ലോകം മുഴുവന്‍ അതിശയിച്ചു. ഇപ്പോള്‍ അതിന് ഉത്തരം ലഭിച്ചിരിക്കുന്നു.. ലോകം മുഴുവന്‍ വലകളുള്ള ഫേസ്ബുക്ക് എന്ന നവ മാധ്യമത്തിലെ കോടാനു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ എന്ന സ്ഥാപനം ചോര്‍ത്തുകയും ഓരോ പ്രൊഫൈലും വിശകലനം ചെയ്ത് ഓരോരുത്തരേയും സ്വാധീനിക്കുകയും, മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയും ചെയ്യുന്ന രീതിയില്‍ മാധ്യമങ്ങളിലേയും സോഷ്യല്‍ മീഡിയകളിലേയും വാര്‍ത്തകളും ലേഖനങ്ങളും പോസ്റ്റുകളും കമന്റുകളും ട്രംപിന് അനുകൂലമായ രീതിയില്‍ വളച്ചൊടിച്ച് പൊതുബോധം ഉണ്ടാക്കുകയുമാണ് ചെയ്തത്. മുഖപുസ്തകത്തിന്റെ സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് അത് ഏറ്റു പറയുകയും ചെയ്തു.
മനുഷ്യന്റെ അമൂല്യമായ സ്വകാര്യത ഹനിക്കുന്ന രീതിയിലുള്ള സംഭവം ഇങ്ങനെ അരങ്ങറിയതില്‍ ലോകം ആശങ്ക പ്രകടിപ്പിച്ചു.
അമേരിക്കയില്‍ റിച്ചാര്‍ഡ് നിക്‌സന്റെ കാലത്തെ ‘വാട്ടര്‍ ഗേറ്റ്’ സംഭവവും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെയും ആംആദ്മി പാര്‍ട്ടിയുടേയും തിരഞ്ഞെടുപ്പ് വിജയത്തിന് സമൂഹമാധ്യമങ്ങള്‍ വഹിച്ച നിസ്തുലമായ പങ്ക് സുവിദിതമാണല്ലോ.
പുസ്തകവായന കുറവുള്ളവര്‍ പോലും നിത്യവും പത്രവും ആനുകാലികങ്ങളും വായിക്കുകയും ടി.വി.ന്യൂസ് കാണുകയും ചെയ്യുന്നവരാണ്. വിദഗ്ധനായ ജേണലിസ്റ്റിന് തന്റെ ഭാഷയിലൂടെയും ലേഖനത്തിലൂടെയും ഒരു സ്ഥിരവായനക്കാരനില്‍ സ്വാധീനം ചെലുത്താനാവും.
അമേരിക്കന്‍ മാധ്യമ രാജാവ് ‘റുപെര്‍ട്ട് മര്‍ഡോക്ക്’ ഏഷ്യാനെറ്റ് ചാനലും മലയാള മാധ്യമങ്ങളുമൊക്കെ ഏറ്റെടുക്കുന്നത് ഇത്തരുണത്തില്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ടതുണ്ട്.
അടുത്തിടെ ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ ‘പെഗാസസ് സ്‌പൈവേര്‍’ ഉപയോഗിച്ച് മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ് വഴി മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള ഇരുപത്തഞ്ചോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതും ഞെട്ടിപ്പിക്കുന്നതാണ്. നയതന്ത്രജ്ഞരും രാഷ്ട്രീയ വിമതരും 20 രാജ്യങ്ങളിലെ 1400 വാട്‌സ്ആപ് ഉപഭോക്താക്കളുടെ വിവരം ഇത്തരത്തില്‍ ചോര്‍ത്തിയതിനെതിരെ ഇസ്രയേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനികളായ എന്‍.എസ്.ഒ. ഗ്രൂപ്പ് ഓഫ് ടെക്‌നോളജീസിനും ക്യൂ സൈബര്‍ ടെക്‌നോളജീസിനുമെതിരെ വാട്‌സ്ആപ് ഉടമകളായ ഫെയ്‌സ്ബുക്ക് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ പരാതി നല്കിയതും അടിയന്തിര പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ടതുണ്ട്.
വ്യക്തികളുടെ സ്വകാര്യത ഓരോരുത്തരുടേയും മൗലികാവകാശമാണ്. അത് ഹനിക്കുന്ന തരത്തിലുള്ള ഏതു പ്രവൃത്തിയും ഗുരുതരമായ ഭരണഘടനാലംഘനവും കഠിനശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യവുമാണ്.
കോടതി ഇടപെട്ട് ‘ടിക്‌ടോക്’ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചു. അതിനേക്കാള്‍ എത്രയോ മോശവും ഹാനികരവും ഉപദ്രവകരവുമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. തീര്‍ത്തും നിയമവിരുദ്ധവും നീതിക്ക് നിരക്കുന്നതല്ലാത്തതുമായ മൊബൈല്‍ ആപ്പുകളാണ് ‘മൊബൈല്‍ ട്രാക്കിംഗ്’, ‘മൈന്‍ഡ് മാപ്പിംഗ്’ തുടങ്ങിയ ആപ്പുകള്‍. ജിയോ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സംവിധാനമുപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ അതീവ രഹസ്യമായി പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്നുവെന്നത് വളരെ ശ്രദ്ധാപൂര്‍വ്വവും ജാഗ്രതയോടെയും നോക്കിക്കാണേണ്ടുന്നതുണ്ട്. ഭാരതത്തിന്റെ ഭരണഘടന പ്രകാരം ഗുരുതരമായ മൗലികാവകാശലംഘനവും ആപത്കരമായ മനുഷ്യാവകാശ ലംഘനവുമാണ് ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക വഴി സംജാതമാകുന്നത്. ഒരു വ്യക്തിയുടെ മാനസിക വ്യാപാരങ്ങള്‍ പോലും ‘ജി.പി.എസ്.’ സംവിധാനമുപയോഗിച്ച് ‘മൈന്‍ഡ് മാപ്പിംഗ്’ വഴി ചോര്‍ത്തുന്നത് അധാര്‍മികമാണ്. ഒരു പക്ഷേ, ആഭ്യന്തര വകുപ്പോ, രഹസ്യാന്വേഷണ വിഭാഗമോ, പോലീസോ കൈകാര്യം ചെയ്യേണ്ടുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് കൊച്ചുകുട്ടിക്കു പോലും സുഗമവും ആയാസരഹിതവുമായി ഉപയോഗിക്കാനാകുമെന്നത് അത്യന്തം ആപത്കരമാണ്. ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രയോഗത്തില്‍ വരുത്തുക മൂലം റേഡിയേഷന്‍ വഴി മസ്തിഷ്‌ക കോശങ്ങളായ ന്യൂറോണുകളില്‍ ജീന്‍ മ്യൂട്ടേഷന്‍ (പാരമ്പര്യ വാഹകഘടകങ്ങളായ ജീനുകളിലും ക്രോമസോമുകളിലും ഹാനികരമായ മാറ്റം വരുത്തല്‍) സംഭവിക്കാനും ‘ബ്രെയിന്‍ ട്യൂമര്‍’ പോലുള്ള പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നുവെന്നും വൈദ്യശാസ്ത്രം അഭിപ്രായപ്പെടുമ്പോള്‍ പോലും ഇവയുടെ വ്യാപനം വളരെ ഉദാസീനമായി നിരീക്ഷിക്കുന്നുവെന്നത് മ്ലേച്ഛവും ജുഗുപ്‌സാവഹവുമായ അനീതി എന്നേ പറയാനാകൂ. ബഹുമാനപ്പെട്ട സുപ്രീം കോടതിയോ ഗവണ്‍മെന്റുകളോ ഇടപെട്ട് ഇത്തരം ആപ്ലിക്കേഷനുകള്‍ ജനക്ഷേമകരമല്ലാത്തതിനാല്‍ തന്നെ നിരോധിക്കുന്നത് ഏറ്റവും ഉത്തമവും ഭാവി തലമുറയുടെ ശ്രേയസിനും അഭ്യുദയത്തിനും ഉചിതവുമായിരിക്കും.