ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറുകളോടെ വിവരസാങ്കേതികവിദ്യാരംഗത്തുണ്ടായ നൂതന പരിവര്‍ത്തനങ്ങള്‍ ലോകത്തെ ആകെമാറ്റിമറിക്കാന്‍ പോന്നതായിരുന്നു. വാര്‍ത്തകളും വിജ്ഞാനവും വിരല്‍ത്തുമ്പിലെത്തിക്കുന്ന ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന നമുക്ക് അറിയാനും അറിഞ്ഞതിനെ പകര്‍ന്നു നല്‍കാനും ഏറെ എളുപ്പമാണ്. സാങ്കേതികതികവേറെയുള്ള മൊബൈല്‍ ഫോണുകള്‍ കൂടി സാര്‍വ്വത്രികമായപ്പോള്‍ വിവരസാങ്കേതികവിപ്ലവം പരിധിയില്ലാത്ത സ്വാതന്ത്ര്യങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ ഉയര്‍ത്തുന്ന നൈതികവും സാമൂഹ്യസുരക്ഷാപരവുമായ പ്രശ്‌നങ്ങളെക്കൂടി നമുക്ക് അഭിസംബോധന ചെയ്‌തേ മതിയാകു.അത്തരം ചില പ്രശ്‌നങ്ങളില്‍ നിന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ മാധ്യമ നിയന്ത്രണചട്ടം ഉരുത്തിരിയുന്നത്. ഭാരതം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യം നവസാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. എന്തായാലും പരിധി ഇല്ലാത്ത സ്വാതന്ത്ര്യം എന്ന അതിവാദം സാമൂഹ്യ സമതുലനം തെറ്റിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്.
പരമ്പരാഗത അച്ചടി ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പാലിക്കേണ്ട പഥ്യങ്ങള്‍ നിയമാനുസൃതം നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനാധിപത്യ ഭരണക്രമം അനുവദിക്കുന്ന പരമാവധി സ്വാതന്ത്ര്യം ഇന്ന് ഭാരതത്തിലെ ഇത്തരം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.രാജ്യദ്രോഹപരമായതോ വ്യക്തിഹത്യാപരമായതോ സദാചാരവിരുദ്ധമായതോ ആയ ഉള്ളടക്കങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളില്‍ വന്നാല്‍ അധികൃതര്‍ക്ക് നിയമനടപടി സ്വീകരിക്കുവാനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നാല്‍ നവമാധ്യമങ്ങള്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുപോലെ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ രാഷ്ട്ര സുരക്ഷയും വ്യക്തിയുടെ അന്തസ്സും ഒക്കെ പാലിക്കപ്പെടാന്‍ ചില നിയമങ്ങളും നിയന്ത്രണങ്ങളും ഈ മേഖലയിലും ആവശ്യമാണെന്നുവന്നു. അങ്ങിനെയാണ് ഐ.ടി.നിയമങ്ങള്‍ രൂപീകൃതമാകുന്നത്. നിലവിലുള്ള നിയമങ്ങള്‍ പഴുതടച്ച നിര്‍മ്മിതികളാണ് എന്നു പറയാന്‍ കഴിയില്ല. കാലാന്തരത്തില്‍ അനുഭവങ്ങളുടെ വെളിച്ചത്തിലും ആവശ്യങ്ങളെ മുന്‍നിര്‍ത്തിയും പുതിയ നിയമങ്ങളും പരിഷ്‌ക്കാരങ്ങളും ഈ മേഖലയില്‍ ആവശ്യമായിവരും. അതായത് വളയമില്ലാതെ ചാടാന്‍ സാമൂഹ്യ മാധ്യമങ്ങളെ അനുവദിക്കാന്‍ പാടില്ല. ഇതിന്റെ ഭാഗമായാണ് സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്ക്‌സ് കോഡ് കഴിഞ്ഞ ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്തത്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങി എല്ലാ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഭാരതത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും പുതിയ സംവിധാനങ്ങളും എന്തൊക്കെയാണെന്ന വിവരം കൈമാറിയിരുന്നു. രാജ്യസുരക്ഷ പോലുള്ള കാര്യങ്ങളില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സംവിധാനം വേണമെന്നുള്ളതുകൊണ്ടാണ് പുതിയ ചട്ടങ്ങള്‍ മുന്നോട്ടുവയ്‌ക്കേണ്ടിവന്നത്. എന്നാല്‍ പല സാമൂഹ്യമാധ്യമങ്ങളുടെയും ഉടമസ്ഥര്‍ ആശയപ്രചരണത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ പാടില്ലെന്ന വാദമുയര്‍ത്തി പുതിയ ചട്ടങ്ങളെ എതിര്‍ക്കുകയാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടന്നതോടെ പുതിയ ഐ.ടി. ചട്ടം പാലിച്ചുകൊണ്ട് ഗൂഗിള്‍, ഫെയ്‌സ് ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ കമ്പനികള്‍ അധികൃതര്‍ക്ക് എല്ലാ വിവരങ്ങളും പങ്കുവയ്ക്കാന്‍ തയ്യാറായി. എന്നു മാത്രമല്ല സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഭാരതത്തില്‍ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണ്‍, ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെയൊക്കെ നിയമിക്കാനും തയ്യാറായി.
എന്നാല്‍ ട്വിറ്റര്‍ നിയമം നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ചോദിക്കുകയും കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചുകൊണ്ട് വ്യവഹാരത്തിന് മുതിര്‍ന്നിരിക്കുകയുമാണ്. ഇത് ഭാരതത്തിന്റെ നിയമസംവിധാനത്തോടുതന്നെയുള്ള വെല്ലുവിളിയായേ കാണാന്‍ കഴിയൂ. അതുകൊണ്ടാണ് നിയമം രൂപീകരിക്കാനുള്ള സവിശേഷാധികാരം ഭരണകൂടത്തിനാണെന്നും വിഷയത്തില്‍ ട്വിറ്ററിന് വ്യവഹാരാവകാശം ഇല്ലെന്നുമുള്ള നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്. നിയമ നയരൂപീകരണത്തില്‍ ഐ.ടി.മന്ത്രാലയത്തിനു മാത്രമാണ് അധികാരം എന്ന നിലപാട് അങ്ങേയറ്റം യുക്തിപൂര്‍വ്വമായ ഒന്നാണ്. ട്വിറ്റര്‍ കേവലം ഒരു സാമൂഹ്യമാധ്യമ വേദി മാത്രമാണ്. ഭാരതത്തിന്റെ നീതിന്യായ നയരൂപീകരണത്തില്‍ ഇടപെടാന്‍ ഒരു വിദേശ കമ്പനിക്ക് എന്തധികാരമാണുള്ളത്? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വകാര്യതയും പഠിപ്പിക്കാന്‍ മാത്രം ട്വിറ്റര്‍ പോലുള്ള ഒരു സാമൂഹ്യമാധ്യമം വളര്‍ന്നിട്ടില്ല. ഏറ്റവും രസകരമായ വസ്തുത വ്യക്തിസ്വകാര്യതക്കായി ഏറെവാദിക്കുന്ന വാട്‌സ്ആപ്പ് എന്ന മാധ്യമം ഉപയോക്താക്കളുടെ വിവരങ്ങള്‍ മാര്‍ക്കറ്റിങ്ങിനായി മാതൃ കമ്പനിയായ ഫെയ്‌സ് ബുക്കിന് നല്‍കി എന്നതാണ്. ഇത്തരം സാമൂഹ്യമാധ്യമങ്ങളിലൂടെ അന്താരാഷ്ട്രശക്തികള്‍ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കണമെങ്കില്‍ പഴുതടച്ച ഐ.ടി.നിയമങ്ങള്‍ കൂടിയേ തീരു.
ലോകംകണ്ട ഏറ്റവും ഭീഷണമായ ഒരു പകര്‍ച്ചപ്പനിയെ പിടിച്ചുകെട്ടാന്‍ ഭാരത സര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍, ആ സര്‍ക്കാരിനെ നുണകള്‍ പ്രചരിപ്പിച്ച് അട്ടിമറിക്കാനുള്ള ടൂള്‍ കിറ്റുകള്‍ ഉണ്ടാക്കുന്ന പ്രതിപക്ഷമുള്ള നാട്ടില്‍നവസാമൂഹ്യമാധ്യമങ്ങളിലൂടെ ഒളി അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രതപ്പെട്ടേ മതിയാകു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് തയ്യാറാക്കിയ ടൂള്‍കിറ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബി.ജെ.പി നേതാക്കള്‍ ട്വിറ്റര്‍ മുഖാന്തിരം പങ്കുവച്ചപ്പോള്‍ അതിനെ വ്യാജവാര്‍ത്തയെന്ന് അടയാളപ്പെടുത്താന്‍ തയ്യാറായ ട്വിറ്ററിന്റെ നിലപാടുകള്‍ സംശയാസ്പദം തന്നെയാണ്.
സാമൂഹ്യമാധ്യമങ്ങള്‍ക്കു പുറമെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടല്‍, ഡിജിറ്റല്‍മീഡിയ എന്നിവയ്‌ക്കൊക്കെ സ്വയം നിയന്ത്രണ സംവിധാനം, ധാര്‍മ്മികതാചട്ടം, ത്രിതലതര്‍ക്കപരിഹാര സംവിധാനം എന്നിവയൊക്കെ ഉണ്ടാവണം എന്നാണ് പുതിയ ഐ.ടി. ചട്ടം അനുശാസിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തരരംഗത്ത് അനിയന്ത്രിതമായി നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് ആഭ്യന്തര അരാചകാവസ്ഥ ഉണ്ടാക്കി രാജ്യത്തെ ശിഥിലമാക്കുന്ന പ്രവര്‍ത്തനത്തെ മന്ത്രവിപ്ലവം എന്നാണ് ചാണക്യനെപ്പോലുള്ള രാഷ്ട്രതന്ത്രജ്ഞര്‍ വിളിക്കുന്നത്. നവമാധ്യമങ്ങളുടെ ആശയവിനിമയവേദികളെ അനിയന്ത്രിതമായി കയറൂരി വിട്ടാല്‍ രാജ്യത്തെ മന്ത്രവിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ അതിര്‍ത്തികള്‍ക്കപ്പുറത്തിരുന്നുകൊണ്ട് പലര്‍ക്കും കഴിയും. അതിനെക്കുറിച്ച് ജാഗ്രതയുള്ളഭരണകൂടം വിവരസാങ്കേതികവിദ്യയുടെ നവമാധ്യമങ്ങളെ കരുതലോടെ നിയന്ത്രിച്ചേ മതിയാകു.