കര്‍ണ്ണാടക സംഗീതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ കലാകാരനായിരുന്നു പ്രൊഫ.എം. സുബ്രഹ്മണ്യശര്‍മ്മ. ആ അര്‍ത്ഥത്തില്‍ അദ്ദേഹം മഹത്തുക്കളുടെ ഗണത്തില്‍ തീര്‍ച്ചയായും പെടുന്നു. സംഗീത സാര്‍വ്വഭൗമന്‍ തന്നെ.
കര്‍ണാടകസംഗീതത്തിലെ കുലപതിമാരിലൊരാളായ ടി.ആര്‍. സുബ്രഹ്മണ്യത്തോടൊപ്പം കച്ചേരികളില്‍ പക്കം വായിക്കുക പലര്‍ക്കുമൊരു വെല്ലുവിളിയായിരുന്നു. ഭയഭക്തി പുരസ്സരം പലരും ഒഴിഞ്ഞിമാറിയ കാലത്ത് പലപ്പോഴും നറുക്കുവീഴുന്നത് സുബ്രഹ്മണ്യ ശര്‍മ്മയ്ക്കായിരുന്നു. ടി.ആര്‍. സുബ്രഹ്മണ്യത്തിന് ആ പക്കവാദ്യക്കാന്റെ സാന്നിദ്ധ്യവും അകമ്പടിയും പക്ഷേ ആനന്ദദായകമായി. ആ കലാമികവിനെ അങ്ങേയറ്റത്തെ ആദരവോടെ ടി.ആര്‍.എസ് വണങ്ങി. കച്ചേരിയരങ്ങുകളില്‍ ആ ആദരം ടി.ആര്‍എസ് പ്രകടിപ്പിച്ചത്, ശര്‍മ്മയ്‌ക്കൊപ്പം ഞാന്‍ പാടുന്നു! എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. പാട്ടുകാര്‍, തനിക്കൊപ്പം വായിക്കുന്നവരെന്ന് പറഞ്ഞ് പക്കമേളക്കാരെ പരിചയപ്പെടുത്തുന്നതാണ് സാധാരണ നടപ്പെന്നറിയുക.
മഹാരാജപുരം സന്താനവും ഡി.കെ. പട്ടമ്മാളും ഡി.കെ. ജയരാമനും ചെമ്പൈയും എം.ഡി. രാമനാഥനും ശീര്‍കാഴി ഗോവിന്ദരാജനും രാമനാട് കൃഷ്ണും ആര്‍.കെ. ശ്രീകണ്ഠനും പാലക്കാട് കെ.വി. നാരായണസ്വാമിയും എന്നുവേണ്ട കര്‍ണാടക സംഗീതലോകത്തെ മഹാരഥന്മാര്‍ക്കൊപ്പം പക്കമേളം വായിച്ച് അവരുടെ മതിപ്പ് നേടിയെടുത്ത വിദ്വാനായിരുന്നു സുബ്രഹ്മണ്യ ശര്‍മ്മ.
ഏഴ് പതിറ്റാണ്ടിലേറെയായി നീളുന്ന സംഗീത സപര്യയില്‍ അവസാന നിമിഷം വരെയും പുതുതലമുറയ്ക്ക് സംഗീതപാഠങ്ങള്‍ പകര്‍ന്നു കൊടുത്തൊക്കെ സജീവമായിരുന്നു ഫ്രൊഫ. സുബ്രഹ്മണ്യ ശര്‍മ്മ. എണ്‍പത്തിനാലാമത്തെ വയസ്ലില്‍ 2020 സപ്റ്റംബര്‍ മാസം ഏഴാം തീയതി പെട്ടെന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. വിട പറയുമ്പോള്‍ സംഗീതലോകത്ത് അദ്ദേഹം അവശേഷിപ്പിച്ച് പോകുന്ന ഏറ്റവും വലിയ സമ്പാദ്യമെന്ന് പറയുന്നത്, മക്കളും കേരളത്തിലകത്തും പുറത്തും പ്രശസ്തരായ സംഗീതജ്ഞരുമായ എസ്.ആര്‍. മഹാദേവ ശര്‍മ്മയും എസ്.ആര്‍. രാജശ്രീയുമാണ്.
വയലിനില്‍ എം.എസ്. ഗോപാലകൃഷ്ണനെയും ലാല്‍ഗുഡി ജയരാമനെയുമൊക്കെ പോലെ കേരളത്തില്‍ സ്വന്തമായി വാദകശൈലി രൂപപ്പെടുത്തിയെടുത്ത വയലിന്‍ വിദ്വാനാണ് സുബ്രഹ്മണ്യ ശര്‍മ്മ. കലര്‍പ്പില്ലാത്ത ശ്രുതിശുദ്ധമായ സംഗീതം ആഴത്തില്‍ അനുഭവിപ്പിക്കുന്നതാണ് ഈ ശൈലി. അതിലെ സുന്ദരമായ ഗമകപ്രയോഗങ്ങളൊക്കെ ആ സംഗീതത്തെ വേറിട്ടതാക്കുന്നു. കഴുത്തിന് കീഴെയും കാല്പാദത്തിലുമായി വലയലിനെ ഒതുക്കിനുറുത്തിയുള്ള ഈ വാദനശൈലിക്ക് പ്രചുരപ്രാരം നല്‍കിയ സംഗീതജ്ഞനാണ് ശര്‍മ്മ.
മലയാളത്തന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശൂദാസിന് ഗുരുതല്യനായിരുന്നു. വര്‍ഷങ്ങളോളം യേശുദാസിന്റെ സംഗീതക്കച്ചേരികള്‍ക്ക് സുബ്രഹ്മണ്യ ശര്‍മ്മ വയലിനില്‍ സോളോ അവതരിപ്പിച്ചതിന്റെ ഖ്യാതിയും ശര്‍മ്മയ്ക്കുതന്നെ.
ഹംസധ്വനി രാഗത്തില്‍ മുത്തുസ്വാമി ദീക്ഷിതരുടെ ഗണപതീസ്തുതിയായ വാതാപി ഗണപതീം..എന്നു തുടങ്ങുന്ന കീര്‍ത്തനത്തെ ജനകീയമാക്കിയ ആലാപനം യേശുദാസിന്റെതാണ്. 1982 ല്‍ ഒരു പകല്‍ മുഴുവനുമൊടുത്താണത് റെക്കോര്‍ഡ് ചെയ്ത്ത്, കച്ചേരികളില്‍ വിദ്വന്മാര്‍ ഈ കീര്‍ത്തനം പാടുന്നത് പലപ്പോഴും മദ്ധ്യമകാലത്തിലാണ്. ശാസ്ത്രീയ ഭംഗി അതിന് കൂടും. എന്നാല്‍, യേശുദാസ് പാടി റെക്കോര്‍ഡ് ചെയ്ത ചൗക്ക കാലത്തിലായിരുന്നു. കൃതിയുടെ ഓരോ വരിയുടെയും സൂക്ഷ്മതയിലേക്ക് സഞ്ചരിക്കാനും അനുവാചകനെ ഒപ്പം നടത്തിക്കാനും ഉദ്ദേശിച്ചുള്ള ഈ മാറ്റം സുബ്രഹ്മണ്യശര്‍മ്മയും ദാസും ആലോചിച്ചെടുത്ത ഒന്നായിരുന്നു.
സുബ്രഹ്മണ്യശര്‍മ്മയുടെ വയലിന്‍ വായനയെ ശെമ്മങ്കുടി ശ്രീനിവാസയ്യര്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത് നാരദന്റെ തംബുരു എന്നാണ്. ശര്‍മ്മയുടെ പിതാവ് മൃദംഗവിദ്വാനായിരുന്ന അദ്ദേഹത്തിന്റെ ജോലി സൗകര്യാര്‍ത്ഥമാണ് ആറാം മാസത്തില്‍ ആറ്റിങ്ങലിലെത്തിയത്. മൂന്ന് വയസ്സ് തൊട്ട് കര്‍ണാടകസംഗീതം ശര്‍മ്മ അഭ്യസിച്ചു തുടങ്ങി. എട്ടാം വയസ്സില്‍ അരങ്ങേറി. പത്ത് വയസ്സ് മുതല്‍ വയലിന്‍ പഠനം പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റം.
1961-ല്‍ സാക്ഷാല്‍ ചെമ്പൈ കന്യാകുമാരിയിലൊരു കച്ചേരിക്ക് പോകവേ തിരുവനന്തപുരത്ത് ശ്രീകണ്‌ഠേശ്വരം അമ്പലത്തില്‍ തൊഴാനെത്തി. സുഹൃത്തിന്റെ വീട്ടില്‍ പ്രാതലിനെത്തിയ ചെമ്പൈയെ വരവേറ്റത് മുകളിലെ മുറിയില്‍ നിന്നുള്ള വയലിന്‍നാദമാണ്. അതിന്റെ ഉടമയെ തിരക്കിയ ചെമ്പൈക്ക് മുന്നില്‍ ശര്‍മ്മയെത്തി. കന്യാകുമാരിയിലെ കച്ചേരിക്ക് നീ വായിച്ചാല്‍ മതിയെന്ന് കല്പിച്ചു. തയ്യാറെടുപ്പ് വേണ്ടേയെന്ന് ശര്‍മ്മ ശങ്കിച്ചെങ്കിലും ചെമ്പൈക്ക് ആ വിരലുകളെ ആദ്യകേള്‍വിയിലേ ബോധിച്ചതിനാല്‍ അതൊക്കെ അസ്ഥാനത്തായി.
ഓരോ രാഗത്തിനും സ്വരവിസ്താരം എത്രത്തോളമെന്നതില്‍ കിറുകൃത്യതയുണ്ടായിരുന്നു ശര്‍മ്മയ്ക്ക്. അതിര് വിട്ടുപോകാന്‍ ഒരിക്കലും അദ്ദേഹം സ്വന്തം വായനയെ അനുവദിച്ചില്ല. ആ സംഗീത്തിന് ഈ ഔന്നത്യത്തെ കാലാലോകം എപ്പോഴും അംഗീകരിച്ചു. നാട് പക്ഷേ വേണ്ടത്ര കണ്ടറിഞ്ഞോ? രാഷ്ട്രം പത്മ പുരസ്‌കാരത്തനോ, സംസ്ഥാനം അതിന്റെ പരമോന്നത സംഗീതബഹുമതിയായ സ്വാതി പുരസ്‌കാരത്തിനോ ശര്‍മ്മയെ പരിഗണിച്ചില്ലായെന്നത് ഒരു ദുഃഖ സത്യം. മാര്‍ച്ച് മാസം 23 പ്രൊഫ. സുബ്രഹ്മണ്യ ശര്‍മ്മയുടെ ജനനതീയതിയാണ്.