അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറി മാറി വരുന്ന മുന്നണി ഭരണം കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സംസ്ഥാന രൂപീകരണത്തിനു ശേഷം നിരന്തരമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണത്. എന്നാല്‍ ഇതുവരെ കേരളം മാറി മാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന യുഡിഎഫും എല്‍ഡിഎഫും കേരളത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഗുണപരമായ യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന് കാണാം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സ്വാഭാവികമായി അധികാരം കൈകളിലെത്തുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ഭരണപരമായ നേട്ടങ്ങളൊന്നും കാഴ്ചവെക്കാതെ ജനങ്ങളെ നേരിടാന്‍ ഈ രാഷ്ട്രീയ മുന്നണികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും പ്രചാരണങ്ങളിലും പരസ്പരം ആക്രമിക്കുകയും പഴിചാരുകയും ചെയ്യുമെങ്കിലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മൗലികമായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് കാണാം. എങ്കിലും തങ്ങള്‍ വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്നവരാണെന്ന് തോന്നിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പരിശ്രമിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ഒരു പ്രധാന വാചകം ഈ പരിശ്രമത്തിന്റെ ഭാഗമായിരുന്നു. ‘യുഡിഎഫ് അല്ല എല്‍ഡിഎഫ്, കോണ്‍ഗ്രസല്ല സിപിഎം’ എന്നായിരുന്നു പിണറായി വിജയന്റെ അന്നത്തെ പരാമര്‍ശം. എന്നാല്‍ യുഡിഎഫില്‍ നിന്ന് അധികാരമേറ്റെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങി നില്‍ക്കുമ്പോള്‍ മുന്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു വ്യത്യാസവും ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും കൊണ്ട് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സമാനമായി ജനങ്ങള്‍ക്ക് മുന്നില്‍ വികൃതമായ മുഖവുമായി നില്‍ക്കുകയാണ് ഇപ്പോള്‍ പിണറായി വിജയനും സിപിഎമ്മും. അഴിമതിയുടെയും വികസന മുരടിപ്പിന്റെയും വര്‍ഗീയ പ്രീണനത്തിന്റെയും കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കേരള രാഷ്ട്രീയത്തിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
അഴിമതിയും വികസനമുരടിപ്പും
കേരളത്തെപ്പോലെ സര്‍വ്വ വിഭവങ്ങളും സ്വന്തമായി ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തെ വികസനത്തിന്റെ സര്‍വ്വമേഖലകളിലും പിന്നോട്ടടിപ്പിച്ചതിന്റെ ഉത്തരവാദിത്തം അറുപത് വര്‍ഷത്തിലധികം കേരളം ഭരിച്ച ഇരു മുന്നികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. കേരളത്തില്‍ എന്നും വികസന പദ്ധതികളേക്കാള്‍ ജനമനസ്സുകളില്‍ മുഴങ്ങി നില്‍ക്കുന്നത് അഴിമതിക്കേസുകളുടെ പേരുകളാണ്. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗം മുതല്‍ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍ വരെ നീണ്ടു കിടക്കുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും കേരള രാഷ്ട്രീയത്തിന് തീരാത്ത കളങ്കം ചാര്‍ത്തി നില്‍ക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ വിവിധങ്ങളായ അഴിമതിക്കേസുകളിലായി ഒരു ഡസനോളം മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും അവയില്‍ കേവലം ഒരു മന്ത്രി മാത്രമാണ് ഇതുവരെ അഴിമതിക്കേസില്‍ ശിക്ഷയേറ്റു വാങ്ങിയിട്ടുള്ളത്.
അഴിമതിയുടെ നൈരന്തര്യവും അവയ്ക്കിടയിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയവും എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബോധ്യപ്പെടാന്‍ പര്യാപ്തമായ തെളിവാണ്. കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട അഴിമതി ആരോപണം 1958 ല്‍ നടന്ന ആന്ധ്ര അരി കുംഭകോണമായിരുന്നു. ടെണ്ടറില്ലാതെ അരി വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായി. രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പി.കെ കുഞ്ഞ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ആദ്യമായി രാജിവെച്ച മന്ത്രിയാണ്. മന്ത്രിസഭയിലെ ഒട്ടുമിക്ക മന്ത്രിമാര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആ മന്ത്രിസഭ ഒന്നാകെ രാജിവെച്ചു പുറത്തുപോയി. പിന്നീട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് നിരവധി മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും ഇടമലയാര്‍ കേസിലും ഗ്രാഫൈറ്റ് കേസിലും ആരോപണവിധേയനായ ആര്‍. ബാലകൃഷ്ണപിള്ള മാത്രമാണ് അക്കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ടത്.
പാമോലിനും ലാവ്‌ലിനും ഉള്‍പ്പെടെ കുപ്രസിദ്ധമായ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലങ്ങളില്‍ ഉണ്ടായി. ഇരുവരും അഴിമതിക്കാര്യത്തില്‍ പരസ്പരം മത്സരിച്ചു. ടൈറ്റാനിയം അഴിമതി, പ്ലസ് ടു അഴിമതി, ചാരക്കേസ്, സ്പിരിറ്റ് കുംഭകോണം, ബാര്‍കോഴ, സോളാര്‍ തട്ടിപ്പ്, കരുണ എസ്റ്റേറ്റ്, കളമശേരി ഭൂമി തട്ടിപ്പ്, പാറ്റൂര്‍ ഭൂമി ദാന അഴിമതി, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, മെത്രാന്‍ കായല്‍ ഭൂമി കയ്യേറ്റം എന്നിവയൊക്കെ ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തിന് നല്‍കിയ ഭരണപരമായ സംഭാവനകളില്‍ ചിലത് മാത്രമാണ്. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാവട്ടെ ചരിത്രത്തെ നാണിപ്പിക്കുന്ന വിധത്തില്‍ സ്വര്‍ണ്ണക്കടത്തും സ്പ്രിംഗ്‌ളറും, ലൈഫ് മിഷനും മുതല്‍ ഓണക്കിറ്റ് വരെയുള്ള വ്യത്യസ്തമായ അനേകം അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് ഏറ്റവും ഒടുവില്‍ പിണറായി സര്‍ക്കാരിനെതിരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അഴിമതിയുടെ വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന് മേല്‍ സൂചിപ്പിച്ച സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. യുഡിഎഫ് ഭരണകാലത്ത് സോളാര്‍ സരിതയായിരുന്നെങ്കില്‍ എല്‍ഡിഎഫ് കാലത്ത് കോണ്‍സുലേറ്റ് സ്വപ്‌നയാണ് എന്ന വ്യത്യാസം മാത്രമേ ഇരുകൂട്ടരും തമ്മിലുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിക്ക് കൂട്ടു നിന്നതായുള്ള വിവരം പുറത്തുവരികയും അന്വേഷണ ഏജന്‍സികള്‍ അതുകണ്ടെത്തുകയും ചെയ്തത് രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഭരണപക്ഷമായ എല്‍ഡിഎഫിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ തന്നെയാണ് പ്രതിപക്ഷത്തുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ പുറത്തു വന്നത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്റെയും, മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്റെയും മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെയും പേരിലുള്ള കേസുകള്‍ യുഡിഎഫിനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രതിസന്ധിയിലാക്കി.
സാമ്പത്തിക തകര്‍ച്ചയും കടക്കെണിയും
അറുപത് വര്‍ഷത്തെ യുഡിഎഫ് എല്‍ഡിഎഫ് ഭരണം അഴിമതിയോടൊപ്പം കേരളത്തിന് നല്‍കിയത് ഗുരുതരമായ കടബാധ്യത കൂടിയാണ്. കേരളം പോലെ ചെറിയൊരു സംസ്ഥാനത്തിന്റെ ഇന്നത്തെ കടബാധ്യത ആരെയും ഞെട്ടിപ്പിക്കാന്‍ പോന്നതാണ്. 2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1.50 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോള്‍ ഇത് 2.50 ലക്ഷം കോടി രൂപയായി മാറിക്കഴിഞ്ഞിരിക്കുന്നു. ആളോഹരി കടമാവട്ടെ 46,078 രൂപയില്‍ നിന്ന് 72,430 രൂപയിലും എത്തിനില്‍ക്കുന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ 25 ശതമാനത്തോളം അധികമാണ്. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന വന്‍കിട വികസന പദ്ധതികളൊന്നും നാളിതുവരെ കേരളത്തില്‍ കടമെടുത്ത് നടപ്പിലാക്കിയിട്ടുമില്ല.
ജനങ്ങളെ മദ്യം കുടിപ്പിച്ചും ലോട്ടറി വിറ്റും പണമുണ്ടാക്കുന്ന സര്‍ക്കാരായി കേരളത്തിലെ സര്‍ക്കാരുകളെ മാറ്റിത്തീര്‍ക്കുകയാണ് ഇരു മുന്നണികളും ചേര്‍ന്ന് ചെയ്തത്. ഇപ്പോള്‍ കേരളത്തിന്റെ നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും മദ്യ നികുതിയില്‍ നിന്നാണ്. വില്പന നികുതിയുടെ 30 ശതമാനവും മദ്യനികുതിയില്‍ നിന്നു തന്നെ. കേരളത്തിന്റെ സമ്പദ്ഘടന നിലനിന്നു പോരുന്നത് വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അടിത്തറയിലാണ്. സംസ്ഥാന വരുമാനത്തിന്റെ നാല്പത് ശതമാനത്തോളം ഈ പ്രവാസി നിക്ഷേപമാണ്. സാമ്പത്തിക മേഖലയിലെ ഈ ഗള്‍ഫ് ആശ്രയത്വം തിരിച്ചടിയാവുമെന്ന് 2014 ല്‍ പുറത്തു വന്ന മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാത്രമല്ല സംസ്ഥാനത്ത് ആകെയുള്ള 125 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. 2014-15 വര്‍ഷത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 166 കോടി രൂപയായിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം മൂന്ന് പതിറ്റാണ്ടായി കണക്കുകള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങളും കേരളത്തിലുണ്ട്.
വികസനത്തിന്റെ പേരില്‍ റിസോര്‍ട്ട് – റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ പാടശേഖരങ്ങളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്ന കാഴ്ചയാണ് സംസ്ഥാനത്ത് വളരെക്കാലമായി കണ്ടു വരുന്നത്. പശ്ചിമഘട്ടത്തിലുള്‍പ്പെടെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ആയിരക്കണക്കിന് ക്വാറികളാണ്. എന്നാല്‍ 5 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ ഖനന നിയമത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭേദഗതി വരുത്തി. ചക്കിട്ടപ്പാറയില്‍ ഖനന അഴിമതിക്ക് നേതൃത്വം നല്‍കിയതാവട്ടെ എല്‍ഡിഎഫ് മന്ത്രിയായിരുന്ന എളമരം കരീമായിരുന്നു. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്കും വിഭവശോഷണത്തിനും ഇരു മുന്നണികളും ഒരുപോലെ കാരണമായി എന്ന് സാരം.
വര്‍ഗീയതയും പ്രീണന രാഷ്ട്രീയവും
വര്‍ഗീയതയുടെയും പ്രീണന രാഷ്ട്രീയത്തിന്റെയും കാര്യത്തിലും എല്‍ഡിഎഫും യുഡിഎഫും ഒരേ നിലപാടുകളാണ് സ്വീകരിച്ചു വരാറുള്ളത്. മതത്തിന്റെ പേരില്‍ പ്രത്യേക രാജ്യം അനുവദിച്ചു കൊടുത്ത കോണ്‍ഗ്രസും, മതത്തിന്റെ പേരില്‍ പ്രത്യേക ജില്ലയെന്ന ആവശ്യത്തിന് അനുവാദം നല്‍കിയ കമ്മ്യൂണിസ്റ്റുകാരും ഇക്കാര്യത്തില്‍ അവരുടെ നയം ഇപ്പോഴും കേരളത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നിയമസഭയില്‍ ശബ്ദമുയര്‍ത്താനും നിലപാടെടുക്കാനും ഇരുമുന്നണികള്‍ക്കും മടിയുണ്ടായില്ല. എന്നാല്‍ മദനിയ്ക്ക് ലഭ്യമാക്കണമെന്ന് തോന്നുന്ന ‘നീതി’ മാറാട് കൂട്ടക്കൊലയിലെയും കൈവെട്ട് കേസിലെയും ഇരകള്‍ക്ക് ലഭ്യമാക്കണമെന്ന് ഇവര്‍ക്ക് തോന്നുന്നുമില്ല. ഈ രണ്ട് സംഭവത്തിലും ഇരുമുന്നണികളും ഏതാണ്ട് ഒരേ നിലപാടാണ് സ്വീകരിച്ചത്. ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനോ അക്രമത്തെ അപലപിക്കാനോ അവര്‍ മുന്നിലുണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിന്റെ പേരില്‍ കേരളത്തില്‍ സിപിഎം ബീഫ് ഫെസ്റ്റിന് നേതൃത്വം നല്‍കി. കോണ്‍ഗ്രസാവട്ടെ പിന്നീട് കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്ത് തങ്ങളുടെ ഭാഗം പൂര്‍ത്തിയാക്കി. വര്‍ഗീയതയുടെയും പ്രീണനത്തിന്റെയും കാര്യത്തില്‍ ഇരുമുന്നണികളും ഒരേ തൂവല്‍ പക്ഷികളാണെന്ന് തെളിയിക്കുന്ന ഏതാനും സംഭവങ്ങള്‍ മാത്രമാണ് ഇവ.
വസ്തുതകള്‍ പരിശോധിക്കാതെ മതപ്രീണനത്തിനും താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടത്തിനും വേണ്ടി കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ പോലും എല്‍ഡിഎഫും യുഡിഎഫും തയ്യാറായി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായും, എല്‍ഡിഎഫ് എസ്ഡിപിഐയുമായും രാഷ്ട്രീയ നീക്കുപോക്കുകള്‍ ഉണ്ടാക്കിയെന്ന് ഇരുകൂട്ടരും പരസ്പരം ആരോപിക്കുകയും ചെയ്യുന്നു. ഇതിലൂടെ വര്‍ഗീയ കക്ഷികളോട് ഇരുമുന്നണികളും പുലര്‍ത്തുന്ന സമീപനവും അതിലെ സാമ്യതയും ഒരിക്കല്‍കൂടി വ്യക്തമാവുകയാണ്. മേല്‍പ്പറഞ്ഞവയില്‍ നിന്നെല്ലാം തന്നെ അഴിമതിയുടെയും, സാമ്പത്തിക തകര്‍ച്ചയുടെയും, വികസന മുരടിപ്പിന്റെയും, വര്‍ഗീയതയുടെയും കയത്തിലേക്ക് കേരളത്തെ തള്ളിവിട്ടതില്‍ ഇരുമുന്നണികളും പ്രത്യേകിച്ച് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുപോലെ ഉത്തരവാദികളാണെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഇരുമുന്നണികളെയും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ ബദല്‍ അനിവാര്യതയായി മാറുന്നതും.