ലോകത്തിലെ എല്ലാ മതങ്ങളെയും സമഗ്രമായി ശുദ്ധീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചകനായ മുഹമ്മദ് ഹലാല്‍ എന്ന ആശയം അവതരിപ്പിച്ചത്. ദൈവത്തിന്റെ അധികാരത്തെ കുറച്ചുകാണുകയും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സദാചാര വിരുദ്ധ രീതികള്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്നതിനാല്‍ വിഗ്രഹാരാധക മതങ്ങളെയും പാഗനിസത്തെയും അദ്ദേഹം അനാദരവോടെയാണ് കണ്ടത്. പ്രാകൃതവും അശുദ്ധവുമായ ആചാരങ്ങളും ശീലങ്ങളും കൊണ്ട് അബ്രഹാമിക് മതങ്ങള്‍ക്കുണ്ടാകുന്ന അശുദ്ധിയില്‍ അദ്ദേഹം വളരെയധികം ഉല്‍ക്കണ്ഠാകുലനാകുകയും അബ്രഹാമിക് പാരമ്പര്യങ്ങളെ ശുദ്ധീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അക്കാലത്തെ ജൂതമതവും ക്രിസ്തുമതവും മതവിരുദ്ധവും ഉപരിപ്ലവവും ആത്മീയവിരുദ്ധവുമായ രീതികള്‍ കൊണ്ട് അശുദ്ധമാക്കപ്പെട്ടതായി അദ്ദേഹം വിശ്വസിച്ചു. ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മതാചാരങ്ങളെ ശുദ്ധമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. സ്വര്‍ഗ്ഗം നേടാനുള്ള ശരിയായ പാതയിലേക്ക് അവരെ നയിക്കുന്നതിനുള്ള സത്യസന്ധമായ ശ്രമമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. പക്ഷെ, നിര്‍ഭാഗ്യവശാല്‍, താന്‍ സ്ഥാപിച്ച ഇസ്‌ലാമിനെ മാത്രം ശരിയായ മതമായി കാണാന്‍ കഴിഞ്ഞ അദ്ദേഹം ആത്മീയ ജീവിതം നയിക്കുന്നതിന് സ്വന്തം മതത്തെ ഉപേക്ഷിച്ച് ഇസ്‌ലാമിനെ സ്വീകരിക്കാന്‍ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിര്‍ബ്ബന്ധിക്കുകയും ചെയ്തു. ദൈവത്തിന്റെ ആജ്ഞാനുസരണമാണ് എല്ലാം ചെയ്തതെന്ന് തുടര്‍ന്ന് അവകാശപ്പെടുകയും ചെയ്തു.
ജൂത-ക്രൈസ്തവ മതങ്ങളെ പൂര്‍ണ്ണതയുള്ള മതമാക്കി മാറ്റുന്നതിന് ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഖുറാന്റെ അഞ്ചാം അദ്ധ്യായത്തില്‍ ഹലാല്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ദൈവം വെളിപ്പെടുത്തിത്തന്ന പോലെ താന്‍ അവതരിപ്പിച്ച ഇസ്ലാം മാത്രമാണ് മാനവ ആത്മീയ ജീവിതത്തെ ശുദ്ധീകരിക്കാന്‍ കഴിവുള്ള പൂര്‍ണ്ണ മതമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജൂത-ക്രൈസ്തവ മതങ്ങള്‍ വീണ്ടെടുക്കാനാവാത്തവിധം ജീര്‍ണ്ണിച്ചു എന്ന വിശ്വാസത്തിന്റെ കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നില്ല. അബ്രഹാമിക് മതങ്ങളുടെ അനുയായികളുടെ അശുദ്ധമായ ചടങ്ങുകളും ആചാരങ്ങളും കൊണ്ടാണ് രണ്ടു മതങ്ങളും അശുദ്ധമാക്കപ്പെട്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷെ, മതരീതികളുടെ ശുദ്ധിയും അശുദ്ധിയും പരിശോധിക്കുന്നതിനുള്ള മാനദണ്ഡം എന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ”ദൈവത്തിന്റെ പ്രാചീന മതങ്ങളുടെ അഴിമതിയ്ക്കുള്ള യുക്തിപരമായ അനന്തരഫലം എന്ന നിലയില്‍ ഭക്ഷണം, വൃത്തി, നീതി, വിശ്വാസ്യത എന്നീ കാര്യങ്ങളിലുള്ള ഇസ്‌ലാമിന്റെ പ്രായോഗിക ധാരണകള്‍ വീണ്ടും സംഗ്രഹിച്ചു” – യൂസുഫ് അലി അവകാശപ്പെടുന്നു. (വിശുദ്ധ ഖുറാന്‍, പേജ് 237). അതിനാല്‍ സ്വര്‍ഗ്ഗത്തിലെ സന്തോഷം ഉറപ്പാക്കുന്നതിന് ഭൂമിയിലുള്ള മനുഷ്യര്‍ക്ക് അശുദ്ധമായ മതങ്ങളെ ശുദ്ധീകരിച്ച് ശരിയായ, ശുദ്ധമായ, ദൈവികമായ ആചാരങ്ങളും രീതികളും പകര്‍ന്നു കൊടുക്കേണ്ടത് ദൈവദൂതനെന്ന നിലയില്‍ തന്റെ കടമയാണെന്ന് പ്രവാചകന്‍ വിചാരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ദൈവേച്ഛയ്ക്കു വിരുദ്ധമായ അപരിഷ്‌കൃതവും അശുദ്ധവും അന്ധവിശ്വാസ ജടിലവുമായ ആചാരങ്ങളും രീതികളും കൊണ്ട് അവരുടെ മതം അശുദ്ധമാക്കപ്പെട്ടതായി അദ്ദേഹം അവരോടു പറഞ്ഞു. നവീകരിക്കപ്പെട്ട മാനവ-ദൈവിക ചടങ്ങുകള്‍, ആചാരങ്ങള്‍, രീതികള്‍ എന്നിവ കൊണ്ട് അവരുടെ മതങ്ങളെ പൂര്‍ണ്ണതയുള്ളതാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട് ദൈവികമെന്ന് അദ്ദേഹം അവകാശപ്പെട്ട ഒരു പുതിയ ഭക്ഷണരീതി ജൂത-ക്രൈസ്തവ മതങ്ങളെ ശുദ്ധീകരിക്കാനുള്ള നടപടികളിലൊന്നായി അദ്ദേഹം അവതരിപ്പിച്ചു.
അടിസ്ഥാനപരമായി ഹലാല്‍ എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ആചരണത്തില്‍ ശുദ്ധി നിലനിര്‍ത്തുന്നതിന് മുസ്ലീങ്ങള്‍ക്ക് പ്രവാചകന്‍ നിര്‍ദ്ദേശിച്ച ഭക്ഷണശീലങ്ങളാണ്. ഒരു യഥാര്‍ത്ഥ മുസ്ലീം ഭക്ഷണത്തിന്റെ ഭാഗമായി മാംസം കഴിക്കുമ്പോള്‍ ഹലാല്‍ ഭക്ഷണ ശീലങ്ങള്‍ പിന്തുടരണം. അമുസ്ലീങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഈ അര്‍ത്ഥത്തില്‍ ഹലാല്‍ എന്നത് ലോകം മുഴുവനുമുള്ള മുസ്ലീങ്ങള്‍ക്കായി പ്രവാചകന്‍ നിര്‍ദ്ദേശിച്ച ഭക്ഷണശീലങ്ങളാണ്. ഖുറാന്‍ സ്പഷ്ടമായി പറയുന്നു: ”ഭക്ഷണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നിരോധിച്ചിട്ടുള്ള കാര്യങ്ങള്‍ ഇവയാണ്: മൃത മാംസ രക്തം; പന്നിയുടെ മാംസം, ദൈവമല്ലാത്ത വേറെ ഏതിന്റെയെങ്കിലും പേരില്‍ കൊല്ലപ്പെട്ടത്; ശ്വാസംമുട്ടിച്ചോ ഭീകരമായി മര്‍ദ്ദിച്ചോ കനത്ത വീഴ്ചയിലൂടെയോ മാരകമായി മുറിവേല്പിച്ചോ കൊന്നത്; ഏതെങ്കിലും വന്യമൃഗത്താല്‍ ഭാഗികമായി ഭക്ഷിക്കപ്പെട്ടത്; ശരിയായ രൂപത്തില്‍ അറുക്കാന്‍ കഴിയാത്തത്; അള്‍ത്താരയിലെ കല്ലുകളില്‍ ബലികൊടുക്കപ്പെട്ടത്; ആദരവോടെയല്ലാതെ അമ്പുകള്‍ കൊണ്ട് വികൃതമാക്കപ്പെട്ട ഭാഗങ്ങളും നിരോധിക്കപ്പെട്ടവയാണ്. (ഖുറാന്‍, അദ്ധ്യായം 5, സൂക്തം 3) ഈ നിര്‍ദ്ദേശങ്ങള്‍ ഭക്ഷണത്തിനുവേണ്ടി മാംസം തയ്യാറാക്കുന്നതിന് മൃഗങ്ങളെ അറുക്കുമ്പോള്‍ സ്വീകരിക്കേണ്ട അനുവദനീയവും അല്ലാത്തതുമായ രീതിയുമായി നേരിട്ടു ബന്ധപ്പെട്ടവയാണ്. ഖുറാന്‍ സൂക്തത്തിന്റെ ഈ ഭാഗം മുസ്ലിങ്ങള്‍ക്കു മാത്രമായി നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. മുസ്ലിങ്ങള്‍ക്കുവേണ്ടി മൃഗങ്ങളെ അറുക്കുന്ന അറവുകാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതും മാംസം തിന്നുന്ന മുസ്ലിങ്ങള്‍ അതിനുമുമ്പ് അറവുരീതി പരിശോധിക്കേണ്ടതുമാണ്. അതുകൊണ്ട് സാധാരണഗതിയില്‍, മാംസം കഴിക്കുന്നില്ല എന്നതുകൊണ്ട് സസ്യഭക്ഷണശീലക്കാരോ ഹലാല്‍ മാസം തന്നെ വേണമെന്നു ശഠിക്കാത്ത അമുസ്ലിങ്ങളോ ഇവയെ പരിഗണിക്കേണ്ട ആവശ്യമില്ല.
ആഹാരം ശുദ്ധമാക്കാന്‍ ദൈവം നിര്‍ദ്ദേശിച്ചിട്ടുള്ള മതപരമായ പ്രാര്‍ത്ഥനയായ ബിസ്മി ചൊല്ലിയശേഷമേ ഒരു ആധികാരിക വ്യക്തി മൃഗങ്ങളെ അറക്കാവൂ എന്നതാണ് ഈ സിദ്ധാന്തങ്ങളനുസരിച്ച് ഉറപ്പാക്കേണ്ട പ്രാഥമികമായ നിബന്ധന. ഖുറാനിലെ നിശ്ചിത പ്രാര്‍ത്ഥന ഒരു വ്യക്തി ചൊല്ലുന്നതിലൂടെ എല്ലാ അശുദ്ധിയും ഇല്ലാതായി മാംസം കഴിക്കാവുന്നതും ദൈവികവുമാകുന്നതായി മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. അറവു പ്രക്രിയയുടെ വിശദാംശങ്ങളും ഭക്ഷിക്കാവുന്ന മാംസം തയ്യാറാക്കേണ്ട രീതിയും സൂക്തം വിശദീകരിക്കുന്നു. അമുസ്ലിങ്ങള്‍ മാംസം കഴിക്കുമ്പോള്‍ ചെയ്യേണ്ട കടമകളെ കുറിച്ച് മൗനം പാലിക്കുന്നതിനാല്‍ ഇത് മുസ്ലീങ്ങള്‍ക്കു മാത്രമാണ് ബാധകം. അതുകൊണ്ട് അമുസ്ലിങ്ങള്‍ക്ക് ഇതില്‍ കാര്യമില്ല. പക്ഷെ സൂക്തത്തിന്റെ അടുത്ത ഭാഗം പറയുന്നത് ഇങ്ങനെയാണ്: ”ഈ ദിവസം വിശ്വാസത്തെ ഉപേക്ഷിക്കുന്നവര്‍ മതത്തിന്റെ എല്ലാ പ്രതീക്ഷയെയും ഇല്ലാതാക്കുന്നു; എങ്കിലും അവരെയല്ല, എന്നെയാണ് ഭയപ്പെടേണ്ടത്. ഈ ദിവസം നിങ്ങള്‍ക്കുവേണ്ടി മതത്തെ ഞാന്‍ പൂര്‍ണ്ണതയിലെത്തിക്കുകയും നിങ്ങളുടെ മതമായി ഇസ്‌ലാമിനെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.” (ഖുറാന്‍, അദ്ധ്യായം അഞ്ച്, സൂക്തം 4) വ്യാപകമായ അംഗീകാരം നേടിയ ഖുറാന്‍ വ്യാഖ്യാതാവ് യൂസുഫ് അലി ഈ സൂക്തത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ”നാലാമത്തെ സൂക്തത്തില്‍ ശ്രദ്ധേയമായ പ്രഖ്യാപനം അടങ്ങുന്നു. ഈ ദിവസം നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ മതത്തെ ഞാന്‍ പൂര്‍ണ്ണതയിലെത്തിച്ചിരിക്കുന്നു: ദൈവദൂതന്മാരുടെ മെക്കയിലേക്കുള്ള അവസാന തീര്‍ത്ഥാടനത്തില്‍ ഇത് പ്രഖ്യാപിച്ചതുമാണ്. കാലക്രമമനുസരിച്ച് ഇതാണ് അവസാനം വെളിപ്പെടുത്തപ്പെട്ട സൂക്തം.” ഒരേയൊരു ദൈവത്തിന്റെ ഇച്ഛയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ പ്രവാചകന്റെയും പൂര്‍ണ്ണതയുള്ള മതത്തിന്റെയും അവസാനത്തെ വാചകം ഇതാണെങ്കില്‍ ഇതിന്റെ യുക്തിഭദ്രത സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
ഇസ്‌ലാമെന്ന സത്യവും പൂര്‍ണ്ണവുമായ ഒരേയൊരു മതമേ ഉള്ളൂ, വിശുദ്ധവും അമൂല്യവുമായ ഒരേയൊരു മതഗ്രന്ഥമാണ് ഖുറാന്‍, മുഹമ്മദ് അവസാനത്തെ പ്രവാചകനാണ് തുടങ്ങിയ ആശയങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിങ്ങള്‍ സ്വീകരിച്ചതാണ്. അതിനാല്‍ യുക്തിചിന്ത കൂടാതെ ഇവയെ സ്വീകരിക്കുകയല്ലാതെ മുസ്ലീങ്ങള്‍ക്ക് വേറെ വഴിയില്ല. എന്നാല്‍ അമുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാചകന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തലുകളെയും പ്രസ്താവനകളെയും യുക്തിചിന്ത കൂടാതെയും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാകാതെയും സ്വീകരിക്കേണ്ട ബാദ്ധ്യത അവര്‍ക്കില്ല. താന്‍ അവസാനത്തെ പ്രവാചകനാണെന്നും ദൈവേച്ഛ ജനങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാന്‍ തന്നെ ദൈവം തിരഞ്ഞെടുത്തതാണെന്നും പറയാനുള്ള സ്വാതന്ത്ര്യം ഒരു പ്രവാചകനുണ്ട്. അദ്ദേഹത്തിന്റെ അവകാശവാദം തെറ്റായ പ്രസ്താവനായണെന്നു കണക്കാക്കി തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് ഉണ്ടെന്ന് പ്രവാചകന്‍ സമ്മതിക്കണം. പക്ഷെ ഒട്ടും ചോദ്യം ചെയ്യപ്പെടാനോ സംവാദത്തിനു വിധേയമാക്കാനോ പാടില്ലാത്ത, പ്രവാചകന്റെ അവകാശവാദങ്ങളാണിവ. കാരണം അദ്ദേഹം വിശ്വസിക്കുന്നത് ദൈവം അദ്ദേഹത്തിന് ആത്യന്തിക സത്യവും ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്കുവേണ്ടി പൂര്‍ണ്ണതയുള്ള മതത്തിന്റെ രഹസ്യങ്ങളും വെളിപ്പെടുത്തിക്കൊടുത്തു എന്നും ഇവ പരിശോധിക്കപ്പെടാവുന്നവ അല്ലെന്നുമാണ്. മുഹമ്മദിനെ അവസാനത്തെ പ്രവാചകനായി കണക്കാക്കുന്നതിന് വസ്തുനിഷ്ഠമോ യുക്തിഭദ്രമോ ആയ തെളിവുകളൊന്നുമില്ല. ഇത്രയും ശക്തനും ബുദ്ധിമാനുമായ ദൈവം എങ്ങനെയാണ് മുഹമ്മദിനേക്കാള്‍ തന്നോട് വിധേയത്വവും അടിമത്തവും കാണിക്കാന്‍ സാധ്യതയുള്ള ആളുകളുടെ അവസരം ഇല്ലാതാക്കിക്കൊണ്ട് ഒരാളോടു മാത്രം പക്ഷപാതം കാണിക്കുക? അവസാനത്തെ പ്രവാചകന്‍ തന്റെ ആജ്ഞകള്‍ അനുസരിക്കുന്നതിന് അമുസ്ലിങ്ങളോടും ഉപാധികളില്ലാത്ത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പക്ഷെ തന്റെ നിര്‍ദ്ദേശം അവര്‍ സ്വീകരിക്കുകയാണോ അതല്ല തള്ളിക്കളയുകയാണോ ചെയ്യുക എന്ന കാര്യം അദ്ദേഹം ഉറപ്പുവരുത്തേണ്ടതായിരുന്നു. ക്രിസ്തുദേവന്‍ പ്രചരിപ്പിച്ചതുപോലെ ഉപാധികളില്ലാതെ എല്ലാറ്റിനെയും സ്‌നേഹിക്കുകയെന്ന ആശയത്തെ, സ്‌നേഹത്തെയും സൗഹൃദത്തെയും അവഗണിച്ചു കൊണ്ട് തള്ളിക്കളയുന്ന തരത്തിലുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന അത്രയും ക്രൂരനാകാന്‍ എങ്ങനെയാണ് ഒരു ദൈവത്തിനു കഴിയുക? സ്വന്തം മതം ഉപേക്ഷിക്കാനും ഇസ്ലാം സ്വീകരിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയത് പ്രത്യേകിച്ച് ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമായിരുന്നു. സ്വാഭാവികമായും ഇത്തരമൊരു നിര്‍ദ്ദേശം അവര്‍ക്ക് ബോദ്ധ്യമായില്ല. മുഴുവന്‍ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇത് സ്വീകാര്യവുമായില്ല.
കൂടാതെ, ദൈവം നിര്‍ദ്ദേശിച്ചതുപോലെ മറ്റു മതങ്ങളെയും താന്‍ പൂര്‍ണ്ണതയുള്ളതാക്കിയതായി അദ്ദേഹം വിശ്വസിച്ചു. കാരണം അദ്ദേഹം വിചാരിച്ചിരുന്നത് മോസസ്, ജീസസ് എന്നിവരെ പോലെയുള്ള പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ അവരുടെ മതാനുയായികള്‍ക്ക് സ്വീകാര്യമാവണമെന്നില്ല എന്നതിനാല്‍ ആ പ്രവാചകന്മാരെ തിരുത്താനും തനിക്ക് അധികാരമുണ്ടെന്നാണ്. മറ്റു മതങ്ങളിലെ വിശ്വാസികള്‍ പ്രത്യേകിച്ച് ജൂത, ക്രൈസ്തവ മതങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവര്‍ മതവിരുദ്ധവും അശുദ്ധവുമായ ആചാരങ്ങളും ശീലങ്ങളും കൊണ്ട് അവരുടെ മതത്തിന്റെ അന്തസ്സത്തയെ കളങ്കപ്പെടുത്തിയിട്ടുണ്ട് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ കല്പനകള്‍. സ്വാഭാവികമായും അവര്‍ക്ക് ദൈവഭയം ഇല്ലാതായി എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്. മതങ്ങളുടെ അശുദ്ധിയിലേക്കു നയിക്കുന്ന ആചാരങ്ങളും ശീലങ്ങളുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നങ്ങളെങ്കില്‍ അവ ശരിയാക്കുന്നതിനുള്ള നിര്‍ദ്ദേശം ആ മതങ്ങളിലെ ആളുകളുടെ അപേക്ഷ പ്രകാരം മാത്രം നല്‍കുന്നതിനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ട്. അതിനുപകരം ദൈവത്തിന്റെ പേരില്‍ തത്വത്തിലും പ്രയോഗത്തിലും അവരുടെ മതങ്ങള്‍ ഉപേക്ഷിക്കാനുള്ള പ്രവാചകന്റെ ആവശ്യം അമുസ്ലീങ്ങള്‍ക്ക് ബോദ്ധ്യപ്പെടുന്ന ഒരു വാദഗതിയാവണമെന്നില്ല. സാധാരണ ഗതിയില്‍ ഇത്തരമൊരു ആവശ്യം ജൂത, ക്രൈസ്തവ മതവിശ്വാസികള്‍ക്ക് സ്വീകാര്യമാവണമെന്നില്ല. അതുകൊണ്ട് അവര്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ തയ്യാറായില്ല. ഉചിതമായ കാരണങ്ങള്‍ ഇല്ലാതെ, ജനങ്ങളെ ശരിയായ പാതയിലേക്കു നയിക്കുന്നതിന് ദൈവം അയച്ച അവസാനത്തെ പ്രവാചകനാണെന്ന് അവകാശപ്പെടുന്ന ഒരാളുടെ ഭാവനാവിലസിതമായ നിര്‍ദ്ദേശങ്ങളാണ് ഇവയെന്ന് അവര്‍ കരുതി. അതുകൊണ്ട് മറ്റു മതങ്ങളിലെ ആളുകള്‍ തന്നോടുള്ള ഭയം മനസ്സില്‍ സൂക്ഷിക്കണമെന്ന പ്രവാചകന്‍ മുഹമ്മദിന്റെ ആജ്ഞകള്‍ പൂര്‍ണ്ണമായും നിരസിക്കപ്പെട്ടു. അവരുടെ മതങ്ങളെ താന്‍ പൂര്‍ണ്ണതയുള്ളതാക്കിയെന്നും എല്ലാ ജനങ്ങള്‍ക്കും വേണ്ടി പൂര്‍ണ്ണമാക്കപ്പെട്ട മതമാണ് ഇസ്ലാമെന്നും അദ്ദേഹം തുടര്‍ന്ന് വെളിപ്പെടുത്തി. ജിഹാദിന്റെ ഭാഗമായി മറ്റു മതങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റത്തിന്റെ അടിസ്ഥാനകാരണം ഈ ആജ്ഞയാണ്.
യൂസുഫ് അലി അവകാശപ്പെടുന്നതുപോലെ കാലക്രമമനുസരിച്ച് ഇതാണ് പ്രവാചകന്‍ വെളിപ്പെടുത്തിയ അവസാന സൂക്തമെങ്കില്‍ മറ്റു മതങ്ങളുടെ നിലനില്പിന് എതിരെയുള്ള ഒരു തുറന്ന വെല്ലുവിളിയും യുദ്ധപ്രഖ്യാപനവുമായി ഇതിനെ കാണാം. എന്തുകൊണ്ടെന്നാല്‍ സ്വന്തം മതത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കാനാണല്ലോ മറ്റു മതങ്ങളിലെ ആളുകളോട് പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നത്. ഭക്ഷിക്കാവുന്ന സാധനങ്ങളുടെ ശുദ്ധിയെക്കുറിച്ച് ജൂത-ക്രൈസ്തവ മതങ്ങളില്‍ പെട്ടവര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുകയും ചെയ്തു. ”നിയമാനുസൃതമായത് എന്തെന്ന് (ഭക്ഷണത്തെ സംബന്ധിച്ച്) ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നല്ലതും ശുദ്ധവുമായ എല്ലാം നിങ്ങള്‍ക്ക് നിയമാനുസൃതമാണ്.” (അധ്യായം അഞ്ച്, സൂക്തം 4) ദൈവം തിരഞ്ഞെടുത്ത അവസാനത്തെ പ്രവാചകനാണ് താനെന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട മാലാഖയായ ഗബ്രിയേല്‍ മുഖേന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഇച്ഛ തനിക്ക് വെളിപ്പെട്ടുകിട്ടി എന്നും കരുതുന്നതിനാല്‍ എന്താണ് നിയമാനുസൃതവും ശുദ്ധവും നല്ലതുമെന്ന് തീരുമാനിക്കാനുള്ള ആധികാരിക വ്യക്തി താനാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. പ്രവാചകനായ മുഹമ്മദിന് ദൈവവുമായി നേരിട്ട് സമ്പര്‍ക്കം ലഭിച്ചിരുന്നില്ല. ഒരു മദ്ധ്യസ്ഥന്‍ മുഖേനയായിരുന്നു അദ്ദേഹത്തിന്റെ സമ്പര്‍ക്കം. വെളിപ്പെടുത്തലുകള്‍ ലഭിച്ചതും ദൈവത്തില്‍ നിന്ന് നേരിട്ടല്ല. മധ്യസ്ഥനായ മാലാഖയുടെ വാക്കുകളിലൂടെയാണ് എല്ലാം കിട്ടിയത്. ഈ സൂക്തങ്ങളെല്ലാം ദൈവം പറഞ്ഞതാണോ അല്ലയോ എന്ന ചോദ്യം യുക്തിപരമായി ബോദ്ധ്യപ്പെടേണ്ട ഒരു ഉത്തരം അര്‍ഹിക്കുന്നതാണ്. പ്രവാചകന്‍ നല്‍കിയിട്ടുള്ള ഒരേയൊരു ഉത്തരം ദൈവത്തിലും മാലാഖയിലും പ്രവാചകനിലും വെളിപ്പെടുത്തലുകളിലും വിശ്വസിക്കാനാണ്.
ദൈവത്തിന്റെ ദൂതന്‍ എന്ന അധികാരമുപയോഗിച്ച് അദ്ദേഹം ലോകത്തില്‍ ലഭ്യമായ എല്ലാ ഭക്ഷണസാധനങ്ങളെയും ഹലാല്‍ എന്നും ഹറാം എന്നും രണ്ടായി തിരിച്ചു. ഒരു ദൂതനെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും തനിക്കു ലഭിച്ച സന്ദേശത്തിന്റെ കൃത്യത പരിശോധിച്ചില്ല. എന്തെന്നാല്‍ സന്ദേശത്തിന്റെ സാന്ദര്‍ഭിക പ്രസക്തിയെ കുറിച്ചും യുക്തിപരമായ സാധുതയെ കുറിച്ചും ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് മതനിന്ദയിലേക്ക് നയിക്കുമെന്ന് അദ്ദേഹം കരുതി. അതുകൊണ്ട് മനുഷ്യര്‍ക്ക് എന്താണ് നല്ലതെന്നും, എന്താണ് മോശമെന്നും നിര്‍ദ്ദേശിക്കുകയും നല്ലത് മാത്രമാണ് ഹലാല്‍ എന്നതിനാല്‍ അതുമാത്രം ഭക്ഷിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുകയും ദൈവം നിരോധിച്ചു എന്നു കരുതുന്നതിനാല്‍ ബാക്കിയെല്ലാം ഹറാമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ജനിച്ചവരും ഇനി ജനിക്കാനിരിക്കുന്നവരുമായ ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ഒരേ ഭക്ഷണസാധനങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സാധിക്കുകയില്ല. മനുഷ്യരുടെ ഭക്ഷണശീലങ്ങളില്‍ ഏകീകൃതരൂപം കൊണ്ടുവരാനുള്ള പ്രവാചകന്റെ ശ്രമം ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കാവുന്ന ഒരു സിദ്ധാന്തമല്ല. പ്രവാചകന്‍ നിര്‍ദ്ദേശിച്ച ഭക്ഷണശീലങ്ങളുടെ കാര്യത്തില്‍ അറേബ്യയിലെ ജനങ്ങള്‍ക്ക് സാന്ദര്‍ഭികമായ പ്രസക്തിയേ ഉള്ളൂ. ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് ഭാരതീയ സാഹചര്യത്തില്‍ തീരെ കുറഞ്ഞ പ്രസക്തിയേ ഉള്ളൂ. എന്നു മാത്രമല്ല ഭാരതീയരെന്ന നിലയില്‍ ഏതു ഗ്രന്ഥത്തിലുള്ള ഏതു കാര്യമായാലും ശരി സത്യവും യുക്തിയുമായി യോജിക്കുന്നില്ലെങ്കില്‍ സ്വീകരിക്കാനുള്ള ബാദ്ധ്യത നമുക്കില്ല. അത്തരം പ്രസ്താവനകളെ സത്യമെന്നു കരുതി സ്വീകരിക്കാന്‍ വിശ്വാസം മാത്രം പോരാ.
നിര്‍ഭാഗ്യവശാല്‍, ഇസ്ലാമിക വിശ്വാസത്തിന്റെ അനുയായികള്‍ ഹലാല്‍ എന്ന ആശയത്തെ ഒരു സാര്‍വ്വലൗകിക നിയമമായി സ്വീകരിക്കുകയും ഭക്ഷണശീലങ്ങളില്‍ മാത്രമല്ല മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളായ വസ്ത്രധാരണം, താമസം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലേയ്ക്കും ഇതിന്റെ പ്രയോഗത്തെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ വഹാബി വിഭാഗം മതാനുഷ്ഠാനമായ ഹലാല്‍ രീതിയെ ഇസ്‌ലാം അനുകൂല ലോകക്രമം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കച്ചവടം, വ്യാപാരം, വ്യവസായം, ബാങ്കിംഗ് തുടങ്ങിയവയിലേക്കും വ്യാപിപ്പിക്കുന്നു. മദ്ധ്യ അറേബ്യയിലെ നാജ്ദില്‍ ജീവിച്ചിരുന്ന, ഇസ്‌ലാമിക രീതിയുടെ ശരിയും ശുദ്ധവുമായ രൂപത്തില്‍ വിശ്വസിച്ചിരുന്ന സുന്നി മുസ്ലീം പണ്ഡിതനായ മുഹമ്മദ് ബിന്‍ അബ്ദ് അല്‍ വഹാബിയാണ് വഹാബിസത്തെ അവതരിപ്പിച്ചത്. ഇസ്‌ലാമിക അനുഷ്ഠാനത്തിന്റെ വഹാബി രീതി സൗദി കുടുംബം 1744ല്‍ നടപ്പാക്കുകയും സൗദി അറേബ്യ, ഖത്തര്‍ എന്നീ രണ്ട് പ്രമുഖ ഇസ്ലാമിക രാജ്യങ്ങള്‍ വഹാബിസത്തെ പിന്തുടരുകയും ചെയ്തു. ശരിയായ ഇസ്‌ലാമിക രീതിയുടെ തീവ്രരൂപമാണ് ഇതെന്നു മാത്രമല്ല ശിര്‍ക്കുകള്‍ അഥവാ അനിസ്ലാമിക രീതികളെ അത് തിരിച്ചറിയുകയും ശുദ്ധമായ ഇസ്ലാമിന്റെ രീതിയ്ക്കുവേണ്ടി നിര്‍ബ്ബന്ധം ചെലുത്തുകയും ചെയ്യുന്നു. തുടക്കത്തില്‍ മുഹമ്മദ് ബിന്‍ അബ്ദ് അല്‍ വഹാബിയാണ് ശുദ്ധവും അശുദ്ധവുമായ ഇസ്‌ലാമിക രീതികള്‍ തീരുമാനിച്ചത്. പിന്നീട് രാഷ്ട്രീയവും സാമ്പത്തികവുമായി ശക്തമായ ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്‌ലാമിന്റെ ശരിയായ രൂപമെന്ന നിലയില്‍ വഹാബിസത്തെ സ്വീകരിച്ചു. പെട്രോ-ഡോളറിന്റെ ശക്തിയും അതുമായി ബന്ധമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ സൗദി അറേബ്യയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മറ്റു രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വഹാബിസത്തെ വ്യാപിപ്പിക്കുന്നതിനു വഴിതെളിച്ചു. ഈ നൂറ്റാണ്ടിലും ഇത് തുടരുന്നു.
ഇസ്ലാമിക രീതിയുടെ ശുദ്ധമായ മതാചാരങ്ങള്‍ എന്നു പറയപ്പെടുന്നവ അടിച്ചേല്പിച്ചതോടൊപ്പം ഭാരതത്തിന്റെ ഉള്‍നാടുകളില്‍ പോലും വഹാബിസവും അതിന്റെ നടപ്പാക്കല്‍ രീതികളും ഭക്ഷണശീലങ്ങള്‍, വസ്ത്രധാരണരീതി, ബാങ്കിംഗ് രീതി തുടങ്ങിയവയെ അറബ്‌വല്‍ക്കരിച്ചു. കാല്‍ നൂറ്റാണ്ടു മുമ്പു വരെ അത്ര വ്യാപകമല്ലാതിരുന്ന പര്‍ദ്ദാ സമ്പ്രദായം മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ അടിച്ചേല്പിച്ചതും ഇസ്‌ലാമിക ബാങ്കിംഗ്, അറബ് റെസ്റ്റോറന്റുകള്‍ തുടങ്ങിയവ സ്ഥാപിച്ചതും കേരളത്തിലെ വഹാബിസത്തിന്റെ ദൃശ്യമായ ലക്ഷണങ്ങളാണ്. മുഴുവന്‍ രാജ്യത്തെയും ഇസ്ലാമികവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തെ മറ്റു വിഭാഗങ്ങളില്‍ നിന്ന് അവിടെ താമസിക്കുന്ന മുസ്ലിങ്ങളെ സ്വന്തമായ അസ്തിത്വത്തോടുകൂടി വേര്‍തിരിച്ചുനിര്‍ത്താന്‍ വഹാബിസം ആവശ്യപ്പെടുന്നു. ഇസ്‌ലാമിന്റെ വഹാബി രീതി പിന്തുടരുന്നത് മുസ്ലിങ്ങളെ അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നിന്ന് ഫലത്തില്‍ അന്യരാക്കും. അറേബ്യന്‍ ഭക്ഷണരുചിയും പര്‍ദ്ദാ സമ്പ്രദായവും കേരളത്തിന്റെ സ്വാഭാവിക സാഹചര്യത്തിന് ഒട്ടും യോജിക്കാത്തതാണെന്ന കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. പക്ഷെ ഇസ്‌ലാമികവല്‍ക്കരണത്തിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുസ്ലിം മതപണ്ഡിതന്മാര്‍ ഇത്തരം രീതികള്‍ മുസ്ലിം സമൂഹത്തിന്റെ മേല്‍ അടിച്ചേല്പിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിങ്ങള്‍ മറ്റു ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായ അസ്തിത്വമുള്ളവരാണെന്നും അവര്‍ക്ക് പൊതുവായി യാതൊന്നുമില്ലെന്നും കാണിക്കാനുള്ള മതപണ്ഡിതന്മാരുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിത്.
അതിനുശേഷം മതപണ്ഡിതന്മാര്‍ മുസ്ലിങ്ങളെ വിശ്വസിപ്പിക്കുന്നത്, അവര്‍ മതപരമായി ഉയര്‍ന്ന നിലയിലുള്ളവരാണെന്നും മുസ്ലിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താഴ്ന്ന നിലയിലായതുകൊണ്ട് അമുസ്ലിങ്ങളുമായി ഇടപഴകരുതെന്നുമാണ്. വഹാബി – മദ്രസ്സാ വിദ്യാഭ്യാസം മുസ്ലിങ്ങളുടെ ഇളം പ്രായത്തിലുള്ള മനസ്സുകളില്‍ മറ്റു മതസ്ഥര്‍ക്കെതിരെ ശത്രുതയും നിഷേധാത്മകതയും അടിച്ചേല്പിക്കുന്നു. അമുസ്ലിങ്ങള്‍ക്കെതിരെയുള്ള ശത്രുതയും നിഷേധാത്മകതയും തെളിയിക്കാന്‍ എത്രയോ സൂക്തങ്ങള്‍ ഖുറാനിലുണ്ട്. സ്വര്‍ഗ്ഗത്തില്‍ ശരിയായ സ്ഥാനം ഉറപ്പിക്കുമെന്നതുകൊണ്ട് ജിഹാദ് നടത്തേണ്ടത് മുസ്ലിങ്ങളുടെ കടമയാണെന്നാണ് പഠിപ്പിക്കുന്നത്. ജനങ്ങളെ തെറ്റായ ജീവിതരീതിയില്‍ നിന്ന് ശരിയായ പാതയിലേക്ക് നയിക്കുന്ന പ്രവൃത്തിയാണ് മതംമാറ്റം എന്നു കരുതുന്നതുകൊണ്ട് ഇസ്‌ലാമിലേക്ക് അമുസ്ലിങ്ങളെ മതംമാറ്റുന്നതിനെ ജിഹാദിന്റെ ഒരു പ്രവൃത്തിയായാണ് കണക്കാക്കുന്നത്. സ്വാഭാവികമായി. ഇസ്‌ലാമിന്റെ വഹാബി രീതി ഇസ്‌ലാമിലേക്ക് മാറുന്നതുവരെ അമുസ്ലിങ്ങളെ തൊട്ടുകൂടാത്തവരായാണ് പരിഗണിക്കുന്നത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം അമുസ്ലിങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മതനിന്ദ നടത്തുന്നവരാണ് എന്നതാണ് ഇതിനു കാരണം. ഈ കാഴ്ചപ്പാടോടു കൂടി വേണം ഒരു ജനാധിപത്യസമൂഹത്തിലെ സാമൂഹ്യ വിനിമയങ്ങളില്‍ നടക്കുന്ന ഹലാല്‍ രീതിയുടെ സ്വാധീനഫലങ്ങളെ കുറിച്ച് നാം ചിന്തിക്കേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ ബഹുസ്വരതയോടു കൂടിയ രീതികളിലുള്ള വിശ്വാസവും മറ്റുള്ള എല്ലാവരുമായി വിയോജിക്കാനുള്ള ഒരാളുടെ അവകാശവുമാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഇസ്‌ലാമിക വിശ്വാസം ബഹുസ്വരതയെ ഇല്ലാതാക്കുകയും മുറ്റള്ളവരോട് വിയോജിക്കാനുള്ള അവകാശത്തോട് അസഹിഷ്ണുത വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു.
ഇസ്‌ലാമിക വിശ്വാസത്തിന്റെ വഹാബി രീതിയെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, താമസം, മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ഹലാല്‍ നിയമമനുസരിച്ച് തീരുമാനിക്കണം. അതുകൊണ്ട് ഇത് ആത്യന്തികമായി സമൂഹത്തെ അമുസ്ലിങ്ങളില്‍ നിന്ന് മുസ്ലിങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്ന വെള്ളം കടക്കാത്ത അറകളാക്കി മാറ്റുകയും ഇവ പരസ്പരബന്ധമില്ലാത്ത അവസ്ഥയിലായിത്തീരുകയും ചെയ്യുന്നു. വേര്‍തിരിവിന്റെ മാനദണ്ഡം എന്തുതന്നെയായാലും അത് അയിത്താചരണത്തിന് വഴിതുറക്കും. ഇസ്‌ലാമിന്റെ കാര്യത്തില്‍ അയിത്താചാരണത്തിന്റെ അടിസ്ഥാനം മതമാണ്. ഭാരതത്തില്‍ ഒരു കാലഘട്ടത്തില്‍ ഭക്ഷണം, വസ്ത്രം, താമസം, മരുന്ന,് വിദ്യാഭ്യാസം എന്നിവയെല്ലാം തീരുമാനിച്ചിരുന്നത് ജാതിയായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊട്ടുകൂടായ്മയാണ് ഇതിന്റെ ഫലമായുണ്ടായത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഒരു മനുഷ്യത്വവിരുദ്ധ നടപടിയാണെങ്കില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും ഒരു മനുഷ്യത്വവിരുദ്ധമായ നടപടിയാണ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും അതിന്റെ ഫലമായുണ്ടാകുന്ന തൊട്ടുകൂടായ്മയും ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന ഹലാല്‍ രീതിയും ജനാധിപത്യത്തിന് ഹാനികരമാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങളെ നിഷേധിക്കുന്നതിനാല്‍ മതത്തിന്റെ പേരില്‍ പിന്തുടരുന്ന ഹലാല്‍ രീതി ഭാരതത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.
(വിവ: സി.എം. രാമചന്ദ്രന്‍)