വിശ്വമാതൃദിനത്തോടനുബന്ധിച്ച് എ.വിനോദ് എഴുതിയ ‘മാതൃഭാഷകളുടെ മഹത്വം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ചേര്‍ത്തുവെക്കാം’ എന്ന ലേഖനം വായിച്ചു. മാതൃഭാഷകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചും ലേഖനം അറിവു നല്‍കുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള മൂന്നു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയായ മലയാളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ പലരും ഉള്‍ക്കണ്ഠാകുലരാണ്. അക്ഷരങ്ങളാണല്ലോ പദങ്ങളായും തുടര്‍ന്ന് വാക്യങ്ങളായും മാറുന്നത്. ടൈപ്പ് റൈറ്ററുകളുടെ സൗകര്യത്തിനുവേണ്ടിയാണ് മലയാളത്തില്‍ ലിപി പരിഷ്‌ക്കരണം കൊണ്ടുവന്നത്. പക്ഷെ അതോടെ നഷ്ടപ്പെട്ടത് മലയാളം അക്ഷരങ്ങളുടെ സൗന്ദര്യവും ഏകാത്മതയുമാണ്. ഇന്ന് കമ്പ്യൂട്ടര്‍ പ്രചാരത്തില്‍ വന്നതോടെ പഴയ ലിപിയിലും അച്ചടിക്കാമെന്നു വന്നെങ്കിലും ചിലര്‍ മാത്രമാണ് അത് പിന്തുടരുന്നത്. പഴയതും പുതിയതുമായ ലിപികള്‍ കൂട്ടിക്കുഴച്ചാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. മലയാളം പഠിച്ചുതുടങ്ങുന്ന കുട്ടികള്‍ക്ക് ഇതുണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. അതുപോലെ ഉച്ചാരണശുദ്ധി എന്നത് പേരിനുപോലുമില്ല. ചാനലുകളിലെ മലയാളം കേട്ടാണ് കുട്ടികള്‍ വളരുന്നത്. അത് ഒട്ടും തനിമയുള്ളതല്ല എന്നു മാത്രമല്ല ഇംഗ്ലീഷിന്റെ അമിതമായ സ്വാധീനം പ്രകടമാണു താനും. ഒരു വാക്യത്തില്‍ നാല് ഇംഗ്ലീഷ് പദമെങ്കിലും ഇല്ലെങ്കില്‍ മലയാളിക്ക് എന്തോ കുറച്ചില്‍ പോലെയാണ്. മലയാള പദങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി സംസാരിക്കുന്നവരെ പുച്ഛവുമാണ്.
ദക്ഷിണ ഭാരത ഭാഷകളില്‍ മലയാളമാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. തമിഴും കന്നടയും തെലുങ്കുമെല്ലാം അവയുടെ ഉച്ചരണശുദ്ധിയും ശബ്ദസൗന്ദര്യവും തനിമയും നിലനിര്‍ത്തിവരുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇവിടെ സ്ഥാപനങ്ങളുടെ പേരുകള്‍ മിക്കതും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് വേണ്ടെന്നല്ല. ഒപ്പം മലയാളവും നിലനിര്‍ത്തണം. ഭാഷയുടെ പേരില്‍ മിഥ്യാഭിമാനം ഉണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ മലയാളം ലഭ്യമാണെങ്കിലും അതുപയോഗിക്കുന്നവര്‍ കുറവാണ്. എല്ലാവര്‍ക്കും ഇംഗ്ലീഷ് മതി. ഈ അവസ്ഥ മാറണം.
ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ഭാഷയാണ് മലയാളം. മലയാളത്തിന് ഒരു സര്‍വ്വകലാശാല തുടങ്ങിയിട്ടുണ്ടെങ്കിലും വളര്‍ച്ചയ്ക്ക് എന്തെങ്കിലും ഗുണമുള്ളതായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ഏതാനും കോഴ്‌സുകളും സെമിനാറുകളും നടത്തിയതുകൊണ്ട് വീണ്ടെടുക്കാന്‍ കഴിയാത്ത തരത്തില്‍ മലയാളത്തിന്റെ പ്രാധാന്യം അക്കാദമിക രംഗത്തും നഷ്ടപ്പെട്ടിരിക്കുന്നു.