”അലിവിന്നു മിതേയൊരു വേദമില്ല
അഴലിന്നു മിതേ ആചാര്യനില്ല
അറിവില്‍ കവിഞ്ഞൊരു സൂര്യനില്ല
അവനവനില്ലാത്ത ദൈവമില്ല..”
കവിതയിലും ജീവിതത്തിലും അദ്ധ്യാപനത്തിലും കവിഞ്ഞുനിന്ന ഗുരുത്വമായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. പൈതൃക ഹിമവല്‍ ശൃംഗങ്ങളില്‍ നിന്നും ആധുനികതയിലേക്ക് ഒഴുകിപ്പടര്‍ന്ന കാവ്യഗംഗ. പ്രണയത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ഭൂമിയുടേയും ഗീതങ്ങള്‍ ആയിരുന്നു അവ. ഇന്ത്യ ഒരു വികാരമായിരുന്നു ഈ കവിയ്ക്ക്. ഭാരതീയതയിലും വൈദിക പാരമ്പര്യത്തിലും ആമഗ്നമായിരിക്കെ ഒന്നിനേയും വൈദേശികമായി പുറന്തള്ളാത്ത പ്രകൃതം. കാളിദാസനേയും ഷേക്‌സ്പിയറേയും നെഞ്ചേറ്റിയ കാറല്‍മാര്‍ക്‌സിനെ ഋഷിയായി കണ്ട കവി.
”നറുമുന്തിരിച്ചാറാലിപ്പകല്‍ നിറയ്ക്കുന്നു
വെറുതേ കാശിത്തുമ്പതന്‍ ഭിക്ഷാപാത്രം”
ഹിംസയെക്കുറിച്ചുള്ള അക്കിത്തത്തിന്റെ ഭീതികളും പരിസ്ഥിതിനാശത്തെക്കുറിച്ചുള്ള സുഗതകുമാരിയുടെ ഉത്ക്കണ്ഠകളും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യവ്യക്തിത്വത്തില്‍ സമന്വയിക്കപ്പെടുന്നതായിക്കാണാം. ‘ഉജ്ജയിനി’യിലെ മാളവത്തിലെ ഗുഹയില്‍ ഉറക്കമൊഴിക്കുന്ന ഭര്‍ത്തൃഹരി മറ്റാരുമല്ല. ‘ഭൂമിയോടൊട്ടി നില്‍ക്കുമ്പോള്‍ ഭൂമി ഗീതങ്ങളോര്‍ക്കുവോന്‍, ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ’ എന്ന് വിചാരപ്പെടുന്നവന്‍. വ്യാസനും കാളിദാസനും ടാഗോറും വൈലോപ്പിള്ളിയും ഇടശ്ശേരിയും പ്രകാശം വിതറുന്ന സാംസ്‌കാരിക ഭൂപടമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഇന്ത്യ. ഗാന്ധിയും ജയപ്രകാശ് നാരായണനുമാണ് രാഷ്ട്രീയ ഭൂപടത്തിലെ ദീപസ്തംഭങ്ങള്‍. ‘കര്‍മ്മണി വ്യഞ്ജ്യതേ പ്രജ്ഞ’ – ഒരുവന്റെ വിശേഷബുദ്ധി അവന്റെ കര്‍മ്മങ്ങളിലൂടെ അഭിവ്യഞ്ജിക്കപ്പെടുന്നു – എന്ന് പറയാവുന്ന ഒരു ജീവിതം.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രൊഫ. എം.പി. മന്മഥന്റെയും മഹാകവി അക്കിത്തത്തിന്റേയും കുഞ്ഞുണ്ണി മാഷുടേയും സുഗതകുമാരി ടീച്ചറുടേയുമെല്ലാം നേതൃത്വത്തിലാരംഭിച്ച് അശരണരുടെ അഭയകേന്ദ്രങ്ങളില്‍ അക്ഷര ജ്യോതിസ്സെത്തിക്കുന്ന അക്ഷയ പുസ്തകനിധിയുടെ ദേശീയ പുരസ്‌കാരം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കാനുള്ള നിയോഗം കൈവന്നത് ഓര്‍ക്കുന്നു. അന്നത്തെ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കൈതപ്രം എന്നിവരുമുണ്ടായിരുന്നു. ആ പുരസ്‌കാരദാന ചടങ്ങില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയ്ത എം.പി. മന്മഥന്‍ അനുസ്മരണ പ്രഭാഷണം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല ഉണ്ടായിട്ടും വേണ്ടെന്നുവയ്ക്കുന്നവരുടെ രാജ്യമാണ് ഭാരതം എന്നദ്ദേഹം പറഞ്ഞു. അധികാരസ്ഥാനങ്ങള്‍ ത്യജിച്ച മന്മഥന്‍ സാറിന്റെ പിന്‍ഗാമി. ഇംഗ്ലീഷ് അധ്യാപകന്‍ മുണ്ടുടുത്താല്‍ തെറിക്കുന്ന മൂക്കാണ് ആ ഉദ്യോഗമെങ്കില്‍ അത് വേണ്ടെന്നു വച്ചയാള്‍. പൊങ്ങച്ചങ്ങളുടെയും അധികാര ഗര്‍വ്വിന്റേയും ഉപജാപകര്‍ നിറഞ്ഞ തലസ്ഥാനത്തെ രാജപാതകളിലൂടെ സൈക്കിള്‍ വാഹനമാക്കിയ ഈ കവിയും അദ്ധ്യാപകനും കക്ഷി രാഷ്ട്രീയത്തിന്റെ തണലിടങ്ങള്‍ തേടാതെ വേറിട്ട വഴികളിലായിരുന്നു. അതുകൊണ്ടാണ് തിരുവല്ലയിലെ ശ്രീവല്ലഭ സന്നിധിയില്‍ തന്റെ മാതാവ് കൊടുത്ത വാക്ക് പാലിക്കാന്‍ ‘പുറപ്പെടാ മേല്‍ശാന്തിയായി’ പുറപ്പെട്ടത്.
തൊട്ടതെല്ലാം കവിതയുടെ പൊന്നാക്കി മാറ്റാനുള്ള വരംകൊടുത്ത് വിണ്ണില്‍ നിന്നും മണ്ണിലേക്ക് അയക്കപ്പെട്ട ദിവ്യദൂതന്‍ – നന്മയുടെ അവതാരമായ മനുഷ്യപുത്രന്‍ – രണ്ടും ചേര്‍ത്തു വിശേഷിപ്പിക്കാവുന്ന മലയാള കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് എം.ലീലാവതി. താളം തെറ്റാതെ, യതിഭംഗമില്ലാതെ വൃത്തങ്ങളുടെ നര്‍ത്തനം ഭദ്രമാക്കിയ കവി. ഭാരതീയ സംസ്‌കാരത്തിന്റെ തനിമയെന്തെന്നു കാട്ടിത്തന്ന ദാര്‍ശനികരില്‍ വിവേകാനന്ദനൊപ്പവും കവികളില്‍ ടാഗോറിനൊപ്പവും നടന്ന കവി.
വര്‍ഷംതോറുമുള്ള ഹിമാലയ യാത്രകള്‍ ഒരനുഷ്ഠാനം പോലെ ഒരു വ്യാഴവട്ടക്കാലം മുടങ്ങാതെ അദ്ദേഹം നടത്തിയിരുന്നു. അയര്‍ലണ്ടോ ഗ്രീസോ ഹിമാലയമോ ഐന്‍സ്റ്റീന്‍ ഭവനമോ ഏതായാലും ആ യാത്രകള്‍ സാംസ്‌കാരിക പകര്‍ച്ചകള്‍ തേടിയുള്ളതായിരുന്നു. ഗ്രീസിലെ അക്രോപോളിസിലെ നാടകാവതരണ ഗാനം പൊന്നരിവാളമ്പിളിയില്‍ എന്ന മട്ടിലായിരുന്നുവത്രെ.
ജംഷഡ്പൂര്‍ യാത്രയ്ക്കിടെ അദ്ദേഹം ബുദ്ധഗയയിലേക്കും ഞങ്ങള്‍ വാരണാസിക്കും രണ്ടു മൂന്നു ദിവസം വഴിപിരിഞ്ഞു. അതിനിടക്കുള്ള ഒരു യാത്രയ്ക്കിടയില്‍ സംഭാഷണ മദ്ധ്യേ വാല്മീകിയുടെ ജാതിയെക്കുറിച്ചു നളിനി ഒരു സംശയമുന്നയിച്ചു. വേടനായിരുന്നല്ലോ എന്ന് അദ്ദേഹത്തിന്റെ പത്‌നി പറഞ്ഞു. ‘ജന്മമാത്രം ദ്വിജത്വം മുന്നമുള്ളതും’ എന്ന് രാമായണത്തില്‍ പരാമര്‍ശമുണ്ടല്ലോ എന്ന് നളിനി. തനിക്കത് ഓര്‍ത്തെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിന് ശ്രീമതി വിജയാകര്‍ത്തായുടെ വീട്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍ രാമായണം എടുത്ത് പരിശോധിക്കുകയും നളിനിയുടെ ഓര്‍മ്മശക്തിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
സര്‍വ്വലോക സമാരാധ്യം സര്‍വ്വഭൂത ഹിതേശ്വരം
സര്‍വ്വവിജ്ഞാനനിസ്യന്ദം സര്‍വ്വശ്രീവല്ലഭം ഭജേ..” എന്ന് ശ്രീവല്ലഭേശ്വരനെ വണങ്ങുംപോലെ,
”അഥീനാംബേ നമസ്തൂഭ്യം, അധീനതേ മതിര്‍യാ
സുധാസ്യന്ദ സര്‍വാംഗ പുരാതേനതിറേഷ്യസ്സേ”
എന്ന് എഥന്‍സിലെ നഗരദേവതയെ സ്തുതിക്കാനും ഈ കവിക്ക് കഴിയും.
താത്വിക പ്രകാശം പരത്തുന്ന ആത്മാന്വേഷണങ്ങളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മിക്ക കവിതകളും. ജീവിതത്തിന്റെ ദശാസന്ധികളെ സൗമ്യനും സാത്വികനുമായി നേരിട്ട മൃദുഭാഷിയും ദൃഢപ്രത്യയനുമായിരുന്നു അദ്ദേഹം. വാക്കുകളെ മന്ത്രങ്ങളാക്കാന്‍ കഴിയുന്ന വാക്കിലും കര്‍മ്മത്തിലും സാത്വികത നിലനിര്‍ത്താന്‍ കഴിഞ്ഞ ശ്രുതിഭംഗമോ വൃത്തഭംഗമോ ലയഭംഗമോ ഇല്ലാത്തതായിരുന്നു ആ കവിതയും ജീവിതവും.
അരയാല്‍ ചോട്ടിലെ കറുകതന്‍ ഖേദം
എനിക്കുയരത്തില്‍ വളരാനില്ലിടം
ചുരുക്കുന്നൂ മണ്ണില്‍ നനുത്ത സാന്ത്വനം
നിനക്കു താഴെയുണ്ടുഭാരമെന്‍ മനം
വഴികാട്ടിയല്ല, ചെറുതുണ മാത്രമെന്‍ കവിത എന്ന് വിനീതനാവുന്ന കവി.
തന്റേതായൊന്നുമില്ലെന്നു തന്റേടം കയ്യടക്കുക
എങ്ങുമെത്താതിരിക്കിലും, നിറുത്താതെ, നിറുത്താതെ നടക്കുക, നടക്കുക…
എന്ന് തന്റേടപ്പെടുന്ന കവി.
സദാ കാവ്യതീര്‍ത്ഥം കിനിയുന്ന ഒരു വെണ്‍ശംഖ്!