സ്‌നേഹം, കാരുണ്യം, സഹാനുഭൂതി, ഭൂതദയ എന്നിവയെ ഒക്കെയാണ് നാം മാനവിക മൂല്യങ്ങള്‍ എന്നു വിളിക്കുന്നത്. പരിണാമ ശ്രേണിയുടെ മുതിര്‍ന്ന തലമെന്നു വിശേഷിപ്പിക്കുന്ന മനുഷ്യന് ശാരീരിക പരിണാമം മാത്രമല്ല സംഭവിച്ചിട്ടുള്ളത്. ബോധ തലത്തിലുണ്ടായ പരിണാമമാണ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്. അവിടെയാണ് മറ്റ് മൃഗങ്ങളില്‍നിന്നും മനുഷ്യനെ വ്യതിരിക്തനാക്കുന്ന മാനവിക മൂല്യങ്ങള്‍ കടന്നുവരുന്നത്. പരിണാമ പരമ്പരയുടെ അന്ത്യം മനുഷ്യനിലാകാന്‍ തരമില്ല. മഹര്‍ഷി അരവിന്ദന്റെ ദര്‍ശനമനുസരിച്ച് മാനവകുലം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതാകട്ടെ മനുഷ്യനെ കൂടുതല്‍ സാത്വിക സ്വഭാവഗുണങ്ങള്‍ ഉള്ളവനാക്കുമെന്നാണ് അരവിന്ദദര്‍ശനം പഠിപ്പിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ പരിണാമത്തിന്റെ പ്രതിസന്ധിയില്‍പ്പെട്ട് മനുഷ്യന്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങുകയാണോ എന്നു തോന്നിപ്പോകും വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍.
സ്‌നേഹവും കാരുണ്യവും വറ്റിയ മനുഷ്യന്‍ മൃഗമായി അധഃപതിക്കുമെന്നു പറഞ്ഞാല്‍ അത് മൃഗങ്ങള്‍ക്കും മാനനഷ്ടമുണ്ടാക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പരസ്പരം കൊന്നുതിന്നുന്ന ഹിംസ്രമൃഗങ്ങള്‍ക്കിടയില്‍ പോലും സ്‌നേഹത്തിന്റെ പ്രകടനങ്ങള്‍ കാണാന്‍ കഴിയും. വേട്ടയാടിപ്പിടിച്ച ആഹാരം പങ്കു വച്ച് കഴിക്കുന്നശീലം പോലും മൃഗങ്ങളില്‍ കാണാന്‍ കഴിയും. എന്നാല്‍ അടുത്ത ദിവസങ്ങളിലായി പ്രബുദ്ധ കേരളത്തിന്റെ പല ഭാഗത്തു നിന്നും വരുന്ന വാര്‍ത്തകള്‍ മനുഷ്യവര്‍ഗ്ഗത്തിനുതന്നെ അപകീര്‍ത്തികരമാണെന്നു പറയാതെ വയ്യ. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷര നഗരിയെന്ന് പേരെടുത്ത കോട്ടയത്തു നിന്നും വിളിപ്പാടകലെ മുണ്ടക്കയത്ത് മാതാപിതാക്കളെ ആഹാരം നല്‍കാതെ നാളുകളായി മകന്‍ മുറിയില്‍ പൂട്ടിയിട്ടു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. മദ്യപനായ മകന്‍ ആഹാരവും മരുന്നും നിഷേധിച്ച എണ്‍പതുകാരനായ പൊടിയന്‍ എന്ന സാധുമനുഷ്യന്‍ പട്ടിണി കിടന്ന് മരിച്ചു. പിതാവിനോടൊപ്പം മുറിയില്‍ പൂട്ടിയിടപ്പെട്ട മാതാവിന്റെ മനോനില തന്നെ തെറ്റിയ നിലയിലാണ് ഉള്ളത്. അവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് ഒടുവില്‍ കിട്ടുന്ന വാര്‍ത്ത. മുറിയിലടച്ച മാതാപിതാക്കള്‍ക്ക് അയല്‍ക്കാര്‍ പോലും ഭക്ഷണം എത്തിക്കാതിരിക്കാന്‍ മുറിക്ക് മുന്നില്‍ നായയെ കെട്ടിയിട്ടു എന്നു പറയുമ്പോള്‍ മാതാപിതാക്കളെ ചിത്രവധത്തിനു വിധിച്ച മകന്റെ ക്രൂരത എല്ലാ അതിരുകളും ലംഘിക്കുന്നതായി. മാസങ്ങളായി ആഹാരം ലഭിക്കാതെ ആന്തരികാവയവങ്ങള്‍ ശുഷ്‌കിച്ച് പട്ടിണി കിടന്ന് ഒരു വൃദ്ധന്‍ മൃതിയടഞ്ഞിട്ട് അയല്‍ക്കാര്‍ പ്രതികരിക്കാന്‍ എന്തുകൊണ്ട് വൈകി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇത്തരം ഒരു ക്രൂരപീഡനം അധികൃതരോ പുറം ലോകമോ അറിയാന്‍ എന്തുകൊണ്ടു വൈകി എന്ന ചോദ്യത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളും മറുപടി പറഞ്ഞേ മതിയാകു.
സമാനമായ സംഭവമാണ് ചേര്‍ത്തല തണ്ണീര്‍മുക്കത്തു നിന്നും പുറത്തു വന്നത്. ഇരുപത് ചതുരശ്ര അടിയുള്ള കൂട്ടില്‍ അടയ്ക്കപ്പെട്ട മനോനില തെറ്റിയ സന്തോഷ് എന്ന ചെറുപ്പക്കാരനെ സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റെടുത്തത് കഴിഞ്ഞ ദിവസമാണ്. സന്തോഷിന്റെ സഹോദരി അയാള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിച്ചിരുന്നു എങ്കിലും ഇത്തരമൊരു പരിതസ്ഥിതിയില്‍ ഒരു മനുഷ്യജീവി നാളുകളായി നരകിക്കുന്നതിനുനേരെ സമീപവാസികള്‍ കാട്ടിയ നിസ്സംഗത കുറ്റകരമാണെന്നു പറയാതെവയ്യ. കേരളത്തിന്റെ സാമൂഹ്യ മനസ്സ് രോഗാതുരമായി മാറിയിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിന്റെ സാമൂഹ്യഘടനയെത്തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്. പണമില്ലായ്മകൊണ്ടോ ദാരിദ്ര്യം കൊണ്ടോ മാത്രം ഉണ്ടാകുന്ന സംഭവവികാസങ്ങളല്ല ഇവയൊന്നും. പണവും പ്രൗഢിയുമുള്ള പല വീടുകളിലും വൃദ്ധരായ മാതാപിതാക്കള്‍ ഇന്ന് വീട്ടുതടങ്കലിലാണ് എന്നതാണ് സത്യം. കമ്പോളവത്കൃതസമൂഹത്തില്‍ ഉല്‍പ്പാദനക്ഷമതയുള്ളവക്കേ മൂല്യമുള്ളു എന്ന ചിന്ത രൂഢമൂലമായിക്കഴിഞ്ഞിരിക്കുന്നു. പ്രായമായ മാതാപിതാക്കള്‍ ഉല്‍പ്പാദനക്ഷമതയില്ലാത്തവരും അതുകൊണ്ടു തന്നെ ഉപേക്ഷിക്കപ്പെടേണ്ടവരുമായി മാറുന്നതിവിടെയാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് പോറ്റിയ മക്കളില്‍നിന്നും ജീവിത സായാഹ്നത്തിലുണ്ടാകുന്ന അവഗണന പലപ്പോഴും മാതാപിതാക്കളെ മാനസികരോഗികള്‍പോലുമാക്കുന്നു. സമ്പന്നരായ പലരുടെയും മക്കള്‍ മാതാപിതാക്കളെ തനിച്ചാക്കി വിദേശങ്ങളില്‍ കഴിയുമ്പോഴും ഫലത്തില്‍ കോണ്‍ക്രീറ്റ് കുടീരങ്ങളില്‍ ഏകാന്തതയുടെ തടവുകാരാക്കപ്പെടുന്ന വൃദ്ധമാതാപിതാക്കള്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
കേരളത്തിലെ ജനസംഖ്യയില്‍ നാല്‍പ്പത്തെട്ടുലക്ഷത്തിനുമേല്‍ ആള്‍ക്കാര്‍ അറുപതു വയസ്സിനുമേല്‍ പ്രായമുള്ള വൃദ്ധരാണ്. ഇതില്‍ പതിനഞ്ച് ശതമാനം ആള്‍ക്കാര്‍ എണ്‍പതുവയസ്സിനുമേല്‍ പ്രായമുള്ള അതിവൃദ്ധരാണ്. ഇത് ദേശീയ ശരാശരിയെക്കാള്‍കൂടുതലാണ്. ഈ വൃദ്ധജനങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് അറുപത്തഞ്ച് ശതമാനം വൃദ്ധരും എന്തെങ്കിലുമൊക്കെ രോഗത്തിനടിമകളാണ് എന്നാണ്. അറുപതിനും എഴുപതിനുംഇടയില്‍ പ്രായമുള്ള വൃദ്ധസ്ത്രീകളില്‍ ഇരുപത്തിമൂന്നുശതമാനം പേരും വിധവകളാണ്. എന്നു പറഞ്ഞാല്‍ അവര്‍ കൂടുതല്‍ അരക്ഷിതരാണ് എന്നര്‍ത്ഥം. പണമുണ്ടായിട്ടും മരുന്നോ പരിചരണമോ ലഭിക്കാതെ പരിത്യക്തജീവിതം നയിക്കുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. മാതാപിതാക്കളുടെ പേരിലുള്ള സ്ഥലവും വീടും സമ്പത്തും തന്ത്രത്തില്‍ അപഹരിച്ച് മാതാപിതാക്കളെ അമ്പലനടയിലോ അനാഥാലയത്തിലോ തള്ളുന്ന മക്കളും കുറവല്ല. കണക്കുകള്‍ അനുസരിച്ച് രണ്ടായിരത്തിമുപ്പതോടെ കേരളത്തിലെ ജനസംഖ്യയിലെ ഇരുപത് ശതമാനം വൃദ്ധരായിരിക്കും. എന്നു പറഞ്ഞാല്‍ ഇത്തരക്കാരായ അരക്ഷിത ജനങ്ങളുടെ എണ്ണം പെരുകുമെന്ന് സാരം. മലയാളികളുടെ പൊള്ളയായ സാമൂഹ്യസുരക്ഷാ സാമൂഹ്യനീതി വാദങ്ങള്‍ മാറ്റിവെച്ച് പ്രായോഗികമായ ചില നടപടികള്‍ക്ക് തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഉരുത്തിരിഞ്ഞുവരുന്ന സങ്കീര്‍ണ്ണമായ സാമൂഹ്യക്രമത്തില്‍ വൃദ്ധരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകാനാണ് സാധ്യത. അത്തരം സാഹചര്യം മുന്നില്‍ കണ്ട് വയോജനപരിപാലനത്തിന് ഭരണകൂടം തന്നെ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. വൃദ്ധജനങ്ങള്‍ വീടിന്റെ വിളക്കാണെന്ന ബോധ്യം പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്ന ബോധനപദ്ധതി അനിവാര്യമാണ്. ഒപ്പം വയോജനങ്ങളുടെ സംരക്ഷണാര്‍ത്ഥം പെന്‍ഷനും ആവശ്യമായത്ര വൃദ്ധസദനങ്ങളും പകല്‍ വീടുകളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകേണ്ടതാണ്. വൃദ്ധജനങ്ങളുടെ പരിപാലനത്തിന് ആധുനിക വിവരവിനിമയ സങ്കേതങ്ങളുടെ സഹായത്തോടെ ടെലികെയര്‍, ടെലിമെഡിസിന്‍ പദ്ധതികളൊക്കെ ആവിഷ്‌കരിച്ച് നടപ്പാക്കാവുന്നതാണ്. ഇന്ന് വ്യാപകമായി വൃദ്ധജനങ്ങള്‍ അനുഭവിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍, സാമൂഹ്യ ഒറ്റപ്പെടല്‍, വിവേചനം എന്നിവക്കെല്ലാം പരിഹാരമുണ്ടാക്കേണ്ടതുണ്ട്. മൂല്യാധിഷ്ഠിതമായ ഒരു സാമൂഹ്യജീവിതം പുനഃസ്ഥാപിക്കുക എന്നതു മാത്രമാണ് പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വതപരിഹാരം.