കേരളം നമ്പര്‍ വണ്‍ ആണെന്ന് നമ്മുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് അങ്ങനെയല്ലെന്നും; ഏകദേശം എല്ലാ കാര്യങ്ങളിലും നാം പിന്നിലാണെന്നും നമുക്കേവര്‍ക്കും ബോധ്യമുള്ള വിഷയമാണ്. എന്നാല്‍ ഒരു കാര്യത്തില്‍ നാം ഭാരതത്തിലെന്നല്ല ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ് – സ്വര്‍ണ്ണ കള്ളക്കടത്തില്‍.
ദാവൂദ് ഇബ്രാഹിമിനെപോലുള്ള വന്‍തോക്കുകളാണ് ഈ ശൃംഖലയുടെ അങ്ങേ അറ്റത്തെങ്കില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കടത്തല്‍ നടത്തി കൊടുക്കുന്ന മലയാളി യുവാക്കളാണ് ഇങ്ങേ അറ്റത്ത്. ഇത്തരം കേസുകളില്‍ പിടികൂടപ്പെട്ടവരില്‍ 95 ശതമാനവും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ് എന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേവലം നിയമവിരുദ്ധപ്രവര്‍ത്തനം മാത്രമല്ല; അത് രാജ്യദ്രോഹവും രാഷ്ട്രസമ്പദ്ഘടനയുടെ താളം തെറ്റിക്കുന്ന ഇടപാടും കൂടിയാണ്. ഇവ കൂടാതെ സ്വര്‍ണ്ണക്കടത്തിന്റെ ഏറ്റവും ദൂഷ്യവശം എന്തെന്നാല്‍ അത് പരോക്ഷമായി തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക അടിത്തറ ഒരുക്കല്‍ കൂടിയാണ്.
സ്വര്‍ണ്ണക്കടത്തിന്റെ രാജ്യാന്തര തലസ്ഥാനം
കേരളത്തില്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്തല്‍ നടന്നത്. വിമാനത്താവളങ്ങളില്‍ നിന്നും പുറത്തെത്തുന്ന സ്വര്‍ണ്ണം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി അഞ്ചിരട്ടി കടത്തലാണ് പിടിക്കപ്പെട്ടത്. 2016-17 സാമ്പത്തിക വര്‍ഷം കസ്റ്റംസ് അധികൃതര്‍ മാത്രം പിടിച്ചത് 13.34 കി.ഗ്രാം സ്വര്‍ണ്ണമായിരുന്നുവെങ്കില്‍ 2017-18ല്‍ അത് 78.73 കി.ഗ്രാം ആയി മാറി. ഇതേ വര്‍ഷം കസ്റ്റംസ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും 86.95 കി.ഗ്രാമും തിരുവനന്തപുരത്ത് നിന്നും 14.72 കി.ഗ്രാമും പിടിച്ചു.
കോഴിക്കോട്ടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയ കണക്കും ഭീമമാണ്. 2016-17ല്‍ 16.64 കി.ഗ്രാം പിടിച്ച സ്ഥാനത്ത് 2017-18ല്‍ 50.9 കി.ഗ്രാമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണം കസ്റ്റംസ് ലേലവില്‍പ്പന ചെയ്തത് 43.20 കോടി രൂപയ്ക്കാണ്. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസം കൊണ്ടുമാത്രം 9.67 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കസ്റ്റംസ് മാത്രം പിടിച്ചെടുത്ത സ്വര്‍ണ്ണം 55 കോടി കവിഞ്ഞു. മേല്‍ പ്രസ്താവിക്കപ്പെട്ട കണക്കുകളെല്ലാം യഥാര്‍ത്ഥ കടത്തല്‍ മൂല്യത്തിന്റെ അരശതമാനം പോലും ആകില്ലെന്നാണ് വിദഗ്ധാഭിപ്രായം.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസം നടന്ന ചില സംഭവങ്ങള്‍ രസകരമാണ്. ഒറ്റ ആഴ്ചയില്‍ തന്നെ കൊച്ചിയിലും കരിപ്പൂരിലുമായി 2.61 കോടി രൂപയുടെ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയിരുന്നു. അന്ന് സുഡാനി യുവതികളെ ഉപയോഗിച്ചായിരുന്നു കടത്തല്‍. ഒരു ചൊവ്വാഴ്ച ഇവരെ ആദ്യം പിടികൂടി. കൂട്ടത്തിലെ മറ്റുള്ളവര്‍ വ്യാഴാഴ്ച സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; പിടിക്കപ്പെട്ടു. രസമെന്തെന്നാല്‍ പിറ്റേന്ന് തന്നെ ഇക്കൂട്ടര്‍ വീണ്ടും സ്വര്‍ണ്ണവുമായെത്തി പിടിക്കപ്പെട്ടു എന്നതാണ്. ആഴ്ചയില്‍ മൂന്നും നാലും തവണ പിടുത്തം നടന്നിട്ടും പിന്മാറാതെ കടത്ത് സംഘങ്ങള്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് വന്‍തുകയ്ക്കുള്ള സ്വര്‍ണ്ണം ഇത്തരത്തില്‍ കേരളത്തിലേക്കൊഴുക്കുന്നതിന്റെ രഹസ്യം/അജണ്ട എന്താണെന്ന് മനസ്സിലാകാതെ അധികൃതര്‍ കുഴങ്ങുകയാണ്.
സ്വര്‍ണ്ണവുമായി വരുന്ന ഇടനിലക്കാരുടെ മിടുക്ക് കുറവ് കൊണ്ടോ ഒറ്റുന്നത് മൂലമോ ആണ് മിക്കവാറും സ്വര്‍ണ്ണം പിടിക്കപ്പെടുന്നത്. കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്നവര്‍ കൂടുതലും തമ്പടിച്ചിരിക്കുന്നത് യു.എ.ഇ, ഖത്തര്‍, സൗദി തുടങ്ങിയ അറബ് രാജ്യങ്ങളിലാണ്. അവിടങ്ങളില്‍ സ്വര്‍ണ്ണത്തിന് വിലക്കിഴിവുള്ള അവസരങ്ങളില്‍ വന്‍തോതില്‍ വാങ്ങി ശേഖരിക്കുന്ന സ്വര്‍ണ്ണമാണ് വന്‍ലാഭം ലക്ഷ്യമിട്ട് ഇത്തരത്തില്‍ നികുതിവെട്ടിച്ച് കടത്തപ്പെടുന്നത്. കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണം ഇവിടെ കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നുമുണ്ട്.
കള്ളക്കടത്ത് തെക്കന്‍ മേഖലയിലും
തൊട്ടടുത്ത കാലത്ത് സ്വര്‍ണ്ണം കടത്തിയതിന് തിരുവനന്തപുരത്ത് പിടിയിലായ സെറീനയുടെ മൊഴി അധികൃതരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ ഒറ്റ സ്ത്രീ മാത്രം പലപ്പോഴായി 50കി.ഗ്രാം സ്വര്‍ണ്ണം കടത്തിയത്രെ. തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് താന്‍ ഈ പ്രവൃത്തി ചെയ്തതെന്നുമാണ് സെറീനയുടെ മൊഴി. ഒരു കടത്തലിന് പ്രതിഫലമായി സെറീനയ്ക്ക് കിട്ടിയിരുന്നത് വിമാനടിക്കറ്റും ഇരുപതിനായിരം ദിര്‍ഹവുമാണ്. ഈ വഴി കടത്തിയ മുഴുവന്‍ സ്വര്‍ണ്ണവും തിരുവനന്തപുരത്ത് ജ്വല്ലറി നടത്തുന്ന മലപ്പുറം സ്വദേശിയായ ഹക്കീമിന് വേണ്ടിയായിരുന്നുവെന്ന് റവന്യൂ ഇന്റലിജന്റ് കണ്ടെത്തി. കിഴക്കേകോട്ടയില്‍ ഇയാള്‍ക്ക് ഒരു ഹോള്‍സെയില്‍ സ്വര്‍ണ്ണക്കടയുണ്ട്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹക്കീം സ്വര്‍ണ്ണക്കടയുടെ മറവില്‍ വലിയ തോതില്‍ സ്വര്‍ണ്ണം മറിച്ച് വില്‍ക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരത്തെ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഹക്കീമിന്റെ പിതൃസഹോദരന്റെ പേരിലാണ്. ഇത് കൂടാതെ ഇയാള്‍ക്ക് കാസര്‍കോട്, കോഴിക്കോട്, കൊണ്ടോട്ടി, തൃശ്ശൂര്‍, ദുബായ് എന്നിവിടങ്ങളിലും സ്ഥാപനങ്ങളുണ്ട്. എല്ലായിടത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടത്തിവരുന്നത്. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ ഉരുക്കിയാണത്രേ വന്‍കിടക്കാര്‍ക്ക് വിറ്റിരുന്നത്. ഇവര്‍ക്ക് വേണ്ടി സ്വര്‍ണ്ണം കടത്താന്‍ പലപ്പോഴായി 40 ലേറെ സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ട്. സ്ഥിരം സംഘാംഗങ്ങളായി 20 പേരുണ്ട്.
സ്വര്‍ണ്ണം എങ്ങനെ പുറത്തേക്ക്?
യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി പുറത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എസി മെക്കാനിക്കിനെ കസ്റ്റംസ് പിടികൂടിയ സംഭവം നടന്നിട്ട് മൂന്ന് മാസമാകുന്നതേയുള്ളൂ. ക്ലീനിംഗ് സ്റ്റാഫ് മുതല്‍ കസ്റ്റംസ് സൂപ്രണ്ട് വരെ ആര് വിചാരിച്ചാലും സ്വര്‍ണ്ണം പുറത്തേക്ക് കടത്താം.
വിമാനത്താവളത്തില്‍ നിന്നും ജീവനക്കാര്‍ക്ക് നാലിടങ്ങള്‍ വഴിയാണ് പുറത്തേക്ക് കടക്കാനാവുക. ഡിപാര്‍ച്ചര്‍ സൈഡ്, സി.ഐ.എസ്.എഫ് പ്രധാന ഗേറ്റ്, കാര്‍ഗോ എക്‌സ്‌പോര്‍ട്ട്, കസ്റ്റംസ് ഏറൈവല്‍ സൈഡ് എന്നിവയാണവ. ഇതില്‍ കസ്റ്റംസിന്റെ ഒഴികെയുള്ള മൂന്ന് ഗേറ്റുകളിലൂടെ ജീവനക്കാര്‍ക്ക് പരിശോധന കൂടാതെ പുറത്തു കടക്കാം. കള്ളക്കടത്തിന് കൂട്ട് നില്‍ക്കുന്ന ചിലര്‍ ഈ സൗകര്യമാണ് ദുരുപയോഗം ചെയ്യുന്നത്. തലസ്ഥാനത്ത് പിടിക്കപ്പെട്ടവരില്‍ ഒരു പ്രതിയുടെ മൊഴിയനുസരിച്ച് അയാള്‍ ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 500 കി.ഗ്രാം സ്വര്‍ണ്ണവും കിലോകണക്കിന് മയക്കുമരുന്നും കടത്തിയത്രേ.
കടത്തല്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍
സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപാ വരെ മൂല്യമുള്ളതും പുരുഷന്മാര്‍ക്ക് അരലക്ഷം രൂപാ വരെ മൂല്യമുള്ളതുമായ സ്വര്‍ണ്ണം ആഭരണമായി കൊണ്ടു വരാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ അതിന് മേല്‍ കൊണ്ട് വരുന്ന അധിക ആഭരണത്തിന് 15 ശതമാനവും ബിസ്‌കറ്റിന് 10 ശതമാനവും നികുതി നല്‍കണം.
ചെരുപ്പിന്റെ സോളിനുള്ളില്‍, മലദ്വാരത്തില്‍, ലിക്വിഡ് രൂപത്തില്‍, യുപിഎസ്സിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളില്‍, പൗഡര്‍ രൂപത്തില്‍, ഭക്ഷണപാത്രത്തിനിടയില്‍ ഷീറ്റ് രൂപത്തിലാക്കി, ഇങ്ങനെ പലരീതിയില്‍ സ്വര്‍ണ്ണം കടത്തിവരുന്നു. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ ആഴ്ച തന്നെ ഒരു വ്യത്യസ്ത കടത്തല്‍ ശ്രമം നടന്നു. അബുദാബിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ വന്ന പിണറായി സ്വദേശി മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. ഇലക്ട്രിക്ക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്ലേറ്റിലുമായി ഉരുക്കിചേര്‍ത്ത് കൊണ്ട് വന്ന രണ്ട് കി.ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചത്.
എമര്‍ജെന്‍സി ലൈറ്റ്, വാഷിംഗ് മെഷീന്‍, വീല്‍ചെയര്‍, കുട്ടികള്‍ക്കുള്ള ചെറിയ മുച്ചക്രവാഹനങ്ങള്‍, ടെലിവിഷന്‍ എന്നിവകളില്‍ ഒളിപ്പിച്ചാണ് കടത്ത്. ഇത്തരം വസ്തുക്കളില്‍ സ്വര്‍ണ്ണം ഒളിപ്പിക്കുന്നതിന് പ്രത്യേകം കഴിവ് സിദ്ധിച്ച വെല്‍ഡര്‍മാരും സ്‌പ്രേപെയിന്റര്‍മാരും വരെയുണ്ട് വിദേശങ്ങളില്‍. മൂന്ന് കി.ഗ്രാം സ്വര്‍ണ്ണം ഒളിപ്പിക്കുന്നതിന് 600 മുതല്‍ 900 ദിര്‍ഹം വരെയാണ് അവരുടെ ചാര്‍ജ്ജ്.
യു.പി.എ ഭരണത്തില്‍
2012-13ല്‍ രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി ആകെ ജിഡിപിയുടെ 4.8% എത്തിയപ്പോള്‍ (88.2 ബില്ല്യണ്‍ ഡോളര്‍) അന്നത്തെ ധനകാര്യവകുപ്പ് മന്ത്രി പി. ചിദംബരം ഒരു തീരുമാനമെടുത്തു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 2% ആയിരുന്നത് 10% ആക്കി. കറണ്ട് അക്കൗണ്ട് കമ്മിയെ 60 ബില്ല്യണ്‍ ഡോളറില്‍ പിടിച്ചു നിറുത്താനെന്ന പേരിലാണീ നടപടി. പക്ഷേ ഫലം വിപരീതമായി.
1988-89ലെ ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ടും 1991-92ലെ ഉദാരവത്കരണ നടപടികളും മൂലം സ്വര്‍ണ്ണക്കടത്ത് ഉപേക്ഷിച്ച് വിദേശനാണയക്കടത്തില്‍ വ്യാപൃതരായിരുന്ന മുഴുവന്‍ അധോലോക സംഘങ്ങളും ഇതോടെ സ്വര്‍ണ്ണക്കടത്തിലേക്ക് തിരിഞ്ഞു. നികുതി വര്‍ദ്ധിച്ചത് മൂലം ആഭ്യന്തര നിര്‍മ്മാതാക്കള്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ സ്വര്‍ണ്ണം അന്വേഷിച്ചതാണ് ഇതിന് കാരണമായി തീര്‍ന്നത്. 2 പതിറ്റാണ്ടിന് ശേഷം ഭാരതത്തില്‍ സ്വര്‍ണ്ണക്കടത്ത് സജീവമായി യുപിഎ സര്‍ക്കാര്‍ ഇത് മുന്‍കൂട്ടി കണ്ടു എന്നോ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു എന്നോ ആരും വെറുതെ ഒരു വാദത്തിന് പോലും ഉന്നയിച്ചില്ല.
2012 മെയ് മാസത്തിലെ സ്വര്‍ണ്ണ ഇറക്കുമതി 161.38 ടണ്‍ ആയിരുന്നത്.ഈ തീരുമാനശേഷം ആഗസ്റ്റ് മാസത്തില്‍ 3.38 ടണ്‍ ആയി കുറഞ്ഞു. വിപണിയിലെ ഡിമാന്റ് കുറഞ്ഞതല്ല ഇതിന് കാരണം. മറിച്ച് അനൗദ്യോഗിക മാര്‍ഗ്ഗത്തിലൂടെ കിട്ടേണ്ടവര്‍ക്ക് സ്വര്‍ണ്ണം കിട്ടിക്കഴിഞ്ഞത് കൊണ്ടാണ്. അന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം രാജന്‍ ഈ നടപടിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണം വന്‍തോതില്‍ കടത്തപ്പെടുന്നതിന്റെ ലക്ഷണമാണ് ഈ ഭീമമായ വ്യതിയാനം സൂചിപ്പിക്കുന്നതെന്നാണ് അന്നദ്ദേഹം പറഞ്ഞത്.
2012-14 കാലഘട്ടത്തില്‍ നിത്യവും ഏറ്റവും ചുരുങ്ങിയത് 200 കോടി രൂപയാണ് ഹവാലാ ഇടപാടുകളായി ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നത്. അതില്‍ 70 ശതമാനവും സ്വര്‍ണ്ണക്കടത്ത് വഴിയാണ്. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതിന് മുമ്പ് സ്വര്‍ണ്ണക്കടത്ത് വളരെ ചെറിയ തോതിലായിരുന്നു നടന്നിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് വരുന്നവരിലൂടെയാണ് അന്നവര്‍ സ്വര്‍ണ്ണം കടത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വിഡ്ഢിത്തം നിറഞ്ഞ ഈ തീരുമാനം മൂലം സ്വര്‍ണ്ണക്കടത്ത് നടത്താന്‍ മാഫിയക്കാര്‍ നിര്‍ബന്ധിതരായി തീര്‍ന്നു. വളരെയേറെ പരിശീലനം നല്‍കിയശേഷം ചെറുപ്പക്കാരായ മലബാര്‍ യുവാക്കളെ വിസിറ്റിംഗ് വിസയിലൂടെ കൊണ്ട് പോയി അവിടെ വച്ച് സ്വര്‍ണ്ണം നല്‍കി തിരികെ നാട്ടിലേക്കയക്കുന്ന സമ്പ്രദായം ഇക്കാലത്ത് അവര്‍ ആവിഷ്‌ക്കരിച്ചു.
സ്വര്‍ണ്ണക്കടത്തലിന്റെ സാമ്പത്തിക ശാസ്ത്രം
ഗള്‍ഫ് രാജ്യങ്ങളില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണ്ണം ഇന്ത്യന്‍ വിപണിയേക്കാള്‍ 13-15% വിലക്കുറവില്‍ ലഭ്യമാണ്. ഗള്‍ഫില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണം കേരളത്തില്‍ എത്തിച്ചാല്‍ കടത്തുകാര്‍ക്ക് എല്ലാചിലവും കഴിഞ്ഞ് മൂന്നര-നാല് ലക്ഷം ലാഭം കിട്ടും. (ഇവിടെ കാരറ്റ് കുറച്ച് നിര്‍മ്മിക്കുന്നതിന്റെ ലാഭം വേറെ) ദുബായില്‍ നിന്നും സ്വര്‍ണ്ണം നിയമാനുസൃതം വാങ്ങിയ ശേഷം ഇന്ത്യയിലെ ഏജന്റുമായി ”കട്ടിംഗ്” എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന കമ്മീഷന്‍ വ്യവസ്ഥ നിശ്ചയിക്കുന്നു. സ്വര്‍ണ്ണം വാങ്ങിയ രശീത് ദുബായ് എയര്‍പോര്‍ട്ട് അധികൃതരെ കാണിച്ച ശേഷമാണ് വിമാനത്തില്‍ പ്രവേശിക്കുന്നത്. കണ്‍സൈന്‍മെന്റ് വലുതാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ തൂക്കവും കൊണ്ട് പോകുന്നയാളിന്റെ വിവരങ്ങളും രേഖപ്പെടുത്തിയ ദുബായ് പോലീസിന്റെ സര്‍ട്ടിഫിക്കറ്റ് വരെ ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ക്കായി സൗദിയില്‍ 200 ഉം ദുബായില്‍ 500 ഉം മലയാളി ഏജന്റുമാര്‍ തന്നെയുണ്ട്.
നിയമങ്ങള്‍ ദുര്‍ബലം
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് നിസ്സാരമായി ഊരിപ്പോരാവുന്ന വകുപ്പുകളാണ് നിലവിലുള്ളത്. 20 ലക്ഷം രൂപ വരെ മൂല്യമുള്ള സ്വര്‍ണ്ണം കടത്തിയാല്‍ അറസ്റ്റില്ല. 20 ലക്ഷത്തിന് മേല്‍ ഒരു കോടി വരെയുള്ള സ്വര്‍ണ്ണക്കേസില്‍ അറസ്റ്റുണ്ടാകും; പക്ഷേ ഉടനേ ജാമ്യം കിട്ടും. ഇനി അഥവാ പിടിക്കപ്പെട്ട് സ്വര്‍ണ്ണം കോടതിയിലെത്തിയാലും നികുതിയടച്ച് സ്വര്‍ണ്ണം തിരികെയെടുക്കാം.!
ചെറുകിട – വന്‍കിട ഭേദമെന്യേ ഭൂരിപക്ഷം ജ്വല്ലറിക്കാരും കടത്തല്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഇടപാടുകളിലൂടെ ലഭിക്കുന്ന സ്വര്‍ണ്ണത്തെ അവര്‍ പഴയസ്വര്‍ണ്ണം അല്ലെങ്കില്‍ സ്‌ക്രാപ്പ് പര്‍ച്ചേസ് എന്നിങ്ങനെയൊക്കെയാണ് അക്കൗണ്ടില്‍ കൊള്ളിക്കാറ്. മതപരമായ ചില യാത്ര നടത്തുന്നവരെ ദേഹപരിശോധന മുതലായവകളില്‍ നിന്നും ഒഴിവാക്കുന്നു എന്ന പഴുത് പോലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ കടത്തുകാരും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുന്നത്. സ്വര്‍ണ്ണം പിടിക്കപ്പെട്ടാലും അതിന്റെ മൂല്യം ഒരു കോടി കവിയാത്ത വിധത്തിലാണ് കടത്തേണ്ട തൂക്കം നിശ്ചയിക്കുന്നത്. (പിടിച്ചാലും ജാമ്യം ലഭ്യമാകും എന്നത് തന്നെ കാരണം.)
സ്വര്‍ണ്ണവുമായി പിടിയിലാകുന്ന ഇടനിലക്കാരെ അളവിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കുകയോ കുറച്ച് നാള്‍ ശിക്ഷിക്കുകയോ ചെയ്യുന്നതിനപ്പുറത്തേക്ക് തുടരന്വേഷണം ഉണ്ടാകാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ആക്ഷേപങ്ങളും പരാതികളും ശക്തമായപ്പോള്‍ അന്വേഷണം ചില പ്രമുഖ ജ്വല്ലറികളുടെ പടിക്കല്‍ എത്തി അവസാനിച്ചത് നാം കണ്ടതാണ്.
യാത്രക്കാരെ കൃത്യമായി പരിശോധിച്ചുവിടാന്‍ കസ്റ്റംസില്‍ ജീവനക്കാര്‍ കുറവായതാണ് കള്ളക്കടത്ത് സംഘങ്ങള്‍ പലപ്പോഴും രക്ഷപ്പെടാന്‍ കാരണമത്രേ. അധിക ജീവനക്കാരെ നിയമിക്കാതെ ഇവിടത്തെ സ്വര്‍ണ്ണക്കടത്ത് നിയന്ത്രിക്കാനാവില്ലെന്ന് കസ്റ്റംസ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
കേരളം സ്വര്‍ണ്ണക്കടത്തിലെ ‘ഡോണ്‍’
പലരീതിയില്‍ കടത്തി എത്തപ്പെടുന്ന സ്വര്‍ണ്ണത്തെ കേരളത്തിനകത്തും പുറത്തുമായി എത്തിക്കുന്ന ഏജന്റുമാര്‍ കൂടുതലുമുള്ളത് മൂന്നിടത്താണ് – തൃശ്ശൂര്‍, കൊടുവള്ളി, വേങ്ങര. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എന്ന ഒരു ചെറുടൗണില്‍ 500 മീറ്റര്‍ ചുറ്റളവില്‍ മാത്രം നൂറിലധികം സ്വര്‍ണ്ണക്കടകള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ എന്താ കഥ!
ഇക്കഴിഞ്ഞ മാസം കൊച്ചി വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് കൂട്ടു നിന്നത് മൂലം കേസില്‍ പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ കുറ്റസമ്മതത്തില്‍ പറഞ്ഞ ചില വസ്തുതകള്‍ കേട്ട് കോടതി പോലും ഞെട്ടിത്തരിച്ചു. 83 തവണ സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവത്രേ. 200 കിലോയിലധികം സ്വര്‍ണ്ണമാണ് ഇങ്ങനെ പുറത്തെത്തിയത്.കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മനിരീക്ഷണം കേരളത്തിന് മേല്‍ പതിഞ്ഞതോടെ ഇവിടത്തെ വിമാനത്താവളങ്ങള്‍ വഴി കടത്തല്‍ ദുഷ്‌കരമായി തീര്‍ന്നു. അതിനാല്‍ അവര്‍ പുത്തന്‍ തന്ത്രങ്ങള്‍ പയറ്റിത്തുടങ്ങുന്നു. കഴിഞ്ഞ മാസം അത്തരത്തിലൊന്ന് പിടിക്കപ്പെട്ടു. ഷാര്‍ജയില്‍ നിന്നും തിരുച്ചിറപ്പള്ളി (ട്രിച്ചി) വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗ്ഗം എത്തിയ അബ്ദുള്‍ ജസീറിനേയും അജിനാസിനേയും പാലക്കാട് വച്ച് വാഹന പരിശോധനയ്ക്കിടെ ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, മംഗലാപുരം വിമാനത്താവളങ്ങള്‍ വഴിയും ഇവര്‍ കടത്തിയിരുന്നത്രേ. സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും മലയാളികള്‍ കടത്ത് തുടരുന്നു. അതിനിടെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ കൊടുവള്ളി സി.കെ. ജൂവലറി ഉടമ സി.കെ. ജലീലിന് വേണ്ടി സ്വര്‍ണ്ണം കടത്തിയ മുനീര്‍ പിടിയിലായി. സഹായിച്ച 14 എയര്‍പോര്‍ട്ട് ജീവനക്കാരും പിടിയിലായി. അതില്‍ 9 പേരും മലയാളികളാണ്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്ത് പിടിയിലായ റോണി, കബീല്‍, നബീല്‍, ഫൈസല്‍, ഉബൈദ് എന്നീ വിമാനത്താവള ജീവനക്കാര്‍ കടത്തിയതാകട്ടെ നൂറു കി.ഗ്രാം സ്വര്‍ണ്ണം!
കടത്തലിലെ രാജ്യദ്രോഹം
രാജ്യത്തേക്കുള്ള നിയമവിരുദ്ധ സ്വര്‍ണ്ണക്കടത്ത് അപകടകരമായ തോതില്‍ ഉയര്‍ന്നുവെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഹൈക്കോടതിയില്‍ വെളിവാക്കിയത്. സ്വര്‍ണ്ണക്കടത്ത് കള്ളപ്പണത്തെ സൃഷ്ടിക്കുന്നുവെന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വര്‍ണ്ണക്കടത്ത് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. നോട്ട് നിരോധനശേഷം കള്ളപ്പണം സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍; പ്രത്യേകിച്ചും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി കേന്ദ്രനീരിക്ഷണത്തിലും നിയന്ത്രണത്തിലും ആയതോടെ കള്ളപ്പണക്കാര്‍ മുഴുവനും സ്വര്‍ണ്ണം വാങ്ങി ശേഖരിക്കുന്ന തിരക്കിലാണ്. ഒരിക്കലും ഡിമാന്റ് നശിക്കാത്ത വസ്തുവാണ് ഈ മഞ്ഞലോഹം എന്നതാണ് ഈ നീക്കത്തിന് പിന്നിലെ കാരണം. പോരാത്തതിന് കടത്ത് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഒറ്റ ചില്ലിക്കാശ് നികുതി കൊടുക്കേണ്ട എന്ന ലാഭം കൂടിയുണ്ട്.
എന്തായാലും കേരളത്തില്‍ വേരൂന്നിയ അന്താരാഷ്ട്ര തലത്തില്‍ ശിഖരങ്ങളുള്ള ഈ സമാന്തര സ്വര്‍ണ്ണവിപണി രാഷ്ട്രത്തിന്റെ സമ്പദ് ഘടനയ്ക്ക് ചെറുതല്ലാത്ത രീതിയില്‍ തുരങ്കം വയ്ക്കാന്‍ പര്യാപ്തമാണ്. രാജ്യവ്യാപകമായി ഇല്ലാത്തത് മൂലം കേന്ദ്ര സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍പൊന്നും ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. അതായിരുന്നു ഒരു പരിധിവരെ ഈ സമാന്തര വിപണിക്ക് വളമായത്. എന്നാല്‍ 2017 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായി ശ്രദ്ധ ചെലുത്തി തുടങ്ങി. അക്കാലം മുതലാണ് കടത്തലില്‍ ചൊറിയൊരു പങ്കെങ്കിലും പിടിക്കാനായത്.
അപ്പോള്‍ മുമ്പുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടും അശ്രദ്ധയും മുതലെടുത്ത് കൊണ്ട് എത്ര കോടിയുടെ സ്വര്‍ണ്ണമായിരിക്കും ഇവ്വിധമെല്ലാം കടത്തിയിട്ടുണ്ടാവുക. ആ കണക്കുകളെ പറ്റി ആര്‍ക്കും ഒരു ഊഹവുമില്ല.
വാല്‍കഷ്ണം:
എന്‍ഫോഴ്‌സമെന്റ് ഏജന്‍സികളെല്ലാം തന്നെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നാര്‍ക്കോട്ടിക്‌സിനും വ്യാജകറന്‍സിക്കും ആയുധക്കടത്തിനും പിന്നാലെ പാഞ്ഞപ്പോള്‍ മലയാളികള്‍ ഈ മേഖലയില്‍ നിശബ്ദവിപ്ലവം നടത്തുകയായിരുന്നു. ! മലയാളി ഡാ !….