ഓര്‍മ്മയായി ഒരു ആല്‍മരം മതിയെന്ന് ഓര്‍മ്മിപ്പിച്ച്, ചേതനയറ്റ തന്റെ ശരീരത്തില്‍ ഒരു പൂവ് പോലും വെക്കരുതെന്ന് ശാഠ്യം പിടിച്ച്, കാലത്തിന്റെ തിരയിളക്കത്തില്‍ അലിവായി അലിഞ്ഞ് സുഗതകുമാരി മടങ്ങി… തിരുവാറന്മുളയപ്പന്റെ പൊന്നോണത്തോണിയില്‍ നിറയെ വേണം മലയാണ്മയ്ക്കുണ്ണുവാനുള്ള വിഭവങ്ങളെന്ന് ദുര മൂത്ത കാലത്തിന് നേരെ ഉറക്കെ വിളിച്ചുപറഞ്ഞ ഒരു പോരാളിയുടെ മടക്കം…. തണലായിരുന്നു, കനലായിരുന്നു, കനിവ് പെയ്ത കണ്ണുനീരായിരുന്നു, നിറഞ്ഞ വാത്സല്യമായിരുന്നു…. ഉറച്ച നിലപാടായിരുന്നു സുഗതകുമാരി…. ഇളക്കമില്ലാത്ത നിലപാട്.
അധികാരകേന്ദ്രങ്ങള്‍ മുതല്‍ ആര്‍ത്തി പിടിച്ച ധൂര്‍ത്തന്മാര്‍ വരെ എതിര്‍മുഖത്ത് ഒന്നിന് പിന്നാലെ അധിക്ഷേപവും അപവാദപ്രചരണവുമായി നിലയുറപ്പിച്ചിട്ടും അവര്‍ തെല്ലും ചലിച്ചില്ല…. തനിക്കുവേണ്ടിയല്ലാതെ തനിക്ക് ചുറ്റുമുള്ളവര്‍ക്കായി പൊരുതാനിറങ്ങിയ ഒരുവളുടെ ആത്മവീര്യമായിരുന്നു കേരളം ഇത്രകാലം കണ്ടത്. ചോരകൊണ്ട് അധികാരം നേടാനിറങ്ങിയവര്‍ക്ക് പിന്നില്‍ എറിഞ്ഞുകിട്ടിയ പദവികളുടെയും പണത്തിന്റെയും തൂക്കത്തിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും നിലകൊണ്ട സ്വയംപ്രഖ്യാപിത സാംസ്‌കാരികനായകന്മാര്‍, നായികമാരും, തഴച്ചുനിന്ന കാലത്തുതന്നെയാണ് ബോധേശ്വരന്റെ മകള്‍ മഹാബോധി പോലെ വിവേകത്തിന്റെ ശബ്ദമായി തല ഉയര്‍ത്തി നിന്നത്….. അത് ഒരു അമ്മയുടെ നില്പായിരുന്നു. അനീതി പൊറുക്കാന്‍ കഴിയാത്തവളുടെ നില്‍പ്… ചോദ്യംചെയ്യലുകളെ ഭയപ്പെട്ടില്ല സുഗതകുമാരി. ഭൂമിയുടെ ശത്രുക്കളോടായിരുന്നു പോരാട്ടം. സ്‌നേഹത്തിന്റെ ശത്രുക്കളോട്, മഴയുടെ, മലയുടെ, മരത്തിന്റെ വിനാശത്തിനായി ഉയര്‍ന്ന എല്ലാ സ്വാര്‍ത്ഥതയോടും അവര്‍ പോരാടി… തിളച്ച വെയിലത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതുകയായിരുന്നു സുഗതകുമാരി.
വിധേയയായിരുന്നില്ല അവര്‍. മരണാനന്തരം ‘ഇംഗ്ലീഷ് ദേശാഭിമാനി’യിലെ ഒരു സഖാവ് സുഗതകുമാരിയെ വല്ലാതെ ആക്ഷേപിച്ച് ആദരിച്ചുകളഞ്ഞു. ഉത്തരഭാരതത്തിലെ ഗോഭക്തര്‍ക്കായി അവര്‍ ലേഖനമെഴുതി, അമിത്ഷായ്ക്ക് കാണാന്‍ അനുമതി നല്‍കി… തുടങ്ങി തീരാത്ത ചൊരുക്കോടെയാണ് സഖാവ് ജേര്‍ണലിസ്റ്റ് തകര്‍ത്തത്… പിണറായി വിജയന്റെ സമ്മേളനവേദിക്ക് മുന്നില്‍ താഴെ സദസ്സില്‍ അമര്‍ന്നിരുന്ന് ആദരിക്കപ്പെടുന്നതിന്റെ സുഖമറിഞ്ഞ് തഴമ്പിച്ച തൊമ്മിമാര്‍ക്ക് സുഗതകുമാരിയെ മനസ്സിലാകില്ല. അത്തരം പേനയുന്തുകാര്‍ക്ക് ഭാസ്‌കരപ്പട്ടേലരോട് വിധേയമാകാം…. നിരുപാധികസ്‌നേഹത്തിന്റെ ചിറകുകള്‍ നീര്‍ത്തി മലയാണ്മയുടെ ആകാശത്ത് പാറിപ്പറന്ന സുഗതകുമാരിയെന്ന പ്രകൃതിയുടെ പാട്ടുകാരിക്ക് അത് സാധ്യമല്ല…. അവര്‍ക്ക് നിലപാടുണ്ടായിരുന്നതുകൊണ്ട് നിലയറിഞ്ഞും നിലപാടറിഞ്ഞും ആദരിക്കാന്‍ അവര്‍ മടികാട്ടിയിരുന്നില്ല.
ആര്‍എസ്എസ്സിന്റെ ഒളിപ്പോരാളിയാണ് സുഗതകുമാരി എന്ന് പിണറായി സര്‍ക്കാരിന്റെ ‘എഴുത്തച്ഛന്‍’ സക്കറിയ ഒരുകാലത്ത് അധിക്ഷേപിച്ചു നടന്നു. സുഗതകുമാരിയുടെ മറുപടി ‘എനിക്ക് രണ്ടാളേ ഗുരുക്കന്മാര്‍’ എന്ന കവിതയായിരുന്നു,
”ഒരാള്‍ മുകളിലായി വിളക്കുകാട്ടുന്നു
ഒരാള്‍ വടിയൂന്നി നടക്കുന്നു മുന്നില്‍
ഒളിപ്പോരെന്തെന്ന് പഠിപ്പിച്ചീലവര്‍
തിളച്ച വെയിലത്തേ പയറ്റിയിട്ടുള്ളൂ…”
ഒരു അഭിമുഖത്തില്‍ ഇതേപ്പറ്റി അവര്‍ വിശദീകരിച്ചു. ”സ്വാമി വിവേകാനന്ദനും ഗാന്ധിജിയും. ഈ രണ്ട് ഗുരുക്കന്മാരേ എനിക്കുള്ളൂ. ഏതെങ്കിലും പാര്‍ട്ടിക്ക് പിന്നാലെ പോകാനോ ഒളിപ്പോര് നടത്താനോ അവര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. തിളച്ച വെയിലത്ത് നേരിട്ട് നിന്നേ പയറ്റിയിട്ടുള്ളൂ. ഇടതിനോടായാലും വലതിനോടായാലും എന്നുമെന്നും വഴക്കായിരുന്നു. ഒരു മന്ത്രിയുടെയും മുഖത്തുനോക്കി പറയാനുള്ളത് പറയാതിരുന്നിട്ടില്ല. അതുകൊണ്ട് ആരുടെയും പ്രീതിയൊന്നും കിട്ടിയിട്ടില്ല, സാരമില്ല…..”
ആകുലമായിരുന്നു ആ മനസ്സ്…. അതിവേഗം പടരുന്ന ഉപഭോഗത്വരയെക്കുറിച്ച്, അതിന് അടിപ്പെടുന്ന നമ്മുടെ ജീവിതത്തെക്കുറിച്ച്, എല്ലാ നഷ്ടങ്ങളും ഉലച്ച ഉള്ളുമായി കവിതയിലേക്ക് പലപ്പോഴും അവര്‍ വല്ലാതെ പെയ്തുകൊണ്ടേയിരുന്നു…. രാഷ്ട്രീയത്തിന്റെ, ജാതിയുടെ, അഹിതമായ എല്ലാത്തരം വേഴ്ചകളുടെയും ഇടമായി തന്റെ നാട് മാറുന്നതിന്റെ വേദന അവര്‍ മറച്ചുവെച്ചില്ല…. കാവ് തീണ്ടല്ലേ എന്ന് ആര്‍ത്തുപാടിയൊരമ്മ ആരും പറയാത്തത്, പറയാന്‍ മടിച്ചത് അലമുറയിട്ട് മലയാളികളോട് പലപാട് വിളിച്ചുപറഞ്ഞു…. ഭൂമിയുടെ നിലവിളിയായിരുന്നു ആ കവിതകള്‍….
സ്വകാര്യമായുണ്ടായ ചില നഷ്ടങ്ങളില്‍ അസ്വസ്ഥയായിരുന്നു സുഗതകുമാരിയെന്നും അതുണ്ടാക്കിയ വികാരവിക്ഷോഭങ്ങളാണ് അവരുടെ കവിതകളെന്നും പഠിച്ചെടുത്തുകളഞ്ഞ നിരൂപകന്മാര്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. പ്രണയത്തെയും പ്രണയനഷ്ടത്തെയും പ്രണയനിരാസത്തെയും ഒക്കെ ആ വരികളില്‍ ചികഞ്ഞുകണ്ടെത്തുകയായിരുന്നു അവര്‍ക്ക് ഹരം…
”നീര്‍വെച്ച കുടമൊക്കത്തും
നീര്‍ക്കുടം നീണ്ട കണ്ണിലും
ആരെയോ കാത്തുനില്‍പാണ്
നിന്നാരാധിക രാധിക…..” എന്നെഴുതുമ്പോഴോ
”തീരെ ദരിദ്രമീ നാട്ടിലെയേതൊരു
നാരിയും രാധികയല്ലീയുള്ളില്‍….” എന്ന് ഉള്ളിലേക്ക് നോക്കി നെടുവീര്‍പ്പിടുമ്പോഴോ ‘കണ്ടോ, അവരാണ് ആ രാധിക’യെന്ന് ആര്‍ത്തവര്‍ മറയ്ക്കാന്‍ ശ്രമിച്ചത് തൊട്ടാല്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ്….
നിരാലംബരായിപ്പോയ പെണ്‍കിടാങ്ങളെച്ചൊല്ലിയല്ലാതെ, വിടരാതെ കൊഴിഞ്ഞുപോയ കൗമാരങ്ങളെച്ചൊല്ലിയല്ലാതെ, അധികാരത്തിന് വേണ്ടി കൊന്നെറിയപ്പെടുന്ന യുവാക്കളെക്കുറിച്ചല്ലാതെ, ഒറ്റപ്പെട്ടുപോകുന്ന അമ്മമാരെക്കുറിച്ചല്ലാതെ, മുറിഞ്ഞറ്റുവീഴുന്ന ചില്ലകളെക്കുറിച്ചല്ലാതെ, കൂട് നഷ്ടമാകുന്ന കിളികളെക്കുറിച്ചല്ലാതെ, മലയിടിക്കുന്ന, മരമെരിക്കുന്ന, ജീവിതത്തെ വിറ്റുതിന്നുന്ന, മണ്ണും മാനവും കവരുന്ന ഈ കാലത്തെക്കുറിച്ചല്ലാതെ മറ്റൊന്നും പാടാന്‍ സുഗതകുമാരിക്കില്ലായിരുന്നു, അതിന് നേരമില്ലായിരുന്നു.
സൈലന്റ് വാലിയില്‍, ആറന്മുളയില്‍….. പ്രകൃതി ചിത്രവധം നേരിട്ടിടത്തെല്ലാം സുഗതകുമാരിയെത്തി. അകംപൊള്ളിക്കുന്ന വേദനയോടെ ആദിവാസി സാക്ഷരതയെക്കുറിച്ച് പാടി…. ഒരു കൈയില്‍ തെയ്‌വത്തിന്‍ പുസ്തകവുമായി വനവാസികള്‍ക്ക് പുരോഗതി നല്‍കാനെത്തിയവര്‍ കവര്‍ന്നെടുത്തുപോയ പ്രകൃതിയെ, വിശ്വാസങ്ങളെപ്പറ്റി ആ ജനസമൂഹത്തിന്റെ ഹൃദയം തൊട്ട് പാടി… കാക്കേണ്ടതൊക്കെയും കാക്കണമെന്ന് പണ്ടേ പറഞ്ഞ കാര്‍ന്നോന്മാരെ വിളിച്ചുകേഴുന്ന ആദിവാസി സമൂഹത്തിന്റെ ദൈന്യത ഇത്രയും ശക്തമായി വിളിച്ചുപറഞ്ഞ മറ്റേത് കവിയുണ്ട് മലയാളത്തില്‍…
”എഴുതിക്കാനെത്തിയ രാശാക്കളേ
എഴുതിക്കാനല്ലാദ്യം നിങ്ങളെത്തി
ഒരു കൈയില്‍ തെയ്‌വത്തിന്‍ പുസ്തകവും
മറുകൈയില്‍ തോക്കുമായി നിങ്ങളെത്തി
കുമ്പിട്ടുനിന്നല്ലോ കണ്ടു ഞങ്ങള്‍
തമ്പിരാക്കള്‍ക്കുണ്ടേ നൂറ് കയ്യ്
വാക്കത്തി കോടാലിയോങ്ങും കയ്യ്
ലാത്തിയും തോക്കും പിടിച്ച കൈയ്
എരിയുന്ന ചാരായം നീട്ടും കയ്യ്,
വിരല്‍മുക്കി താളില്‍ പതിക്കും കയ്യ്
തോളത്ത് തട്ടി തലോടിയിട്ട്
താഴോട്ടുരുട്ടിത്തൊലച്ച കയ്യ്
എരിയും വയറ്റിന് പിള്ളയേകി
ഇരുളില്‍ പെഴപ്പിച്ചെറിഞ്ഞ കയ്യ്….”
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും പെയ്യുന്ന രാത്രിമഴയുടെ വിഹ്വലതകളില്‍ അവര്‍ ഈ കാലത്തെ വരച്ചിട്ടു…. അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മടിച്ചവര്‍, അല്ല ഭയപ്പെട്ടവര്‍ പ്രണയവും വിരഹവും കൂട്ടിക്കെട്ടി കെട്ടുകഥകള്‍ സൃഷ്ടിക്കാന്‍ പണിപ്പെടുകയായിരുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ പതിനഞ്ചാം സംസ്ഥാന വാര്‍ഷികത്തിലാണ് അകത്തളങ്ങളില്‍ കടന്ന ഉപഭോഗത്വരയെക്കുറിച്ച് സുഗതകുമാരി വിളിച്ചുപറഞ്ഞത്. അമ്പലങ്ങളില്‍ വരെ അവര്‍ വന്ന് തൊട്ടിരിക്കുന്നു, ഇനി മുടിയാനെന്താണ് ബാക്കി…. അധിനിവേശത്തിന്റെ വിഷം വമിക്കുന്ന തന്ത്രങ്ങളെക്കുറിച്ച്, അതിനെതിരായ കരുതലിനെക്കുറിച്ച്, തടയാനുയരേണ്ട കരങ്ങളെക്കുറിച്ച്….. എത്ര ശക്തമായ ദീര്‍ഘവീക്ഷണമായിരുന്നു അതെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു.
കെ.ടി. ജയകൃഷ്ണന്‍ എന്ന അദ്ധ്യാപകനെ കുട്ടികള്‍ക്ക് മുന്നിലിട്ട് വെട്ടിക്കൊല്ലുന്ന രാക്ഷസീയത കണ്ടിട്ടും കണ്ണടച്ചുപിടിക്കുകയും കൊലപാതകികള്‍ക്കായി ഓരിയിടാന്‍ മടികാട്ടാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍വിലാസം സാംസ്‌കാരികപ്രമുഖര്‍ക്ക് മുന്നില്‍ സുഗതകുമാരി എന്ന അമ്മ ജ്വലിച്ചുനിന്നതിന് കേരളം സാക്ഷിയാണ്… ‘കൊല്ലരുത്, അവന്‍ അമ്മ പെറ്റ മകനാണ്’ എന്നത് അഭ്യര്‍ത്ഥനയായിരുന്നില്ല….. താക്കീതായിരുന്നു.
എരുമദേശീയതയെന്ന വാദമുയര്‍ത്തി ജാതിവിഘടനവാദത്തിന് കേരളത്തിലെ ഒരു മുഖ്യധാരാ വാരിക വെള്ളവും വളവും നല്‍കുന്നതിനെതിരെ അമര്‍ഷം കൊണ്ട സുഗതകുമാരിയെ നേരിട്ട് അറിഞ്ഞ അനുഭവവുമുണ്ട്. കവി പി. നാരായണക്കുറുപ്പിന്റെ സപ്തതി ആഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവരുമ്പോഴാണ് സുഗതകുമാരി ഇക്കാര്യം പറഞ്ഞ് പൊട്ടിത്തെറിച്ചത്. ഇമ്മാതിരി തോന്നിവാസങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് തപസ്യ പ്രതികരിക്കാതിരിക്കുന്നതെന്ന ആശങ്കയോട് പ്രതികരിക്കാന്‍ ടീച്ചര്‍ക്കുള്ള കരുത്ത് മറ്റാര്‍ക്കുണ്ട് എന്ന് മറുചോദ്യം ഉയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കാതിരുന്നില്ല. അജണ്ടകള്‍ അവരുണ്ടാക്കുന്നതാണ്, അതിനെ ചോദ്യം ചെയ്യുന്നത് എത്ര മുന്തിയ എഴുത്തുകാരനായാലും അവഗണിക്കാനുള്ള അഹന്ത അത്തരക്കാര്‍ നേടിയിട്ടുണ്ട് എന്നായിരുന്നു അന്ന് സുഗതകുമാരി ടീച്ചറുടെ മറുപടി.
എറണാകുളത്ത് ബിടിഎച്ച് ഹാളില്‍ തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം ടി. പത്മനാഭന് നല്‍കുന്ന ചടങ്ങില്‍ ടീച്ചര്‍ ക്ഷുഭിതയായത് തപസ്യയോട് തന്നെയായിരുന്നു. പകല്‍ നേരം നടന്ന പരിപാടിയില്‍ തെളിഞ്ഞുകിടന്ന വൈദ്യുതവിളക്കുകള്‍ നോക്കി ടീച്ചര്‍ പറഞ്ഞത്, ” നിങ്ങള്‍ വനപര്‍വം പോലുള്ള നല്ല പരിപാടികള്‍ നടത്തുന്ന സംഘടനയല്ലേ, അപ്പോള്‍പിന്നെ ഈ നേരത്ത് ഇത്രയും കണ്ണ് കാണാതാവാമോ?” എന്നായിരുന്നു. നിലമറിഞ്ഞ് തന്നെയാണ് സുഗതകുമാരി നിലപാട് പ്രഖ്യാപിച്ചതെന്ന് സാരം. അതിന് ആരെയും അവര്‍ കൂസിയില്ല. ആരുടെ മുന്നിലും മുട്ടുമടക്കിയില്ല. കളം തിരിച്ച് അധിക്ഷേപിക്കുന്നവര്‍ക്ക് ചെവി കൊടുത്തില്ല. വിലയിരുത്തപ്പെടലുകള്‍ക്ക് വിധേയയാകാന്‍ തനിക്ക് സൗകര്യമില്ലെന്ന തുറന്ന പ്രഖ്യാപനമായിരുന്നു ആ ജീവിതമത്രയും.
അഹന്തയുടെ ആയിരം പത്തികള്‍ വിടര്‍ത്തി മനുഷ്യന്‍ കാളിയനായി തിമിര്‍ത്താടുന്ന, വ്യാധികളുടെ ഭീതി ചുറ്റും പടരുന്ന കാലത്ത് സുഗതകുമാരിയുടെ കവിതകള്‍ വീണ്ടും ചര്‍ച്ചയാകേണ്ടത് ആ നിലപാടിന്റെ ധീരതകൊണ്ടാണ്. പ്രളയമെന്നോ വ്യാധിയെന്നോ എന്ത് പേരിട്ട് വിളിച്ചാലും കാലം കാളിയമര്‍ദ്ദനത്തിന്റേതാണ്… തിരിച്ചറിവിലേക്ക് മനുഷ്യനെ നയിക്കുന്ന കാളിയമര്‍ദ്ദനം. പിന്നെയും പിന്നെയും പത്തികളുയര്‍ത്തി കണ്ണന്റെ നടനവേദിയാകാന്‍ വെമ്പുന്ന പശ്ചാത്താപത്തിന്റെ അരങ്ങ്… (അതിനെയും രതിയുടെ ഉന്മത്തവിലാപമാക്കി ആത്മരതിയിലേര്‍പ്പെട്ട വികൃതമനസ്സുകളുണ്ട് കേരളത്തില്‍.)
”അക്കഴല്‍ മൊട്ടുകളുല്‍ക്കടബലമാര്‍ന്നൊ-
ത്തു ചവിട്ടി മെതിക്കുമ്പോള്‍
ചതഞ്ഞ പത്തികള്‍ താഴാതിപ്പൊഴും
ഉയര്‍ന്നുനില്‍ക്കാന്‍ പണിവൂ ഞാന്‍
നൃത്തവിലോലിത ലീലയിതുടനെ
നില്‍ക്കായ്‌വാന്‍ കൊതിയേറുകയായ്
മര്‍ദ്ദനമേറ്റു വലഞ്ഞൊരെന്‍
ദൃഢമസ്തകമിപ്പോഴുമുയരുന്നു
രക്തകണങ്ങള്‍ തെറിക്കുന്നു
മിഴി കത്തുന്നു, കരള്‍ പൊട്ടുന്നു
നര്‍ത്തനവേദികയല്ലേ ഞാന്‍,
എന്‍ പത്തികള്‍ വീണ്ടും പൊങ്ങുന്നു…..
(കാളിയമര്‍ദനം)
കാമനകളുടെ വിഷച്ചൂര് നിറഞ്ഞ സ്വാര്‍ത്ഥസമൃദ്ധിയില്‍ ഉലകം മുടിച്ച് വാണവന്റെ സ്വപ്‌നസഞ്ചാരങ്ങള്‍ ഇപ്പോള്‍ ചിന്താകുലമാണ്… പ്രപഞ്ചത്തിന്റെ വിശാലതയില്‍ ഒറ്റയ്ക്കായിരിക്കുന്നു ഓരോരുത്തരും…. എന്നിട്ടും എന്നിട്ടും,
‘മദാന്ധകാരം മാറീലാ,
മിഴി തുറന്നു പൂര്‍ണത കണ്ടീലാ
അറിഞ്ഞു ഞാനെന്നുള്ളൊരീ വെറും
അഹന്ത… കണ്ണാ മാഞ്ഞീലാ….
അന്ധതയാലേ പുണരും ജീവിത
ബന്ധനമൊന്നുമഴിഞ്ഞീലാ..
നിറുത്തിടൊല്ലേ നിന്‍ നൃത്തം
ഫണമുയര്‍ത്തി നില്‍പ്പേനാവോളം….
(സുഗതകുമാരി- കാളിയമര്‍ദ്ദനം)
പ്രാര്‍ത്ഥനയാണ് പോംവഴിയെന്ന് അറിയുന്നിടത്താണ് ജീവിതം തളിര്‍ക്കുന്നത്. കണ്ണനിലലിഞ്ഞ് പ്രകൃതിയൊന്നാകെ നിലകൊള്ളുന്നതിന്റെ നിര്‍മലമോഹനചിത്രമാണ് പരിഹാരമായി സുഗതകുമാരി മുന്നിലേക്ക് വെച്ചത്. അവനല്ലാതെ മറ്റെന്താണ് ഈ പ്രപഞ്ചത്തില്‍ ബാക്കിനില്‍ക്കുന്നത്. അവനുവേണ്ടിയല്ലാതെ മറ്റെന്തിന് വേണ്ടിയാണ് ഋതുക്കള്‍ ഊഴമിട്ട് വിരുന്നെത്തുന്നത്…. കാത്തിരിപ്പൂ വരൂ വരികെന്ന് കാട്ടില്‍ നിന്നും കുഴല്‍ വിളിക്കായി കാതോര്‍ത്തവള്‍…. ശ്യാമസുന്ദരാ മൃത്യുവും നിന്റെ നാമമാണെന്ന് പണ്ടേ വിളിച്ചുചൊല്ലിയവള്‍…
മലയാളത്തിന്റെ മഹാബോധിയായി ആ ജീവിതം ഇവിടെ ബാക്കിയാണ്…. തണല്‍പറ്റി നില്‍ക്കാന്‍, പാടിയതൊക്കെയും ഏറ്റുപാടാന്‍, തലമുറകള്‍ക്കായി പോരാടാന്‍ ഈ തണല്‍ ധാരാളം….