മലയാളകവിതയില്‍ വള്ളത്തോളിനുശേഷം ഇരുപതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍, നവീന കല്പനയുടെയും ഭാരതീയതയുടെയും ആകര്‍ഷണമേഖലയില്‍ ജനശ്രദ്ധക്കു കേന്ദ്രമായത് ജി. ശങ്കരക്കുറുപ്പുതന്നെ. എന്നാല്‍ ജി.യോടൊപ്പം തന്നെ, നവഭാവനയുടെ മേടിലും തടത്തിലും സൗഗന്ധികങ്ങള്‍ വിരിയിച്ചവര്‍ ഏറെപ്പേരുണ്ട്. വൈലോപ്പിളി, ഇടശ്ശേരി, കക്കാട്, ഒളപ്പമണ്ണ, അക്കിത്തം എന്നിങ്ങനെ, കവിതയുടെ ഒരു സുവര്‍ണകാലം തന്നെ. ജനപ്രീതി നേടിയ ഒ.എന്‍.വി., സുഗതകുമാരി, ഇടശ്ശേരി എന്നിവര്‍ക്കൊപ്പം ആശയപ്രൗഢിയും ദര്‍ശനദീപ്തിയും കൈമുതലായുള്ള വൈലോപ്പിളി, അക്കിത്തം, അയ്യപ്പപണിക്കര്‍ എന്നിവരും, സംസ്‌കൃത പാരമ്പര്യത്തോടൊപ്പം ആധുനിക ശാസ്ത്രീയ വീക്ഷണവും മേളിച്ചു. ഈ കവികളില്‍ അല്ലെങ്കില്‍, വിശ്വമഹാകവികളുടെയും പ്രത്യേകിച്ചും ആംഗലകവികളുടെയും സ്വാധീനം ഭാഷയെ സമ്പന്നമാക്കി എന്നു പറയാം. സവിശേഷ വ്യക്തിത്വം പുലര്‍ത്തി, അന്നോളമുള്ള ഏതെങ്കിലും സമ്പ്രദായത്തിന്റെ കള്ളികളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തവണ്ണം വൈവിധ്യവും സൗന്ദര്യവും പ്രകടിപ്പിച്ച കവി എന്ന നിലയിലാണ് സുഗതകുമാരി ശ്രദ്ധേയമാകുന്നത്.
ആ പേരു കേള്‍ക്കുന്ന മാത്രയില്‍ ആരും ഓര്‍ത്തുപോവുന്ന രണ്ടു സാംസ്‌കാരിക പ്രതീകങ്ങളുണ്ട്. ഒന്ന് സൈലന്റ്‌വാലി, രണ്ട്, ശ്രീകൃഷ്ണന്‍. സൈലന്റ്‌വാലിയെപ്പറ്റി പാടിയതും, അതാണ് നമ്മുടെ മാനുഷിക മൂല്യത്തിന്റെ പച്ചപ്പ് എന്ന ബോധം സൃഷ്ടിച്ചതും സുഗതകുമാരിയാണ്. അതുപോലെ വൃന്ദാവനത്തിലെ ഗോപികയായി സ്വയംമാറി, ശ്രീകൃഷ്ണ പരമാത്മാവിന്റെ ദര്‍ശനം, തന്റെ അനുഭൂതിയായും കവിതയായും മാറ്റി മലയാളകവിതക്കു വൈദിക പശ്ചാത്തലം ഒരുക്കിയത് സുഗതകുമാരിയാണ്. ഈ നിലപാടില്‍ നല്ല നിഷ്ഠ പുലര്‍ത്തി അങ്ങനെ ശംഖനാദത്തിന്റെ ഓടക്കുഴലിന്റെ നിലവിളക്കിന്റെ ഒക്കെ ഐശ്വര്യം എന്നു പറയുന്ന ഒരു പരിവേഷം സുഗതകുമാരിയുടെ കവിതയ്ക്ക് ഉണ്ട്. ടാഗൂറില്‍ തുടങ്ങുന്ന ഇന്ത്യന്‍ കവിപരമ്പരക്ക് അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയാണിത്. മലയാളത്തിലെ ആധുനിക കവികളില്‍ വൈലോപ്പിള്ളിക്കും കുഞ്ഞിരാമന്‍ നായര്‍കുകമാണ് ഇങ്ങനെയൊരു നിലവിളക്ക് ഒരിക്കലും അണയാതെ പേനത്തുമ്പിലുള്ളത്.
1978ല്‍ തുടങ്ങിയ സൈലന്റ്‌വാലി പ്രക്ഷോഭം ആദ്യന്തം നയിച്ചത് സുഗത ആയിരുന്നു. കേരള ഗ്രാമഭംഗിയെ തന്റെ കര്‍മ്മവേദിയാക്കി, അതിന്റെ നിലനില്പിനുവേണ്ടി രാപകല്‍ അധ്വാനിച്ചു. ‘സഹ്യഹൃദയം’ എന്ന പരിസ്ഥിതിക്കവിത സമാഹാരം അവതരിപ്പിച്ച പ്രകൃതി ശാസ്ത്രജ്ഞനായ പി.കെ. ഉത്തമന്‍ പറയുന്നു: ”സുഗതകുമാരിക്കവിത വായിച്ചാല്‍ ഒരു ഇംപ്രഷനിസ്റ്റ് ആരാമം മനസ്സില്‍ വിടര്‍ന്നു വരും” അതിന്റെ ശ്രുതി ഇതാ കേട്ടോളൂ:-
തണുത്ത പൂന്തണല്‍ വീശി പടര്‍ന്നു ചൂഴ്ന്നു നില്‍ക്കുന്ന
മരത്തിന്റെ തിരുമുടിയ്ക്കിതാ തൊഴുന്നേന്‍
നീലകണ്ഠസ്വാമിയെപ്പോല്‍ വിഷം താനേ ഭുജിച്ചിട്ടു
പ്രാണവായു തരുന്നോനെ ഇതാ തൊഴുന്നേന്‍
നമ്മുടെ മലമുകളിലെ നീലകുറിഞ്ഞിയെ കണ്ടെത്തുക മാത്രമല്ല അതിനെ പരിരക്ഷിക്കുകയും തന്റെ ധര്‍മ്മമായി സുഗത സ്വീകരിച്ചു. മറ്റനേകം പേരെ കുറിഞ്ഞിത്തണലില്‍ കൊണ്ടിരുത്തി. നടരാജ നൃത്താഘോഷം അവര്‍ക്ക് ദര്‍ശനീയമായി.
പ്രകൃതിഭംഗിയോടൊപ്പം ജീവിതത്തെ അനുഗ്രഹിക്കുന്ന മറ്റൊരു സാന്നിധ്യം ശ്രീകൃഷ്ണ പരമാത്മാവാണ്. പ്രകൃതി കവിതകള്‍ക്കൊപ്പം സൗന്ദര്യസങ്കീര്‍ത്തനം കേള്‍ക്കാം ശ്രീകൃഷ്ണനെ കവിതയില്‍ ആവാഹിക്കുമ്പോള്‍, ‘കൃഷ്ണാ നീ എന്നെ അറിയില്ല’എന്നു പാടുമ്പോള്‍ അത് മലയാളകവിതയുടെ ഒരു ചന്ദനപ്പൊട്ടുപോലെ മനസ്സിനെ കുളുര്‍പ്പിക്കുന്നു. ചെറുശ്ശേരിയായാലും പൂന്താനം ആയാലും കവിതയുടെ ശ്രീകോവിലില്‍ എത്തി കൃഷ്ണനെ പ്രദക്ഷിണം വയ്ക്കുകയാണ് ചെയ്തത്. ഒപ്പം പ്രദക്ഷിണത്തിനു കൂടുന്നു, കവിതപാടിക്കൊണ്ട് നമ്മളും. സുഗതകുമാരിയാകട്ടെ സ്വയം ഒരു ഗോപസ്ത്രീയായി മാറുകയാണ്. ശ്രീകൃഷ്ണനുമൊത്ത് ലീലകള്‍ നടത്തി ആത്മസായൂജ്യം നേടുന്നു. ഗോപികയുടെ അനുഭവമായി ഭാഗവതത്തില്‍ പറയുന്നതുപലതും സ്വാനുഭവത്തിന്റെ രസികതയോടെ ഗോപികാ സുഗത, മതിവരാതെ അനുസ്മരിക്കുന്നു.
ആധുനിക കാലത്ത് ഈ ഭക്തിഭാവത്തിന് എന്തു പ്രസക്തി? ഭൗതികവാദവും ആധുനിക യുക്തിചിന്തയും പ്രപഞ്ചസൗന്ദര്യത്തെയും ഭക്തിയുടെ മോക്ഷസാധനാ തത്ത്വത്തെയും ഇല്ലാതാക്കിക്കളഞ്ഞില്ലേ? അപ്പോള്‍ ആ സ്മരണക്ക് നാഗരിക ജീവിതത്തില്‍ എന്തു പ്രസക്തി? ഈ ചിന്ത സുഗതകുമാരിയിലും ദുഃഖഹേതുകമായി പ്രവഹിക്കുന്നു. ‘മഹാഭാരതം” എന്ന കവിതയില്‍ കവി നിരീക്ഷിക്കുന്നത് ഗംഗാനദി വിഷലിപ്തമായതും നഗരങ്ങള്‍ വിഷപ്പുക വമിക്കുന്നതും ആണ്. ദാഹമകറ്റാന്‍ നഗരങ്ങള്‍ ആശ്രയിക്കുന്നത് മദ്യത്തെയാണ്. ഒരു പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ ഈ ദുരന്തത്തില്‍ നിന്നുള്ള മോചനമാണ് കവി ആഗ്രഹിക്കുന്നത്. ആ ലക്ഷ്യം അപ്രാപ്യമാകുമോ എന്ന ശങ്കയാണ് അവരുടെ കവിതയിലെ ദുഃഖത്തിന്റെ, കണ്ണുനിരീന്റെ കാരണം. അതില്‍ നിന്നുള്ള മോചനമാര്‍ഗ്ഗം ശ്രീകൃഷ്ണനെ ആശ്രയിക്കുന്നതിലൂടെയാണെന്നും കവി പലേടത്തും സൂചിപ്പിക്കുന്നു.