കവിതകൊണ്ടും ജീവിതംകൊണ്ടും ഇരുളിനെ പ്രതിരോധിച്ച എഴുത്തുകാരിയാണ് സുഗതകുമാരി ടീച്ചര്‍. അവര്‍ ഒരേ സമയം പാട്ടുകാരിയും പോരാളിയുമായിരുന്നു. പ്രകൃതി അവരിലൂടെ നേരിട്ടു സംസാരിക്കുകയായിരുന്നു. മുറിവേറ്റ പെണ്ണിനും പ്രൃതിക്കും വേണ്ടി തുറന്നു വച്ച വീടാണ് ആ അമ്മയുടെ ഹൃദയം. ഭാരതീയ കാവ്യപാരമ്പര്യത്തിന്റെ വേരും തളിരും ആ രചനകളില്‍ തെളിയുന്നു. ശ്യാമസുന്ദരനായ ശ്രീകൃഷ്ണന്‍ ആ കവിതകളുടെ പ്രാണനാണ്. വൃന്ദാവനത്തിന്റെ രാഗവിശുദ്ധിയും കുരുക്ഷേത്രത്തിന്റെ കര്‍മ്മനിഷ്ഠയും അവരുടെ കവിതകളില്‍ ഒത്തുചേരുന്നു. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന് അഴിയാത്ത ചേലയുടെ സാന്ത്വനമാണ് ആ രചനകള്‍.
‘ശ്യാമസുന്ദരാ, മൃത്യുവും നിന്റെ നാമമാണെന്നു ഞാനറിയുന്നേന്‍’ എന്ന ദിവ്യബോധത്തിനു മുന്നില്‍ ബാലഗോകുലം പ്രണമിക്കുന്നു. കര്‍മ്മത്തെ കര്‍മ്മയോഗമാക്കുന്ന കരുത്താണ് കൃഷ്ണഭക്തി. ദീര്‍ഘകാലം വിവിധ ചുമതലകളില്‍ ബാലഗോകുലത്തോടൊപ്പമുണ്ടായിരുന്ന, പ്രഥമ ജന്മാഷ്ടമി പുരസ്‌കാരമേറ്റുവാങ്ങിയ ഗോകുലപാഠങ്ങളുടെ സംഗ്രഹരൂപമായി ത്രിമധുരം എന്ന വിശിഷ്ടഗ്രന്ഥം സമ്മാനിച്ച മലയാളത്തിന്റെ എഴുത്തമ്മയ്ക്ക് ബാലഗോകുല കുടുംബം ഏറെ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.