കാവ്യകൈരളിയുടെ പൂന്തോപ്പില്‍ നിന്നും സര്‍ഗ്ഗസുഗന്ധം ബാക്കിയാക്കി ഒരു പൂവുകൂടി കൊഴിയുകയാണ്. എണ്‍പത്താറ് വര്‍ഷങ്ങള്‍ നീണ്ട സുഗതകുമാരിയെന്ന കവിയുടെ ധന്യജീവിതം സര്‍വ്വഭക്ഷകനായ കാലത്തിന്റെ നിയതിയില്‍ അരങ്ങൊഴിയുമ്പോള്‍ നന്ത്യാര്‍വട്ടത്തിന്റെ നൈര്‍മ്മല്യമോലുന്ന കവിതകള്‍ ബാക്കിയാവുന്നു. കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെ മകള്‍ പിതാവിന്റെ സര്‍ഗ്ഗപാരമ്പര്യത്തിന്റെ മാത്രമല്ല ആദര്‍ശ സാമൂഹ്യജീവിതത്തിന്റെയും പാരമ്പര്യങ്ങളുടെ നേര്‍അവകാശിയായി മാറിയെന്നത് ചരിത്രം. കാല്‍പ്പനികതയുടെ കവിജീവിതത്തില്‍ സാമൂഹ്യ ഇടപെടലുകള്‍ക്ക് എന്ത് പ്രസക്തി എന്നു ചോദിക്കുന്നവര്‍പോലുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ സുഗതകുമാരി എന്ന കവി വേറിട്ട വ്യക്തിത്വമാകുന്നു. കൂരമ്പേറ്റു പിടയുന്ന കിളിയുടെ നൊമ്പരത്തില്‍ സഹതപിച്ച് വിലാപകാവ്യമെഴുതുന്നതോടെ കവിധര്‍മ്മം പൂര്‍ണ്ണമായെന്നു കരുതുന്നവരുടെ കൂട്ടത്തില്‍ സുഗതകുമാരിയില്ല. മേലില്‍ ഒരു കിളിയും എയ്തു വീഴ്ത്തപ്പെടാതിരിക്കാന്‍ നിഷാദ ഗര്‍വ്വിനോട് പൊരുതുവാന്‍ ഉറച്ചിറങ്ങുന്ന പോരാളി കൂടിയാണ് അവര്‍.
കവിത സുഗതകുമാരിയെ സംബന്ധിച്ചിടത്തോളം അക്കാദമിക സുരക്ഷിതത്വത്തിന്റെ സുഖശീതളിമയില്‍ ഇരുന്നു നടത്തുന്ന ബൗദ്ധിക വ്യായാമമല്ല.പ്രാതികൂല്യങ്ങളോടു പൊരുതാനുള്ള പടവാളാണ്. സങ്കടങ്ങളുടെ പെരുമഴയില്‍ കുടയില്ലാതെ നനഞ്ഞ ഒരു കുട്ടിയായിരുന്നു അവര്‍. രുദിതാനുസാരിയായ കവി എന്നും ശ്യാമദുഃഖങ്ങളുടെ പാട്ടുകാരിയും തോറ്റുപോയേക്കാവുന്ന യുദ്ധങ്ങളിലെ പടനായികയുമായിരുന്നു. കവികര്‍മ്മം കഴിയുന്നതോടെ തന്റെ സാമൂഹ്യ പ്രതിബദ്ധത പൂര്‍ണ്ണമായെന്നു കരുതുന്നവരുടെ കൂട്ടത്തില്‍ സുഗതകുമാരിയില്ല. മണ്ണിനേയും പെണ്ണിനേയും മരങ്ങളേയും നശിപ്പിക്കുന്നവര്‍ക്കെതിരെ കവിതകൊണ്ടു മാത്രമല്ല, തന്റെ ജീവിതം കൊണ്ടുകൂടി പ്രതിരോധമൊരുക്കിയ കവിയ്ക്ക് കല്ലേറുകളും പരിഹാസങ്ങളും പലപ്പോഴും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കാപട്യ സമൂഹത്തിനു നടുവില്‍ കവിയുടെ ശബ്ദം പലപ്പോഴും മരുഭൂമിയിലെ പ്രവാചകന്റേതുപോലെയായിരുന്നു. എങ്കിലും സ്വയം ഏറ്റെടുത്ത വേദനയുടെ കുരിശുമായി പീഡാനുഭവത്തിന്റെ പാതയില്‍ അവര്‍ ക്രിസ്തുവിനെ അനുസ്മരിപ്പിച്ചു. കാവ്യജീവിതംപോലെ സമ്പന്നമായിരുന്നു അവരുടെ സമരജീവിതവും. മുറിച്ചു മാറ്റപ്പെടുന്ന കാടിനും ഉടച്ചുമാറ്റപ്പെടുന്ന മലകള്‍ക്കും വേണ്ടി സുഗതകുമാരി നടത്തിയതുപോലുള്ള ധര്‍മ്മസമരങ്ങള്‍ മറ്റാരും നടത്തിയിട്ടുണ്ടെന്നുതോന്നുന്നില്ല. വംശനാശം നേരിടുന്ന സൈലന്റ്‌വാലിയിലെ സിംഹവാലന്‍ കുരങ്ങിനെക്കുറിച്ച് മാത്രമല്ല കാടുതീണ്ടിയാല്‍ വരാന്‍ പോകുന്ന പരിസ്ഥിതി ദുരന്തത്തെക്കുറിച്ചും മലയാളിയെ പഠിപ്പിച്ചത് സുഗതകുമാരി ടീച്ചറായിരുന്നു. ശബ്ദമില്ലാത്തവന്റെ ഒച്ചയാകുന്നതില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പക്ഷം ചേരുന്നതില്‍ കവി എന്നും ആനന്ദം കണ്ടെത്തി. ആറന്മുളയിലും അതിരപ്പിള്ളിയിലും സൈരന്ധ്രി വനത്തിലുമെല്ലാം മണ്ണും മരവും വെള്ളവും കാക്കാനുള്ള പോരാട്ടത്തില്‍ അവര്‍ മുന്നില്‍ നില്‍ക്കുക മാത്രമല്ല മുന്നിട്ടിറങ്ങുകയും ചെയ്തു.
അപരദുഃഖങ്ങളെ സ്വന്തദുഃഖങ്ങളായി ഏറ്റെടുത്ത കവി കാല്‍പ്പനികതയുടെ സ്വപ്‌നലോകത്തുനിന്നും പച്ചമണ്ണിലേക്ക് ഇറങ്ങിനിന്നു. അരക്ഷിതരും ആതുരരുമായ പെണ്‍വര്‍ഗ്ഗത്തിന് മുഴുവന്‍ അത്താണി ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു 1985 ല്‍ ആരംഭിച്ച അഭയഗ്രാമം. അനുഭവങ്ങളുടെ തീപ്പൊള്ളലില്‍ സമനില തെറ്റിയ നൂറായിരം പെണ്‍ മാനസങ്ങള്‍ക്ക് ഒരമ്മയുടെ സാന്ത്വനമായിരുന്നു അഭയ. ‘പാവം മാനവ ഹൃദയങ്ങളെ’ തിരിച്ചറിയുന്ന ഒരു കവിക്കേ ഇത്തരം ആക്ടിവിസത്തിന്റെ മുള്‍ക്കിരീടങ്ങള്‍ പേറുവാന്‍ കഴിയു. പേരിനും പ്രശസ്തിക്കും വേണ്ടി സുഗതകുമാരി ഒന്നും ചെയ്തില്ല. അജ്ഞാതയായ ഗോപികയായിരിക്കാനായിരുന്നു അവര്‍ക്കെന്നുമിഷ്ടം.
‘ഇവിടെയമ്പാടി തന്‍
ഒരു കോണിലരിയമണ്‍-
കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല’ -എന്നത് ഗോകുലഗോപികയുടെ വിപ്രലംഭ ശൃംഗാരം മാത്രമാണെന്നു ധരിക്കുന്നവര്‍ക്ക് തെറ്റി. പ്രസിദ്ധിയുടെ വെള്ളിവെളിച്ചം കാംക്ഷിക്കാത്ത കവിമനസ്സിന്റെ സാക്ഷ്യപ്പെടല്‍ കൂടിയാണ് ഈ വരികളില്‍ നിഴലിക്കുന്നത്. ‘കൃഷ്ണാ നീയെന്നെ അറിയില്ല’ എന്ന കവിതയില്‍, തന്നെ ആരും അറിയില്ല, തനിക്ക് അറിയപ്പെടേണ്ട എന്നു പറയുന്ന കവി രാത്രിമഴയിലെത്തുമ്പോള്‍ സമാനദുഃ ഖിതരെ താന്‍ അറിയുമെന്ന് ഉറച്ച് പറയുന്നു.രാത്രിയുടെ ഏകാന്തതയില്‍ ദുഃഖങ്ങളത്രയും കരഞ്ഞുതീര്‍ക്കുന്ന ഒരു പെണ്ണായി രാത്രി മഴയെ ചിത്രീകരിക്കുന്ന കവി, ഒരു വേള നിന്നെ ഞാന്‍ അടുത്തറിയും എന്ന് പ്രസ്താവിക്കുകയാണ്.
‘….പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ചിരിയും തിടുക്കവും നാട്യവും ഞാനറിയും…..
അറിയുന്നതെന്തുകൊണ്ടെന്നോ സഖീ…
ഞാനുമിതു പോലെ രാത്രി മഴ പോലെ….’-എന്നു പറയുമ്പോള്‍ അത് ആത്മാവിഷ്‌ക്കാരത്തിന്റെ പരകോടിയായി മാറുന്നു.
മരണത്തിന്റെ മുഖത്തുപോലും ശ്യാമവര്‍ണ്ണന്റെ സൗന്ദര്യം ദര്‍ശിച്ച കവിയായിരുന്നു സുഗതകുമാരി. അതുകൊണ്ടാണ്-‘ശ്യാമസുന്ദര മൃത്യുവും നിന്റെ…നാമമാണെന്നതിങ്ങറിയുന്നേന്‍’ എന്നെഴുതുവാന്‍ കവിക്ക് കഴിയുന്നത്. അട്ടപ്പാടിയില്‍ മനുഷ്യന്റെ ദുര തീണ്ടി പട്ടുപോയ മൊട്ടക്കുന്നുകളെ വീണ്ടും ഹരിത വനമാക്കി അതിനെ കൃഷ്ണവനമെന്ന് വിളിച്ച കവി അവിടെ പുനര്‍ജനിച്ച അരുവികളെക്കുറിച്ചും അവിടം ഈറ്റില്ലമാക്കാനെത്തിയ മാന്‍പേടയെ കുറിച്ചുമെല്ലാം ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ അതേനിമിഷം തന്റെ വാക്കുകള്‍ ആരും ശ്രവിക്കുന്നില്ലെന്ന സങ്കടമൊഴികള്‍ കവിതയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നു. ‘ഇനിയീ മനസ്സില്‍ കവിതയില്ല…. കവിതയ്ക്കു കൈനീട്ടി എത്തിയോരെ വെറും കരവുമായ് പോകൂ, തിരിച്ചുപോകൂ..’ എന്ന ശകാരസങ്കടം ചൊരിയാനും അവര്‍തയ്യാറാകുന്നു. ‘അന്നു ഞാന്‍ വിലങ്ങനില്‍ നട്ടുപോന്നൊരാക്കണിക്കൊന്നത്തയ്യവിടുണ്ടോ… കിളിച്ചോ, കരിഞ്ഞുവോ….’ എന്ന് വ്യാകുലപ്പെടാന്‍ സുഗതകുമാരിയെന്ന കവി നമ്മോടൊപ്പമിനിയില്ല.
‘എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും, മര-
ക്കൊമ്പിലെക്കൊച്ചു കുയിലിനും നന്ദി…’എന്ന് പാടി മലയാളത്തിന്റെ വാനമ്പാടി മറഞ്ഞിരിക്കുകയാണ്. എങ്കിലും കവിതയുടെ തോരാതെ ചെയ്യുന്ന ഒരു രാത്രിമഴ നമ്മുടെ ജന്മദുഃഖങ്ങളുടെ മേല്‍ എന്നും സാന്ത്വനത്തിന്റെ ശീതള സ്പര്‍ശമായി തുടരുക തന്നെ ചെയ്യും.