വെള്ളാറക്കോളനിയിലെ പഴയ തറവാടുകളില്‍ വെള്ളാറക്കളത്തിനുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ് രണ്ടു വലിയ കുളങ്ങള്‍. എട്ട് ഏക്കറില്‍ സ്ഥിതിചെയ്യുന്ന വെള്ളാറക്കളം തറവാടിന്റെ കൈവേലിയ്ക്കുള്ളിലാണ് മറപ്പുരകെട്ടി വേര്‍തിരിച്ച പായല്‍ക്കുളം. വേലിയ്ക്കുപുറത്തുള്ള താമരക്കുളം നാട്ടുകാരുടെയും പക്ഷിമൃഗാദികളുടെയും കൂടി കുളമാണ്. പായല്‍ക്കുളത്തില്‍ അലക്കുവാന്‍ പോകുന്നത്, കുളിക്കുവാന്‍ പോകുന്നത് വെള്ളാറക്കളത്തെ സ്ത്രീകളുടെ നേരമ്പോക്കു കൂടിയാണ്.
തറവാട്ടുവീട്ടില്‍ നിന്നും കുളത്തിലേക്ക് അരകിലോമീറ്റര്‍ നടക്കുവാനുണ്ട്. സംസാരിച്ചുകൊണ്ടുള്ള ആ നടത്തവും തരുണീമണികളുടെ സായാഹ്നവിനോദത്തിലുള്‍പ്പെടുന്നു. നടവഴിയില്‍ പൂത്തു നില്‍ക്കുന്ന പനിനീര്‍ പൂക്കള്‍ കുളത്തിലേയ്ക്കുള്ള വഴിയിലെ ആകര്‍ഷണകേന്ദ്രമാണ്.
ഋതുഭേദങ്ങള്‍ക്കനുസരിച്ച് പലനിറങ്ങളിലും പ്രത്യക്ഷപ്പെടുന്ന കുളക്കരയിലെ ചെടികള്‍ വര്‍ണ്ണങ്ങളുടെ വിസ്മയലോകം തീര്‍ക്കുന്നു.
നടപ്പാത ഒഴികെയുള്ള ഇരുവശവും പുല്ലുകള്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്നു. മുക്കുറ്റി, തൊട്ടാവടി, തുമ്പ, അരിപ്പൂ, പയ്റ്റടിപൂ, നാലുമണി, എട്ടുമണി തുടങ്ങിയ പൂവുകള്‍ വഴിയരികില്‍ വിടര്‍ന്നുവിലസും. തറവാടുവീടു മുതല്‍ കുളം എത്തുന്നതുവരെയുള്ള വഴി എക്കാലത്തും കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സിലെ മായാത്ത ഓര്‍മ്മകളാണ്.
മേടം കഴിഞ്ഞ് ഇടവപ്പാതിയ്ക്ക് കുളം മുതല്‍ തറവാടു വീട്ടിലേയ്ക്കുള്ള വഴിവരെ വെള്ളം നീര്‍ച്ചാലുകളായി ഒഴുകും. അങ്ങനെ നടവഴി പോലും ചെറിയതോടായി മാറും. തോടായി മാറിയ നടവഴിയില്‍ വെള്ളിനക്ഷത്രങ്ങള്‍ ചിന്നിത്തെറിക്കുന്നതുപോലെ പരല്‍ മീനുകള്‍ പ്രത്യക്ഷപ്പെടും.
അവയുടെ മലക്കംമറിഞ്ഞുള്ള അഭ്യാസപ്രകടനങ്ങള്‍ ഏവര്‍ക്കും കൗതുകകരമായ കാഴ്ചയാണ്. ഹരിയേട്ടനും പ്രിയയും രജിതയും ജ്യോച്ചിയും തോര്‍ത്തുമുണ്ടിന്റെ ഒരു വശം കഴുത്തില്‍ കെട്ടി മറ്റേ അറ്റം വെള്ളത്തില്‍ താഴ്ത്തും. പരല്‍മീനുകള്‍ തോര്‍ത്തു മുണ്ടില്‍ വന്നു നിറയും. തോര്‍ത്തുമുണ്ട് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയാല്‍ അതിനുള്ളിലുള്ള വെള്ളം നിമിഷം കൊണ്ട് താഴെ പതിയ്ക്കും. തോര്‍ത്തില്‍ കുടുങ്ങിയ പരല്‍ മീനുകള്‍ അതുവരെയുള്ള ഉത്സാഹത്തിമര്‍പ്പില്‍ നിന്ന് വ്യത്യസ്തമായി ശ്വാസത്തിനു വേണ്ടി പിടയും.
ജ്യോച്ചി വെള്ളം നിറച്ചുവെച്ച ഒരു വട്ടളത്തില്‍ പരല്‍മീനുകളെ കൊണ്ടിടും. ആ വട്ടളത്തില്‍ ചാടിത്തിമര്‍ത്ത് ചില മീനുകള്‍ ചിലപ്പോള്‍ പുറത്തുചാടി മണ്ണില്‍ കുത്തി മറിയും. കൈകൊണ്ടു പിടിയ്ക്കുവാന്‍ വഴങ്ങിത്തരില്ല. ജീവന്മരണപോരാട്ടത്തില്‍ ചിലവ പിടഞ്ഞ് പിടഞ്ഞ് വഴിത്തോട്ടില്‍ തന്നെ ശരണം പ്രാപിക്കും.
ഹരിയേട്ടനും സംഘവും തറവാട്ടിലെ കളപ്പുരയുടെ ഉള്ളില്‍ ചാരക്കൂട്ടില്‍ കിടക്കുന്ന ഒഴിഞ്ഞ കുപ്പികള്‍ പെറുക്കിയെടുക്കുവാന്‍ ചാരപ്പുരയിലേക്ക് പോകുമ്പോള്‍ പരല്‍ മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്ന വട്ടളത്തിന് കാവല്‍ നില്‍ക്കുന്ന ഡ്യൂട്ടി തനിക്കായിരിക്കും. അപ്പോഴെല്ലാം പാട്ടകൊണ്ട് കോരിയെടുത്ത് ഓരോ പരല്‍ മീനുകളെയായി വഴിത്തോടില്‍ കൊണ്ടിടും. അവര്‍ തിരിച്ചു വന്ന് ചോദ്യം ചെയ്താല്‍ ചാടിപ്പോയതാണെന്നു പറഞ്ഞ് തടിതപ്പും.
ഹരിയേട്ടന്‍ ‘ങ്ഹും’ ന്നൊന്ന് ഇരുത്തിമൂളും. ബാക്കി വട്ടളത്തിലെ പരല്‍ മത്സ്യങ്ങളെ അവനവന്റെ എണ്ണക്കുപ്പിയില്‍ നിക്ഷേപിക്കുവാന്‍ ഏവരും പ്രയത്‌നം ആരംഭിക്കും. വായവട്ടം കുറഞ്ഞകുപ്പിയിലേക്ക് അവയെ കൈകൊണ്ടു പിടിച്ചിടുമ്പോള്‍ മനസ്സു പിടയ്ക്കും.
നാലഞ്ചു ദിവസം നെല്ലറയുടെ ജനല്‍പ്പടിയില്‍ ഓരോരുത്തരുടെയും ദുര്‍ഗന്ധം വമിക്കുന്ന കുപ്പികള്‍ സ്ഥാനം പിടിക്കും.
ആദ്യദിവസങ്ങളില്‍ ഒരു സ്‌ക്വാഡായി അവയെ സന്ദര്‍ശിച്ച്, നിരീക്ഷിച്ച് നിഗമനങ്ങള്‍ വിളമ്പി ഹരിയേട്ടനും സംഘവും കെങ്കേമമായി നടക്കും. മൂന്നു നാലു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോട്ടമില്ല. അസഹ്യമായ ഗന്ധം മൂക്കിലടിച്ച് കയറി നാസാദ്വാരങ്ങളുടെ ഗന്ധശേഷി വരെ അഴുകിയതായിത്തീര്‍ന്ന അവസ്ഥ.
നെല്ലറയുടെ വാതില്‍ തുറന്ന് ജനല്‍പ്പടിയില്‍ ഇരിക്കുന്ന കുപ്പികളിലൂടെ നോക്കുമ്പോള്‍ എല്ലാ വെള്ളിനക്ഷത്രങ്ങളും തിളക്കം നഷ്ടപ്പെട്ട് മരണത്തിലേയ്ക്കടുക്കുന്ന അവസ്ഥയിലായിട്ടുണ്ടാവും.
പഴകിയ എണ്ണക്കുപ്പിയുടെ ഉള്ളില്‍ കുഴമ്പു പരുവമായ വെള്ളം… കുപ്പി തൊട്ടാല്‍ തന്നെ കൈ ഒട്ടും. കുപ്പികള്‍ ആരും കാണാതെ വഴിത്തോടില്‍ കൊണ്ടുപോയി അതിലെ മത്സ്യങ്ങളെ തോട്ടിലിട്ടുകഴിഞ്ഞാല്‍ കള്ളത്തരത്തിന്റെ ഒരു കടമ്പ കടന്നുകിട്ടും. ചില പരല്‍മീനുകള്‍ പിടഞ്ഞ് പിടഞ്ഞ് വീണ്ടും പുതുജീവന്‍ കൈവരിക്കും. ചിലവ ചത്തിട്ടുണ്ടാകും. ചിലത് അഴുകി ദ്രവിച്ചിട്ടുണ്ടാകും.
സഹജീവി സ്‌നേഹത്തിന്റെ ഭാഗമായി നടത്തുന്ന കള്ളത്തരത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്. പഴയപടി വെള്ളം നിറച്ച് കുപ്പികള്‍ നെല്ലറയുടെ ജനല്‍പ്പടിയില്‍ അവര്‍ കാണാതെ കൊണ്ടുപോയിവെയ്ക്കുന്നതുവരെ മനസ്സ് പരല്‍ മത്സ്യങ്ങളെപോലെ പിടയും. പത്തുപതിനഞ്ചുദിവസം കഴിഞ്ഞാല്‍ ഹരിയേട്ടനും സംഘവും ബോധോദയം നേടി വീണ്ടും ജനല്‍പ്പടിയുടെ അടുത്തെത്തും. പൂച്ച മറിച്ചിട്ട കുപ്പികള്‍ കാലിയായിക്കാണും. എല്ലാ മത്സ്യങ്ങളെയും പൂച്ച തിന്നെന്ന നിഗമനത്തില്‍ എത്തിച്ചേരും. ഹൃദയമിടിപ്പിന്റെ ദ്രുതഗതിയിലുള്ള ചലനം പുറത്തേക്ക് കേള്‍ക്കുന്നുണ്ടാവും എന്ന് കരുതി നെല്ലറയുടെ വാതില്‍ പാളിയുടെ പിന്നില്‍ ഒളിച്ചുനില്‍ക്കും.
കുപ്പിയിലെ പരല്‍ മത്സ്യങ്ങളെ ഹരിയേട്ടന്‍ ചില അവസരങ്ങളില്‍ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം അടുക്കള കിണറ്റില്‍ കൊണ്ടിടാറുണ്ട്. തുടിപ്പുറത്തുകൂടി കയര്‍ ഉപയോഗിച്ച് ബക്കറ്റില്‍ വെള്ളം നിറയ്ക്കാനായി ബക്കറ്റ് താഴെ കിണര്‍ വരെ ചെന്ന് ശക്തമായി കിണറ്റിലെ വെള്ളത്തില്‍ വീഴുന്ന സമയത്ത് ഈ വെള്ളിപൂളുകള്‍ കിണറ്റില്‍ വൃത്താകൃതിയില്‍ ചിന്നിത്തെറിക്കും. കോരിയെടുക്കുന്ന വെള്ളത്തില്‍ പരല്‍ മത്സ്യങ്ങള്‍ നീന്തിത്തുടിയ്ക്കും. അങ്ങനെ വന്നാല്‍ തങ്കച്ചെറിയമ്മ ബക്കറ്റിലെ വെള്ളം കിണറ്റിന്റെ വശങ്ങളിലേക്ക് ഒഴിച്ചുകളയും. കിണറിന്റെ വശങ്ങളിലിരുന്ന് പുല്ലുപറിയ്ക്കുന്ന കല്യാണിയുടെ മേലെ തങ്കച്ചെറിയമ്മ പരല്‍ മത്സ്യങ്ങളെക്കൊണ്ട് അഭിഷേകം നടത്തും.
തുടര്‍ന്ന് തങ്കച്ചെറിയമ്മ ഉച്ചത്തില്‍ ഹരിയേട്ടനെ വിളിച്ച് ചീത്ത പറയും. അടുക്കളക്കിണറ്റില്‍ പരല്‍മത്സ്യങ്ങളെ കൊണ്ടു നിക്ഷേപിക്കരുതെന്ന് എത്രതവണ പറഞ്ഞാലും ഹരിയേട്ടന്‍ അതു തന്നെ ചെയ്യും.
തങ്കച്ചെറിയമ്മയുടെ വഴക്ക് സഹിക്കാന്‍ കഴിയാതെ വന്നാല്‍ ഹരിയേട്ടന്‍ കുപ്പിയിലെ മത്സ്യങ്ങളെ തേക്കിന്‍ തൊടിയിലുള്ള കിണറിലൊഴിക്കും. ആ കിണറില്‍ കിടന്ന് ചില മത്സ്യങ്ങള്‍ പുനരുജ്ജീവിക്കും. ചിലവ പിറ്റേന്ന് കാലത്ത് ചത്തു പൊങ്ങും. പിടച്ചു തുള്ളിയ വെള്ളി പൂളുകള്‍ ചലനശേഷിയില്ലാതെ കിണറില്‍ തളം കെട്ടി നില്‍ക്കും.
അങ്ങനെ വരുമ്പോഴാണ് അച്ഛമ്മ ഇടപെടുന്നത്. കാരണം അടുക്കള കിണറിനേക്കാള്‍ അച്ഛമ്മയ്ക്ക് പ്രിയം തേക്കിന്‍തൊടിയിലുള്ള കിണറിനോടാണ്. അടുക്കള കിണറിനോളം തന്നെ ആഴമില്ല. അവിടെ തുടിയ്ക്കു പകരം കപ്പിയിലൂടെയാണ് കയറിയിടുന്നത്. തേക്കിന്‍തൊടി കിണറില്‍നിന്ന് വെള്ളം കോരിയെടുത്ത് മുഖവും കൈകാലുകളും ഇടയ്ക്ക് കഴുകുന്നത് അച്ഛമ്മയുടെ വിനോദമാണ്.
ആ കിണറാണ് ഹരിയേട്ടന്‍ അശുദ്ധമാക്കിയിരിക്കുന്നത്. അച്ഛമ്മയെ സംബന്ധിച്ചിടത്തോളം കിണര്‍ നമ്മുടെ കൂടപ്പിറപ്പിനെപോലെയാണ്. അതില്‍ കല്ലിടുന്നത്, കിണറ്റിലേക്ക് എത്തിനോക്കുന്നത് എല്ലാം തെറ്റായ സംഗതികളാണ്. ആ തേക്കിന്‍തൊടി കിണറിലാണ് ചത്തുപൊങ്ങിയ പരല്‍ മത്സ്യങ്ങള്‍ ചീഞ്ഞ് കിടക്കുന്നത്.
അച്ഛമ്മ പറങ്കിക്കാട്ടില്‍ നിന്ന് തോട്ടിയും വലിച്ച് തേക്കിന്‍തൊടി കിണറില്‍ നിന്ന് വെള്ളം കോരി ബക്കറ്റില്‍ നിന്ന് വെള്ളം കൈക്കുമ്പിളിലാക്കി മുഖം കഴുകാനായി ഉദ്യമിക്കുമ്പോഴാണ് പരല്‍ മത്സ്യങ്ങളും കൈക്കുമ്പിളില്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛമ്മയുടെ വിരലുകള്‍ക്കിടയിലൂടെ വെള്ളം വാര്‍ന്നൊഴുകി പോകും. കൈയില്‍ അവശേഷിച്ച ചത്ത പരല്‍മീനുകളെ അച്ഛമ്മ കുറിഞ്ഞിയുടെ മുന്നിലേയ്‌ക്കെറിഞ്ഞു കൊടുക്കും. കുറിഞ്ഞിപ്പൂച്ചയ്ക്ക് ദിവസം കുശാലായി.വീണ്ടും വീണ്ടും ബക്കറ്റില്‍ വെള്ളം കോരി പരല്‍ മത്സ്യങ്ങളെ തൊടിയിലൂടെ ഒഴുക്കിക്കൊണ്ടിരിക്കുന്ന അച്ഛമ്മയുടെ അവസ്ഥയാലോചിച്ച് നില്‍ക്കുമ്പോള്‍ ഹരിയേട്ടന്‍ പാത്തും പതുങ്ങിയും അവിടെ എത്തും. ഒളിഞ്ഞും തെളിഞ്ഞും അച്ഛമ്മയെ വീക്ഷിക്കുന്ന ഹരിയേട്ടനെ അച്ഛമ്മ കണ്ടാല്‍ കഷ്ടത്തിലായതുതന്നെ. ഹരിയേട്ടന്റെ മുരടനക്കം കേട്ടതും ബക്കറ്റില്‍ വെള്ളം കോരിക്കൊണ്ടിരുന്ന അച്ഛമ്മ കയര്‍ കൈയില്‍ നിന്നു പിടിവിട്ടതും ഹരിയേട്ടന്റെ പിന്നാലെ ഓടിയതും ഒരുമിച്ചായിരുന്നു. ഹരിയേട്ടന്‍ ഓടി ചെമ്പരത്തിച്ചെടിയുടെ മുകളില്‍ കയറി സ്ഥാനം പിടിയ്ക്കും. അച്ഛമ്മയുടെ ബക്കറ്റും കയറും അതാ കിണറ്റില്‍ കിടക്കുന്നു!
അച്ഛമ്മയുടെ ദേഷ്യം കുറയുന്നതുവരെ ഹരിയേട്ടന്‍ ചെമ്പരത്തിച്ചെടിയിലെ പൂക്കള്‍ ഇറുത്ത് നിലത്തിട്ടുകൊണ്ടിരിക്കും. അച്ഛമ്മ നിരാശയോടു കൂടി ഊണ്‍തളത്തിലേക്ക് കിഴക്കേ മുറ്റം വഴി നടന്നു കയറും.
പരിസരങ്ങളില്‍ ആരും ഇല്ലെന്ന് തിട്ടപ്പെടുത്തിയാല്‍ നെല്ലറയുടെ പിന്നിലുള്ള ചായ്പ്പില്‍ നിന്ന് പാതാളക്കരണ്ടി എടുത്തുകൊണ്ടുവന്ന് ഹരിയേട്ടന്‍ തന്റെ സാഹസപ്രവൃത്തികള്‍ ആരംഭിക്കും. പാതാളക്കരണ്ടി ഒരു കയറില്‍ കെട്ടി കിണറ്റിലേക്ക് സൂക്ഷിച്ച് ഇറക്കി കിണറിനു ചുറ്റും പാതാളക്കരണ്ടി വട്ടം കറക്കും. ഹരിയേട്ടന്റെ ദ്രുതഗതിയിലുള്ള കൈചലനം എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് വിസ്മയത്തോടെ നോക്കിക്കാണും.
എന്തോ ഒന്ന് കൈയില്‍ ഉള്ള പാതാളക്കരണ്ടിയില്‍ കുടുങ്ങിയതുപോലെ ഹരിയേട്ടന്‍ അഭ്യാസികളെ പോലെ. പാതാളക്കരണ്ടി പതുക്കെ പതുക്കെ പൊക്കി. ആശ്ചര്യമെന്നു പറയട്ടെ അച്ഛമ്മയുടെ കയറും ബക്കറ്റും പാതാളക്കരണ്ടിയില്‍ കുടുങ്ങി മുകളിലെത്താറായി. കുട്ടികളേവരും ആകാംക്ഷയോടുകൂടി ബക്കറ്റില്‍ നോക്കി. വെള്ളിനിറമുള്ള പരല്‍ മത്സ്യങ്ങള്‍ പാറിക്കിടക്കുന്നതിനു താഴെ ഒരു സ്വര്‍ണ്ണനിറം ദൃശ്യമാകുന്നു. ഹരിയേട്ടന്‍ ബക്കറ്റ് പുറത്തെത്തിച്ച് വെള്ളം കളഞ്ഞു. പരല്‍ മത്സ്യങ്ങളെ ഒന്നൊന്നായി കുറിഞ്ഞിക്കു സമ്മാനിച്ചു..
ബക്കറ്റിനടിയില്‍ തിളങ്ങിയ തങ്കപ്പതക്കം പുറത്തെടുത്തു. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അച്ഛമ്മയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മാലയിലെ തങ്കപ്പതക്കം… വര്‍ഷങ്ങള്‍ക്കുമുന്‍പ് നഷ്ടപ്പെട്ടുപോയ തങ്കപ്പതക്കം… വെള്ളാറക്കളം തറവാട്ടിലെ അംഗങ്ങളും പണിക്കാരും എല്ലാം ദിവസങ്ങളോളം തിരഞ്ഞിട്ടും ലഭിക്കാത്ത തങ്കപ്പതക്കം !!!