കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത്, വലത് മുന്നണികള്‍ കൂറ്റന്‍ അഴിമതികള്‍ നടത്തി ജനങ്ങളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. ഇത്രയധികം അഴിമതിച്ചര്‍ച്ചകള്‍ നടന്ന ഒരു തിരഞ്ഞെടുപ്പുകാലം ഇതിനു മുമ്പുണ്ടായിട്ടില്ല. അഴിമതിയുടെ കാര്യത്തില്‍ ഏത് മുന്നണിയാണ് മുന്നില്‍ എന്നേ ഇനി തീരുമാനിക്കാനുള്ളൂ. മുന്നണി രാഷ്ട്രീയത്തിന്റെ ബലിയാടായിത്തീര്‍ന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന കാര്യത്തില്‍ നിഷ്പക്ഷമതികളായ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ഇരുമുന്നണികളില്‍ ഏതെങ്കിലും ഒന്നിന് തുടര്‍ച്ചയായി രണ്ടു തവണ ഭരിക്കാന്‍ ജനങ്ങള്‍ സമ്മതിദാനം നല്‍കിയില്ല എന്നതില്‍നിന്നുതന്നെ ഇവര്‍ കൊണ്ടു നടക്കുന്ന മുന്നണിരാഷ്ട്രീയത്തിന്റെ പൊള്ളത്തരം വ്യക്തമാകുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ഒരേ മനസ്സുള്ള ഇവര്‍ വികസന സങ്കല്പമില്ലാത്തവരും കേരളത്തെ കടക്കെണിയില്‍ എത്തിച്ചവരും എന്നിട്ടും പാഠം പഠിക്കാതെ വീണ്ടും വീണ്ടും കടമെടുത്ത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷത്തിലെത്തിച്ചവരുമാണ്.
മുന്നണി സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്ന ഒരു കാലഘട്ടമായി 2011-2020 ദശകത്തെ ചരിത്രം രേഖപ്പെടുത്തുമെന്നാണ് തോന്നുന്നത്. 2011-16 കാലത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഐക്യമുന്നണി സര്‍ക്കാരില്‍ രണ്ടോ മൂന്നോ മന്ത്രിമാര്‍ ഒഴികെ എല്ലാ മന്ത്രിമാരും അഴിമതി ആരോപണങ്ങള്‍ നേരിട്ടവരാണ്. ബാര്‍കോഴയും സോളാര്‍ വിവാദവുമടക്കം നിരവധി സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ പ്രചരണം നടത്തിയാണ് 2016ല്‍ ഇടത് മുന്നണി അധികാരത്തിലെത്തിയത്. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും കടത്തിവെട്ടിയിരിക്കുകയാണ്. രണ്ടു മുന്നണികള്‍ക്കും പങ്കുള്ള പാലാരിവട്ടം പാലത്തിന്റെ കാര്യത്തിലും ഇവര്‍ ഒരേ തൂവല്‍പക്ഷികള്‍ തന്നെ. അഴിമതിയോട് എന്തെങ്കിലും എതിര്‍പ്പ് ഉള്ളവരല്ല ഇരുമുന്നണികളും. അത് ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുതന്നെ ലഭിക്കണമെന്നു മാത്രം. ഇടത് മന്ത്രിസഭയുടെ അഴിമതികള്‍, പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കാളിയായ സ്വര്‍ണ്ണ കള്ളക്കടത്തും ലൈഫ് മിഷനും കടന്ന് ധനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള കിഫ്ബിയില്‍ വരെ എത്തിനില്‍ക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്.
കേരളത്തിന്റെ കടം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. 1996-2001 കാലത്ത് 25, 754 കോടിയായിരുന്നു കേരളത്തിന്റെ കടം. ഇപ്പോഴത് 3,20,460 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. മാറിമാറി വന്ന മുന്നണി സര്‍ക്കാരുകള്‍ തോന്നുംപടി കടമെടുത്തു. ആഭ്യന്തരവരുമാനത്തിന്റെ 15 ശതമാനത്തോളം മുന്‍കാല വായ്പകളുടെ പലിശയിനത്തില്‍ ചെലവാകും. മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് ഈ ഇനത്തില്‍ കേരളത്തിന്റെ ചെലവ്. സംസ്ഥാന ബജറ്റിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി വിനിയോഗിക്കപ്പെടുകയാണ്. 2018നു മുമ്പുള്ള 8 വര്‍ഷങ്ങളില്‍ ഈ ഇനത്തിലുള്ള ചെലവ് 300% വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വികസനമുരടിപ്പാണ് ഇതിന്റെ ഫലമായി കേരളത്തിലുണ്ടായത്. 2015-16ല്‍ ദേശീയ വളര്‍ച്ചാനിരക്ക് 9.94% ആയിരുന്നപ്പോള്‍ കേരളത്തിലത് 8.59% ആയിരുന്നു. അതേസമയം നികുതി വരുമാനത്തിന്റെ വളര്‍ച്ച 2010-11ല്‍ 23.24% ആയിരുന്നത് 2015-16ല്‍ കുത്തനെ ഇടിഞ്ഞ് 10.68% ആയി. ഈ സാഹചര്യത്തിലാണ് വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കാത്ത കേന്ദ്ര നിയമത്തെ മറികടക്കാന്‍ 1999ല്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്ബിക്ക് രൂപം നല്‍കുന്നത്. 2016ല്‍ ഇതിന്റെ അലകും പിടിയും മാറ്റിയാണ് ഇടത് സര്‍ക്കാര്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് മസാല ബോണ്ട് വഴി 2150 കോടി രൂപ സ്വരൂപിച്ചത്.
കിഫ്ബി ഇടപാടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് ധനമന്ത്രി പത്രസമ്മേളനത്തില്‍ പുറത്തുവിട്ടതോടെ ചര്‍ച്ച നിയമസഭയുടെ അവകാശത്തെക്കുറിച്ചാവുകയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറയ്ക്കപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. അന്‍പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും കേവലം 2150 കോടി മാത്രമാണ് മസാല ബോണ്ടിലുടെ കിട്ടിയത്. ഇങ്ങനെ വായ്പയെടുത്തത് ഭരണഘടനാനുസൃതമല്ല എന്നാണ് സി.എ.ജി. ചൂണ്ടിക്കാട്ടുന്നത്. ഈ വായ്പയ്ക്ക് 9.72% ആണ് പലിശ. തിരിച്ചടക്കാന്‍ 3195 കോടി രൂപ വേണ്ടിവരും. മൂന്ന് വാണിജ്യബാങ്കുകളില്‍ നിന്ന് 10.2% പലിശക്കെടുത്ത വായ്പ അതേ ബാങ്കുകളില്‍ ഏഴു ശതമാനം പലിശയ്ക്കു നിക്ഷേപിച്ചിരിക്കുകയാണെന്ന് ധനമന്ത്രി പറയുന്നു. കൃത്യമായ ആസൂത്രണമോ വരവുചെലവുകളെ കുറിച്ചുള്ള ധാരണയോ ഇല്ലാതെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സി.എ.ജി.യുടെ ഓഡിറ്റിംഗ് ആവശ്യമില്ല, സ്വന്തം ഓഡിറ്റിംഗ് മതി എന്ന സര്‍ക്കാര്‍ നിലപാടിനു പിന്നില്‍ തന്നെ ചില ദുരൂഹമായ കാരണങ്ങളുണ്ട്. കിഫ്ബി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി 3 വര്‍ഷത്തെ മൊറട്ടോറിയവും 7 വര്‍ഷത്തെ തിരിച്ചടവ് അവധിയും ഉള്‍പ്പെടെ അടുത്ത 10 വര്‍ഷത്തില്‍ കേരള സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ കടം വിട്ടേണ്ടിവരും എന്നതാണ്.
അഴിമതിയുടെ കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ ഇരുമുന്നണികളും തയ്യാറല്ല. സംസ്ഥാന ഖജനാവിനെ ഒരു കറവപ്പശുവായാണ് അവര്‍ കാണുന്നത്. അഴിമതിയുടെ പേരില്‍ ഇടതുമുന്നണി ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത ആര്‍.ബാലകൃഷ്ണപ്പിള്ളയുടെയും ബാര്‍കോഴയുടെ പേരില്‍ ശക്തിയായെതിര്‍ത്ത കെ.എം. മാണിയുടെയും കേരള കോണ്‍ഗ്രസ്സുകള്‍ ഇപ്പോള്‍ ഇടതു പാളയത്തിലാണെന്നതു തന്നെ ഇക്കൂട്ടരുടെ നിലപാടുകളിലെ വൈരുദ്ധ്യം വെളിവാക്കുന്നുണ്ട്. പാലാരിവട്ടം പാലത്തിന്റെ പേരില്‍ നടന്ന അഴിമതിയുടെ പേരില്‍ ഇപ്പോള്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഭാവിയില്‍ മുസ്ലിംലീഗ് വിട്ട് ഇടതുമുന്നണിയിലേക്ക് വരാന്‍ തയ്യാറാവുകയോ മുസ്ലിംലീഗുതന്നെ ഇടതു പാളയത്തിലേക്കു ചേക്കേറാന്‍ തയ്യാറാവുകയോ ചെയ്താല്‍ ആവേശപൂര്‍വ്വം അവര്‍ സ്വീകരിക്കുമെന്ന കാര്യത്തിലും സംശയമില്ല. മുസ്ലിംലീഗിനെ ഇടതുപാളയത്തിലേക്കു കൊണ്ടുവരാനുള്ള സിപിഎമ്മിന്റെ സമ്മര്‍ദ്ദ തന്ത്രമല്ലേ ഇടത് ഭരണത്തിന്റെ അവസാന നാളുകളിലുള്ള ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എന്നും സംശയിക്കപ്പെടുന്നുണ്ട്. അഴിമതി തൊട്ടുനീണ്ടാത്ത, ധാര്‍മ്മികതയില്‍ അടിയുറച്ചു നില്‍ക്കുന്ന വ്യക്തികളെ അധികാരമേല്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതുവരെ കാര്യങ്ങള്‍ ഈ രീതിയില്‍ തന്നെ തുടരാനാണ് സാധ്യത. വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ ദിശയിലുള്ള ഒരു പരിവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചാല്‍ ഭാവി കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നത് തീര്‍ച്ചയാണ്.