സ്‌കന്ദന്‍ നമ്പൂതിരി ഒരുങ്ങിയിരിക്കുകയായിരുന്നു. പത്തായപ്പുരയില്‍ നിന്ന് അയ്യപ്പന്‍ നായര്‍ വന്ന് വിളിക്കുന്നതും കാത്ത്. രാവിലെ അമ്മ ഉണ്ടാക്കിയ ഇഡ്ഢലിയും സാമ്പാറും കഴിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ‘വെറുത, വിളിച്ചുവരുത്തി. ആണ്ടി പൂശാരിയെ കാണാനാണത്രെ. അമ്മയ്ക്ക് പറഞ്ഞൂടാരുന്നോ – അതൊക്കെ ഞാന്‍ വരുമ്പോ മതീന്ന് ?’
‘അതിന് കുട്ട്യേ – നീയ് വരുമ്പോള്‍ അദ്ദേഹം ണ്ടായീലെങ്കിലോ. അച്ഛന് വല്യ ആഗ്രഹായിരുന്നു -ന്റെ കുട്ടി അട്ത്തുണ്ടാവുമ്പോ വേണം കണ്ണടയ്ക്കാന്‍ ന്ന് – ന്നിട്ട് അത് നടന്നോ – ഓരോരുത്തരുടെ ആഗ്രഹ ല്ലേ? -അതോടൊപ്പം ഞങ്ങള്‍ക്കും കാണാറായില്ലേ?’
‘അപ്പൊ എല്ലാരും അറിഞ്ഞിട്ടാണ് – അതു ശരി!’ സാവിത്രി അന്തര്‍ജ്ജനം ഒന്നു ചിരിച്ചു. ഒരു വിഷാദഛായയുള്ള ചിരി. അല്ലെങ്കിലും അവരുടെ ചിരി എന്നും അങ്ങനെയാണെന്ന് സ്‌കന്ദന്‍ ഓര്‍മ്മിച്ചു. അധികം സംസാരിക്കാതെ അധികം ചിരിക്കാതെ – അങ്ങനെ ഒരാള്‍ അവിടെയുണ്ടെന്ന് പോലും പലപ്പോഴും തോന്നാറില്ല. ഒരിയ്ക്കലും ഒരു പരാതി പറയുന്നത് കേട്ടിട്ടില്ല. ഒന്നുറക്കെ വര്‍ത്തമാനം പറയുന്നതും കണ്ടിട്ടില്ല. അമ്മാത്തേയ്ക്ക് എപ്പോഴെങ്കിലും ഒന്നു പോയാല്‍ ആയി. അതിനല്ലാതെ അമ്പലത്തിലേയ്ക്കായിട്ടു പോലും ഒന്ന് പുറത്തിറങ്ങുന്നത് കണ്ടിട്ടില്ല. അങ്ങനെ ഒരാള്‍ അവിടെ ജീവിച്ചിരിക്കുന്ന കാര്യം തെന്ന പുറത്തുള്ളവര്‍ അറിഞ്ഞിട്ടുണ്ടായിരിക്കില്ല. സ്‌കന്ദന്‍ നമ്പൂതിരി ഭക്ഷണം കഴിഞ്ഞ് പൂമുഖത്ത് വന്ന് ഏറെ നേരം കാത്തിരുന്നു. അയ്യപ്പന്‍ നായരെത്താന്‍ കുറച്ചു വൈകിയിരുന്നു.
‘പാടത്ത് പണിക്കാരുണ്ട്. അവിടെയൊന്നു പോയി. ഇന്നലെ പറിച്ച ഇഞ്ചിയും മഞ്ഞളും പറമ്പില്‍ തന്നെ കൂട്ടിയിട്ടിരിയ്ക്കാണ്. അതില്‍ നിന്ന് വിത്തിനുള്ളത് മാറ്റി ബാക്കി ള്ളത് മുറ്റത്ത് ഉണക്കാനിടണം. അതിന് പടിഞ്ഞാറാലേ കോരന്‍ കുട്ടിയെ ഏല്പ്പിച്ചു. അത് കഴിഞ്ഞ് കുളിച്ച് വന്നപ്പോഴേയ്ക്കും സമയം ഇത്തിരി വൈകി. കുട്ടി കാത്തിരുന്നു മുഷിഞ്ഞോ ആവോ?’ അയ്യപ്പന്‍ നായരുടെ തിരക്കുകള്‍ പറഞ്ഞു കേട്ടപ്പോള്‍ ഉള്ളിലുണ്ടായ പരിഭവങ്ങള്‍ സ്‌കന്ദന്‍ മറന്നു. ‘ന്നാല്‍ പോവല്ലേ പൂശാരിനെ കാണാന്‍?’ സ്‌കന്ദന്‍ ചോദിച്ചു. ‘പൂവാം ആത്തോരേ, ഞങ്ങളങ്ങട്ടിറങ്ങാണ്. അല്ല ചോദിച്ചില്യ, പൂശാരിയ്ക്ക് എന്തെങ്കിലും കൊടുക്കേറ്റെ വേണാ?’
പൂമുഖത്തിന്റെ പിറകിലുള്ള വാതിലില്‍ തല മാത്രം പുറത്ത് കാണുന്ന രീതിയില്‍ ആത്തോര് പ്രത്യക്ഷപ്പെട്ടു. ‘ഉണ്ണിയെ കൊണ്ടെന്തെങ്കിലും കൊടുപ്പിക്കണം. ഇപ്പൊ പുറത്തൊന്നും പോവലില്യാന്നല്ലെ കേട്ടെ? – ബുദ്ധിമുട്ടുണ്ടാവും!’ –
‘ന്നാല്‍ ശരി.’ അയ്യപ്പന്‍ നായര്‍ മുമ്പിലിറങ്ങി. സ്‌കന്ദന്‍ നമ്പൂതിരി പിറകെയും. പണ്ടൊക്കെ കാര്യസ്ഥന്‍ പിറകിലായായിരുന്നു. ഇവിടെ ഇപ്പോള്‍ എല്ലാ കാര്യത്തിനും മുന്നില്‍ നില്ക്കാന്‍ അയ്യപ്പന്‍ നായര്‍ വേണം. ഇല്ലെങ്കില്‍ ഒന്നും നടക്കില്ല. മുന്നില്‍ നടന്ന ശീലം അയ്യപ്പന്‍ നായര്‍ക്കുണ്ടായിരുന്നില്ല. വല്യമ്പൂരി മരിച്ചതില്‍ പിന്നെ മുന്നില്‍ നിന്ന് മാറാന്‍ ഭവത്രാതന്‍ നമ്പൂരി സമ്മതിച്ചതുമില്ല. ഇപ്പോള്‍ എല്ലാം ശീലമായി. അല്ലെങ്കിലും ഒന്നും ആരംഭിക്കുന്നത് പോലെ അവസാനിക്കാറില്ലല്ലോ. പാടത്തേയ്ക്കുള്ള ഇടവഴി കഴിഞ്ഞ് നടവരമ്പിലേയ്ക്ക് കയറുമ്പോള്‍ അയ്യപ്പന്‍ നായര്‍ പറഞ്ഞു.
‘കുട്ട്യേ – ആണ്ടി പൂശാരി – ഒരു ജന്മം അനുഭവിച്ചയാളാ – തെറ്റൊന്നും ചെയ്യാതെ ഒരുപാടുതെറ്റുകളുടെ പാപഭാരം ഏറ്റെടുക്കേണ്ടിവന്നവന്‍. പലരുടേയും ആട്ടും തുപ്പും സഹിച്ചു സഹിച്ചു നരകിച്ച ഒരു ജീവിതമാണത്. ഒന്നിലും ഒരു പരിഭവവുമില്ലാതെ ഇപ്പോഴും അങ്ങനെ കഴിയുന്നു. വല്യമ്പൂരിയ്ക്കും കുട്ടീടച്ഛനും എല്ലാം അറിയാമായിരുന്നു. അവരെന്നും അയാളുടെ കൂടെ തന്നെ നിന്നു. പിന്നെ കുട്ടീടെ മുത്തച്ഛന്‍ അച്യുതന്‍ നമ്പൂതിരിയ്ക്കും കുറയൊക്കെ അറിയാം. അദ്ദേഹത്തിനാണെങ്കില്‍ ഇപ്പോള്‍ നടക്കാനും വയ്യ. ഞാന്‍ പറഞ്ഞു വരുന്നത്, കുട്ടി അവിടെ ചെന്ന് മുഷിച്ചിലൊന്നുംപറയരുത് ന്നാണ്.’ സ്‌കന്ദന്‍ നമ്പൂതിരി ഒന്നും മിണ്ടിയില്ല. അയാളുടെ ഓര്‍മ്മകള്‍ പിറകോട്ട് പോവുകയായിരുന്നു.
പത്തില്‍ പഠിക്കുമ്പോഴാണ് ക്ലാസ്സില്‍ വെച്ച് ഒരു കൂട്ടുകാരനുമായി അടിപിടികൂടിയത്. അതിനു മുമ്പും അതിന് ശേഷവും അങ്ങനെയൊന്ന് ഉണ്ടായതായിട്ട് ഓര്‍മ്മയില്ല. അന്ന് ആ കൂട്ടുകാരന്‍ ബഷീര്‍ പറഞ്ഞത്. ‘ജ് വല്ലാതെ ഞെളിയൊന്നും വേണ്ടാ പൂശാര്യേ…… ആണ്ടിപൂശാരിന്റെ മോനാ… ഇപ്പൊ വല്യ തമ്പ്‌രാനാന്നാ ഭാവം’ – ബഷീറിന്റെ വാക്കുകള്‍ കേട്ട് കൂട്ടുകാരൊക്കെ ചിരിച്ചു. അവന്റെ കരണം നോക്കി ഒന്നു കൊടുത്തു. ‘വെറുതെ ന്നെ അടിച്ചിട്ടൊന്നും കാര്യം ല്യ – ജ് അന്റെ തള്ളേനോട് പോയ് ചോയ്ച്ച് നോക്ക്.’ ആ വാക്കുകള്‍ ഇടി മുഴക്കം പോലെയാണവന്‍ കേട്ടത്. അതിനു ശേഷമാണ് ആണ്ടി പൂശാരിയോട് എന്തോ ഒരു ദേഷ്യം തോന്നി തുടങ്ങിയത്. ‘കുട്ട്യേ’ എന്നും വിളിച്ച് അടുത്തു വരുമ്പോളൊക്കെ വല്ലാത്ത ഒരറപ്പ് തോന്നി. പലപ്പോഴും അമ്മയോടും ദേഷ്യം തോന്നിയിട്ടുണ്ട്. വളര്‍ന്ന് വരുന്നതിനിടയില്‍ പലയിടത്തു നിന്നും പലപ്പോഴുമായി ആ കഥ മുഴുവനറിഞ്ഞു. ഇല്ലത്തിന് മാനക്കേടുണ്ടാകാതിരിക്കാന്‍ സാവിത്രിയെ ഭവത്രാതന്‍ വേളി കഴിച്ച കഥ. വേളി കഴിഞ്ഞ് എട്ടാം മാസം അന്തര്‍ജനം പ്രസവിച്ച കഥ. ഇല്ലത്തുള്ളവര്‍ പരമരഹസ്യമാക്കി വെച്ചിരുന്നുവെങ്കിലും അന്ത്രുവിന്റെ ചായഗ്ലാസ്സിലൂടെ പലരുടെ ഉള്ളിലേയ്ക്കും മധുരത്തോടെ ഇറങ്ങിച്ചെന്ന കഥ. അവിടുന്നു തുടങ്ങിയതാണ് ആണ്ടിപ്പൂശാരിയോടുള്ള വെറുപ്പ്.
ആരോടെങ്കിലും സത്യാവസ്ഥ ചോദിച്ചറിയാനുള്ള ആഗ്രഹം അന്നേ ഉണ്ടായിരുന്നു. അച്ഛനോട് എന്തും ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നിട്ടും ഈ കാര്യം ചോദിയ്ക്കുവാന്‍ മനസ്സു സമ്മതിച്ചില്ല. പിന്നെ അമ്മയോട്…. രണ്ടു മൂന്ന് പ്രാവശ്യം ചോദിക്കാന്‍ ശ്രമിച്ചതാണ്. ആ മുഖത്ത് എപ്പോഴും ദുഃഖത്തിന്റെ കാര്‍മേഘം പുതച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ ചോദിക്കാന്‍ ആര്‍ജ്ജിച്ച ധൈര്യമൊക്കെ ചോര്‍ന്നുപോകും. പിന്നെ കണ്ടെത്തിയത് എപ്പോഴും ചിരിച്ചു മാത്രം സംസാരിക്കാറുള്ള മുത്തച്ഛനെയാണ്. നാട്ടുകാരൊക്കെ വല്യമ്പൂരി എന്നാണ് വിളിക്കാറുള്ളതെങ്കിലും എപ്പോഴും മനുഷ്യന്റെ ചെറുപ്പത്തെ കുറിച്ചേ മുത്തച്ഛന്‍ സംസാരിക്കാറുള്ളു. ഒരിക്കല്‍ കുറേയേറെ ദുഃഖം അഭിനയിച്ചുകൊണ്ട് മുത്തച്ഛനോട് പറഞ്ഞു.’കുട്ടികളൊക്കെ പൂശാരി പൂശാരി ന്ന് വിളിച്ച് കളിയാക്കാണ് മുത്തശ്ശാ – എന്താ അവരൊക്കെ ന്നെ അങ്ങനെ വിളിക്ക്ണത്?’
‘അതൊ’ മുത്തച്ഛന്‍ കുറച്ച് ആലോചിച്ചതിന് ശേഷം പറഞ്ഞു. ‘കുട്ട്യേ – അത് അവര് നെന്നെ കളിയാക്ക്ണതൊന്നും അല്ല. നെനക്കത് മനസ്സിലാവാഞ്ഞിട്ടാ. പണ്ടൊക്കെ നമ്മളെ പലരും തമ്പ്‌രാന്‍, അല്ലെങ്കില്‍ തിരുമേനി എന്നൊക്കെയാ വിളിച്ചിരുന്നത്. മുത്തച്ഛനെ പലരും ഇപ്പോഴും അങ്ങനെ വിളിക്ക്ണത് നീയ്യ് കേട്ടിട്ടില്ലേ? നമ്മളാണല്ലോ അമ്പലത്തിലൊക്കെ പൂജിക്കണത്. ഇവടെം ണ്ടാരുന്നു വലിയ തന്ത്രിമാരൊക്കെ. പൂജാരി എന്ന വാക്കാണ് പിന്നീട് പൂശാരി ന്നായത്. ഉണ്ണി കേട്ടിട്ടില്ലേ നമ്മള് തേവാരം തേവാരം എന്ന് പറയണത്. അതെന്താന്നറിയോ ദേവകാര്യം….. അതെന്നെ. ദേവകാര്യം തേവാരമായ പോലെ പുജാരി – പൂശാരി ആയി മാറി. അത്രയുള്ളു. അത് ഉണ്ണിയെ ബഹുമാനം കൊണ്ട് വിളിയ്ക്കണതാ. അത് കളിയാക്കലായി കാണ്ണതെന്തിനാ? അതൊരു ബഹുമാനായിട്ട് കണ്ടേക്കു, പിന്നാരും കളിയാക്കില്ല.’ വെറുതെ മുത്തച്ഛനോട് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.
‘ഉണ്ണിയ്ക്കറിയോ – അയാളുടെ കഷ്ടകാലം കൊണ്ടാ ഇന്നീ അവസ്ഥ വന്നത്. അല്ലെങ്കില്‍ നല്ലൊരു നെലേല് എത്തേണ്ട ആളാ. ഭാഗ്യം ണ്ടാരുന്നെങ്കില്‍ ഒരു കളക്ടറായിട്ടേ അയാള്‍ ജോലിയില്‍ നിന്നും പിരിയൂന്ന് കുട്ടീടെ അമ്മച്ഛന്‍ അച്യുതന്‍ നമ്പൂരി എപ്പോഴും പറയും. ഭാഗ്യണ്ടായില്ല. – രണ്ട് കൊല്ലം തെകച്ചോ ആവോ. അതിന് മുമ്പ് സര്‍ക്കാര് അയാളെ ജോലീല്‍ നിന്നും പിരിച്ചു വിട്ടില്ലേ? കഷ്ടം ന്നല്ലാണ്ടെ എന്താ പറയാ?’
‘അയാളുടെ കൈയിലിരിപ്പോണ്ടാവും. അല്ലാതെ വെറുതെപ്പോള്‍ സര്‍ക്കാര് ഒരാളെ പിരിച്ചു വിടില്ലല്ലോ.’ സ്‌കന്ദന്‍ ആത്മഗതമെന്ന പോലെയാണ് അത് പറഞ്ഞത്. എന്നാല്‍ അയ്യപ്പന്‍ നായരതു കേട്ടു.
‘അല്ല കുട്ട്യേ – അയാളുടെ തലയുടെ കൊഴപ്പം കൊണ്ടാ – പറഞ്ഞ് കേട്ടിട്ടില്ലെ, അയാള്‍ക്കിടയ്ക്കുണ്ടാവുന്ന ഭ്രാന്തിനെ കുറിച്ച് -അതോണ്ടാ ജോലി പോയത്. തിരുമേനിക്കുട്ടിയ്ക്കറിയോ കുട്ടി ടെ അച്ഛന്റെ ജീവന്‍ കാലന്റെ കൈയില്‍ നിന്നും തിരിച്ചു വാങ്ങിയപ്പോ കാലന്‍ കൊടുത്തതാ ആ ഭ്രാന്തെന്ന് വല്യമ്പൂരി എപ്പോഴും പറയും.’ പല കഥകളും സ്‌കന്ദന്‍ കേട്ടിരുന്നുവെങ്കിലും ആ കഥ കേട്ടിരുന്നില്ല. പിന്നെ അയ്യപ്പന്‍ നായര്‍ ആ കഥ പറഞ്ഞു. ഭവത്രാതന്‍ കിണറ്റില്‍ വീണതും രക്ഷിക്കാന്‍ ആണ്ടവന്‍ ചാടിയതും അവന്റെ തലപ്പൊട്ടിയതുമൊക്കെ –
‘തല പൊട്ടിയാല്‍ ഭ്രാന്തുണ്ടാവുംന്നാരേ പറഞ്ഞത്?’ സ്‌കന്ദന്‍ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.
‘മനയ്ക്കലെ ഉണ്ണിഷ്ണന്‍ നമ്പൂരി. അയാള്‍ കല്ക്കട്ടയില്‍ വല്യ ഡോക്ടറായിരുന്നില്ലേ – തലയ്ക്കുണ്ടാവുന്ന വലിയ ആഘാതം കൊണ്ടും വരാമെന്നേ അദ്ദേഹം പറഞ്ഞിട്ടൊള്ളു. പല പല കാരണങ്ങളില്‍ ഒന്ന് – എന്നാല്‍ വല്യമ്പൂരി ഉറച്ച് വിശ്വസിച്ചത് അന്നത്തെ ആ വീഴ്ചയാണ് കാരണമെന്നാണ്. അത് കൊണ്ടു തന്നെ മരിക്കുന്നതുവരെ ആണ്ടവന്റെ കാര്യത്തില്‍ അദ്ദേഹത്തിനൊരു പ്രത്യേക ശ്രദ്ധണ്ടായിരുന്നു. കുട്ടീടച്ഛനുമുണ്ടായിരുന്നു ആണ്ടവനോട് അങ്ങേയററം സ്‌നേഹം. അവരു ഒന്നിച്ച് കളിച്ചും പഠിച്ചും വളര്‍ന്നവരാ’.
അച്ഛനും ആണ്ടി പൂശാരിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം സ്‌കന്ദനും അറിയാവുന്നതാണ്. സ്‌കൂളില്‍ നിന്ന് താന്‍ കേട്ട കഥ നാട്ടില്‍ പ്രചരിച്ചിട്ടുള്ളതാണെങ്കില്‍ എന്തായാലും അച്ഛനും അത് കേട്ടിട്ടുണ്ടാവും. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് തമ്മില്‍ ഇത്രമാത്രം അടുപ്പം നിലനിര്‍ത്തുവാനാകുമോ ? – ശരിക്കും ഉത്തരം കിട്ടണമെങ്കില്‍ ആണ്ടി പൂശാരിയോട് തന്നെ ചോദിക്കണം. അല്ലാത്ത പക്ഷം എത്ര ഒളിപ്പിച്ചു വച്ചാലും ഉള്ളില്‍ ആ സംശയം വളര്‍ന്നുകൊണ്ടേയിരിക്കും.
ഞാറുകള്‍ പച്ച പട്ട് വിരിച്ച് കിടക്കുന്ന വിശാലമായ പാടശേഖരത്തിന്റെ നടുവിലുള്ള ആ വലിയ വരമ്പിലൂടെ നടക്കുമ്പോള്‍ ആശങ്കയുണര്‍ത്തുന്ന പലതരം ഓര്‍മ്മകളുടെ ചൂടുകാറ്റു സ്‌കന്ദന്‍ നമ്പൂതിരിയുടെ ഹൃദയത്തിലാണ് വീശിയിരുന്നത്. വാര്‍ദ്ധക്യത്തിന്റെ ക്ഷീണം ബാധിച്ചു തുടങ്ങിയിരുന്നുവെങ്കിലും അയ്യപ്പന്‍ നായരുടെ നടത്തത്തിന് വേഗത കുറവുണ്ടായിരുന്നില്ല. അയാളും ചിന്തയുടെ നടുക്കടലിലേയ്ക്ക് ഇടയ്ക്കിടയ്ക്ക് തന്റെ മനസ്സിനെ കയറൂരി വിട്ടിരുന്നു. ഏഴൂര്‍ മനയ്ക്കലെ മൂന്നാം തലമുറയിലെത്തി നില്‍ക്കുന്ന തന്റെ കാര്യസ്ഥപ്പണിയില്‍ എന്തെല്ലാം കണ്ടു കേട്ടു അനുഭവിച്ചു. ഇനിയെത്ര കാലം – ? ‘മരിയ്ക്കുന്നത് വരെ ജീവിയ്ക്ക്യാന്ന് എല്ലാവരും പറയും. എന്നാല്‍ ജീവിതകാലം മുഴുവന്‍ മരിച്ചു കൊണ്ടിരിയ്ക്കാണ് എന്ന് ആരും ചിന്തിയ്ക്കാറുമില്ല. അതാണീ ലോകം.’ അയ്യപ്പന്‍ മനസ്സിലോര്‍ത്തു.
(തുടരും)