♥ അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയവര്‍ വിലക്കയറ്റത്തിന്റെ വാണത്തില്‍ സഞ്ചരിക്കുന്നു.
♥ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഇര മുഖ്യമന്ത്രിയായപ്പോള്‍ ലോക്കപ്പ് മര്‍ദ്ദനത്തിന് സര്‍വ്വകാല റിക്കാര്‍ഡ്.
♥ അഴിമതിരഹിതഭരണം വാഗ്ദാനം ചെയ്തവരുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിക്കുരുക്കില്‍.
♥ ഭൂമാഫിയയ്ക്കും ക്വാറിമാഫിയയും സര്‍ക്കാര്‍ പിന്തുണ.
♥യു എന്‍ പുകഴ്ത്തി എന്ന് മേനി പറഞ്ഞ ആരോഗ്യവകുപ്പില്‍ പുഴുവരിച്ച
രോഗികളുടെ ദീനവിലാപം
എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വോട്ടുപിടിച്ചത്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും സദാചാരവിരുദ്ധ പ്രവൃത്തികളിലും ന്യൂനപക്ഷപ്രീണനത്തിലും മുങ്ങിക്കുളിച്ച യുഡിഎഫ് ഭരണത്തോടുള്ള വെറുപ്പ് എല്‍ഡിഎഫിന് മുതല്‍ക്കൂട്ടായപ്പോള്‍ ഭരണത്തിലേക്ക് വഴിതുറക്കപ്പെട്ടു. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ ഡി എഫ് ഭരണത്തില്‍ കേരളത്തില്‍ എന്താണ് സംഭവിച്ചത്? ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഏതാനും ചിലത് അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഈ ലേഖനം. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് ഭരണത്തിലേറിയവര്‍ ശരി ഏതെന്നുപോലും അറിയാതെ ഉഴറിനടക്കുന്ന കാഴ്ചയാണ് ഇന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കാണുന്നത്. സാധാരണക്കാരനെ അരപ്പട്ടിണിയില്‍ നിന്ന് മുഴുപ്പട്ടിണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.
വിലക്കയറ്റം രൂക്ഷം
അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചാണ് പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്നാല്‍ വിലക്കയറ്റം തടയാനായില്ലെന്നു മാത്രമല്ല പിടിച്ചുനിര്‍ത്താന്‍ പോലും സര്‍ക്കാരിന് ആയിട്ടില്ല. ഇപ്പോള്‍ അരിക്ക് ഇരട്ടിവിലയായി. പാലിന് ലിറ്ററിന് നാലുരൂപ കൂടി. പച്ചക്കറികള്‍ക്ക് അസഹനീയമായ വിലവര്‍ദ്ധനവാണ്. റേഷന്‍ ഗോതമ്പ് വെട്ടിക്കുറച്ചു. ആട്ട തീരെ ഇല്ല. റേഷനരി വിഹിതവും ഗണ്യമായി കുറഞ്ഞു. കേന്ദ്രത്തെ പഴിപറഞ്ഞ് തടിതപ്പാനാകാത്തവിധം ഭീകരമാണ് കേരളത്തിലെ വിലക്കയറ്റം. സപ്ലൈകോ വഴി വിലകുറച്ച് പത്തുകിലോ അരിവിതരണം ചെയ്യുന്നത് പ്രശ്‌നം പരിഹരിക്കാനാകില്ല. വിതരണം ചെയ്യുന്നതാകട്ടെ റേഷനരിയുടെ നിലവാരത്തിലുള്ള അരിയാണുതാനും. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.
ആഭ്യന്തരവകുപ്പും പോലീസും
ഏതൊരു സര്‍ക്കാരിനെയും ചീത്തപ്പേര് കേള്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് വിശിഷ്യാ പോലീസ് സേനയ്ക്ക് വലിയ പങ്കുണ്ട്. കേരളത്തില്‍ ആഭ്യന്തരവകുപ്പ് കൈയാളുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന വിശേഷണം ഏറ്റവും ചേരുക പിണറായി വിജയനും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്കുമാണ്. ലോക്കപ്പ് മര്‍ദ്ദനങ്ങളില്ലാത്ത ദിവസങ്ങള്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഭീകരമായ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഇരയായ വ്യക്തി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പോലീസിന്റെ ഉരുക്കുമുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന് നിരവധി നിരപരാധികളായ പട്ടികജാതിയുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കസ്റ്റഡി മരണങ്ങള്‍ക്കു പുറമെ സേനയ്ക്കുള്ളിലെ അഴിമതിയും കെടുകാര്യസ്ഥതയും പറഞ്ഞറിയിക്കാനാകാത്തവണ്ണം വഷളായി. എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള മര്‍ദ്ദനോപകരണമായി കേരള പോലീസിനെ പിണറായി ഭരണം തരംതാഴ്ത്തി.
പതിവുപോലെ ഇടതുഭരണത്തില്‍ രാഷ്ട്രീയക്കൊലകളും നിര്‍ബാധം അരങ്ങേറി. വടക്കന്‍കേരളത്തില്‍ നിരവധി ചെറുപ്പക്കാരാണ് സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിത്. കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊല മാത്രം പരിശോധിച്ചാല്‍ ഈ സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെയും ചോരക്കൊതി മനസ്സിലാകും. ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ബധിരകര്‍ണങ്ങളിലാണ് ആ ആവലാതി പതിച്ചത്. ഹൈക്കോടതിയെ സമീപിച്ചാണ് കൊലയ്ക്കുപുറകിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ബന്ധുക്കള്‍ ഉത്തരവ് സമ്പാദിച്ചത്. ഇപ്പോള്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ മാത്രമല്ല മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും രാഷ്ട്രീയക്കൊലകള്‍ അരങ്ങേറി. സിപിഎമ്മുകാര്‍ പരസ്പരം ചേരിതിരിഞ്ഞ് പടവെട്ടുന്ന കാഴ്ചയും കേരളം കണ്ടു.
മുഖ്യമന്ത്രിയടക്കം 27 പേരുടെ ഫോണ്‍ ചോര്‍ത്തുന്നെന്ന വാര്‍ത്ത കേരളത്തിലെ ആഭ്യന്തരവകുപ്പ് എത്രമാത്രം കുത്തഴിഞ്ഞെന്നതിന് തെളിവാണ്. ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ പോലീസിന് ഫോണ്‍ ചോര്‍ത്താന്‍ കഴിയൂ. അതും രാജ്യസുരക്ഷ പോലുള്ള ഗുരുതരമായ വിഷയങ്ങളില്‍ മാത്രം. ഇവിടെ അതൊന്നുമല്ല കാര്യം. സങ്കുചിത താത്പര്യങ്ങളും പിടിപ്പുകേടുംതന്നെ.
ജയിലുകള്‍ ഭരിക്കുന്നത് പാര്‍ട്ടി ഗുണ്ടകള്‍
സംസ്ഥാനത്തെ ജയിലുകളിലെ സ്ഥിതിയെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അടക്കമുള്ളവ ഭരിക്കുന്നത് പാര്‍ട്ടി ഗുണ്ടകളാണ്. മദ്യം, ലഹരിവസ്തുക്കള്‍, സെല്‍ഫോണ്‍ എന്നിവയൊക്കെ ജയിലിനുള്ളില്‍ സുലഭമാണ്. ബ്ലോക്കുകള്‍തോറും തടവുകാര്‍ പ്രത്യേക പാചകം നടത്തുന്നു. പരിശോധന നടത്താന്‍ പോലീസിന് ഭയമാണ്. ജോലിചെയ്യാന്‍ കൂട്ടാക്കാത്തവര്‍പോലുമുണ്ട് തടവുകാരില്‍.
എന്നാല്‍ ജയിലില്‍ കിടക്കുന്ന ക്രിമിനലുകളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിപ്പുകേടും ഉണ്ടായില്ല. ഏറ്റവുമധികം തടവുകാരെ ഒറ്റയടിക്ക് വിട്ടയയ്ക്കാന്‍ ഗവര്‍ണറായിരുന്ന റിട്ട ചീഫ് ജസ്റ്റിസ് പി. സദാശിവത്തോട് ശുപാര്‍ശചെയ്ത പിണറായി സര്‍ക്കാര്‍ അക്കാര്യത്തിലും റിക്കോര്‍ഡിട്ടു. കൊലപാതകം, ബലാത്സംഗം തുടങ്ങി കൊടുംപാതകങ്ങള്‍ ചെയ്തവരടക്കം 1,850 പേരെയാണ് വിട്ടയയ്ക്കാന്‍ ശുപാര്‍ശ ചെയ്തത്. സുപ്രീംകോടതി ജഡ്ജിയായിരുന്നതുകൊണ്ടാകാം ഗവര്‍ണര്‍ക്ക് ഇതില്‍ പന്തികേടുതോന്നിയത്. വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചു. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളടക്കം പുറത്തുവരാതിരുന്നത് ഗവര്‍ണറുടെ ഈ ഇടപെടല്‍കൊണ്ടുമാത്രമാണ്.
ദുര്‍ഗന്ധം വമിക്കുന്ന പോലീസ് വകുപ്പ്
ഇടക്കാലത്ത് പോലീസ്-വിജിലന്‍സ് പോര് സീമകള്‍ ലംഘിച്ച് മുഖ്യമന്ത്രിക്കു പോലും നിയന്ത്രിക്കാനാകാത്ത അവസ്ഥയിലായി. 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് വിജിലന്‍സ് അന്വേഷണം നേരിടുന്നത്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയില്‍ ഡയറക്ടറായിരുന്ന ജേക്കബ്‌തോമസ് വിജിലന്‍സ് രാജ് നടപ്പാക്കി വ്യക്തിവിരോധം തീര്‍ക്കുന്നെന്ന പരാതിപോലുമുണ്ടായി. വന്‍കിട അഴിമതികള്‍ അന്വേഷിക്കില്ല എന്ന് പോസ്റ്റര്‍ പതിച്ച് കോടതിയെപ്പോലും പരിഹസിക്കുന്ന സ്ഥിതിയെത്തി. ഒടുവില്‍ സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മീതെ ചാഞ്ഞാല്‍ മുറിക്കണമെന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി. പകരം വിജിലന്‍സ് അന്വേഷണം നേരിടുന്ന പോലീസ് മേധാവിയെത്തന്നെ വിജിലന്‍സിന്റെ ചുമതല ഏല്‍പ്പിച്ചത് കൂടുതല്‍ പരിഹാസ്യമായി.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ 250 ഓളം പേജ് വരുന്ന റിപ്പോര്‍ട്ട് ഒരു സ്വകാര്യവ്യക്തി കോടതിയില്‍ ഹാജരാക്കിയത് കോടതിയെപ്പോലും അദ്ഭുതപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയടക്കം 26 പേര്‍ക്കെതിരെയാണ് ഈ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന പോലീസ് വകുപ്പില്‍നിന്നാണ് ഏറ്റവുമധികം ദുര്‍ഗന്ധം വമിക്കുന്നത്. പോലീസ് ഭരണം മോശമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിതന്നെ വിലയിരുത്തി. കുറ്റമെല്ലാം പോലീസിന്റെ തലയില്‍ വച്ചുകെട്ടിയെങ്കിലും പ്രധാനപ്രതി ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി തന്നെയാണെന്ന് പറയാതെ പറയുകയായിരുന്നു പാര്‍ട്ടി. സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ തുടരന്വേഷണങ്ങളോ കുറ്റപത്രം സമര്‍പ്പിക്കലോ കാര്യമായി ഉണ്ടാകുന്നില്ല.
സ്ത്രീസുരക്ഷ പേരില്‍ പോലുമില്ലാതായി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍തന്നെ തുടരുന്നു. സ്ത്രീ പീഡനകേസ്സുകളില്‍ പോലീസ് നഗ്‌നമായി പ്രതികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു. എന്തിന് എറണാകുളത്തെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തന്നെ പീഡനക്കേസില്‍ പ്രതിയായതും ഇടതുഭരണത്തിന് കീഴിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വകുപ്പുകളുടെയും ക്ഷേമസമിതികളുടെയും പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടാകുന്നുവെന്ന് വകുപ്പുമന്ത്രിതന്നെ തുറന്നു സമ്മതിച്ചു. പല കേസുകളിലും മനുഷ്യാവകാശകമ്മീഷന് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കേണ്ടിവരുന്നുണ്ട്.
കൂപ്പുകുത്തി വിദ്യാഭ്യാസമേഖല
വിദ്യാഭ്യാസമേഖലയില്‍ വിധ്വംസകപദ്ധതികള്‍ നടപ്പാക്കി ഇടതുഭരണം പരീക്ഷകളെയും പ്രഹസനമാക്കി. പത്താംക്ലാസ്സിലെ കണക്കുപരീക്ഷയ്ക്ക് സ്വകാര്യസ്ഥാപനത്തിന്റെ മോഡല്‍ ചോദ്യപേപ്പറില്‍ നിന്ന് 13 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് പുറത്തറിഞ്ഞു. എതിര്‍പ്പിനെത്തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പ്ലസ് വണ്‍ ജ്യോഗ്രഫിയിലും ഈ തെറ്റ് ആവര്‍ത്തിച്ചു. ഭരണാനുകൂല സംഘടനയുടെ മോഡല്‍ ചോദ്യപേപ്പറില്‍നിന്ന് 42 ചോദ്യങ്ങള്‍. പത്താംക്ലാസ് ഹിന്ദി ചോദ്യപേപ്പറിലെ അബദ്ധങ്ങള്‍, മലയാളം ചോദ്യപേപ്പറില്‍ ഇംഗ്ലീഷ് ചോദ്യങ്ങള്‍ തുടങ്ങി വീഴ്ചയുടെ ഘോഷയാത്രയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍. മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി കോടികള്‍ കൊയ്യുന്ന അദ്ധ്യാപക സംഘടനകള്‍, ചോദ്യം സ്വകാര്യസ്ഥാപനങ്ങള്‍ക്കു വില്‍ക്കുന്ന അദ്ധ്യാപകന്മാര്‍, ഇവരെയൊക്കെ ഏകോപിപ്പിക്കുന്ന സ്ഥാപിത താല്പര്യക്കാര്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തകര്‍ച്ചയിലാണ് വിദ്യാഭ്യാസവകുപ്പ്.
സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ എസ്എഫ്‌ഐ തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ സ്വീകരിച്ച നിലപാടും യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗൂണ്ടായിസവും മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും എറണാകുളം നഗരത്തില്‍ ഐഎന്‍ടിയുസിയുമായി നടത്തിയ തെരുവുയുദ്ധവുമൊക്കെ ന്യായീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കസേര കത്തിച്ചതില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടും ന്യൂമാന്‍ കോളേജില്‍ പ്രിന്‍സിപ്പാളിന്റെ മുറിതന്നെ തകര്‍ത്താണ് എസ്എഫ്‌ഐ തങ്ങളുടെ ഭരണസ്വാധീനം പ്രകടിപ്പിച്ചത്. ഇതിലെങ്ങും ക്രിയാത്മകമായ ഒരു പരിഹാരവും നിര്‍ദ്ദേശിക്കാനോ നടപ്പാക്കാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. ക്ലാസ് മുറികളെ ലോകനിലവാരത്തിലെത്തിക്കും എന്നു പറഞ്ഞ് കേരളത്തില്‍ കേന്ദ്രം നല്കിയ എസ്എസ്എ ഫണ്ട് ധൂര്‍ത്തടിക്കുകയും വകമാറ്റി ചെലവഴിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സ്വാശ്രയകോളേജുകള്‍ കച്ചവടകേന്ദ്രങ്ങള്‍ മാത്രമല്ല മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയായി അധഃപതിച്ചതില്‍ എല്‍ഡിഎഫിന് വലിയ പങ്കുണ്ട്.
സ്‌കൂളുകള്‍ ലഹരിയുടെ പിടിയിലാണെന്ന് എക്‌സൈസ് കമ്മീഷണര്‍ തന്നെ വെളിപ്പെടുത്തുന്നു. സ്‌കൂളുകളെ ലഹരിവിമുക്തമാക്കിയാല്‍ മൊത്തം ലഹരി ഉപയോഗത്തിന്റെ പകുതി കുറയ്ക്കാനാകും എന്ന വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നു.
പൂട്ടിയ മദ്യശാലകള്‍ തുറക്കില്ലെന്ന് പറഞ്ഞവര്‍ തിരഞ്ഞെടുപ്പിനുശേഷം അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ഭഗീരഥ പ്രയത്‌നമാണ് നടത്തിയത്. പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചും പൂട്ടിയ ബാറുകളില്‍ കള്ള് വിളമ്പിയും പൂട്ടിയ കള്ളുഷാപ്പുകള്‍ തുറന്നും മദ്യശാല കണ്ടെത്താന്‍ വെബ്‌സൈറ്റ് സൗകര്യമൊരുക്കിയും കേരളത്തിന് കുടിച്ചുകൂത്താടാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കി. മദ്യത്തില്‍നിന്നുള്ള വരുമാനത്തിനുപകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല എന്നനിലപാടാണ് സാമ്പത്തികശാസ്ത്രജ്ഞനായ ധനകാര്യമന്ത്രിക്കുള്ളത്. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റതോടെ പുതിയ തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കാനുള്ള തിരക്കിലാണവര്‍. പ്രീഡിഗ്രിബോര്‍ഡ് പേരുമാറ്റി പ്ലസ്ടുവാക്കി നടപ്പാക്കിയ അനുഭവസമ്പത്ത് സംസ്ഥാനപാതയെ സാധാരണറോഡാക്കി മദ്യശാല നിലനിര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന തന്ത്രവും സര്‍ക്കാര്‍ പയറ്റി. വികസനത്തിന്റെ പേരുപറഞ്ഞ് ദേശീയപാതകള്‍ സ്വകാര്യവത്കരിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് പിണറായി സര്‍ക്കാര്‍.
കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി ആഗോളനിക്ഷേപകരെ ആകര്‍ഷിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ നോക്കുകൂലി പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ദുര്‍ബ്ബലസര്‍ക്കാരാണിതെന്ന് അധികാരമേറ്റ് വൈകാതെ സര്‍ക്കാര്‍ തെളിയിച്ചു. ബഹ്‌റിനില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കേരളം നിക്ഷേപകരുടെ സ്വര്‍ണഖനിയാണെന്നാണ്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് സമീപകാലത്ത് പിടിക്കപ്പെട്ട സ്വര്‍ണക്കടത്ത് തെളിയിച്ചു. ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കള്ളക്കടത്തു നടത്തി കേരളത്തിലെത്തിച്ച് ഇവിടെ നിന്ന് പകരം ഡോളറും മറ്റ് വിദേശകറന്‍സികളും മടക്കി അയച്ച് സര്‍ക്കാര്‍ നിക്ഷേപക സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി.
പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് സംരക്ഷണം
മറ്റൊന്നും ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇടതു നേതാക്കള്‍ പ്രതികളായ കേസ്സുകള്‍ പിന്‍വലിച്ച് അവരെ രക്ഷിച്ചെടുക്കാനെങ്കിലും സാധിക്കുമോ എന്ന ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. നിയമസഭയില്‍ അക്രമം നടത്തിയ ഇടതു എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനുള്ള ആവശ്യം കോടതി തള്ളിക്കളയുകയുണ്ടായി. കോടതിയില്‍ നാണംകെട്ട് തലതാഴ്ത്തി നില്‍ക്കേണ്ട അനുഭവമുണ്ടായിട്ടും ഇടതുനേതാക്കള്‍ പ്രതികളായ 70ലധികം കേസ്സുകള്‍ പിന്‍വലിക്കാനാണ് കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കിയിരിക്കുന്നത്. യൂനിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കേസ് എന്നിവയില്‍ പ്രതികളായ എസ്.എഫ്.ഐക്കാര്‍ക്കെതിരെയുള്ള പൊതുമുതല്‍ നശിപ്പിക്കല്‍ കേസ് ഇതില്‍പെടുന്നു.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരില്‍ പോലീസുകാരനെ മര്‍ദ്ദിക്കുകയും പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെ ഒഴിവാക്കണമെന്നാണ് ഒരു ആവശ്യം. സി.പി.എം. നേതാക്കള്‍, ഇടതുമുന്നണി പ്രവര്‍ത്തകര്‍, എസ്.എഫ്.ഐ. -ഡിഫി പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതികളായ കേസ്സുകളാണ് പിന്‍വലിക്കാന്‍ കോടതിക്കു മുമ്പില്‍ ആവശ്യമുന്നയിച്ചത്. തിരഞ്ഞെടുപ്പു വിജ്ഞാപനം വരും മുമ്പ് കേസ് അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ചരിത്രത്തിലില്ലാത്ത ഭരണസ്തംഭനം
ഇത്രയേറെ ഭരണസ്തംഭനം മുമ്പെങ്ങും ഉണ്ടായിട്ടില്ല. വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഉദ്‌ബോധിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് പക്ഷേ ഫയലില്‍ കുരുങ്ങിയ ജീവിതം ഒരുമുഴം കയറില്‍ അവസാനിക്കുന്നത് കണ്ടുനില്‍ക്കാനേ കഴിയുന്നുള്ളൂ. ഐ.എ.എസ് – ഐ.പി.എസ് വടംവലി തുടങ്ങി കാരണങ്ങള്‍ പലത് നിരത്താമെങ്കിലും സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചു വയ്ക്കാനാകില്ല. സമയബന്ധിതമായി കണക്കുകളും നടപടി റിപ്പോര്‍ട്ടുകളും നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്നുകിട്ടേണ്ട ധനസഹായം വാങ്ങിച്ചെടുക്കാനും ഈ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.
ഭൂമി കൈയേറ്റവും ക്വാറികളും
38,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയതായി രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. പാറയും മണ്ണും വെള്ളവുമടക്കം സര്‍വതും മാഫിയകള്‍ കൈയടക്കിയിരിക്കുകയാണ്. മൂക്കുന്നി മലയില്‍ നൂറ് ഏക്കറാണ് കൈയേറിയത്. ഇവിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് വന്നുകഴിഞ്ഞു. സര്‍ക്കാരിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 466 പാറമടകളെ ഉള്ളൂ. എന്നാല്‍ വനഗവേഷണകേന്ദ്രം പറയുന്നത് 5,924 എണ്ണമുണ്ടെന്നാണ്. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ പോലും അനധികൃതഖനനം നിര്‍ബാധം നടക്കുന്നു. പത്തനംതിട്ട ജില്ലയില്‍ മാത്രം 50 അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയില്‍ 7എണ്ണത്തിനേ അനുമതിയുള്ളൂവെങ്കിലും 100 ഇടത്ത് ഖനനം നടക്കുന്നുണ്ട്. ഇടുക്കി ജില്ലയില്‍ 4 വമ്പന്‍ക്വാറികളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. പാറമടകള്‍ക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും കള്ളക്കേസില്‍ കുടുക്കിയും വകുപ്പുതല നടപടി സ്വീകരിച്ചും സര്‍ക്കാര്‍തന്നെ വേട്ടയാടുന്ന രസകരമായ കാഴ്ചയും കേരളത്തില്‍ കാണാം.
മൂന്നാര്‍ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടുന്നുവെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലെ ഏതോ മേശയ്ക്കുള്ളില്‍ ഭദ്രമായി ഉറങ്ങുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ ചെല്ലുമ്പോള്‍ നാട്ടുകാരെ ഇളക്കിവിട്ട് തടസ്സം സൃഷ്ടിക്കുന്നതിന്റെ പുറകിലും പാര്‍ട്ടി പ്രാദേശികനേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ദേവികുളത്ത് ആര് സബ്കളക്ടറായി എത്തിയാലും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയോ ഏറ്റെടുക്കുകയോ വേണ്ട എന്നതാണ് സര്‍ക്കാര്‍ നിലപാട്. സിപിഎം എംഎല്‍എ രാജേന്ദ്രന്‍ കൈയേറ്റക്കാരനാണെന്ന് അസന്ദിഗ്ധമായി തെളിഞ്ഞതോടെ ചെറുകിടക്കാരെ സംരക്ഷിക്കാനെന്നപേരില്‍ ജനങ്ങളെ ഇളക്കിവിട്ട് നേരിടാനാണ് പാര്‍ട്ടി തീരുമാനം. വന്‍കിട റിസോര്‍ട്ടുകളും നിര്‍മ്മാണങ്ങളും പെരുകുകയാണ് ഹൈറേഞ്ചില്‍. മൂന്നാറില്‍ മാത്രം 5000 പേര്‍ക്ക് താമസിക്കാന്‍ ഇപ്പോള്‍ തന്നെ സൗകര്യമുണ്ടെന്നാണ് കണക്ക്. ഇവരില്‍പലരും സര്‍ക്കാര്‍ ഭൂമി വകഞ്ഞെടുത്തിട്ടുണ്ട്. പല സ്ഥാപനങ്ങളുടെയും കൈയില്‍ അനധികൃത ഭൂമിയുണ്ട്. ഇതെല്ലാം തിരിച്ചുപിടിച്ച് ഹൈറേഞ്ചിലെ പ്രകൃതിയെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്ക് പരസ്യമായി കുടപിടിക്കുന്ന കാഴ്ചയാണ് കാണാനാകുക.
എരുമേലിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ വിവാദ എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അടിമുടി അഴിമതിയാണ്. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നും ഭൂപരിഷ്‌കരണം നടപ്പാക്കിയെന്നും ഊറ്റം കൊള്ളുന്നവരാണ് മുഴുവന്‍ നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി എന്ന പേരില്‍ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്.
ജലീലിന്റെ അധികാര ദുര്‍വിനിയോഗം
യു.എ.ഇ സര്‍ക്കാരിന്റെ റംസാന്‍ കിറ്റ് വിതരണത്തിനുവേണ്ടി മാത്രമാണ് താന്‍ സ്വപ്നസുരേഷ് എന്ന മുംതാസിനെ ബന്ധപ്പെട്ടത് എന്നായിരുന്നു ന്യൂനപക്ഷകാര്യമന്ത്രി കെ.ടി. ജലീലിന്റെ അവകാശവാദം. സ്വപ്ന യു.എ.ഇ. കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്കാണ് ബന്ധപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തന്നെ പലപ്പോഴായി വിമര്‍ശിച്ച യാസര്‍ അറാഫത്ത് എന്ന ലീഗുപ്രവര്‍ത്തകനെ ദുബായില്‍ നിന്നും നാടുകടത്താന്‍ സ്വപ്ന വഴി കോണ്‍സിലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് സ്വപ്നമൊഴി നല്‍കിയത് പുറത്തുവന്നതോടെ മന്ത്രിയുടെ വാദം പൊളിയുകയാണ്. മറ്റൊരാളെ കോണ്‍സിലേറ്റില്‍ ജോലിക്കെടുക്കുന്നതിനുവേണ്ടിയും സ്വപ്ന വഴി മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ അവസരത്തില്‍ സ്വപ്ന കോണ്‍സിലേറ്റ് ജീവനക്കാരിയായിരുന്നില്ല; സംസ്ഥാന സര്‍ക്കാരിലെ ജീവനക്കാരിയായിരുന്നു.
ന്യൂനപക്ഷ താല്പര്യസംരക്ഷണത്തിന്റെ ചുമതലയുള്ള മന്ത്രി ന്യൂനപക്ഷവിഭാഗത്തിലെ ഒരാളെ ജോലി ഇല്ലാതാക്കി നാടുകടത്തിക്കാന്‍ അവിഹിതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു എന്നത് ചട്ടലംഘനമാണ്. ദുബായില്‍ ഒളിവില്‍ കഴിയുന്നയാളെ ഇവിടെ കൊണ്ടുവന്നു നിയമത്തിനുമുമ്പില്‍ എത്തിക്കാനാണു കോണ്‍സിലേറ്റിനോട് ആവശ്യപ്പെട്ടത് എന്ന് ജലീല്‍ ഇതിനു ന്യായം പറയുന്നു. നിയമപരമായി ഇതിനു മറ്റു മാര്‍ഗ്ഗങ്ങളുണ്ടായിരിക്കെ ജലീല്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് കോണ്‍സിലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയത് പദവിദുരുപയോഗവും ചട്ടലംഘനവുമാണ്. അതിനാല്‍ തന്നെ മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹനുമല്ല. ഖുറാന്‍ കടത്ത്, ഈത്തപ്പഴ ഇടപാട്, റംസാന്‍ കിറ്റ് ഇടപാട് എന്നിവയിലെല്ലാം ജലീലും സ്വപ്നയും ഇടപെട്ടിട്ടുണ്ട്. ഈ ഇടപാടുകളില്‍ എത്രമാത്രം അവിഹിതവും നിയമവിരുദ്ധവുമായ നടപടികള്‍ ഉണ്ടായി എന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലാണ്. ഈ സാഹചര്യത്തിലും മന്ത്രിപദവിയില്‍ കടിച്ചുതൂങ്ങുകയാണ് ജലീല്‍.
അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും
ഒരു ഉളുപ്പും ഇല്ലാതെ സംസ്ഥാനത്ത് അഴിമതി ഇല്ലാതായിരിക്കുന്നുവെന്ന് പ്രസംഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമേ കഴിയൂ. സംസ്ഥാനത്ത് 13 വകുപ്പുകളില്‍ അഴിമതി കൊടികുത്തി വാഴുന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. തദ്ദേശഭരണവകുപ്പാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. സംസ്ഥാന ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുന്നതില്‍ അഴിമതി, സൈബര്‍ സുരക്ഷയുടെ പേരില്‍ കൊല്ലത്തു നടത്തിയ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വന്‍ അഴിമതി, പോലീസ് വകുപ്പില്‍ ഇ-ബീറ്റ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി, അങ്ങനെ പോകുന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
ഭരണത്തിലേറി പത്തുമാസം തികയുന്നതിനുമുമ്പേ പിണറായിസര്‍ക്കാരില്‍നിന്ന് രണ്ടു മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. സ്വജനപക്ഷപാതം, അഴിമതി, സദാചാരലംഘനം തുടങ്ങി പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍പോലും പറ്റാത്ത കാര്യങ്ങളാണ് രാജിയിലേയ്ക്ക് നയിച്ചത്. എന്നാല്‍ ഒരു മന്ത്രിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയ സര്‍ക്കാര്‍, മന്ത്രിയുടെ സ്വകാര്യത സദാചാരരഹിതമായിരുന്നെന്ന കാതലായ വശം മറച്ചുപിടിച്ചു. എണ്ണം പറഞ്ഞ് ആളെ കൊന്നതിന് കേസില്‍ കുരുങ്ങിയ മറ്റൊരു മന്ത്രി ഇപ്പോഴും രാജിവയ്ക്കാതെ പരിഹാസ കഥാപാത്രമായി സര്‍ക്കാരില്‍ കടിച്ചുതൂങ്ങി കിടക്കുന്നു. ഈ മന്ത്രിയുടെ വിവരക്കേടാണ് 2018 ല്‍ ഡാമുകള്‍ ഒരുമിച്ചു തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കി കൊന്നതെന്ന ആക്ഷേപം ഓരോ മഴക്കാലത്തും കേരളത്തില്‍ ചര്‍ച്ചയാകുന്നു.
കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്
കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സിരാജാണ്. സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും അതിരുകടന്ന ന്യൂനപക്ഷ പ്രീണനവും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. ബന്ധുനിയമനത്തില്‍ തുടങ്ങി മാര്‍ക്കുദാനം, ബ്രൂവറി, ട്രാന്‍സ്‌കിറ്റ്, ആഭ്യന്തര-ഐടി വകുപ്പുകളിലെ അഴിമതി, പമ്പ മണല്‍ക്കടത്ത്, പ്രളയഫണ്ട് വെട്ടിപ്പ്, സ്പ്രിംഗ്‌ളര്‍, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്നിങ്ങനെ അഴിമതിയുടെ പട്ടിക നീളുകയാണ്. ഇതിനെക്കാളും ഒക്കെ വലുത് രാജ്യദ്രോഹക്കുറ്റത്തിലും പിണറായി സര്‍ക്കാരിന് പങ്കുണ്ടെന്നതാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചെറുതും വലുതുമായ നിയമനങ്ങളില്‍ ഭൂരിഭാഗവും പിന്‍വാതിലിലൂടെയാണ്. പിഎസ് സി പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടം നേടിയ ചെറുപ്പക്കാരെ വഞ്ചിച്ച സര്‍ക്കാരാണിത്. വല്ലാത്തൊരു പതനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത്രയൊക്കെ ആയിട്ടും അധികാരത്തിന്റെ രുചി നുണഞ്ഞ് മുതലാളിത്ത സേവകരായി ജനവിരുദ്ധപാതയിലൂടെ നീങ്ങാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.