സാഹിത്യത്തിനും കലയ്ക്കും മാനവികതയുടെ മുഖമാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ലോകചരിത്രത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും ഏറ്റവും ക്രൂരമായി പീഡിപ്പിച്ചിട്ടുള്ളത്. മാക്‌സിം ഗോര്‍ക്കിയും അലക്‌സാണ്ടര്‍ സോള്‍ ഷെനിട്‌സണും ബോറിസ് പ്ലാസ്റ്റര്‍നാക്കും അന്ന അഹ്മത്തോവയും യെവ് തുഷങ്കോയുമൊക്കെ ഇപ്രകാരം നിരങ്കുശം പീഡിപ്പിക്കപ്പെട്ടിട്ടുള്ളവരാണ്. ഈ എഴുത്തുകാര്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നാടുകളിലേതുപോലെ ഇന്ത്യയിലോ കേരളത്തിലോ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം വരാതിരുന്നതാണ് ഇവിടുത്തെ എഴുത്തുകാര്‍ക്ക് രക്ഷയായത്. അല്ലായിരുന്നുവെങ്കില്‍ പലര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നില്ല. ആയുസ്സെത്തി മരിക്കാനുള്ള അവസരവും ലഭിക്കുമായിരുന്നില്ല.
സമ്പന്നമായ ജീവിത പശ്ചാത്തലമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഡി-ക്ലാസ്സു ചെയ്യപ്പെടണമെന്ന ഒരു ആശയം പാര്‍ട്ടിയിലുണ്ട്. അപൂര്‍വം ചിലര്‍ ഈ പ്രക്രിയയ്ക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗ്ഗത്തിനല്ല, ജാതിക്കാണ് പ്രാമുഖ്യമെന്ന് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. വരേണ്യ വിഭാഗത്തില്‍ നിന്നുവന്ന നേതാക്കള്‍ക്ക് ഇത് സമ്മതവുമായിരുന്നില്ല. അവര്‍ ഡി-കാസ്റ്റു ചെയ്യപ്പെട്ടില്ല. ഇതുകൊണ്ടുതന്നെ പുരോഗമന ചിന്താഗതിക്കാരെന്ന നാട്യം ജാഗ്രതയോടെ കൊണ്ടുനടക്കുമ്പോഴും അങ്ങേയറ്റം യാഥാസ്ഥിതികരും ജാതിവാദികളുമാണ് പല കമ്മ്യൂണിസ്റ്റ് നേതാക്കളും. അപരനോടുള്ള പെരുമാറ്റത്തില്‍ തരം കിട്ടിയാല്‍ ഈ മനോഭാവം പുറത്തുചാടുകയും ചെയ്യും. ചെങ്കൊടി പുതച്ച ജാതി ഹുങ്കിന് കേരളത്തില്‍ നിരവധി എഴുത്തുകാരും കലാകാരന്മാരും ഇരയായിട്ടുണ്ട്.
പാര്‍ട്ടി സംവിധാനങ്ങള്‍ക്കുള്ളില്‍ ഒരു അധഃസ്ഥിതന് എങ്ങനെയാണ് ജീവിതം അസാധ്യമാകുന്നതെന്ന് തീക്ഷ്ണമായി വരച്ചുകാട്ടുന്ന നോവലാണ് ശേഷക്രിയ. ഈ കൃതിയുടെ സ്‌ഫോടനാത്മകമായ സ്വഭാവംകൊണ്ട് അതിനോട് സര്‍ഗാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നോവലിസ്റ്റ് എം. സുകുമാരന്റെ കൈവിരലുകള്‍ കൊത്തിക്കളയുമെന്നാണ് അക്കാലത്ത് പാര്‍ട്ടിക്കാര്‍ പ്രതികരിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘ശേഷക്രിയ’യിലെ കുഞ്ഞയ്യപ്പനെ സൃഷ്ടിച്ച എം. സുകുമാരനോടുള്ള പാര്‍ട്ടിയുടെ നീറിപ്പുകയുന്ന പക അവസാനിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ സമ്പൂര്‍ണമായി നിരാകരിക്കുന്ന ‘പിതൃതര്‍പ്പണം’ എന്ന നോവലെറ്റ് പുറത്തുവന്നപ്പോള്‍ പി. ഗോവിന്ദപ്പിള്ള നടത്തിയ പ്രതികരണം ഇതിന് തെളിവാണ്. ”എം. സുകുമാരന്‍ ആദ്യം ‘ശേഷക്രിയ’ എഴുതി. ഇപ്പോള്‍ ‘പിതൃതര്‍പ്പണം’ എഴുതിയിരിക്കുന്നു. ഇനി ‘ബലിക്കാക്ക’ എന്നൊരു കൃതി എഴുതട്ടെ” എന്നായിരുന്നു നോവലിസ്റ്റ് ജീവിച്ചിരിക്കുമ്പോഴത്തെ പി.ജിയുടെ പരിഹാസം.
അധഃസ്ഥിതന്റെ അഭിമാനത്തെ വകവയ്ക്കുന്ന പാര്‍ട്ടിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് ആത്മകഥയില്‍ രേഖപ്പെടുത്തിയ കണ്ടല്‍ക്കാടുകളുടെ തോഴന്‍ കല്ലേന്‍ പൊക്കുടനെ കടന്നാക്രമിക്കുകയായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പാര്‍ട്ടി അംഗമായി 52 വര്‍ഷം പ്രവര്‍ത്തിച്ച പൊക്കുടന്റെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അധഃസ്ഥിതനായ താന്‍ പാര്‍ട്ടിക്ക് അന്യനാണെന്ന് പൊക്കുടന്‍ തിരിച്ചറിഞ്ഞു. അധികം വൈകാതെ പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാലം മുതല്‍ പാര്‍ട്ടി സംവിധാനത്തെ അടക്കിഭരിക്കുന്ന ജാതീയമായ മുന്‍വിധികള്‍ കലയുടെ മേഖലയിലേക്കും അതിക്രമിച്ചു കടക്കുന്നതിന്റെ അനുഭവങ്ങള്‍ പല എഴുത്തുകാര്‍ക്കുമുണ്ടായിട്ടുണ്ട്. ചിലരൊക്കെ അത് തുറന്നു പറയാന്‍ തയ്യാറായപ്പോള്‍ പാര്‍ട്ടിയുടെ ഗുഡ്ബുക്കില്‍നിന്ന് ഹിറ്റ്‌ലിസ്റ്റിലേക്ക് മാറ്റുമെന്നതിനാല്‍ ഭൂരിപക്ഷം പേരും നിശ്ശബ്ദത പാലിച്ചു. ഇക്കാര്യത്തില്‍ തനിക്കുണ്ടായ ദുരനുഭവം കലാഭവന്‍ മണി ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മിമിക്രി കലാകാരനെന്ന നിലയ്ക്ക് രാഷ്ട്രീയ നേതാക്കളെ അനുകരിച്ച് കയ്യടി നേടിയിട്ടുള്ള മണി ഒരു പരിപാടിയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രസംഗത്തെയാണ് അവതരിപ്പിച്ചത്. ഇതോടെ കാണികളായിരുന്ന പാര്‍ട്ടിക്കാര്‍ അക്രമാസക്തരാവുകയും പരിപാടി അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു. അധഃസ്ഥിതനായ മണി ആഢ്യനായ നമ്പൂതിരിപ്പാടിനെ കളിയാക്കുന്നത് സഹിക്കാന്‍ പാര്‍ട്ടി പുനരുല്‍പ്പാദിപ്പിച്ച ജാതിബോധത്തിന് കഴിയുമായിരുന്നില്ല. ”വിക്കി വിക്കി പറയുന്നതൊക്കെയും വിപ്ലവത്തിന്റെ വേദമന്ത്രങ്ങളാം” എന്ന പടപ്പാട്ടുകാരനായ ഒരു കവി പണ്ട് നമ്പൂതിരിപ്പാടിനെക്കുറിച്ച് പാടിയിട്ടുള്ളതാണല്ലോ അവര്‍ക്ക് വേദവാക്യം. എന്തായാലും പിന്നീടൊരിക്കലും ഇഎംഎസിനെ മണി അനുകരിക്കാന്‍ മുതിര്‍ന്നിട്ടില്ല.
ഇപ്പോഴിതാ ജാതിബോധത്തിന്റെ കമ്മ്യൂണിസ്റ്റ് ദംഷ്ട്രകള്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനു നേരെയും നീണ്ടുവന്നിരിക്കുന്നു. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന് കേരള സംഗീതനാടക അക്കാദമി കലാ പ്രകടനത്തിന് അവസരം നിഷേധിച്ചതില്‍ ജാതിവിവേചനമുണ്ടെന്നാണ് വിമര്‍ശനം. ‘സര്‍ഗ്ഗഭൂമിക’എന്ന പേരിലുള്ള ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ തനിക്ക് അവസരം നല്‍കിയാല്‍ അക്കാദമിയുടെ നിലവാരവും പ്രതിച്ഛായയും തകരുമെന്ന് അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതായാണ് രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. അവസരം നല്‍കാമെന്ന് സംഗീത നാടക അക്കാദമി അധ്യക്ഷയും സിനിമാതാരവുമായ കെപിഎസി ലളിത ഉറപ്പു നല്‍കിയതാണെന്നും പിന്നീട് സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാണ് അത് നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറയുന്നു. പ്രശ്‌നം വിവാദമായപ്പോള്‍, താന്‍ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന കെപിഎസി ലളിതയുടെ പ്രസ്താവന നുണയാണെന്ന് ഇരുവരും തമ്മിലെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ വ്യക്തമായി. അക്കാദമി തന്നെ ജാതീയമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ആര്‍എല്‍വി രാമകൃഷ്ണന്‍ കലയുടെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയിരിക്കുകയാണ്.
കലയെ ജാതിവല്‍ക്കരിക്കുന്നതിന്റെ കമ്മ്യൂണിസ്റ്റ് ശൈലിയാണ് ആര്‍എല്‍വി രാമകൃഷ്ണന് എതിരെയുള്ള സംഗീത നാടക അക്കാദമിയുടെ നടപടിയില്‍ പ്രതിഫലിക്കുന്നത്. ജാതീയമായ വിവേചനങ്ങള്‍ സിപിഎമ്മിലും അതിന്റെ വര്‍ഗ്ഗബഹുജന സംഘടനകളിലും എങ്ങനെ പുലരുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. അക്കാദമിയുടെ നടപടിയില്‍ ‘പ്രതിഷേധിച്ച്’ പുരോഗമന കലാസാഹിത്യ സംഘം രംഗത്തുവരികയുണ്ടായി. കാരണം എന്‍. രാധാകൃഷ്ണന്‍ നായര്‍ പു.ക.സയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഇയാള്‍ ആ സ്ഥാനത്ത് തുടരുവോളം ജാതീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പെരുമാറുകയും ആരെയെങ്കിലും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് പു.ക.സയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇത്തരമൊരാളെ സംഘടനയില്‍നിന്ന് രാജിവയ്പ്പിച്ചിട്ടു വേണം പു.ക.സ ധാര്‍മിക രോഷം കൊള്ളാന്‍.
മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം ജാതീയമായ മുന്‍വിധികള്‍ പുലര്‍ത്തുന്നയാളാണ് സംഗീത നാടക അക്കാദമി സെക്രട്ടറി. ആര്‍എല്‍വി രാമകൃഷ്ണന്‍ നേരിട്ട അനുഭവം അക്കാദമിയില്‍നിന്ന് വനവാസികള്‍ക്കും ഉണ്ടായിട്ടുണ്ട്. അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി ജോലിക്കെത്തിയ പത്തോളം വനവാസികളോട് രാധാകൃഷ്ണന്‍ നായര്‍ മോശമായി പെരുമാറിയ സംഭവമുണ്ട്. കാട്ടില്‍ പണിയെടുത്താല്‍ മതിയെന്നു പറഞ്ഞ് ഇവരെ മടക്കിയയയ്ക്കുകയായിരുന്നുവത്രേ. ഇത്തരമൊരാളെ കലയെയും സംഗീതത്തെയുമൊക്കെ പ്രോത്സാഹിപ്പിക്കേണ്ട സ്ഥാപനത്തിന്റെ ചുമതലക്കാരനായി പ്രതിഷ്ഠിക്കുന്നതിലും സംരക്ഷിക്കുന്നതിലും പാര്‍ട്ടിയുടെ ജാതി ചിന്തയാണുള്ളതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.