”അമ്മ ഖേദിക്കേണ്ട. അമ്മാവന്റെ മനസ്സെന്റെ കൂടെയുണ്ടെങ്കില്‍, ചന്തൂനോടു ഞാന്‍ പകരം ചോദിക്കും. അവന്റെ തല ഞാന്‍ കൊണ്ടുവരും. ആ തലകൊണ്ട് ഞാന്‍ കാറകൊട്ടും”
”ഉണ്ണീ, പോകുന്നവഴി നീ പുത്തൂരം വീട്ടില്‍ പോകണം. മുത്തച്ഛനോട് അനുഗ്രഹം വാങ്ങണം. അമ്മാവന്റെ കേമന്‍ ചുരിക മൂന്നും ചോരക്കച്ചയും നിലവറയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചോരക്കറയുള്ള ആ കച്ചകൊണ്ടുവേണം നീ കച്ച മുറുക്കാന്‍. അമ്മാവന്റെ കേമന്‍ ചുരികകൊണ്ടുവേണം മാറ്റാനോടെതിരിടാന്‍. അമ്മാവന്റെ മകന്‍ കണ്ണപ്പുണ്ണിയുണ്ടാവും പുത്തൂരം വീട്ടില്‍. നിങ്ങള്‍ സമപ്രായക്കാരാണ്. അവനെ നീ തുണകൂട്ടിപ്പോണം.”
”ഇന്നും നാളേയും ഞാന്‍ കാത്തിരിക്കും. മറ്റന്നാള്‍ കാലത്തും നീ വന്നില്ലെങ്കില്‍, ചോദിച്ചറിഞ്ഞ് ഞാന്‍ കോലോസ്ത്രിനാട്ടിലേക്കു വരും.
നേരിട്ടുവെട്ടി മരിച്ചതെങ്കില്‍
വീട്ടേക്കു നല്ലൊരു മാനംതന്നെ
വീരാളിപ്പട്ടുവിതാനത്തോടെ
ആര്‍ത്തുവിളിച്ചു എടുപ്പിക്കേണ്ടൂ
എലപുല നന്നായി കഴിപ്പിച്ചേക്കാം
ഒളിവാളു കൊണ്ടു മരിച്ചതെങ്കില്‍
പച്ചോലയില്‍കെട്ടി വലിപ്പിക്കേണ്ടൂ
പുലയുംകൂടി ഞാന്‍ കുളിക്കയില്ല.”
”എല്ലാം വിധിച്ചതുപോലെ വന്നുകൂടും” എന്നുപറഞ്ഞ് ആരോമുണ്ണി അമ്മയുടെ കാല്‍ക്കല്‍ കുമ്പിട്ടു. ചെന്നേടം ജയിച്ചുവായോ എന്ന് അമ്മ മകന്റെ നിറുകില്‍തൊട്ട് അനുഗ്രഹം കൊടുത്തു.
ആരോമുണ്ണി പടിപ്പുര കടന്ന് വയല്‍വരമ്പത്തേക്കിറങ്ങി. ഉണ്ണിയാര്‍ച്ച മകന്‍ നടന്നു മറയുന്നത് മാറത്തു കൈവെച്ച് നോക്കിക്കൊണ്ടുനിന്നു. ദൈവങ്ങളായ ദൈവങ്ങള്‍ക്കും ഭൂതങ്ങളായ ഭൂതങ്ങള്‍ക്കും ആര്‍ച്ച നേര്‍ച്ചകളും വഴിപാടുകളും നേര്‍ന്നു.
വഴിയേറെ നടന്ന് ആരോമുണ്ണി കുമരംപുഴയ്ക്കലെത്തി. പണ്ടൊരുനാളില്‍ ആര്‍ച്ചയെ അക്കരെ കടത്തിയ കണക്കച്ചെക്കന്‍ ഇപ്പോഴും തോണിക്കൊമ്പത്തിരിപ്പുണ്ട്. ഒത്തൊരു വാല്യക്കാരനായിട്ടുണ്ടെന്ന ഒരു മാറ്റം മാത്രം.
ആരോമര്‍ച്ചേകവരുടെ മരുമകനാണെന്നറിഞ്ഞ് കണക്കച്ചെക്കന്‍ സന്തോഷിച്ചു. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു. ചേകവര്‍ മരണപ്പെട്ടുപോയല്ലോ എന്നോര്‍ത്ത് കണക്കച്ചെക്കന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
ചുമലിലിട്ട തോര്‍ത്ത് അവനു സമ്മാനിച്ച് പിന്നേയും വഴി നടന്ന് പുത്തൂരം വീടിന്റെ പടിപ്പുരയിലെത്തി. പടിപ്പുര കടന്ന് പടകാളിമുറ്റത്തു ചെന്നു.
ആരാണ് പടിപ്പുരവാതില്‍ തുറന്നതെന്നറിവാനായി കുഞ്ചുണ്ണൂലി നാലുകെട്ടിറങ്ങി വന്നു. ആരോമുണ്ണിയെക്കണ്ട് കുഞ്ചുണ്ണൂലി ഓടിച്ചെന്നു. അവന്റെ കയ്യുംപിടിച്ച് അകത്തേക്കു കൊണ്ടുപോയി ആട്ടുകട്ടിലിന്മേലിരുത്തി. ചമയങ്ങള്‍ കണ്ട് കുഞ്ചുണ്ണൂലി അന്ധാളിച്ചു.
”എന്തു ചമയങ്ങളാണോ മരുമകനേ?”
”എന്തു ചമയമെന്നാണ് അമ്മായിക്കു തോന്നുന്നത് ?”
”പണ്ട് നിന്റമ്മാവന്‍ അങ്കത്തിനു പോകുന്നേരത്ത് ഇതുപോലെ ചമയങ്ങളണിഞ്ഞമ്മായി കണ്ടിട്ടുണ്ട് ”
അക്കാലം ഓര്‍മ്മവന്നപ്പോള്‍ കുഞ്ചുണ്ണൂലിക്കു കരച്ചില്‍ വന്നു.
”എന്തിനു കരയുന്നു എന്റെ അമ്മായി. എല്ലാം വിധിയാണെന്നു വിചാരിച്ച് സമാധാനിക്കൂ. എവിടേ കണ്ണപ്പുണ്ണി ?”
”അവന്‍ തേവാരക്കൊട്ടിലിലുണ്ടല്ലോ”
”അവനെ വിളിക്കൂ അമ്മായി. ഒരിടംവരെ പോകാനുണ്ട്”
തേവാരമഞ്ചുംകഴിച്ച് കണ്ണപ്പുണ്ണി നാലുകെട്ടിലേക്കു വന്നു. ആട്ടുകട്ടിലിന്മേല്‍ ആരോമുണ്ണിയിരിക്കുന്നതു കണ്ട് അടുത്തേക്കു ചെന്നു. അന്യോന്യം കളിചിരി തമാശകള്‍ പറഞ്ഞു ചിരിച്ചു.
അങ്കച്ചമയങ്ങളണിഞ്ഞാണല്ലോ ആരോമുണ്ണി വന്നിരിക്കുന്നത് !
”എവിടേക്കൊരുങ്ങിയ യാത്രയാണ്. ആരോടേറ്റുപിടിക്കാനാണ് നീ പോകുന്നത് ?”
”ചേകോനായിപ്പിറന്നാല്‍ പിന്നെ വാള്‍പ്പിടിയാലല്ലോ ചേകോന്റെ ചോറ്”
കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ആരോമുണ്ണി വിസ്തരിച്ചു പറഞ്ഞു.
(തുടരും)