”ദേവദുന്ദുഭീ സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം,
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യ മരാള ഗമനലയം…”
എന്ന ഗാനമെഴുതിക്കൊണ്ട് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ച സംഗീതോപസകന്‍. ഭാവഗീതങ്ങള്‍ പോലെ കാവ്യഭംഗിയുള്ള കുറെ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രതിഭ; മികവുറ്റ ഗാനങ്ങള്‍ക്ക് ഈണം നല്‍കി പ്രേക്ഷക മനസ്സില്‍ കുടിയിരുത്തിയ സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവിതാ രചനയിലും ശാസ്ത്രീയ സംഗീതത്തിലും ഒരേ പോലെ കഴിവുതെളിയിച്ച കൈതപ്രം മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ജോലി നോക്കുന്ന കാലം. പല പ്രസിദ്ധീകരണങ്ങളിലും കവിതകള്‍ എഴുതുമായിരുന്നു. സുഹൃത്തായ നടന്‍ നെടുമുടി വേണുവിലൂടെയാണ് സംവിധായകനായ ഫാസിലിനെ പരിചയപ്പെടുന്നത്. സിനിമയില്‍ പാട്ടെഴുതുക എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലാത്തതിനാല്‍ കൈതപ്രം ഫാസിലിനോട് അവസരങ്ങള്‍ ചോദിച്ചില്ല. അങ്ങനെയിരിക്കെ തരംഗിണി പുറത്തിറക്കിയ ഒരു അയ്യപ്പഭക്തിഗാന കാസറ്റിനും ഗ്രാമീണ ഗാനങ്ങള്‍ എന്ന കാസറ്റിനും രചന നടത്താന്‍ അവസരം കിട്ടി. ഇതിലൂടെ ഗാനരചയിതാവ് എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. അതെ തുടര്‍ന്ന് ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തില്‍ ഗാനങ്ങളെഴുതാന്‍ അവസരം കിട്ടുന്നു. ”നീരവഭാവം മരതകമണിയും സൗപര്‍ണ്ണികാ തീരഭൂവില്‍, പൂവിടും നവമല്ലികാ ലതകളില്‍ സര്‍ഗ്ഗോന്മാദ ശ്രുതി വിലയം…” എന്ന വരികളിലൂടെ അദ്ദേഹം തന്റെ ഇഷ്ടദേവതയായ ശ്രീമൂകാംബികാദേവിയെ ഗാനത്തില്‍ കുടിയിരുത്തി. നാലുഗാനങ്ങളും ഹിറ്റായി മാറി. ജെറി അമല്‍ദേവിന്റെ ശ്രുതിസുഭഗമായ ഈണം കൈതപ്രത്തിന്റെ ഈരടികള്‍ക്ക് മാറ്റുകൂട്ടി. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടിയും കണ്ണീരുപ്പുകലര്‍ത്തിയും കൈതപ്രം തന്റെ സ്വരമുരളിയിലൂടെ ഒട്ടനവധി ഗാനമലരുകള്‍ മലയാളിക്ക് സമ്മാനിച്ചു.
പയ്യന്നൂരില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കൈതപ്രം ജനിച്ചു. സംഗീതപഠനത്തോടൊപ്പം തിരുവരങ്ങിലെയും നാട്യഗൃഹത്തിലെയും നടനും ഗായകനുമായി. ഗായകന്‍ എം.ജി.ശ്രീകുമാറിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കീര്‍ത്തനം ഹിസ് ഹൈനസ് അബ്ദുള്ളയിലെ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തിലുള്ള ഗാനത്തിലായിരുന്നു. എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ‘പ്രമദവനം…..’ എന്ന ഗാനത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നത് കവിത തുളുമ്പുന്ന വരികളാണ്. രാഗവും സാഹിത്യവും എത്രകണ്ട് ഇഴ ചേര്‍ക്കാമോ അത്ര സുന്ദരമായാണ് കൈതപ്രം തന്റെ രചനാപാടവം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംഗീതജ്ഞനായ അദ്ദേഹത്തിന് രാഗത്തിന് ഇണങ്ങുന്ന രീതിയില്‍ വരികളെഴുതുവാന്‍ കഴിഞ്ഞതില്‍ ഒട്ടും അത്ഭുതമില്ല. ഓരോ ഗാനത്തിനും തന്റേതായ സവിശേഷമുദ്ര പതിഞ്ഞുകിടക്കണമെന്ന് രവീന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. ചലച്ചിത്ര സംഗീതത്തില്‍ ഗാനഗന്ധര്‍വ്വന്റെ, വാനമ്പാടിയുടെ, ഭാവഗായകന്റെ പ്രസക്തി അര്‍ത്ഥപൂര്‍ണ്ണമാക്കിയത് രവീന്ദ്രന്റെ ഈണങ്ങളാണ്. പ്രശസ്ത സംവിധായകന്‍ ഭരതന്റെ ‘അമരം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കഥയുടെ സന്ദര്‍ഭവും ശൈലിയും വിവരിച്ചുകൊടത്തു എഴുതിച്ചു. ‘വികാരനൗകയുമായി…’ എന്ന ഗാനം സൂപ്പര്‍ഹിറ്റായി. ‘അഴകേ നിന്‍മിഴി…’, ‘പുലരേ പൂന്തോണിയില്‍…’ എല്ലാം ഹിറ്റായി. അമരം എന്ന ചിത്രത്തിന്റെ വന്‍വിജയത്തിനു പിന്നില്‍ പാട്ടുകള്‍ക്കുള്ള പങ്ക് നിസ്സാരമല്ല.
കൈതപ്രമെഴുതിയ ഒരു ഗാനത്തിന് ഭരതന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. താഴ്‌വാരം എന്ന ചിത്രത്തിലെ ‘കണ്ണെത്താദൂരെ… മറുതീരം’ എന്ന ഗാനം. ദേശാടനം എന്ന ജയരാജ് ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതി ഇണം പകര്‍ന്നുകൊണ്ട് സംഗീതസംവിധാന സപര്യക്ക് കൈതപ്രം തുടക്കം കുറിച്ചു. ‘എങ്ങനെ… ഞാന്‍ ഉറക്കേണ്ടൂ…’, ‘കളിവീടുറങ്ങിയല്ലോ…’ എന്നിവ താരാട്ടുപാട്ടുകളുടെ പട്ടികയില്‍ സ്ഥാനം ലഭിച്ച ഗാനങ്ങളായിരുന്നു. പല തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കൈതപ്രത്തിന് ‘മറക്കുമോ… നീയെന്റെ മൗനമേ…’ എന്ന ഗാനത്തിന് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. അങ്ങനെ ഗാനരചയിതാവിനും സംഗീതസംവിധായകനുമുള്ള അവാര്‍ഡ് കൈതപ്രത്തിന് സ്വന്തം. രവീന്ദ്രനും ജോണ്‍സണും എം.ജി.രാധാകൃഷ്ണനുമൊക്കെ തിളങ്ങി നില്‍ക്കുന്നകാലത്ത് കടന്നുവന്ന് മലയാള സംഗീതത്തില്‍ സ്വന്തം ഇടം നേടിയയാളാണ് എസ്.പി. വെങ്കിടേഷ്. ‘വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍…’, ‘സ്വയംവരമായി…’ (പൈതൃകം), ‘താരനൂപുരം…’ (സോപാനം), ‘നീലരാവില്‍ ഇന്നു നിന്റെ താരഹാരമിളകി…’ (കുടുംബസമേതം), തുടങ്ങിയ ഗാനങ്ങളിലൂടെ വെങ്കിടേഷ് മലയാളത്തിന്റെ പ്രിയസംഗീതജ്ഞനായി. ‘ഗോപാംഗനേ…’, ‘രാമകഥാഗാനലയം…’, ‘ശ്രീവിനായകം’, ‘പ്രേമോദാരനായി…’, ‘ആനന്ദനടനം…’, ‘സായന്തനം…’, ‘മിണ്ടാത്തതെന്തേ….’, ‘ആദ്യവസന്തമേ…’, ‘എന്തിന് വേറൊരു സൂര്യോദയം…’, ‘ഏതോ നിദ്രതന്‍…’, ‘ആകാശത്താമരപോലെ…’ ഇവയെല്ലാം ആത്മസംഗീതത്തിന്റെ ആര്‍ദ്രമായ അറിവായിരുന്ന രവീന്ദ്രന്‍ – കൈതപ്രം ടീം പങ്കുവെച്ചവയായിരുന്നു.
”ഹൃദയരേഖപോലെ… ഞാനെഴുതിയ നൊമ്പരം നിറമിഴിയോടെ കേട്ടുവോ… നാഥന്‍…” എന്ന വരികള്‍ ആഴമേറിയ ഒരു പ്രണയഭംഗത്തിന്റെ വിലാപമായ വരികള്‍… ഭരതന്റെ ചമയം എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം, ജോണ്‍സണ്‍, കെ.എസ്.ചിത്ര ഒരുക്കിയ രാജഹംസമേ, മഴവില്‍ കുടിലില്‍… എന്ന നിത്യസുന്ദരഗാനം. ഒരു യവനപ്രണയകഥയുടെ ദാരുണമായ അന്ത്യത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ ഈ ഗാനം ഭരതന്‍ എന്ന സംവിധായകന്റെ മികച്ച ഗാന ചിത്രീകരണമായി കാണാം. ഈണവും ആര്‍ദ്രമായ വരികളും സമന്വയിപ്പിച്ച സൗന്ദര്യാനുഭവമുള്ള ഗാനം. ”ഉണ്ണിക്കിടാവിനു നല്‍കാന്‍ അമ്മ, നെഞ്ചില്‍ പാലാഴി ഏന്തി” എന്ന വരിയിലൂടെ സ്ത്രീത്വത്തെ ആദരിക്കുന്ന കവി. മനസ്സിനെ രാഗലോലമാക്കുന്ന സംഗീതസ്പര്‍ശം. മലയാള സിനിമാഗാനരംഗത്ത് രചനയ്ക്ക് പ്രഥമ പ്രാധാന്യവും സംഗീതത്തിന് അതിന് തൊട്ടുതാഴെ പ്രാധാന്യവുമുള്ള ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് രചനാഗുണമുള്ള കുറെയേറെ ഗാനങ്ങള്‍ നമുക്ക് ലഭിച്ചത്.
‘ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ (ഞാന്‍ ഗന്ധര്‍വന്‍), ‘മധുരം ജീവാമൃതബിന്ദു’ (ചെങ്കോല്‍), ‘മൗനസരോവരമാകെ ഉണര്‍ന്നു…’ (സവിധം), ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…’ (അദ്വൈതം) ‘ആ രാഗം മധുമയമാം രാഗം’ (ക്ഷണക്കത്ത്), ‘സ്വരകന്യകമാര്‍…’ (സാന്ത്വനം), ‘കണ്ണാടിക്കൈയില്‍ കല്യാണം കണ്ടേ…’ (പാവം പാവം രാജകുമാരന്‍), ‘ഏതോ വാര്‍മുകിലിന്‍ കിനാവില്‍…’ (പൂക്കാലം വരവായി), ഹൃദയത്തില്‍ സൂക്ഷിക്കുവാനുള്ള മെലഡിയുടെ സുവര്‍ണ്ണസ്പര്‍ശമുള്ള എത്രയെത്ര ഗാനങ്ങള്‍…!! ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, നാടക, ലളിതഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ആര്യന്‍, സ്വാതിതിരുനാള്‍, ഹിസ്‌ഹൈനസ് അബ്ദുള്ള, ദേശാടനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. കൂടുതല്‍ സിനിമകളിലും ഗായകനായിട്ടാണ് വേഷമിട്ടത്. കൈതപ്രം കഥയും തിരക്കഥയും രചിച്ച് ജയരാജ് സംവിധാനം ചെയ്ത ‘സോപാനം’ എന്ന സിനിമയിലൂടെ യേശുദാസിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി.
സഹോദരന്‍ കൈതപ്രം വിശ്വനാഥന്‍ അറിയപ്പെടുന്ന സംഗീതസംവിധായകനും മകന്‍ ദീപാങ്കുരന്‍ പിന്നണി ഗായകനുമാണ്.
ജയരാജ് സംവിധാനം ചെയ്ത സോപാനം എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുക വഴി ഗാനരചന മാത്രമല്ല തിരക്കഥാ രചനയും തനിക്ക് വഴങ്ങുമെന്ന് കൈതപ്രം തെളിയിച്ചു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം 1993ല്‍ പൈതൃകത്തിനും 1996ല്‍ അഴകിയ രാവണനും ലഭിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളുടെ കൂട്ടത്തില്‍ കൈതപ്രത്തിന്റെ പാട്ടുകളും പെടും എന്നത് തീര്‍ച്ചയാണ്. മലയാള സിനിമാഗാനങ്ങളുടെ പൊതുസ്വഭാവത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. ഈ വ്യക്തിത്വം അദ്ദേഹത്തിന് രചനകളിലുടനീളം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ സംഗീതസദസ്സിന് മുതല്‍ ക്കൂട്ടായ കൈതപ്രം ആത്മാവിലെ സ്വരമുരളിയൊഴുക്കി സംഗീതസാഗരം തീര്‍ത്ത സംഗീതജ്ഞന്‍ കൂടിയാണ്.