ഒരു ഭ്രാന്താശുപത്രിയും കല്യാണി അതുവരെ കണ്ടിട്ടില്ല. അധികമൊന്നും ആരും പറഞ്ഞു കേട്ടിട്ടുമില്ല. ‘ഇന്ന് വരും നാളെ വരും എന്ന് കരുതി എത്ര ദിവസാന്റെ പൊന്നൂ നെ കാണാതിരിയ്ക്കാ – എനിക്കവനെ കാണണം -‘ കല്യാണിയുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ ഒരിക്കല്‍ വേലായുധന്‍ അവളെയും കൂട്ടിക്കൊണ്ടു ആശുപത്രിയിലേയ്ക്കുപോയി. വേലായുധന്‍ രണ്ട് ദിവസം കൂടുമ്പോള്‍ പോയി വരാറുണ്ടായിരുന്നു. ഒരു മാസത്തോളം കഴിഞ്ഞിട്ടും ആണ്ടവനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയാതിരുന്നപ്പോഴാണ് വേലായുധന്‍ അവളെ കൊണ്ടുപോയത്. ഒറ്റയ്ക്ക് ഒരു സെല്ലില്‍ അടച്ചിട്ടിരിയ്ക്കുകയായിരുന്നു ആണ്ടവനെ. ചുറ്റിലും നിന്ന് കേള്‍ക്കുന്ന ആക്രോശങ്ങളും അട്ടഹാസങ്ങളും അവളെ അല്പം പോലും ഭയപ്പെടുത്തിയില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ അതൊന്നും അവള്‍ കേട്ടിട്ടുണ്ടാവില്ല. അവളുടെ ഉള്ളില്‍ അപ്പോള്‍ ആണ്ടവന്റെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു. ആശുപത്രിയിലെ ചിട്ടവട്ടങ്ങള്‍ തീര്‍ന്നു കിട്ടാന്‍ കുറച്ചുനേരം കാത്തിരുന്നിട്ടാണെങ്കിലും അവള്‍ ആണ്ടവനെ കണ്ടു. ഇരുമ്പഴിയ്ക്കു അപ്പുറത്ത് നില്‍ക്കുന്ന ആണ്ടവന് തിരിച്ചറിയാത്ത വിധത്തിലുള്ള മാറ്റം സംഭവിച്ചിരിക്കുന്നതായി അവള്‍ക്കു തോന്നി. മുഖം നീര്‍ കെട്ടു വീണതുപോലെ തടിച്ചിരിക്കുന്നു. അവള്‍ക്ക് ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ‘എന്തിനാ അമ്മാ, കരയണ്?’ ഒരു കൊച്ചു കുട്ടിയെപ്പോലെ നിഷ്‌ക്കളങ്കമായി അവന്‍ ചോദിക്കുന്നത് കേട്ട് അവരുടെ ഹൃദയം വിങ്ങിപ്പൊട്ടി. വല്ലാതെ സംസാരിക്കുവാന്‍ അവന് കഴിയുമായിരുന്നില്ല. വായ തുറക്കുമ്പോഴേയ്ക്കും അവന്റെ വായില്‍ നിന്ന് ഒരു കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങത് അവര്‍ ശ്രദ്ധിച്ചു. ഏറെ നേരം ആ കാഴ്ച കാണാന്‍ കല്യാണിയ്ക്ക് കഴിയുമായിരുന്നില്ല. അത് മനസ്സിലാക്കിയിട്ടായിരിക്കണം വേലായുധന്‍ അവരേയും കൂട്ടി വേഗത്തില്‍ പുറത്തേയ്ക്കു നടന്നു. ‘ന്റെ കുട്ടിയെ അവര് ഒരു പാട് ഭേദ്യം ചെയ്ത് ട്ടുണ്ടാവും. അതാണ് അവന്റെ മുഖച്ഛായ പോലും മാറീത്.’കല്യാണി ആരോടെന്നില്ലാതെ പറഞ്ഞു. വേലായുധന്‍ അത് കേട്ട ഭാവം കാണിച്ചില്ല. ഡോക്ടറോട് സംസാരിച്ചപ്പോള്‍ രോഗം ഭേദമായിരിക്കുന്നു എന്നും ക്ഷീണം വല്ലാതെയുണ്ടെന്നും പറഞ്ഞു. അതു കുറഞ്ഞാല്‍ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോള്‍ വേലായുധന് ഒരേ സമയത്ത് അതിയായി സന്തോഷവും അതിലരട്ടി സങ്കടവും വന്നു. തിരിച്ചു പോയാല്‍ ആണ്ടവനെ നാട്ടുകാരെങ്ങിനെയായിരിക്കും സ്വീകരിയ്ക്കുക. ഇല്ലത്തുള്ളവര്‍ അവനോട് എങ്ങനെയായിരിക്കും പെരുമാറുക-ഇനി അതിന്റെ പേരില് വല്ല കേസും കൂട്ടം ഉണ്ടായാല്‍…. വേലായുധന്റെ ആധിയും ആലോചനയുമൊന്നും കല്യാണിക്ക് മനസ്സിലായില്ല. ഈ ജയിലില്‍ നിന്ന് മകന്‍ മോചിക്കപ്പെടും എന്നത് അവള്‍ക്ക് വല്ലാത്ത ആശ്വാസമാണുണ്ടാക്കിയത്. ‘എത്ര ദിവസായി അതൊറ്റെയ്ക്ക് കെടക്കാന്‍ തുടങ്ങീട്ട്.’
വേലായുധന്‍ വല്യമ്പൂരിയെ കാണാന്‍ പോയത് അദ്ദേഹത്തിന്റെ പ്രതികരണമെങ്ങനെ എന്ന് മനസ്സിലാക്കാന്‍ കൂടിയായിരുന്നു. അദ്ദേഹം കൂടി കൈവിട്ടാല്‍ ദേശത്ത് ജീവിക്കുന്നതു പോലും അയാള്‍ക്ക് ചിന്തിക്കാന്‍ കഴിഞ്ഞില്ല – വല്യമ്പൂരി പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് വേലായുധന്‍ കയറിച്ചെല്ലുന്നത്. ‘ആര് – വേലായുധനോ – ഞാന്‍ നിന്നെയൊന്ന് കാണണം എന്ന് കരുതിയിരിക്കാരുന്നു. എന്താ ആണ്ടവന്റെ ഇപ്പോഴത്തെ അവസ്ഥ?’ വേലായുധന്‍ പ്രതീക്ഷിച്ചപോലെ ഒരു വലിയ പൊട്ടിത്തെറിയൊന്നും അവിടെ ഉണ്ടായില്ല എന്നത് അയാള്‍ക്ക് വലിയ ആശ്വാസമായി. ‘മാറ്റം ണ്ട്ന്ന് അവര് പറഞ്ഞു – മാറ്റിയാ മാറാത്ത പ്രശ്‌നം ഇവടെണ്ട് എന്നവര്‍ക്കറിയില്ലല്ലോ – വേണച്ചാല്‍ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ അവനെ കൊണ്ട് പോരാം. കൊണ്ടെന്നിട്ട് പ്പോ ഞാനെന്ത് ചെയ്യാനാ – ‘ അലറിപ്പെയ്യാന്‍ മാത്രം ഇരുണ്ടു മൂടി നില്‍ക്കുന്ന മാനത്ത് നിന്ന് ഒന്നാ രണ്ടോ കനത്ത തുള്ളികള്‍ ഇറ്റിവീഴുന്നതു പോലെയായിരുന്നു വേലായുധന്റെ വാക്കുകള്‍. വല്യമ്പൂരി ഒന്നു നിശ്വസിച്ചു. ‘സംഭവിയ്ക്കാന്‍ ള്ളത് ഏതായാലും സംഭവിച്ചു. അതിനെ കുറിച്ച് ഇനി പറഞ്ഞിട്ടെന്താ – സ്വബോധത്തില്‍ ആണ്ടവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലാന്ന് നിയ്ക്കറിയാം. എന്നാല്‍ മുത്താഴിയം കോട്ട്കാര്‍ക്ക് അത് അത്ര ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയും ന്ന് തോന്നുണും ല്യ – അല്ലെങ്കിലും അവരെ പറഞ്ഞിട്ടും കാര്യം ല്യ – സ്വന്തം ശരീരത്തിന് മുറിവേല്‍ക്കുമ്പോള്‍ ആര്‍ക്കായാലും വേദനിയ്ക്കും. ഏറ്റവും വലിയ കാര്യം അവനാന്റെ കാര്യാന്ന് പണ്ട് ള്ളോര് പറയണ് കേട്ടിട്ടുണ്ട്. കാശിന്റെ ബുദ്ധിമുട്ടെന്തെങ്കിലും ണ്ടോ വേലായുധാ – അവന്റെ ചികിത്സയ്ക്ക് ?’
‘ഇല്യമ്പ് രാനേ – അതൊക്ക ഒരു വിധത്തില് ഒത്തുപോണ്ണ്ട് – അവനെ ഞാന്‍ എങ്ങനേ മ്മളെ നാട്ടില് കൊണ്ടു വരാന്ന് ആലോചിച്ചിട്ട് നിക്ക് ഒരെത്തും പിടിം കിട്ട്ണ്‌ല്യ’
‘ഒരു നമ്പൂരിപ്പെങ്കുട്ടീനെ മണ്ണാന്‍ തീണ്ടിന്ന് ള്ളത് പണ്ടാണെങ്കില്‍ വലിയ കുറ്റമാണ്. തെറ്റ് ചെയ്തതാര് എന്നല്ല. ഇല്ലത്താള ഇരിയ്ക്കപ്പിണ്ഡം വെയ്ക്കും. ഇത് ഇപ്പോള്‍ കാലം മാറി. ആ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലാന്ന് എല്ലാര്‍ക്കും അറിയാം – എന്നാല്‍ സംഭവിച്ചത് മായ്ച്ച് കളയാന്‍ കഴിയില്ലല്ലോ. പണ്ട് മണ്ണാപ്പേടിയും പുലപ്പേടിയും ഉണ്ടായിരുന്നൂത്രെ. തെക്കന്‍ കേരളത്തിലാ – കര്‍ക്കടമാസത്തിന്റെ ഉദയം മുതല്‍ പത്താമുദയം വരെ പത്ത് ദിവസം മണ്ണാര്‍ക്കും പുലയര്‍ക്കും സവര്‍ണരെ തീണ്ടാം. കണ്ടേ കണ്ടേ എന്ന് വിളിച്ചാളെ കൂട്ടിയാല്‍ മതി – ആ പെണ്ണിനെ അവര്‍ക്ക് കൊണ്ടുപോവാം. അത് നിയമം മൂലം നിര്‍ത്തല്‍ ചെയ്തതിന്റെ പേരില്‍ പുലയ കലാപം വരെ ഉണ്ടായിന്ന് പറഞ്ഞ് കേട്ടിരിക്ക്ണു. പുലയനാണെങ്കിലും മണ്ണാനാണെങ്കിലും ആണൊരുത്തനാണല്ലോ. തന്റെ കുട്ടി ആണൊരുത്തന്റെ കൂടെ ജീവിക്ക്ണ്ട് എന്ന് കരുതി വീട്ടുകാര്‍ക്ക് സമാധാനിക്കാം. ഇത് പ്പൊ — മുത്താഴിയംകോട്ടെ കാരണവര് വല്യ പുരോഗമനക്കാരനൊക്കെയാണ്. ന്നാലിക്കാര്യത്തില് അങ്ങനെയൊന്നും ചിന്തിക്കാന്‍ ആവില്ലാലോ. എന്തായാലും മുത്താഴിയംകോട്ടില്‍ ന്ന് ഒരു പ്രശ്‌നവും ഉണ്ടാവില്യ – അത് ഞാന്‍ ഏറ്റു. അവനെ ഇനി അങ്ങട്ട് പറഞ്ഞയയ്ക്കും വേണ്ട. അവിടുത്തെ കണക്കും കാര്യം ഒക്കെ ആരാച്ചാല്‍ നോക്കട്ടെ. പിന്നെ നാട്ട് കാരുടെ കാര്യം അത് നാലീസ ണ്ടാവും. അവര്‍ക്ക് വേറെന്തെങ്കിലും ഒരു വിഷയം ണ്ടാവ്ണതുവരെ – ആര് എന്ത് പറഞ്ഞാലും ആണ്ടവന്‍ എന്തെങ്കിലും ചെയ്തൂന്ന് ഞാന്‍ കരുത്ണില്യ. ആണ്ടവനല്ല, അവന്റെ രോഗം ചെയ്തതാണ് തെറ്റെന്നേ ഞാന്‍ പറയൂ.’
വല്യമ്പൂരിയുടെ വാക്കുകള്‍ വേലായുധന്റെ പൊള്ളുന്ന ശിരസില്‍ വീണ അമൃതകണം തന്നെയായിരുന്നു. അങ്ങനെ ഒരാള്‍ കൂടെ നില്ക്കാനുണ്ടെങ്കില്‍ ലോകം മുഴുവന്‍ വന്നെതിര്‍ത്താലും പിടിച്ചു നില്‍ക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും വേലായുധനുണ്ട്. നടുക്കടലില്‍ കൊടുങ്കാറ്റിലും മഴയിലും പെട്ട് പായകള്‍ കീറിപ്പോയ ഒരു പായ്ക്കപ്പല്‍ പോലെയായിരുന്നു വേലായുധന്‍ മനയ്ക്കലേയ്ക്ക് ചെന്നെത്തിയത്. എന്നാല്‍ ഒരു ശുഭപ്രതീക്ഷമുനമ്പ് കണ്ടെത്തിയ കപ്പിത്താനെപ്പോലെയാണ് അയാള്‍ തിരിച്ചു പോന്നത്.
തനിക്കേറ്റ മാനസികാഘാതത്തില്‍ നിന്ന് മെല്ലെയാണെങ്കിലും സാവിത്രി വിമുക്തയായി തുടങ്ങി. കുളപ്പടവില്‍ കറുത്ത തുണി കൊണ്ട് മൂടിപിടിച്ചിരിക്കുന്ന ഒരു രൂപം മാത്രമേ അവള്‍ കണ്ടിരുന്നൊള്ളു. എന്നത്തേയും പോലെ വൈകുന്നേരത്തെ കുളിയ്ക്കു വേണ്ടിയുള്ള പോക്കായിരുന്നു അവളുടേത്. ഇല്ലത്തെ കുളത്തിന്റെ കുളപ്പരയില്‍ ഒരു നാലഞ്ചുമണിയ്ക്കു തന്നെ അവള്‍ എത്താറുണ്ട്. സ്ഥിരമായി അവളൊറ്റയ്ക്കു തന്നെയാണ് പോവുന്നതും – ഇത് കൃത്യമായി ആണ്ടവന്‍ ശ്രദ്ധിച്ചിട്ടുണ്ടാകണം. തന്നെ ഉപദ്രവിച്ചത് ആണ്ടവനാണെന്ന് ഇല്ലത്തുള്ളവരുടെ സംസാരത്തില്‍ നിന്നാണ് അവള്‍ മനസ്സിലാക്കിയത്. കറുപ്പ് പുതച്ച ആ രൂപം കണ്ടപ്പോഴേ അവള്‍ ഞെട്ടിയിരുന്നു. ഒന്നലറിക്കരഞ്ഞു എന്ന് തന്നെയാണവളുടെയോര്‍മ്മ. അപ്പോഴേയ്ക്കും അയാളുടെ കൈകള്‍ അവളുടെ മൂക്കും വായും ചേര്‍ത്ത് പിടിച്ചു. പിടയുന്നതിനിടയില്‍ നഖം കൊണ്ടും പല്ലു കൊണ്ടും അവള്‍ പ്രതികരിച്ചിരുന്നു. പിന്നെയെന്താണ് സംഭവിച്ചതെന്ന് അവള്‍ക്കോര്‍മ്മയില്ല. ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദനയായിരുന്നു. ഇല്ലത്തുള്ളവര്‍ കാര്യങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ നാട്ടില്‍ മുഴുവന്‍ സംഭവിച്ചത് പാട്ടായിക്കഴിഞ്ഞിരുന്നു. ഗോവിന്ദന്‍ നായര് തന്നെ പലയിടത്തും പറഞ്ഞു. അയ്യപ്പന്‍ നായരോടും ഗോവിന്ദന്‍ നേരിട്ടാണ് ആ കഥ പറഞ്ഞത്. ‘അല്ല ഗോവിന്ദാ, ആ സമയത്ത് നീയെങ്ങന്യാ അവിടെയെത്തീത്?’ അയ്യപ്പന്‍ നായര്‍ ചോദിച്ചു – ‘അമ്പലക്കുളത്തിലൊ പുഴയിലൊ വച്ചാണ് ഇങ്ങനെ ഒരു സംഭവച്ചാല്‍ നീയവിടെ ണ്ടാവും എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഇല്ലത്തെ കുളത്തില് നീ പോവറില്ലാലോ – ‘അയ്യപ്പന്‍ നായരുടെ ചോദ്യം ഗോവിന്ദന് തീരെ ഇഷ്ടപ്പെട്ടില്ല. ‘ ഒരു പെണ്ണിന്റെ നെലോളി കേട്ടപ്പോ ഓടിച്ചെന്നതാ’- ‘അതിന് നെലോളി കേക്കണെങ്കിലും നീയാ പരിസരത്ത് ണ്ടാവേണ്ടെ? – ആ ഭാഗത്തേയ്‌ക്കൊന്നും ഇയ് പോവറില്യല്ലോ. –‘അയ്യപ്പന്‍ നായരുടെ കുത്തി കുത്തിയുള്ള ചോദ്യം ഗോവിന്ദന് തീരെ ഇഷ്ടപ്പെട്ടില്ല. അയാള്‍ പറഞ്ഞു. പോവാറൊന്നും ഇല്യ – അന്ന് അച്ഛനെ കാണണ്ട കാര്യംണ്ടാരുന്നു. ‘അതോണ്ട് – കാര്യം കണ്ടറിയാന്‍ പറ്റി. അല്ലാച്ചാ ഇപ്പഴെങ്കിലും ആണ്ടവന്റെ തനിസ്വരൂപം ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പറ്റ്വാരുന്നോ?’ – അതും പറഞ്ഞ് ഗോവിന്ദന്‍ നീട്ടി ചവിട്ടി.
‘അതും ശരിയാണ് – ഓരോരുത്തര്‍ക്ക് ഓരോരോ സ്ഥലത്ത് എത്താന്‍ ഈശ്വരന്‍ ഒരോ കാരണങ്ങളുണ്ടാക്കും – അല്ലാണ്ടെന്ത്?’ ആരോടെന്നില്ലാതെ അയ്യപ്പന്‍ നായര്‍ പിറുപിറുത്തു. ‘ന്നാലും ഗോവിന്ദന്‍ എങ്ങനേയിരിയ്ക്കും അവിടെയെത്തിയിട്ടുണ്ടാവുക?’