”നിങ്ങടെ ആങ്ങള അല്ലിമലര്‍കാവില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് അറിവുകിട്ടി.
ഇപ്പോള്‍ ഇവിടെ എത്തും. ചേകോര്‍ക്കു വെറ്റിലയും പാക്കും കാഴ്ചവെയ്ക്കാന്‍ വന്നതാണേ ഞാന്‍”
നേരാങ്ങള വരുന്നതുകണ്ട് ഉണ്ണിയാര്‍ച്ച ഉറുമി താഴെവെച്ചു. ഓടിച്ചെന്ന് ആങ്ങളയുടെ കാല്‍ക്കല്‍വീണ് ആചാരം ചെയ്തു. ഉണ്ടായ കാര്യങ്ങളെല്ലാം ആര്‍ച്ച ആരോമരെ പറഞ്ഞു കേള്‍പ്പിച്ചു.
”മാനിഭക്കേടു പറയല്ലേ ആര്‍ച്ചേ. അറിവില്ലാത്തവരു ചെയ്യുന്ന അപരാധം അറിവുള്ള നമ്മളല്ലേ പൊറുക്കേണ്ടത് ?”
വേഗത്തില്‍ മൂപ്പനെ വരുത്തണമെന്ന് ആരോമര്‍ ചെട്ടിയാരോടു പറഞ്ഞു. മൂപ്പനെ കൂട്ടിക്കൊണ്ടുവരാന്‍ ജോനകരെ വിട്ടു ചെട്ടിയാര്‍.
ആരോമരെത്തിയിട്ടുണ്ടെന്നു കേട്ടപാടേ മൂപ്പന്‍ വിലപിടിച്ച
സമ്മാനങ്ങളും പൊന്‍പണപ്പറ പട്ടില്‍ചൊരിഞ്ഞ് കിഴിയാക്കി
ക്കെട്ടിയതും എടുപ്പിച്ച്
ആല്‍ത്തറയ്ക്കലെത്തി.
ആരോമരേയും ഉണ്ണിയാര്‍ച്ച
യേയും താണുവണങ്ങി.
മൂപ്പനെ കണ്ടപ്പോള്‍ ഉണ്ണിയാര്‍ച്ചയ്ക്ക് അരിശം ഇരച്ചുകേറി.
”വാടോ. വന്നിട്ടെന്റെ കയ്യുപിടിക്കെടോ. എങ്കില്‍ നിന്റെ പെണ്ണായിരിക്കാം ഞാന്‍”
ഇടനെഞ്ചുപൊട്ടിക്കൊണ്ട് മൂപ്പന്‍ പറഞ്ഞു:
”പടച്ചോനാണേ ഞാനിതൊന്നും അറിഞ്ഞതല്ലേ. നിങ്ങള്‍ എനിക്കു പെങ്ങളെപ്പോലെയാണേ. എന്റെ ആളുകള്‍ മേലാല്‍ ഒരുകാലത്തും പെണ്ണുങ്ങളോട് അക്രമം കാണിക്കില്ലേ” എന്നുപറഞ്ഞ് ആര്‍ച്ചയുടെ കാല്‍ക്കല്‍ വീണു.
”കാലുപിടിച്ചാലുണ്ണീ, കുടഞ്ഞുചവിട്ടരുത്. ക്ഷമിക്ക് ” ആരോമര്‍ ആര്‍ച്ചയുടെ ശിരസ്സു തലോടി.
അങ്ങനെയാട്ടേ എന്ന് ആര്‍ച്ച ആങ്ങളയോട് അനുകൂലം ചൊല്ലി.
മൂപ്പന്‍ ഉണ്ണിയാര്‍ച്ചയുടെ മുമ്പില്‍ കാഴ്ചകളേറെ വെച്ചു. പൊന്‍പണത്തിന്റെ കിഴി പ്രത്യേകം വെച്ചു. ആര്‍ച്ചയ്ക്കു സന്തോഷമായി.
കാഴ്ചകളെല്ലാം മാറാപ്പാക്കിക്കെട്ടി ആറ്റുമ്മണമ്മേലേക്കെത്തിക്കാന്‍ നാഗപ്പന്‍ചെട്ടിയാരെ ചട്ടംകെട്ടി.
ഉണ്ണിയാര്‍ച്ചയേയും, കൂടെ കുഞ്ഞിരാമനേയും കൂട്ടി ആരോമര്‍ചേകവര്‍ ശിഷ്യന്മാരൊത്ത് അല്ലിമലര്‍കാവിലേക്കു പുറപ്പെട്ടു.
* * * * *
”മുത്തശ്ശീ”
”എന്താ അപ്പൂ?”
”ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമുണ്ണി ചതിയന്‍ ചന്തൂനോടു പകരം ചോദിച്ച കഥ പറയൂ മുത്തശ്ശീ”
”പറയാം അപ്പൂ. നേരാങ്ങളയെ ചതിച്ചുകൊന്ന ചന്തുവിനോട് ഒടുങ്ങാത്ത പകയുണ്ടായിരുന്നു ഉണ്ണിയാര്‍ച്ചയ്ക്ക്. ആരോമര്‍ മരിക്കുമ്പോള്‍ അവള്‍ക്ക് ഏഴുമാസം
വയറ്റിലുണ്ടായിരുന്നു. വയറ്റില്‍
കിടക്കുന്ന കുട്ടിക്കും അമ്മയ്ക്കും ഒരേ മനസ്സായിരിക്കും. ആര്‍ച്ചയുടെ കോപവും താപവും കുട്ടിക്കും പകര്‍ന്നുകിട്ടിയിട്ടുണ്ടാവും.
പത്തുമാസം തികഞ്ഞ് ഉണ്ണിയാര്‍ച്ച പ്രസവിച്ചു. ആണ്‍കുട്ടി! നേരാങ്ങളയെ ഓര്‍ക്കാനാവും കുട്ടിക്ക് ആരോമുണ്ണി എന്നു പേരുവിളിച്ചു. ഇവന്‍ വളര്‍ന്നു വലുതായിട്ടുവേണം ചതിയന്‍ ചന്തുവിനോടു പകരം ചോദിക്കാന്‍ എന്ന് ആര്‍ച്ച മനസ്സില്‍ കുറിച്ചിട്ടു.
മൂന്നാംവയസ്സില്‍ കുട്ടിയുടെ മുടിയിറക്കി. അഞ്ചാംവയസ്സില്‍ കാതുകുത്തി. ഏഴാംവയസ്സില്‍
എഴുത്തിനിരുത്തി. കളരിവിദ്യ പഠിക്കാന്‍ തൊടുവോര്‍ കളരിയില്‍ കൊണ്ടാക്കി. അഭ്യാസികളില്‍ അഭ്യാസിയാണല്ലോ ഉണ്ണിയാര്‍ച്ച. അടവുകളും മുറകളും മകനെ പഠിപ്പിക്കാന്‍ അമ്മയും ഉത്സാഹിച്ചു.
അതും പോരാഞ്ഞ്, തുളുനാട്ടില്‍ നിന്ന് കേളികേട്ട ഗുരുക്കളെ വരുത്തി. പതിനെട്ടടവും പയറ്റിത്തെളിഞ്ഞു. തുളുവിദ്യ പഠിച്ച് തുളുക്കുറ്റം തീര്‍ത്ത് ചുരിക വാങ്ങി. ഇരുമ്പും തൊഴിലും ഇരിക്കെക്കെടും എന്നല്ലേ അപ്പൂ. എന്നും കാലത്തെഴുന്നേറ്റ് മുക്കൂട്ടുതൈലം തേച്ച് ആരോമുണ്ണി തൊടുവോര്‍കളരിയില്‍ പോയി. കുരുക്കളുടെ ശിഷ്യനായി മെയ്പയറ്റും വടിപ്പയറ്റും വാള്‍പയറ്റും ശീലിച്ചു.
മെയ്യു കണ്ണാവണ്ടേ ! വയസ്സ് ഇരുപതായി ആരോമുണ്ണിക്ക്. കേളികേട്ട ചേകോരായിരുന്ന നേരാങ്ങളയുടെ വീരകഥകള്‍ അപ്പോഴും ഉണ്ണിയാര്‍ച്ച മകനോടു മറച്ചുവെച്ചു. ആങ്ങളയെ ചതിച്ചുകൊന്ന ചന്തുവിനെപ്പറ്റിയും ഒരു വാക്കുമിണ്ടിയില്ല. പകരം വീട്ടാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണോ? ”
(തുടരും)