ഉദ്യോഗസ്ഥര്‍, വിദഗ്ദ്ധര്‍, സമൂഹം, വ്യക്തികള്‍ തുടങ്ങിയവരുമായെല്ലാം നടത്തിയ വിശദമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മേഖലാതല പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കി. ഇവിടെ പ്രസക്തമായവയുടെ സംക്ഷിപ്തരൂപം ചുവടെ:
1. പശ്ചിമഘട്ടത്തിലുടനീളം ജനിതകമാറ്റം വരുത്തിയ വിളകള്‍ അനുവദിക്കരുത്. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ടൂറിസ്റ്റ്‌കേന്ദ്രങ്ങളിലും മുന്‍ഗണനാടിസ്ഥാനത്തില്‍ (3 വര്‍ഷത്തില്‍ കൂടാതെ) പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കണം.
2. ജലസ്രോതസ്സുകള്‍, ജലാശയങ്ങള്‍, പ്രത്യേക വാസകേന്ദ്രങ്ങള്‍, ഭൂമിശാസ്ത്രപരമായി പ്രത്യേകതയുള്ളയിടങ്ങള്‍, ജൈവവൈവിധ്യസമ്പന്നമായ ഇടങ്ങള്‍, വിശുദ്ധവനങ്ങള്‍ എന്നിവിടങ്ങളില്‍ യാതൊരു കടന്നുകയറ്റവും അനുവദിക്കരുത്. പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കരുത്. പുതിയ സുഖവാസകേന്ദ്രങ്ങള്‍ അനുവദിക്കരുത്. പൊതുസ്ഥലങ്ങള്‍ സ്വകാര്യഭൂമിയാക്കരുത്.
3. വനം കൃഷിഭൂമികള്‍ രൂപാന്തരപ്പെടുത്താന്‍ അനുവദിക്കരുത്.
4. നിലവിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയുടെ കാര്യത്തില്‍ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ടൂറിസം നയം തുടരാം.
5. സ്റ്റീല്‍, സിമന്റ്, മണല്‍ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ച് ജലസംരക്ഷണത്തിനും പാരമ്പര്യേതര ഊര്‍ജ്ജഉല്പാദനത്തിനും ജലസംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്ന പരിസ്ഥിതി സൗഹൃദനിര്‍മ്മാണസാമഗ്രികളും നിര്‍മ്മാണരീതിയും അവലംബിച്ചുള്ള ബില്‍ഡിങ് കോഡിന് പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപം നല്‍കണം. ഹരിതസാങ്കേതികവിദ്യയും ഹരിതനിര്‍മ്മാണസാമഗ്രിയും ഉപയോഗിക്കണം.
6. പരിസ്ഥിതി സൗഹൃദ ഭവനനിര്‍മ്മാണത്തിന്റെ, ഗ്രീന്‍ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്റെ മാര്‍ഗ്ഗരേഖകള്‍ പ്രകാരം അംഗീകരിച്ചിട്ടുള്ള മേല്‍മണ്ണ് സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ നിര്‍മ്മാണ / വികസനരീതികള്‍ സ്വീകരിക്കണം.
7. ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും നികത്തുകയും വിദേശസസ്യവൃക്ഷയിനങ്ങള്‍ നടുകയും ചെയ്യുന്നത് ഉപേക്ഷിക്കണം.
8. ഗ്രൗണ്ടില്‍ ഓടും കല്ലും പാകുന്നതും സിമന്റിട്ട് ഉറപ്പിച്ചിരിക്കുന്നതും പരമാവധി പരിമിതപ്പെടുത്തണം. അഥവാ അങ്ങനെ ചെയ്താല്‍ തന്നെ മുകളില്‍ വീഴുന്ന വെള്ളം അടിയിലേക്ക് അരിച്ചിറങ്ങാന്‍ സൗകര്യമുണ്ടാക്കണം.
9. തദ്ദേശഭരണ സ്ഥാപനതലത്തില്‍ ജലവിഭവ മാനേജുമെന്റിനുള്ള വികേന്ദ്രീകൃത പദ്ധതികള്‍ തയ്യാറാക്കണം.
10. ഉയര്‍ന്ന പ്രദേശത്തുള്ള ജലാശയങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കണം.
11. ജലവൈദ്യുത പദ്ധതികളുടെയും വന്‍കിടജലസേചനപദ്ധതികളുടെയും നിലനില്പ്പിനായി അവയുടെ വൃഷ്ടിപ്രദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പരിപാലിക്കണം.
12. സമൂഹപങ്കാളിത്തത്തോടെ നദികളുടെ ഒഴുക്കും ജലത്തിന്റെ ഗുണമേന്മയും മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.
13. പശ്ചിമഘട്ടത്തിലെ നദീതടങ്ങളില്‍ നദികളെ ഗതിതിരിച്ചു വിടാന്‍ അനുവദിക്കരുത്.
14. ഖനനത്തിന് പുതിയ ലൈസന്‍സ് നല്‍കരുത്. അനധികൃത ഖനനം ഉടനടി അവസാനിപ്പിക്കണം.
15. നിലവിലുള്ള ഖനനത്തിന് മെച്ചപ്പെട്ട ഖനന ഉപാധികള്‍ സ്വീകരിക്കുകയും കര്‍ശന നിയന്ത്രണങ്ങളും സോഷ്യല്‍ ആഡിറ്റും ഏര്‍പ്പെടുത്തുകയും വേണം. സ്ഥിതിപരവും സാമൂഹ്യപുനരധിവാസപരവുമായ വിശദമായ പദ്ധതികള്‍ അവസാനിപ്പിക്കണം.
16. ക്വാറികള്‍ക്കും മണല്‍ ഖനനത്തിനും പുതിയ ലൈസന്‍സ് നല്‍കരുത്. നിലവിലുള്ള പരിസ്ഥിതിയുടെയും സാമൂഹ്യപ്രത്യാഘാതങ്ങളുടെയും പേരില്‍ ഉടനടി ഫലപ്രദമായ രീതിയില്‍ ഇവ നിയന്ത്രിക്കപ്പെടണം.
17. നിലവിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ക്ക് കര്‍ശനമായ പരിസ്ഥിതി നിയന്ത്രണം ഏര്‍പ്പെടുത്തുക.
18. അത്യാവശ്യമുള്ള ഇടങ്ങളിലല്ലാതെ പുതിയ റെയില്‍വേ ലൈനോ വലിയ റോഡുകളോ പാടില്ല. അനുവദിച്ചാല്‍ തന്നെ അത് കടുത്ത നിയന്ത്രണത്തിനും സോഷ്യല്‍ ആഡിറ്റിനും വിധേയമായിരിക്കും. പുതിയ ഹൈവേകളും എക്‌സ്പ്രസ്സ്‌വേകളും ഒഴിവാക്കണം.
19. ടൂറിസം ചെലുത്തുന്ന ആഘാതം പരമാവധി ലഘൂകരിക്കാന്‍ വേണ്ടി പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഇക്കോടൂറിസം നയം പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി ഭേദഗതി വരുത്തിയത് പ്രകാരം അനുവദിക്കണം.
20. പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുടേയും ഭൂമി, ജലം, വായു തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ നശീകരണത്തിനും ജലമലിനീകരണത്തിനും ഇടവരുത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടേയും പരിഹാരത്തിനും നിയന്ത്രണത്തിനും പ്രാധാന്യം കല്പിച്ചുള്ള വിദ്യാഭ്യാസപരിപാടികളിലൂടെ കുട്ടികളേയും യുവജനങ്ങളേയും പ്രാദേശിക പരിസ്ഥിതിയുമായി ബന്ധപ്പെടുത്തണം.
21. അണക്കെട്ടുകള്‍, ഖനികള്‍, ടൂറിസം, ഭവനനിര്‍മ്മാണം തുടങ്ങി എല്ലാ പുതിയ പദ്ധതികളെയും സംബന്ധിച്ച് ആഘാത പഠനം നടത്തി ആ പ്രദേശം അതിന് താങ്ങാന്‍ കഴിയുന്ന ശേഷിക്കുള്ളിലാണെന്ന് കണ്ടാല്‍ മാത്രമേ അനുമതി നല്‍കാവൂ.
22. പശ്ചിമഘട്ട സമിതി തയ്യാറാക്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി അപഗ്രഥനത്തിന് ജനങ്ങളെയും പ്രത്യേകിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെയും പങ്കെടുപ്പിച്ച് തുറന്നതും സുതാര്യവും പങ്കാളിത്തപരവുമായ ഒരു പരിസ്ഥിതി അവലോകന സംവിധാനത്തിന് രൂപം നല്‍കണം.
ഇങ്ങനെ എണ്ണമറ്റ നിര്‍ദ്ദേശങ്ങള്‍ മേഖലാ അടിസ്ഥാനത്തില്‍ നല്‍കിയ ഗാഡ്ഗില്‍ കമ്മിറ്റിയെകുറിച്ച് പറയാതെ മുന്നോട്ടു പോകാന്‍ സാധ്യമല്ല. ഇതില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പലതും അവഗണിച്ചതിനാലാണ് പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തനവും ആഘാതവും ഇത്രമേല്‍ രൂക്ഷമായത്.
കസ്തൂരി രംഗന്‍ കമ്മിറ്റി
പശ്ചിമഘട്ടത്തിലെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിന് പരമാവധി പരിഗണന കിട്ടുകയും സംരക്ഷണം, സുസ്ഥിരവികസനം എന്നിവ തീരെ അവഗണിക്കപ്പെടുകയും ചെയ്ത ഒന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പശ്ചിമഘട്ട പരിസ്ഥിതിയുടെ സംരക്ഷണവും പുനരുജ്ജീവനവും സാധ്യമാക്കുകയും അതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതു ഗാഡ്ഗില്‍ കമ്മിറ്റിയുടെ ലക്ഷ്യമായിരുന്നു. വികസന സാധ്യതകള്‍ സ്വയം തെരഞ്ഞെടുക്കാന്‍ പ്രാദേശിക ജനങ്ങളെ അധികാരപ്പെടുത്തുക എന്നതും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സത്തയായിരുന്നു. അത് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പൂര്‍ണ്ണമായും അന്യമാണ്. കൂടുതല്‍ മേഖലകള്‍ സംരക്ഷിക്കപ്പെടില്ലെന്നു മാത്രമല്ല നിലവില്‍ സംരക്ഷിതമായ മേഖലകള്‍ പോലും ചൂഷണത്തിനു തുറന്നു കൊടുക്കുകയാണ് കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. നദികള്‍ മരിക്കുന്ന, തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്ന, കുളങ്ങളും തോടുകളും നശിപ്പിക്കപ്പെടുന്ന അതുവഴിയെല്ലാം വരള്‍ച്ചയുടെ കെടുതിയാല്‍ പൊറുതി മുട്ടുന്ന കേരളത്തില്‍, ജലം പിടിച്ചു നിര്‍ത്തുന്ന പശ്ചിമഘട്ട പ്രദേശങ്ങള്‍കൂടി നശിപ്പിക്കാന്‍ വിട്ടുകൊടുക്കുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ദുരന്തം തന്നെയാണ്. വരള്‍ച്ചയുടെ മറുപുറമാണ്അതിവര്‍ഷക്കെടുതികള്‍.
ഉത്കണ്ഠാജനകമായ പ്രശ്‌നങ്ങള്‍
പശ്ചിമഘട്ടത്തിലെ മിക്കനദികളിലും ഒന്നുകില്‍ അണകെട്ടി വെള്ളം തടഞ്ഞു നിര്‍ത്തപ്പെടുകയോ അല്ലെങ്കില്‍ അവയിലെ ജലം മറ്റാവശ്യങ്ങള്‍ക്കുവേണ്ടി തിരിച്ചു വിടപ്പെടുകയോ ആണ്. ചില നദികളുടെ ഉയര്‍ന്ന പ്രദേശത്ത് വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടിയും താഴ്ന്ന പ്രദേശത്ത് ജലസേചനത്തിനു വേണ്ടിയും അണകള്‍ നിര്‍മ്മിക്കുന്നു. എല്ലാ പ്രകൃതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് മുല്ലപ്പെരിയാര്‍, പറമ്പിക്കുളം അണക്കെട്ടുകളിലെ ജലം പൂര്‍ണ്ണമായും തിരിച്ചുവിട്ടിരിക്കയാണ്.
അണക്കെട്ടുകള്‍ നദീജല പ്രവാഹത്തെ മാറ്റിമറിക്കുന്നു. താഴേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ്, പ്രവാഹവേഗം, നിശ്ചിത സമയത്തിനുള്ളില്‍ ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ അളവ്, ജലവിതാനനിയന്ത്രണം, നദീജല പ്രവാഹത്തിന് സ്വാഭാവികമായി ഉണ്ടാകുന്ന ഉയര്‍ച്ച-താഴ്ചകള്‍ എന്നിവയെ കനത്ത രീതിയില്‍ മാറ്റിമറിക്കാന്‍ അണക്കെട്ടുകള്‍ക്കു കഴിയും. അണക്കെട്ടുകളില്‍ സമൃദ്ധമായി ജലമുള്ളപ്പോഴും ജലവിതരണം വളരെ താഴ്ന്നിരിക്കുന്ന അവസരങ്ങളിലും അണക്കെട്ടുകള്‍ക്ക് താഴെയായി പ്രവാഹ വേഗതയില്‍ കനത്ത വ്യതിയാനം ദിനംപ്രതി സംഭവിക്കാറുണ്ട്. ഇടുക്കി അണക്കെട്ടില്‍ മഴക്കാലത്ത് ലഭിക്കുന്ന അധികജലം ഒഴുക്കിവിടാനുള്ള സ്പില്‍വേ പോലും ഇല്ല. നദീജലം തിരിച്ചുവിടുന്നത് ജലം സ്വീകരിക്കുന്ന നദീപ്രദേശത്ത് ദിവസേന വെള്ളപ്പൊക്കത്തിനും തിരിച്ചുവിടപ്പെട്ട നദിയുടെ തടങ്ങളില്‍ വരള്‍ച്ചയ്ക്കും കാരണമാകുന്നു.
പരിസ്ഥിതി ദുര്‍ബ്ബല മേഖല ഒന്നിലും രണ്ടിലും വലിയ ജലാശയങ്ങളുള്ള അണക്കെട്ടുകള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കരുതെന്നാണ് പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയുടെ നിര്‍ദ്ദേശം. നിര്‍ദ്ദിഷ്ട അതിരപ്പള്ളി അണക്കെട്ടിന്റെ സ്ഥാനവും മേഖല ഒന്നിലാണ്. വെള്ളത്തില്‍ മുങ്ങിപ്പോകുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം 104 ഹെക്ടര്‍ ആണ്. പ്രവചനാതീതമായ രീതിയിലുള്ള വര്‍ഷപാതത്തിലെ വ്യതിയാനങ്ങള്‍ മൂലവും പദ്ധതിയുടെ വൃഷ്ടി പ്രദേശത്തു നിന്ന് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മൂലവും ഈ പദ്ധതി പുനഃപരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. പശ്ചിമഘട്ടത്തിലെ ജൈവ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന പ്രക്രിയയുടെ കേന്ദ്രബിന്ദു പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയാണ്. എന്നാലിത് പല തലങ്ങളിലും ശരിയായ വിധമല്ല എന്നാണ് പശ്ചിമഘട്ടസമിതി നിരീക്ഷിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് തെളിവ് ശേഖരിക്കുന്ന പ്രക്രിയയും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന്റെ ഉള്ളടക്കത്തെകുറിച്ച് ആദ്യഘട്ടം സജീവ ചര്‍ച്ച നടന്നിരുന്നില്ല. ആ സമയത്തെ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ പശ്ചിമഘട്ട പരിസ്ഥിതി എന്നത് ഗൗരവമുള്ള വിഷയമായിരുന്നില്ല. അതിന്റെ ഫലമാണ് നാം കണ്ട പ്രകൃതി ദുരന്തങ്ങള്‍. കേന്ദ്ര ഗവണ്‍മെന്റ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് പുതുക്കാന്‍ വേണ്ടി ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയെ നിയമിക്കുകയാണ് ചെയ്തത്. ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുകയും ചര്‍ച്ചയ്ക്കായി ഗ്രാമസഭകള്‍ വിളിച്ചു കൂട്ടാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തു. മാത്രമല്ല പരിസ്ഥിതി ലോല മേഖലകളെ മൂന്നായി തരം തിരിച്ച് പ്രദേശത്തിന്റെ വ്യക്തത വരുത്താന്‍ തയ്യാറായതുമില്ല. നിലവിലുള്ള അണക്കെട്ടുകളുടെ കാര്യത്തിലും വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളോടുമുള്ള സമീപനത്തിലും അവ്യക്തത ഉണ്ടായിരുന്നു. വനം നിയമം, പരിസ്ഥിതി നിയമം എന്നിവയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തമ്മിലുള്ള വൈരുദ്ധ്യം ചര്‍ച്ച ചെയ്തില്ല. പ്രണാബ് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള അവസ്ഥാ പഠനം നടത്താന്‍ തയ്യാറായില്ല. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ പലപ്പോഴായി പുറപ്പെടുവിച്ച വിധികളെ കുറിച്ച് വേണ്ടത്ര പഠനം നടത്തിയില്ല. ഈ ന്യൂനതകള്‍ എല്ലാം പരിഹരിച്ചാല്‍ മാത്രമേ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയുള്ളൂ. പരിസ്ഥിതി സംരക്ഷണം, വനപരിപാലനം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ ഫലപ്രദമായും വേഗത്തിലും കൈകാര്യം ചെയ്യുക എന്നതാണ് നാഷണല്‍ ഗ്രീന്‍ ട്രിബൂണലിന്റെ NGT) ലക്ഷ്യം.
പെരുമഴക്കാലത്തിന്റെ അനുഭവപാഠങ്ങള്‍
പെരുമഴക്കാലം മലയാളിക്കിന്ന് നടുങ്ങുന്ന ഓര്‍മ്മയും അനുഭവവുമാണ്. പ്രളയകാലം എന്നു വിശേഷിപ്പിക്കപ്പെട്ട 2018ലെ ദുരന്തത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മലയോരത്ത് മലയിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും ആവര്‍ത്തിക്കുന്നു. ഭൂരിഭാഗംപേരും ഇത്തരത്തിലാണ് മരണപ്പെടുന്നത്. 2018ല്‍ സംഭവിച്ചത് നൂറ്റാണ്ടിലെ വെള്ളപ്പൊക്കമാണെന്ന് വിശേഷിപ്പിക്കുന്നു. 2019 ല്‍ ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത് വയനാട്ടിലെ മേപ്പാടിക്കടുത്ത് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും ആണ്.
2018 ല്‍ 237.87 സെന്റിമീറ്റര്‍ മഴ കാലവര്‍ഷമായി ലഭിച്ചുവെന്നാണ് കണക്ക്. പതിവുമഴയുടെ 164% അധികം. ജൂണില്‍ 15 ശതമാനവും ജൂലായില്‍ 18 ശതമാനവും അധികമഴ ലഭിച്ചതോടെ കേരളത്തിലെ അണക്കെട്ടുകള്‍ സംഭരണശേഷിയുടെ പരമാവധിയിലെത്തി. തുടര്‍ന്നുണ്ടായ മഹാമാരിക്കു പിന്നാലെയാണ് അണക്കെട്ടുകള്‍ തുറന്നു വിടേണ്ടിവന്നത്. ഈ മഴക്കാലദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമാണ്. പക്ഷേ പ്രളയത്തിനു ലഭിച്ച മാധ്യമശ്രദ്ധ ഇതിനു ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.
അതിവൃഷ്ടിയില്‍ ഇടുക്കിയും മുല്ലപ്പെരിയാറും ഉള്‍പ്പെടെയുള്ള 33 അണക്കെട്ടുകള്‍ തുറന്നു വിട്ടിരുന്നു. തിരുവനന്തപുരം മുതല്‍ വയനാടു വരെ വെള്ളപ്പൊക്ക ദുരിതം ജനങ്ങളെ വേട്ടയാടി. വാഹനഗതാഗതം പലയിടത്തും താറുമാറായി. പതിനായിരങ്ങള്‍ ദുരിതാശ്വാസക്യാമ്പിലായി. പെരുമഴക്കാലങ്ങളിലൂടെ സഞ്ചരിച്ചാല്‍ 1878-ല്‍ 292.54 സെ.മി, 1924ല്‍ 311.53 സെ.മി, 1961ല്‍ 294.34 സെ.മി, 2018ല്‍ 237.87 സെ.മി എന്ന രീതിയിലാണ് മഴയുടെ അളവ്. 2019-ല്‍ പ്രളയം ബാധിച്ചത് സംസ്ഥാനത്തെ 3,78,888 പേരെ. 1,13,939 ആണ് പ്രളയബാധിത കുടുംബാംഗങ്ങള്‍.
വയനാട്ടില്‍ പലതരത്തിലുള്ള മഴയുണ്ടായിരുന്നു. കുംഭമഴ, വിഷുമഴ, മിഥുനമഴ, എടവപ്പാതി, ചിങ്ങമഴ, തുലാമഴ എന്നിങ്ങനെ പോകുന്നു ആ മഴകള്‍. കുറച്ചുവര്‍ഷങ്ങളായി ഈ മഴക്രമങ്ങള്‍ പാടേ തെറ്റിയിരിക്കുന്നു. വയനാട്ടിലെ മഴയുടെ സാന്ദ്രത 2013-2017 കാലഘട്ടത്തില്‍ കുറഞ്ഞു വരുന്നതായാണ് ഇന്ത്യന്‍ കാലാവസ്ഥാപഠനവകുപ്പിന്റെ (ഐ.എം.ഡി) സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. 2013-ല്‍ 2436.2 മില്ലിമീറ്റര്‍ മഴയാണ് എങ്കില്‍ അത് കാലക്രമത്തില്‍ കുറഞ്ഞ് 2017-ല്‍ 1197.8 മില്ലിമീറ്ററിലെത്തി. കാലാവസ്ഥാവ്യതിയാനമാണ് പ്രധാന കാരണം. ഇതിന്റെ ലക്ഷണങ്ങളായ കുറഞ്ഞ താപനിലയിലെ ഉയര്‍ച്ച, കാലവര്‍ഷത്തിലെ ആദ്യനാളുകളിലെ മഴക്കുറവ്, ദിവസത്തെ ശരാശരി മഴയിലെ വ്യത്യാസം, കനത്തമഴ കിട്ടുന്ന ദിവസങ്ങളുടെ എണ്ണത്തിലെ വര്‍ധന എന്നിവയെല്ലാം കാണിക്കുന്നതായി പഠനം പറയുന്നു. കാലാവസ്ഥാവ്യതിയാനം ചൂടിന്റെ വര്‍ധനയ്ക്കും കാലാവസ്ഥാമണ്ഡലത്തിലെ വ്യത്യാസത്തിനും മഴതോതിലെ വ്യത്യാസത്തിനുമെല്ലാം ഇടയാക്കുന്നു. തന്മൂലം വരള്‍ച്ച, പ്രളയം, കാറ്റ് എന്നിവയുടെ തോതും കൂടുന്നു.
കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള അമ്പലവയലിലെ കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ നിന്നും പാമ്പാടുംപാറയിലെ ഏലം ഗവേഷണകേന്ദ്രത്തില്‍ നിന്നും ശേഖരിച്ച താപനിലയുടെ കണക്കുകള്‍ പ്രകാരമാണ് കാലാവസ്ഥാവ്യതിയാന റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനം ആക്ഷന്‍-പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. കണക്കുകള്‍ പ്രകാരം 1984നും 2009നുമിടയ്ക്ക് സംസ്ഥാനത്തെ ഹൈറേഞ്ചുകളിലെ ചൂട് 1.46 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ട്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും വനനശീകരണത്തിന്റെയും പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവവേദ്യമാകുന്നത് ജൈവവൈവിധ്യമേഖലയായ കേരളത്തിലെ പശ്ചിമഘട്ട ഹൈറേഞ്ചുകളിലാണ് എന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് അസസ്‌മെന്റ് പഠനം നടത്തിയതില്‍ മഴക്കുറവ്, ചൂടുകൂടുതല്‍, സമുദ്രജലനിരപ്പിലെ ഉയര്‍ച്ചമൂലമുള്ള പ്രളയം എന്നിവ അടുത്ത 20 വര്‍ഷം പശ്ചിമഘട്ടത്തില്‍ സംഭവിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.
‘ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ’യിലെ രണ്ടു ശാസ്ത്രജ്ഞര്‍ 2005ല്‍ മലയിടിച്ചിലിനെക്കുറിച്ച് പഠനം നടത്തി അവരുടെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്. കൃഷിയാവശ്യത്തിനുവേണ്ടി മലഞ്ചെരുവുകളില്‍ മണ്ണൊരുക്കുമ്പോള്‍ പെയ്ത വെള്ളത്തിന്റെ തനതുപാതകളിലെ തടസ്സങ്ങളും ചെരിവുകളില്‍ മണ്ണിന്റെയും പാറകളുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള റോഡ് വെട്ടലുമാണ് അതിവൃഷ്ടി സമയത്ത് മലയിടിച്ചില്‍ ഉണ്ടാക്കിയതെന്ന് അവര്‍ പറയുന്നു. പഠന പ്രദേശത്തെ ഭാവി വികസനപ്രവര്‍ത്തനങ്ങള്‍, മലയിടിച്ചില്‍ സാധ്യതാ സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി അതിനനുസൃതമായിട്ടായിരിക്കണം എന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു.
ആള്‍നാശമുണ്ടായില്ലെങ്കില്‍ കൂടിയും 2018ല്‍ വയനാട്ടിലെ പഞ്ചാരക്കൊല്ലിയിലും കുറിച്യാര്‍ മലയിലും വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. സമാന്തരമായി കിലോമീറ്റര്‍ കണക്കിന് ആഴത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇത് മലയിടിച്ചിലിന്റെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. 2019ല്‍ മേപ്പാടിയിലെ പുത്തുമലയിലുണ്ടായ മണ്ണിടിച്ചില്‍ അതിനുദാഹരണമാണ്. ഒരു ജനവാസമേഖലയൊന്നായി മണ്ണിനടിയിലായി. ചെറിയ സമയം കൊണ്ട് പെയ്യുന്ന പെരുമഴകളാണ് മണ്ണിടിച്ചിലിന് കാരണം. മലയിടിഞ്ഞതിന്റെ മുകളിലും വശങ്ങളിലും ഇനിയും ഇളകിവരാന്‍ പാകത്തില്‍ നില്‍ക്കുന്ന പാറക്കെട്ടുകള്‍ ഈ ദുരന്തത്തിന്റെ തിരുശേഷിപ്പുകളാണ്.
മരങ്ങളുടെ അഭാവത്തില്‍ ശക്തിയായി പെയ്യുന്ന മഴയില്‍ കൂലംകുത്തിയൊഴുകുന്ന വെള്ളം പശ്ചിമഘട്ടത്തിലെ പാറപ്രതലങ്ങളെയും മണ്ണിനെയും തമ്മില്‍ ഒട്ടിച്ചു നിര്‍ത്തുന്ന ഒരു കളിമണ്‍ പ്രതിഭാസത്തെ ദുര്‍ബ്ബലമാക്കുന്നു. മലമ്പ്രദേശത്തെ വന്‍ കരിങ്കല്‍ ക്വാറികള്‍ തുടര്‍ച്ചയായി പ്രകമ്പനമുണ്ടാക്കി മണ്ണും പാറപ്രതലവും തമ്മിലുള്ള വിടവിന് ആക്കം കൂട്ടുന്നു. വന്‍മഴയില്‍ മലമുകളില്‍ നിന്ന് അടര്‍ന്നു നീങ്ങുന്ന മണ്ണിന്റെ ആഘാതത്തില്‍, ആഴത്തിലുള്ള മണ്ണുകൂടി ഇളകിമറിഞ്ഞ് താഴേക്കു ഒഴുകി വരുന്നു.
24 മണിക്കൂറില്‍ 94 സെന്റിമീറ്റര്‍ (2005 ജൂലായ് 27) മഴ പെയ്ത മുംബൈ, 91 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയ തമിഴ്‌നാട് എല്ലാം സര്‍വകാല റെക്കോഡാണ് ഇന്ത്യയില്‍.
2019-ല്‍ നീലഗിരിയുടെ പടിഞ്ഞാറന്‍ വശത്തുള്ള അവലാഞ്ചിയില്‍ 72 മണിക്കൂറിനുള്ളില്‍ 213.6 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അതില്‍ ആദ്യത്തെ 24 മണിക്കൂറില്‍ 82 സെന്റിമീറ്ററും അടുത്ത 24 മണിക്കൂറില്‍ 91.1 സെന്റിമീറ്ററും മഴ ലഭിച്ചു. തെക്കന്‍ പശ്ചിമഘട്ടത്തില്‍ കാലാവസ്ഥാവ്യതിയാനം വളരെയധികം സംഭവിച്ചിട്ടുണ്ട്. നമ്മള്‍ പ്രകൃതിക്കേല്പിച്ച മുറിവുകള്‍ തന്നെയാണ് മലയിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും രൂപത്തില്‍ തിരിച്ചടി നല്‍കുന്നത്. അവലാഞ്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ പെയ്ത 91 സെന്റിമീറ്റര്‍ മഴ നാളെ കേരളത്തിലുമുണ്ടാകാം എന്ന ഒരു മുന്നറിയിപ്പുകൂടി അതിലുണ്ട്. 2018 ഓഗസ്റ്റ് 14 മുതല്‍ 17 വരെ പമ്പയുടെ വൃഷ്ടി പ്രദേശമായ കക്കിയില്‍ നാലു ദിവസത്തില്‍ 90 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിന്റെ പ്രത്യാഘാതങ്ങളാണ് റാന്നിയിലും ചെങ്ങന്നൂരിലും പാണ്ടനാട്ടിലും ആറമ്പുമലയിലും കുട്ടനാട്ടിലും കഴിഞ്ഞകാലങ്ങളില്‍ കണ്ടത്. 24 മണിക്കൂറിനുള്ളില്‍ 90 സെന്റിമീറ്റര്‍ മഴയുടെ പ്രത്യാഘാതങ്ങള്‍ നമ്മുടെ ബുദ്ധിക്കും ശക്തിക്കും വാക്കുകള്‍ക്കും അതീതമാണ്. നാം നമ്മുടെ മലകളെ ഒരുക്കിനിര്‍ത്തിയിരിക്കുന്നത് ശരാശരി മഴയുടെ ആഘാതത്തെപ്പോലും താങ്ങാന്‍ പറ്റാത്തവിധത്തിലാണ്. നമ്മുടെ ഭൂവിനിയോഗരീതിയില്‍ മാറ്റം വരുത്തേണ്ടതിനെക്കുറിച്ച് ഗഹനമായി ചിന്തിക്കണമെന്ന് ഈ ദുരന്തങ്ങളൊക്കെ നമ്മെ പഠിപ്പിക്കുന്നു. ഓരോ പ്രദേശത്തേയും പരിസ്ഥിതിയ്ക്കനുഗുണമായ വികസനരീതികള്‍ നാം അവലംബിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.