2020 ഓഗസ്റ്റ് 11 ന് നടന്ന ബംഗളൂരു കലാപം സര്‍ക്കാരിന്റെയും നിയമപാലകരുടെയും മാത്രമല്ല, വലിയ രീതിയില്‍ സമൂഹത്തിന്റെയും കണ്ണുതുറപ്പിക്കുന്നതാണ്. ഇതിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ഇത്രയും അധികം ആളുകള്‍ക്ക് അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഘടിക്കാനായത് യാതൊരു ആസൂത്രണവും ഇല്ലാതെ നടന്നതായി സങ്കല്പിക്കാന്‍ സാധിക്കുമോ? സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി ഒരു സന്ദേശം നല്‍കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയധികം ആളുകള്‍ക്ക് പൂര്‍ണ്ണമായ തയ്യാറെടുപ്പോടുകൂടി വ്യാപകമായ ആക്രമണം നടത്താന്‍ എങ്ങനെ സാധിക്കും? മുന്‍കൂട്ടിയുള്ള ആസൂത്രണവും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും കൂടാതെ പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് ഇത്ര വ്യാപകമായി ഉണ്ടായ നാശനഷ്ടവും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടമാടിയ ക്രൂരമായ ആക്രമണവും എങ്ങനെയാണ് ഒന്നിന് പിറകേ ഒന്നായി തുടര്‍ച്ചയായി നടത്താന്‍ സാധിക്കുന്നത്?
ധാരാളം തെരുവുകളുടെയും ഇടുങ്ങിയ റോഡുകളുടെയും വലിയ സാന്നിദ്ധ്യമുള്ള കിഴക്കന്‍ ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി പോലീസിന് എതിരേ നടന്ന അക്രമങ്ങള്‍ അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള കാവല്‍ബൈരസന്ദ്ര, കെജി ഹള്ളി, ഡിജെ ഹള്ളി എന്നീ മൂന്ന് പ്രദേശങ്ങളിലാണ് അക്രമം വ്യാപിച്ചത്. പോലീസ് വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെടുകയും കലാപത്തിനിടെ വിവിധ സ്ഥലങ്ങളില്‍ 60 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2020 ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന വ്യാപകമായ കലാപങ്ങളുടെ ഉത്ഭവം കാവല്‍ബൈരസന്ദ്ര പ്രദേശത്തെ പ്രാദേശിക ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ യോഗത്തോടു കൂടിയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവസാമൂര്‍ത്തിയുടെ ബന്ധുവിന്റെ നിന്ദ്യമായ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ ലക്ഷം. യോഗ തീരുമാനപ്രകാരം ഈ വിഷയം ഏറ്റെടുക്കാനും എംഎല്‍എയോടും പോലീസിനോടും നേരിട്ട് കണ്ട് കാര്യങ്ങള്‍ അന്വേഷിക്കാനും അംഗങ്ങള്‍ തീരുമാനിച്ചു.
കോണ്‍ഗ്രസ് നിയമസഭാംഗത്തിന്റെ അനന്തരവന്‍ നവീന്‍ അയോദ്ധ്യയില്‍ രാമ ക്ഷേത്രത്തിനായി ഭൂമി പൂജ നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സന്ദേശമിട്ടിരുന്നു. ഇതില്‍ പ്രകോപിതരായ ഏതാനും വ്യക്തികള്‍ വളരെ അധിക്ഷേപകരമായ ചില സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇതിന്റെ മറുപടിയെന്നോണം വീണ്ടും ഇട്ട സ്വകാര്യ പോസ്റ്റ് ന്യൂനപക്ഷ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന തരത്തില്‍ നടന്ന വ്യാപകമായ പ്രചരണമാണ് കലാപത്തിന് വിത്ത് പാകിയത്. ചില പ്രാദേശിക എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാമുദായിക നേതാക്കള്‍ ഇത് ഏറ്റെടുത്ത് നടപടിയെടുക്കാന്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെയാണ് യോഗം കൂടുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതും.
യോഗ തീരുമാനപ്രകാരം എസ്ഡിപിഐ പ്രവര്‍ത്തകരടങ്ങുന്ന ഒരു സംഘം ശ്രീനിവാസമൂര്‍ത്തിയുടെ വീട്ടിലേക്കും മറ്റൊരു സംഘം കെജി ഹള്ളി പോലീസ് സ്റ്റേഷനിലേക്കും പോയി. പോലീസ് സ്റ്റേഷനില്‍ എത്തിയ സംഘം പരാതി നല്‍കിയ ശേഷം ഉടനടി കുറ്റാരോപിതനായ നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സൈബര്‍ കുറ്റകൃത്യവും തന്ത്രപ്രധാനമായ പ്രശ്‌നവുമായതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുന്നതുവരെ കാത്തിരിക്കണമെന്ന് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംഘത്തോട് പറഞ്ഞു. എന്നാല്‍ നവീനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ശരിയായ തെളിവുകളില്ലാതെ അത് സാധ്യമല്ലെന്ന് പോലീസുകാര്‍ വിശദീകരിക്കുകയും നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തെങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമത്തിലിട്ട പോസ്റ്റിനെതിരായ പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചതായി ഒരു കിംവദന്തി പരന്നു. നവീനിനെ തങ്ങള്‍ക്കു വിട്ടു കിട്ടണമെന്ന ആവശ്യവുമായി കലാപത്തിനുള്ള ആഹ്വാനവും നടപടികളും ഇതേ തുടര്‍ന്ന് ആരംഭിക്കുകയായിരുന്നു.
അന്ന് രാത്രി 7 മണിയോടെ പുലകേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവസാമൂര്‍ത്തിയുടെ വീടിന് മുന്നില്‍ ആരംഭിച്ച നാടകങ്ങള്‍ രാത്രി 12 മണി വരെ നീണ്ടുനിന്നു. രാത്രി 10 മണിയോടുകൂടി കാര്യങ്ങള്‍ വഷളായി. കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകള്‍ ജനക്കൂട്ടം ആക്രമിച്ച് പൂട്ടിയിടുകയും പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. രണ്ട് സ്റ്റേഷനുകളിലെയും സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാഞ്ഞെത്തിയ അധിക പോലീസ് സേനയെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് കല്ലുകള്‍, ഇഷ്ടികകള്‍, കുപ്പികള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് കലാപകാരികള്‍ ആക്രമിച്ച് തടസ്സപ്പെടുത്തി.
അക്രമികള്‍ തെരുവുവിളക്കുകള്‍ വ്യാപകമായി തകരാറിലാക്കിയതോടെ ഇരുട്ടില്‍ റോഡ് തടസ്സങ്ങള്‍ നീക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. കലാപകാരികള്‍ കേടുപാടുകള്‍ വരുത്തുകയും തീകൊളുത്തുകയും ചെയ്ത വാഹനങ്ങള്‍ നടുറോഡില്‍ ഇട്ട് പോലീസ് വാഹനങ്ങളെ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞിട്ടു.
വ്യാപകമായ ആക്രമണങ്ങളില്‍ വാഹനങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെ വളരെയധികം വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി. അറുപതോളം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പരിക്കേറ്റു.
കലാപത്തിന് അറുതി വരുത്താ നായി പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്ന് ആളുകള്‍ മരണമടഞ്ഞു. ഇതേക്കുറിച്ച് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് പറഞ്ഞത് ഇങ്ങനെയണ്: ’75 പോലീസ് ഉദ്യോഗസ്ഥരോടൊപ്പം എനിക്ക് കെജി ഹള്ളിയുടെ ചെറിയ തെരുവുകളിലൂടെ നടക്കേണ്ടിവന്നു. ഞങ്ങള്‍ നടന്നു പോയ വഴികളില്‍ തെരുവ് വിളക്കുകള്‍ ആദ്യം കല്ലെറിഞ്ഞു തകര്‍ത്ത് പ്രദേശം മുഴുവന്‍ ഇരുട്ടിലാക്കപ്പെട്ടു. അടുത്ത നിമിഷം, പൂച്ചട്ടികള്‍, പല വലുപ്പത്തിലുള്ള കല്ലുകള്‍, കുപ്പികള്‍, ടയറുകള്‍, മരക്കഷണങ്ങള്‍, ഇഷ്ടികകള്‍ എന്നിവ ഞങ്ങളുടെ നേരെ വന്ന് പതിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ സംരക്ഷണ കവചങ്ങള്‍ തകര്‍ന്നു, എന്റെ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. അപ്പോഴാണ് ഞങ്ങള്‍ വായുവിലേക്ക് വെടിവയ്ക്കാന്‍ ഉത്തരവിട്ടത്.’
അഗ്‌നിശമന സേനയിലെ ഒരംഗം പറഞ്ഞത് ഇതാണ്: കെജി ഹള്ളി പോലീസ് സ്റ്റേഷനില്‍ എത്താന്‍ ടാനറി റോഡിലൂടെ കടന്നുപോയ ഒരു ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഫയര്‍ ട്രക്കിന് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം കാരണം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. രണ്ട് ഫയര്‍ ടെന്‍ഡറുകള്‍ ഇതിനകം സ്ഥലത്തെത്തി അഗ്‌നിക്കിരയായ വാഹനങ്ങളുടെ തീ അണച്ചുകൊണ്ടിരുന്നു. സ്റ്റേഷന് അര കിലോമീറ്റര്‍ മുമ്പ് ഒരു ജനക്കൂട്ടം ഞങ്ങളുടെ പാത തടഞ്ഞു. അവര്‍ ഞങ്ങളുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. അവരില്‍ ചിലര്‍ ഞങ്ങളെ വാഹനത്തില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. ഭാഗ്യവശാല്‍ ഞങ്ങളെ കണ്ട ഒരു സായുധ പോലീസ് സംഘം ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നെങ്കിലും ജനക്കൂട്ടം അവരെയും വളഞ്ഞു.’
പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലായിടത്തും വ്യാപകമായി അക്രമാസക്തരായ മുസ്ലിം ജനക്കൂട്ടം ഉണ്ടായിരുന്നു. ഒരു ഭാഗത്തുനിന്ന് ജനക്കൂട്ടത്തെ നീക്കം ചെയ്തയുടനെ തന്നെ മറ്റൊരു ഭാഗത്ത് ഒന്നിച്ചു കൂടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. പല റൗണ്ട് വെടിവെയ്പിനും ടിയര്‍ഗാസ് ഷെല്ലുകള്‍ ഉതിര്‍ത്തതിനും ശേഷമാണ് കലാപം അവസാനിപ്പിക്കാന്‍ സാധിച്ചത്.